Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളിൽ ഭൂമി; രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളിൽ നിന്നും വ്യക്തമായത് തൃപ്പൂണിത്തുറ, മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവിടങ്ങളിലെ ഇടപാടുകൾ; ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറിൽ വിജിലൻസ് പരിശോധന: പി എ നന്ദകുമാറിനും കണക്കില്ലാത്ത സമ്പാദ്യമെന്ന് സൂചന

കെ ബാബുവിന്റെ ബിനാമി ബാബുറാമിന് 41 ഇടങ്ങളിൽ ഭൂമി; രഹസ്യ അറയിൽ സൂക്ഷിച്ച രേഖകളിൽ നിന്നും വ്യക്തമായത് തൃപ്പൂണിത്തുറ, മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവിടങ്ങളിലെ ഇടപാടുകൾ; ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറിൽ വിജിലൻസ് പരിശോധന: പി എ നന്ദകുമാറിനും കണക്കില്ലാത്ത സമ്പാദ്യമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുൻ എക്‌സൈസ് മന്ത്രി കെ ബാബുവിനെ കുരുക്കിലാക്കി വിജിലൻസിന്റെ അന്വേഷണം ബാബുവിന്റെ കൂടുതൽ അനുയായികളിലേക്കും നീളുന്നു. ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാമിന്റെ ഭൂമിഇടപാടുകളുടെ രേഖകൾ കണ്ട് വിജിലൻസ് തന്നെ ഞെട്ടി. സ്വത്ത് വിവരങ്ങളെ കുറിച്ച് ബാബുറാം തന്നെ സ്വയം എഴുതി തയ്യാറാക്കിയ പട്ടികയാണ് വിജിലൻസിന് ലഭിച്ചത്. ബാബുറാമിന്റെ വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചതായിരുന്നും ഈ രേഖ. കണ്ടെടുത്ത 84 രേഖകളനുസരിച്ച് ബാബുറാമിന് തൃപ്പൂണിത്തുറ മണ്ഡലത്തിലെ മരട്, പള്ളുരുത്തി, പനങ്ങാട് എന്നിവടങ്ങളിലായി 41 ഇടത്ത് ഭൂമിയുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

ബാബു മന്ത്രിയായിരുന്ന കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് ബാബുറാമിന് ഇത്രയധികം സമ്പാദ്യമുണ്ടായത്. ഇത് ബാബുവിന്റെ ബിനാമിയാണെന്ന ആരോപണത്തിന് കൂടുതൽ കരുത്തുപകരുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ബാബുറാം വൻ തോതിൽ സാമ്പത്തിക ഇടപാടുകളും ഭൂമി ക്രയവിക്രയങ്ങളും നടത്തിയിട്ടുണ്ട്. ബാബു റാമിനെ വിജിലൻസ് അടുത്ത ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യും.

അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബാബുറാമിനെ ചോദ്യം ചെയ്തിരുന്നു. ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ പനങ്ങാട്ടുള്ള വില്ല പ്രോജക്ടിന്റെയടക്കം ഇടപാടുകൾ നടത്തിയതായി ചോദ്യം ചെയ്യലിൽ വിജിലൻസ് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ബാബുവുമായി കോൺഗ്രസ് പ്രവർത്തകൻ എന്ന ബന്ധം മാത്രമേയുള്ളൂവെന്നും ബിസിനസ് ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ബാബുറാം മൊഴി നൽകിയിട്ടുള്ളത്. കേരളത്തിനു പുറത്ത് ബാബുറാം നടത്തിയ ഭൂമിയിടപാടുകളെപ്പറ്റി അന്വേഷണം നടക്കുകയാണ്.

അതേസമയം ബാബുവിന്റെ മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ വിജിലൻസ് സംഘം പരിശോധിച്ചു. ബാബുവിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ആയിരുന്ന നന്ദകുമാറിനെയും വിജിലൻസ് ചോദ്യം ചെയ്യുന്നുണ്ട്. വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് നന്ദകുമാറിനെയും ചോദ്യം ചെയ്യുന്നത്. ഡിവൈഎസ്‌പി ബിജിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. വരുമാന മാർഗങ്ങളില്ലാത്ത നന്ദകുമാറിന് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ചയുണ്ടായിരുന്നു. ബാബു മന്ത്രിയായ ശേഷം നന്ദകുമാർ തൃപ്പൂണിത്തുറയിൽ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു.

തെളിവുകൾ ലഭിച്ചാൽ നന്ദകുമാറിനെതിരെയും കേസെടുക്കുമെന്നാണ് വിജിലൻസ് വ്യക്തമാക്കുന്നത്. മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റായിരിക്കേയാണ് അനധികൃത സ്വത്ത് സമ്പാദനമെന്നതിനാൽ കേസെടുക്കാൻ വിജിലൻസിന് തടസ്സമില്ല. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. ബാബുവിന്റെയും മക്കളുടെയും, ബിനാമികളെന്ന് ആരോപിക്കപ്പെടുന്നവരുടെയും വീടുകളിൽ ശനിയാഴ്ചയാണ് വിജിലൻസ് പ്രത്യേക സെൽ റെയ്ഡ് നടത്തിയത്. എറണാകുളത്തും തൊടുപുഴയിലുമായി അഞ്ച് വീടുകളിൽ നടന്ന റെയ്ഡിൽ എട്ട് ലക്ഷം രൂപയും 180 ഗ്രാം സ്വർണവും കണ്ടെടുത്തു. ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും അഞ്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

ബാബു, ബിനാമികളെന്ന് സംശയിക്കുന്ന തൃപ്പൂണിത്തുറ റോയൽ ബേക്കേഴ്‌സ് ഉടമ കെ.സി. മോഹനൻ, കുമ്പളം വടക്കേടത്ത് വീട്ടിൽ ബാബുറാം എന്നിവർക്കെതിരെ വിജിലൻസ് പ്രത്യേക സെൽ കേസെടുത്തിട്ടുണ്ട്. അധികാര ദുരുപയോഗം നടത്തി കോടികൾ സമ്പാദിക്കുകയും ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തതായി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിലുണ്ട്. എഫ്.ഐ.ആറിന്റെ തുടർച്ചയായിരുന്നു റെയ്ഡ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP