Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വികാരനിർഭരം: വീട്ടുതടങ്കലിലായതിനുശേഷം ഇരുവരും നേരിൽ കാണുന്ന ഏഴ് മാസങ്ങൾക്ക് ശേഷം: മോചനം അവസാനിച്ചതോടെ ഫറൂഖ് അബ്ദുള്ള ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി; ഉമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളുമെന്ന് സൂചന

അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച ഏറെ വികാരനിർഭരം: വീട്ടുതടങ്കലിലായതിനുശേഷം ഇരുവരും നേരിൽ കാണുന്ന ഏഴ് മാസങ്ങൾക്ക് ശേഷം: മോചനം അവസാനിച്ചതോടെ ഫറൂഖ് അബ്ദുള്ള ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി; ഉമർ അബ്ദുള്ളയുടെയും മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കൽ ഇനിയും നീളുമെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഏഴ് മാസത്തെ വീട്ടു തടങ്കലിൽനിന്നും മോചിതനായ നാഷണൽ കോൺഫറൻസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല മകൻ ഒമർ അബ്ദുല്ലയെ കണ്ടു. ഒരു മണിക്കൂറോളം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടുനിന്നുവെന്നാണ് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി വീട്ടുതടങ്കലിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്ദുല്ല. അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ച വികാരനിർഭരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഏഴു മാസത്തോളം നീണ്ട വീട്ടുതടങ്കലിനുശേഷം ഫറൂഖ് അബ്ദുല്ലയെ ഇന്നലെയാണ് മോചിപ്പിച്ചത്. ജമ്മു കശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് ഫറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയായിരുന്നു പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി ഫറൂഖ് അബ്ദുല്ല ഉൾപ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.

വീട്ടുതടങ്കലിൽനിന്നും മോചിതനായതിനു പിന്നാലെ തനിക്ക് മകനെ കാണാനുള്ള അനുവാദം നൽകണമെന്ന് ഫറൂഖ് അബ്ദുല്ല ജമ്മു കശ്മീർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഏഴു മാസങ്ങൾക്കുശേഷം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. വീട്ടുതടങ്കലിലായതിനുശേഷം ഇരുവരും നേരിൽ കണ്ടിട്ടില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെയായിരുന്നു ഫറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഫറൂഖ് അബ്ദുല്ലയെ വീട്ടുതടങ്കലിൽനിന്നും മോചിപ്പിച്ചുവെങ്കിലും ബാക്കിയുള്ളവരെ മോചിപ്പിച്ചിട്ടില്ല.

ഫാറൂഖ് അബ്ദുള്ളയെ തടങ്കിലാക്കിയ നടപടി പിൻവലിച്ചുക്കൊണ്ട് സർക്കാരാണ് ഉത്തരവിറക്കിയത്. ജമ്മുകശ്മീർ പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടു തടങ്കൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരിൽ നടപ്പാക്കിയത്. അതേസമയം വീട്ടുതടങ്കലിൽ തുടരുന്ന അദ്ദേഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നില്ല.

മുന്നു തവണ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ ഫാറൂഖ് അബ്ദുല്ല, കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഓഗസ്റ്റ് 5 മുതൽ വീട്ടുതടങ്കലിലാണ്. സബ് ജയിലായി പ്രഖ്യാപിക്കപ്പെട്ട ശ്രീനഗറിലെ വസതിയിലായിരുന്നു അദ്ദേഹം. വീട്ടുതടങ്കലിൽ കഴിയവെ തന്നെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കത്ത് പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP