Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യത മൗലികഅവകാശമോ...? സുപ്രീംകോടതിയുടെ വിധി നിർണ്ണായകം; ആധാർ, വാട്സാപ് കേസുകളിൽ ദിശാസൂചകമാകുന്ന വിധി എന്തായാലും രാജ്യത്ത് വൻ ചർച്ചയാവുമെന്നുറപ്പ്

സ്വകാര്യത മൗലികഅവകാശമോ...? സുപ്രീംകോടതിയുടെ വിധി നിർണ്ണായകം; ആധാർ, വാട്സാപ് കേസുകളിൽ ദിശാസൂചകമാകുന്ന വിധി എന്തായാലും രാജ്യത്ത് വൻ ചർച്ചയാവുമെന്നുറപ്പ്

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർക്ക് സ്വകാര്യത മൗലികാവകാശമാണോ എന്നതിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ചയുണ്ടാവും. ഈ സുപ്രധാന വിഷയം സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. ആധാറിന്റെ നിയമസാധുത പരിശോധിക്കുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സ്വകാര്യതയുടെ വിഷയം മാത്രം ഒമ്പതംഗ ബെഞ്ചിനുവിട്ടത്. ആധാറിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തുള്ള ഹർജിയിൽ തീരുമാനമെടുക്കുംമുമ്പ് സ്വകാര്യത മൗലികാവകാശമാണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അധ്യക്ഷനായ അഞ്ചംഗബെഞ്ച് നിരീക്ഷിച്ചു.

അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, പരാതിക്കാരുടെ അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, ശ്യാം ദിവാൻ, അരവിന്ദ് ദത്താർ എന്നിവരുടെ വാദം കേട്ടശേഷമാണ് സ്വകാര്യതാവിഷയം ഒമ്പതംഗ ബെഞ്ചിനുവിടാൻ തീരുമാനിച്ചത്.

സ്വകാര്യത സംബന്ധിച്ച് 1954-ലെ എംപി. ശർമ കേസിലെ എട്ടംഗ ബെഞ്ചിന്റെയും 1962-ലെ ഖരക് സിങ് കേസിലെ ആറംഗ ബെഞ്ചിന്റെയും വിധികൾ ഒമ്പതംഗ ബെഞ്ച് പരിശോധിച്ചിരുന്നു. സ്വകാര്യത ഭരണഘടന പ്രകാരമുള്ള മൗലികാവകാശമല്ലെന്നു സ്ഥാപിക്കുന്നതാണ് രണ്ടു വിധികളും. സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനൽകുന്നില്ലെന്ന് ഈ വിധികളിൽ പറയുന്നു. പിന്നീടുവന്ന പല വിധികളിലും ഇക്കാര്യംതന്നെ സുപ്രീംകോടതി ആവർത്തിക്കുന്നുണ്ട്.

ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 2015 ഓഗസ്റ്റിൽ ആധാർ കേസ് ഭരണഘടനാ ബെഞ്ചിനുവിടാൻ തീരുമാനിച്ചത്. ഭരണഘടനയുടെ വ്യാഖ്യാനം ആവശ്യമുള്ള വിഷയമാണിതെന്ന് ബെഞ്ച് നിരീക്ഷിച്ചു. എംപി. ശർമ കേസിലും സുപ്രീംകോടതിയുടെ വിധികളിൽതന്നെ പരിഹാരം കാണാനാവാത്ത ചില വൈരുധ്യങ്ങളുണ്ടെന്ന് ഖരക് സിങ് കേസിലും വിധി പറഞ്ഞ ജഡ്ജിമാരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടുതന്നെ പറയാനാഗ്രഹിക്കുന്നതായും ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ പൗരന്മാർക്ക് സ്വകാര്യത ഭരണഘടനാപരമായ അവകാശമല്ലെന്ന് ആധാർ കേസിൽ നേരത്തേ അറ്റോർണി ജനറലായിരുന്ന മുകുൾ റോത്തഗി ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് വ്യക്തതയില്ലാത്ത ആശയമാണ്. സുപ്രീംകോടതിയും ഇതുസംബന്ധിച്ച് വ്യത്യസ്ത നിഗമനങ്ങളാണ് നടത്തിയിട്ടുള്ളത്. സ്വകാര്യത അവകാശമാക്കാൻ ഭരണഘടനാ സ്രഷ്ടാക്കളും ഉദ്ദേശിച്ചിട്ടില്ലെന്നും റോത്തഗി പറഞ്ഞു.

ആധാറിനു പുറമേ വാട്സാപ് കേസിലും സ്വകാര്യത വിഷയമായിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാർ അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ ജസ്തി ചെലമേശ്വർ, എസ്എ ബോബ്ഡെ, ആർകെ അഗർവാൾ, റോഹിങ്ടൺ നരിമാൻ, അജയ് മനോഹർ സാപ്രെ, സഞ്ജയ് കിഷൻ കൗൾ, ഡിവൈ ചന്ദ്രചൂഡ്, എസ് അബ്ദുൾ നസീർ എന്നിവരാണ് അംഗങ്ങൾ.

സ്വകാര്യത മൗലികാവകാശമല്ലെങ്കിൽ മറ്റ് അവകാശങ്ങളുടെ അവസ്ഥ എന്താകും എന്ന നിരീക്ഷണം ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് ബോബ്‌ഡെ വാദം കേൾക്കുന്നതിനിടെ ഒരിക്കൽ ഉന്നയിച്ചിരുന്നു. അതിനു ശേഷം ഈ വിഷയത്തിൽ വിശദമായ വാദം തന്നെ നടന്നു. സ്വകാര്യതയ്ക്കുള്ള അവകാശം എന്നത് പരമമായ അവകാശമല്ലന്നും മൗലികാവകാശമായി ഇതിനെ കണക്കാക്കാൻ കഴിയില്ലെന്നും മറ്റൊരു അവസരത്തിൽ കോടതി വ്യക്തമാക്കി. സ്വകാര്യത യ്ക്കുള്ള അവകാശം സർക്കാരിന്റെ ആനുകൂല്യമല്ലെന്ന് ഹർജിക്കാർക്കു വേണ്ടി വാദം തുടങ്ങിയ ഗോപാൽ സുബ്രഹ്മണ്യം വ്യക്തമാക്കി. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലിൽ നിൽക്കേണ്ടതല്ല. ഭരണഘടന ഉറപ്പുനൽകുന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ പ്രധാന ഘടകമാണിത്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികൾ സ്വകാര്യതയേയും ഇല്ലാതാക്കും.

1954ലെ എംപി ശർമ്മ കേസിലെയും 62ലെ ഖരഖ് സിങ് കേസിലേയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധികളെീ പൊതുവത്കരിക്കാൻ കഴിയില്ല. 1978ലെ മനേകഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്ക്ം അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ച് വായിക്കേണ്ടതാണെന്നും ഗോപാൽ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ഭരണാഘടനാ വിദഗ്ധനായ സോളി സൊറാബ്ജിയും ശ്യാം ദിവാനും ഈ നിലപാടിനെ പിന്തുണച്ചു. സ്വകാര്യത മൗലികാവകാശമല്ല എന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP