Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് വർക്കല കഹാറിന്റെ അളിയൻ മൂസ രംഗത്ത്; ഹഫീസിനെ തെറിവിളിച്ചുവെന്നത് യാഥാർഥ്യമെങ്കിലും വണ്ടിയിടിച്ച് കൊല്ലും..കുത്തിക്കൊല്ലും എന്നൊന്നും പറഞ്ഞിട്ടില്ല; മൂസയെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്; സാജിദിന്റെ മരണത്തിലുള്ള അന്വേഷണം ചൂടുപിടിക്കുന്നു; വർക്കല കഹാറിന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് വർക്കല കഹാറിന്റെ അളിയൻ മൂസ രംഗത്ത്; ഹഫീസിനെ തെറിവിളിച്ചുവെന്നത് യാഥാർഥ്യമെങ്കിലും വണ്ടിയിടിച്ച് കൊല്ലും..കുത്തിക്കൊല്ലും എന്നൊന്നും പറഞ്ഞിട്ടില്ല; മൂസയെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്; സാജിദിന്റെ മരണത്തിലുള്ള അന്വേഷണം ചൂടുപിടിക്കുന്നു; വർക്കല കഹാറിന് ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകം

എം മനോജ് കുമാർ

തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് കഹാറിന്റെ അളിയൻ മൂസ രംഗത്ത്. കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗം നേതാവ് ഹഫീസിനോട് സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് മൂസ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. പക്ഷെ ഹഫീസിനെ വിളിച്ച് തെറി പറഞ്ഞു എന്ന കാര്യം മൂസ സമ്മതിക്കുകയും ചെയ്തു. നല്ല തെറിവിളിയാണ് ഹഫീസിനു നേരെ നടത്തിയത്. പക്ഷെ ആ സംഭാഷണത്തിൽ സാജിദിനെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടില്ല. തെറി വിളിച്ചപ്പോൾ ഹാഫിസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല. ഒരാളെ ചീത്ത വിളിക്കുമ്പോൾ വണ്ടിയിടിച്ച് കൊല്ലും കുത്തിക്കൊല്ലും എന്നൊന്നും ആരും പറയില്ലല്ലോ- മൂസ പറയുന്നു.

ഹഫീസിനെ നേരത്തെ അറിയാമായിരുന്നു. പക്ഷെ ഫോൺ മാറിയാണ് ഹഫീസിനു പോയത്. അപ്പോൾ ഒന്നും രണ്ടും പറഞ്ഞു ചീത്തവിളിയായി. പക്ഷെ ഈ ചീത്ത വിളിക്കിടയിൽ സാജിദിനെ കൊലപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. സാജിദിന്റെ മരണം എനിക്ക് അറിയാമായിരുന്നു. കൊലപാതകമാണെന്ന് പക്ഷെ ഞാൻ പറഞ്ഞിട്ടില്ല. സാജിദിനെ ഞാൻ കണ്ടിട്ടില്ല. ഡ്രൈവർ ഇല്ലാത്ത സമയത്ത് താത്കാലികമായി വന്ന ആളാണ് സാജിദ്. ഹഫീസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ മൊഴിയിലും സാജിദിന്റെ മരണത്തെ കുറിച്ച് അറിയില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ ഹാഫിസുമായി സംസാരിച്ചപ്പോൾ ഹാഫിസിനെ തെറിവിളിച്ചു എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്-മൂസ പറയുന്നു.

സാജിദിന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ മൂസയെ രണ്ടാമതും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒരുങ്ങുകയാണ്. മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാണിത്. അതെ സമയം ഇന്നലെ വർക്കല കഹാറിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ചാനൽ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് ഇന്നലെ രാത്രിയാണ് കഹാർ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. പക്ഷെ ചാനലുകൾ രാത്രി ആ സമയത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നതിനാൽ കഹാറിന്റെ ശ്രമം വിഫലമായി. 18 ചോദ്യങ്ങളാണ് രണ്ടു ഡിവൈഎസ്‌പിമാരടങ്ങിയ സംഘം കഹാറിനോട് ഇന്നലെ ചോദിച്ചത്. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ വർക്കല കഹാർ കുരുക്കിലേക്ക് നീങ്ങുകയാണ്.

കഹാറിന്റെ അളിയൻ മൂസ കേരളാ കോൺഗ്രസ് നേതാവ് ഹഫീസിനോട് നടത്തിയ അബദ്ധ സംഭാഷണത്തിലാണ് കൊലപാതക വിവരം മറ നീങ്ങുന്നത്. സാജിദിനെ കൊന്നത് പോലെ നിന്നെയും കൊല്ലും എന്നാണ് വഴിമാറി നടന്ന സംഭാഷണത്തിൽ പ്രകോപിതനായ ഹംസ പറഞ്ഞത്. മറുനാടനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയോടും ഈ കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പ് ഹഫീസിന്റെ കയ്യിൽ സുരക്ഷിതമാണ്. സാജിദിന്റെ ബന്ധുക്കളും ഏഴു വർഷം മുൻപ് നടന്ന ഈ ദുരൂഹ മരണത്തിൽ ഇപ്പോൾ സത്യം തേടി രംഗത്തുണ്ട്. ഈ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. . ഏഴു വർഷം മുൻപ് നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട സത്യം തങ്ങൾക്ക് അറിയണമെന്നാണ് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം തെളിയുമെന്നു മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകി.

അതേസമയം ഇപ്പോൾ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിഇന്നലെ മൊഴി നൽകാൻ എത്തണമെന്നു വർക്കല കഹാറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ കഹാർ മൊഴി നൽകാൻ എത്തിയില്ല. ചാനലുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു കഹാർ വരാതെയിരിക്കുകയായിരുന്നു. പക്ഷെ മൊഴി ഇന്നലെ രാത്രി തന്നെ രേഖപ്പെടുത്തി. ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും അതേസമയം സംശയാസ്പദമായ കാര്യങ്ങൾ വന്നാൽ അന്വേഷണത്തിലേക്ക് തന്നെ നീങ്ങുമെന്നും ഡിവൈഎസ്‌പി അശോകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു. അതേസമയം അന്വേഷണത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് സാജിദിന്റെ ഉറ്റബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു. അന്നേ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ സാജിദ് മരിക്കുമ്പോൾ കഹാർ എംഎൽഎയാണ്. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. സാജിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് പറയുന്നത്.

പക്ഷെ ശ്വാസകോശത്തിലും വയറിലും ഒന്നും വെള്ളമില്ല. അപ്പോൾ പിന്നെങ്ങിനെ കിണറിൽ വീണതിനെ തുടർന്നുള്ള മരണം എന്ന് പറയുക-കുടുംബം ചോദിക്കുന്നു. അസ്വാഭാവികമായ ചില ഗന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ യൂറിൻ എടുത്ത് പരിശോധിക്കണം. മൂത്രസഞ്ചി ഒഴിഞ്ഞ നിലയിലായിരുന്നു എന്ന് പറയുന്നു. അപ്പോൾ ആ രീതിയിലുള്ള അന്വേഷണവും നിലച്ചു. ഇപ്പോഴും ഈ മരണവുമായി ബന്ധപ്പെട്ടു ഞങ്ങളെ സ്വാധീനിക്കാനുള്ള ചില ശ്രമങ്ങൾ കഹാർ നടത്തി. പക്ഷെ കുടുംബം ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് സത്യം അറിയണം-കുടുംബം പ്രതികരിക്കുന്നു. സാജിദ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സാജിദിന്റെ സുഹൃത്തുക്കൾ ഇത് അപകടമരണമല്ലാ കൊലപാതകമാണെന്ന് പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ ആ ഘട്ടത്തിൽ നിസ്സഹായരായിരുന്നു. അന്വേഷണം മുന്നോട്ടു പോകാനുള്ള ലക്ഷണങ്ങൾ ഒന്നും വന്നില്ല.

ഇപ്പോൾ വർക്കല കഹാറിന്റെ അളിയൻ മൂസ ഹാഫിസുമായുള്ള സംഭാഷണത്തിൽ ഇതുകൊലപാതകമാണെന്ന് വെളിപ്പെടുത്തിയതോടെ ഞങ്ങൾക്കുള്ള സംശയങ്ങളും അവസാനിക്കുകയാണ്. ഇനി ഞങ്ങൾക്ക് നീതി വേണം-സാജിദിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഹാഫിസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കി മറുനാടൻ നൽകിയ നിരന്തര വാർത്തകൾ ആണ് സാജിദിന്റെ മരണം കൊലപാതകം എന്ന സൂചനയിലേക്ക് വിരൽ ചൂണ്ടിയത്. ഹാഫിസിന്റെ വെളിപ്പെടുത്തലും മറുനാടൻ മലയാളി നൽകിയ വാർത്തകളും ഈ മരണവുമായി ബന്ധപ്പെട്ട് സാജിദിന്റെ കുടുംബത്തിനു കച്ചിത്തുരുമ്പാകുകയാണ്. ഇതോടെയാണ് ഗൾഫിലുള്ള സാജിദിന്റെ മൂത്ത സഹോദരൻ വർക്കലയിൽ എത്തുകയും തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയും ചെയ്തത്. ഏഴുവർഷം മുൻപാണ് സാജിദ് മരിക്കുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങിനെയാണ് വിവരം ലഭിച്ചത്. ഏഴുവർഷം മുൻപുള്ള ഒരു വെള്ളിയാഴ്ച ദിവസമാണ് സാജിദ് മരിച്ചത്. കഹാറിനെ അന്ന് ഉച്ചയ്ക്ക് വർക്കലയിലെ ഓഫീസിൽ സാജിദ് തന്നെയാണ് എത്തിച്ചത്

പിന്നീട് സാജിദിനെകുറിച്ച് വിവരമില്ല. ഇതേ ഓഫീസിന് അകത്തുള്ള കിണറ്റിലാണ് സാജിദിന്റെ ശരീരം കാണപെട്ടത്. ഉച്ചയ്ക്ക് തിരഞ്ഞപ്പോൾ ആ പരിസരത്ത് സാജിദ് ഉണ്ടായിരുന്നു എന്ന സൂചന പോലും ലഭിച്ചിരുന്നില്ല. പക്ഷെ അവിടുത്തെ കിണറ്റിൽ രാത്രി വൈകീട്ട് സാജിന്റെ ശരീരം കാണപ്പെടുകയായിരുന്നു. . വാഹിദിനെ ഓഫീസിൽ എത്തിച്ച ശേഷം പിന്നീട് പുറത്തു പോവാൻ വിളിച്ചപ്പോൾ സാജിദ് ഫോൺ എടുത്തിരുന്നില്ലാ എന്നാണ് കഹാർ പറഞ്ഞത്. പക്ഷെ രാത്രി എട്ടുമണിക്ക് സാജിദിന്റെ മൃതദേഹം അവിടത്തെ കിണറിൽ നിന്നും കണ്ടുകിട്ടി. മൂന്നു സെന്റ് പുരയിടത്തിൽ നിന്നും ഒരാളിനെ കാണുന്നില്ല എന്ന് പറയുമ്പോൾ അത് ആദ്യം അവിടെ അന്വേഷിക്കേണ്ടേ? ഉച്ചയ്ക്ക് കാണാത്ത ചെരിപ്പ് രാത്രിയാണ് കിണറിന്റെ കരയിൽ നിന്നും കാണുന്നത്. അതിൽ തന്നെ ദുരൂഹതകൾ പതിയിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഒരാൾക്ക് കീഴടക്കാൻ കഴിയുന്നതിലും വലിയ തടിമിടുക്ക് സാജിദിനുണ്ട്. അതുകൊണ്ട് ഒരാൾക്കൊന്നും സാജിദിനെ അപായപ്പെടുത്താൻ കഴിയില്ല. ഒരു സംഘത്തിന് മാത്രമേ കഴിയൂ.

കിണറിൽ ആണ് വീണതെങ്കിലും തലയുടെ പിന്നിലാണ് വലിയ മുറിവ് ഉള്ളത്. ഈ മുറിവാണ് മരണ കാരണമെന്നു പറഞ്ഞത്. പക്ഷെ പരാതി കൊടുത്തെങ്കിലും വലിയ അന്വേഷണം ഈ കാര്യത്തിൽ നടന്നില്ല. പക്ഷെ ഞങ്ങൾ അന്നേ കൊലപാതകം ആണെന്ന സംശയങ്ങൾ നിലനിന്നിരുന്നു. പക്ഷെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല- പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു- സാജിദിന്റെ ബന്ധു നിസാം മറുനാടനോട് പ്രതികരിച്ചു. ഏഴുവർഷം മുൻപ് നടന്ന ഈ മരണം ഈ കഴിഞ്ഞ ദിവസമാണ് വീണ്ടും വാർത്തയിൽ ഇടംപിടിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കുന്നത്. മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു.

പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി. ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്. വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഒരാൾ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒരാൾ കൊല്ലപ്പെടും എന്ന സന്ദേശം വരുകയും ചെയ്തു. മറുതലയ്ക്കൽ ആരോപണ വിധേയനായ ആൾ കോൺഗ്രസ് നേതാവും രണ്ടു തവണ എംഎൽഎയുമായ വർക്കല കഹാറുമാണ്. ഡ്രൈവറുടെ മരണം കൊലപാതകമെന്ന് കൊലചെയ്ത ആളുകൾ തന്നെ പറഞ്ഞത് ഗൗരവകരമായ കാര്യമാണ്-ഹഫീസ് മറുനാടനോട് വ്യക്തമാക്കി. ഓരോ കൊലപാതകത്തിലും ഒരു തെളിവ് ബാക്കിയാക്കപ്പെടും. ആ തെളിവാണ് ഒരു സംഭാഷണത്തിന്റെ രൂപത്തിൽ കഹാറിന്റെ അളിയന്റെ ഫോണിൽ നിന്ന് ഹഫീസിന്റെ ഫോണിൽ എത്തിയത്. എന്തായാലും സാജിദിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സത്യം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയുമോ എന്നാണ് സാജിദിന്റെ കുടുംബം ഉറ്റുനോക്കുന്നത്. ഇപ്പോൾ സാജിദിന്റെ കുടുംബം മാത്രമല്ല വർക്കലക്കാർ മുഴുവൻ ഈ അന്വേഷണത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഒപ്പം മങ്ങൽ എല്ക്കുന്നത് കഹാറിന്റെ രാഷ്ട്രീയ ജീവിതത്തിന് കൂടിയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP