Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

125 വർഷത്തിനു ശേഷം കോൺഗ്രസിന്റെ തലപ്പത്തേക്ക് മത്സരിക്കുന്ന മലയാളി; ഓക്സ്ഫോർഡ് സംവാദത്തിൽ ബ്രിട്ടന്റെ ചൂഷണം ചൂണ്ടിക്കാട്ടി സായിപ്പിനെ അടിച്ചിട്ട പ്രഭാഷകൻ; ലോകം ആദരിക്കുന്ന എഴുത്തുകാരൻ; രാഹുലിന്റെ ജോഡോ യാത്രയേക്കാൾ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നു; നേതാക്കൾ ഒപ്പമില്ലെങ്കിലും അണികളായി പതിനായിരങ്ങൾ; തരൂർ വീണ്ടും താരമാവുമ്പോൾ!

125 വർഷത്തിനു ശേഷം കോൺഗ്രസിന്റെ തലപ്പത്തേക്ക് മത്സരിക്കുന്ന മലയാളി; ഓക്സ്ഫോർഡ് സംവാദത്തിൽ ബ്രിട്ടന്റെ ചൂഷണം ചൂണ്ടിക്കാട്ടി സായിപ്പിനെ അടിച്ചിട്ട പ്രഭാഷകൻ; ലോകം ആദരിക്കുന്ന എഴുത്തുകാരൻ; രാഹുലിന്റെ ജോഡോ യാത്രയേക്കാൾ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നു; നേതാക്കൾ ഒപ്പമില്ലെങ്കിലും അണികളായി പതിനായിരങ്ങൾ; തരൂർ വീണ്ടും താരമാവുമ്പോൾ!

എം റിജു

ശി തരൂർ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനു മുമ്പുള്ള കാലം. കോൺഗ്രസ് നേതാവും എഴുത്തുകാരനുമൊക്കെയുമായ മണി ശങ്കർ അയ്യരുമായുള്ള ഒരു കൂടിക്കാഴ്ച തരൂർ ഒരു ലേഖനത്തിൽ വിവരിക്കുന്നുണ്ട്. സീതാറാം കേസരി കോൺഗ്രസ് പ്രസിഡന്റായ കാലമാണത്. തരൂർ എഴുതുന്നു. ''മണി ശങ്കർ അയ്യർ പറയുന്നത് കോൺഗ്രസ്സിന്റെ നേതൃത്വം സോണിയാ ഗാന്ധിയിലേക്കു വരണമെന്നതാണ് തന്റെ ആഗ്രഹം എന്നാണ്. അത്തരമൊരു നേതൃസ്ഥാനം ചൊദ്യം ചെയ്യപ്പെടാത്തതായിരിക്കും. ചിലപ്പോൾ അതു സ്വേച്ഛാധിപത്യ രൂപത്തിലാകാനും സാധ്യതയുണ്ട്. എങ്കിൽപോലും അത് ആയിരിക്കും ഞാനിഷ്ടപ്പെടുന്നത്''-മണി ശങ്കർ അയ്യരുടെ നിലപാട് അക്ഷരാർത്ഥത്തിൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് തരൂർ തുടർന്നു എഴുതുന്നു .'ഒരു കേംബ്രിഡ്ജ് ബിരുദ ധാരിയും നല്ല ചിന്താശേഷിയുമുള്ള മണിശങ്കരയ്യരെ പോലെ ഒരാൾക്കെങ്ങനെ ഇത്തരത്തിൽ വംശ വാഴ്ചയോടു വിധേയത്വം കാണിക്കാൻ കഴിയുന്നു''- തരൂർ ലേഖനത്തിൽ ചോദിക്കുന്നു.

ശശി തരൂർ തന്റെ പല പുസ്തകങ്ങളിലും കോൺഗ്രസിന്റെ വംശാധിപത്യത്തിനെതിരെ എഴുതിയിട്ടുണ്ട്. പിന്നീട് കോൺഗ്രസിൽ ചേർന്ന് രാഷ്ടീയത്തിൽ ഇറങ്ങിയപ്പോഴും യു എന്നിൽവരെ പ്രവർത്തിച്ച ഈ അന്താരാഷ്ട്ര പൗരനെ വെട്ടാൻ നമ്മുടെ കെ മുരളീധരൻ വരെ പറഞ്ഞത് ഗാന്ധി- നെഹ്റു കുടുംബത്തോട് തരൂർ നടത്തിയ വിമർശനമാണ്. കേരളത്തിലെ കോൺഗ്രസിലെ നല്ലൊരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്നുകൊണ്ടാണ് അദ്ദേഹം 2009ൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ എത്തുന്നത്. ആദ്യ തവണ വൻ ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം തുടർച്ചയായ മൂന്ന് തവണയും ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയും കനത്ത വെല്ലുവിളി അതിജീവിച്ച് മണ്ഡലം നിലനിർത്തി.

അതിന് അദ്ദേഹത്തെ തുണച്ച് കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനത്തിലും, പുരോഗതിയിലും, വിശ്വസിക്കുന്ന യുവാക്കൾ അടക്കമുള്ള ഒരു വലിയ ജനവിഭാഗത്തിന്റെ പിന്തുണയാണ്. ഗ്രൂപ്പിസവും അഴിതിയും മടുത്ത് കോൺഗ്രസ് വിട്ടുപോയ വലിയൊരു വിഭാഗത്തെ പാർട്ടിയിലേക്ക് തിരിച്ച് ആകർഷിക്കാൻ അന്താരാഷ്ട്ര പ്രശസ്തിയുള്ള എഴുത്തുകാരനും പ്രഭാഷകനുമായ ഈ മനുഷ്യന് കഴിഞ്ഞു. രാഹുൽ ഗാന്ധിയേക്കാൾ വ്യക്തിപ്രഭാവമുള്ള നേതാവായി തരൂർ വളർന്നു കഴിഞ്ഞു. തരൂർ ഇംഗ്ലീഷും, തരൂർ ആക്സെൻഡും, തരൂർ ഡ്രസ്സ്‌കോഡും ഒക്കെയായി ശരിക്കും ഒരു പൊൽറ്റിക്കൽ കൾട്ട്!

ഇപ്പോഴിതാ ശശി തരൂർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. 22 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിൽ ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ ഒരു പ്രസിഡന്റ് വരാൻ പോകുകയാണ്. ഈ ചരിത്രമുഹൂർത്തിൽ പങ്കാളിയാകുന്നതിൽ ഒരാൾ മലയാളിയാണ് എന്നതാണ് പ്രധാന പ്രത്യേകത. ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടു നേതാക്കളാണ് ഏറ്റുമുട്ടുന്നത്. മല്ലികാർജുൻ ഖർഗെയും ഡോ.ശശി തരൂരും. ശശി തരൂർ തിരഞ്ഞെടുക്കപ്പെട്ടാൽ ചേറ്റൂർ ശങ്കരൻ നായർക്കുശേഷം രണ്ടാമതായി ഒരു മലയാളി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിലേക്കെത്തും.

മല്ലികാർജുൻ ഖാർഗെയും ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്നും നെഹ്റു കുടുംബത്തിന്റെ പിന്തുണ ആർക്കുമില്ലെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും, എല്ലാവർക്കും അറിയാം കോൺഗ്രസ് ഔദ്യോഗിക നേതൃത്വം ഖാർഗെക്ക് ഒപ്പമാണെന്ന്. ഹൈക്കമാൻഡിനെ ഭയക്കുന്ന, മറിച്ചൊരു തീരുമാനം എടുത്താൽ അത് തങ്ങൾക്ക് ദോഷകരവാവുമോ എന്ന് ഭയക്കുന്ന, കേരളത്തിലെ മുതിർന്ന നേതാക്കളും ഈ മലയാളിക്ക് ഒപ്പമല്ല നിൽക്കുന്ന്. പക്ഷേ എന്നിട്ടും തരൂർ പൊരുതുകയാണ്. തന്റെ ശ്രമം പരാജയപ്പെട്ടാലം അത് 'തിരുവായ്ക്ക് എതിർവായില്ല' എന്ന അവസ്ഥക്ക് അൽപ്പം മാറ്റം വരുത്തുമെന്ന് തരൂരിന് നന്നായി അറിയാം.

കോൺഗ്രസിന്റെ ഗെയിം ചേഞ്ചർ

കോൺഗ്രസിന്റെ ഗെയം ചേഞ്ചർ എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് ശശി തരൂരിനെ വിശേഷിപ്പിക്കുന്നത്. മോദി സർക്കാർ അധികാരത്തിൽ കയറിയതോടെ ദേശീയ മാധ്യമങ്ങൾ സത്യത്തിൽ കോൺഗ്രസിനെ പരിഗണിക്കാൻപോലും കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. പക്ഷേ ഇപ്പോൾ നോക്കു, റിപ്പബ്ലിക്ക് ടീവിയിൽ പോലും പ്രൈം ടൈം ചർച്ച തരൂരും കോൺഗ്രസ് തെരഞ്ഞെടുപ്പുമാണ്! കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ദേശീയമാധ്യമങ്ങളും തരൂരിന് ഒപ്പമാണ്. നോക്കണം, ജോഡാ യാത്രയുമായി പൊരിവെയിലത്ത് വിയർത്തിട്ടും രാഹുൽഗാന്ധിക്കുപോലും ഈ ഒരു മാധ്യമ ശ്രദ്ധ കിട്ടുന്നില്ല!

തന്റെ ഇന്റല്വക്ച്ചൽ കരിസ്മമുലം എവിടെപ്പോയാലും, വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധ കിട്ടുന്ന വ്യക്തിയാണ് തരുർ. ഇപ്പോൾ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം പ്രഖ്യാപിച്ചതോടെ ആ താരപദവിക്ക് മാറ്റ് കൂടിയിരിക്കയാണ്. അദ്ദേഹം എവിടെ ചെന്നാലും ആളു കൂടുകയാണ്. സെൽഫിയെടുക്കാനും ഓട്ടോഗ്രാഫിനുമായി കുട്ടികളും മുതിർന്നവരും ഒരുപോലെ എത്തുന്നു. തരൂരിന്റെ ഈ വ്യക്തിപ്രഭാവം തന്നെയാണ് കോൺഗ്രസ് നേതാക്കൾ ഭയക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രയിലും തരൂർ താരമായി. വിമാനത്തിൽ തരൂരിന് പ്രത്യേക സ്വാഗതമാണ് കാബിൻ ക്രൂ നൽകിയത്. 'കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാന യാത്രയിൽ ചില അപ്രതീക്ഷിത നിമിഷങ്ങൾ, ക്യാപ്റ്റൻ ഇന്ദ്രപ്രീത് സിങ് എനിക്ക് പ്രത്യേക സ്വാഗതം പറഞ്ഞു. സഹയാത്രികർ അഭിനന്ദിച്ചു. വിമാനത്തിലെ അധിക സമയവും സെൽഫികൾക്കായി ചെലവിട്ടു. ചില യുവയാത്രികർ ഓട്ടോഗ്രാഫ് ബുക്കുകളുമായെത്തി' ചില ആരാധകരുടെ ഫോട്ടോ സഹിതം തരൂർ ട്വിറ്ററിൽ കുറിച്ചു.

ഇതിന്റെ ചിത്രങ്ങളും തരൂർ പോസ്റ്റു ചെയ്തിട്ടുണ്ട്. കുറിപ്പിന് താഴെ നന്ദിയുമായി ഇൻഡിഗോയെത്തി. 'നന്ദി തരൂർ, വാക്കുകളുടെ രാജാവിനെ ഞങ്ങളുടെ വിമാനത്തിൽ ലഭിച്ചത് മഹത്തരമായി. 'നിങ്ങളൊരു കാന്തിക പ്രഭാവമുള്ള നേതാവാണ്, വളരെ വിനീതനും ബുദ്ധിജീവിയും' മറ്റൊരു ട്വിറ്റർ ഉപഭോക്താവ് കുറിച്ചു. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പുതുതലമുറ തരൂരിന് ഒപ്പമാണ്.പക്ഷേ പാർട്ടി തിരിച്ചുതന്നെ ചിന്തിക്കുന്നു. സിപിഎമ്മിനെപ്പോലെ ചരിത്രപരമായ മണ്ടത്തരങ്ങൾ എടുക്കുന്നതിൽ ഒട്ടും പിറകിലായിരുന്നില്ല കോൺഗ്രസും.

ചേറ്റൂർ ശങ്കരൻനായർക്ക് ശേഷം ഒരു മലയാളി

പ്രാദേശിക വികാരം കൊണ്ട് അളക്കേണ്ടതല്ല, കോൺഗ്രസ് എന്ന ഇന്ത്യയുടെ നാഡീ ഞരമ്പുകളിൽ അലിഞ്ഞ് കിടക്കുന്ന പ്രസ്ഥാനത്തിന്റെ നേതൃ സ്ഥാനം. പക്ഷേ ചരിത്രം പരിശോധിച്ചാൽ, 1897 ലെ അമരാവതി എ.ഐ.സി.സി സമ്മേളനത്തിൽ സർ സി. ശങ്കരൻ നായർ എന്ന ചേറ്റൂർ ശങ്കരൻ നായർ എന്ന പ്രഗൽഭനായ അഭിഭാഷകൻ അധ്യക്ഷനായി വന്നതിന് ശേഷം മലയാളിയായ ഒരു കോൺഗ്രസ് പ്രസിഡന്റ് ഉണ്ടായിട്ടില്ല. പക്ഷേ ശങ്കരനായർ അധ്യക്ഷനായ സമയത്ത് കോൺഗ്രസ് ഒരു രാഷ്ട്രീയ പാർട്ടിപോലും അയിരുന്നില്ല. സ്വാതന്ത്ര്യം കോൺഗ്രസിന്റെ അജണ്ടയും ആയിരുന്നില്ല.

1885ൽ വിരമിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ അലൻ ഒക്ടേവിയൻ ഹ്യൂം മുൻകയ്യെടുത്ത്് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന സംഘടന സ്ഥാപിക്കുമ്പോൾ,
ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്ന ലക്ഷ്യം അതിന് ഇല്ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്നതായിരുന്നു അന്ന് കോൺഗ്രസിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തോട് തുടക്കത്തിൽ ഈ പ്രസ്ഥാനം എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല. 1884ൽ രൂപവൽകരിക്കപ്പെട്ട ഇന്ത്യൻ നാഷണൽ യൂണിയൻ എന്ന സംഘടന പേരുമാറ്റിയാണ്, 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസായത്. ഇന്ത്യയിലെ വൈസ്രോയ് ആയിരുന്ന ഡഫറിൻ പ്രഭുവിന്റെ അനുമതിയോടെയും പിന്തുണയോടെയും സ്‌കോട്ട്ലൻഡുകാരനായ ഏഓ.ഹ്യൂം കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനം വിളിച്ചു ചേർത്തത്.

പക്ഷേ വളരെ പെട്ടന്നുതന്നെ കോൺഗ്രസ് ചിന്തിക്കുന്ന യുവാക്കക്കളുടെയും അഭ്യസ്തവിദ്യർക്കും ഇടയിൽ ശ്രദ്ധിക്കപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിയാണ് ദാരിദ്ര നിർമ്മാർജത്തിന്റെ അടിസ്ഥാനഘടകം, എന്ന് വിശ്വസിച്ചിരുന്ന ശങ്കരൻനായർക്ക്, അതുകൊണ്ടുതന്നെ കോൺഗ്രസിനെ ഇഷ്ടപ്പെട്ടു. തീപ്പൊരി പ്രഭാഷൻ എന്ന നിലയിലും അഭിഭാഷകൻ എന്ന നിലയിലും അദ്ദേഹം നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു അത്.

അങ്ങനെ വെറും നാൽപ്പതാമത്തെ വയസ്സിൽ, 1897ൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി അദ്ദേഹം മാറി. ഈ പദവി വഹിച്ച ഒരേയൊരു മലയാളിയുമായി. തുടർന്ന് വിദേശ മേധാവിത്വത്തെ ശക്തമായി വിമർശിക്കുകയും ഇന്ത്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം ഭരണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1907ൽ കോൺഗ്രസ് തീവ്രവാദി, മിതവാദി എന്ന നിലയിൽ ഭിന്നച്ചതൊക്കെ നാം ചരിത്ര ക്ലാസുകളിൽ പഠിച്ചതാണേല്ലോ. അതോടെ ശങ്കരൻ നായരും മറ്റ് വഴികളിലേക്ക് തിരിഞ്ഞു. പിന്നീട് ഗാന്ധി യുഗം ആരംഭിച്ചതോടെ അദ്ദേഹം കോൺഗ്രസിൽനിന്ന് മാറി നടന്നു. ഗാന്ധിജിയുടെ കടുത്ത വിമർശകൻ ആയിരുന്ന ശങ്കരൻ നായർ.

ചേറ്റുർ ശങ്കരൻ നായരിൽനിന്ന് തരൂരിൽ എത്തുമ്പോൾ കാലം ഒരുപാട് മാറി. കോൺഗ്രസും തിരിച്ചറിയാനാവത്ത വിധം മാറി. ഇപ്പോൾ മറ്റൊരു പാലക്കാട്ടുകാരനായ തരൂരിനെ ചുറ്റിപ്പറ്റിയാണ് കോൺഗ്രസിലെ ചർച്ച. പാലക്കാട് എലവഞ്ചേരിക്കടുത്തെ മുണ്ടാരത്ത് തറവാട്ടുകാരനായ ശശി തരുരിനും ഏതാണ്ട് സമാനമായ ഒരു ജീവിതം തന്നെയാണ്. ഒരു പാലക്കാട്ടുകാരനുശേഷം ഒരു നൂറ്റാണ്ട് കഴിഞ്ഞ് മറ്റൊരു പാലക്കാട്ടുകാരൻ കോൺഗ്രസ് പ്രസിഡന്റ് ആവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. തരൂരിനെപ്പോലെ ചേറ്റൂരും ലോകം അറിയുന്ന ഒരു പ്രതിഭ ആയിരുന്നു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് വൈസ്രോയി കൗൺസിലിൽ നിന്ന് രാജിവെക്കകകയും, ജനറൽ ഡയറിനെ ബ്രിട്ടനിൽപോയി വിചാരണ ചെയ്ത വിറപ്പിച്ച മലയാളിയാണ് അദ്ദേഹം. അതുപോലെ നിരവധി അന്താരാഷ്ട്ര ഡിബേറ്റുകളുടെ കഥ തരൂരിനും പറയാനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ബ്രിട്ടനെ വിറപ്പിച്ച കോഹിനൂർ ഡിബേറ്റ് എന്ന് പിന്നീട് അറിയപ്പെട്ട ഓക്സ്ഫോർഡ് സംവാദം.


സായിപ്പ് ഞെട്ടിയ കോഹിനൂർ ഡിബേറ്റ്

ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിധ്യത്തിന്റെ 400 വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിലാണ് 2014 സെപ്റ്റംബറിൽ ശശി തരൂർ ചരിത്രത്തിന്റെ ഏടുകളിൽ മറഞ്ഞു കിടന്ന സത്യങ്ങൾ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കാൻ തയ്യാറായത്. ജഹാംഗീറിന്റെ കൊട്ടാരത്തിൽ 1614 ൽ കിങ് ജെയിംസ് ഒന്നാമന്റെ ദൂതനായി സർ തോമസ് റോ എത്തിയതിന്റെ വാർഷികം പ്രമാണിച്ച് നടന്ന സംവാദത്തിൽ ആണ് തരൂർ ബ്രിട്ടന്റെ അധിനിവേശം ഇന്ത്യയെ സാമ്പത്തികമായി എത്രത്തോളം തകർത്തു എന്ന് ചൂണ്ടിക്കാട്ടിയത്. ബ്രിട്ടൺ ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നത്തെ കുറിച്ച് ഏറെ സംവാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കൊള്ളയടിക്കപ്പെട്ട മുതലിനെ കുറിച്ച് ഇന്നും വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നും തരൂർ വ്യക്തമാക്കി. ഇൻഡോ ബ്രിട്ടീഷ് ഹെറിറ്റേജ് മുൻകൈ എടുത്തു ബ്രിട്ടീഷ് സുപ്രീം കോടതി ചേംബറിലായിരുന്നു സംവാദം സംഘടിപ്പിച്ചത്.

പ്രഭാഷണത്തിന്റെ ചില സന്ദർഭങ്ങളിൽ തരൂർ ശക്തമായ ഭാഷയിലാണ് ബ്രിട്ടനെ വിമർശിച്ചത്. ''താൻ നിൽക്കുന്ന ഈ കെട്ടിടത്തിൽ ഉള്ളവർ പോലും ബ്രിട്ടന്റെ കൊളോണിയലിസം വഴി ഇന്ത്യക്ക് ഏറെ ഗുണം കിട്ടി എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കിട്ടിയതുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം ആയതിന് തന്നെയാണ് മുൻതൂക്കം.''- തരൂർ പറഞ്ഞു. ഇന്ത്യ വിരുദ്ധർ എന്നറിയപ്പെടുന്ന എഴുത്തുകാരനായ വില്യം ഡാർലിമ്പിൾ, നിക്ക് റോബിൻസ്, എഡിറ്റർ കൂടിയായ പാക്കിസ്ഥാൻ വംശജ നിലോഫർ ഭക്ത്യാർ, മുൻ ബിബിസി ലേഖകൻ മാർട്ടിൻ ബെൽ, കൺസർവേറ്റീവ് പാർട്ടി എംപിയും ആഫ്രിക്കൻ വംശജനും ആയ ക്വാസി ക്വർറെൻഗ് എന്നിവരായിരുന്നു പ്രധാന പ്രാസംഗികർ. തന്റെ വാദമുഖങ്ങൾ ശക്തമായി തരൂരിന് അവതരിപ്പിക്കാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് അനുകൂലികൾക്ക് മൊഴിമുട്ടുകയായിരുന്നു.

ഇന്ത്യയുടെ ഭരണകാലം ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സ്വത്തു സമ്പാദനത്തിനുള്ള അവസരം ആയി മാറുക ആയിരുന്നു എന്ന് തരൂർ വ്യക്തമാക്കി. യൂറോപ്പ് മുഴുവൻ ചേർന്നാലും ലഭ്യമായതിനെക്കാൾ അധികം പണം ഇന്ത്യയിൽ ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടൺ ഉപേക്ഷിച്ച ഇന്ത്യ സാമ്പത്തികമായി തകർന്ന നിലയിലായിരുന്നു. ബ്രിട്ടൺ ഇക്കാലത്ത് വ്യാവസായികമായി മുന്നേറിയപ്പോൾ ഇന്ത്യ വ്യാവസായികമായി തകരുക ആയിരുന്നു എന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ വസ്ത്ര വ്യവസായം ബ്രിട്ടണിലേക്ക് പറിച്ചു നട്ട് അസംസ്‌കൃത വസ്തുക്കൾ ബ്രിട്ടണിൽ എത്തിച്ചു വീണ്ടും ഉൽപ്പന്നം ഇന്ത്യയിലേക്ക് കയറ്റി അയക്കുന്ന കൗശലം ആണ് ബ്രിട്ടൺ കാട്ടിയത്. ബംഗാളിലെ നെയ്ത്തുകാർ ലോകത്തിലെ ഏറ്റവും മികച്ച വസ്ത്രങ്ങൾ ആയിരുന്നു നെയ്തിരുന്നത്. എന്നാൽ നെയ്ത്തുകാരുടെ കൈവിരലുകൾ മുറിച്ചു മാറ്റുന്ന ക്രൂരതയാണ് ബ്രിട്ടൺ പകരം നൽകിയത്. കൂടാതെ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾക്ക് നികുതിയും ഏർപ്പെടുത്തി.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആയപ്പോഴേക്കും സകലതും ഉയർന്ന വിലയ്ക്ക് ബ്രിട്ടണിൽ നിന്നും തള്ളുന്ന കമ്പോളം ആയി ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളം നൽകി സർക്കാർ ജീവനക്കാരെ സ്വന്തം ചെലവിൽ നിയമിക്കേണ്ടി വന്നു ഇന്ത്യക്ക്. ഒരർത്ഥത്തിൽ അസ്വാതന്ത്ര്യത്തിന് വില പണമായി തന്നെ നൽകുക എന്ന അസാധാരണ പ്രതിഭാസമാണ് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിരുന്നത്. എല്ലാം മർക്കട ഭരണത്തിന്റെ സ്വാധീനം മൂലം. ഇത്തരത്തിൽ ചൂഷണം ചെയ്തിട്ടും മൂന്നു കോടിയോളം ജനങ്ങൾ പട്ടിണി മരണത്തിന് വിധേയരായത് കണ്ടുനിൽക്കുകയായിരുന്നു ബ്രിട്ടീഷ് ഭരണക്കാർ. ഇത്തരം മരണം അതിന് മുൻപോ പിൻപോ ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും തരൂർ ചൂണ്ടിക്കാട്ടിയിരുന്നു.

എറ്റവും രസകരം സംവാദത്തിന് മുമ്പ് നടന്ന അഭിപ്രായ വോട്ടെടുപ്പിൽ ഭൂരിഭാഗം പേരും ബ്രിട്ടീഷ് പക്ഷത്ത് ആയിരുന്നെങ്കിൽ, അതിശേഷം നടന്ന വോട്ടെടുപ്പിൽ അവർ ഇന്ത്യൻ പക്ഷത്തായി! അത്രക്ക് ചാട്ടുളിപോലെ തുളച്ചു കയറുന്നതാണ് തരൂരിന്റെ വാക്കുകൾ. പിറ്റേന്ന് ബ്രിട്ടീഷ് പത്രങ്ങൾ പോലും അതു വാർത്തയാക്കി. ഈ രീതിയിലുള്ള ഒരു അന്താരാഷ്ട്ര ജീനിയസിനെയാണ് കോൺഗ്രസ് പാർട്ടിക്ക് മാത്രം വേണ്ടാത്തത്.

തൊപ്പിയിടുന്ന കോൺഗ്രസിന് പുതുജീവൻ

അടുത്തകാലത്ത് എല്ലാ തെരഞ്ഞെടുപ്പിലും തോറ്റ് തൊപ്പിയിട്ട് സ്വയം അലിഞ്ഞ് ഇല്ലാതവുന്ന അവസ്ഥയിലാണ്, കോൺഗ്രസ് പാർട്ടി. 2014 മുതൽ കോൺഗ്രസ് വിട്ടത് 78 നേതാക്കളാണ്. 49 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 39ലും തോറ്റു. ഈ വർഷം മാത്രം തടിയെടുത്ത് 6 നേതാക്കളാണ്.ജ്യോതിരാദിത്യ സിന്ധ്യ, ക്യാപ്റ്റൻ അമരീന്ദർ സിങ്ങ്, ഹാർദിക് പട്ടേൽ, സുനിൽ ഝാക്കർ, അശ്വനി കുമാർ, ആർപിഎൻ സിങ്, കബിൽ സിബൽ,...... കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ കോൺഗ്രസ് വിട്ട നേതാക്കളുടെ പട്ടിക തയ്യാറാക്കിയാൽ നാം ഞെട്ടിപ്പോകും. ഇതിൽ മുൻ മുഖ്യമന്ത്രിമാരുണ്ട്, കേന്ദ്രമന്ത്രിമാർ ഉണ്ട്, പിസിസി അധ്യക്ഷന്മാർ ഉണ്ട്, യൂത്ത് കോൺഗ്രസ് നേതാക്കളുണ്ട്. അരനൂറ്റാണ്ട് കാലം കോൺഗ്രസിൽ പ്രവർത്തിച്ച നേതാക്കൾ മുതൽ, കെഎസ്‌യുക്കാർവരെ ഒരുപോലെ നിരാശരായ ഒരു കാലം വേറെയില്ലെന്ന് തോനുന്നു. അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഗുലാം നബി ആസാദ് എന്ന മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടത് കഴിഞ്ഞ മാസമാണ്. രാഹുൽഗാന്ധിയുടെ കുശിനിക്കാരും, ചെവി തിന്നുന്നവരും, സെക്യൂരിറ്റിക്കാരുമൊക്കെ പാർട്ടിയിലെ കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറിയെന്ന് ഗുലാം നബി തുറന്ന് അടിച്ചു.

ഈയിടെ രാജ്യാന്തര മാധ്യമമായ 'ന്യയോർക്ക് ടൈംസ്' വളരെ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ച ഒരു വാർത്ത കോൺഗ്രസിന്റെ തകർച്ചയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകരുന്നതോടെ, ഇന്ത്യയുടെ മതേതതരത്വവും ജനാധിപത്യവും തകരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മോദി സർക്കാറിന് വൻ ഭൂരിപക്ഷം കിട്ടുകയും, സംസ്ഥാനങ്ങൾ പിടിച്ച് പിടിച്ച് രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുകയും ചെയ്താൽ, പിന്നെ ഇന്ത്യയുടെ ഭരണഘടനപോലും ഭീഷണിയിലാവുന്ന ഒരു കാലം ന്യൂയോർക്ക് ടൈംസ് പ്രവചിക്കുന്നു.

അതായത് കോൺഗ്രസിന്റെ തകർച്ച, കോൺഗ്രസുകാരുടെ മാത്രം ആശങ്കയല്ല. ലോകമെമ്പാടുമുള്ള സെക്കുലർ, ഡെമോക്രാറ്റിക്ക് മനസ്സുള്ളവരെയെല്ലാം അത് പരിഭ്രാന്തിയിൽ ആഴ്‌ത്തുകയാണ്. ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചും അത് ഗുരതരമായ ആശങ്കകൾ ഉയർത്തുകയാണ്. അവിടെയാണ് ഇത്രയേറെ ആശേവം വിതക്കാൻ കഴിവുള്ള ശശി തരൂർ എന്ന നേതാവിന്റെ പ്രസക്തി. തെരഞ്ഞെടുപ്പിൽ തോറ്റാൽ പേടിച്ച് ഓടുന്ന രാഹുലിന് പകരം ശശി തരുരിനെ മൂൻനിർത്തി, ആം ആദിമിയും, ഇടതുപക്ഷവും, ബിഹാറിലെ നിതീഷ്‌കുമാറും, തമിഴ്‌നാട്ടിലെ സ്റ്റാലിനും, ബംഗാളിലെ മമതയും അടക്കമുള്ളവർ പിന്തുണച്ചുകൊണ്ട് ഒന്നാം യുപിഎ സർക്കാർ പോലെ ഒരു സംവിധാനം ഉണ്ടാൽ അത് ഇന്ത്യക്ക് എത്രമാത്രം ഗുണം ചെയ്യും. പക്ഷേ കോൺഗ്രസിന് ആ രീതിയിലുള്ള ചർച്ചയിൽ ഒന്നും യാതൊരു താൽപ്പര്യവും ഇല്ല.

തോറ്റാലും ജയിക്കുന്ന പോരാട്ടം

പക്ഷേ ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥവെച്ച് ശശി തരൂർ ജയിക്കാനുള്ള സാധ്യത വിദൂരം മാത്രമാണ്. തരുർ പ്രസിഡന്റായാൽ പിന്നെ അദ്ദേഹമാവും താരം. രാഹുൽ, സോണിയ, പ്രിയങ്ക, റോബർട്ട് വധേര എന്നിവർ പിറകോട്ട് അടിക്കും. ഐക്യരാഷ്ട്രസ ഭയിൽവരെ ജോലിനോക്കിയ തരൂർ ഒരു കുടുംബത്തിന്റെയും ഡമ്മിയാവില്ല. ഈ അസൂയയും ഈഗോയും ചേർന്നാണ് തരൂർ ഒതുക്കപ്പെടുന്നത് എന്ന് ഏവർക്കും അറിയാം. പക്ഷേ തന്റെത് തോറ്റാലും ജയിക്കുന്ന പോരാട്ടമാണെന്ന് തരൂരിനും അറിയാം. എത്രവോട്ട് കിട്ടിയാലും അത് കോൺഗ്രസിന് അകത്തെ ഉൾപ്പാർട്ടി ജനാധിപത്യത്തെ ശക്തിപ്പെടുത്തും. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത അവസ്ഥ മാറും.

സംസ്ഥാന കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തനിക്കൊപ്പമില്ലെന്ന് ശശിതരൂർ പറഞ്ഞു. ''മുതിർന്ന നേതാക്കൾക്ക് വിവേചനമുണ്ട്. നേതാക്കൾ പക്ഷം പിടിക്കരുതെന്ന നിർദ്ദേശമുണ്ടെങ്കിലും വലിയ നേതാക്കളൊന്നും എനിക്കൊപ്പം കാണില്ല. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ വലിയ നേതാക്കളൊന്നും തനിക്കൊപ്പമുണ്ടായിരുന്നില്ല. പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങളെ മുന്നോട്ട് കൊണ്ടുപോകാനാണ് അധ്യക്ഷ സ്ഥാനത്ത് വേണ്ടി ഞാൻ മത്സരിക്കുന്നത്. ഭാരതം മുഴുവൻ ഇങ്ങനെയുള്ള ആൾക്കാരാണ് എനിക്ക് പിന്തുണ തരുന്നത്. ഞങ്ങൾക്ക് ഒരു മാറ്റം വേണം. നിങ്ങൾ നിൽക്കണം. ഒരിക്കലും പിൻവലിക്കരുത്. എല്ലാ വിധത്തിലും ഞങ്ങളുടെ പിന്തുണയുണ്ടാകുമെന്നു പറഞ്ഞാണ് ആളുകൾ വിളിക്കുന്നത്. അവരുടെ വിശ്വാസത്തെ ഞാൻ ഒരിക്കലും തകർക്കില്ല - തരൂർ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി ആരുമില്ലെന്നും എല്ലാവരും സ്വന്തം താൽപര്യപ്രകാരമാണ് മത്സരിക്കുന്നതെന്നും ശശി തരൂർ പറഞ്ഞു. ''ഗാന്ധി കുടുംബവും ഹൈക്കമാൻഡും എല്ലാ നിഷ്പക്ഷരായാണ് നിൽക്കുന്നത്. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ളവർ ഇതാണ് വ്യക്തമാക്കിയത്. എന്നാൽ മുതിർന്ന നേതാക്കളോടൊപ്പം എത്തി ഖർഗെ പത്രിക സമർപ്പിച്ചപ്പോൾ എല്ലാവർക്കും ഇതൊരും 'അറേഞ്ചഡ് മാര്യേജ്' പോലെയായിരിക്കുമെന്ന് സ്വാഭാവികമായും സംശയമുണ്ടാകാം.

എന്നാൽ എന്റെ അധ്യക്ഷ സോണിയ പറഞ്ഞത് വിശ്വസിക്കുന്നു. ''ധൈര്യത്തോടെ മത്സരിച്ചോളൂ, ഞങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയുമില്ല, നിഷ്പക്ഷമായാണ് നിൽക്കുന്നത്'' എന്നാണ് അവർ പറഞ്ഞത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയെയും കണ്ടിരുന്നു. ''ഞാൻ 10 വർഷമായിട്ട് പറയുന്നതാണ് പാർട്ടിയിൽ തിരഞ്ഞെടുപ്പ് വേണമെന്ന്. മത്സരിക്കാനുള്ള തീരുമാനം മികച്ചതാണ്. ഇനിയും സ്ഥാനാർത്ഥികൾ വന്നാൽ അവരോടും ഇതുതന്നെയാകും പറയുക'' എന്നാണ് രാഹുൽ പറഞ്ഞത്. ആ സ്പിരിറ്റിലാണ് ഞങ്ങൾ മത്സരിക്കുന്നത്''- ശശി തരൂർ പറയുന്നു.

''കോൺഗ്രസിന്റെ വോട്ടർപട്ടിക ലഭിച്ചിട്ടുണ്ടെങ്കിലും വിവരങ്ങൾ പൂർണമല്ല. ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ വോട്ടർമാരെ നേരിട്ടു ബന്ധപ്പെടാനുള്ള വിവരങ്ങൾ ഒന്നും പട്ടികയിലില്ല. ഇതിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു പതിറ്റാണ്ടിലേറെയായി വോട്ടെടുപ്പ് നടക്കാത്തതിനാൽ ഇതു മനഃപൂർവമാണെന്നു തോന്നുന്നില്ല. പരിചയക്കുറവ് മൂലമാകാം.

എത്ര വോട്ടു കിട്ടുമെന്ന് അറിയില്ല. ജയിക്കാനാണ് മത്സരിക്കുന്നത്. ജി 23 എന്നൊരു സംഘമില്ല. രണ്ടു മുതിർന്ന നേതാക്കളാണ് കത്ത് എഴുതുന്നുണ്ടെന്നും പിന്തുണ തരണമെന്നും ആവശ്യപ്പെട്ട് സമീപിച്ചത്. നൂറിലധികം പേരുടെ പിന്തുണയുണ്ടെന്നാണ് അവർ അറിയിച്ചത്. എന്നാൽ കോവിഡ് സമയമായിരുന്നതിനാൽ ഡൽഹിയിലുണ്ടായിരുന്ന 23 പേർ മാത്രം ഒപ്പിട്ടു. അതാണ് കഥ. എന്നാൽ താൻ 2014 മുതൽ കോൺഗ്രസിൽ മാറ്റത്തിനു വേണ്ടി വാദിക്കുന്നയാളാണ്'' തരൂർ വ്യക്തമാക്കി.

ശശി തരൂർ കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ എന്തു സംഭവിക്കും? അങ്ങനെ സംഭവിച്ചാൽ രാഹുലും പ്രിയങ്കയും അടക്കമുള്ള ഗാന്ധി കുടുംബത്തിന്റെ പ്രഭാവം അസ്തമിക്കും. അത്രയ്ക്ക് താരപ്രഭയും മീഡിയ കവറേജുമാണ് ശശി തരൂരിന് ലഭിക്കുന്നത്. ആളുകളെ ആകർഷിക്കാനുള്ള നൈസർഗികമായ കഴിവുള്ള ഈ തരൂരിയൻ ശൈലിയെയാണ് ഹൈക്കമാൻഡ് ശരിക്കും ഭയക്കുന്നത്. അതുകൊണ്ട് തന്നെയാണ് തങ്ങളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന കോൺഗ്രസ് അധ്യക്ഷൻ മതിയെന്ന നിലപാട് സ്വീകരിക്കുന്നതും.

കേരളത്തിലെ മുതിർന്ന നേതാക്കൾക്കെതിരെയും തരൂരിനെ തള്ളുന്ന നിലപാട് സ്വീകരിച്ചതിൽ അമർഷത്തിലാണ് പ്രവർത്തകർ.ഒരു മലയാളി ആയിട്ടു കൂടി തരൂനെ ഹൈക്കമാൻഡ് താൽപ്പര്യത്തിന് വേണ്ടി തള്ളുന്നതിൽ കേരള പൊതുസമൂഹത്തിലും രോഷം ശക്തമാണ്. വി.കെ കൃഷ്ണമേനോന് ശേഷം ലോകത്തിന് കേരളത്തിന്റെ അത്യപുർവ സംഭാവന. പക്ഷേ സ്വന്തം പാർട്ടി ഒഴികെ എല്ലാവരും അദ്ദേഹത്തിന്റെ കഴിവുകളെ അംഗീകരിക്കുന്നു.

സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റും എഴുത്തുകാരനുമായ ജെഎസ് അടൂർ ഇങ്ങനെ വിയിരുത്തുന്നു. '' കഠനാധ്വാനിയാണ് തരൂർ. വാക്കിങ്ങ് ആ എക്സ്ട്രാ മൈൽ എന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. അല്ലെങ്കിൽ എം എ തീസിസ് കുറച്ചു കൂടി വിപുലമാക്കി 23 വയസ്സിന് മുമ്പ് പിഎച്ച്ഡി തീർക്കുന്നവർ ലോകത്തു തന്നെ വിരളം. 24 വയസ്സിൽ യു എന്നിൽ ജൂനിയർ ഓഫിസർ ആയി കയറി അമ്പത് വയസ്സിൽ യൂ എസ് ജി ആയവർ യു എന്നിൽ ചുരുക്കം. അതു പോലെ യു എൻ ജോലിയോടൊപ്പം നോവലും അനേകം പുസ്തകങ്ങളും കോളങ്ങളും എഴുതിയവർ അധികം ഇല്ല.

അയാൾ ഒരു ദിവസം 12-16-18 മണിക്കൂർ പണി എടുക്കാൻ തയ്യാർ ആണന്നുള്ളതാണു വിജയ ഫോർമുല. ജന്മ ഗുണവും കർമ്മഗുണവുമുള്ള ചുരുക്കും ചിലരിൽ ഒരാൾ എന്നതാണ് അയാളെ വേറിട്ടതാക്കുന്നത്''.

വാൽക്കഷ്ണം: കേരളത്തിൽ കോൺഗ്രസിന് അധികാരം തിരിച്ചുപിടിക്കണമെങ്കിൽ ഒറ്റ എളുപ്പമാർഗമുണ്ട്. ശശി തരുരിനെ നേരത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിക്കുക. അതോടെ കാണാം കളിമാറുന്നത്. പക്ഷേ കോൺഗ്രസ് നേതാക്കാൾക്ക് അതിലൊന്നും യാതൊരു താൽപ്പര്യവും ഇല്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP