Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊല്ലത്ത് നിന്ന് ഷെയ്ക് കുടിച്ച ശേഷം താനല്ല ബാലു ചേട്ടനാണ് വണ്ടി എടുത്തതെന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി നുണ; കാറപകടം നടക്കുമ്പോൾ ബാലഭാസ്‌കർ ഉറക്കത്തിലായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ഫൈസൽ; മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ കൊണ്ടുവരുമ്പോൾ ബാലുവിന് ബോധമുണ്ടായിരുന്നു; അർജ്ജുൻ മൊഴി നൽകിയത് താൻ അപകടസമയത്ത് ഉറക്കമായിരുന്നുവെന്ന്; നേരറിയാൻ സിബിഐ എത്തുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ

കൊല്ലത്ത് നിന്ന് ഷെയ്ക് കുടിച്ച ശേഷം താനല്ല ബാലു ചേട്ടനാണ് വണ്ടി എടുത്തതെന്ന ഡ്രൈവർ അർജ്ജുന്റെ മൊഴി നുണ; കാറപകടം നടക്കുമ്പോൾ ബാലഭാസ്‌കർ ഉറക്കത്തിലായിരുന്നുവെന്ന് ആദ്യം പരിശോധിച്ച ഡോക്ടർ ഫൈസൽ; മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ കൊണ്ടുവരുമ്പോൾ ബാലുവിന് ബോധമുണ്ടായിരുന്നു; അർജ്ജുൻ മൊഴി നൽകിയത് താൻ അപകടസമയത്ത് ഉറക്കമായിരുന്നുവെന്ന്; നേരറിയാൻ സിബിഐ എത്തുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്പിതാവ് സി.കെ.ഉണ്ണി നൽകിയ കേസ് സിബിഐ ഏറ്റെടുത്തിരിക്കുകയാണ്. സ്വർണക്കള്ളക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധമുണ്ടെന്ന് ആരോപണങ്ങൾ കൂടി വന്നതോടെ, നേരറിയാൻ സിബിഐ വന്നത് നന്നായി എന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പക്ഷം. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌കർ ആയിരുന്നുവെന്നാണ് ഡ്രൈവർ അർജ്ജുനൻ മൊഴി നൽകിയത്. അപകടം സംഭവിച്ച സമയത്ത് കാർ ഓടിച്ചിരുന്നത് അർജുൻ ആണെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാൽ താനല്ല ബാലഭാസ്‌കർ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്നാണ് അർജുന്റെ മൊഴി. ലക്ഷ്മിയും കുഞ്ഞും ആ സമയത്ത് ഉറക്കമായിരുന്നുവെന്നും അർജുന്മൊഴി നൽകിയിരുന്നു. എന്നാൽ, അത് ശരിയല്ലെന്നും അപകടസമയത്ത് ബാലഭാസ്‌കർ ഉറക്കമായിരുന്നുവെന്നും തെളിയിക്കുന്ന വെളിപ്പെടുത്തലാണ് തിരവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഫൈസൽ നടത്തിയിരിക്കുന്നത്.

അപകടം നടന്ന ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നുഡോ.ഫൈസൽ. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴും ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്ന് രാത്രി ഡോ. ഫൈസൽ പറഞ്ഞു.
പത്ത് മിനിറ്റോളം ബാലഭാസ്‌കർ ബോധത്തോടെയിരുന്നുവെന്നും ഡോ. ഫൈസൽ പറയുന്നു.എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ 'ഞാൻ ഉറങ്ങുകയായിരുന്നു, അപകടത്തിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്' എന്ന് ബാലഭാസ്‌കർ പറഞ്ഞുവെന്നാണ് ഡോ. ഫൈസൽ വ്യക്തമാക്കുന്നത്.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും ബാലഭാസ്‌കർ ഡോ. ഫൈസലിനോട് പറഞ്ഞു.

പത്ത് മിനിറ്റിനകം അവിടേക്ക് ബന്ധുക്കളെത്തിയെന്നും, പ്രാഥമിക ശുശ്രൂഷ ബാലഭാസ്‌കറിനും ഭാര്യയ്ക്കും കുഞ്ഞിനും നൽകിയതിന് പിന്നാലെ, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഡോ. ഫൈസൽ വ്യക്തമാക്കുന്നു. ഡ്രൈവർ അർജുന്റെ മൊഴിക്ക് കടകവിരുദ്ധമാണ് ഡോക്ടർ ഫൈസലിന്റെ വെളിപ്പെടുത്തൽ.

അർജുൻ പറഞ്ഞത് ഇങ്ങനെ:

'എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കണം. കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചിരുന്നത്. അത് കഴിഞ്ഞ് ഒരു കടയിൽ കയറി ഞങ്ങൾ രണ്ടുപേരും ഷെയ്ക്ക് കുടിച്ചു. അതിന് ശേഷം സീറ്റിൽ ചെന്നു കിടന്നു. ഞാൻ ഉറങ്ങിപ്പോയി. ബാലുചേട്ടനാണ് പിന്നെ വണ്ടി എടുത്തത്. പിന്നെ ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കിയത്. ബാലുചേട്ടൻ കാർ എടുക്കുന്ന സമയത്ത് ലക്ഷ്മി ചേച്ചി ഉറക്കത്തിലായിരുന്നു.'

ഇപ്പോൾ അന്വേഷണത്തിനു സിബിഐ എത്തുമ്പോൾ ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് അവസാനമാകും എന്നാണ് കുടുംബം കരുതുന്നത്. ബാലുവിന്റേത് അപകട മരണമല്ല കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു ബാലുവിന്റെ അച്ഛൻ കെ.സി.ഉണ്ണി ഈ ആരോപണങ്ങൾ ആവർത്തിച്ചിരുന്നു. ഒട്ടനവധി സംശയങ്ങൾ ദുരീകരിക്കാൻ കഴിയുവാൻ ലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾക്ക് കഴിയുമായിരുന്നുവെങ്കിലും ഭർത്താവിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ടു ഒരു വെളിപ്പെടുത്തലും ലക്ഷ്മി നടത്തിയില്ല. ഇപ്പോൾ സിബിഐ വരുമ്പോൾ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾക്ക് വിരാമമാകുമെന്നും ബാലുവിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്കുള്ള ബന്ധവും വെളിയിൽ വരുമെന്നുമാണ് കുടുംബത്തിന്റെ പ്രതീക്ഷ. കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചതെങ്കിലും അന്വേഷണ റിപ്പോർട്ട് ഇതുവരെ ക്രൈംബ്രാഞ്ച് കോടതിയിൽ കൈമാറിയിരുന്നില്ല. ഇതോടെയാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവായത്.

ബാലുവിന്റെ വിവാദ വാഹനാപകടക്കേസ് നിലവിൽ സിബിഐ ഏറ്റെടുത്തിട്ടുണ്ട്. ഈ കാര്യത്തിൽ പ്രാഥമികമായ അന്വേഷണത്തിനു തുടക്കമിടുകയും ചെയ്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന കേരള പൊലീസിൽ നിന്നാണ് അന്വേഷണം സിബിഐ എറ്റെടുത്തത്. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടത്തിൽ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഡ്രൈവിങ് സീറ്റിന്റെ മുൻവശത്തെ കണ്ണാടിയിൽനിന്നും ലഭിച്ച മുടി അർജുന്റേതാണെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണു മരണത്തിലെ ദുരൂഹതയ്ക്കു കാരണമായത്. അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി. ഫൊറൻസിക് പരിശോധനാഫലം വന്നതോടെ ഈ ആശയക്കുഴപ്പം ഒഴിവായതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. ഫൊറൻസിക് റിപ്പോർട്ടിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 100നും 120നും ഇടയിലാണ്. വാഹനത്തിന്റെ അമിത വേഗം തെളിയിക്കുന്ന രേഖകൾ മോട്ടോർ വാഹന വകുപ്പിൽനിന്നും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ചാലക്കുടിയിൽ മോട്ടർ വാഹന വകുപ്പിന്റെ ക്യാമറയിൽ പതിയുമ്പോൾ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 94 കിലോമീറ്ററായിരുന്നു. ഇതാണ് അമിതവേഗമാണ് അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്.

ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷമി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരവേയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. പാലക്കാട് ഉള്ള ഡോക്ടർക്കെതിരെയും സ്വർണ്ണക്കടത്ത് ബന്ധവുമായും ബാലഭാസ്‌കറിന്റെ കുടുംബം എത്തിയതോടെയാണ് വാഹനാപകടം വിവാദമായി മാറിയത്.

ഇതിനിടയിൽ സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ പിടിയിലായതോടെ കേസിന് പുതിയമാനം വന്നു. സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നു. എന്നാൽ ക്രൈംബ്രാഞ്ച് സംഘം അപകടമരണമാണെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി സിബിഐ അന്വേഷണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. ഇതിനെ തുടർന്നാണ് കേസ് സിബിഐയുടെ കൈകളിലേക്ക് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP