Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥ

ടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: 126 വയസു തികഞ്ഞ മുല്ലപ്പരിയാർ അണക്കെട്ട് കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്കവിഷയമായി മാറിയിട്ട് അര നൂറ്റാണ്ടിലേറെ പിന്നിട്ടു. ഇത്രയും പഴക്കം ചെന്ന അണക്കെട്ട് ഇപ്പോഴും നീക്കം ചെയ്യാതെ തുടരുന്നു എന്നത് ലോകത്തെ തന്നെ അത്ഭുതമായി കണക്കാക്കേണ്ടി വരും. പെരിയാറിന് കുറുകെ ജോൺ പെന്നിക്വീക്ക് എന്ന ബ്രിട്ടീഷ് എൻജിനീയർ കുടുംബ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് പൂർത്തീകരിച്ചതാണ് മുല്ലപ്പെരിയാർ ഡാം. തമിഴകത്തിലെ അഞ്ച് ജില്ലകളിൽ ദാഹജലം നൽകുന്നത് ഈ അണക്കെട്ടാണ്.

പ്രായം ചെല്ലും തോറും വീര്യവും കൂടും എന്നു പറയുന്നതു പോലെയാണ് മുല്ലപ്പെരിയാറിനെ കുറിച്ച് തമിഴ്‌നാടിന്റെ വാദങ്ങൾ. ഇടക്കിടെ കേരളത്തിൽ ശക്തമായി ചർച്ച ചെയ്യുന്ന വിഷയം വീണ്ടും വാർത്തകളിൽ നിറയാറുണ്ട്. ഇക്കുറിയും പതിവുപോലെ മുല്ലപ്പെരിയാർ മധ്യകേരളത്തിൽ ഭീതിപടർത്തി നിലനിൽക്കുന്നു. ഡാം പൊളിച്ചു നീക്കണമെന്ന ആവശ്യമാണ് വീണ്ടും ശക്തമാകുന്നത്.

1895 ഒക്ടോബർ 10നാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. കേരളത്തിന്റെ അഞ്ചു ജില്ലകളെ ഭീതിയിലാഴ്‌ത്തിയാണ് ഈ ജലബോംബ് നിലകൊള്ളുന്നത്. കിഴക്കോട്ട് ഒഴുകിയിരുന്ന വെള്ളത്തെ ചിറകെട്ടി ഗതിമാറ്റിയ പൂർവ്വികർ ഒരു പക്ഷേ അറിഞ്ഞിരിക്കില്ല ഇത് ഭാവിയിൽ ഒരു ജനതയുടെ ഉറക്കം കെടുത്തും എന്ന്. ഒരു ഭൂവിഭാഗത്തെ മുഴുവൻ തുടച്ചുമാറ്റാൻ തക്ക ശക്തിയായി വളരുമെന്ന്.

1886 ഒക്ടോബർ 29ന് തിരുവിതാംകൂർ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും പെരിയാർ പാട്ടകരാർ ഒപ്പിടും മുമ്പേ മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുകിയിരുന്നു. ടിപ്പുസുൽത്താനും പട്ടാളത്തിനും തിരുവിതാംകൂറിൽ പ്രവേശിക്കാതെ മടങ്ങേണ്ടിവന്നത് പെരിയാറിന്റെ ഉൽഭവ സ്ഥാനത്തെ ചിറ തകർത്തത് മൂലമാണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ വിവരിക്കുന്നുണ്ട്. അന്ന് മുല്ലപ്പെരിയാറിന് പകരം ഒരു ചിറ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന സൂചനകളാണ് ഇതിലുള്ളത്.

വരണ്ടുണങ്ങിയ മധുരക്ക് ദാഹനീരു തേടിയുള്ള ബ്രീട്ടീഷുകാരുടെ അന്വേഷണമാണ് ഇന്ന് കേരളം നേരിടുന്ന മഹാവിപത്തിലേക്ക് കൊണ്ടെത്തിച്ചത്. സുർക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എൻജിനീയർ അണക്കെട്ട് നിർമ്മിച്ചതോടെയാണ് പെരിയാർ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. അന്ന് മുല്ലപെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളുടെ പുതിയ തലമുറക്കാർ ഇപ്പോൾ തേക്കടിയിലെ മന്നാക്കുടിയലുണ്ട്.

കേരളാ തമിഴ്‌നാട് അതിർത്തിയിൽ ശിവഗിരി മലയിലെ ചൊക്കംപെട്ടിയിൽ നിന്ന് ഉൽഭവിക്കുന്ന പെരിയാർ 48 കിലോമീറ്റർ പിന്നിടുമ്പോൾ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാട്ടിലെ 68556 ഹെക്ടർ സ്ഥലത്തെ കൃഷിക്കും അഞ്ചു ജില്ലകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാണ് ഈ അണക്കെട്ട്. പെരിയാർ വന്യജീവി സങ്കേതത്തിലെയും പരിസരങ്ങളിലെയും 5398 ചതുരശ്ര കിലോമീറ്ററാണ് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. 1886 ൽ തിരുവിതാംകൂർ മഹാരാജാവും മദ്രാസ് റെസിഡൻസിയും തമ്മിലുണ്ടാക്കിയ കരാർ പ്രകാരം നിർമ്മാണം ആരംഭിച്ച മുല്ലപ്പെരിയാർ അണക്കെട്ട് പൂർത്തീകരിച്ചിട്ട് 125 വർഷം പൂർത്തിയാകുന്നു.

ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാർക്ക് മുല്ലപെരിയാർ നിർമ്മാണ കാലത്തെ കഥകളും കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്മാരിൽ നിന്ന് പകർന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിർമ്മാണത്തിലിരിക്കെ രണ്ട് തവണ തകർന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗർഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാർ തമിഴ്‌നാടിന് പൊന്മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങൾക്കിത് ദൈവമാണ്, എന്നാൽ കാലഹരണപ്പെട്ട ഈ പുരാതന നിർമ്മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.

ചരിത്രമൊഴുകുന്ന പെരിയാർ

ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയിൽ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റർ ദൈർഘ്യമുള്ള പെരിയാർ ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റർ പിന്നിടുമ്പോൾ മുല്ലയാർ എന്ന ഒരു ചെറുനദികൂടി ഒപ്പം ചേരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാർ എന്ന പേര് ഈ നദിക്ക് ലഭിച്ചത്. ഇതിന് സമീപത്തായി സമുദ്രനിരപ്പിൽ നിന്ന് 873 അടി ഉയരത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.

കേരളത്തിൽ അക്കാലത്ത് സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാനുള്ള നടപടികളൊന്നും തിരുവിതാംകൂർ ഗവൺമെന്റ് സ്വീകരിച്ചിരുന്നില്ല. അതേസമയം അയൽസംസ്ഥാനമായ മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ജില്ലകളിൽ മഴ വളരെ കുറവായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻകീഴിലായിരുന്നു മദ്രാസ് സംസ്ഥാനം. പെരിയാറിലെ ജലം കെട്ടിനിറുത്തി മധുര, രാമനാട് ജില്ലകളിലൂടെഒഴുക്കിവിട്ടാൽ അവിടത്തെ കൃഷിക്ക് പരിഹാരം കാണാൻ കഴിയുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികൾ അതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷർ 1862 സെപ്റ്റംബർ 22ന് അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന മാധവറാവുവിന്, പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു.തുടർന്ന് ഇരു സംസ്ഥാനങ്ങളും തമ്മിൽ പദ്ധതിയെ സംബന്ധിച്ച് കരാറുണ്ടാക്കി. 1886 ഒക്ടോബർ 29ന് (1062 തുലാം 14) തിരുവിതാംകൂർ മഹാരാജാവായ വിശാഖം തിരുനാളിന് വേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിങ് ടണുമാണ് പാട്ടക്കരാറിൽ ഒപ്പുവച്ചത്.

വിശാഖം തിരുനാൾ ഹൃദയരക്തം കൊണ്ടെഴുതിയ കരാർ

1862ൽ മേജർ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി ( ആയിരം ദശലക്ഷം ഘനയടി ) വെള്ളം സംഭരിക്കാവുന്നതുമായ അണക്കെട്ട് നിർമ്മിച്ചതോടെയാണ് അയൽ രാജ്യത്തിന്റെ വെള്ളം ചോർത്തൽ തിരുവിതാംകൂർ ഭരണം അറിഞ്ഞത്. തുടർന്നാണ് ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത് .വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പെരിയാർ പാട്ടകരാർ ഒപ്പിടുന്നതിന് അനുമതി നൽകുമ്പോൾ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതിൽ ഒപ്പുവെക്കുന്നുവെന്നാണ്.

മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടുന്നതിന് സൗകര്യമൊരുക്കുന്നതിനും തിരുവിതാംകൂറിൽ അയൽ രാജ്യത്തിന്റെ അണക്കെട്ട് നിർമ്മിക്കുന്നതിനും ആവശ്യമായ ഭൂമിയും വിട്ടുകൊടുക്കേണ്ടിവന്നു. നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പിൽ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കർ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കർ ഭൂമി മറ്റ് നിർമ്മാണ ആവശ്യങ്ങൾക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതൽ 999വർഷത്തേക്ക് പാട്ടത്തിന് നൽകി. ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നു വാർഷിക പാട്ടം. അന്നത്തെ മധുര, രാമനാഥപുരം പ്രദേശങ്ങളിൽ ജലസേചനാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളൂവെന്ന് കരാർ വ്യവസ്ഥ ചെയ്യുന്നു.

ചുണ്ണാമ്പും ശർക്കരയുംചേർന്ന സുർക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിർമ്മിച്ചത്. തർക്കത്തിന്റെ തുടക്കം കരാർ ഒപ്പിട്ട ആദ്യ 40 വർഷം മുല്ലപ്പെരിയാർ ശാന്തമായിരുന്നു. ജലസേചനത്തിനായി നൽകിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനത്തിന് മദിരാശി സർക്കാർ പദ്ധതി തയ്യാറാക്കിയതോടെയാണ് തർക്കത്തിന് തുടക്കമായത്. ആദ്യ കരാർ ലംഘനവും ഇതാണ്. തുടർന്നിങ്ങോട്ട് കരാർ ലംഘനങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിരിക്കുന്നത്.

ജോൺ പെന്നി ക്വിക്ക് കുടുംബ സ്വത്ത് വിറ്റു പണിത ഡാം

ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു ജോൺ പെന്നി ക്വിക്ക്. 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകി.1895-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. തമിഴകത്തിൽ അവർ അദ്ദേഹതത്തെ കാണുന്നത് ദൈവത്തെ പോലെയാണ്. മലായളിക്ക് വെള്ളത്തിന് വിലയില്ലെങ്കിലും തമിഴ്‌നാട്ടുകാർക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നതാണ് വാസ്തവം. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.

ജോൺ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എൻജിനീയറുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളിൽ സുർക്കി മിശ്രിതം ഉപയോഗിച്ചാണ് നിർമ്മാണം. നിർമ്മാണഘട്ടത്തിൽ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂർത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്.

അപകടകരമായ നിസ്സംഗതയോടെ തമിഴ്‌നാട്

142 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിന്റെ ആദ്യകാല ജലസംഭരണം. ഇതിൽകൂടുതൽ ജലസംഭരണത്തിന് സുപ്രീംകോടതി അനുവാദം കൊടുത്തിരിക്കുകയാണിപ്പോൾ. ഒരു പ്രളയമോ ഉരുൾപ്പൊട്ടലോ ഉണ്ടായാൽ മുല്ലപ്പെരിയാർ ഡാം അതിനെ അതിജീവിക്കുമെന്ന് ആരും കരുതുന്നില്ല- തമിഴ്‌നാട് ഒഴികെ. കേരള സർക്കാർ കൊണ്ടുവന്ന ഡാം സുരക്ഷാനിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. 'മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. മുല്ലപ്പെരിയാറിന് ഒരു ചെറിയ ഭൂകമ്പത്തെപ്പോലും താങ്ങാനുള്ള ശേഷിയില്ല.

തുടർച്ചയായി ചെറു ഭൂകമ്പങ്ങൾ ഉണ്ടാകുന്നതും നിരന്തരമായ പ്രളയവുമെല്ലാം മുല്ലപ്പെരിയാർ അണക്കെട്ടിനെ കൂടുതൽ ദുർബലമാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാർ തകർന്നാൽ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കിഡാമിന്റെ തകർച്ചയ്ക്കുമത് കാരണമാകും. നിരന്തരം ചുണ്ണാമ്പുചോരുന്നതിനാൽ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതിന് പകരം പുതിയൊരു ഡാം നിർമ്മിക്കുകയാണ് ഒരേയൊരു പോംവഴി.' വിദഗ്ദ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

മുല്ലപ്പെരിയാർ പ്രശ്‌നം മഴ കനക്കുമ്പോൾ മാത്രം എല്ലാവരുടെയും ഉറക്കം കെടുത്തുകയും വെയിൽ പരക്കുമ്പോൾ എല്ലാം ശാന്തമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായാണ് ഇപ്പോൾ നിലനിൽക്കുന്നത്. വലിയ സാങ്കേതിക വിദ്യകളില്ലാതെ, സിമന്റിനെക്കാൾ ബലം കുറഞ്ഞ ചുണ്ണാമ്പ് മിശ്രിതമായ സുർഖികൊണ്ട് നിർമ്മിച്ച ഈ അണക്കെട്ട് ഇത്രനാൾ നിലനിന്നത് തന്നെ അത്ഭുതമാണ്. ഏതുനിമിഷവും കൊടിയ നാശം വിതയ്ക്കാവുന്ന ഒരു കൂറ്റൻ ജലബോംബും നെഞ്ചിൽ വച്ചുകൊണ്ട് ഒരു ജനതയാകെ ഭീഷണിയുടെ മുൾമുനയിൽ നിൽക്കുമ്പോഴും നിസ്സംഗത തുടരുന്ന തമിഴ്‌നാടിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും തീർത്തും മനുഷ്യത്വരഹിതവുമാണ്.

സമരങ്ങൾ അവസാനിക്കുന്നില്ല, ആശങ്കപ്പെടുത്തി യുഎൻ റിപ്പോർട്ടും

മുല്ലപ്പെരിയാർ ഡാമിന് 126 വയസ് തികഞ്ഞ ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും നിറയുന്നത്. 126 വർഷം പഴക്കമുള്ള ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാം കേരളത്തിനും തമിഴ്‌നാടിനുമിടയിൽ പരിഹാരമില്ലാത്ത ഉഭയകക്ഷി പ്രശ്‌നമായി ഇപ്പോഴും നിലകൊള്ളുന്നു. മദ്ധ്യ കേരളത്തിലെ 50 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിലകൊള്ളുന്ന ഈ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടു സമര രംഗത്തുള്ള, അഡ്വ:റസ്സൽ ജോയ് നേതൃത്വം കൊടുക്കുന്ന സേവ് കേരള ബ്രിഗേഡ്.

ഡാമിൽ ഗുരുതരമായ ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും, ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും പറയുന്ന യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ' റിപ്പോർട്ട് സുപ്രീംകോടതി മുമ്പാകെ എത്തിയതോടെ കേരളം ആശങ്കയിലാണ്.

കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോർട്ടിലേക്കും കൊണ്ടുവരാൻ ഹർജിക്കാരൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഈ മുന്നറിയിപ്പ് നൽകുന്നത്. അതേസമയം ശുർക്ക മിശ്രിതം കൊണ്ട് പണിത അണക്കെട്ട് ഈ കാലാവധിയും പിന്നിട്ടിട്ടുണ്ട്.

യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള 'ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ'ണ് 'പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി' എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ജനുവരിയിലാണ് റിപ്പോർട്ട് പുറത്ത് വന്നത്.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹർജിക്കാരൻ പറയുന്നത്. പ്രളയ സമാനമായ അവസ്ഥയിൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് റിട്ട് ഹർജിയിൽ പറയുന്നു. വളരെ അലക്ഷമായാണ് പ്രളയകാലത്ത് ഡാമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ഹർജിയിൽ പറയുന്നു. ഇത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് ഹർജിക്കാരൻ പറയുന്നു.

അതേ സമയം യുഎൻ യൂണിവേഴ്സിറ്റി റിപ്പോർട്ടിൽ നൂറിലധികം വർഷം പഴക്കമുണ്ട് മുല്ലപ്പെരിയാർ ഡാമിനെന്നും. അണക്കെട്ട് ഭൂകമ്പസാധ്യതാപ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്നും ഘടനാപരമായ പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ട് നിർമ്മിച്ച കാലത്തെ നിർമ്മാണ വസ്തുക്കൾ ഇന്ന് തീർത്തും ഉപയോഗശൂന്യമായ വസ്തുക്കളാണെന്നും റിപ്പോർട്ട് പറയുന്നു. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP