Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദളിതർ ഹർത്താൽ നടത്തുമ്പോൾ മാത്രം ചൊടിക്കുന്നവർ അറിയുന്നില്ല അവരോടുള്ള പോര്; കുതിരയെ വാങ്ങിയാലും വിവാഹ ഘോഷയാത്ര നടത്തിയാലും ഉത്തരേന്ത്യയിൽ ഉയർന്ന ജാതിക്കാരുടെ അടി ഉറപ്പ്; അതിക്രമങ്ങൾക്കെതിരെ കേസ് കൊടുത്താൽ 90 ശതമാനത്തിലും വിചാരണ കേട്ടുകേൾവി മാത്രം; കേന്ദ്ര സർക്കാരിന്റെ അനുനയങ്ങൾക്ക് വഴങ്ങാത്ത ദളിത് പ്രകോപനത്തിന് കാരണം സുപ്രീം കോടതി വിധി മാത്രമോ?

ദളിതർ ഹർത്താൽ നടത്തുമ്പോൾ മാത്രം ചൊടിക്കുന്നവർ അറിയുന്നില്ല അവരോടുള്ള പോര്; കുതിരയെ വാങ്ങിയാലും വിവാഹ ഘോഷയാത്ര നടത്തിയാലും ഉത്തരേന്ത്യയിൽ ഉയർന്ന ജാതിക്കാരുടെ അടി ഉറപ്പ്; അതിക്രമങ്ങൾക്കെതിരെ കേസ് കൊടുത്താൽ 90 ശതമാനത്തിലും വിചാരണ കേട്ടുകേൾവി മാത്രം; കേന്ദ്ര സർക്കാരിന്റെ അനുനയങ്ങൾക്ക് വഴങ്ങാത്ത ദളിത് പ്രകോപനത്തിന് കാരണം സുപ്രീം കോടതി വിധി മാത്രമോ?

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: ദളിതർ കേരളത്തിൽ ഹർത്താൽ നടത്തുമ്പോൾ മാത്രം എന്തേ അത് മാനിക്കാൻ വൈമുഖ്യം എന്ന മട്ടിൽ സോഷ്യൽ മീഡിയയിലെ ചർച്ചകൾ ശ്രദ്ധിച്ചില്ലേ? ദളിതരുടെ പ്രശ്‌നങ്ങളോട് മുഖം തിരിച്ചുള്ള ചില പ്രതികരണങ്ങളാണ് അങ്ങനെയൊരു ചർച്ചയ്ക്ക് വഴിവച്ചത്. ആരും തങ്ങൾക്ക് വേണ്ടി ചോദിക്കാൻ വരില്ലെന്നും, അതിന് തങ്ങൾ തന്നെ ശബ്ദമുയർത്തണമെന്നും തോന്നിയപ്പോഴാണ് അവർ തെരുവിലിറങ്ങിയത്. ഭാരത് ബന്ദ് നടത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. പ്രക്ഷോഭം അടിച്ചമർത്താനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമങ്ങൾക്കിടെ 11 വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്.

ദളിതർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ ഇളവ് വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ 150 ദളിത് സംഘടനകൾ സംയുക്തമായാണ് ഭാരത ബന്ദ് സംഘടിപ്പിച്ചത്.ദളിതരെ അനുനയിപ്പിക്കാൻ കേന്ദ്ര സർക്കാർ കോടതി വിധി പുനഃ പരിശോധിക്കാൻ ഹർജി നൽകി. എന്നാൽ, വിധി വേണ്ടവണ്ണം വായിക്കാത്തവരാണ് സമരത്തിനിറങ്ങിയതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി സ്‌റ്റേയ്ക്ക് വിസമ്മതിച്ചു.എന്നാൽ, ബന്ധപ്പെട്ടവർക്കെല്ലാം രേഖാമൂലം തങ്ങളുടെ വാദം അവതരിപ്പിക്കാമെന്നും പത്ത് ദിവസത്തിന് ശേഷം വിഷയം പരിഗണിക്കാമെന്നും വ്യക്തമാക്കി.ഏതായാലും തങ്ങൾക്കേറ്റ വലിയ മുറിവായാണ് ദളിത് സംഘടനകൾ സുപ്രീം കോടതി വിധിയെ വ്യാഖ്യാനിച്ചത്. ഭാരത് ബന്ദിനിടെ 11 പേർ മരിക്കാനിടയായ പൊലീസ് അതിക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ദളിത് ഐക്യവേദി കേരളത്തിൽ നടത്തിയ ഹർത്താലിനെ കണ്ണടച്ച് എതിർക്കും മുമ്പ് അവരെ അതിന് നിർബന്ധിതരാക്കിയ അനീതിയുടെ ചരിത്രം നോക്കാം.

ദളിത് പ്രകോപനത്തിന് കാരണം സുപ്രീം കോടതി വിധി മാത്രമോ?

സുപ്രീം കോടതി വിധി മാത്രമാണോ ദളിതരെ പ്രകോപിതരാക്കിയത്.നാളുകളായി തങ്ങൾക്ക് നേരേ വർദ്ധിച്ച് വരുന്ന അക്രമങ്ങളിൽ ക്ഷുഭിതരായിരുന്നു ദളിതുകൾ. നിരപരാധികളെ രക്ഷിക്കാൻ വേണ്ടിയാണ് എസ്എസിഎടി നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയതെന്ന് സുപ്രീം കോടതി പറയുന്നുണ്ടെങ്കിലും ആ ന്യായീകരണത്തിൽ അവർ തൃപ്തരല്ല. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ദളിതർക്ക് നേരേയുള്ള അക്രമങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി കൂടി വരികയാണ്. മധ്യപ്രദേശ്, ഹരിയാന, യുപി. ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ 2014 നും 2016 നും ഇടയിൽ പട്ടിക ജാതി പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അക്രമങ്ങൾ കൂടിയതായാണ് റിപ്പോർട്ട്.2016 അവസാനത്തോടെ, ദളിതർക്ക് നേരേയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 90 ശതമാനത്തിലും വിചാരണ പോലും തുടങ്ങിയിട്ടില്ല. തങ്ങൾക്ക് നേരേയുള്ള കുറ്റകൃത്യങ്ങൾക്ക് മതിയായ ശി്ക്ഷ പോലും കിട്ടാത്ത കാലഘട്ടത്തിൽ നിയമത്തിലെ വ്യവസ്ഥകളിൽ ഇളവ് വരുത്തിയ സുപ്രീം കോടതി വിധി ദളിത് വിഭാഗങ്ങൾക്ക് ഞെട്ടലായി.

ദളിതർക്ക് നീതി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് 1989 ൽ പട്ടിക ജാതി - പട്ടിക വർഗ്ഗ പീഡന നിരോധന നിയമം കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ദളിതരെ പീഡിപ്പിക്കുന്നവർക്ക് ജാമ്യം നിഷേധിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ഈ നിയമം അനുശാസിക്കുന്നത്. എന്നാൽ ഈ മാർച്ച് 20ന് ജസ്റ്റിസുമാരായ ഗോയലും ലളിതും അടങ്ങിയ സുപ്രിംകോടതി ഡിവിഷൻ ബഞ്ച് പുതിയ ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്ന വാദമാണ് സുപ്രീംകോടതി മുന്നോട്ടുവെയ്ക്കുന്നത്. ദളിത് പീഡനക്കേസുകളിൽ ജാമ്യം അനുവദിക്കാവുന്നതാണെന്നും സർക്കാർ ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്തെങ്കിൽ അവരുടെ നിയമന അധികാരിയുടെ സമ്മതത്തോടെ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനാവുകയുള്ളുവെന്നുമാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ ഈ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകിയിട്ടുണ്ട്.\

ദളിത് പീഡനക്കേസുകളിൽ പ്രതികളെ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നത് കുറവാണെന്നതാണ് സത്യം. അതുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ ദളിതരെ ചൊടിപ്പിച്ചത്. നാഷനൽ ബ്യൂറാ ഒഫ് ക്രൈം റെക്കോഡ്സിന്റെ കണക്കുകൾ അനുസരിച്ച് 2016 ൽ 40, 801 കേസുകളാണ് ദളിത്പീഡനവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. 2015 ൽ ഇത് 38,670 ആയിരുന്നു. ഇതിൽ ശിക്ഷാ നടപടികളുണ്ടായത് വെറും 15.4 ശതമാനത്തിലാണ്.

ദളിതരെ എന്തിനാണ് ആക്രമിക്കുന്നത്?

പല കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉയർന്ന ജാതിക്കാർ ദളിതരെ ആക്രമിക്കുന്നത്. ഒരു കുതിരയെ വാങ്ങിയതിനാവാം.ഒരു ദളിത് ഇതരനെ വിവാഹം കഴിച്ചതിനാവാം. വിവാഹഘോഷയാത്ര നടത്തിയതിനാവാം. ഇങ്ങനെ നാളുകളായി
2016 ജനുവരിയിൽ ദളിത് പിഎച്ച്ഡി വിദ്യാർത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യ ഈ വിവേചനത്തിന്റെ ഗൗരവം മാധ്യമശ്രദ്ധയിലെത്തിച്ചു.പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സർവകലാശാലകളിലും കോളേജുകളിലുമൊക്കെ നേരിടുന്ന വിവേചനം പുറത്തുവന്നു. വലിയ പ്രതിഷേധം കാമ്പസുകളിൽ അലയടിച്ചു.

ഗോരക്ഷകരുടെ ക്രൂരതകൾ

2016 ജൂലൈ. ഗുജറാത്തിലെ ഉനയിൽ നാല് ദളിത് യുവാക്കളെ ഗോരക്ഷകർ ക്രൂരമായി മർദ്ദിക്കുന്നത് ലോകം കണ്ടു.വീഡിയോ വൈറലായി.
ജിഗ്‌നേഷ് മേവാനി എന്ന ദളിത് നേതാവിന്റെ താരോദയം ഇതിനെ തുടർന്നായിരുന്നു. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിയാവുകയും ചെയ്തു.2107 മെ.ിൽ, പുതിയ ദളിത് സംഘടന ഭീം ആർമിയുടെ നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് ദേശീയ സുര്കഷാ നിയമം അടിച്ചേൽപിച്ചപ്പോൾ യുപിയിലെ സഹരൻപൂരിൽ വ്യാപക അക്രമങ്ങളാണുണ്ടായത്.ആസാദിനെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് കണ്ടെത്തി ഹൈക്കോടതി ആസാദിന് ജാമ്യം അനുവദിക്കുകയും ചെയ്തു.ഈ വർഷം ജനുവരിയിൽ മഹാരാഷ്ട്രയിലെ ഭീമ കോറേഗോണിൽ നടന്ന ദളിത് ആഘോഷത്തിന് നേരേയുള്ള അക്രമത്തിൽ ഒരുയുവാവ് കൊല്ലപ്പെട്ടു. മുംബൈയിൽ ദളിതർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയും അക്രമമുണ്ടായി.

സുപ്രീം കോടതി വിധി

മാർച്ച് 20 നാണ് സുപ്രീം കോടതി വിധി വന്നത്. എസ് സി- എസ്- ടി നിയമത്തിന്റെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരുടെ ബെഞ്ച് പുറത്തിറക്കിയ ചില മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ പ്രകോപിപ്പിച്ചത്.

പട്ടികജാതിവർഗ നിയമപ്രകാരമുള്ള കേസുകളിൽ തിടുക്കപ്പെട്ട് അറസ്റ്റ് പാടില്ല, സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ പരാതിയിൽ നിയമന അധികാരിയിൽ നിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷം നടത്തുകയും ചെയ്ത ശേഷമേ അറസ്റ്റ് പാടുള്ളൂ, സർക്കാർ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമതി വേണം, കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യം നൽകാം എന്നിവയായിരുന്നു വിധിയിലെ നിർദ്ദേശങ്ങൾ.

അതിക്രമങ്ങൾ തടയാനുള്ള നിയമം നടപ്പിലാക്കുന്നതിന് കൊണ്ടുവന്ന മാർഗ്ഗരേഖ സ്റ്റേ ചെയ്യാൻ സുപ്രിം കോടതി വിസമ്മതിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം കോടതി തള്ളി. മാർഗ്ഗരേഖ പട്ടികജാതി-പട്ടികവർഗക്കാർക്ക് എതിരല്ലെന്നും നിരപാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ വേണ്ടി പുറപ്പെടുവിച്ചതാണെന്നും കോടതി വ്യക്തമാക്കി. മാർഗരേഖയ്‌ക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച റിവ്യൂ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതോ, അതിക്രമത്തിന് ഇരയാകുന്ന പട്ടികജാതി-പട്ടികവർഗക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതോ തങ്ങളുടെ ഉത്തരവ് വിലക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാർച്ച് 20 ലെ ഉത്തരവ് വായിക്കാത്തവരാണ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നതെന്ന് നിരീക്ഷിച്ച കോടതി കേന്ദ്രസർക്കാരിന്റെ പുനഃപ്പരിശോധന ഹർജി പരിഗണിക്കുന്നത്മാറ്റി.

പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം ലഭിക്കുന്ന പരാതികളിൽ അറസ്റ്റിനു മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന മാർഗ രേഖ പുനപ്പരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസുമാരായ എകെ ഗോയൽ, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. നിയമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ദുർബലപ്പെടുത്തുന്നതാണ് മാർഗരേഖയെന്ന് അറ്റോർണി ജനറൽ വാദിച്ചു. എന്നാൽ ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ ഏഴ് ദിവസത്തിനകം പ്രാഥമിക അന്വേഷണം നടത്തി പരാതി വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്നാണ് മാർഗരേഖ പറയുന്നതെന്നും അത് നിയമത്തെ ദുർബലപ്പെടുത്തുന്നില്ലെന്നുമായിരുന്നു ജസ്റ്റിസ് എകെ ഗോയലിന്റെ മറുപടി.

പരാതി ലഭിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കേസെടുക്കാമെന്നും അതിന് മാർഗരേഖ ബാധകമല്ലെന്നും ബെഞ്ച് പറഞ്ഞു. നിയമപ്രകാരം പരാതി നൽകുന്നവർക്കുള്ള അടിയന്തര നഷ്ടപരിഹാരം മാർഗരേഖ തടഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെപ്പറ്റി തികഞ്ഞ അവബോധമുണ്ട്. അതിനൊപ്പം നിരപരാധികൾ ശിക്ഷിക്കപെടാതെ നോക്കേണ്ടതുണ്ട്. ക്രിമിനൽ നടപടിചട്ടപ്രകാരം അറസ്റ്റിനുള്ള മാർഗരേഖ എസ്സി-എസ്ടി നിയമത്തിനും ബാധകമാക്കുകയാണ് ചെയ്തത്. മാർഗരേഖക്കെതിരെ പ്രക്ഷോഭം നടത്തുന്നവർ ഉത്തരവ് വായിച്ചിട്ട് പോലുമില്ലെന്നും സമരത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും കോടതി കുറ്റപ്പെടുത്തി.

ഏതായാലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് ദളിത് സമരവും, സുപ്രീം കോടതി വിധിയും തിരിച്ചടിയാണ്.ദളിതരെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടി ഊർജ്ജിതപ്പെടുത്തുമ്പോഴെല്ലാം അതിന് തടസ്സങ്ങളും ഉണ്ടാവും. ഉനാ മർദ്ദനം, രോഹിത് വെമുലയുടെ ആത്മഹത്യ, മന്ത്രിമാരുടെ മോശം പരാമർശങ്ങൾ ഇതെല്ലാം തിരിച്ചടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജയത്തെ കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും, രാഷ്ട്രീയമായി ബിജെപിക്കിത് ഇത് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP