Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ നിർണായക വഴിത്തിരിവ്; അപകട സ്ഥലത്ത് സ്വർണകടത്ത് കേസ് പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ സോബി ജോർജ്; നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിൽ സരിത്ത് അറസ്റ്റിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്; ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് റോഡിരികിൽ നിന്നത് സരിത്ത്; പോക്കറ്റിൽ കൈയിട്ട് മാറി നിൽക്കുകയായിരുന്നു; മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ലെന്നും സോബി; ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തുകാർ കൊലപ്പെടുത്തിയതോ?

ബാലഭാസ്‌ക്കറിന്റെ ദുരൂഹ മരണത്തിൽ നിർണായക വഴിത്തിരിവ്; അപകട സ്ഥലത്ത് സ്വർണകടത്ത് കേസ് പ്രതി സരിത്തിനെ കണ്ടതായി കലാഭവൻ സോബി ജോർജ്; നയതന്ത്ര സ്വർണക്കടത്ത് വിവാദത്തിൽ സരിത്ത് അറസ്റ്റിലായപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്; ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വെച്ച് റോഡിരികിൽ നിന്നത് സരിത്ത്; പോക്കറ്റിൽ കൈയിട്ട് മാറി നിൽക്കുകയായിരുന്നു; മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ലെന്നും സോബി; ബാലഭാസ്‌ക്കറിനെ സ്വർണ്ണക്കടത്തുകാർ കൊലപ്പെടുത്തിയതോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്തു മാഫിയയോ? സ്വപ്‌നയും സരിത്തും അടങ്ങിയ മാഫിയയിലേക്ക് വിരൽ ചൂണ്ടി കലാഭവൻ സോബി ജോർജ്ജ് രംഗത്തെത്തി. ഇപ്പോൾ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി വെളിപപ്പെടുത്തി. ബാലഭാസ്‌കറിന്റെ അപകടത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘങ്ങൾ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് കരുത്തു പകരുന്നതാണ് സോബി ജോർജ്ജിന്റെ വെളിപ്പെടുത്തൽ.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തുന്നു.

വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയ കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്നവരുടേയും കാരിയർമാരായി പ്രവർത്തിച്ച 10 സ്ത്രീകളുടെയും ഫോട്ടോകൾ കൂട്ടത്തിലുണ്ടായിരുന്നു. അതിൽ ഒരാളെ സോബി തിരിച്ചറിഞ്ഞു. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അപകടത്തിൽ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പിന്നീട് കേസ് സിബിഐ ഏറ്റെടുത്തു. അതേസമയം, കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ബാലഭാസ്‌ക്കറിന്റെ അച്ഛൻ ആവശ്യപ്പെട്ടു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. മകനെ ബലിയാടാക്കി സ്വർണം കടത്തിയതാണോ എന്ന് അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. മരണത്തിൽ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പൊലീസും എത്തിച്ചേർന്നത്.മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ കേസ് സിബിഐ ഏറ്റെടുത്തിരുന്നില്ല. എന്നാൽ കോൺസുലേറ്റ് സ്വർണ്ണ കടത്തിനും ബാലഭാസ്‌കറിന്റെ മരണത്തിനും ബന്ധമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ആവശ്യമെങ്കിൽ സ്വപ്നാ സുരേഷിനേയും ഈ കേസിൽ സിബിഐ ചോദ്യം ചെയ്യും.

ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങൾ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാലഭാസ,്കറിന്റെ മാനേജർക്കെതിരേയും പിതാവ് സ,ി.കെ ഉണ്ണി രംഗത്തെത്തിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. ഈ ഫയലാണ് സിബിഐ വീണ്ടും തുറക്കുക. സിബിഐ കൊച്ചി യൂണിറ്റാകും അന്വേഷിക്കുകയെന്നാണ് സൂചന.

ബാലുവിന്റെ മരണത്തിൽ നിർണാകമായ പല വെളിപ്പെടുത്തലും നടത്തിയിരുന്നു. സംശയത്തിന് ഇടയാക്കിയത് ബാലവിന്റെ ഡ്രൈവറെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് സ്വർണകടത്ത് സംഘത്തിലേക്കും അന്വേഷണമെത്തിയിരുന്നു. മുൻപ് ബാലുവിന്റെ സുഹൃത്ത് കൂടിയായ കലാഭവൻ നോബിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ സോബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവർ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കും നീണ്ടിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവും കുടുങ്ങി. വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു.

സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. അപ്പോൾ ആരാണ് കാറിനുള്ളിൽ എന്നറിയില്ല. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോൾ അപകടം പറ്റിയത് ബാലഭാസ്‌കറിന് ആണെന്ന് മനസ്സിലായത്. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി ആരോപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിൽ പ്രതികളായ പ്രകാശ് തമ്പിയുടേയും വിഷ്ണുവിന്റേയും ഫോൺ കോളുകൾ സിബിഐ പരിശോധിക്കാനാണ് സാധ്യത. കഴിഞ്ഞ മെയ് 13-നാണ് സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റുണ്ടായത്.ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കർ പിന്നീട് ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാൾ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ബാലുവിന്റെയും മകളുടെയും അപകട മരണത്തിൽ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തിൽ രംഗത്തുവന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി.

അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്നായിരുന്നു അർജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് സരിത്ത്.തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴി നൽകിയിരുന്നു. 2019 മുതൽ ഇത്തരത്തിൽ സ്വർണം കടത്തുന്നുണ്ട്. ആർക്കാണ് സ്വർണം നൽകുന്നതെന്ന് അറിയില്ലെന്നും സ്വർണം കടത്തിക്കൊടുക്കുക മാത്രമാണ് ഉത്തരവാദിത്തമെന്നുമായിരുന്നു സരിത്തിന്റെ മൊഴി. 10 മുതൽ 15 ലക്ഷം വരെ കമ്മീഷൻ ലഭിക്കുമെന്നും സരിത്ത് കസ്റ്റംസിനെ അറിയിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലിൽ തനിക്ക് ഭീഷണിയുണ്ടെന്ന് കലാഭവൻ സോബി. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലന്നാണ് ഉറച്ചു വിശ്വസിക്കുന്നത്. എവിടെ വേണമെങ്കിലും മൊഴി നൽകാൻ തയ്യാറാണെന്നും ഭീഷണിയുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും സോബി പറഞ്ഞു . അപകടം നടന്നയുടൻ രണ്ട് പേരെ സംശയകരമായ രീതിയിൽ കണ്ടെന്നായിരുന്നു സോബി ഇന്നലെ വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP