Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മുടെ സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധം; ഒളിമ്പിക്‌സ് വിക്ടറി പഞ്ച് കാമ്പെയ്‌നും പരമാർശം; മൻ കി ബാത്തുമായി മോദി

നമ്മുടെ സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധം; ഒളിമ്പിക്‌സ് വിക്ടറി പഞ്ച് കാമ്പെയ്‌നും പരമാർശം; മൻ കി ബാത്തുമായി മോദി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: 1999 കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ സായുധ സേനയ്ക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ മൻ കി ബാത്ത്' പരിപാടിയുടെ 79-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'വിക്ടറി പഞ്ച് കാമ്പെയ്നിലൂടെ ഇന്ത്യൻ ഒളിമ്പിക് ടീമിനെ സമൂഹമാധ്യമങ്ങളിൽ പിന്തുണയ്ക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യർഥിച്ചു.

''സോഷ്യൽ മീഡിയയിൽ നമ്മുടെ ഒളിമ്പിക്സ് ടീമിനെ പിന്തുണയ്ക്കുന്നതിന്,' വിക്ടറി പഞ്ച് കാമ്പെയ്ൻ 'ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിങ്ങളും ഇത് ഷെയർ ചെയ്ത് ഇന്ത്യക്ക് പിന്തുണ നൽകണം, ''പ്രധാനമന്ത്രി പറഞ്ഞു. ''നാളെ കാർഗിൽ വിജയ് ദിവസമാണ്. ലോകം മുഴുവൻ സാക്ഷ്യം വഹിച്ച നമ്മുടെ സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധം. കാർഗിലിന്റെ ആവേശകരമായ കഥ നിങ്ങൾ വായിക്കണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. കാർഗിൽ പോരാട്ടത്തിലെ ധീര ഹൃദയങ്ങളെ നമുക്കെല്ലാവർക്കും അഭിവാദ്യം ചെയ്യാം

ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വർഷത്തിലേക്ക് കടക്കുകയാണ്. ഇത് നമ്മളെ സംബന്ധിച്ചിടത്തോളം വളരെ സൗഭാഗ്യകരമായ ഒന്നാണ്. എന്തെന്നാൽ, രാജ്യം, നൂറ്റാണ്ടുകളായി കാത്തിരുന്ന സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വർഷത്തിന് സാക്ഷികളാകുവാൻ പോവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ മാർച്ച് 12ന് ബാപ്പുവിന്റെ സബർമതി ആശ്രമത്തിൽ അമൃത മഹോത്സവത്തിന് തുടക്കം കുറിച്ചു. ആ ദിവസം തന്നെ ബാപ്പുവിന്റെ ദണ്ഡിയാത്രയുടെ സ്മരണകളും പുനരുജ്ജീവിപ്പിച്ചു. അന്നു മുതൽ രാജ്യം മുഴുവനും അമൃത മഹോത്സവവുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നുവരികയാണ്.

നിരവധി സംഭവങ്ങൾ, സ്വാതന്ത്ര്യ സമരസേനാനികളുടെ പോരാട്ടം, അവരുടെ ജീവത്യാഗം ഒക്കെ മഹത്തരമാണ്. പക്ഷേ അതൊന്നും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് ആളുകൾ അവരെക്കുറിച്ചും അറിയുകയാണ്. ഇപ്പോൾ നിങ്ങൾ മൊയിറാങ് ദിവസത്തെക്കുറിച്ച് ചിന്തിക്കൂ. മണിപ്പൂരിലെ ചെറിയ പ്രദേശമാണ് മൊയിറാങ്. ആ സ്ഥലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമി, അതായത് ഐ എൻ എയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. അവിടെ സ്വാതന്ത്ര്യത്തിനു മുൻപേ ഐ എൻ എയുടെ കേണൽ ഷൗക്കത്ത് മാലിക് പതാക ഉയർത്തി. അമൃത മഹോത്സവവുമായി ബന്ധപ്പെട്ട് ഏപ്രിൽ 14 ന് അതേ മൊയിറാങ്ങിൽ വെച്ച് വീണ്ടും ഒരിക്കൽ കൂടി ത്രിവർണ്ണ പതാക ഉയർത്തി. അങ്ങനെ എത്രയെത്ര സ്വാതന്ത്ര്യസമരസേനാനിമാരും മഹാപുരുഷന്മാരും - അവരെയെല്ലാം അമൃതമഹോത്സവത്തിലൂടെ രാജ്യം ഓർമിക്കുകയാണ്.

സർക്കാരും സാമൂഹിക സംഘടനകളും ചേർന്ന് ഇതുമായി ബന്ധപ്പെട്ട പരിപാടികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഒരു പരിപാടി ഓഗസ്റ്റ് 15 ന് നടക്കാൻ പോവുകയാണ്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഒട്ടനവധി ഭാരതീയർ ചേർന്ന് ദേശീയഗാനം ആലപിക്കുക എന്നതാണിത്. ഇതിനായി ഒരു വെബ്‌സൈറ്റ് തയ്യാറായിട്ടുണ്ട്, ''രാഷ്ട്രഗാൻ ഡോട്ട് ഇൻ.'' ഈ വെബ്‌സൈറ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് ദേശീയഗാനം പാടി അത് റെക്കോർഡ് ചെയ്യാൻ സാധിക്കും. അങ്ങനെ ഈ ഉദ്യമത്തിൽ പങ്കുചേരാം. ഈ മഹത്തായ യജ്ഞത്തിൽ എല്ലാവരും പങ്കുചേരും എന്ന് പ്രതീക്ഷിക്കുന്നു.

ഇത്തരത്തിലുള്ള അനേകം പ്രവർത്തനങ്ങളും പരിശ്രമങ്ങളും വരുംദിവസങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. അമൃത മഹോത്സവം സർക്കാരിന്റെയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയല്ല. കോടിക്കണക്കിന് ഭാരതീയരുടെ ഒത്തുചേരലാണ്. സ്വതന്ത്രനും കൃതജ്ഞതയുള്ളവനുമായ ഓരോ ഭാരതീയനും സ്വാതന്ത്ര്യസമര സേനാനികളെ പ്രണമിക്കലാണത്. ഈ മഹോത്സവത്തിന്റെ ആശയം വളരെ വിശാലമാണ്. സ്വാതന്ത്ര്യസമര സേനാനികളുടെ മാർഗത്തിലൂടെ സഞ്ചരിക്കുക, അവരുടെ സ്വപ്നങ്ങളിലെ രാഷ്ട്രത്തെ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ കടമ.

രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയെടുക്കാനായി സ്വാതന്ത്ര്യസമരസേനാനികൾ ഒന്നുചേർന്നതുപോലെ നമുക്കും ദേശത്തിന്റെ വികാസത്തിനായി ഒന്നുചേരേണ്ടതുണ്ട്. നാം രാജ്യത്തിനു വേണ്ടി ജീവിക്കണം. രാജ്യത്തിനു വേണ്ടി പ്രവർത്തിക്കണം. ചെറിയ ചെറിയ പ്രവർത്തനങ്ങളും പരിശ്രമങ്ങളും പോലും വലിയ ഫലങ്ങൾ നേടിത്തരും. നിത്യേനയുള്ള ജോലികളോടൊപ്പം തന്നെ നമുക്ക് രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.

യുവതലമുറയുടെ മനസ്സ് മനസ്സിലാക്കാൻ തന്റെ ഈ പ്രോഗ്രാമിലൂടെ സാധിച്ചെന്നും മാൻ കി ബാത്തിന് സന്ദേശവും നിർദ്ദേശങ്ങളും അയയ്ക്കുന്നവരിൽ 75% പേരും 35 വയസ്സിന് താഴെയുള്ളവരാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP