Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ ഉറുദുവിൽ മാത്രം; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കില്ല; സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ; തുടർന്ന് സ്ത്രീകളെ തട്ടിക്കൊണ്ടു പോകും; യുഎസ് പിന്മാറ്റത്തോടെ ഇനി വരിക സമ്പൂർന്ന താലിബാൻ ആധിപത്യം; ട്രംപിന്റെ പിന്മാറ്റ നയംമൂലം അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും അടങ്ങുന്ന ന്യുനപക്ഷം കടുത്ത ആശങ്കയിൽ

ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ ഉറുദുവിൽ മാത്രം; സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാവണം; മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കില്ല; സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ; തുടർന്ന് സ്ത്രീകളെ തട്ടിക്കൊണ്ടു പോകും; യുഎസ് പിന്മാറ്റത്തോടെ ഇനി വരിക സമ്പൂർന്ന താലിബാൻ ആധിപത്യം; ട്രംപിന്റെ പിന്മാറ്റ നയംമൂലം അഫ്ഗാനിസ്ഥാനിൽ ഹിന്ദുക്കളും സിഖുകാരും അടങ്ങുന്ന ന്യുനപക്ഷം കടുത്ത ആശങ്കയിൽ

എം മാധവദാസ്

സ്ത്രീകളുടെ മൂക്കും മുലയും ഛേദിക്കുക, എതിരാളികളെ ജീവനോടെ തൊലിയുരിച്ച് കൊല്ലുക, രോമ വളർച്ചനോക്കി പ്രായപൂർത്തി നിർണ്ണയിച്ച് വെടിവെച്ച് കൊല്ലുക, ഗ്രന്ഥശാലകൾക്ക് തീയിടുക, മറ്റുമതസ്ഥരുടെ ആരാധനാലയങ്ങളും വിഗ്രഹങ്ങളും അടിച്ചുതകർക്കുക.... 90കളിൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരതയുടെ ദിനങ്ങളുടെ ഏറ്റവും വലിയ രക്തസാക്ഷികൾ സ്ത്രീകളും കുട്ടികളും ന്യുനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരുമായിരുന്നു. ആയിരക്കണക്കിന് ബുദ്ധ പ്രതിമകളാണ് താലിബാൻ അടിച്ചു തകർത്തത്. നിരവധി ബുദ്ധ വിഹാരങ്ങൾക്കും ഗ്രന്ഥശാലകൾക്കും തീകൊളുത്തി. അമ്പലങ്ങളും സിഖ് ഗുരുദ്വാരകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. തൊലിയുരിഞ്ഞ് കൊല്ലുക, രോമവളർച്ചനോക്കി വെട്ടിയും വെടിവെച്ചും കൊല്ലുക തുടങ്ങിയ കാര്യങ്ങളും വ്യാപകമായി അരങ്ങേറി.

1972ൽ കാബൂളിലെ തെരുവുകളിലൂടെ പാശ്ചാത്യ വസ്ത്രം അണിഞ്ഞ് സ്ത്രീകൾ നീങ്ങുന്ന ചിത്രം ഇന്ന് കൃത്യമായ രാഷ്ട്രീയ പ്രതിരൂപം ആയിരുന്നു. നജീബുള്ളയുടെ കാലത്ത് അതിവേഗം ആധുനികവത്ക്കരിക്കപ്പെട്ട ആ രാഷ്ട്രം താലബാനു കീഴിൽ ഒരു ടിപ്പിക്കൽ മതരാജ്യമായി. വിജ്ഞാന വിരോധികൾ ആയ താലിബാനികൾ സ്‌കൂളുകൾക്കും ലൈബ്രറികൾക്കും നേരെ നടത്തിയ ആക്രമണങ്ങൾ ആയിരുന്നു എറ്റവും ഭീകരം. സ്ത്രീകൾ താലിബാൻ ഭരണത്തിൽ വെറും ശരീരങ്ങൾ മാത്രമാണ്. ഞങ്ങളാണ് യഥാർഥ ഇസ്ലാം എന്നു പറഞ്ഞ് അഫ്ഗാൻ ജനതയുടെ ജീവിതം താലിബാൻ ദുസ്സഹമാക്കുന്നതിനിടയിലാണ് വേൾഡ് ട്രേ്ഡ് സെന്റർ ആക്രമണം ഉണ്ടാവുന്നതും, അമേരിക്ക അഫ്ഗാനിൽ ഇടപെടുന്നതും തുടർന്ന് താലിബാന് അധികാരം നഷ്ടമാവുന്നതും. പിന്നീട് അമേരിക്കൻ നിയന്ത്രണത്തിനുള്ള ഒരു പാവ ഗവൺമെന്റ് തന്നെയാണ് അവിടെ അധികാരമേറ്റത്്.

ഇപ്പോൾ അമേരിക്കൻ സൈന്യം 18 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽനിന്ന് പിന്മാറുകയാണ്. അടുത്ത 14 മാസത്തിനുള്ളിൽ തങ്ങളുടെ സേനയെ പൂർണമായും പിൻവലിക്കാമെന്ന് അമേരിക്ക സമ്മതിച്ചു. ഇതിനായി ഭീകരസംഘടനയായ താലിബാനുമായി യുഎസ് കഴിഞ്ഞ ദിവസം ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയിൽ കരാറിലൊപ്പിട്ടു. തിരിച്ച്, അഫ്ഗാൻ സർക്കാരുമായി താലിബാൻ സമാധാനചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽനിന്നു പിന്മാറുകയും ചെയ്യുമെന്നാണ് കരാറിലെ ധാരണ.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട പോരാട്ടത്തിൽനിന്നാണ് ഉടമ്പടിയിലൂടെ യുഎസ് പിന്മാറുന്നത്. താലിബാനുവേണ്ടി ആക്രമണരംഗത്ത് മുമ്പ് സജീവമായിരുന്ന മുല്ല ബരദാറും യു.എസിന്റെ പക്ഷത്തുനിന്ന് മുഖ്യഇടനിലക്കാരൻ സൽമായ് ഖലീൽസാദുമാണ് കരാറിൽ ഒപ്പിട്ടത്. ഒപ്പിട്ടതിനുശേഷം ഇരുവരും കൈകൊടുത്തു. ഖത്തർ തലസ്ഥാനമായ ദോഹയിലെ ആഡംബരഹോട്ടൽ ഇതിനു വേദിയായി. കരാരിൽ ഒപ്പിടുന്നതിനുമുമ്പ് ഒരാഴ്ചയോളം അഫ്ഗാനിസ്താനിലുടനീളം ഭാഗിക വെടിനിർത്തലിന് ആഹ്വാനമുണ്ടായിരുന്നു.

പക്ഷേ അമേരിക്കയുടെ പിന്മാറ്റത്തിൽ ആശങ്കയിലാവുന്നത് അഫ്ഗാനിസ്ഥാനിലെ ന്യുനപക്ഷങ്ങളാണ്. ഇപ്പോൾ 40 ശതമാനം ഭാഗങ്ങൾ അഫ്ഗാനിൽ താലിബാന്റെ നിയന്ത്രണത്തിലാണ്. ഇവിടെ നിന്നുള്ള മതപീഡനങ്ങളിൽനിന്ന് ന്യൂനപക്ഷങ്ങളെ ഒരു പരിധിവരെ രക്ഷിച്ചത്, യുഎസ് സൈന്യത്തിന്റെ സാന്നിധ്യം തന്നെയായിരുന്നു. പരോക്ഷമായി അവർ തന്നെയായിരുന്നു ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകർ. പ്രസിഡന്റ അഷ്റഫ് ഖനിയുടെ നേതൃതത്വത്തിലുള്ള അഫ്ഗാന്റെ ഔദ്യോഗിക സംവിധാനം പലപ്പോഴും നിഷ്‌ക്രിയമാണ്. ഇനിഇപ്പോൾ യുഎസ് സൈന്യം പുർണ്ണമായും പിന്മാറുകയാണെങ്കിൽ എങ്ങനെ അതിജീവിക്കും എന്ന ഭീതിയിലാണ് അഫ്ഗാനിലെ ന്യുനപക്ഷം.തി്കഞ്ഞ ശാസ്ത്രവിരുദ്ധർ കൂടിയാണ് താലിബാനികൾ. പൾസ്പോളിമോ ഇമ്മ്യൂസൈസേഷൻ അടക്കമുള്ള സകല കാമ്പയിനുകളെയും അവർ എതിർക്കുന്നു. അതു്കാണ്ടുതന്നെ ശാസ്ത്രം നിർമ്മാർജ്ജനം ചെയ്ത പോളിയോ അടക്കമുള്ള അസുഖങ്ങളുടെ പ്രഭവ കേന്ദ്രം ഇന്ന് പാക്കിസ്ഥാനിലെയും അഫ്ഗാനിലെയും താലബാൻ കേന്ദ്രങ്ങളാണ്. അതായത് ലോകത്തിലേക്ക് രോഗാണുക്കളെ നിർബാധം സംഭാവന ചെയ്യുകയാണ് താലിബാൻ ചെയ്യുന്നത്. ബിൻ ലാദിനെ യുഎസ് സൈനികർ കണ്ടെത്തിയത്, പോളിയോ നൽകാൻ എത്തിയവരുടെ വേഷത്തിലാണ് എന്നും താലിബാന് വാക്സിനേഷൻ കാമ്പയിനുകളോടുള്ള കലി വർധിപ്പിക്കയാണ്. നിരവധി ആരോഗ്യ പ്രവർത്തകരനാണ് പോളിയോ കാമ്പയിനും മറ്റും ഇടയിലായി താലിബാന്റെ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടത്.

മാത്രമല്ല ലോകത്തിന് മറ്റൊരു ഭീതികുടിയുണ്ട്. യുഎസ് സൈന്യം പിടിമുറുക്കിയതോടെ താലബാൻ പൂർണ്ണമായും മയക്കുമരുന്ന്കടത്തിലേക്കാണ് നീങ്ങിയത്. ഇന്ന് യൂറോപ്പിന്റെ അമേരിക്കയുടെയും മാർക്കറ്റുകളിൽ എത്തുന്ന ഹെറോയിനിന്റെ 60 ശതമാനവും താലിബാൻ വഴിയാണെന്ന് വ്യക്തമാണ്. യുഎസ് സൈന്യം പിന്മാറുന്നതോടെ നിർലോഭമായ മയക്കുമരുന്ന് മാഫിയയാണ് അഫ്ഗാനിൽ പടരുക. ഈ ഭീതിയും പക്ഷേ ട്രംപ് അഭിസംബോധന ചെയ്യുന്നില്ല.

അഫ്ഗാനിൽ ന്യുനപക്ഷങ്ങൾ ചുരുങ്ങുമ്പോൾ

ഒരു കാലത്ത് അഫ്ഗാനിസ്ഥാനിലെ നിർണ്ണായക സാമ്പത്തിക ശക്തിയായിരുന്നു ഹിന്ദുക്കളും സിഖുകാരും. എൺപതുകളിൽ ഏതാണ്ട് 2.50 ലക്ഷത്തോളം ഹിന്ദു -സിഖ് ന്യൂനപക്ഷങ്ങൾ ഈ രാജ്യത്ത് ഉണ്ടായിരുന്നു. കാബൂൾ, കാണ്ഡഹാർ, നാഗ്രഹാർ, ഹേർമന്ദ് തുടങ്ങി ഇറാൻ അതിർത്തി വരെയുള്ള പ്രവിശ്യകളിൽ ഇവർ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. കച്ചവടത്തിൽ മുന്നിൽ നിന്നിരുന്ന സിഖുകാരുടേയും, ഹിന്ദുക്കളുടേയും നല്ല കാലം അസ്തമിച്ചത് 90കളോടെയാണ്. താലിബാന്റെ വരവോടെ ന്യൂനപക്ഷങ്ങളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി തുടങ്ങി. സിഖ്- ഹിന്ദു കൂട്ടക്കൊലയും ക്രൂരമായ ആക്രമണങ്ങളും പതിവായി. ഇതോടെ 15000 ത്തോളം പേർ മാത്രമായി ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു. കച്ചവടത്തിലും, ട്രക്ക് - പെട്രോൾ വ്യാപാരത്തിലും മുൻപന്തിയിലായിരുന്ന സിഖുകാരെ താലിബാൻ പ്രത്യേകമായി നോട്ടമിട്ടു. പ്രത്യേക മഞ്ഞ കൈപ്പട്ട ധരിക്കണമെന്ന് താലിബാൻ ഉത്തരവിട്ടു.സിഖുകാർ മഞ്ഞ തലപ്പാവണിഞ്ഞ് മുസ്ലിങ്ങളിൽ നിന്ന് വ്യത്യസ്ഥരാകണമെന്ന വ്യവസ്ഥയും താലിബാൻ മുന്നോട്ടുവച്ചു. റിപ്പോർട്ടേഴ്സ് ബയോണ്ട് ബോർഡേഴസ് എന്ന സംഘടനയും ബിബിസിയുമൊക്കെ ഇത് പലതവണ ചൂണ്ടിക്കാട്ടിയതാണ്. ഐക്യരാഷ്ട്ര സഭയുടെ റഫ്യൂജി കമ്മീഷന്റെ റിപ്പോർട്ട് വായിച്ചാൽ സത്യത്തിൽ ആരും പേടിച്ചുപോവും. കാരണം സമാനതകളില്ലാത്ത ക്രൂരയാണ് താലിബാൻ ഈ രാജ്യങ്ങളിൽ ന്യുനപക്ഷങ്ങളോട് നടത്തിയത്.

ന്യൂനപക്ഷങ്ങളുടെ ഭൂമിയും, വസ്തുക്കളും കൊള്ളയടിക്കുന്നത് താലിബാൻ ഭരണകാലത്ത് പതിവായിരുന്നു. ഹിന്ദു പെൺകുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മതപരിവർത്തനവും തുടങ്ങിയതോടെ പ്രാണരക്ഷാർത്ഥം ഇവർ ഇന്ത്യയിലേക്ക് ഓടിപ്പോന്നു. കാബൂൾ, ജലാലാബാദ്, ഗസ്നി, കാണ്ഡഹാർ മേഖലകളിൽ മാത്രമാണ് ഇപ്പോൾ ഹിന്ദു - സിഖ് ന്യൂനപക്ഷമുള്ളത്. അവശേഷിക്കുന്നവർ ഇന്ത്യയിൽ അഭയാർത്ഥികളായി കഴിയുകയാണ്.ഇവർക്ക് പൗരത്വം കൊടുക്കുന്ന നിയമ ഭേദഗതിക്കെതിരെയാണ് കേരളം ഉൾപ്പെടുന്ന ഇടങ്ങളിൽ സമരം അരങ്ങേറുന്നത് എന്നത് വിരോധാഭാസമാണ്. രേഖകളില്ലാത്തതിനാൽ വർഷങ്ങളായി ഗുരുദ്വാരകളിലാണ് അഫ്ഗാൻ അഭയാർത്ഥികൾ കഴിയുന്നത്.

അതിക്രൂരമായ പീഡനങ്ങളാണ് അഫ്ഗാനിസ്ഥാനിലുള്ള ഹിന്ദുക്കളും സിഖുകാരും നേരിടുന്നത്.നൂറ്റാണ്ടുകളായി അഫ്ഗാനിസ്ഥാനിൽ താമസിക്കുന്നവരാണെങ്കിലും തുല്യനീതിയോ പരിഗണനയോ ഇവർക്ക് ലഭിക്കുന്നില്ല. ഹിന്ദു - സിഖ് കുട്ടികൾക്ക് വിദ്യഭ്യാസം പോലും നൽകാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. സ്‌കൂളുകളിൽ ക്രൂരമായ പീഡനങ്ങൾ മൂലം പലരും കുട്ടികളെ ഡൽഹിയിലും ,പഞ്ചാബിലുമാണ് പഠിപ്പിക്കുന്നത്.ഡ്രൈ ഫ്രൂട്ട് കച്ചവടത്തിന്റെ കുത്തകയുണ്ടായിരുന്ന സിഖുകാരെ സാമുദായികമായി തളർത്താൻ ആസൂത്രിത ശ്രമങ്ങൾ നടന്നുവരികയാണ്. സമുദായ നേതാക്കളേയും പുരുഷന്മാരെയും കൊല ചെയ്യാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ട്. അനാഥരാക്കിയതിനു ശേഷം സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ പതിവായപ്പോൾ ബഹുഭൂരിപക്ഷം പേരും അഭയാർത്ഥികളായി ഇന്ത്യയിലേക്കും മറ്റും ഓടിപ്പോയി തുടങ്ങി.

മരിച്ച ശേഷം ശവശരീരം ദഹിപ്പിക്കാൻ അനുവദിക്കാത്ത സാഹചര്യം അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പ്രാർത്ഥനകൾ ഉറുദുവിൽ ചൊല്ലണമെന്ന നിബന്ധനയും നിലനിൽക്കുന്നു. സംസ്‌കൃതവും ഹിന്ദിയും അടക്കമുള്ള ഒരു ഭാഷയും ആരാധനാലയങ്ങിൽപോലും അനുവദിക്കില്ല. മത വിശ്വാസങ്ങളിൽ കർക്കശ നിയന്ത്രണങ്ങളുണ്ട്. പത്ത് ആരാധനാലയങ്ങൾ മാത്രമാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കൾക്കും സിഖുകാർക്കും സ്വന്തമായുള്ളത്.മത പീഡനം സഹിക്കാൻ വയ്യാതെ മിക്കവരും പലായനം ചെയ്തു തുടങ്ങിയതോടെ അമ്പലങ്ങളും ഗുരുദ്വാരകളും നശിച്ചു തുടങ്ങി.കബൂളിലെ അസ്മയി ക്ഷേത്രവും ജലാലാബാദിലെ ഗുരുദ്വാരയും സജീവമാക്കാൻ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ്

ജീവനോടെ തൊലി ഉരിയൽ

അഫ്ഗാനിൽ യുഎസ് നടത്തിയ ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നായി പുറംലോകം വിലയിരുത്തിയത് 2016ൽ ഫസൽ അഹമ്മദ് എന്ന 21കാരനെ താലിബാൻ തീവ്രവാദികൾ ജീവനോടെ തൊലിയുരിഞ്ഞ് കൊന്നതായിരുന്നു. അഫ്ഗാനിലെ ഘോർ പ്രവിശ്യയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഫസൽ അഹമ്മദിന്റെ അകന്ന ബന്ധു ഡിസംബറിൽ മുൻ താലിബാൻ കമാൻഡറെ വധിച്ചതിൽ പങ്കാളിയായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇയാളെ ജീവനോടെ തൊലിയുരിഞ്ഞതെന്നാണ് ലോകമാധ്യമങ്ങൾ പറയുന്നത്. സംഭവം പ്രദേശത്തുനിന്നുള്ള പാർലമെന്റ് അംഗം റുഖിയ നഈൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭർത്താവിന്റെ കൊടിയ പീഡനത്തിനിരയായി മൂക്ക് മുറിഞ്ഞ അഫ്ഗാൻ യുവതിയെ പെട്ടെന്നാരും മറക്കാനിടയില്ല. 2013ൽ ടൈം മാഗസിന്റെ കവർഗേളായി വന്ന ആയിഷ മുഹമ്മദ് സായി. താലിബാൻ ക്രൂരതയുടെ ഭീകരത നിറഞ്ഞ മുഖമാണ് അന്ന് ലോകം ആ ഫോട്ടോയിൽ കണ്ടത്. യുവതിയുടെ മൂക്കും ചെവിയും മുറിച്ചെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഈ സംഭവം കഴിഞ്ഞ് മൂന്ന് വർഷമായെങ്കിലും ആ ചിത്രം ഇന്നും ജനങ്ങളുടെ മനസ്സിൽ മങ്ങാതെ കിടപ്പുണ്ട്..

മൂന്ന് വർഷത്തെ ചികിത്സക്കു ശേഷം കൃത്രിമ മൂക്ക് ഘടിപ്പിച്ച യുവതി വീണ്ടും വാർത്തകളിൽ നിറഞ്ഞു. വാഷിങ്ടണിലെ മേരിലാൻഡ് ഹോസ്പിറ്റലിൽ വച്ചാണ് ഈ 19കാരിക്ക് കൃത്രിമ മൂക്ക് ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നെറ്റിയും മൂക്കുമെല്ലാം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ആയിഷയുടെ തൊലിക്ക് ഉള്ളിൽ ഒരു സിലിക്കൺ ഷെൽ വച്ചാണ് പുതിയ ചികിൽസ നടത്തിയതെന്ന് മേരിലാൻഡ് ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജൻ അറിയിച്ചു. ആ ഷെല്ലിന് ഉള്ളിലേക്ക് ഫൽയിഡ് കടത്തി വിട്ടു മെല്ലെ തൊലി വികസിപ്പിക്കുന്ന ചികിൽസയിലൂടെയാണ് കൃത്രിമ മൂക്ക് സാധ്യമാക്കിയത്. മൂക്കിനു സൗന്ദര്യം നൽകാൻ വേണ്ടി കൂടിയായിരുന്നു ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൈത്തണ്ടയിൽ നിന്നും തൊലിയെടുത്തു മുഖത്തും മൂക്കിലും വെച്ച് പിടിപ്പിച്ചു.

പീഡനത്തിന് ഇരയാവുന്ന പെൺകുട്ടികൾ കൂടുതൽ ശക്തരാവണമെന്നാണ് തനിക്ക് ലോകമെമ്പാടുമുള്ള പെൺകുട്ടികളോട് പറയാനുള്ളതെന്ന് ആയിഷ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താനിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് ലോകം ആയിഷയെ കാണുന്നത്. എല്ലാ ദിവസവും താൻ ഭർത്താവിനാലും അദ്ദേഹത്തിന്റെ കുടുംബത്താലും പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ആയിഷ പറയുന്നു. ഒരു ദിവസം പീഡനം അസഹ്യമായപ്പോൾ മരിക്കണം എന്ന് തീരുമാനിച്ചാണ് വീട് വിട്ട് ഓടി പോയത് എന്നാൽ അവർ തന്നെ പിടിക്കുകയും കൂടുതൽ മർദ്ദനത്തിനിരയാക്കുകയും ചെയ്തതായി ആയിഷ പറഞ്ഞു.

പ്രഖ്യാപിത വിജ്ഞാന വിരോധികൾ

പാക്കിസ്ഥാനിലായാലും അഫ്ഗാനിസ്ഥാനിൽ ആയാലും പ്രഖ്യാപിക വിജ്ഞാന വിരോധികൾ ആണ് താലിബാൻകാർ. നിരവധി ഗ്രസ്ഥശാലകൾക്കും വൈജ്്ഞാനിക കേന്ദ്രങ്ങളും തകർത്തുകൊണ്ടാണ് താലിബാന അഫ്ഗാനിൽ ചുവടറുപ്പിച്ചത്. ഇന്നും സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്നത് ഇവരാണ്.ചാക്കുകൊണ്ടെന്നോണം മുഖം മൂടിയല്ലാതെ അഫ്ഗാനിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വതന്ത്ര്യമില്ല. സമാനമായ അവസ്ഥയാണ് പാക്കിസ്ഥാനിലും. മലാല യൂസുഫ്സായിയുടെ അനുഭവം നോക്കുക. തി്കഞ്ഞ ശാസ്ത്രവിരുദ്ധർ കൂടിയാണ് താലിബാനികൾ. പൾസ്പോളിമോ ഇമ്മ്യൂസൈസേഷൻ അടക്കമുള്ള സകല കാമ്പയിനുകളെയും അവർ എതിർക്കുന്നു.

2014ൽ വടക്കൻ വസീറിസ്ഥാനിൽ തീവ്രവാദികൾക്ക് നേരെ സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയാണ് താലബാൻ സ്‌കൂളിൽ കയറി ആക്രമണം നടത്തിയത് അവരുടെ സ്വഭാവം വെളിപ്പെടുത്തുന്ന രീതിയിലാണ്. സൈന്യം തങ്ങളോട് ചെയ്യുന്നതിന് പ്രതികാരമായിട്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയതെന്ന് താലിബാൻ പറയുന്നു. സൈന്യം തങ്ങളുടെ കുടംബങ്ങൾക്ക് നേരെ ആക്രമണം നടത്തുമ്പോൾ, തങ്ങൾക്കുണ്ടാകുന്ന വേദന മനസ്സിലാക്കിക്കൊടുക്കാനാണ് ഈ ആക്രമണമെന്നും താലിബാൻ വ്യക്തമാക്കുന്നു. എന്നാൽ സൈന്യം നടത്തിയ ആക്രമണത്തെ പിഞ്ചു കുട്ടികളെ കൊന്ന് കൊണ്ട് എങ്ങനെ പ്രതികാരം ചെയ്യനാവും എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്.തീരെ ചെറിയ കുട്ടികളെ കൊല്ലേണ്ടെന്നും മുതിർന്ന കുട്ടികളെ കൊന്ന് തള്ളിക്കൊള്ളാനുമാണ് ചാവേറുകൾക്ക് പാക് താലിബാൻ നിർദ്ദേശം നൽകിയത്. എന്നാൽ സ്‌കൂളിൽ ഇരച്ച് കയറി ഒന്നും നോക്കാതെ വെടിവക്കുകയായിരുനനു അക്രമികൾ. ചാവേറുകളെല്ലാം മനുഷ്യ ബോംബുകളാണ്. ഇതിൽ ഒരാൾ സ്‌കൂളിന് മുന്നിൽ നിന്ന് സ്വയം പൊട്ടിത്തെറിച്ചു.84 കുട്ടികൾ കൊല്ലപ്പെട്ടു. ഇതായിരുന്നു താലിബാന്റെ രീതി. കുട്ടികളെപ്പോലും വെറുതെ വിടാത്ത പക.

കുറപ്പ് മതത്തെ പരിപോഷിപ്പിക്കുമ്പോൾ

താലിബാന്റെ , മേൽനോട്ടത്തിലാണ് ഇപ്പോൾ അഫ്ഗാനിൽ വ്യാപകമായി കറുപ്പ് നിർമ്മാണം നടക്കുന്നത്. മലയാളത്തിൽ കറുപ്പ് എന്നും ഇംഗ്ലീഷിൽ ഓപ്പിയം എന്നും ഉർദുവിൽ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാർത്ഥമാണ്. ഇതേ ചെടിയിൽ നിന്നാണ് നമ്മൾ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കൾ കൊഴിഞ്ഞു വീണശേഷം ബാക്കി നിൽക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടിൽ നിന്ന് ശേഖരിക്കുന്ന കറയിൽ നിന്നാണ് കറുപ്പ് എന്ന ലഹരി വേർതിരിച്ചെടുക്കുന്നത്. അമേരിക്കയെ വളരെയധികം അസ്വസ്ഥമാക്കുന്ന ഒരു മൂല്യവർധിത വസ്തു ഈ ഓപ്പിയം സിറപ്പിൽ നിന്ന് വേർതിരിച്ചെടുക്കാൻ തുടങ്ങിയിട്ടുണ്ട് താലിബാനി ഭീകരവാദികൾ. പേര് നമുക്കൊക്കെ സുപരിചിതമാണിതിന്റെ, ഹെറോയിൻ. അറിയപ്പെടുന്ന ഒരു മയക്കുമരുന്നാണ് ഹെറോയിൻ.

അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രധാന വരുമാന മാർഗമാണ് കറുപ്പിന്റെ ഉത്പാദനം. ലോകത്ത് ഉപയോഗിക്കപ്പെടുന്ന കറുപ്പിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നത് താലിബാൻ നേരിട്ടാണ്. ഓപ്പിയം സിറപ്പ് മറ്റു ലോകരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തുകിട്ടുന്ന പണമുപയോഗിച്ചാണ് താലിബാൻ തങ്ങളുടെ ഭീകരവാദപ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടിങ് കണ്ടെത്തുന്നത്. ഓപ്പിയം സിറപ്പിന്റെയും ഹെറോയിന്റെയും നിർമ്മാണം തടയാൻ വേണ്ടി പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിലൂടെ അമേരിക്ക ചെലവിട്ടിട്ടുള്ളത് എണ്ണൂറു കോടി ഡോളറോളമാണ്. എന്നിട്ടെന്തായി? ഇപ്പോൾ യുദ്ധം തന്നെ വേണ്ടെന്നു വെച്ച് തിരിച്ചുപോരാൻ അമേരിക്കൻ സൈന്യം തയ്യാറെടുക്കുന്ന ഈ വേളയിലും താലിബാനി ഹെറോയിൻ കാർട്ടലുകളുടെ രോമത്തിൽ പോലും തൊടാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല.

മുമ്പായിരുന്നെങ്കിൽ ഈ വസ്തുക്കളുടെ കടത്ത് കണ്ടെത്തുക താരതമ്യേന എളുപ്പമായിരുന്നു. കാരണം വലിയ ബാരലുകളിൽ നിറച്ച് ദ്രാവകരൂപത്തിലായിരുന്നു ഓപ്പിയം സിറപ്പ് കടത്തിയിരുന്നത്. എന്നാൽ, കാലം മാറി. താലിബാനി ഭീകരവാദികളും അതിനൊത്ത് മാറി. ഇങ്ങനെ മറ്റുരാജ്യങ്ങൾക്ക് ഓപ്പിയം സിറപ്പ് തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കുന്നതിൽ ലാഭം കുറവാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു. ഒപ്പം അതിലുള്ള റിസ്‌കും. ഇപ്പോൾ, ഓപ്പിയം സിറപ്പിനെ പ്രോസസ് ചെയ്ത്, അതിൽ നിന്ന് ഹെറോയിൻ എന്ന വിലപിടിപ്പുള്ള മയക്കുമരുന്ന് നിർമ്മിക്കാനുള്ള ഫോർമുല താലിബാൻ തീവ്രവാദികൾ വികസിപ്പിച്ചെടുത്തുകഴിഞ്ഞു. അതോടെ കയറ്റുമതി ചെയ്തിരുന്ന അസംസ്‌കൃത ഓപ്പിയത്തിന്റെ അളവ് പാതിയായി കുറഞ്ഞു. ഒന്നുകിൽ മോർഫിൻ അല്ലെങ്കിൽ ഹെറോയിൻ ആക്കി അതിനെ മാറ്റി കുറേക്കൂടി എളുപ്പത്തിലാണ് ഇന്ന് താലിബാനി ഭീകരവാദികൾ തങ്ങളുടെ ഉത്പന്നം വിൽക്കുന്നത്. ഈ സാങ്കേതികവിദ്യ അവർക്ക് നൽകുന്നത് ചുരുങ്ങിയത് അറുപതു ശതമാനമെങ്കിലും കൂടുതൽ ലാഭമാണ്.

ചാരായവാറ്റുപോലെ ഹെറോയിൻ വാറ്റ്

ഗവൺമെന്റിനോട് പോരാടി താലിബാനികൾ പിടിച്ചെടുത്ത പ്രദേശങ്ങൾ പലതും അവർ പ്രയോജനപ്പെടുത്തുന്നത് പോപ്പി വിത്തുകൾ കൃഷിചെയ്യാനാണ്. സാങ്കേതിക വിദ്യയിൽ താലിബാനികൾ നേടിയ മുന്നേറ്റം കാരണം ഇന്ന് അഫ്ഗാനിസ്ഥാനിൽ ചുരുങ്ങിയത് 400-500 ഹെറോയിൻ പ്രോസസിങ് ലാബുകളെങ്കിലുമുണ്ട്. ലാബ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരിക വളരെ സങ്കീർണ്ണമായ ഉപകരണങ്ങൾ നിറഞ്ഞ, ടെക്നീഷ്യന്മാർ കോട്ടും മാസ്‌കും ഒക്കെയിട്ട് ടെസ്റ്റ് ട്യൂബുകളിലും, ബ്യൂററ്റുകളിലും ഒക്കെ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എയർ കണ്ടീഷൻഡ് മുറികളാവും. എന്നാൽ താലിബാന്റെ ഹെറോയിൻ ലാബുകൾ അത്രയ്ക്ക് ഹൈട്ടക്ക് അല്ല. ഒരു കൊച്ചു കുടിൽ, ചായ്‌പ്പ് അതുമല്ലെങ്കിൽ ഒരു ഗുഹ ഇതിനുള്ളിൽവെച്ച് ഹെറോയിൻ തയ്യാർ ചെയ്‌തെടുക്കാവുന്ന ഉപകരണങ്ങളാണ് ഈ ലാബിലുള്ളത്. മിക്സിംഗിനായി പത്തുപന്ത്രണ്ടു ബാരലുകൾ. ഓപ്പിയം സിറപ്പിൽ നിന്ന് ഹെറോയിൻ വേർതിരിച്ചെടുക്കുന്ന പ്രക്രിയക്ക് വേണ്ട ചില രാസവസ്തുക്കൾ. വാറ്റിയെടുക്കാൻ വേണ്ട വിറക്. ഒരു പ്രെസ്സിങ് മെഷീൻ, ഒരു ജനറേറ്റർ, അടുത്തുള്ള കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കാൻ ഒരു പമ്പ്. ഇത്രയും ആയാൽ ഒരു ഹെറോയിൻ ലാബ് തയ്യാറായി. മൂന്നാംലോക രാജ്യങ്ങളിലെ ചാരായം വാറ്റുപോലെയാണിതെന്നാണ് ഇവിടം സന്ദർശിച്ച ബിബിസി ലേഖകൻ ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാൻ പൊലീസും, അമേരിക്കൻ സ്പെഷ്യൽ ഫോഴ്‌സസും ചേർന്ന് പരമാവധി റെയ്ഡുകൾ നടത്തിയിട്ടുണ്ട്. നശിപ്പിക്കാവുന്നത്ര ലാബുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വരുമാനം ഇരട്ടിപ്പിക്കുന്ന ഈ പുതിയ പ്രോസസിങ് ടെക്നോളജി മനസ്സിലായതോടെ താലിബാന്റെ മുൻകൈയിൽ കൂണുകൾ പോലെ രാജ്യത്തിന്റെ പലഭാഗത്തും മുളച്ചുപൊന്തിയിട്ടുണ്ട് ഇങ്ങനെയുള്ള ലാബുകൾ. ഇവിടെ നിന്ന് ഏഷ്യയിലെയും, യൂറോപ്പിലെയും, ആഫ്രിക്കയിലെയും അമേരിക്കയിലെയും മറ്റും സപ്ലൈ ചെയിനുകളിലേക്ക് ഇപ്പോൾ നേരിട്ടാണ് ഹെറോയിൻ വിതരണം ചെയ്യപ്പെടുന്നത്. കാനഡയിലെ തെരുവുകളിലെത്തുന്ന ഹെറോയിന്റെ 90 ശതമാനവും, ബ്രിട്ടന്റെ തെരുവുകളെ അക്രമാസക്തമാക്കുന്ന ഹെറോയിന്റെ 85 ശതമാനവും പുറപ്പെടുന്നത് അഫ്ഗാനിസ്ഥാനിലെ താലിബാനി ഹെറോയിൻ ലാബുകളിൽ നിന്നാണ്.

അമേരിക്കൻ സൈന്യം കൂടെയുണ്ടായിരുന്നിട്ടും നിയന്ത്രിക്കാൻ സാധിക്കാതിരുന്ന അനധികൃത ഹെറോയിൻ നിർമ്മാണത്തിന് ഇനി അവർ പൂർണ്ണമായും പിന്മടങ്ങിക്കഴിഞ്ഞ് എങ്ങനെ തടയിടും എന്ന ആശങ്ക അഫ്ഗാനിസ്ഥാൻ ഗവൺമെന്റിനുണ്ട്. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞത്, 'താലിബാനികൾക്ക് മയക്കുമരുന്ന് ഉത്പാദിപ്പിക്കാൻ അറിയില്ലായിരുന്നു എങ്കിൽ എന്നേ തീരേണ്ട യുദ്ധമാണിത്' എന്നാണ്. ഒപ്പിയത്തിൽ നിന്ന് ഹെറോയിൻ ഉത്പാദിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ മനസ്സിലാക്കിയത് ഭീകരവാദപ്രവർത്തനങ്ങൾക്ക് പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കാനുള്ള കെൽപ്പ് പകരുന്നുണ്ട്. അതിനെ നേരിടാൻ പ്രദേശത്തെ സർക്കാരിനോ ഭീകരവാദവിരുദ്ധ സേനകൾക്കോ ഒക്കെ എന്തുചെയ്യാൻ സാധിക്കും എന്നത് കാത്തിരുന്ന് കാണാം.

താലിബാൻ തിരിച്ചുവരുമ്പോൾ

ഒന്നര വർഷംമുൻപ് അങ്ങനെ തുടങ്ങിയതാണ് താലിബാനുമായുള്ള യുഎസ് ചർച്ച. അഫ്ഗാൻ വംശജനായ മുതിർന്ന യുഎസ് നയതന്ത്രജ്ഞൻ സൽമായ് ഖലീൽസാദിനെയാണ് അതിനുവേണ്ടി ട്രംപ് നിയോഗിച്ചത്. 68 വർഷംമുൻപ് അഫ്ഗാനിസ്ഥാനിലെ മസാറെ ഷരീഫിൽ ജനിച്ച ഇദ്ദേഹം കാബൂളിലും ബഗ്ദാദിലും (ഇറാഖ്) യുഎസ് അമ്പാസ്സഡറായിരുന്നു. അഫ്ഗാൻ ഭാഷകളായ പഷ്തോ, ദാരി എന്നിവയ്ക്കു പുറമെ അറബിക്കും ഉർദുവും നന്നായി അറിയാം. ദോഹയിൽ ഖലീൽസാദിന്റെ നേതൃത്വത്തിലുള്ള യുഎസ് സംഘവും താലിബാൻ പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച ഒത്തുതീർപ്പിന്റെ വക്കോളമെത്തിയതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽതന്നെ സൂചനകളു ണ്ടായിരുന്നു. പക്ഷേ, അതിനിടയിൽ കാബൂളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൊല്ലപ്പെട്ടു.പ്രസിഡന്റ് ട്രംപ് ക്ഷുഭിതനാവുകയും ചർച്ച നിർത്താൻ ഉത്തരവിടുകയും ചെയ്തു. അതു പുനരാരംഭിച്ചത് ഡിസംബ റിലാണ്. നേരത്തെ ഇരുകൂട്ടരും തമ്മിൽ പല കാര്യങ്ങളിലും ഉണ്ടായ യോജിപ്പിന്റെ അടിസ്ഥാ നത്തിലുള്ളതാണത്രേ പുതിയ ഒത്തുതീർപ്പിലെയും വ്യവസഥകൾ.

ഈ ഒത്തുതീർപ്പ് അമേരിക്കയും താലിബാനും മാത്രം തമ്മിലുള്ളതാണെന്നത് അതിന്റെ ഏറ്റവും വലിയ ന്യൂനതയായി അവശേഷിക്കുന്നു. പ്രസിഡന്റ് അഷ്റഫ് ഗനിയുടെ അഫ്ഗാൻ ഗവൺമെന്റിന് അതിൽ ഒരു പങ്കുമില്ല. അമേരിക്കയുടെ പാവയെന്നു പറഞ്ഞു ഈ ഗവൺമെന്റിനെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന താലിബാൻ അതിന്റെ പ്രതിനിധികളുമായി സംസാരിക്കാനും വിസമ്മതിച്ചു. അമേരിക്കയുടെ മുൻനിലപാടുകൾക്കു വിരുദ്ധമായി ഖലീൽസാദ് അതിനു വഴങ്ങുകയും ചെയ്തു. എങ്കിലും, ഇപ്പോഴുണ്ടായ ഒത്തുതീർപ്പനുസരിച്ച് ഗവൺമെന്റു മായും ചർച്ചനടത്താൻ താലിബാൻ സമ്മതിച്ചിരി ക്കുകയാണ്. ചർച്ചയ്ക്കു വേദിയാകാൻ ജർമനിയും നോർവെയും പോലുള്ള യൂറോപ്യൻ രാജ്യങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. നാലു പതിറ്റാണ്ടുകളായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ യുദ്ധം നടനമാടുകയാണ് അഫ്ഗാനിസ്ഥാനിൽ. അതവസാനിപ്പിക്കാനുള്ള സുപ്രധാന കാൽവയ്പെന്ന നിലയിലാണ് അഫ്ഗാൻ ഗവൺമെന്റും താലിബാനും തമ്മിലുള്ള ചർച്ചയെ പലരും ഉറ്റുനോക്കുന്നത്. അതേസമയം, ഈ ചർച്ചഫലപ്രദമാകുമോ എന്നു സംശയിക്കുന്നവരും ധാരാളമുണ്ട്.

യുഎസ് സൈനിക പിന്മാറ്റത്തിനുശേഷം എന്തു സംഭവിക്കുമെന്നതും അഫ്ഗാനിസ്ഥാനിലെ ജനങ്ങളിൽ വലിയൊരു വിഭാഗത്തെ അലട്ടുന്നുണ്ടത്രേ. ഇപ്പോൾതന്നെ അഫ്ഗാനിസ്ഥാന്റെ പകുതിയിലേറെ തിരിച്ചുപിടിച്ചു കഴിഞ്ഞിട്ടുള്ള താലിബാൻ കാബൂളിൽ വീണ്ടും അധികാര ത്തിലെത്തുമോയെന്ന ഭയം അവരെ നടുക്കുന്നു. 1996 മുതൽക്കുള്ള അഞ്ചു വർഷത്തെ അവരുടെ ഭരണം ആ വിധത്തിലുള്ളതായിരുന്നു. കാബൂളിലെ നിലവിലുള്ള ഭരണകൂടത്തിലെ ഭിന്നതയും ചേരിതിരിവുമാണ് ദൗർഭാഗ്യകരമായ മറ്റൊരു വസ്തുത. പ്രസിഡന്റ് ഗനിയും പ്രധാനമന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഡോ. അബ്ദുല്ല അബ്ദുല്ലയും തമ്മിൽ യോജിപ്പില്ല. പരസ്പരം അവിശ്വസിക്കുന്ന രണ്ടു വ്യത്യസ്ത ജനവിഭാഗത്തിൽ പ്പെട്ടവരാണ് ഇവരെന്നത് ഇവർ തമ്മിലുള്ള അനൈക്യത്തിനു തീവ്രതകൂട്ടുന്നു.

ഗനി 2014ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എതിർ സ്ഥാനാർത്ഥിയായിരുന്ന അബ്ദുല്ല അംഗീകരി ച്ചിരുന്നില്ല. അമേരിക്ക ഇടപെടേണ്ടിവന്നു. അങ്ങനെ അബ്ദുല്ലയ്ക്കുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് പദവി പ്രത്യേകമായി ഉണ്ടാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പും അവസാനിച്ചതു തർക്കത്തിലാണ്. ഗനി ജയിച്ചതായി ഫലപ്രഖ്യാപനമുണ്ടായത് അഞ്ചു മാസത്തിനുശേഷം . ഇതും അംഗീകരിക്കാൻ അബ്ദുല്ല വിസമ്മതിക്കുന്നു. ഈ സാഹചര്യത്തിലുമാണ് താലിബാനുമായുള്ള നിർണായക ചർച്ചയക്ക് ഗനിയുടെ ഗവൺമെന്റും അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റത്തിന് അമേരിക്കയും ഒരുങ്ങുന്നത്.

യുഎസ്സിന്റെ ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം മേഖലയിൽ അസ്ഥിരത വർധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങൾക്കു നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്. 2001ൽ യുഎസ് കടന്നു ചെല്ലുമ്പോൾ താലിബാന്റെ കൈവശമുണ്ടായിരുന്നതിനെക്കാൾ പ്രദേശം ഇപ്പോൾ അവരുടെ കീഴിലുണ്ട്.സൈന്യത്തിന്റെ പിന്മാറ്റം താലിബാന്റെ ശക്തമായ തിരിച്ചുവരവിനും മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. 1996നും 2001നും ഇടയിൽ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളെ ഭീതിയോടെയാണ് ജനം ഓർക്കുന്നത്.

താലിബാൻ തിരിച്ചുവരുന്നത് രണ്ടു രീതിയിലാണ് ലോകത്തിന് ഭീഷണിയാവുന്നത്. ഒന്ന് അത് ആഗോള ഭീകരവാദത്തിന് വളം വെക്കും. രണ്ട അത് ആഗോള മയക്കുമരുന്ന് മാഫിയയെ ശക്തിപ്പെടുത്തും. ഇതിൽ ഏതാണ് ഏറ്റവും തീവ്രമാകുക എന്ന തർക്കം മാത്രമേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP