Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്

ചെറിയ പിടിച്ചുപറിയിൽ നിന്ന് വൻ മോഷണങ്ങൾ; കള്ളനോട്ടടി മുതൽ കൊലപാതകം വരെ; അത്താണി ബോയിസിനെ ഉണ്ടാക്കിയതും വളർത്തിയതും 'ഗില്ലാപ്പി'; കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതോടെ എല്ലാവരും സാമ്പത്തിക കരുത്തരുമായി; പണം കുമിഞ്ഞപ്പോൾ 'അധോലോകത്തും' തമ്മിലടി തുടങ്ങി; അച്ഛനെ കൈവച്ചതോടെ ഗുരുവിനെ കൊല്ലാൻ മനസ്സിലുറപ്പിച്ചത് ശിഷ്യനും; വാളെടുത്തു നൽകിയവനെ കൊത്തി നുറുക്കി പ്രതികാരം; അത്താണിയിലെ ബിനോയിയുടെ കൊലപാതകത്തിലെ ഗൂഢാലോചന കണ്ടെത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: രാത്രിയിൽ നാട്ടുകാർ നോക്കി നിൽക്കേ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവത്തിന് കാരണമായത് ബാറിൽ വെച്ചുണ്ടായ സംഘർഷവും മുഖ്യപ്രതിയുടെ പിതാവിനെ മർദ്ദിച്ചതിലുള്ള മുൻ വൈരാഗ്യവും. സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ടെങ്കിലും മുഖ്യപ്രതി അടക്കം മൂന്ന് പേർ ഒളിവിലാണ്. നെടുമ്പാശ്ശേരി അത്താണിയിൽ രാത്രി എട്ടു മണിയോടെയാണ് ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയിയെയാണ് സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

അത്താണി കാംകോയ്ക്ക് സമീപം താമസിക്കുന്ന ബിനു വിക്രമനാണ് കേസിലെ മുഖ്യ പ്രതി. ഇയാളെ പിടികൂടാനായിട്ടില്ല. അത്താണിയിലെ ബിനുവിന്റെ വീട്ടിൽ വച്ചായിരുന്നു കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയിൽ അത്താണി ഓട്ടോറിക്ഷ സ്റ്റാൻഡിനു മുന്നിലാണ് സംഭവം. സമീപത്തെ ബാറിൽനിന്നും മദ്യപിച്ചിറങ്ങിയ ബിനോയിയെ റോഡിൽ കാത്തുനിന്ന പ്രതികൾ വളഞ്ഞിട്ടു വെട്ടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുണ്ടാസംഘത്തിലെ ഭിന്നതയാണ് കൊലപാതക ത്തിലേക്കു നയിച്ചത്. തുരുത്തിശ്ശേരി സ്വദേശിയായ ബിനോയി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ബിനോയ് അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാസംഘം ഉണ്ടാക്കിയ വ്യക്തിയാണ്. ഈ ഗുണ്ടാ സംഘത്തിലെ പഴയ ശിഷ്യന്മാരാണ് പിടിയിലായത്.

കാറിലെത്തിയ ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ബിനോയിയുടെ മുഖത്ത് പ്രതികൾ തുരുതുരാ വെട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നുപേരാണ് ആക്രമത്തിൽ നേരിട്ടു പങ്കെടുത്തത്. സംഭവത്തിൽ അഞ്ചു പേർ പിടിയിലായിട്ടുണ്ട്. ബിനുവിന്റെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘത്തിൽ പെട്ട അഞ്ചു പേരാണ് പിടിയിലായത്. അത്താണി ബോയ്‌സ് എന്ന പേരിൽ ബിനോയ് തന്നെ വളർത്തിക്കൊണ്ടു വന്ന ഗുണ്ടാസംഘത്തിലുണ്ടായ ചേരി തിരിവാണ് കൊലപാതകത്തിലേക്കു നയിച്ചത്.

കൊലപാതകശ്രമം മുതൽ കവർച്ചയിൽ വരെ സംഘാംഗങ്ങൾക്കു പങ്കുണ്ടായി. നാട്ടിൽനിന്നും സംഘത്തിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും സംഘത്തിന് ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ ഇവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും ചില ഘട്ടത്തിൽ അടിച്ചൊതുക്കുന്ന സാഹചര്യം വരെയും ഉണ്ടായി. കൊല്ലപ്പെട്ട ബിനോയിയെയും പിന്നീട് കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്നയാളെയും അതിനിടെ മൂന്ന് വർഷം മുമ്പ് പൊലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇതോടെയാണ് അത്താണി ശാന്തമായത്. ഒരു വർഷത്തിന് ശേഷം തിരിച്ചെത്തിയ ബിനോയി കാര്യമായ അക്രമങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നാണ് പറയുന്നത്. ഇതിനിടയിൽ ഉറ്റ അനുയായിയുമായി തെറ്റുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസവും ബിനോയിയുമായി സംഘം ഏറ്റമുട്ടിയിരുന്നു. ഇതിന്‌റെ തുടർച്ചയാണ് കൊല

ചെറിയ പിടിച്ചുപറി കേസുകളിൽനിന്ന് വൻ മോഷണങ്ങളിലേക്കുള്ള വളർച്ചയായിരുന്നു അത്താണി ബോയ്‌സിന്റേത്. ഒപ്പം ഗുണ്ടാ സംഘവും വളർന്നു. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് ചെറുപ്പം മുതൽ ഗുണ്ടാ പ്രവർത്തനങ്ങളും പതിവാക്കിയിരുന്നു. കള്ളനോട്ടടി മുതൽ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്. ബിനോയ് തന്നെയാണ് അത്താണി ബോയ്‌സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും.

തൃശൂർ ജില്ലയിൽ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിനു നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. നെടുമ്പാശേരി പരിസരത്തുള്ളതിനേക്കാൾ കേസുകൾ ഇതര ജില്ലകളിൽ ഇയാളുടെ പേരിലുണ്ട്. പൊലീസിന്റെ റൗഡി പട്ടികയിൽ ഇടം പിടിച്ച ബിനോയ്‌ക്കെതിരെ അങ്കമാലി, കാലടി, ചെങ്ങമനാട് സ്റ്റേഷനുകളിൽ ആയുധ നിയമം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. സംഘം ചേർന്ന് കവർച്ച, തട്ടിക്കൊണ്ടു പോകൽ, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ്. എ.വി. ജോർജ് ജില്ലാ പൊലീസ് മേധാവിയായിരിക്കെ ബിനോയ്ക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

കൊലപ്പെടുത്തിയിട്ടും പക തീരാതെ ശരീരം വെട്ടി നുറുക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. ഓട്ടോ ഡ്രൈവർമാരും നാട്ടുകാരും പ്രതികളുടെ അടുത്തേക്കു വരാനോ തടയാനോ ശ്രമിക്കാതിരുന്നത് അതുകൊണ്ടുതന്നെയാണ്. പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. കൊലപാതകംനടന്ന സ്ഥലത്തെ സി.സി ടി.വികളിൽ നിന്നുമാണ് പ്രതികളെ സംബന്ധിച്ച തെളിവു ശേഖരിച്ചത്.

കൊലപാതകത്തിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന് അതിക്രൂരമായാണ് സംഘം ബിനോയിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. മരിച്ചെന്ന് ഉറപ്പായിട്ടും മൂന്നംഗ സംഘം പക തീരും വരെ വെട്ടുകയാണ് ചെയ്തത്. സംഭവം നടക്കുമ്പോൾ സമീപത്തുണ്ടായിരുന്ന നാട്ടുകാരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുണ്ടാസംഘത്തിന്റെ ആക്രോശത്തെ തുടർന്ന് സംഭവ സ്ഥലത്തിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെയുടള്ള നാട്ടുകാരെല്ലാം ഭയന്ന് ഓടിമാറുകയായിരുന്നു. ബിനോയി അവിവാഹിതനാണ്. പിതാവ്: പരേതനായ വർക്കി. മാതാവ്: സാറാമ്മ. രണ്ടു സഹോദരിമാരുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP