Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടു'; ധനുഷ് മകനെന്ന മധുര സ്വദേശികളായ ദമ്പതികളുടെ അവകാശ വാദം; പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്; വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസ്

'പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടു'; ധനുഷ് മകനെന്ന മധുര സ്വദേശികളായ ദമ്പതികളുടെ അവകാശ വാദം; പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്; വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസ്

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദം ഉയർത്തിയ മധുര സ്വദേശികളായ ദമ്പതിമാർക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് നടൻ ധനുഷ്. മധുരയിൽ നിന്നുള്ള ദമ്പതികളിൽ നിന്നും പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകൻ അഡ്വ. എസ്. ഹാജ മൊയ്ദീൻ ആണ് നോട്ടീസയച്ചത്. ധനുഷിന്റെ ഐഡന്റിറ്റി മാർക്ക് മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് ഏപ്രിൽ 22 ന് കേസ് കോടതി റദ്ദാക്കിയിരുന്നു.

ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീൽ നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.

തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാർ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.

മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത്. തങ്ങളുടെ ദൈനംദിന ചെലവുകൾക്ക് പണം നൽകാൻ താരം വിസമ്മതിക്കുകയാണെന്ന് അവർ അവകാശപ്പെട്ടു.

നിരവധി തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാൻ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നുമാണ് അവർ കോടതിയിൽ നൽകിയ പ്രാഥമിക അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

മകനാണെന്നു തെളിയിക്കാൻ മധുര സ്വദേശികളായ ദമ്പതികൾ സൂചിപ്പിച്ച അടയാളങ്ങൾ ധനുഷിന്റെ ശരീരത്തിലില്ലെന്നു മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ചിരുന്നു. അടയാളങ്ങൾ ലേസർ ചികിൽസയിലൂടെ മായ്ച്ചു കളഞ്ഞെന്ന ഹർജിക്കാരുടെ അഭിഭാഷകന്റെ വാദവും കോടതി അംഗീകരിച്ചില്ല. ധനുഷ് തങ്ങളുടെ മകനാണെന്നും സ്‌കൂളിൽ പഠിക്കുന്ന കാലത്തു സിനിമാഭ്രമം കാരണം നാടുവിട്ടതാണെന്നുമായിരുന്നു ഇവരുടെ വാദം.

ഹൈക്കോടതിയുടെ മധുര ബെഞ്ച് സമൻസ് അയച്ചതിനെ തുടർന്നാണ് നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP