Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അൽ വലാഅ് വൽബറാഅ്-ലൂടെ കേരളത്തിൽ ആദ്യം മതവിദ്വേഷത്തിന്റെ വിത്തു പാകിയതു കെഎൻഎം മുഖമാസിക; മുജാഹിദ് സംഘടനയിലെ മറ്റു ഗ്രൂപ്പുകൾക്കെല്ലാം സമാന നിലപാടു തന്നെ; കെഎൻഎമ്മിനെയും വിസ്ഡത്തെയും പ്രതിക്കൂട്ടിലാക്കി ഷംസുദ്ദീൻ പാലത്തും

അൽ വലാഅ് വൽബറാഅ്-ലൂടെ കേരളത്തിൽ ആദ്യം മതവിദ്വേഷത്തിന്റെ വിത്തു പാകിയതു കെഎൻഎം മുഖമാസിക; മുജാഹിദ് സംഘടനയിലെ മറ്റു ഗ്രൂപ്പുകൾക്കെല്ലാം സമാന നിലപാടു തന്നെ; കെഎൻഎമ്മിനെയും വിസ്ഡത്തെയും പ്രതിക്കൂട്ടിലാക്കി ഷംസുദ്ദീൻ പാലത്തും

എം പി റാഫി

കോഴിക്കോട്: വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ സലഫി പണ്ഡിതൻ ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമായതിനു പിന്നാലെ അൽ വലാ വൽബറാ(ബന്ധവും ബന്ധനവിച്ഛേദവും)ഇനെ ചൊല്ലി കേരളത്തിലെ മുജാഹിദ് സംഘടനകളിൽ തമ്മിലടിയും പഴിചാരലുകളും.

കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിലെ നവോത്ഥാന പ്രസ്ഥാനമായി കടന്നുവന്ന് പ്രവവർത്തനം തുടങ്ങിയ കേരള നദ് വത്തുൽ മുജാഹിദീ(കെ.എൻ.എം)നിലേക്കാണ് അൽ വലാഅ് വൽ ബറാഅ് എന്ന ആശയത്തിന്റെ മുനയും അടിവേരും എത്തിനിൽക്കുന്നത്. വിഷം പടർത്തുന്ന ഇത്തരം ആശയങ്ങൾ കേരളത്തിൽ ആദ്യം പ്രചരിപ്പിച്ചത് കെ.എൻ.എം ആണെന്ന് പുറത്തു വന്നതോടെ ഔദ്യോഗിക വിഭാഗം പ്രതിക്കൂട്ടിലായിരിക്കുകയാണ്.

ഔദ്യോഗിക വിഭാഗത്തിൽ നിന്നുമാണ് താൻ ഇത് പഠിച്ചതെന്നാണ് ഷംസുദ്ദീന്റെ വാദം. വലാഇനെയും ബറാഇനെയും ചൊല്ലിയുള്ള പരസ്പര പഴിചാരലിലൂടെ ആരാണ് വലിയ തീവ്രസലഫികളെന്ന് മത്സരിച്ച് തെളിയിക്കുകയാണ്. ഇതോടെ ഓരോ ഗ്രൂപ്പുകളും മറുഗ്രൂപ്പുകളുടെ തീവ്രമായ വാദങ്ങൾ ഉയർത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒടുവിൽ, നവോത്ഥോന നായകരായും തീവ്രവാദ വിരുദ്ധരെന്ന ലേബലിലും പ്രവർത്തിക്കുന്ന മുജാഹിദ് ഔദ്യോഗിക വിഭാഗം കെ.എൻ.എംലേക്കു തന്നെ എത്തിനിൽക്കുകയാണ് തീവ്രആശയങ്ങളുടെ അടിവേര്. മുജാഹിദന്റെ ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വലാഇനും ബലാഇനെയും കുറിച്ച് എഴുതിയ എഡിറ്റോറിയലാണ് കെ.എൻ.എംനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമാകുകയും സലഫി പ്രഭാഷകനെതിരെ കേസെടുക്കുകയും ചെയതതോടെ കെ.എൻ.എം നേതാവ് ടിപി അബ്ദുല്ലക്കോയ മദനി ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെ രൂക്ഷമായി എതിർത്ത് രംഗത്ത് വരികയുണ്ടായി. എന്നാൽ കെ.എൻ.എം മുഖമാസികയിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച തീവ്രമായ ആശയങ്ങളാണ് ഇവരുടെ വായടപ്പിച്ചിരിക്കുന്നത്.

ബന്ധവും വിച്ഛേദനവും എന്നവിഷയത്തിൽ കാരപ്പറമ്പിൽ പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിന്റെ
പ്രസംഗമായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ സമാന ആശയം പുലർത്തുന്ന കെ.എൻ.എം മറുപടി പറയാൻ നിർബന്ധിതരായിരിക്കുന്നതും. സ്വന്തം സ്ഥാപനത്തിൽ അന്യമതക്കാരെ നിർത്തരുതെന്നും അമുസ്ലിങ്ങളുടെ കലണ്ടർ ഉപയോഗിക്കരുത്, ഇവരോട് ചിരിക്കരുത്, പൊതു സമൂഹത്തിൽ അമുസ്ലിംങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും മറ്റുമായിരുന്നു ഷംസുദ്ദീന്റെ പ്രസംഗം. ഓണവും ക്രിസ്മസ്സം അടക്കമുള്ള അമുസ്ലിം ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ ഷംസുദ്ദീൻ പ്രസംഗത്തിൽ പറയുകയുണ്ടായി. അമുസ്ലിമായ ഒരാളോട് ഇടപഴകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും ഇസ്ലാമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ മുസ്ലിം അല്ലെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തെ വിഘടിച്ചു പോന്ന ഷംസുദ്ദീൻ പാലത്ത് പ്രഭാഷണത്തിൽ പറയുന്നു. സഈദിയിലെ സലഫി പണ്ഡിതൻ സ്വാലിഹ് ഫൗസാന്റെ അൽവലാഅ് വൽ ബറാഅ് എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു ഈ വിഷയം ഷംസുദ്ദീൻ പ്രസംഗിച്ചത്. ഇതേ ആശയങ്ങളാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തിപ്പോരുന്നത്. ഇത് ഐസിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്.

എന്നാൽ ഇത്രയും വിഷം പരത്തുന്ന ആശയം കേരളത്തിലെ കെ.എൻ.എം അടക്കമുള്ള മറ്റു മുജാഹിദ് സംഘടനകൾക്കും ഉണ്ടെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. കെ.എൻ.എം സംഘടനയിൽ നിന്നും വിഘടിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയായ വിസ്ഡം വിഭാഗത്തിന്റെ നേതാക്കളും സമാന ആശയങ്ങൾ പ്രസംഗിച്ചിട്ടുണ്ട്. ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തേ പിളർന്ന മടവൂർ വിഭാഗം ഈ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനം. ഷംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ മറ്റു ഗ്രൂപ്പുകളുടെ തീവ്ര ആശയങ്ങൾ കൂടി പുറത്തു വിടുകയാണ് ഷംസുദ്ദീൻ. വിസ്ഡം ഗ്രൂപ്പ് നേതാക്കളായ പികെ അഷ്‌റഫ്, ഫൈസൽ മൗലവി, ഷമീർ മദനി എന്നിവർ ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിനെതിരെ രംഗത്ത് വന്ന് തീവ്രവാദ വിരുദ്ധരാണെന്ന് സ്വയ പ്രഖ്യാപിക്കുകയും ചെയ്തതാണ് ഷംസുദ്ദീനെ ചൊടിപ്പിച്ചത്.

ഇതോടെ വിസ്ഡം ഗ്രൂപ്പിന്റെ തന്നെ നേതാവും അൽവാല വൽബറാ ഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്ത അബ്ദുൽ ജബ്ബാർ മദനിയുടെ ഷംസുദ്ദീന്റേതിനു സമാനമായ വരികളും ഇതേഗ്രൂപ്പിൽപ്പെട്ട മറ്റു നേതാക്കളുടെ തീവ്രമായ പ്രസംഗങ്ങളും ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വന്ന ലേഖനവും ഉയർത്തിക്കാട്ടിയാണ് മുജാഹിദ് വിഭാഗത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വോയ്‌സ് ഓഫ് സലഫ് എന്ന വെബ്‌സൈറ്റിലാണ് ശംസുദ്ദീൻ പാലത്ത് ഇതിനെ തുറന്നു കാട്ടുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പ്രഭാഷണം ഇട്ടിട്ടുള്ളത്.

പറഞ്ഞ വാദങ്ങൾ ന്യായീകരിക്കുന്നതോടൊപ്പം മുജാഹിദിന്റെ മറ്റു ഗ്രൂപ്പുകൾക്കും ഇതേ ആശയമാണുള്ളതെന്നാണ് ഷംസുദ്ദീൻ പറയുന്നത്. ഇതിനു തെളിവായി ഇതര നേതാക്കളുടെ പ്രസംഗ ക്ലിപ്പുകളും അൽമനാറും തെളിവായികാട്ടുന്നു. തനിക്കെതിരെ വിമർശിക്കുന്നവർ സംഘടന തലക്കു കയറിയവരാണെന്ന വിമർശനം ഉയർത്തുന്നുണ്ട്. സംഘടനാ വിരോധം തീർക്കുക ഇവരുടെ പതിവ് കുതന്ത്രമാണെന്നും അത് മടുത്താണ് ഞാനടക്കമുള്ളവർ ഇറങ്ങിപ്പോന്നതെന്നും പറയുന്നു. ഭീഷണിപ്പെടുത്തിയാലോ ജയിലിലടച്ചാലോ സലഫിസം പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഷംസുദ്ദീൻ വ്യക്തമാക്കുന്നു.എന്നാൽ വലാഇനെയും ബറാഇനെയും പറഞ്ഞു പെരുപ്പിച്ച് മറ്റു സമുദായത്തിനിടയിൽ അവമതിപ്പുണ്ടാക്കുകയാണ് ഷംസുദ്ദീൻ ചെയ്തതെന്ന് മറ്റു ഗ്രൂപ്പ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഈ ഗ്രന്ഥത്തെയും ആശയത്തെയും അതേപടി സ്വീകരിക്കുന്നതായും അവർ പറയുന്നു.

ഷംസുദ്ദീൻ പുറത്തു വിട്ട എതിർ ഗ്രൂപ്പ് നേതാവായ അബൂബക്കർ സലഫിയുടെ പ്രഭാഷണത്തിൽ പറയുന്നതിങ്ങനെ: അവനവന്റെ ദീനനുസരിച്ച് സ്വന്തം നാട്ടിൽ ജീവിക്കാന് പറ്റില്ലെങ്കിൽ നാടുവിടൽ നിർബന്ധമാണ്. ഖുർആൻ പറഞ്ഞത് ദീനനുസരിച്ച് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ നൽക്കണ്ടയെന്നാണ്. അങ്ങിനെ ആ രാജ്യത്തു തന്നെ നിന്ന് മരിച്ചു പോയാൽ മലക്കുകൾ ഈ കാര്യത്തെ പറ്റി ചോദിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് അള്ളാഹുവിന് ഇബാദത്ത് (ആരാധന) എടുക്കാൻ മാത്രമാണ്. അതിന് പറ്റില്ലെങ്കിൽ ഹിജ്‌റ(പലായനം) പോകുകയാണ് ചെയ്യേണ്ടത്.

പ്രസംഗം പുറത്തു വിട്ട ശേഷം അൽവലാ വൽ ബറാ എന്ന ഗ്രന്ഥം അബ്ദുൽ ജബ്ബാർ മദനി വിവർത്തനം ചെയ്തതിലെ ചിലവരികളും വായിക്കുന്നു. പേജ് 21ലെ ഖുഫ്‌റിന്റെ നാടിലേക്കുള്ള ഉല്ലാസ യാത്രയെന്ന അധ്യായമാണ് പുറത്തു വിടുന്നത്. അതിൽ പറയുന്നതിങ്ങനെ: ചികിത്സ കച്ചവടം തുടങ്ങിയ നിർബന്ധ സാഹചര്യത്തിലല്ലാതെ ശത്രവിന്റെ രാജ്യത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. ആവശ്യാനുസരണം പോയൽ തന്നെ ആവശ്യം കഴിഞ്ഞാൽ മടങ്ങുകയും വേണം. പേജ് 32: ആദർശ സംരക്ഷണാർത്ഥം ഹിജ്‌റ പോകൽ അനിവാര്യമാണ്. വിശ്വാസ സംരക്ഷണത്തിന് അവിശ്വാസികളുടെ നാട്ടിൽ നിന്നും പലായനം ചെയ്യുന്നതിനാണ് ഹിജ്‌റ എന്ന് പറയുന്നത്.

ചില മാനസിക രോഗികൾ ഓരോന്ന് പ്രസംഗിക്കുന്നുവെന്നായിരുന്നു ഷംസുദ്ദീന്റെ പ്രസംഗത്തെ കുറിച്ച് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞതും എഴുതിയതുമെല്ലാം. എന്നാൽ ഇത് ഏത് മാനസിക രോഗി എഴുതിയതാണെന്ന ചോദ്യം ഉയർത്തിയാണ് അൽമനാർ മാസികയിലെ ലേഖനം ഉയർത്ത് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. 1989 ഡിസംബറിൽ ബന്ധവും ബന്ധവിച്ഛേദനവും ഖുർആനിക ദൃഷ്ടിയിൽ എന്ന പേരിൽ എഡിറ്റോറിയൽ പേജിൽ വന്നതിങ്ങനെ: അള്ളാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ആരുമായും എന്തടിസ്ഥാനത്തിലും ബന്ധം സ്ഥാപിക്കുക എന്നതും ആരുമായി ബന്ധം വിച്ഛേദിക്കുക എന്നതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലോ സംഘടനാ പക്ഷപാതത്തിന്റെ പേരിലോ തീരുമാനിക്കേണ്ടതല്ല. വിശുദ്ധ ഖുർആൻ നൽകുന്ന മാർകങ്ങൾ തള്ളിക്കൊണ്ട് തീരുമാനം എടുക്കാൻ ഒരുമുസ്ലിമിന് സ്വാതന്ത്രമില്ല. ഇഷ്ടം പോലെ ജീവിച്ചാൽ ദുനിയാവും ആഖിറവും പോകും. ഏതു സത്യ നിഷേധിയുടെ മനസിലും ദൈവിക മതത്തോടുള്ള വെറുപ്പ് നിലനിൽക്കുന്നു. സത്യവിശ്വാസിക്കും സത്യദീനിനും ക്ഷതമേൽപ്പിക്കുന്ന നിലപാട് ഏത് ഇവർ ഏത് നിമിഷവും പ്രകടിപ്പിച്ചേക്കാം. ഒരു സത്യ നിഷേധിയെയും ഉയർത്തുന്നത് വിശുദ്ധ ഖുർആൻ ശക്തമായി എതിർക്കുന്നു. അമുസ്ലിംങ്ങളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്.

അൽവാലഅ് വൽബറാഅ് എന്ന വിഷയം വിഷദമായി ഈ ലേഖനത്തിലുണ്ട്. അതായത് ഷംസുദ്ദീൻ പാലത്തിന്റേതിന് സമാനമായ ആശയങ്ങൾ തന്നെ. ഇത് ഞാൻ പറയുമ്പോൾ ഐഎസിന്റെ വാദവും അൽമനാറിൽ വന്നാൽ കുഴപ്പവുമില്ലേ എന്നാണ് എതിർഗ്രൂപ്പുകാരോട് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പും ഔദ്യോഗിക വിഭാഗവുമായിരുന്നു ഷംസുദീനെ അതിരൂക്ഷമായി എതിർത്ത് രംഗത്തെത്തിയത്. എന്നാൽ എൽമനാറിൽ വന്ന ലേഖനവും പ്രസംഗങ്ങളും തിരുത്താൻ തയ്യാറുണ്ടോയെന്നാണ് ഷംസുദ്ദീനെ അനുകൂലിക്കുന്ന സലഫി ഗ്രൂപ്പ് ചോദിക്കുന്നത്. ഇതിനെ ചൊല്ലി മുജാഹിദ് നേതാക്കൾ തമ്മിലുള്ള നിരവധി പ്രസംഗങ്ങളും വാഗ്വോങ്ങളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഏറ്റവും കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത് കെ.എൻ.എം ആണ്. കേരളത്തിൽ ആദ്യമായി വിദ്വേഷത്തിന്റെ വിത്തെറിഞ്ഞത് മുജാഹിദ് ഔദ്യോഗിക വിഭാഗമാണെന്ന് അൽമാനാർ ലേഖനത്തിലൂടെ പ്രകടമാണ്. മുജാഹിദിന്റെ എല്ലാവിഭാഗങ്ങളും ഈ ആശയം പുലർത്തുന്നതായി മുകളിൽ പറഞ്ഞ പ്രഭാഷണങ്ങളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും വ്യക്തമാണ്. വഹാബി,സലഫി ആശയവുമായി കേരളത്തിലെ മുസ്ലിംങ്ങളുടെ ഉന്നമനത്തിനും നവോത്ഥാനത്തിനുമായി എത്തിയ മുജാഹിദ് പ്രസ്ഥാനം ആരാണ് ഏറ്റവും വലിയ തീവ്രവാദികളെന്ന് പരസ്പരം ചോദിക്കേണ്ട ദുര്യോഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP