Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗോമൂത്രം തളിച്ച്, ഉപ്പുവെള്ളത്തിൽ കുളിച്ച് ലൗജിഹാദിനെ തടയണമെന്ന് സ്ത്രീകളോട് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആഹ്വാനം, ഹിന്ദു സമൂഹത്തിന്റെ പ്രധാന വെല്ലുവിളിയാണ് ലൗ ജിഹാദെന്നും സംഘടന

ഗോമൂത്രം തളിച്ച്, ഉപ്പുവെള്ളത്തിൽ കുളിച്ച് ലൗജിഹാദിനെ തടയണമെന്ന് സ്ത്രീകളോട് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ആഹ്വാനം, ഹിന്ദു സമൂഹത്തിന്റെ പ്രധാന വെല്ലുവിളിയാണ് ലൗ ജിഹാദെന്നും സംഘടന

ന്യൂഡൽഹി : ഏത് വിധേനയും ലൗ ജിഹാദിനെ തടയുമെന്ന് പ്രതിജ്ഞ എടുത്തവരാണ് ഹിന്ദു ജനജാഗ്രുതി സമിതി. ലൗ ജിഹാദിനെ തടയാനെന്തു വഴിയെന്ന ചിന്ത ഗവേഷണത്തിലേക്കാണ് ഹിന്ദു ജനജാഗ്രുതി സമിതിയെ എത്തിച്ചത്. ഗവേഷണത്തിനൊടുവിൽ മാർഗ്ഗവും കണ്ടെത്തി. ആർക്കും ചെയ്യാവുന്ന ചില പൊടിക്കൈകൾ.

അതിലേക്ക് കടക്കും മുമ്പ് ലൗ ജിഹാദിന് ഹിന്ദു ജനജാഗ്രുതി സമിതി നൽകുന്ന നിർവ്വചനം അറിയണം. ഹിന്ദു മതവിഭാഗത്തിലെ പെൺകുട്ടികളെ മുസ്ലിം യുവാക്കൾ ചതിയിലൂടെ വശീകരിച്ച് കല്ല്യാണം കഴിക്കുന്നു. പിന്നീട് പെൺകുട്ടികളെ മതം മാറ്റും. ആവശ്യം കഴിഞ്ഞാൽ പെൺകുട്ടികളെ തെരുവിലേക്ക് ഉപേക്ഷിക്കും. അതുണ്ടായില്ലെങ്കിൽ അവളുടെ പരമ്പരയെ തന്നെ ഇസ്ലാമാക്കി മാറ്റുന്ന പരിവർത്തനം ലൗ ജിഹാദികൾ ഉറപ്പാക്കുന്നുവെന്നാണ് ഹിന്ദു ജനജാഗ്രുതി സമിതിയുടെ കണ്ടെത്തൽ

എന്തിനാണ് ലൗ ജിഹാദ് നടപ്പാക്കുന്നത് എന്നതിനും ഹിന്ദു ജനജാഗ്രുതി സമിതിക്ക് മറുപടിയുണ്ട്. ഹിന്ദു മതപാര്യമ്പര്യത്തിന്റെ ജീനുകൾ പേറുന്നവരാണ് ഹിന്ദു സ്ത്രീകൾ. ഹൈന്ദവ ഉന്മൂലനത്തിനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ഹിന്ദു സ്ത്രീകളെ പ്രണയത്തിൽ വീഴ്‌ത്തുന്ന വിദ്യ. അതുകൊണ്ട് ഹിന്ദുവിന്റെ നിലനിൽപ്പിന് ലൗ ജിഹാദിനെ തോൽപ്പിച്ചേ മതിയാകൂ എന്നും ഗോവ കേന്ദ്രമാക്കിയുള്ള തീവ്ര ഹൈന്ദവ സംഘടന പറയുന്നു.

അതുകൊണ്ട് തന്നെയാണ് വിഷയത്തിൽ ഗവേഷണത്തിന് പോലും സംഘടന തയ്യാറായത്. ലൗ ജിഹാദിനെ തടയാൻ എളുപ്പ വഴികളും കണ്ടെത്തി. സ്വന്തം വെബ് സൈറ്റിലൂടെ അതിന്റെ പ്രചാരവും നടത്തുന്നു. ഹിന്ദു സ്ത്രീകളെ ആകർഷിക്കാൻ മുസ്ലിം യുവാക്കളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം സൗന്ദര്യമാണ്. അത്തരം ഘടകങ്ങളിൽ നിന്ന് ഹിന്ദു വനിതകളെ മുക്തമാക്കണമെന്നാണ് നിർദ്ദേശം.

പശുവിന്റെ മൂത്രം സ്ത്രീകളുടെ പുറത്ത് തളിക്കലാണ് അതിനുള്ള ഒരു മാർഗ്ഗം. ഉപ്പു വെള്ളത്തിൽ കുളിപ്പിച്ചാലും ഹിന്ദു സ്ത്രീകളെ പ്രണയിക്കാൻ മുസ്ലിം യുവാക്കൾ എത്തില്ലെന്നും കണ്ടെത്തലുണ്ട്. നാരങ്ങാ ഉപയോഗിച്ചുള്ള പൂജയും ലൗ ജിഹാദിനെതിരെ ഫലപ്രദമാകുമെന്നാണ് കണ്ടെത്തൽ. ലൗ ജിഹാദിൽ കുടുങ്ങിയ പെൺകുട്ടികളുടെ ദുരിത കഥകളും പ്രചരിപ്പിക്കണം. ഇതിനൊപ്പം സ്ത്രീകളുടെ ചലനങ്ങൾ നിരീക്ഷിക്കുകയും നിയന്ത്രിക്കുയും വേണമെന്നാണ് ഹിന്ദു ജനജാഗ്രുതി സമിതിയുടെ ഗവേഷണത്തിൽ തെളിഞ്ഞത്.

ശ്രേഷ്ഠമായ ഹിന്ദു ജീനുകളുടെ നിക്ഷേപമാണ് തങ്ങളിലുള്ളതെന്ന് ലൗ ജിഹാദിൽ പെടുന്ന സ്ത്രീകൾ തിരിച്ചറിയുന്നില്ല. മറ്റ് മതസ്ഥരിലാണ് പൗരുഷമുള്ളതെന്നും ഹിന്ദു പുരുഷന്മാർ ദുർബ്ബലരാണെന്നും ഇവർ തെറ്റിധരിക്കുന്നു. നഖത്തിലൂടേയും മുടിയിലൂടേയും വസ്ത്രത്തിലൂടേയുമാണ് ഇത്തരം പ്രതിലോമ ചിന്തകളിലേക്ക് സ്ത്രീകൾ വീഴുന്നത്. അതിൽ നിന്ന് രക്ഷ നേടാനും വഴികളുണ്ട്.

പുരുഷന്മാരുടെ കടകളിൽ പോയി സ്ത്രീകളുടെ മുടി മുറിക്കരുതെന്നതാണ് പ്രധാനം. പുരുഷന്മാർ സ്ത്രീകളെ മസാജു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. വെറ്റില മുറുക്ക് പോലുള്ളവ അന്യമതസ്ഥരിൽ നിന്ന് സ്വീകരിക്കരുത്. ഇതോടൊപ്പം അടിവസ്ത്രങ്ങൾ മറ്റാർക്കും കഴുകാൻ കൊടുക്കരുതെന്നും ഹിന്ദു ജനജാഗ്രുതി സമിതി നിർദ്ദേശിക്കുന്നു.

മൂന്ന് വർഷത്തെ നിരന്തര പഠനങ്ങൾക്കൊടുവിലാണ് ഈ നിഗമനങ്ങളിലേക്ക് ഹിന്ദു ജനജാഗ്രിതി സമിതിയെത്തിയതെന്ന് സംഘടനയുടെ ദേശീയ വക്താവ് രമേശ് ഷിൻഡേ പറയുന്നു. പെൺകുട്ടികളെ വളർത്തുന്നതിൽ രക്ഷിതാക്കൾ വരുത്തുന്ന വീഴ്ചയാണ് ലൗ ജിഹാദികൾക്ക് തുണയാകുന്നതെന്നാണ് രമേശ് ഷിൻഡെയുടെ കണ്ടെത്തൽ. മാതാപിതാക്കൾ ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഹിന്ദു ജനജാഗ്രുതി സമിതിയുടെ പ്രവർത്തനങ്ങൾ ലക്ഷ്യം കാണില്ലെന്നും ഷിൻഡെ പറയുന്നു.

ലൗ ജിഹാദില്ലെന്നും സമൂഹത്തിൽ ആശങ്ക പരത്തുകയാണ് ഇത്തരം പ്രചരണങ്ങളിലൂടെ ഹിന്ദു ജനജാഗ്രുതി സമിതി ചെയ്യുന്നതെന്നുമുള്ള വിമർശനങ്ങളെ രമേശ് ഷിൻഡെ കാര്യമായെടുക്കുന്നില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലൗ ജിഹാദിനെതിരായ പ്രവർത്തനങ്ങൾ ഹിന്ദു ജനജാഗ്രുതി സമിതി തുടരുമെന്നും പറയുന്നു.

ഹിന്ദു സ്ത്രീയാണെങ്കിൽ പശുവിന്റെ മൂത്രം കുടിപ്പിക്കുകയും അത് ദേഹത്ത് തളിക്കുയും വേണം. ഒപ്പം നെറ്റിയിൽ കുങ്കുമം ധരിച്ച് ജിഹാദികളിൽ നിന്ന് അകലം പാലിക്കാൻ അവരെ നിരന്തരം ഓർമ്മപ്പെടുത്തണം-ഇതിലൂടെ മാത്രമേ ലൗ ജിഹാദിനെ തോൽപ്പിക്കാകൂ എന്നാണ് ഹിന്ദു ജനജാഗ്രുതി സമിതിയുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP