Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവും പകലും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നപ്പോൾ വലയിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥർ ഉഷാറായപ്പോൾ മറയൂരിൽ പിടിച്ചെടുത്തത് 100 കിലോ ചന്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ ആയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു; ചന്ദനക്കടത്തിന് പിന്നിൽ മറയൂർ റേഞ്ചിലെ കുപ്രസിദ്ധ കുറ്റവാളിയെന്ന് സംശയം

രാവും പകലും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്നപ്പോൾ വലയിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥർ ഉഷാറായപ്പോൾ മറയൂരിൽ പിടിച്ചെടുത്തത് 100 കിലോ ചന്ദനം; മൂന്ന് പേർ കസ്റ്റഡിയിൽ ആയപ്പോൾ ഒരാൾ ഓടി രക്ഷപ്പെട്ടു; ചന്ദനക്കടത്തിന് പിന്നിൽ മറയൂർ റേഞ്ചിലെ കുപ്രസിദ്ധ കുറ്റവാളിയെന്ന് സംശയം

പ്രകാശ് ചന്ദ്രശേഖർ

മറയൂർ:മറയൂരിൽ നിന്ന് ശേഖരിച്ച് വാഹനത്തിൽ കടത്തി കൊണ്ടു പോവുകയായിരുന്ന ചന്ദനത്തടികളും പ്രതികളും കടത്താൻ ഉപയോഗിച്ച വാഹനവും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പം ഉണ്ടായിരുന്ന ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു.

മറയൂർ ചന്ദന ഡിവിഷൻ ഡി.എഫ്.ഒ യ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലയാർ ഭാഗത്ത് വാഹന പരിശോധന നടത്തവെയാണ് ചന്ദനവുമായി വാഹനവും അത് കടത്തുകയായിരുന്ന മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്.

വെള്ളത്തുവൽ ഇഞ്ചക്കൽ ജോമോൻ, പൈനാടത്ത് ബിനോയി , വൈക്കം കാരിവള്ളി കോളനി സ്വദേശി ഷൈജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി കൂമ്പൻപാറ സ്വദേശി അനൂപ് ആണ് വാഹനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടത്.

വാഹനത്തിന്റെ പിൻ ഭാഗത്ത് രണ്ട് ചാക്കുകളിലായി വെട്ടിപൊട്ടിച്ച ചന്ദനകഷണങ്ങൾ ഇരിക്കുന്നത് കണ്ടത്തി. കടത്തി കൊണ്ട് പോകുവാൻ ശ്രമിച്ച 100 കിലോ തൂക്കം വരുന്ന ചന്ദനവും കെ.എൽ. 37 എ. 2050 എന്ന നമ്പരിലുള്ള ടവേര വാഹനവും വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു.
മറയൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ചന്ദനം വാഹനത്തിൽ കടത്തി കൊണ്ടുപോകുന്നതായി മറയൂർ ഡി.എഫ്.ഒ അഫ്‌സൽ അഹമ്മദിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി മറയൂർ മൂന്നാർ റോഡിലും മറയൂരിന്റെ വിവിധ ഭാഗങ്ങളിലും രാവും പകലും പട്രോളിങ്ങ് നടത്തി വരൂകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ വനം വകുപ്പിന്റെ ചട്ടമൂന്നാർ ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത് തലച്ചുമടായി എത്തിച്ച് അവിടെ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുമെന്ന് രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അർദ്ധരാത്രിയിൽ തലയാർ പള്ളിയുടെ ഭാഗത്ത് വാഹന പരിശോധന നടത്തിവരവെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ട മാത്രയിൽ വാഹനം നൂറ് മീറ്ററിന് മുൻപ് നിർത്തുന്നതായി ശ്രദ്ധയിൽപെട്ടത്.ഉടനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വാഹനത്തിന് മാർഗ തടസം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്ന അടിമാലി കൂമ്പൻ പാറ സ്വദേശി വാഹനത്തിൽ നിന്ന് ഇറങ്ങി കാട്ടിലേക്ക് ഓടി. മറ്റുള്ളവർ വാഹനത്തിനകത്ത് ലോക്കിട്ട് തുറക്കാൻ തയ്യാറാകാതെ ഇരുന്നു.

വാഹനത്തിനുള്ളിൽ ഇരിക്കുന്നവരുടെ കയ്യിൽ മാരക ആയുധങ്ങളുണ്ടെയെന്ന് ഭയന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ഒരു നിമിഷം ഭയപ്പെട്ടെങ്കിലും വാഹനത്തിന്റെ ചില്ല് തകർത്ത് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.വാഹനത്തിന്റെ ചില്ല് പൊട്ടിച്ച സമയത്ത് വനം വകുപ്പ് ജീവനക്കാരനും വാഹനത്തിലുണ്ടായിരുന്ന ഒരു പ്രതിക്കും പരിക്ക് പറ്റുകയും ചെയ്തു. പരിക്ക് പറ്റിയ പ്രതിയെ മറയൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി.

മറയൂർ റേഞ്ചിൽ നിരവധി ചന്ദനമോഷണ കേസിലെ പ്രതിയായ പുളിക്കരവയൽ പാറപ്പെട്ടി സ്വദേശിയായ സൂര്യ എന്നയാളാണ് ഇവർക്ക് ചന്ദനം ശേഖരിച്ച് നൽകിയതെന്ന് പിടിയിലായ പ്രതികൾ വനം വകുപ്പിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്കായി വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ സ്ഥലം വിട്ട് ഓടിപ്പോയതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കിട്ടിയ വിവരം.

എന്നാൽ ചന്ദനം എവിടെ നിന്ന് ശേഖരിച്ചെന്ന് പിടിയിലായ പ്രതികൾക്ക് അറിയില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.മറയൂർ റേഞ്ച് ഓഫീസർ ജോബ്.ജെ. നേര്യം പറമ്പിൽ, നാച്ചിവയൽ ഡെപ്യൂട്ടി റേഞ്ചർ ഇൻ ചാർജ് റ്റി.എ. ഷാജി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.സി. സന്തോഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. അനീഷ്, ശരത് കുമാർ, പി.ആർ. ഹരികൂമാർ, കെ. രാമകൃഷ്ണൻ, വൈ. സജീവ്, രാജേഷ്, റ്റി.കെ സജി, എൻ. രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് നാല് ദിവസങ്ങളായി നടന്ന ചന്ദനവേട്ടയ്ക്ക് നേതൃത്വം നൽകിയത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP