Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും തട്ടിയെടുത്ത് മകളെ പറ്റിച്ചു; വ്യാജ രേഖകൾ ഉണ്ടാക്കി ഭാര്യാപിതാവിൽ നിന്ന് 108 കോടിയോളം; പ്രവാസി വ്യവസായിയെ കബളിപ്പിച്ച കാസർകോഡ് സ്വദേശിയായ 'മരുമകൻ ഫ്രോഡിന് ' എതിരെ പരാതി

വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും തട്ടിയെടുത്ത് മകളെ പറ്റിച്ചു; വ്യാജ രേഖകൾ ഉണ്ടാക്കി ഭാര്യാപിതാവിൽ നിന്ന് 108 കോടിയോളം; പ്രവാസി വ്യവസായിയെ കബളിപ്പിച്ച കാസർകോഡ് സ്വദേശിയായ 'മരുമകൻ ഫ്രോഡിന് ' എതിരെ പരാതി

ആർ പീയൂഷ്

കൊച്ചി: ഭാര്യാപിതാവിൽ നിന്നും മരുമകൻ 108 കോടിയോളം രൂപയും 1,000 പവനും തട്ടിയെടുത്തതായുള്ള പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മുൻ ഡി.ഐ.ജി മുഹമ്മദ് ഹസ്സന്റെ മകനും പ്രവാസി വ്യവസായിയുമായ ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസനിൽ നിന്നാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നൽകിയത്. കാസർഗോഡ് കുതിരോളി ബിൽഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയിൽ പറയുന്നത്.

വിവിധ പദ്ധതികളുടെ പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. കമ്പനിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാൻ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നു എന്ന് ലാഹിർ ഹസൻ ആരോപിച്ചു. രാജ്യാന്തര ഫുട് വെയർ ബ്രാൻഡിന്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാനും അടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിൽ അധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു.

ബോളിവുഡ് താരം സോനം കപൂറിനെന്ന പേരിൽ 35 ലക്ഷം രൂപയോളം ചെലവാക്കി വസ്ത്രം ഡിസൈൻ ചെയിപ്പിച്ച് ഡിസൈനറായ ഭാര്യാമാതാവിനെ കബളിപ്പിച്ചു. വിവാഹത്തിന് മകൾക്ക് നൽകിയ 1000 പവൻ സ്വർണവും വജ്രവുമടങ്ങുന്ന ആഭരണങ്ങൾ ഇയാൾ വിറ്റു. വിവിധ പദ്ധതികളുടെ പേരിൽ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിർ ഹസൻ പറയുന്നു.

അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതിയിലുള്ളത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്‌പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

അബ്ദുൾ ലാഹിർ ഹസന്റെ മകൾ ഹാജിറ ഭർത്താവിന്റെ തട്ടിപ്പുകൾ മനസ്സിലാക്കിയതോടെ വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കുകയാണ്. വിവാഹ സമ്മാനമായി നൽകിയ 1000 പവൻ സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും ഒന്നേകാൽ കോടിയുടെ റേഞ്ച് റോവർ കാറും ഭർത്താവ് തട്ടിയെടുത്തെന്നും പരാതിയുണ്ട്. ഇയാളുടെ ബന്ധുക്കളടക്കമുള്ളവർക്കെതിരെയും പരാതിയുണ്ട്. സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP