Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൺവേ തെറ്റിച്ച് പാഞ്ഞു വന്ന് വീട്ടമ്മയെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി; ബൈക്ക് വീട്ടിൽ സുരക്ഷിതമായി ഒളിപ്പിച്ചു; പൊലീസ് പിടിക്കാതിരിക്കാൻ യാത്ര ബസിലും സുഹൃത്തിന്റെ ബൈക്കിലുമാക്കി; വീട്ടമ്മയുടെ കാൽ അഞ്ചായി ഇടിച്ചൊടിച്ച പ്രതിയെ രണ്ടു മാസത്തിന് ശേഷം പൊക്കി റാന്നി പൊലീസ്

വൺവേ തെറ്റിച്ച് പാഞ്ഞു വന്ന് വീട്ടമ്മയെ ഇടിച്ചിട്ടിട്ട് നിർത്താതെ പോയി; ബൈക്ക് വീട്ടിൽ സുരക്ഷിതമായി ഒളിപ്പിച്ചു; പൊലീസ് പിടിക്കാതിരിക്കാൻ യാത്ര ബസിലും സുഹൃത്തിന്റെ ബൈക്കിലുമാക്കി; വീട്ടമ്മയുടെ കാൽ അഞ്ചായി ഇടിച്ചൊടിച്ച പ്രതിയെ രണ്ടു മാസത്തിന് ശേഷം പൊക്കി റാന്നി പൊലീസ്

ശ്രീലാൽ വാസുദേവൻ

റാന്നി: വൺവേ തെറ്റിച്ച് പാഞ്ഞ് വീട്ടമ്മയെ ഇടിച്ചു വീഴ്‌ത്തി നിർത്താതെ പാഞ്ഞ യുവാവിനെ രണ്ടു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. ഇടിച്ച വാഹനം ഒളിപ്പിച്ചും രൂപമാറ്റം വരുത്തിയും ബസിലും സുഹൃത്തിന്റെ ബൈക്കിലുമൊക്കെ മാറി മാറി സഞ്ചരിച്ചിട്ടും രക്ഷയില്ലാതെ പിടിയിലായത് മലയാലപ്പുഴ ചീങ്കൽത്തടം ചെറാടി ചെറാടി തെക്കേചരുവിൽ സി.ആർ.രാഹുൽ (26) ആണ്.

പുനലൂർ മൂവാറ്റുപുഴ ദേശീയ പാതയിൽ ജനുവരി 31 രാവിലെ 7.58 ന് ഇട്ടിയപ്പാറയിലാണ് അപകടമുണ്ടായത്. വൺവേ നിയമങ്ങൾ പാലിക്കാതെ ഓടിച്ചു വന്ന കറുത്ത ഹീറോ ഹോണ്ട സ്പ്ലെണ്ടർ മോട്ടോർ സൈക്കിൾ, ഇട്ടിയപ്പാറ ചെറുവട്ടക്കാട്ട് ബേക്കറിക്ക് മുൻവശം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച മറിയാമ്മ (57)യെയാണ് ഇടിച്ചുതെറിപ്പിച്ചത്. വലതുകാലിന്റെ അസ്ഥിക്ക് അഞ്ചു പൊട്ടലുകളുണ്ടായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാനോ, പൊലീസിൽ അറിയിക്കാനോ ശ്രമിക്കാതെ ബൈക്ക് ഓടിച്ചയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, മറിയാമ്മയുടെ മകന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത എസ് ഐ ശ്രീജിത്ത് ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം തുടങ്ങി.

ഒരിക്കലും പൊലീസ് തന്നെ കണ്ടുപിടിക്കില്ലെന്ന് വിശ്വസിച്ച് പതിവു പോലെ ജോലിക്ക് പോയ യുവാവാണ് പിടിയിലായത്. സിസിടവി ദൃശ്യങ്ങളും ഇരുചക്രവാഹന ഷോറൂമുകളും വർക് ഷോപ്പുകളും കേന്ദ്രീകരിച്ചു രണ്ടു മാസത്തോളമായി നടത്തിയ അന്വേഷണത്തിനാണ് ഫലം കണ്ടത്. ഇട്ടിയപ്പാറ, പെരുമ്പുഴ മേഖലകളിലെ അറുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം മോട്ടോർ സൈക്കിൾ തിരിച്ചറിയാനായി നിരവധി വർക് ഷോപ്പുകളും ഷോറൂമുകളും കയറിയിറങ്ങി. മടത്തുംപടിയിലെ ഡെലിവറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാഹുൽ അപകടത്തിനു ശേഷം ഇരുചക്രവാഹനം ഒഴിവാക്കി ബസിലായിരുന്നു ജോലിസ്ഥലത്തേക്കും തിരിച്ചുമുള്ള യാത്ര.

കാൽ കഷണങ്ങളായി ഒടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീട്ടമ്മ ചികിത്സയിലാണെന്നും നിലവിൽ വേദന സഹിച്ച് വീട്ടിൽ കിടക്കയിലാണെന്നും പ്രതി അറിഞ്ഞിരുന്നു. അപകടമുണ്ടായ ഉടനെ സ്ഥലം വിട്ട ഇയാൾ ബൈക്ക് ഒരിടത്ത് ഒളിപ്പിച്ച ശേഷം വേറൊരു മോട്ടോർ സൈക്കിളിൽ കയറി ജോലിസ്ഥലത്തേക്ക് പോയതായും വൈകിട്ട് തിരികെയെത്തി ബൈക്ക് മലയാലപ്പുഴയിലെ വീട്ടിൽ ഒളിപ്പിച്ചുവച്ചെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ബൈക്കിന്റെ ഹാൻഡിൽ മാറ്റിവയ്ക്കുകയും ചെയ്തു. അപകടം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും വീഡിയോയും വിവിധ ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിച്ച പൊലീസ്, ഒരാൾ നൽകിയ സൂചനയിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. സ്ത്രീയെ ഇടിച്ചുവീഴ്‌ത്തിയ ശേഷം ഓടിച്ചുപോയത് തുടങ്ങിയുള്ള എല്ലാ കാര്യങ്ങളും പ്രതി പൊലീസിനോട് സമ്മതിച്ചു. പ്രതിയെ കണ്ടെത്താനാവാതെ അന്വേഷണം നീണ്ടുപോകുമായിരുന്ന,അല്ലെങ്കിൽ അവസാനിക്കുമായിരുന്ന ഒരു വാഹനാപകട കേസിലാണ് രണ്ടുമാസത്തിനുള്ളിൽ, ശുഷ്‌കാന്തിയോടുള്ള റാന്നി പൊലീസിന്റെ അന്വേഷണം തുമ്പുണ്ടാക്കിയതും പ്രതി കുടുങ്ങിയതും. സി പി ഓമാരായ സുമിൽ, ലിജു, ജോജി, ഷിന്റോ, ആൽവിൻ, ഉണ്ണികൃഷ്ണൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP