Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിറ്റാറിൽ ഫാം ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലംമാറ്റം; എട്ടു പേരെയും സ്ഥലം മാറ്റിയത് ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്ക്; നടപടി പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

ചിറ്റാറിൽ ഫാം ഉടമയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലംമാറ്റം; എട്ടു പേരെയും സ്ഥലം മാറ്റിയത് ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്ക്; നടപടി പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ചിറ്റാർ സീതത്തോടിനടുത്ത് തെളിവെടുപ്പിനിടെ കുടപ്പനയിലെ ഫാം ഉടമ പടിഞ്ഞാറേ ചരുവിൽ പി.പി.മത്തായി(പൊന്നു-41) മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി. ആരോപണ വിധേയരായ വനംവകുപ്പിലെ എട്ട് ഉദ്യോഗസ്ഥരെ ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്ക് സ്ഥലം മാറ്റി. റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ, ബീറ്റ് ഓഫീസർമാരായ എൻ. സന്തോഷ്, ടി. അനിൽ കുമാർ, ലക്ഷ്മി തുടങ്ങിയ എട്ട് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരേയുള്ള സി.സി.എഫിന്റെ നടപടി.

മത്തായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്ന് വനംവകുപ്പിന്റെ മഹസർ റിപ്പോർട്ട്. ഇതിനിതെരെ പ്രതിഷേധിക്കുകയാണ് ബന്ധുക്കൾ. കസ്റ്റഡി കൊലപാതകത്തെ ന്യായീകരിക്കലാണ് നടക്കുന്നതെന്ന് അവർ പറയുന്നു. നീതി ലഭിച്ചില്ലെങ്കിൽ മൃതദേഹം സംസ്ക്കരിക്കില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും മത്തായിയുടെ ഭാര്യയും ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തത്.

മത്തായിയുടെ കുടുംബം വനംവകുപ്പിന്റെ വാദം പൂർണമായി തള്ളി. മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് അവരുടെ ആരോപണം. 75000 രൂപ കേസ് ഒതുക്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടതാണെന്നും കുടുംബം പറയുന്നു. ഈ സാഹചര്യത്തിൽ വനപാലകരെ പൊലീസ് ചോദ്യം ചെയ്യും. കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശവസംസ്‌കാരം പിന്നീട്. വിഷയത്തിൽ തീരുമാനം ഉണ്ടായാലേ മൃതദേഹം സംസ്‌കരിക്കൂവെന്ന നിലപാടിലാണ് ബന്ധുക്കൾ.

വനംവകുപ്പിന്റെ മഹസർ കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന് അവർ ആരോപിക്കുന്നു. കിണറ്റിൽ വീണ മത്തായിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും വനംവകുപ്പിന്റെ റിപ്പോർട്ടിലുണ്ട്. പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചതായും പറയുന്നു. ക്യാമറ തകർത്ത സംഭവത്തിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന വാദവും വനം വകുപ്പ് ഇപ്പോൾ തള്ളുകയാണ്. ഇത് ക്യാമറയുടെ വില നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതാണെന്നും പറയുന്നു. അങ്ങനെ വനംവകുപ്പ് എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിയുകയാണ്.

മത്തായിയും കൂട്ടരും ചേർന്ന് വനത്തിൽ മൃഗവേട്ട നടത്തി മടങ്ങുന്ന ദൃശ്യം വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞെന്നും ഇക്കാര്യം മനസ്സിലാക്കിയതോടെ ഇവർ ക്യാമറ തകർത്ത് മെമ്മറി കാർഡ് പുറത്തെടുത്ത് നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പിടിക്കപ്പെടുമെന്നായതോടെ തെളിവെടുപ്പിനിടെ വനപാലകരെ വെട്ടിച്ച് ഇയാൾ കിണറ്റിലേക്ക് ചാടുകയായിരുന്നെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതിനിടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന സൂചനയുണ്ട്. ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. തലയിൽ ഇടതുഭാഗത്ത് ആഴത്തിലുള്ള ക്ഷതമുണ്ട്. ഇടത് കൈമുട്ടിനോട് ചേർന്ന് അസ്ഥിക്ക് പൊട്ടലുണ്ട്. പരുക്കൻ പ്രതലത്തിൽ ശരീരം ഉരഞ്ഞ പാടുകളും നിരവധി. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകുന്നു. എന്നാൽ പൊട്ടലും ക്ഷതങ്ങളും വീഴ്ചയിൽ സംഭവിച്ചതാകാമെന്നാണ് വനം വകുപ്പ് പറയുന്നത്.

മർദനത്തിന്റെയോ പിടിവലിയുടെയോ ലക്ഷണങ്ങളില്ലായെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ആന്തരികാവയവങ്ങൾ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചു. കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലെ ഫൊറൻസിക് വിഭാഗം ഡോക്ടർമാരായ രഞ്ജു, സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP