Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മദ്യപിച്ചെത്തിയ അഞ്ചംഗ സംഘത്തിന് മൂന്ന് തവണ ബീഫിനൊപ്പം സവാള നൽകി; നാലാം തവണ കൊടുക്കാത്തതിന് ഹോട്ടൽ അടിച്ചു തകർത്തു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു കോടതി; മുടിയനെന്നും ഋഷ്യശൃംഖനെന്നും അറിയപ്പെടുന്ന ദിനീതിനെതിരെ നിരവധി കേസുണ്ടായിട്ടും തൊടാൻ മടിച്ചു പൊലീസ്

മദ്യപിച്ചെത്തിയ അഞ്ചംഗ സംഘത്തിന് മൂന്ന് തവണ ബീഫിനൊപ്പം സവാള നൽകി; നാലാം തവണ കൊടുക്കാത്തതിന് ഹോട്ടൽ അടിച്ചു തകർത്തു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു കോടതി; മുടിയനെന്നും ഋഷ്യശൃംഖനെന്നും അറിയപ്പെടുന്ന ദിനീതിനെതിരെ നിരവധി കേസുണ്ടായിട്ടും തൊടാൻ മടിച്ചു പൊലീസ്

പി നാഗരാജ്‌

തിരുവനന്തപുരം: ഭക്ഷണത്തിനൊപ്പം സവാള നൽകാത്തതിന് ഹോട്ടൽ അടിച്ചു തകർത്ത ഡിവൈഎഫ്‌ഐ നേതാവിന് പൊലീസ് ആക്രമണക്കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി സെക്രട്ടറി മുടിയനെന്നും ഋഷ്യ ശ്രംഖനെന്നും അറിയപ്പെടുന്ന വേലായുധൻ നായർ മകൻ ദിനീത്. വി. നായരെയും ഷൈജു എന്ന ബിജു കുമാറിനെയും അറസ്റ്റ് ചെയ്യാനാണുത്തരവ്. അതേ സമയം ഭരണകക്ഷിയുടെ ഇംഗിതമനുസരിച്ച് പ്രവർത്തിക്കുന്ന തലസ്ഥാനത്തെ പേട്ട പൊലീസ് കോടതിയുത്തരവ് നടപ്പിലാക്കാനാവാതെ പ്രതികൾക്ക് മുന്നിൽ മുട്ടുവിറച്ചു നിൽക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോട്ടലാക്രമണക്കേസിൽ ഡി വൈ എഫ് ഐ നേതാക്കളടക്കം അഞ്ചു പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയും ഉത്തരവിട്ടു.

2013 ലാണ് ദിനീതിന്റെ നേതൃത്വത്തിൽ സംഘടിതരായ ഡിവൈഎഫ്‌ഐ പ്രവർത്തകർ പേട്ട സ്റ്റേഷൻ പരിധിയിൽ വഴി തടയലും പൊലീസാക്രമണവും നടത്തിയത്. ദിനീത്. വി. നായർ , ഷിജു എന്ന ബിജുകുമാർ , സന്തോഷ് , ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് നിലവിൽ വിചാരണ നേരിടുന്ന പ്രതികൾ. ദിനീതും ബിജു കുമാറും സ്ഥിരമായി കോടതിയിൽ ഹാജരാകാതെ മുങ്ങിയതിനാലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. പൊലീസാക്രമണക്കേസിൽ പരിക്കേറ്റ ഒന്നു മുതൽ മൂന്നു വരെ സാക്ഷികളായ പൊലീസുദ്യോഗസ്ഥരെ വിചാരണക്കായി ജനുവരി 25 ന് ഹാജരാക്കാൻ കോടതി പേട്ട പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് ഉത്തരവിട്ടു.

2019 ജനുവരിയിൽ ഗുണ്ടാ പിരിവ് നൽകാത്തതിന് ഹോട്ടൽ ഉടമയെ ദേഹോദപ്രവം ഏൽപ്പിക്കുകയും ഹോട്ടൽ അടിച്ചു തകർത്ത് നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ ദിനീത് , ഗജൻ മനോജ് എന്ന മനോജ് എന്നിവർ പ്രതികളാണ്. കന്റോൺമെന്റ് പൊലീസ് 2019 ഓഗസ്റ്റ് 22 ന് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതികളെ കുറ്റം ചുമത്തലിന് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സമൻസുത്തരവ് നടപ്പിലാക്കാതെ സാവകാശം തേടി കന്റോൺമെന്റ് മടക്കി. 2019 നവംബർ 21ന് പ്രതികളെ ഹാജരാക്കാനായിരുന്നു തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി പ്രതികളെ ഹാജരാക്കാനായി ഫെബ്രുവരി 25 , മെയ് 22 , സെപ്റ്റംബർ 25 എന്നീ തീയതികളിൽ കേസ് കോടതി പരിഗണിച്ചിട്ടും ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള ഉന്നത സ്വാധീനത്താൽ പ്രതികളെ ഹാജരാക്കാതെ കന്റോൺമെന്റ് പൊലീസ് പ്രതികളുമായി ഒത്തുകളിച്ച് കോടതിയിൽ സാവകാശം തേടുകയായിരുന്നു. തുടർന്ന് 2021ജനുവരി 28 നകം പ്രതികളെ ഹാജരാക്കാൻ മജിസ്‌ട്രേട്ട് എ.അനീസ കന്റോൺമെന്റ് പൊലീസിനോട് ഉത്തരവിട്ടു.

2019 ക്രിസ്മസ് ദിവസം രാത്രി 8 മണിക്കാണ് ദിനീതും സംഘവും കൈതമുക്കിന് സമീപത്തെ ' ഹോമ് ലി മീൽസ് ' ഹോട്ടൽ സവാളക്ക് വേണ്ടി അടിച്ചു തകർത്തത്. മദ്യപിച്ചെത്തിയ സംഘം പൊറോട്ടയും ബീഫും കഴിക്കവേ മൂന്നു തവണ സവാള ആവശ്യപ്പെടുകയും സപ്ലയർ നൽകുകയും ചെയ്തു. നാലാം തവണ ആവശ്യപ്പെട്ടപ്പോൾ നൽകാൻ വൈകിയതാണ് ഇവരെ പ്രകോപിച്ചത്. ചീനച്ചട്ടിയും വാട്ടർ ജഗ്ഗുമെടുത്ത് സംഘം സപ്ലെയർ ബീഹാർ സ്വദേശി പീരു മുഹമ്മദിന്റെ തലക്കടിച്ചു. തലയിൽ നിന്നു രക്തം വാർന്ന സപ്ലെയറെ രക്ഷിക്കാനെത്തിയ കടയുടമ ശങ്കർ , ഭാര്യ ദിവ്യ , റിസപ്ഷനിസ്റ്റ് സന്തോഷ് കുമാർ എന്നിവരെയും മർദ്ദിച്ചു. ക്യാഷ് കൗണ്ടറടക്കം ഹോട്ടലിലെ സാധന സാമഗ്രികൾ അടിച്ചു തകർത്തു. മാരകമായ പരിക്കു പറ്റിയ സപ്ലയറുടെ തലയിൽ ഏഴോളം തുന്നൽ ഉണ്ടായിട്ടും വഞ്ചിയൂർ പൊലീസ് പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാനായി നിസ്സാര വകുപ്പിട്ടാണ് കേസെടുത്തത്.

ഡി വൈ എഫ് ഐ സെക്രട്ടറി ദിനീത് , പ്രസിഡന്റ് രഞ്ജിത് , ഡിവൈഎഫ്‌ഐ പ്രവർത്തകരായ കൃഷ്ണപിള്ള മകൻ അനിൽകുമാർ , മാഹീൻ മകൻ അൽ സനീർ , സന്തോഷ് മകൻ അരുൺ എന്നിവരാണ് ഹോട്ടൽ അടിച്ചു തകർത്ത കേസിലെ അഞ്ചു പ്രതികൾ. പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെ സംഭവം നടന്നതറിഞ്ഞിട്ടും കടയുടമ അറിയിച്ചിട്ടും വഞ്ചിയൂർ പൊലീസ് ഉടൻ സംഭവസ്ഥലത്ത് വരുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാതെ ഹോട്ടലുടമ പ്രതികളുമായി ഒത്തുതീർപ്പിന് വഴങ്ങാനായി പ്രവർത്തിച്ചത് പൊതു സമൂത്തിനിടയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കേസിൽ അഞ്ചു പ്രതികളെയും ഡിസംബർ 29 ന് ഹാജരാക്കാൻ വഞ്ചിയൂർ സർക്കിൾ ഇൻസ്‌പെക്ടറോട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. അതേ സമയം ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റി ട്രഷറർ അജിത്തിനെ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും വഞ്ചിയൂർ പൊലീസ് കുറവ് ചെയ്താണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതെന്ന ആരോപണമുയർന്നിട്ടുണ്ട്.

തലസ്ഥാനത്ത് സി പി എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പല ഗുണ്ടാപ്രവർത്തനങ്ങളും ഗുണ്ടാ പിരിവും നിയന്ത്രിക്കുന്നത് ദിനീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മണക്കാട് ചിറമുക്കിന് സമീപമാണ് വീടെങ്കിലും മുഴുവൻ സമയവും കൈതമുക്ക് കേന്ദ്രീകരിച്ചാണ് ദിനീതിന്റെ ഗുണ്ടാ പ്രവർത്തനം. ദിനീതിനെയും സംഘത്തെയും പൊലീസ് കേസുകളിൽ പിടികൂടുമ്പോൾ തന്നെ വിട്ടയക്കാൻ സി പി എം ജില്ലാ കമ്മിറ്റിയിൽ നിന്ന് പൊലീസിന് നിർദ്ദേശം ലഭിക്കും. തുടർന്ന് പലപ്പോഴും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തി വിട്ടയക്കാറാണ് പതിവ്. ഇയാൾക്കെതിരെ നിരവധി തവണ കാപ്പ ചുമത്താൻ ശ്രമിച്ചെങ്കിലും ബന്ധപ്പെട്ട സമിതിക്ക് മുന്നിൽ എത്തുമ്പോൾ വേണ്ടത്ര കാരണങ്ങളില്ലെന്ന് പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. 2019 ഡിസംബർ 19 ന് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തിൽ രജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പൊലീസിന് നേരെ കല്ലെറിഞ്ഞ് അക്രമം അഴിച്ചു വിട്ടതും ദിനീതിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP