Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗായകൻ ഇഷാൻദേവ് അടക്കമുള്ളവരുടെ മൊഴിയെടുത്തത് തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചുവരുത്തി; വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതം

ഗായകൻ ഇഷാൻദേവ് അടക്കമുള്ളവരുടെ മൊഴിയെടുത്തത് തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചുവരുത്തി; വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാഹനാപകടത്തിൽ വയലിനിസ്റ്റ് ബാലഭാസ്കർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ഊർജ്ജിതം. ഗായകൻ ഇഷാൻദേവ് അടക്കമുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ സംഗീതട്രൂപ്പിലെ അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇവരുടെ മൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം സിബിഐ. ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.

ബാലഭാസ്കർ സ്വദേശത്തും വിദേശത്തുമായി നടത്തിയ സംഗീത പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളാണ് ശേഖരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പങ്കുണ്ടോ എന്നാണ് സിബിഐ. അന്വേഷിക്കുന്നത്. വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ വിഷ്ണു സോമസുന്ദരവും പ്രകാശൻ തമ്പിയും ബാലഭാസ്കറിന്റെ മുൻ മാനേജർമാരായിരുന്നു.

മരണത്തിൽ അസ്വാഭാവികതയില്ല എന്ന കണ്ടെത്തലിലാണ് പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും എത്തിച്ചേർന്നത്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി രംഗത്ത് വരികയും മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. പിതാവിന്റെ പരാതിയിലാണ് അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ ഉത്തരവിറക്കിയത്.

ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങൾ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാലഭാസ,്കറിന്റെ മാനേജർക്കെതിരേയും പിതാവ് ഉണ്ണി രംഗത്തെത്തിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്.

ബാലുവിന്റെ മരണത്തിൽ നിർണാകമായ പല വെളിപ്പെടുത്തലും നടത്തിയിരുന്നു. സംശയത്തിന് ഇടയാക്കിയത് ബാലവിന്റെ ഡ്രൈവറെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് സ്വർണകടത്ത് സംഘത്തിലേക്കും അന്വേഷണമെത്തിയിരുന്നു. മുൻപ് ബാലുവിന്റെ സുഹൃത്ത് കൂടിയായ കലാഭവൻ നോബിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ സോബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവർ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ.

ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ആ വഴിക്കും നീണ്ടിരുന്നു. ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവും കുടുങ്ങി. വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു.

സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. അപ്പോൾ ആരാണ് കാറിനുള്ളിൽ എന്നറിയില്ല. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോൾ അപകടം പറ്റിയത് ബാലഭാസ്‌കറിന് ആണെന്ന് മനസ്സിലായത്. വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു.

പാലക്കാട്ട് ബാലഭാസ്‌കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP