Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അതീന്ദ്രീയ ജ്ഞാനവും' ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുതിയും ജയിൽ അധികൃതരെ വട്ടം കറക്കി; ഊളമ്പാറയിലെ ചികിത്സയും ഫലിച്ചില്ല; ഒടുവിൽ എട്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ പൊക്കിയെടുത്ത് തമിഴ്‌നാട് പൊലീസ്; പൂജപ്പുരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ പിറുപിറുപ്പ്; ഹൈടേക് കുറ്റവാളി ബണ്ടി ചോർ പുറംലോകം കാണില്ല

'അതീന്ദ്രീയ ജ്ഞാനവും' ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുതിയും ജയിൽ അധികൃതരെ വട്ടം കറക്കി; ഊളമ്പാറയിലെ ചികിത്സയും ഫലിച്ചില്ല; ഒടുവിൽ എട്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ പൊക്കിയെടുത്ത് തമിഴ്‌നാട് പൊലീസ്; പൂജപ്പുരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ പിറുപിറുപ്പ്; ഹൈടേക് കുറ്റവാളി ബണ്ടി ചോർ പുറംലോകം കാണില്ല

വിനോദ് പൂന്തോട്ടം

 തിരുവനന്തപുരം. വിദേശ മലയാളിയും ബിസിനസുകാരനുമായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെ lുടർന്നാണ് കുപ്രസിദ്ധ ഹൈടെക് കുറ്റവാളി ബണ്ടി ചോർ ജയിലിൽ ആയത്. 2013 ജനുവരി 21നായിരുന്നു സംഭവം. എട്ടു വർഷമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ജനുവരി 27 ന് ശിക്ഷാകാലാവധി പൂർത്തിയാവുമെന്നറിഞ്ഞ് ഒരാഴ്ച മുൻപേ നാട്ടിൽ പോവാൻ ബണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 27ന് ബണ്ടിയുടെ ശിക്ഷ തീരുന്ന കാര്യം ജയിൽ അധികൃതർ തന്നെയാണ് അറിയിച്ചത്.

നാട്ടിൽ പോയി മാതാപിതാക്കളെ കാണാൻ വെമ്പൽ കൊണ്ട് നിൽക്കുകയായിരുന്നു ബണ്ടി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇതുവരെ പരോൾ ലഭിച്ചിട്ടില്ല. മാതാപിതാക്കളെ കാണാൻ ബണ്ടി പല തവണ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഇയാളുടെ പൊതു സ്വാഭാവം വെച്ച് പരോൾ നല്കിയില്ല. പരോൾ നൽകിയാൽ ആ വഴിക്ക് മുങ്ങുന്ന പ്രകൃതമാണ് ബണ്ടിയുടേത്. ഇതിനിടെ മാതാപിതാക്കളെ കാണാൻ ഡൽഹിയിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ട് പല തവണ സുപ്രണ്ടിന് കത്ത് നല്കിയെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല.

ഇതിനിടെ ബണ്ടി ജയിൽ മോചിതനാവാനിരുന്ന ജനുവരി 27ന് രാവിലെ തന്നെ തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസ് അതീവ രഹസ്യമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി. ഈ സമയം ബണ്ടിയെ മോചിതനാക്കാനുള്ള നടപടികളിലേക്ക് നീങ്ങാൻ ഫയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു ജയിൽ അധികൃതർ. തമിഴനാട് പൊലീസ് സുപ്രണ്ടിനെ കണ്ട് വാറണ്ട് കൈമാറി നടപടികൾ പൂർത്തിയാക്കിയപ്പോൾ ബണ്ടിയും പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. നാട്ടിലേക്കല്ല പോകേണ്ടതെന്ന് മനസിലായതോടെ വിങ്ങിപ്പൊട്ടിയ ബണ്ടി എന്തൊക്കെയോ പിറു പിറുത്തു, ഒടുവിൽ തമിഴ്‌നാട് പൊലീസ് കൊണ്ടു വന്ന വാഹനത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. കോയമ്പത്തൂരിൽ എത്തിച്ച് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാന്റിലാക്കി. കോയമ്പത്തൂരിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് തമിഴനാട് പൊലീസ് എത്തി ബണ്ടിച്ചോറിനെ കൊണ്ടു പോയത്.

തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞത് ഏകാന്ത തടവിൽ

തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നപ്പോൾ ഇടയ്ക്ക് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചിരുന്നു. പിന്നീട് ജയിലിലേക്ക് തിരിച്ചെത്തിയെങ്കിലും ബണ്ടി ചോർ ഒറ്റയ്ക്കിരുന്ന് സംസാരിക്കുമായിരുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിന് കത്തെഴുതിയിരുന്നു. അതും ഇംഗ്ളീഷിൽ. കത്ത് വായിക്കാൻ തന്നെ ഉദ്യോഗസ്ഥർ പെടുന്നപാട് അവർക്ക് തന്നെ അറിയാമായിരുന്നു. ഗ്രാമർ മിസ്റ്റേക്കും ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങളും ഉപയോഗിച്ച് ജയിലധികൃതരെ വട്ടം കറക്കുകയായരുന്നു ജയിലിൽ ബണ്ടിയുടെ പ്രധാന പരിപാടി. സെൻട്രൽജയിലിലെ അതി സുരക്ഷ ബ്ലോക്കായ എട്ടാമത്തെ ബ്ളോക്കിൽ ഏകാന്ത തടവിലാണ് ഒരിക്കൽ ഇന്ത്യയെ തന്നെ വിറപ്പിച്ച ഈ കുറ്റവാളിയെ പാർപ്പിച്ചിരുന്നത്. ഏകാന്ത തടവാണെങ്കിലും പുറത്തിറക്കാറുണ്ടായിരുന്നു. എന്നാൽ മറ്റു തടവുകാരോട് അടുക്കാൻ അനുവദിക്കുമായിരുന്നില്ല. എപ്പോൾ ആക്രമണ സ്വാഭാവം പുറത്തെടുക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മാനസിക രോഗത്തിന് ചികിത്സ തേടി

മാനസിക രോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ ബണ്ടിയുടെ മാനസിക അവസ്ഥ ചികിത്സിച്ചു ഭേദമാക്കാനാവില്ല. മരുന്നുകൾ കൊടുത്ത് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ബണ്ടിയുടേത്. പ്രത്യേക ഷോക്കിലൂണ്ടായ മാനസിക അവസ്ഥയോ ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ ആളോ അല്ല ബണ്ടി എന്നാണ് വിലയിരുത്തൽ. ബണ്ടി തന്നെ സൃഷ്ടിച്ച പ്രത്യേക ലോകത്തിലാണ് അയാൾ കഴിഞ്ഞത്. പ്രത്യേക സ്വപ്ന ലോകത്തിലായിരുന്നു ബണ്ടിയുടെ വാസം. വാർഡന്മാരും അധികമായി ബണ്ടിയുടെ അടുത്ത് പോകാറില്ലയായിരുന്നു. ഇംഗ്ളീഷിനോടാണ് ഇഷ്ടക്കൂടുതൽ.സ്വർഗ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് പറയുന്നത്. ഹിന്ദിയോട് വെറുപ്പാണ്. വാർഡന്മാരെ കിട്ടിയാൽ സംവാദമാണ് ഇഷ്ടം. അതീന്ദ്രീയജ്ഞാനത്തെയും മറ്റുു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പോലും. വായു വഴി ആ മെസേജ് കിട്ടിയെന്നാണ് പറയുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതാണന്നാണ് ബണ്ടി സങ്കടപ്പെട്ടിരുന്നത്.

സെല്ലിനുള്ളിൽ നിന്നും പ്രത്യേക കറന്റ് തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ബണ്ടി പറയുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് വന്നതോടെ ആരോഗ്യം ക്ഷയിച്ചുവെങ്കിലും ഇപ്പോൾ ആള് ആക്ടീവാണ്. സെല്ലിനുള്ളിൽ വ്യായാമം, യോഗ ഒക്കെ ചെറിയ രീതിയിൽ ഉണ്ട്. മറ്റ് തടവുകാരെ ജോലിക്ക് വിടാറുണ്ടെങ്കിലും ബണ്ടിയെ വിടാറില്ല. മുൻപ് തടവുകാരുമായി ഒരുമിച്ച് കിടത്തിയപ്പോൾ എന്നും പിണക്കമാണ്. പലരോടും തർക്കിക്കും. അതും തലവേദനയായി. ഇപ്പോൾ പകൽ മുഴുവൻ കുത്തികുറിക്കലാണ്. ആവശ്യപ്പെടുന്ന പേപ്പറും പേനയും ജയിലധികൃതർ നല്കുന്നുണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി

ജയിലിനുള്ളിൽ ആത്മഹത്യാശ്രമം

അഞ്ചു വർഷം മുൻപ് ജയിൽ വാരന്തയിൽ വെച്ച് ബണ്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് സി.എഫ്.എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്.

ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോർ പൊലീസിനോട അന്ന് പറഞ്ഞത്. എന്നാൽ രണ്ട് ചെറിയ കഷ്ണങ്ങൾ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയിൽ മനസിലായി. ബണ്ടിച്ചോറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

ബണ്ടിച്ചോറിന്റെ ഫ്ളാഷ് ബാക്ക്

നേപ്പാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്‌പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ് എന്ന ബണ്ടി. 1993-ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു. ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട്. ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനുമാണ്. മോഷണ ശേഷം സ്ത്രീകൾക്ക് ഒപ്പം ചെലവഴിക്കലാണ് ദൗർബല്യം.

ആഡംബര ജീവിത പ്രിയനായ ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. പൊലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു ദക്ഷിണ ഡൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡൽഹി പൊലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിങ് എന്ന ബണ്ടി ഭോപ്പാലിൽ പിടിയിലായിരുന്നു. തുടർന്ന് ജയിൽ വാസത്തിന് ദക്ഷിണേന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് കേരളത്തിലും മോഷണത്തിന് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP