Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിൽ ആത്മാർത്ഥ സുഹൃത്തോ? അപകടം നടന്നതിന് പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്ന വെളിപ്പെടുത്തലുമായി കലാഭവൻ സോബി; എല്ലാം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നുവെന്നും തുറന്നു പറച്ചിൽ; ബാലുവിന്റെ കാർ അപകടത്തിൽ പെടുന്നതിന് മുമ്പ് എവിടെത്തി എന്നു ചോദിച്ചു ഫോൺ വിളിച്ചതും ഇതേ പ്രകാശ് തമ്പി; അപകട സ്ഥലത്ത് ആദ്യമെത്തിയതും സ്വർണ്ണക്കടത്തുകാരൻ; വയലിനിസ്റ്റിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

ബാലഭാസ്‌കറിന്റെ ജീവനെടുത്ത അപകടത്തിന് പിന്നിൽ ആത്മാർത്ഥ സുഹൃത്തോ? അപകടം നടന്നതിന് പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടുവെന്ന വെളിപ്പെടുത്തലുമായി കലാഭവൻ സോബി; എല്ലാം പ്രകാശ് തമ്പിയെ അറിയിച്ചിരുന്നുവെന്നും തുറന്നു പറച്ചിൽ; ബാലുവിന്റെ കാർ അപകടത്തിൽ പെടുന്നതിന് മുമ്പ് എവിടെത്തി എന്നു ചോദിച്ചു ഫോൺ വിളിച്ചതും ഇതേ പ്രകാശ് തമ്പി; അപകട സ്ഥലത്ത് ആദ്യമെത്തിയതും സ്വർണ്ണക്കടത്തുകാരൻ; വയലിനിസ്റ്റിന്റെ മരണത്തിൽ സർവ്വത്ര ദുരൂഹത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ. അപകടം നടന്നതിന് പിന്നാലെ അതുവഴി യാത്രചെയ്ത കലാഭവൻ സോബിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ സോബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവർ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ. ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണക്കടത്ത് കേസിൽ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇതിനുപുറമേ ബാലഭാസ്‌ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വർണക്കടത്ത് കേസിൽ ഡി.ആർ.ഐ. തിരയുകയാണ്. സ്വർണക്കടത്ത് കേസിൽ കൂടുതൽപേർ പിടിയിലായതോടെ ഇയാൾ ഒളിവിൽപോവുകയായിരുന്നു.

ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നാണ് സോബിയുടെ വെളിപ്പെടുത്തൽ. അപകടം നടന്നതിന് പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും അന്നേ സംശയം ജനിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത് ബാലഭാസ്‌ക്കറിന്റെ വാഹനമാണെന്ന വാർത്തയറിഞ്ഞത്. ഉടൻതന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരമറിയിച്ചു. അദ്ദേഹം പ്രകാശ് തമ്പിയോട് കാര്യം പറയുകയും പ്രകാശ് തമ്പി തന്നെ ഫോണിൽ വിളിക്കുകയും ചെയ്തു. ആറ്റിങ്ങൽ സിഐ. കൂടുതൽ വിവരങ്ങൾക്കായി തന്നെ വിളിക്കുമെന്നാണ് പ്രകാശ് തമ്പി അന്ന് തന്നോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് ഒരു പുരോഗതിയുമുണ്ടായില്ല.-സോബി പറയുന്നു. ഇപ്പോൾ ബാലുവിന്റെ അച്ഛനെ വിളിച്ചാണ് സോബി കാര്യങ്ങൾ വിശദീകരിച്ചത്. പ്രകാശ് തമ്പിയുടെ പേര് സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ടു ഉയർന്നിരുന്നു. ഡി.ജി.പി.യോട് ബാലഭാസ്‌കറിന്റെ അച്ഛൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടന്നു വരികയാണ്.

വിഷ്ണുവാണ് അർജുനെ ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായി നിയമിച്ചത്. അപകടസമയത്ത് അർജുനാണോ ബാലഭാസ്‌ക്കറാണോ വാഹനം ഓടിച്ചിരുന്നത് എന്നതുസംബന്ധിച്ച് ഇപ്പോളും സംശയങ്ങൾ ബാക്കിയാണ്. അതേസമയം, വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജർമാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇരുവരും ഒരു പരിപാടിയുടെ കോർഡിനേഷൻ നിർവഹിച്ചവരാണെന്നുമായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. 2018 സെപ്റ്റംബർ 25-ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. സംഭവം നടന്നതിന് ശേഷം ഏതാണ്ട് 10 മിനിറ്റിനുള്ളിൽ ആ വഴി തിരുനൽവേലിക്കു പോവുകയായിരുന്നു സോബി. അപ്പോൾ ആരാണ് കാറിനുള്ളിൽ എന്നറിയില്ല. മുന്നോട്ടു പോകുമ്പോൾ ആണ് നേരത്തെ പറഞ്ഞ രണ്ടു പേരെയും കണ്ടത്. കഴക്കൂട്ടം എത്തിയപ്പോൾ അപകടം പറ്റിയത് ബാലഭാസ്‌കറിന് ആണെന്ന് മനസ്സിലായത്.

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണവുമായി സ്വർണ്ണക്കടത്തുകാർക്ക് ബന്ധമുണ്ടെന്ന സംശയമാണ് ഇതോടെ ഉയർന്നിരിക്കുന്നത്. വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതൽതന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കൾ പറയുന്നത്. അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശൻ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരിൽനിന്ന് ഇവർ ഒഴിഞ്ഞുമാറിനിൽക്കുകയായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാൾ കൂടുതൽ ഇവർക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കർ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താൻ അന്വേഷണസംഘത്തിനായിട്ടില്ല. അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്പ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോൺകോളുകൾ വന്നിരുന്നതായും അച്ഛൻ ഉണ്ണി പറയുന്നു.

പ്രകാശ് തമ്പിയാണ് വിളിച്ചതെന്നും സംശയമുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കർ ഉപയോഗിച്ചിരുന്ന നാല് മൊബൈൽ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. മെയ് 13-നാണ് സ്വർണക്കടത്ത് കേസിലെ ആദ്യ അറസ്റ്റുണ്ടായത്. തിരുവനന്തപുരം സ്വദേശികളായ സുനിൽകുമാർ, സെറീന എന്നിവരെയാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ആദ്യം അറസ്റ്റ് ചെയ്തത്. ഇതോടെയാണ് സ്വർണക്കടത്തിന് പിന്നിലെ വൻ മാഫിയയെസംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. തൊട്ടുപിന്നാലെയാണ് സ്വർണക്കടത്ത് സംഘത്തിലെ പ്രധാനിയായ അഡ്വ. ബിജു മോഹൻ, ഇയാളുടെ ഭാര്യ, പ്രകാശ് തമ്പി തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. ബിജു മോഹനനും പ്രകാശ് തമ്പിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പ്രകാശ് തമ്പിയാണ് ബിജു മോഹനനെ സ്വർണ്ണക്കടത്ത് മാഫിയയുമായി അടുപ്പിച്ചതെന്നാണ് സൂചന.

ഗുരുതരാവസ്ഥയിലായിരുന്ന ബാലഭാസ്‌ക്കർ പിന്നീട് ചികിത്സയിൽ കഴിയുന്നതിനിടെയും മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന ലക്ഷ്മി ഏറെനാൾ ചികിത്സയിലായിരുന്നു. ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് പൊലീസ് മേധാവിക്കടക്കം പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ബാലുവിന്റെയും മകളുടെയും അപകട മരണത്തിൽ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തിൽ രംഗത്തുവന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവർ അർജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രയിൽ ബാലഭാസ്‌കർ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നൽകിയിരുന്നു. എന്നാൽ കാർ ഓടിച്ചത് ബാലഭാസ്‌കർ ആണെന്നായിരുന്നു അർജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്.

അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കർ ആയിരുന്നെന്നാണ് ഇവരുടെ ഡ്രൈവർ അർജുൻ നേരത്തെ പൊലീസിന് മൊഴി നൽകിയുരുന്നത്. ഇത് പച്ചക്കള്ളമെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിന് മുമ്പിൽ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ എത്തിയത്. ഡ്രൈവർ അർജുന്റേയും ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴികളിൽ വൈരുദ്ധ്യം രേഖപ്പെടുത്തിയതോടെയാണ് ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുന്നത്. ബാലഭാസ്‌ക്കറും കുടുംബവും തൃശൂർ വടക്കം നാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവർ തൃശൂരിൽ താമസിക്കാൻ റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവർ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവർ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP