Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരേന്ദ്രൻ കുറ്റം ഏറ്റത് ഭാര്യയെയും മകളെയും രക്ഷിക്കാനോ? സ്വർണം കുഴിച്ചിട്ടത് അറിയാമെങ്കിലും കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് സൂരജിന്റെ അമ്മ; ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യങ്ങളിൽ സഹോദരിക്കും അമ്മയ്ക്കും പങ്കുണ്ടൊ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ പത്തുപവൻ സ്വർണം കണ്ടെടുത്തു; അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവിന്റെ കുടുംബം മൊത്തം സംശയത്തിന്റെ നിഴലിൽ

സുരേന്ദ്രൻ കുറ്റം ഏറ്റത് ഭാര്യയെയും മകളെയും രക്ഷിക്കാനോ? സ്വർണം കുഴിച്ചിട്ടത് അറിയാമെങ്കിലും കൊലപാതകത്തെ കുറിച്ച് അറിയില്ലെന്ന് സൂരജിന്റെ അമ്മ; ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാര്യങ്ങളിൽ സഹോദരിക്കും അമ്മയ്ക്കും പങ്കുണ്ടൊ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ പത്തുപവൻ സ്വർണം കണ്ടെടുത്തു; അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവിന്റെ കുടുംബം മൊത്തം സംശയത്തിന്റെ നിഴലിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചൽ ഉത്രവധക്കേസിൽ ഭർത്താവ് സൂരജിന്റെ കുടുംബം ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ. പിതാവ് സുരേന്ദ്രന് പിന്നാലെ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ഇവരെ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും. സ്വർണം കുഴിച്ചിട്ട കാര്യം അറിയാമായിരുന്നെന്ന് സൂരജിന്റെ അമ്മ ചോദ്യം ചെയ്യലിൽ സമ്മതിച്ചെങ്കിലും കൊലപാതകത്തെകുറിച്ച് അറിയില്ലെന്നായിരുന്നു മൊഴി. സൂരജ് മുമ്പും വീട്ടിൽ പാമ്പിനെ കൊണ്ടുന്നതായി കണ്ടിട്ടുണ്ടെന്ന് പിതാവ് മൊഴി നൽകിയിട്ടുണ്ട്.സൂരജ് പല തവണ പാമ്പിനെ വീട്ടിൽ കൊണ്ടുവന്നതായി അമ്മക്കും സഹോദരിക്കും അറിയാമായിരുന്നെന്നും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിൽ കുടുംബത്തെ ഒന്നടങ്കം സൂരജിന്റെ കൂട്ടു പ്രതികളായി ചേർക്കാനുള്ള സാധ്യതയും അന്വേഷണ ഉദ്യോഗസ്തർ തള്ളിക്കളയുന്നില്ല. സ്ത്രീധ പീഡനത്തിനും ഗാർഹിക പീഡനത്തിന്റെയും പേരിൽ സൂരജിന്റെ കുടുംബാംഗങ്ങൾക്കെതിരെ വനിതാ കമ്മീഷനും കേസ് എടുത്തിരുന്നു. ഭാര്യയും മകളും കുടുങ്ങുമെന്ന ഘട്ടം വന്നതോടെ സുരേന്ദ്രൻ സ്വയം കുറ്റം ഏറ്റതാണെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

അതിനിടെ ബാങ്ക് ലോക്കർ പരിശോധിക്കുന്ന അന്വേഷണ സംഘം 10 പവൻ സ്വർണം ലോക്കറിൽ നിന്ന് കണ്ടെത്തി. ഉത്രയെ മൂർഖനെകൊണ്ടി കൊത്തിച്ച് കൊല്ലിച്ച ഭർത്താവ് സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സാമ്പത്തിക ലക്ഷ്യം വച്ച് നടത്തിയ കൊലപാതകത്തിൽ നിർണായക തെളിവായ ആഭരണങ്ങൾ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്. പത്ത് പവൻ ആഭരണങ്ങളാണ് അടൂരിലെ ബാങ്ക് ലോക്കറിൽ നിന്നും കണ്ടെത്തിയത്. ആറ് പവൻ സ്വർണം ഈടായി കാണിച്ച് കാർഷിക വായ്പ എടുത്തതായും തെളിഞ്ഞു. നേരത്തെ മുപ്പത്തി ഏഴര പവൻ സ്വർണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്റെ അച്ഛൻ സുരേന്ദ്രൻ കാണിച്ചു കൊടുത്തിരുന്നു. ഇതേ തുടർന്നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ശേഷിക്കുന്ന സ്വർണ്ണാഭരണങ്ങളിൽ ചിലത് ഉത്രയുടെ വീട്ടുകാർക്ക് കൈമാറി എന്നാണ് മൊഴി.
നേരത്തെ ലോക്കറിൽ സൂക്ഷിച്ചതെന്ന് പറയുന്ന 98 പവൻ സ്വർണ്ണത്തിൽ 37.5 പവൻ പൊലീസ് കണ്ടെടുത്തിരുന്നു. സൂരജിന്റെ അടൂരിലെ വീട്ടിനടുത്തെ റബ്ബർ തോട്ടത്തിൽ രണ്ട് പൊതികളിലായി കുഴിച്ചിട്ട നിലയിലാണ് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയത്. സുരേന്ദ്രൻ തന്നെയാണ്് സ്വർണം കുഴിച്ചിട്ട സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തതും. അച്ഛന് എല്ലാം അറിയാമെന്ന് സൂരജ് മൊഴിനൽകിയിട്ടുണ്ട്. മാർച്ച് രണ്ടിന് ആദ്യം അണലിയെക്കൊണ്ട് കടിപ്പിക്കും മുൻപ് രാവിലെ സൂരജ് സ്വർണം ലോക്കറിൽ നിന്ന് മാറ്റിയിരുന്നു.

90 പവൻ സ്വർണം വിവാഹ സമയത്ത് നൽകിയെന്നാണ് വിവാഹ രേഖകളിൽ കാണിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകിന്റെ നേതൃത്വത്തിൽ 12.40-ന് ആരംഭിച്ച പരിശോധന വൈകിട്ട് 4 മണിക്കാണ് അവസാനിച്ചത്. പിന്നീട് സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ശേഷിക്കുന്ന സ്വർണം വിനിയോഗിച്ചതിന്റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

അതിനിടെ സൂരജിന്റെ സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാമ്പിനെ വാങ്ങിയ വിവരം സൂരജ് സുഹൃത്തുക്കളെ അറിയിച്ചിരുന്നതായി ചോദ്യംചെയ്യലിൽ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോക് അറിയിച്ചു.

സൂരജിന് പാമ്പുപിടുത്തത്തിൽ പരിശീലനം ലഭിച്ചത് ആരിൽ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. യുട്യൂബിൽ നോക്കിയാണ് പഠിച്ചതെന്ന് സൂരജ് പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായി വിശ്വസിക്കുന്നില്ല. കൊലപാതകത്തിനുശേഷം സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ഉത്രയുടെ വീട്ടിൽനിന്ന് കുഞ്ഞിനെ അടൂരിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുപോകാനും സൂരജ് ശ്രമിച്ചത്. സൂരജിന് ഒളിവിൽക്കഴിയാനുള്ള സഹായവും സുഹൃത്തുക്കൾ നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളെ ചോദ്യംചെയ്യുന്നത്.

പൊലീസ് കസ്റ്റഡി കാലാവധി കഴിഞ്ഞാലുടൻ സൂരജിനെയും സുരേഷിനെയും കസ്റ്റഡിയിൽ വാങ്ങാൻ വനംവകുപ്പും കോടതിയിൽ അപേക്ഷ നൽകുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി ആർ ജയൻ പറഞ്ഞു. മൂന്നുകേസുകളാണ് ഇരുവരുടെയും പേരിൽ എടുത്തിട്ടുള്ളത്. ഉത്രയെ ആദ്യം കടിപ്പിച്ച അണലിയെ എത്തിച്ചത് കല്ലുവാതുക്കലിൽ നിന്നാണെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തന്റെ സ്വർണാഭരണങ്ങൾ ഒരുലക്ഷം രൂപയ്ക്ക് പണയം വെച്ചിരുന്നതായി ഉത്ര ബന്ധുക്കളെ അറിയിച്ചിരുന്നു.വീട്ടുകാർ നൽകാമെന്ന് അറിയിച്ചിരുന്ന മൂന്നരയേക്കർ സ്ഥലം എഴുതി നൽകാത്തതിനെച്ചൊല്ലി സൂരജിന്റെ കുടുംബാംഗങ്ങൾ ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന പരാതിയും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാൾ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പുപിടിത്തക്കാരനായ സുരേഷിൽ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാർച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടർന്നാണ് കരിമൂർഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂർഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലിൽ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേൽക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടർന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP