Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഠിപ്പിൽ പത്രാസ് കാട്ടാൻ ഇന്ത്യ ഇനിയും കുതിക്കണം; ടൈംസ് ഉന്നതവിദ്യാഭ്യാസ ലോക സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കിതപ്പ്; ഐഐടി ഡൽഹിയും ഐഐഎസ്സി ബാംഗ്ലൂരും പട്ടികയിൽ പിന്നോട്ട്; ഓക്‌സ്ഫഡിനും കേംബ്രിഡ്ജിനും ഒന്നും രണ്ടും റാങ്കുകൾ

പഠിപ്പിൽ പത്രാസ് കാട്ടാൻ ഇന്ത്യ ഇനിയും കുതിക്കണം; ടൈംസ് ഉന്നതവിദ്യാഭ്യാസ ലോക സർവകലാശാല റാങ്ക് പട്ടികയിൽ ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കിതപ്പ്; ഐഐടി ഡൽഹിയും ഐഐഎസ്സി ബാംഗ്ലൂരും പട്ടികയിൽ പിന്നോട്ട്; ഓക്‌സ്ഫഡിനും കേംബ്രിഡ്ജിനും ഒന്നും രണ്ടും റാങ്കുകൾ

മറുനാടൻ ഡസ്‌ക്

ന്യൂഡൽഹി:ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കുതിപ്പിന് പകരം കിതപ്പ്. ടൈംസ് ഹയർ എഡ്യൂക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ, ഐഐടി ഡൽഹിയും ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഉൾപ്പെടെ എട്ട് ഇന്ത്യൻ വിദ്യാഭ്യാസ കേന്ദ്രങ്ങൾ പിന്തള്ളപ്പെട്ടു. കഴിഞ്ഞവർഷം 31 ഇന്ത്യൻ സ്ഥാപനങ്ങൾ പട്ടികയിലുണ്ടായിരുന്നു. ഇക്കുറിയത് 30 ആയി ചുരുങ്ങി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നേരത്തേ 201 മുതൽ 250 വരെയുള്ള സ്ഥാനത്തായിരുന്നു. അതിപ്പോൾ 251-300 റാങ്കിങ്ങിലേക്ക് താഴ്സ്സു. 351-400 സ്ഥാനത്തുണ്ടായിരുന്ന ഡൽഹി ഐഐടി 501-600 സ്ഥാനത്തേയ്ക്കും 401-500 സ്ഥാനത്തുണ്ടായിരുന്ന ഐഐടി ഖരഗ്പുർ 501-600 സ്ഥാനത്തേക്കും പതിച്ചു. 351-400 സ്ഥാനത്തുണ്ടായിരുന്ന ബോംബെ ഐഐടിക്ക് സ്ഥാനം നിലനിർത്താനായതാണ് ഏക ആശ്വാസം.

അലിഗഡ് മുസ്്‌ലീം സർവകലാശാല, ബനാറസ് സർവകലാശാല, ഡൽഹി സർവകലാശാല, ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്, ജാദവ്പൂർ സർവകലാശാല, റൂർക്കി എൻഐടി, പഞ്ചാബ് സർവകലാശാല, സാവിത്രിഭായി ഫൂലെ പൂണെ സർവകലാശാല, തേസ്പൂർ സർവകലാശാല, അമൃത, ആന്ധ്ര, അണ്ണാമലൈ സർവകലാശാലകൾ, ബിർല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ്, കൊൽക്കത്ത സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, കുസാറ്റ്, കേരള സർവകലാശാല, ഒസ്മാനിയ, പോണ്ടിച്ചേരി, ശ്രീവെങ്കിടേശ്വര,താപ്പർ, വിഐടി സർവകലാശാലകൾ,എന്നിവ റാങ്ക് പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ബ്രിക്‌സ് രാഷ്ട്രങ്ങളിൽ ചൈനയാണ് ഏറ്റവുമധികം പുരോഗതി കൈവരിച്ചിട്ടുള്ളത്. 60 ഓളം സർവകലാശാലകൾ പട്ടികയിൽ മുൻപന്തിയിൽ ഇടം പിടിച്ചു.ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏഷ്യയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തമാണ് പട്ടികയിൽ പ്രകടമാകുന്നതെങ്കിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതിഗതികൾ ആശാവഹമല്ല.ചൈനയുടെ കുതിപ്പ് കണ്ടില്ലെന്ന് നടിക്കാനാവില്ലെങ്കിലും, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യക്ക് മുന്നേറാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തൽ.

ബ്രിട്ടനാണ് പട്ടികയിൽ സർവകാല നേട്ടം കൈവരിച്ചത്. ലോകത്തെ ഏറ്റവും മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും സർവകലാശാലകളായി ഓക്‌സ്ഫഡും കേംബ്രിഡ്ജും തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പിന്തള്ളി ആദ്യമായാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ മുന്നിലെത്തുന്നത്. ഓക്‌സ്ഫഡ് ഒന്നാം സ്ഥാനം നിലനിർത്തുകയാണെങ്കിൽ കേംബ്രിഡ്ജ് നാലാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേയ്ക്ക് കയറുകയായിരുന്നു.

13 വർഷത്തെ റാങ്കിങ് ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികൾ ഒന്നും രണ്ടും സ്ഥാനത്തെത്തുന്നത്. കുടിയേറ്റ നിയന്ത്രണവും ഫീസ് വർധനയുമൊക്കെ ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യാസത്തെ പിന്നോട്ടടിച്ചിട്ടുണ്ടെങ്കിലും പഠന നിലവാരത്തിൽ ബ്രിട്ടൻ തലയയുർത്തി നിൽക്കുകയാണെന്ന് റാങ്കിങ്ങിന്റെ എഡിറ്റോറിയൽ ഡയറക്ടർ ഫിൽ ബാറ്റി പറഞ്ഞു. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സ്റ്റാൻഫഡഡ് യൂണിവേഴ്‌സിറ്റിയും മൂന്നാം സ്ഥാനം പങ്കിട്ടു.

എട്ടാം സ്ഥാനത്തുള്ള ഇംപീരിയൽ കോളേജും 16-ാം സ്ഥാനത്തുള്ള ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജുമാണ് മുൻനിരയിലുള്ള മറ്റ് ബ്രിട്ടീഷ് സ്ഥാപനങ്ങൾ. ലോകത്തെ ആയിരത്തോളം സർവകലാശാലകളെ ഉൾപ്പെടുത്തിയാണ് റാങ്കിങ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പഠനം, ഗവേഷണം, നേട്ടങ്ങൾ, ആഗോള വീക്ഷണം, വരുമാനം തുടങ്ങി അഞ്ച് ഘടകങ്ങളെ ആധാരമാക്കിയാണ് റാങ്കിങ് തയ്യാറാക്കിയിട്ടുള്ളത്.

അമേരിക്കയിലെ മസാച്ചുസറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കാണ് അഞ്ചാം സ്ഥാനം. അമേരിക്കൻ സ്ഥാപനങ്ങളായ ഹാർവാർഡ്, പ്രിൻസ്റ്റൺ, ലണ്ടനിലെ ഇംപീരിയൽ കോളേജ്, അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റി, സൂറിച്ചിലെ സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു സ്ഥാപനങ്ങൾ.
ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, ഇംപീരിയൽ കോളേജ്, ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ്, ലണ്ടൻ സ്‌കൂൾ ഓപ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബറോ, കിങ്‌സ് കോളേജ് ലണ്ടൻ, മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി, ബ്രിസ്‌റ്റോൾ യൂണിവേഴ്‌സിറ്റി, ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി എന്നിവയാണ് ബ്രിട്ടനിലെ ആദ്യ പത്ത് മികച്ച കലാലയങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP