Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവിവാഹിതനൊപ്പം കൂടി; കാമുകനെ അടിച്ചു വീഴ്‌ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം ഒളിപ്പിച്ചു; ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ: എമിലി മുഖ്യ സാക്ഷിയാകും

മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അവിവാഹിതനൊപ്പം കൂടി; കാമുകനെ അടിച്ചു വീഴ്‌ത്തുന്നത് കണ്ടു ഒച്ചവച്ച കാമുകിയുടെ വായിൽ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി; മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം ഒളിപ്പിച്ചു; ബാബുവിനെ രാജാപ്പാറമെട്ട് കൊക്കയിൽ കൊന്ന് തള്ളിയ കള്ളക്കളി പൊലീസ് പൊളിച്ചത് ഇങ്ങനെ: എമിലി മുഖ്യ സാക്ഷിയാകും

അടിമാലി: മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന സ്ത്രീ സാക്ഷിയെന്ന് പൊലീസ്. രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു. ശാന്തൻപാറ തൊട്ടിക്കാനം വാഴയിൽ രാജന്റെ മകൻ രാജീവി (32) നെ കൊലപ്പെടുത്തി തമിഴ്‌നാട് അതിർത്തിയായ രാജാപ്പാറമെട്ടിലെ കൊക്കയിൽ തള്ളിയ കേസിൽ അറസ്റ്റിലായ തന്നെ മാങ്ങാത്തൊട്ടി വാഴാട്ട് ഗോപി (42), തൊട്ടിക്കാനം വാക്കോട്ടിൽ ബാബു (43) എന്നിവരെയാണ് നെടുംകണ്ടം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ റിമാൻഡ് ചെയ്തത്.

കൊല്ലപ്പെട്ട രാജീവിന്റെ സുഹൃത്തുക്കളാണ് റിമാൻഡിലായ പ്രതികൾ. ഏതാനും നാളുകളായി ബാബുവിനൊപ്പം താമസിച്ചു വന്നിരുന്ന എമിലിയെന്ന സ്ത്രീയെയും സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും കൊലപാതകം നേരിൽ കണ്ടയാളെന്ന നിലയിൽ കേസിലെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അറിയിച്ചു. അവിവാഹിതനായ രാജീവ് ബാബുവിനൊപ്പമാണ് ഗോപിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നത്. രാജീവിന്റെ മൊബൈൽ ഫോൺ എമിലിയും ബാബുവും ചേർന്ന് മോഷ്ടിച്ചുവെന്നാരോപിച്ചുണ്ടായ വഴക്കിനെ തുടർന്ന് രാജീവ് തല്ലിയതാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ജൂലൈ മാസം പത്തിന് വൈകിട്ട് ആറുമണിയോടെ ബാബുവും ഭൂഉടമയായ ഗോപിയും ചേർന്ന് തൂമ്പ ഉപയോഗിച്ച് അടിച്ചു വീഴ്‌ത്തി രാജീവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പടുതയിൽ പൊതിഞ്ഞ് ഗോപിയുടെ ജീപ്പിൽ കയറ്റി പതിനഞ്ചുകിലോമീറ്ററോളം അകലെയുള്ള രാജാപ്പാറമെട്ട് കൊക്കയിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്താനാകില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രതികൾ. സംഭവത്തിന് ദൃക്സാക്ഷിയായ എമിലിയെ സംഭവം പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് ഭയന്നുപോയ എമിലി ഇവരിൽ നിന്നും അകന്ന് സഹോദരനൊപ്പം ആനയിറങ്ങൽ ഭാഗത്ത് താമസിച്ചു വരികയായിരുന്നു. ജൂലൈ പത്തിന് നെടുംകണ്ടം കോടതിയിൽ കേസുമായി ബന്ധപ്പെട്ട് പോയ രാജീവ് തിരിച്ചെത്തിയില്ലെന്നു കാണിച്ച് ജൂലൈ 18-ന് മാതാവ് ശാന്തൻപാറ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ശാന്തൻപാറ എസ്.ഐയുടെ നേതൃത്വത്തിൽ അന്വേണം നടത്തുകയും ഗോപി അടക്കമുള്ളവരെ പലവട്ടം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി വിട്ടയച്ചിരുന്നതായും പൊലീസ് പറഞ്ഞു.

എന്നാൽ കേസിൽ പുരോഗതിയില്ലാതെ വന്നതോടെ കഴിഞ്ഞ 27-ന് രാജീവിന്റെ സഹോദരി രാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. തുടർന്ന് കുമളി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള എസ്‌പിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് കേസിന് തുമ്പുണ്ടായത്. സംഭവത്തിൽ സംശയമുള്ള ആളുകളെ കണ്ടെത്തി നടത്തിയ ചോദ്യംചെയ്യലിൽ എമിലി തന്നെ കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായത്. ഏതാനും ദിവസങ്ങളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

തുടർന്ന് നടത്തിയ കുറ്റസമ്മത മൊഴിയനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മുതൽ വൻ പൊലീസ് സംഘം രാജാപ്പാറ മെട്ടിലെ കൊക്കയിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ജീർണ്ണിച്ച മൃതദേഹവും പടുതയും വസ്ത്രങ്ങളും അടക്കം കണ്ടെത്താനായത്. ബന്ധുക്കൾ വസ്ത്രങ്ങൾ; തിരിച്ചറിഞ്ഞതോടെ നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതദേഹം കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തോടൊപ്പം രാജീവിന്റെ മാതാവിന്റെത് അടക്കമുള്ള ഡി.എൻ.എ. പരിശോധയും നടത്തി സ്ഥിരീകരിക്കും. മൂന്നാർ ഡിവൈ.എസ്‌പി: എസ്. അഭിലാഷ്, ദേവികുളം സി.ഐ: ജയൻ, പ്രത്യേക അന്വേഷണ സംഘതലവൻ എസ്.ഐ: ജോബി തോമസ്, എഎസ്ഐ: സജിമോൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ തങ്കച്ചൻ മാളിയേക്കൽ, എം.ആർ. സതീഷ്, ബേസിൽ പി. ഐസക്, സി.പി.ഓ: എസ്. സുബൈർ, സലിൻ രവി, ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഓഫീസർമാരായ ബിനുമോൻ, ഇ.ജി. മനോജ്കുമാർ, അബ്ദുൾനാസർ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെടുത്തത്.

രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഗോപി നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സ്വന്തം പിതാവിനെ കൊലപ്പെടുത്താൻ ശ്രമം നടത്തിയതും നിരവധി വാഹന മോഷണങ്ങളും കഞ്ചാവ് കച്ചവടവുമെല്ലാം കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. രാജീവിനെ ജൂലൈ 10 മുതൽ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ജൂലൈ 18-ന് മാതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് ഇയാളുടെ തിരോധാനം ചർച്ചാവിഷയമായത്. എന്നാൽ ഇയാൾ മഹാരാഷ്ട്രയിൽ കഞ്ചാവ് കൃഷിക്ക് പോയതായി ഗോപിയുടെ നേതൃത്വത്തിൽ നാട്ടിൽ പ്രചരണം അഴിച്ചുവിട്ടിരുന്നു. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി യുവാക്കൾ മറ്റു ജോലികളുടെ പേരിൽ ഇത്തരത്തിൽ കഞ്ചാവ് കൃഷിക്കു പോയിട്ടുള്ള വിവരം ചർച്ചാവിഷയമായതോടെ പലരും ഈ കഥകൾ വിശ്വസിക്കുകയായിരുന്നു.

വിവാഹം പോലും കഴിക്കാതിരിക്കുകയും വീടുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും ഇത്രയും നാൾ മാറി നിൽക്കില്ലെന്നത് അടക്കമുള്ള സംശയത്തിന്റെ പേരിലാണ് സഹോദരി കഴിഞ്ഞ 27-ന് എസ്‌പിക്ക് പരാതി നൽകിയത്. കൊലപാതകം നേരിൽ കണ്ടത് അടക്കമുള്ള കാര്യങ്ങൾ മറച്ചുവച്ച കുറ്റങ്ങൾ ബാബുവിന്റെ ഭാര്യ എമിലി ചെയ്തിട്ടുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രദേശത്ത് നടന്ന കൊലപാതകം നേരിൽ കണ്ട മറ്റാരും ഇല്ലാതിരുന്നതോടെ ഇവരെ പ്രധാന സാക്ഷിയാക്കുകയായിരുന്നു. മുൻ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഏതാനും വർഷങ്ങളായി ബാബുവിനൊപ്പം താമസിച്ചു വരികയായിരുന്നു എമിലി. തൂമ്പാകൈ കൊണ്ട് അടിച്ചുവീഴ്‌ത്തിയത് അടക്കമുള്ള കൊലപാതക ദൃശ്യങ്ങൾ നേരിൽ കണ്ട് ഒച്ചവയ്ക്കാൻ ശ്രമിച്ച എമിലിയുടെ വായിൽ പ്രതികൾ തുണി തിരുകി കൊന്നു കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും പൊലീസ് പറഞ്ഞു.

ശാന്തൻപാറയിൽ മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട രാജീവിനെ കാണാതായതായി കഴിഞ്ഞ ജൂലൈ 18-ന് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാതിരുന്ന സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. രാജീവുമായി ബന്ധപ്പെട്ട സുഹൃത്തുക്കൾ തന്നെയാണ് കൊലപാതകം നടത്തിയിരുന്നത്. ഇവരെ മാത്രം കേന്ദ്രീകരിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തിന്റെ ചുരുൾ അഴിയുമായിരുന്നു. ബന്ധപ്പെട്ട എസ്.ഐ: കേസ് അന്വേഷണത്തിൽ മുൻപ് പലവട്ടം സാമർത്ഥ്യം തെളിയിച്ചിട്ടുള്ള ആളാണെന്നും ഈ സംഭവത്തിൽ എന്താണ് വീഴ്ച പറ്റിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP