Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിത്തുകൾ ഞങ്ങളിൽ നിന്നു തന്നെ വാങ്ങണം; വിളകൾക്കു വിലയും ഞങ്ങൾ തീരുമാനിക്കും; ഗുജറാത്തിലെ കർഷകരുടെ അധ്വാനത്തിന് വിലയിടാനൊരുങ്ങി പെപ്‌സികോ കമ്പനി; അല്ലെങ്കിൽ ഇനിമുതൽ എഫ്‌സി-5 ഇനം ഉരുളക്കിഴങ്ങ് കൃഷിചെയ്യരുതെന്ന രേഖാമൂലം ഉറപ്പു വേണമെന്നും കമ്പനി

വിത്തുകൾ ഞങ്ങളിൽ നിന്നു തന്നെ വാങ്ങണം; വിളകൾക്കു വിലയും ഞങ്ങൾ തീരുമാനിക്കും; ഗുജറാത്തിലെ കർഷകരുടെ അധ്വാനത്തിന് വിലയിടാനൊരുങ്ങി പെപ്‌സികോ കമ്പനി; അല്ലെങ്കിൽ ഇനിമുതൽ എഫ്‌സി-5 ഇനം ഉരുളക്കിഴങ്ങ് കൃഷിചെയ്യരുതെന്ന രേഖാമൂലം ഉറപ്പു വേണമെന്നും കമ്പനി

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ലെയ്‌സ് നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്‌തെന്ന ആരോപിച്ച് കർഷകർക്കെതിരെ ഫയൽ ചെയ്ത കേസിൽ കോടതിക്ക് പുറത്തുവച്ച് പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്ന് പെപ്‌സികോ. ഗുജറാത്തിലെ കർഷകർ ലെയ്‌സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഇനമായ എഫ്എൽ 2027 (എഫ്‌സി- 5) കൃഷി ചെയ്തുവെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്. 2001 ലെ പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്‌സ് റൈറ്റ്‌സ് ആക്ട് പ്രകാരം ഇത് കുറ്റകരമാണെന്നാണ് പെപ്‌സികോയുടെ വാദം.

അഹമ്മദാബാദിലെ കൊമേഴ്ഷ്യൽ കോടതിയിൽ നടന്ന വാദത്തിൽ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്ന് പെപ്‌സികോ അറിയിച്ചു. കർഷകർ രജിസ്റ്റേർഡ് എഫ്‌സി -5 വെറൈറ്റി ഉരുളക്കിഴങ്ങ് വിത്തുകൾ വാങ്ങാമെന്നും അത് കമ്പനിക്ക് തന്നെ വിൽക്കാമെന്നും കരാറിൽ ഒപ്പുവയ്ക്കുകയാണെങ്കിൽ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് പെപ്‌സിയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. പെപ്‌സികോയ്ക്കായി ഗുജറാത്തിലെ 1,200 ഓളം കർഷകർ എഫ്‌സി-5 വെറൈറ്റി ഉരുളക്കിഴങ്ങുകൾ നിലവിൽ കൃഷി ചെയ്യുന്നുണ്ട്.

എന്നാൽ, കോടതിക്ക് പുറത്തുവച്ച് കേസ് പരിഹരിക്കുന്നതിൽ കർഷകരുടെ തീരുമാനമാണ് അന്തിമം. കേസുമായി ബന്ധപ്പെട്ട നാല് കർഷകർ ഇതിന് തയ്യാറായില്ലെങ്കിൽ കേസ് വീണ്ടും കൂടുതൽ നിയമക്കുരുക്കിലേക്ക് നീങ്ങിയേക്കും. വിത്തിനും വിളക്കും വില തീരുമാനിക്കുന്നത് പെപ്‌സികോ ആയിരിക്കും എന്നത് ഭാവിയിൽ തങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട് സബ്മിഷൻ ഫയൽ ചെയ്യാൻ കർഷർക്കായി ഹാജരായ അഭിഭാഷകൻ ജൂൺ 12 വരെ സമയം ചോദിച്ചു. കേസ് വാദം കേൾക്കാനായി കോടതി ജൂൺ 12 ലേക്ക് മാറ്റിയിരിക്കുകയാണ്. കർഷകർ ഇനിമുതൽ എഫ്‌സി-5 ഇനം കൃഷി ചെയ്യില്ലെന്ന് രേഖമൂലം ഉറപ്പ് നൽകണമെന്ന ആവശ്യവും വാദത്തിനിടെ കോടതിക്ക് മുന്നിൽ എത്തിയതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.

ജങ്ക് ഫുഡായ ലെയ്സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യകേ ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവെന്ന പേരിൽ പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ച് കൃഷിയിറക്കിയ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരെയാണ് കമ്പനി കേസ് കൊടുത്തത്. തങ്ങളുടെ അനുമതിയില്ലാതെ ഇത്തരം കൃഷി ഇറക്കിയ ഒരോ കർഷകരും 1.5 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് പെപ്സി ആവശ്യപ്പെടുന്നത്. ഇതിനെതിരെ കർഷകർ പൊതുസമൂഹത്തിന്റെ പിന്തുണ തേടി രംഗത്തു വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്.

കഴിഞ്ഞ ഒമ്പതിന് പെപ്സി കമ്പനിയുടെ കേസ് പരിഗണിച്ച അഹമ്മദാബാദ് കൊമേഴ്സ്യൽ കോടതി കർഷകർക്കെതിരായി താത്ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രിൽ 26 വരെ കൃഷിയും വിൽപനയും നിർത്തി വെക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

കർഷകർക്ക് പിന്തുണയർപ്പിച്ച് കൊണ്ട് നൂറുകണക്കിന് കർഷകരും ശാസ്ത്രജ്ഞന്മാരും ആക്ടിവിസ്റ്റുകളും യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്കെതിരായ കേസ് നിരുപാധികം പിൻവലിക്കണമെന്നും ചിപ്സ മാർക്കറ്റിൽ നിന്നും കർഷകരെ ഇല്ലാതാക്കനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗുജറാത്തിലെ കർഷക സംഘടനകൾ ആരോപിക്കുന്നു.

എഘ 2027 വിഭാഗം ഉരുളക്കിഴങ്ങാണ് ലെയ്സ് ഉണ്ടാക്കുന്നതിനായി പെപ്സികോ ഉപയോഗിക്കുന്നത്. ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി 2009ൽ ഇന്ത്യയിലാണ് എഫ്‌സി 5 ട്രേഡ്മാർക്കിൽ ഉത്പാദനം ആരംഭിച്ചത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് കമ്പനി ഉത്പാദനം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP