Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിത്യ ആൽവ പാർട്ടികളിൽ വിളമ്പിയത് ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകുന്ന മോളി; ഫാം ഹൗസിലും അപാർട്ട്മെന്റിലും ലഹരി പാർട്ടി നടത്തി; കേസ് രജിസ്റ്റർ ചെയ്ത് 13 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടിക്കാനാകാതെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ്

ആദിത്യ ആൽവ പാർട്ടികളിൽ വിളമ്പിയത് ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകുന്ന മോളി; ഫാം ഹൗസിലും അപാർട്ട്മെന്റിലും ലഹരി പാർട്ടി നടത്തി; കേസ് രജിസ്റ്റർ ചെയ്ത് 13 ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടിക്കാനാകാതെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കന്നഡ സിനിമാമേഖലയെ പിടിച്ചലയ്ക്കുന്ന ലഹരിമരുന്ന് കേസിൽ അന്വേഷണം ഊർജ്ജിതമായി നടക്കുമ്പോഴും മുഖ്യപ്രതിയെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതി ആദിത്യ ആൽവ എവിടെയാണെന്നു യാതൊരു സൂചനയും ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസിന് ലഭിച്ചിട്ടില്ല. ലഹരി പാർട്ടിയുടെ ആസൂത്രകനുമായ ആദിത്യ ആൽവ തന്റെ പിതാവിന്റെ രാഷ്ട്രീയസ്വാധീനം ഉപയോ​ഗിച്ച് രക്ഷപെടുകയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കേസിലെ മുഖ്യപ്രതികളിലൊരാളായ ആദിത്യയും ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്ന ശിവപ്രകാശ് ചാപ്പിയും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് 13 ദിവസത്തിന് ശേഷവും ഒളിവിലാണ്.

ഹെബ്ബാൾ തടാകത്തോടു ചേർന്ന് നാല് ഏക്കറോളമുള്ള ആദിത്യയുടെ ഫാം ഹൗസിലും പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്നയുടെ അപാർട്മെന്റിലും വച്ചാണ് ലഹരി പാർട്ടികൾ നടത്തിയിരുന്നതെന്ന് കൃത്യമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടും കഴിഞ്ഞ ദിവസം മാത്രമാണ് ഫാം ഹൗസിൽ റെയ്ഡ് നടന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനും കർണാടക മുന്മന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവയെ സംരക്ഷിക്കാൻ ഉന്നതതല നീക്കം നടക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നതിനിടെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ പരിശോധന.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന രാസ ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്തഫിറ്റമിൻ എന്ന എംഡിഎംഎ ലഹരി പാർട്ടികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. എക്സ്റ്റസി, മോളി, എക്‌സ് തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണത്തെ ഉപയോഗം കൊണ്ടുതന്നെ അടിമയാകും. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. ഒരു ഗുളികയ്ക്ക് 1500 മുതൽ 2500 വരെ രൂപ വില വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സിനിമാ സെറ്റുകളിലെത്തുന്ന ചില നടിമാരുടെ വാനിറ്റി ബാഗുകളിൽ ലഹരിമരുന്ന് പതിവാണെന്നും കന്നഡ സിനിമയിലെ പല താരങ്ങളും ലഹരിക്ക് അടിമയാണെന്നും ചലച്ചിത്ര സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് വെളിപ്പെടുത്തിയതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നടി രാഗിണി ദ്വിവേദി, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, പ്രൊഡക്‌ഷൻ കമ്പനി ഉടമ വിരേൻ ഖന്ന, സഞ്ജന ഗൽറാണി തുടങ്ങി നിരവധി പ്രമുഖർ അറസ്റ്റിലായത്.

നടിമാരെ മുൻനിർത്തി സംഘടിപ്പിച്ച ലഹരി പാർട്ടികളിലേക്കെത്തിയ ഉന്നതരിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ഇത്തരം പാർട്ടികൾ നടത്താനായി നഗരത്തിൽ പ്രത്യേകം ഫ്‌ളാറ്റുകൾവരെ സംഘത്തിന് സ്വന്തമായുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എന്നാൽ നടിമാരുടെയും അറസ്റ്റിലായ മറ്റ് പ്രതികളുടെയും വീടുകളും ഓഫീസുകളും അരിച്ചു പെറുക്കിയിട്ടും ഇതുവരെ മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിട്ടില്ല.

മാസങ്ങൾക്ക് മുമ്പ് കർണാടക പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ട് കളിക്കാരെ ഹണിട്രാപ്പിൽ കുടുക്കി വാതുവയ്പിനു പ്രേരിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. കന്നഡ നടിമാർക്കൊപ്പം കളിക്കാർ വിദേശത്ത് സമയം ചെലവഴിച്ചതിന് തെളിവുകളും പുറത്തു വന്നിരുന്നു. സംഭവത്തിൽ ലഹരി ഇടപാടുകൾ സംശയിച്ച് പൊലീസ് രംഗത്തു വന്നിരുന്നുവെങ്കിലും ആർക്കെതിരെയും നടപടി എടുത്തിരുന്നില്ല. ആദിത്യ ആൽവയുടെയും വിരേൻ ഖന്നയുടെ നേതൃത്വത്തിൽ, നടിമാരെ ഉപയോഗിച്ച് നിരവധിപ്പേരെ ഹണിട്രാപ്പിൽ കുടുക്കിയതായി വാർത്തകൾ വന്നിരുന്നുവെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP