Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രാഹ്മണ യുവാക്കളെ ചേർത്ത് കീഴ്ജാതിക്കാരെ അടിച്ചൊതുക്കി തുടക്കം; 18ാമത്തെ വയസ്സിൽ ഒരു വിവാഹ പാർട്ടിയുടെ ബസ് തടഞ്ഞുനിർത്തി കൊള്ളയടിച്ച് നാടിനെ നടുക്കി; ബിജെപിയിലും ബിഎസ്‌പിയും മാറിമാറി നിന്ന് രാഷ്ട്രീയ പിൻബലം ആർജ്ജിച്ചു; ബിജെപി നേതാവിനെ പൊലീസ് സറ്റേഷിനിൽ വെച്ച് വെടിവെച്ച് കൊന്നിട്ടും സാക്ഷിപറയൻ ആരുമുണ്ടായില്ല; എതിരാളികളുടെ തലവെട്ടിയും കൈവെട്ടിയും ക്രൂരത; ബ്രാഹ്മണരെ തോക്കെടുപ്പിച്ച് അധോലോക നായകനായ വികാസ് ദുബെയുടെ കഥ

ബ്രാഹ്മണ യുവാക്കളെ ചേർത്ത് കീഴ്ജാതിക്കാരെ അടിച്ചൊതുക്കി തുടക്കം; 18ാമത്തെ വയസ്സിൽ ഒരു വിവാഹ പാർട്ടിയുടെ ബസ് തടഞ്ഞുനിർത്തി കൊള്ളയടിച്ച് നാടിനെ നടുക്കി; ബിജെപിയിലും ബിഎസ്‌പിയും മാറിമാറി നിന്ന് രാഷ്ട്രീയ പിൻബലം ആർജ്ജിച്ചു; ബിജെപി നേതാവിനെ പൊലീസ് സറ്റേഷിനിൽ വെച്ച് വെടിവെച്ച് കൊന്നിട്ടും സാക്ഷിപറയൻ ആരുമുണ്ടായില്ല; എതിരാളികളുടെ തലവെട്ടിയും കൈവെട്ടിയും ക്രൂരത; ബ്രാഹ്മണരെ തോക്കെടുപ്പിച്ച് അധോലോക നായകനായ വികാസ് ദുബെയുടെ കഥ

എം മാധവദാസ്

രു കൈയിൽ റിവോൾവറും മറുകൈയിൽ മണിയും കിലുക്കി പൂണൂലിട്ടുകൊണ്ട് മോഹൻലാൽ പൂജചെയ്യുന്ന ഒരു പോസ്റ്റർ 90കളിൽ 'ആര്യൻ' സിനിമക്കായി പ്രിയദർശൻ- ടി ദാമോദരൻ ടീം പുറത്തുവിട്ടിരുന്നു. അറസ്റ്റുചെയ്യാനെത്തിയ സംഘത്തിലെ എട്ടു പൊലീസുകാരെ എകെ 47 ഉൾപ്പെടെയുള്ള തോക്കുകൾകൊണ്ട് വെടിവെച്ച് കൊന്ന് രാജ്യത്തെ നടുക്കിയ കുപ്രസിദ്ധ ഗ്യാങ്സ്റ്റർ വികാസ് ദുബെ എന്ന വികാസ് ദുബെ പാണ്ഡ്യ എന്ന ഉത്തർപ്രദേശ് പണ്ഡിറ്റിന്റെ ജീവിതത്തിന് ആ ചിത്രത്തോട് ബാഹ്യമായ സാമ്യം മാത്രമേയുള്ളൂ. ആര്യനിലെ നമ്പൂതിരിയായ നായകൻ, കള്ളക്കേസിലും മറ്റുംപെട്ട് ഗതിയും ഗത്യന്തരവുമില്ലാതെ ബോംബെയിൽ എത്തി ഒടുവിൽ അധോലോക നായകൻ ആവുകയായിരുന്നു. എന്നാൽ വികാസ് ദുബെ എന്ന യുപി ബ്രാഹ്മണ യുവാവ് ഗുണ്ടായിസവും അധോലോക പ്രവർത്തനവും സ്വയം തെരഞ്ഞെടുക്കയായിരുന്നു. ബ്രാഹ്മിൺ ശിരോമണിയെന്ന് സോഷ്യൽ മീഡിയയിൽ ഒക്കെ പ്രകീർത്തിക്കപ്പെട്ട ഇദ്ദേഹത്തെ ബ്രാഹ്മണ സിഹം എന്നും വാഴ്‌ത്തിയിരുന്നു. ബ്രാഹ്മണർക്കുവേണ്ടി കെട്ടിപ്പെടുത്ത ഒരു ഗുണ്ടാ സംഘവും അധോലോക സംഘവും ഇന്ത്യയിൽ ആദ്യമാണെന്നാണ് ചൗബേപ്പൂരിലെ അയാുളുടെ ഗ്രാമത്തിൽ പോയി റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യാടുഡെ ലേഖകൻ പ്രഭാഷ് കെ ദത്ത എഴുതുന്നത്.

ഇക്കഴിഞ്ഞ രണ്ടാം തീയതി വികാസ് ദുബെ എന്ന കൊടും ക്രിമിനലിനെ പിടികൂടാൻ വേണ്ടി അയാളുടെ ഗ്രാമത്തിലേക്ക് പോയ പൊലീസ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ ഡിഎസ്‌പി റാങ്കിലുള്ള ഒരു സർക്കിൾ ഓഫീസറും, മൂന്നു സബ് ഇൻസ്പെക്ടറും, നാലു കോൺസ്റ്റബിൾമാരും അടക്കം എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ജൂലൈ രണ്ടാം തീയതി അർധരാത്രിക്ക് ശേഷം കാൺപുരിനടുത്തുള്ള ബിക്രു ഗ്രാമത്തിൽ വച്ചാണ് ഈ ഏറ്റുമുട്ടൽ നടന്നത്. ആ കൂട്ടക്കൊലക്ക് ശേഷം വികാസ് ദുബൈയെത്തേടി കാൺപൂർ പൊലീസിന്റെ നിരവധി സംഘങ്ങൾ ഉത്തരേന്ത്യ മുഴുവൻ അരിച്ചുപെറുക്കുകയായിരുന്നു.തുടർന്ന് ഒളിവിലായ ദുബെയെ ഇന്ന് രാവിലെ മധ്യപ്രദേശിലെ ഉജ്ജയിനിൽ വെച്ച് കാൺപൂർ പൊലീസിന്റെ അന്വേഷണ സംഘംനിലെ ഒരു ക്ഷേത്ര പരിസരത്തു വെച്ച് അന്വേഷിച്ചെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ വർഷങ്ങളായി പൊലീസ് തേടിക്കൊണ്ടിരുന്ന വികാസ് ദുബെ ഗ്രാമത്തിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഗ്രാമവാസികളിൽ ഒരാളിൽ നിന്ന് ചോർന്നുകിട്ടിയ ശേഷമാണ് 50 പേരടങ്ങുന്ന പൊലീസ് സംഘം ദുബെയെ അറസ്റ്റുചെയ്യാനായി ഗ്രാമത്തിലേക്കെത്തിയത്. കമാൻഡിങ് ഓഫീസർ ദേവേന്ദ്ര മിശ്രയാണ് സംഘത്തെ നയിച്ചത്. സംഘം സഞ്ചരിച്ച വഴിയിൽ ഗ്രാമത്തിനടുത്തുള്ള പല റോഡുകളിലും തടസ്സങ്ങളുണ്ടായിരുന്നതിനാൽ ഇങ്ങനെയൊരു സംഘം അറസ്റ്റിനായി ചെല്ലുന്നുണ്ട് എന്ന വിവരം ഈ ക്രിമിനലിന് നേരത്തെ ചോർന്നുകിട്ടിയിരുന്നു എന്നാണ് ഊഹിക്കപ്പെടുന്നത്. കെട്ടിടങ്ങൾക്കു മുകളിൽ എകെ 47 അടക്കമുള്ള യന്ത്രത്തോക്കുകളുമായി ഇരിപ്പുറപ്പിച്ചിരുന്ന ഷൂട്ടർമാരിൽ നിന്ന് ഏറെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ ഏഴു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ പ്രത്യാക്രമണത്തിൽ മൂന്ന് അക്രമികളും കൊല്ലപ്പെട്ടു എങ്കിലും, മട്ടുപ്പാവിൽ നിന്നുള്ള ആക്രമണം കടുത്തതോടെ പൊലീസ് സംഘത്തിന് താത്കാലികമായി പിന്മാറേണ്ടി വരികയാണ് അന്നുണ്ടായത്. വെടിയേറ്റ് കൊല്ലപ്പെട്ട പൊലീസുകാരുടെ ആയുധങ്ങളും മോഷ്ടിച്ചുകൊണ്ടാണ് അന്ന് അക്രമികൾ കടന്നുകളഞ്ഞത്. ഇത് പൊലീസിന് വൻ നാണക്കേടുമാണ് ഉണ്ടാക്കിയത്.

കൊല്ലപ്പെട്ട പൊലീസുകാരുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആണ് ആക്രമണത്തിന്റെ കൊടും ക്രൂരത പുറത്തുവന്നത്. സബ് ഇൻസ്പെക്ടർമാരായ അനൂപ് സിങ്, ശിവരാജ്പുർ മഹേഷ് യാദവ് എന്നിവരുടെ നെഞ്ചിൽ വെട്ടേറ്റിട്ടുണ്ട്. കൂടാതെ നെഞ്ചിൽ ആഴത്തിലുള്ള മുറിവ് ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കോൺസ്റ്റബിൾ ആയ ജിത്രേന്ദ്ര പാലിനെ വെടിവച്ചാണ് കൊന്നത്. ദേഹത്ത് വെടിയേറ്റ പാടുകൾ കാണുന്നു.ചോര വാർന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയറുത്തുമാറ്റിയ നിലയിലായിരുന്നു ഡിഎസ്‌പി ദേവേന്ദ്ര മിശ്രയുടെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാലിലെ വിരലുകൾ മുറിച്ചെടുത്തിരുന്നു. കൂടാതെ ശരീരം മുഴുവൻ വെട്ടിപരിക്കേൽപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ജാതിയുടെ പേരിൽ പ്രതിരോധ സേനയുണ്ടാക്കി തുടക്കം

സ്വത്വം, ജാതി എന്നൊക്കെ ഇരവാദമുയർത്തി സ്വയം പ്രതിരോധ സേനകൾ ഉണ്ടാക്കുന്നവർ കണ്ടുപടിക്കേണ്ടതാണ് വികാസ് ദുബെയുടെ ജീവിതം. ബ്രാഹ്മണരെ എല്ലാവരും അവഗണിക്കുന്നു അവർക്ക് ശക്തമായ സംഘനകൾ ഇല്ല, പ്രതിരോധിക്കാൻ ആളില്ല തുടങ്ങിയ ചിന്തകളാണ് ദുബെയെ 17ാം വയസ്സിൽ ബ്രാഹ്മണ യുവാക്കളെ സംഘടിപ്പിച്ച് ഒരു സേനയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. മുളവടിയും കൊച്ചുപിച്ചാത്തിയുമായി തുടങ്ങിയ ഈ സംഘമാണ് പിന്നീട് എകെ 47 തോക്കുവരെ കൈവശമുള്ള യുപിയെ വിറപ്പിക്കുന്ന അധോലോകമായി വളർന്നത്. 80കളുടെ അവസാനം കലുഷിതമായ മണ്ഡൽ രാഷ്ട്രീയത്തിന്റെ ഉപോൽപ്പന്നമാണ് ഇത്തരം സംഘങ്ങൾ എന്നും പ്രഭാഷ് കെ ദത്ത നിരീക്ഷിക്കുന്നു.'ഉത്തരേന്ത്യയിൽ നടക്കുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങൾക്കും ഒരു ജാതി അടിത്തറ ഉണ്ടായിരിക്കും. അതിനി ഫൂലൻ ദേവി ആയാലും, പാൻ സിങ് തോമർ ആയാലും, അല്ല വികാസ് ദുബൈ ആയാലും'- അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

1989 -ൽ വിപി സിങ് മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചതോടെ ഉത്തരേന്ത്യയിൽ സവർണ സംഘടനകൾ ഇളകിമറിയുകയായിരുന്നു. നിലവിലെ സർക്കാർ ജോലികളുടെ 49.5 ശതമാനവും ജാതിയുടെ അടിസ്ഥാനത്തിൽ സംവരണം ചെയ്യണം എന്ന് പറയുന്ന ആ റിപ്പോർട്ട് വിപി സിങ് നടപ്പിലാക്കിയപ്പോൾ ഉത്തരേന്ത്യയിൽ ജാതി കാലുഷ്യവും ശക്തിപ്പെടുകയായിരുന്നു. ഉത്തർപ്രദേശിൽ കാൻഷിറാം, മുലായം സിങ് തുടങ്ങിയ നേതാക്കളുടെ ബലത്തിൽ അന്നുവരെ ബാക്ക് വേഡ് കാസ്റ്റ് എന്ന് വിളിക്കപ്പെട്ടിരുന്നവർ മുഖ്യധാരയിലേക്ക് വന്നുതുടങ്ങിയ കാലം. ആ കാലം, ഉത്തർപ്രദേശിലെ കാൺപൂരിന്റെ പരിസരഗ്രാമങ്ങളിൽ ഭൂമി കയ്യേറ്റത്തിന്റെ കൂടി കാലമായിരുന്നു. ഭാവിയിലെ സ്വർണം സ്ഥലമാണ് എന്നറിഞ്ഞ പലരും കിട്ടാവുന്നത്ര ഏക്കർ ഭൂമി തുച്ഛമായ വില കൊടുത്തും, ഭീഷണിപ്പെടുത്തിയും ആളെക്കൊന്നും ഒക്കെ സ്വന്തമാക്കിയിരുന്ന കാലം.അന്നൊക്കെ യുപിയിലെ ഭൂമിയുടെ 90 ശതമാനവും മേൽ ജാതിക്കാരുടെ കയ്യിലായിരുന്നു. മണ്ഡൽ പൊളിറ്റിക്സിന്റെ ബലത്തിൽ അത് പതുക്കെ കീഴ് ജാതിക്കാർ കൈക്കലാക്കാൻ തുടങ്ങി. കയ്യൂക്കിന്റെ ബലത്തിൽ പ്രാദേശികമായി പുതിയ പല നേതാക്കളും ഉയർന്നുവന്നു.

ബീഹാറിലൊക്കെ സവർണ്ണർക്ക് രൺബീർ സേനയെപ്പോലുള്ള ശക്തമായ ഗുണ്ടാ സംഘങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുപിയിൽ അതൊന്നുമില്ലെന്നും ബ്രാഹ്മണർ ചാഞ്ഞ മരങ്ങളാണെന്നും അവർക്ക് ആരുമില്ലെന്നായിരുന്നു അവർ സ്വയം പറഞ്ഞിരുന്നത്. അങ്ങനെ ഇരിക്കെ ഒരു ദിവസം ചൗബേപ്പൂർ എന്ന പ്രദേശത്തെ ബിട്ട്രൂ ഗ്രാമത്തിലുള്ള വികാസ് ദുബെ എന്നൊരു ബ്രാഹ്മണ യുവാവ് സ്വജാതിക്കാരായ കുറച്ചുപേരെ ഒന്നിച്ചു കൂട്ടി, അയൽഗ്രാമമായ ദിപ്പ നിവാദയിൽ ചെന്ന് തല്ലുണ്ടാക്കി. ഒരു വശത്ത് ബ്രാഹ്മണന്മാർ, മറുവശത്ത് കീഴ്ജാതിക്കാർ. ദുബെയുടെ സംഘം എതിരാളികളെ അടിച്ചോടിച്ചു. ഇതാരു പ്രതിരോധ സേനയാണെന്നാണ് ദുബെ അവകാശപ്പെട്ടത്. അതോടെ ചൗബേപ്പൂരിന് പുതിയ ഒരു ദാദയെ കിട്ടി. ബ്രാഹ്മണപക്ഷത്തിന് വേണ്ടി തല്ലുണ്ടാക്കിയ ആ യുവാവിനെ ബ്രാഹ്മണർ പണ്ഡിറ്റ്ജി എന്ന് വിളിച്ചു. പിന്നെ പണ്ഡിറ്റ്ജി തിരിഞ്ഞുനോക്കിയിട്ടില്ല.

പ്രതിരോധത്തിൽനിന്ന് അധോലോകത്തിലേക്ക്

വികാസ് ദുബൈയുടെ ബാല്യത്തെക്കുറിച്ച് അധികം ആർക്കും അറിയില്ല. പൂജ മുതലായ പരമ്പരാഗത തൊഴിൽ പഠിക്കാൻ ഇയാൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. സ്‌കൂളിലും സമാന്യം പോക്കിരിയായിരുന്നു ഇയാൾ. അതുകൊണ്ട് ചെറുപ്പത്തിൽ തന്നെ പഠിത്തം നിർത്തി. അങ്ങനെ നിൽക്കുമ്പോഴാണ് വിഖ്യാതമായ തല്ല് കേസ് ഉണ്ടാകുന്നത്.

ചൗബേപ്പൂരിലെ ബ്രാഹ്മണർക്ക് എന്തായാലും തങ്ങൾക്കുവേണ്ടി തല്ലുണ്ടാക്കിയ വികാസ് ദുബൈ എന്ന പോക്കിരി യുവാവിനെ നന്നായി ബോധിച്ചു. തങ്ങൾ ചോദിക്കാനും പറയാനും ആരുമില്ലാത്തവർ അല്ല എന്നവർക്ക് തോന്നിത്തുടങ്ങി. അത്യാവശ്യത്തിന് കുപ്രസിദ്ധി ഒക്കെ ആയപ്പോൾ വികാസ് ദുബെ, നാലഞ്ച് ആളെ ചേർത്ത് സ്വന്തം ഒരു ഗ്യാങ് ഉണ്ടാക്കി. പേര് ബുള്ളറ്റ് ഗ്യാങ്. പിള്ളേർ എല്ലാവരും റോയൽ എൻഫീൽഡ് ബുള്ളറ്റിൽ മാത്രമേ സഞ്ചരിച്ചിരുന്നുളൂ. അതാണ് നാട്ടുകാർ അങ്ങനെ ഒരു പേരിടാൻ കാരണം. തന്റെ പതിനേഴാമത്തെയോ പതിനെട്ടാമത്തെയോ വയസ്സിലാണ് അയാൾ ആദ്യത്തെ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നത്. ഒരു വിവാഹ ബാരാത് അതായത് വരന്റെ പാർട്ടിയെ വഴിയിൽ ഇരുട്ടിന്റെ മറവിൽ വെച്ച് ബുള്ളറ്റ് ഗാങ് കൊള്ളയടിച്ചു. അപാരമായ പ്ലാനിങ് ആയിരുന്നു. രാത്രി ആ പാർട്ടിയുടെ ബസ് കടന്നു പോകുന്ന വഴിയിൽ കുറുകെ കല്ലുകൾ വാരിയിട്ടു തടഞ്ഞായിരുന്നു കൊള്ള. ഇരുട്ടിൽ പൊന്തക്കാട്ടിൽ ചെടികളിലും മറ്റും പത്തിരുപത് സിഗരറ്റുകൾ കൊളുത്തി വെച്ചിരുന്നു അയാൾ. വിവാഹപ്പാർട്ടിയിൽ കൊള്ളസംഘത്തിന്റെ നാലിരട്ടി ആളുണ്ടായിരുന്നു എങ്കിലും, ഈ സിഗരറ്റിന്റെ കനലുകൾ ഇരുട്ടിൽ അവിടവിടെ കണ്ടപ്പോൾ അവർ കൊള്ളക്കാർ ഏറെപ്പേരുണ്ട് എന്ന് കരുതി കയ്യിലുണ്ടായിരുന്ന പൊന്നും പണവുമെല്ലാം ഊരി നൽകി.

വികാസ് ദുബെയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് കയറ്റുന്നത് മുൻ കോൺഗ്രസ് എംഎൽഎ നേക് ചന്ദ് പാണ്ഡെ ആയിരുന്നു. നാട്ടിൽ അത്യാവശ്യം ഗുണ്ടായിസം കാണിക്കുക. പിരിവ് നടത്തുക. തല്ലുണ്ടാക്കുക.ആളുകളെ ഭീഷണിപ്പെടുത്തുക. ഒടുവിൽ, പരാതി ചെല്ലുമ്പോൾ ആളെ പൊലീസ് അറസ്റ്റു ചെയുക. കേസിൽ നിന്ന് ഊരിപ്പോരുക. ഇത് സ്ഥിരം പരിപാടി ആയി മാറിയിരുന്നു. പിന്നീട് ദുബെ രാഷ്ട്രീയത്തിൽ മുന്നോട്ട് പോയത് ചൗബേപ്പൂർ എംഎൽഎ സ്ഥാനാർത്ഥിയും മുൻ നിയമസഭാ സ്പീക്കറുമായ ഹരി കിഷൻ ശ്രീവാസ്തവയുടെ തണലിലാണ് ശ്രീവാസ്തവയുടെ പിന്തുണയോടെ ദുബെ തന്റെ ഭീഷണി, എക്സ്റ്റർഷൻ, ഭൂമി കയ്യേറ്റം എന്നീ ബിസിനസുകൾ പുഷ്ടിപ്പെടുത്തി. അതോടെ സമുദായത്തിന്റെ പിന്തുണ ദുബെക്ക്ന നഷ്ടമായി. എന്നാൽ ദുബെയാകട്ടെ മറ്റ് സമുദായങ്ങളിലെ തലതിരിഞ്ഞവരെയൊക്കെ എടുത്ത് തന്റെ ക്രിമനിൽ സംഘം വളർത്തി.

1990 -ലാണ് ബിക്രൂ ഗ്രാമത്തിലെ ചുന്നാ ബാബയുടെ കൊല നടക്കുന്നത്. അതിനു പിന്നിൽ വികാസ് ദുബെ ആയിരുന്നു എന്ന് പരക്കെ സംസാരമുണ്ടായി. അയാളുടെ പേരിൽ ഉണ്ടായിരുന്ന മൂന്നേക്കർ സ്ഥലം തട്ടിയെടുക്കാനായിരുന്നു ആ കൊല. 2000ൽ താരചന്ദ് ഇന്റർ കോളേജ് അസിസ്റ്റന്റ് മാനേജർ ആയിരുന്ന സിദ്ധേശ്വർ പാണ്ഡെയെയും, അതെ വർഷം തന്നെ പ്രദേശവാസിയായ റാം ബാബു യാദവിനെയും വികാസ് ദുബെ വധിച്ചു.

നേതാവിനെ വെടിവെച്ചുകൊന്നത് പൊലീസ് സ്റ്റേഷനിൽവെച്ച്

ശിവ്‌ലിയിൽ തന്റെ കോട്ടയുറപ്പിച്ച് തന്റെ ലോക്കൽ വസൂലി പരിപാടികളുമായി മുന്നോട്ടുപോയ വികാസ് ദുബെ ജീവിതത്തിലെ വഴിത്തിരിവ് 2001 -ലെ ബിജെപി നേതാവ് സന്തോഷ് ശുക്ലയുടെ കൊലപാതകം ആയിരുന്നു. വികാസ് ദുബെയുടെ സഹായത്തോടെ 1996 -ൽ ഹരി കിഷൻ ശ്രീവാസ്തവ ബിഎസ്‌പിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു. എതിരാളി ബിജെപിയുടെ സന്തോഷ് ശുക്ല. ഫലം വന്നപ്പോൾ ശ്രീവാസ്തവ 1200 വോട്ടിന് ജയിച്ചു. വിജയാഘോഷങ്ങൾക്കിടയിൽ ശ്രീവാസ്തവയുടെ തെരഞ്ഞെടുപ്പ് കോർഡിനേറ്റർ ആയിരുന്ന ദുബെയും ശുക്ല പക്ഷത്തെ ലല്ലൻ വാജ്‌പേയിയുടെ സഹോദരനും തമ്മിൽ തർക്കം നടന്നു. തർക്കം മല്പിടുത്തതിൽ കലാശിച്ചു. ആളുകൾ ഇരുവരെയും പിടിച്ചുമാ റ്റി. അന്നുതുടങ്ങിയ ശത്രുതയായിരുന്നു. സന്തോഷ് ശുക്ല യുമായി വികാസ് ദുബെക്ക് നേരിട്ട് വിശേഷിച്ച് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. തർക്കം ലല്ലൻ വാജ്പേയിയുമായിട്ടായിരുന്നു. ശുക്ല, പിന്നീട് കാൺപൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ശിവ്‌ലി നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നപ്പോൾ ശുക്ല ലല്ലൻ വാജ്‌പേയിക്ക് ടിക്കറ്റ് കൊടുത്തു. വാജ്‌പേയ് പഞ്ചായത്ത് പ്രസിഡന്റായി. അധികാരം വാജ്‌പേയിക്ക് കിട്ടിയതോടെ ചൗബെയും വാജ്‌പേയിയും തമ്മിൽ ഇടയ്ക്കിടെ കൊരുക്കാൻ തുടങ്ങി. അവരുടെ ആളുകൾ തമ്മിലുള്ള പോരാട്ടങ്ങൾ പതിവായി. ഒടുവിൽ ഒരു ദിവസം തന്റെ ശത്രുവിനെ ഇല്ലാതാക്കാൻ തന്നെ ദുബെ ഉറപ്പിച്ചു. ഒരു വണ്ടി ആളെയും കൊണ്ട് തോക്കുകളുമേന്തി അയാൾ വാജ്‌പേയിയുടെ വീടിനു പുറത്തെത്തി. പ്രാണഭയം മൂത്ത് വാജ്‌പേയി ശുക്ലയെ വിളിച്ചപ്പോൾ അദ്ദേഹം നേരെ ശിവ്‌ലി പൊലീസ് സ്റ്റേഷനിൽ സഹായം തേടിച്ചെന്നു. പൊലീസ് വികാസ് ദുബെയെ ചർച്ചയ്ക്കായി സ്റ്റേഷനിൽ വിളിച്ചു. ചർച്ച തർക്കമായി, വഴക്കായി. ഒടുവിൽ പൊലീസുകാർ നോക്കി നിൽക്കെ അന്ന് സഹമന്ത്രിയായിരുന്ന സന്തോഷ് ശുക്ല എന്ന ബിജെപി നേതാവിനെ വെടിവെച്ചു കൊന്നുകളഞ്ഞു ദുബെ.

അന്ന് മായാവതി മുഖ്യമന്ത്രി. യൂപിയിൽ ബിഎസ്‌പി ഗവണ്മെന്റ് ഭരണത്തിൽ. ദുബെ ബിഎസ്‌പി നേതാവും. ദുബെയെ ഈ കൊലക്ക് ശേഷം ബിഎസ്‌പി പാർട്ടിയിൽ നിന്ന് പുറത്താക്കി എങ്കിലും അത് ആളുകളെ കാണിക്കാൻ വേണ്ടി എടുത്ത തീരുമാനമായിരുന്നു എന്നാണ് ദുബെ എന്നും ജനങ്ങളോട് പറഞ്ഞിരുന്നത്. അന്ന് ദുബെ പറഞ്ഞിരുന്നത് ഇങ്ങനെ,' മുഖ്യമന്ത്രിക്ക് എന്നോട് ഒരു ദേഷ്യവുമില്ല. എന്നോട് പിണങ്ങാൻ മുഖ്യമന്ത്രിക്ക് പോലും കഴിയില്ല' എന്നായിരുന്നു. ഒടുവിൽ 2002 -ൽ ദുബെ സ്വയം കോടതിയിലെ കീഴടങ്ങി. കീഴടങ്ങാൻ പോയ ദുബെയെ നിരവധി ബിഎസ്‌പി നേതാക്കളും അനുഗമിച്ചിരുന്നു. ഒടുവിൽ, കേസ് നടന്നപ്പോഴും അന്ന് സംഭവത്തിന് കൃകസാക്ഷിയായ ശിവ്ലി സ്റ്റേഷനിലെ ഒരൊറ്റക്കുട്ടി ദുബെക്കെതിരായി സാക്ഷി പറഞ്ഞില്ല. എന്തിന് ശുക്ലയുടെ ഗൺമാനും ഡ്രൈവറും വരെ സാക്ഷി പറയാൻ ധൈര്യപ്പെട്ടില്ല. എന്തായി..? ദുബെയെ കോടതി ആ കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2004 -ൽ ലോക്കൽ ബിസിനസ് മാൻ ആയ ദിനേശ് ദുബെയെയും, 2018 -ൽ സ്വന്തം കസിൻ സഹോദരൻ അനുരാഗിനെയും കൊന്ന കേസുകളിൽ വികാസ് പ്രതിയാണ്.

ഒന്നും രണ്ടുമല്ല ക്രിമിനൽ കേസുകൾ 60

ഇന്ന് വികാസ് ദുബെ എന്ന നാല്പത്തേഴുകാരനു മേൽ ഉള്ളത് അറുപതു ക്രിമിനൽ കേസാണ്. 90 മുതൽ കൊലപാതകം ഉൾപ്പെടെയുള്ള അറുപതോളം കേസുകളിൽ പ്രതിയായിട്ടും, ഇന്നുവരെ ഒന്നിൽ പോലും ദുബെക്ക് ശിക്ഷവാങ്ങിക്കൊടുക്കാൻ യുപിയിൽ മാറിമാറി വന്ന സർക്കാരുകൾക്ക് ആയില്ല. സർക്കാർ മാറുമ്പോൾ ദുബെയുടെ കൂറും ഭരണപക്ഷത്തേക്ക് ചാഞ്ചാടും. ഭാര്യ ബിക്ക്രു ഗ്രാമത്തിലെ പഞ്ചായത്ത് പ്രസിഡന്റായിരുന്നു എങ്കിലും, കാൺപൂർ ജില്ലയിൽ പോലും അവർ ഒരിക്കലും വന്നിരുന്നില്ല. ഭാര്യക്കുവേണ്ടി ബിക്ക്രു ഗ്രാമം ദുബെ ഭരിച്ചു. ബിക്ക്രുവിന് ചുറ്റുമുള്ള 25 ഗ്രാമങ്ങളിലെങ്കിലും വികാസ് ദുബെയുടെ സ്വാധീനം അനിഷേധ്യമായിരുന്നു. പാർട്ടിക്കാരുടെ കണ്ണ് എന്നും ദുബെയുടെ ഈ വോട്ടുബാങ്കിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഭരണം പലവട്ടം മാറിയിട്ടും ദുബെ സുരക്ഷിതനായിത്തന്നെ തുടർന്നു.

എന്നാൽ, എട്ടുപൊലീസുകാരുടെ ഹത്യക്ക് ശേഷം സ്ഥിതിഗതികൾ മാറിമറിഞ്ഞു. ആ കാളരാത്രിക്ക് ശേഷം ബിക്ക്രു ഗ്രാമം ഒഴിഞ്ഞു കിടക്കുകയാണ്. വീടുകൾ മുകളും അടഞ്ഞു കിടക്കുന്നു. അവിടെ താമസമുണ്ടായിരുന്ന യുവാക്കളിൽ പലരും പൊലീസിനെ ഭയന്ന് സ്ഥലം വിട്ടുകഴിഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ വികാസ് ദുബെയുടെ കുപ്രസിദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ട് സ്വന്തം കാര്യങ്ങൾ നേടിയിരുന്നവരാണ് ഗ്രാമവാസികളിൽ പലരും. ഇതിനു മുമ്പും പലവട്ടം ദുബെയെ അറസ്റ്റുചെയ്യാൻ കണക്കാക്കി പൊലീസുകാർ ബിക്ക്രു ഗ്രാമത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഗ്രാമവാസികളുടെ എതിർപ്പ് കാരണം ഇന്നുവരെ അവർക്കതിനു സാധിച്ചിരുന്നില്ല.

ഗ്രാമത്തിന്റെ ഒത്തനടുക്ക് കോട്ടപോലെ വികാസ് ദുബെ കെട്ടിപ്പൊക്കിയിരുന്ന വീട് കാൺപൂർ നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. നാട്ടിലെ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ദുബെ തന്റെ ബംഗ്ലാവ് പണിഞ്ഞത് എന്ന ആക്ഷേപം വർഷങ്ങളായി നില നിന്നിരുന്നു എങ്കിലും ഇപ്പോഴാണ്് അതിന്മേൽ കർശന നടപടിയുമായി കാൺപൂർ നഗരസഭാ അധികൃതർ മുന്നോട്ടു പോയത്. ദുബെയുടെ ആഡംബര കാറുകളും അവർ അതെ ജെസിബികൊണ്ട് പൊളിച്ചടുക്കി. ഇത്രയൊക്കെ ചെയ്തിട്ടും ഗ്രാമീണരിൽ ഒരാൾ പോലും എതിർത്തൊരു വാക്കുപോലും മിണ്ടാൻ മുന്നോട്ടുവന്നില്ല. തങ്ങളുടെ പണ്ഡിറ്റ്ജി കഴിഞ്ഞ ദിവസം കളിച്ചത് അയാളുടെ ഒടുക്കത്തെ കളിയാണ് എന്ന ബോധ്യം അവർക്കും വന്നുകാണണം.

പൊലീസിലും ഒറ്റുകാർ നിരവധി

സാധാരണ ഗതിക്ക് കുറ്റവാളികൾക്കിടയിലെ ഇൻഫോർമർമാരിൽ നിന്ന് രഹസ്യവിവരങ്ങൾ പൊലീസിലേക്കാണ് എത്താറുള്ളത്. ദുബെയുടെ കാര്യത്തിൽ ഇത് തിരിച്ചായിരുന്നു. ചൗബേപ്പൂർ എസ്എച്ച്ഓ വിനയ് തിവാരി അടക്കം ചുരുങ്ങിയത് നാലുപേരാണ് ദുബെയുടെ പടി പറ്റിക്കൊണ്ട് പൊലീസ് യൂണിഫോമിട്ടു ജോലി ചെയ്തിരുന്നത്. അവരിൽ ആരാണ് അറസ്റ്റിനായി പൊലീസ്പാർട്ടി വരുന്ന വിവരം ദുബെക്ക് എത്തിച്ചു നൽകിയത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്തായാലും ഇതുവരെ നാലു പൊലീസുകാർ സസ്പെൻഷനിലായിട്ടുണ്ട്. ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. പൊലീസ് ജീവനോടെ പിടിച്ച ദയശങ്കർ എന്ന ദുബെയുടെ സംഘാംഗം പറയുന്നത് ദുബെ നേരിട്ട് തോക്കെടുത്ത് പൊലീസിനെ വെടിവെക്കാൻ മുന്നിലുണ്ടായിരുന്നു എന്നാണ്.

ഈ സംഘത്തെ നയിച്ച ദേവേന്ദ്ര സിങ് എന്ന സിഒയോട് വികാസിനു മുൻവൈരാഗ്യമുണ്ടായിരുന്നു. തന്റെ കീഴുദ്യോഗസ്ഥരിൽ പലരും വികാസ് ദുബെയുടെ വിശ്വസ്തനാണ് എന്നും അവർ ദുബെയുടെ ക്രിമിനൽ നെക്സസിന്റെ ഭാഗമാണ് എന്നും കാണിച്ചു കൊണ്ട് ദേവേന്ദ്ര സിങ് മുമ്പും മേലധികാരികൾക്ക് മുന്നിൽ പരാതിപ്പെട്ടിരുന്നു എങ്കിലും, അന്നൊന്നും ഒരു നടപടിയും എടുക്കാൻ എസ്എസ്‌പിയോ ഐജിയോ തയ്യാറായില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഇന്ന് ഒരു പക്ഷേ എട്ടു വിലപ്പെട്ട പൊലീസുകാരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.അതിനിടെ ഉത്തർപ്രദേശ് പൊലീസ്, തങ്ങളുടെ രഹസ്യ റെയ്ഡിനെപ്പറ്റി ദുബെക്ക് വിവരം ചോർത്തി നൽകി എന്ന സംശയത്തിന്മേൽ ചൗബേപ്പൂർ പൊലീസ് സ്റ്റേഷൻ എസ്ച്ച്ഒ ആയ വിനയ് തിവാരിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

പൊലീസ് നടത്തിയ തെരച്ചിലിൽ വീടിന്റെ നിലവറയിൽ സൂക്ഷിച്ചിരുന്ന മാരകായുധങ്ങളും വലിയ അളവിലുള്ള സ്‌ഫോടകവസ്തു ശേഖരവും കണ്ടെടുത്തിരുന്നു. പൊലീസുമായുണ്ടായ പോരാട്ടത്തിൽ അക്രമികൾ ചുരുങ്ങിയത് 300 റൗണ്ടെങ്കിലും വെടിവെച്ചിട്ടുണ്ടെന്ന് പരിസരത്തു നിന്ന് കിട്ടിയ ഒഴിഞ്ഞ ഷെല്ലുകൾ സാക്ഷ്യപ്പെടുത്തുന്നു.

കീഴടങ്ങിയവരെ തലയറുത്തുകൊന്നു

അതിനിടെ വികാസ് ദുബെയുടെ കൊലയെക്കുറിച്ചുള്ള ഭീകരമായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ആദ്യം മൂന്നോ നാലോ പൊലീസുകാർക്ക് മാത്രമാണ് വെടിയേറ്റത്. ബാക്കിയുള്ളവർ ദുബൈയുടെ വീടിനടുത്തുള്ള വീടുകളുടെ പുറത്തുള്ള ടോയ്‌ലറ്റുകളിലും മറ്റും ചെന്ന് ഒളിച്ചിരുന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കി എങ്കിലും, അപ്പോഴേക്കും മട്ടുപ്പാവിൽ നിന്ന് താഴെയിറങ്ങി വന്ന ദുബൈയുടെ അനുചരർ ഇവരെ ഒളിച്ചിരുന്നിടങ്ങളിൽ നിന്ന് വിളിച്ചിറക്കി വെടിവെച്ചു കൊല്ലുകയായിരുന്നു. ചിലരുടെ തല വാളുകൊണ്ട് പണ്ഡിറ്റ് ജി തന്നെ നേരിട്ട് വെട്ടുകയായിരുന്നത്രേ.

അതിനു ശേഷം ബംഗ്ലാവിൽ നിന്നിറങ്ങി വന്ന ദുബെ തന്റെ ബുള്ളറ്റിൽ കയറി അപ്രത്യക്ഷമാവുകയും ചെയ്തു. അതിനു ശേഷം കൂടുതൽ സന്നാഹവുമായി എത്തിയ പൊലീസ് സംഘം വീട്ടിൽ അവശേഷിച്ചിരുന്ന ദുബെയുടെ രണ്ടു ബന്ധുക്കളെ എൻകൗണ്ടറിലൂടെ കൊന്നു എങ്കിലും ദുബെ അപ്പോഴേക്കും സ്ഥലം വിട്ടു കഴിഞ്ഞിരുന്നു.

അന്വേഷണത്തിനിടെ അയാളുടെ വലംകൈയായി അറിയപ്പെടുന്ന അമർ ദുബെയെ ഹാമിർപുരിൽവെച്ച് ബുധനാഴ്ച രാവിലെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് എൻകൗണ്ടറിൽ കൊലപ്പെടുത്തിയിരുന്നു. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ സംഘത്തിൽ അമർ ദുബെയും ഉണ്ടായിരുന്നെന്ന് അന്ന് ഡിജിപി പ്രശാന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ദുബെയെ പിടികൂടാൻ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം അഞ്ച് ലക്ഷമായി ഉയർത്തിയിരുന്നു. അന്വേഷണം ത്വരിത ഗതിയിൽ പുരോഗമിക്കുന്നതിനിടെ ഹരിയാനയിലെ ഫരീദാബാദിലെ ഒരു ലോഡ്ജിൽ ദുബെ ഉണ്ടെന്ന വിവരം കിട്ടി പൊലീസ് അവിടെ ചെന്നപ്പോഴേക്കും ദുബെ തലനാരിഴക്ക് രക്ഷപ്പെട്ടു പോയിരുന്നു.

മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ മഹാകാൾ ക്ഷേത്രത്തിൽ നിന്നും ഇന്നു പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. ക്ഷേത്രപരിസരത്ത് എത്തിയ ഇയാളെ തിരിച്ചറിഞ്ഞ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഇയാളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുന്നതായാണ് വിവരം. സമാനമായ അറുപതോളം ക്രിമിനൽ കേസുകളിൽ ഇതിനകം പ്രതിയായ വികാസ് ദുബെ ഈ കേസിൽ പിടിക്കപ്പെട്ടു എങ്കിലും അയാളുടെ രാഷ്ട്രീയത്തിലെ പിടിപാട് ഈ കേസിന്റെ വിചാരണയെ എങ്ങനെ സ്വാധീനിക്കും എന്നത് കാത്തിരുന്നു തന്നെ കാണേണ്ട ഒന്നാണ്.

ദലിത്- ബ്രാഹ്മണ ഐക്യം എന്ന വിജയ ഫോർമുല

വളർന്ന് വളർന്ന് ദുബെ മുബൈ അധോലോകവമായി ബന്ധം പുലർത്തിയെന്നും എ കെ 47 അടക്കമുള്ള തോക്കുൾ ഇയാൾക്ക് കിട്ടിയത് അവിടെ നിന്നുമാണെന്നാണ് അറിയുന്നത്. നേപ്പാളിലെ മവോയിസ്റ്റ് ഗ്രൂപ്പുകളിൽനിന്നാണ് ദുബെക്ക് തോക്ക് വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഇതിന്റെ പരിശീലനത്തിനായി ഇയാൾ കാഠ്മണ്ഡു സന്ദർശിച്ചതായും പറയുന്നു.

അതുപോലെ തന്നെ പൊലീസിനെപ്പോലും അമ്പരപ്പിക്കുന്ന ഒരുപാട് ഷാർപ്പ് ഷൂട്ടർമാരും ദുബെയുടെ സംഘത്തിലുണ്ട്. ആരാണ് ഇവർക്കൊക്കെ പരിശീലനം നൽകിയതെന്ന ചോദ്യം പൊലീസിനെ കുഴക്കുന്നു. മായാവതിയുടെ ഭരണകാലത്ത് യുപി പൊലീസ് ആഴിമതിയുടെ കൂത്തരങ്ങായിരുന്നു. ട്രാൻസ്പരൻസി ഇന്റർ നാഷണലിന്റ സർവേ അനുസരിച്ച് ഇന്ത്യയിൽ ഇന്നും ഏറ്റവും മോശമായ പൊലീസ് സംവിധാനം ഉള്ളത് ഉത്തർ പ്രദേശിലാണ്. മന്ത്രി സഭയിൽ നല്ല പിടിപാടുണ്ടായിരുന്നു ദുബെക്ക്വേണ്ടി ഷൂട്ടിങ്ങ് പരിശീലനം നൽകിയത് ചില റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും ആക്ഷേപമുണ്ട്. ഈ വിവരങ്ങൾ കണ്ടെത്തി എഴുതാൻ തുനിഞ്ഞ പ്രാദേശിക പത്രപ്രവർത്തകനും കൊല്ലപ്പെടുകയായിരുന്നു.

ആദ്യം കോൺഗ്രസും, ബിജെപിയും പിന്നീട് ബിഎഎസ്‌പിയും ദുബെയെ വളർത്തിയതിൽ ഒരുപോലെ പ്രതികളാണ്. ദലിത്- ബ്രാഹ്മണ ഐക്യം എന്ന വിജയ ഫോർമുല മായാവതിക്ക് പറഞ്ഞുകൊടുത്തതും കാൺപൂരിലെ ഈ കിരീടം വെക്കാത്ത രാജാവായിരുന്നു. അത് വിജയിക്കുകയും ചെയ്തു. പക്ഷേ ഇപ്പോൾ 8 പൊലീസുകാരുടെ മരണത്തിന് ഉത്തരവാദികൾ ആയതോടെ വികാസ് പണ്ഡിറ്റ് ജിയെ അറിയപോലുമില്ലെന്നാണ് രാഷ്ട്രീയ പാർട്ടികൾ പറയുന്നത്. ജാതി സംഘടനകളും സ്വയം പ്രതിരോധ സംഘങ്ങളുമൊക്കെ പിടിവിട്ടാൽ എങ്ങനെ ആകുമെന്നതിന്റെ ജീവിക്കുന്ന ഉദാഹരണം കൂടിയാണ് ഈ അനുഭവം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP