Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് കാറും ഓടിക്കാമെന്ന് പറഞ്ഞ് പഴയ ശാസനങ്ങൾ എടുത്തുമാറ്റി; പുരുഷ രക്ഷാധികാരിയെ ഒഴിവാക്കി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി; ഇപ്പോഴിതാ ചാട്ടവാറടിയും കുട്ടികളുടെ വധശിക്ഷയും എടുത്തുമാറ്റി വിപ്ലവം സൃഷ്ടിച്ചു; കോവിഡ് കാലത്ത് സൗദി അറേബ്യ തിരുത്തിയത് ശരീഅത്ത് തന്നെ; എക സിവിൽ കോഡിലടക്കം ഉടക്കിടുന്ന ഇന്ത്യയിലെ ഇസ്ലാമിക മൗലികവാദികൾ സൗദിയെ കാണുന്നുണ്ടോ?

നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് കാറും ഓടിക്കാമെന്ന് പറഞ്ഞ് പഴയ ശാസനങ്ങൾ എടുത്തുമാറ്റി; പുരുഷ രക്ഷാധികാരിയെ ഒഴിവാക്കി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി; ഇപ്പോഴിതാ ചാട്ടവാറടിയും കുട്ടികളുടെ വധശിക്ഷയും എടുത്തുമാറ്റി വിപ്ലവം സൃഷ്ടിച്ചു; കോവിഡ് കാലത്ത് സൗദി അറേബ്യ തിരുത്തിയത് ശരീഅത്ത് തന്നെ; എക സിവിൽ കോഡിലടക്കം ഉടക്കിടുന്ന ഇന്ത്യയിലെ ഇസ്ലാമിക മൗലികവാദികൾ സൗദിയെ കാണുന്നുണ്ടോ?

എം മാധവദാസ്

'നബിയുടെ കാലത്ത് സ്ത്രീകൾ ഒട്ടകം ഓടിച്ചിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് കാറും ഓടിക്കാം'- എം ബി എസ് എന്ന് വിളിക്കുന്ന സൗദി കിരീടവകാശി മുഹമ്മദ് ബിൽ സുൽത്താൻ കുറച്ചുകാലം മുമ്പ് പറഞ്ഞ വാക്കുകൾ ആണിത്. അതിന്റെ അടിസ്ഥാനത്തതിൽ സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ്ങ് ലൈസൻസിനുള്ള അനുമതിയും സൗദി നൽകി. ഇതുമാത്രമല്ല, പ്രശ്ങ്ങളും പരാതികളും ഒരുപാട് ഉണ്ടെങ്കിലും ഒരു ആധുനിക പുരോഗമന സമൂഹത്തെ ലക്ഷ്യമിട്ടുന്ന നിരവധി മാറ്റങ്ങൾ സൗദി അറേബ്യ കഴിഞ്ഞ മൂന്നുവർഷമായി നടത്തുന്നുണ്ട്.

സൗദിയിലെ ജനങ്ങൾ പുതിയ ഭരണപരിഷ്‌ക്കാരങ്ങൾ മാറ്റത്തിന്റെ കാറ്റു കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ്. സ്ത്രീകൾക്ക് കാറോടിക്കാം, രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകൾ വരുന്നു, പുതു തലമുറ സൗദികൾക്ക് തൊഴിൽ ലഭിക്കാനുള്ള അന്തരീക്ഷമുണ്ടാക്കുന്നു, പ്രത്യേകിച്ചും സ്ത്രീകൾക്ക് തൊഴിൽ സാധ്യതയ്ക്കുള്ള കൂടുതൽ അവസരങ്ങൾ വരുന്നു, ഭരണ കുടുംബം മാത്രം കയ്യടക്കിവെച്ചിരുന്ന അരാംകോ ഓഹരി വിൽപ്പനയിലൂടെ മറ്റുള്ളവർക്ക് കൂടി പങ്ക് കിട്ടാവുന്ന രീതിയിലേക്കു മാറുന്നു(ഗൾഫിൽ ഒരു ഭരണകൂടവും തങ്ങളുടെ എണ്ണക്കമ്പനികളുടെ ഓഹരി വിൽപ്പനയ്ക്ക് ഇതിനു മുമ്പ് തയ്യാറായിട്ടില്ല), ടൂറിസം വിസ അനുവദിക്കുന്നു, ടൂറിസ്റ്റുകൾ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, ഇങ്ങിനെ മാറ്റത്തിന്റെ നിരവധി വാതിലുകൾ തുറക്കുകയാണെന്ന തോന്നലും പ്രതീതിയും ജനിപ്പിക്കാൻ പുതിയ കിരീടാവകാശിക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.

പക്ഷേ ഇതിനേക്കാൾ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങൾ സൗദി നടത്തിയത് കോവിഡിന്റെ മറവിൽ അധികം ലോക ശ്രദ്ധ കിട്ടിയില്ല. ഈയിടെ ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. അതും ഖുർആനിൽ വ്യക്തമായി പറയുന്ന രണ്ട് ശിക്ഷാവിധികൾ. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കാൻ തീരുമാനിച്ചത്.

യഥാർഥത്തിൽ ഖുർആൻ നിയമം തിരുത്തുകയാണ് സൗദി ഭരണ കൂടം ചെയ്തത്. ഈ ഘട്ടത്തിൽ പഴയ ശരീഅത്ത് വിവാദം ഓർമ വരികയാണ്. വിവാഹമോചിതയായ സ്ത്രീയ്ക്ക് ചെലവിനു നൽകാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പറയുന്ന സി.ആർ.പി.സി സെക്ഷൻ 125 മുസ്ലിം സ്ത്രീകൾക്കും ബാധകമാണെന്ന സുപ്രിം കോടതി വിധി. ആ വിധിക്കെതിരെ ഇന്ത്യയിലെ മതമൗലികവാദികളും വർഗ്ഗീയ വാദികളും വൻ കോലാഹലമുണ്ടാക്കി. അങ്ങിനെ അന്നത്തെ രാജീവ് ഗാന്ധി സർക്കാർ, ആ നിയമത്തെ മറികടക്കാൻ മുസ്ലിം വനിതാ (വിവാഹമോചിത) അവകാശ സംരക്ഷണ നിയമം കൊണ്ടുവന്നു. കോൺഗ്രസിന് വലിയ വില കൊടുക്കേണ്ടി വന്ന ഒരു മുസ്ലിം പ്രീണന നടപടിയായിരുന്നു അത്.

ഇന്ത്യയിൽ ഏക സിവിൽ കോഡ് അടക്കമുള്ള വിഷയങ്ങൾ വരുമ്പോൾ ചില ഇസ്ലാമിക സംഘടകൾ എപ്പോഴും ഉന്നയിക്കാറുള്ള പ്രധാനവിഷയം ഇത് തങ്ങളുടെ മതപരമായ കാര്യമാണന്നാണ്. ശരീഅത്ത് അനുസരിച്ച് ജീവിക്കുക ഒരു മുസ്ലീമിന്റെ കടമയാണെന്ന് പറഞ്ഞുകൊണ്ടാണ് അവർ ഈ ചർച്ചയിലൊക്കെ ഇടപെടുന്നത്. എന്നാൽ ശരീയത്ത് അല്ല മനുഷ്യവകാശങ്ങൾ തന്നെയാണ് പ്രധാനം എന്ന് പറയാതെ പറയുകയാണ് സൗദി. ഏക സിവിൽ കോഡ് എന്നു കേൾക്കുമ്പോൾ ശരീഅത്തിൽ തൊടാൻ പാടില്ലെന്ന് ആക്രോശിക്കുന്നവരൊക്കെ സൗദിക്കെതിരെ എന്തെങ്കിലും മിണ്ടുമോ എന്ന് അറിയാൻ കൗതുകമുണ്ട്.സൗദി രാജാവ് പടച്ചോനും മേലെയാണോ എന്ന് കേരളത്തിൽ ചില അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ശരീഅത്ത് സംരക്ഷകരാരും മിണ്ടിക്കാണുന്നില്ല.

സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയും കായിക വിനോദങ്ങൾ കാണാൻ അവസരം നൽകിയും തുടങ്ങി വെച്ച പരിഷ്‌ക്കാരങ്ങളിൽ ഒടുവിലെത്തതാണ് ചാട്ടവാറടിയും കുട്ടികളുടെ വധശിക്ഷ ഒഴിവാക്കി കൊണ്ടുള്ള തീരുമാനം. ഏഴാം നൂറ്റാണ്ടിൽ നിന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കുള്ള പ്രയാണത്തിലാണിപ്പോൾ സൗദി അറേബ്യയെന്ന് ചുരുക്കം. സൗദിയടക്കം മാറുമ്പോൾ കേരളത്തിലടക്കം നാം എത്ര പിന്നോട്ടുപോകുന്നു എന്നോർക്കണം. ആറാം നൂറ്റാണ്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ആടുമേക്കൽ സംഘങ്ങളും, പ്രവാചകചര്യ അതേപടി പിന്തുടരുന്ന തബ്ലീഗുകാരും കേരളത്തിൽ വർധിക്കുന്നു.മുസ്ലിം സ്ത്രീകളെ പർദയണയിപ്പിച്ച് ചാക്കുകെട്ടുകൾപോലെ നടത്തിക്കുന്ന പ്രവണത കേരളത്തിൽ വർധിക്കയാണ്. എന്തിന് അമുസ്ലീളെ ജോലിക്കുപോലും വെക്കരുതെന്നും, പാട്ടുപാടരുതെന്നും, ലുഡോ കളിപോലും ഹറാമാണെന്നും, അമ്പലങ്ങൾക്ക് പിരിവ് കൊടുക്കുന്നത് വേശ്യാലയത്തിൽ പണം കൊടുക്കുന്നതിനേക്കാൾ മോശമാണ് എന്നൊക്കെ പറയുന്ന മത പ്രഭാഷകരും എണ്ണവും കേരളത്തിൽ അടക്കം വർധിക്കയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഇസ്ലാമിക ലോകം സൗദിയെ മാതൃകയാക്കുമോ എന്ന ചോദ്യം ഉയരുന്നത്.

സൗദിയുടെ ഇമേജ് തകർത്ത ചാട്ടവാറിടി ശിക്ഷ

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ അധുനിക കാഴ്പ്പാടിനുസരിച്ചുള്ള ഭരണസംവിധാനങ്ങൾ സൗദി ഉൾക്കൊള്ളുമ്പോൾതന്നെ ചാട്ടവാറടിയും അടക്കമുള്ള പ്രാകൃത ശിക്ഷാരീതികൾ ആ നാട്ടിൽ നിലനിൽക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ ഇമേജിനെ മോശമായി ബാധിച്ചതോടെ കുറ്റവാളികൾക്ക് ചാട്ടവാറടി ശിക്ഷ നൽകുന്നകാര്യം അധികൃതർ അവസാനിപ്പിക്കാൻ ശ്രമിക്കയാണ്. സുപ്രീം കോടതി ജനറൽ കമ്മീഷനാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. റോയിട്ടേർസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കാണ് ഇതു സംബന്ധിച്ച് രേഖകൾ ലഭിച്ചിരിക്കുന്നത്. ചാട്ടവാറടിക്കു പകരം തടവ് ശിക്ഷയോ പിഴയോ ഈടാക്കാനാണ് നീക്കം.

സൽമാൻ രാജാവിന്റെ നിർദ്ദേശപ്രകാരവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേൽനോട്ടത്തിലും എടുത്ത മനുഷ്യാവകാശ പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് തീരുമാനം,' റോയിട്ടേർസിന് ലഭിച്ച രേഖയിൽ പറയുന്നു.സൗദി അറേബ്യയിൽ നിരവധി കുറ്റങ്ങൾക്ക് നിലവിൽ ചാട്ടവാറടി ശിക്ഷ നൽകുന്നുണ്ട്. 2015 ൽ റയ്ഫി ബദവി എന്ന ബ്ലോഗർക്ക് മതനിന്ദ ആരോപിച്ചും സൈബർ കുറ്റകൃത്യങ്ങൾ ആരോപിച്ചും പൊതു സ്ഥലത്ത് വെച്ച് ചാട്ടവാറടി ശിക്ഷ നൽകിയ വലിയ തരത്തിൽ വാർത്തയായിരുന്നു. ആഴ്ചകളിൽ 1000 ചാട്ടവാറടി നൽകണമെന്നായിരുന്നു ഇദ്ദേഹത്തിന് വിധിച്ച ശിക്ഷ. എന്നാൽ ഇതിനെതിരെ ആഗോളതലത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഈ ശിക്ഷ പൂർണമായും നടന്നിട്ടില്ല.

സൗദിയിൽ നടപ്പാക്കുന്ന വധശിക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ കൂടി എന്നതടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ട് പുറത്തു വരുന്നതിനിടെയാണ് ചാട്ടവാറടി നിർത്തലാക്കിയത്. സൗദി അറേബ്യയിൽ 5 വർഷ ഭരണകാലയളവിനിടയിൽ 800 പേരെ തൂക്കിലേറ്റിയതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. യു.കെ കേന്ദ്രമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ റിപ്രൈവിന്റെ സർവ്വേയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സൗദി രാജാവ് സൽമാന്റെ ഭരണകാലത്ത് തൂക്കിക്കൊലകൾ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2009-2014 വർഷക്കാലത്തെ അബ്ദുള്ള രാജാവിന്റെ ഭരണസമയത്ത് 423 തൂക്കിക്കൊലകളാണ് നടന്നത്. 2015 ൽ സൽമാൻ രാജാവ് അധികാരത്തിലേറിയതോടെയാണ് ഇത്രയധികം വധശിക്ഷകൾ നടന്നിരിക്കുന്നത്.

ഒപ്പം ആനംസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയിൽ 2019 ൽ 184 വധശിക്ഷകളാണ് നടന്നത്. ആംനസ്റ്റിയുടെ കണക്ക് പ്രകാരം സൗദിയിൽ ഒരു വർഷം നടന്ന വധശിക്ഷകളിൽ ഏറ്റവും കൂടിയ കണക്കാണിത്. തൂക്കിലേറ്റപ്പെട്ട 184 പേരിൽ ആറ് സ്ത്രീകളും,178 പുരുഷന്മാരും ഉൾപ്പെടുന്നു. 2018 ൽ 149 പേരാണ് രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്

തിരുത്തപ്പെടുന്നത് ഖുർആൻ തന്നെ

ഇതോടൊപ്പം പ്രായപൂർത്തിയാവാത്തവരുടെ വധശിക്ഷയും സൗദി നിർത്തലാക്കിയിട്ടുണ്ട്.ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങളാണ് സൗദി അറേബ്യ റദ്ദാക്കിയത്. അതും ഖുർആനിൽ വ്യക്തമായി പറയുന്ന രണ്ട് ശിക്ഷാവിധികൾ. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യൻ ഭരണ കൂടം നിർത്തലാക്കാൻ തീരുമാനിച്ചത്. ഇത് വലിയ വിപ്ലവം ആണെന്നാണ് ദ ഗാർഡിയൻ അടക്കമുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും നിരന്തരമായി സമ്മർദ്ദം ചെലുത്തി കൊണ്ടിരുന്ന രണ്ട് സംഗതികളാണിവ. സൗദിയിലും ഇറാനിലും സുഡാനിലുമാണ് ഏറ്റവും കൂടുതൽ കുട്ടികൾ വധശിക്ഷക്ക് വിധേയമാകുന്നത്.ഖുർആനിലെ അഞ്ചാം അധ്യായത്തിലെ മുപ്പത്തിമൂന്നാം വചനമാണ് ശരീഅത്തിലെ വധശിക്ഷക്ക് നിദാനം. ആ വചനം ഇങ്ങിനെയാണ്:അല്ലാഹുവിനോടും അവന്റെ ദൂതനോടും യുദ്ധം ചെയ്യുകയും ഭൂമിയിൽ അധർമം വളർത്തുന്നതിനു യത്‌നിക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ വധിക്കപ്പെടുകയോ ക്രൂശിക്കപ്പെടുകയോ കൈകാലുകൾ വിപരീതമായി ഛേദിക്കപ്പെടുകയോ അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ ആകുന്നു (5:33)

വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാർ അടിയെ കുറിച്ച് പറയുന്നത് ഇരുപത്തിനാലാം അധ്യായത്തിലെ രണ്ടാമത്തെ വചനത്തിലാണ്:
വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ - അവരിൽ ഓരോരുത്തരെയും - നിങ്ങൾ നൂറു അടി അടിക്കുവിൻ! അല്ലാഹുവിന്റെ നടപടിയിൽ, അവരെ സംബന്ധിച്ചു യാതൊരു ദയയും (നിങ്ങൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ) നിങ്ങൾക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളിൽ നിന്നുള്ള ഒരു വിഭാഗമാളുകൾ സന്നിഹിതരാകുകയും ചെയ്തുകൊള്ളട്ടെ.'. അപ്പോൾ തിരുത്തപ്പെടുന്നത് ഖുർആൻ തന്നെയാണെന്ന് വ്യക്തമാണ്.

'കാലോചിതമായ പരിഷ്‌ക്കരിക്കപ്പെടാനുള്ളതാണ് മതം എന്ന ചിന്ത സൗദിയിൽപോലും വന്നു കഴിഞ്ഞു.എന്നാൽ മുത്തലാഖ് ബില്ലിന്റെ കാര്യത്തിൽ നമ്മുടെ നാട്ടിൽ നടന്നത് എന്താണ്. സ്ത്രീകൾക്കെതിരെ തോന്നിയപോലെ ഉപയോഗിക്കാൻ കഴിയുന്ന ആ കാടൻ നിയമം എടുത്ത കളഞ്ഞതിന് കേരളത്തിലെ സ്ത്രീകൾ തന്നെ തെരുവിൽ ഇറങ്ങുകയായിരുന്നു. ഇസ്ലാമിക രാജ്യങ്ങളിൽപോലുമില്ലാത്ത പർദയുടെ വ്യാപനം ആണ് ഇവിട നടക്കുന്നത്. ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള കൈവെട്ടോ തലവെട്ടോ ഒന്നും ഇന്ത്യയിൽ നടക്കുന്നുണ്ടോ. എല്ലാ ക്രിമിനൽ നിയമങ്ങളിലും ഇന്ത്യൻ നിയമങ്ങൾ അനുസരിക്കുന്നവർ സിവിൽ നിയമങ്ങളുടെ കാര്യം വരുമ്പോൾ എന്തിനാണ് ശരീഅത്ത് നിയമങ്ങളിൽ മുറകെ പിടിക്കുന്നത്.' - പ്രഭാഷകയും ആക്റ്റീവിസ്റ്റുമായ ജാമദി ടീച്ചർ ചോദിക്കുന്നു.

മുമ്പൊക്കെ സൗദിയിൽ പരസ്യമായി തലവെട്ടുന്ന പ്രകൃമായ മതവിധിയും ഉണ്ടായിരുന്നു. ഇപ്പോൾ പരസ്യമായ തലവെട്ടലിനെ ഭരണകൂടം അങ്ങനെ പ്രോൽസാഹിപ്പിക്കാറില്ല അതുപോലെ വ്യഭിചാരികളെ കല്ലെറിഞ്ഞ് കൊയ്യുന്ന ശിക്ഷയും. കാലത്തിന്റെ മാറ്റം എല്ലായിടത്തും എത്തുന്നുവെന്ന് ചുരുക്കം.

സൗദിയിൽ സ്ത്രീകളും വലിയ തോതിൽ സമ്പാദിക്കുന്നു

2005ലാണ് അബ്ദുല്ല രാജാവ് സ്ഥാനമേറ്റതുമുതൽ സൗദി അതിവേഗം മാറുകയാണ്. മകനും കിരീടവകാശിയുമായ എംബിഎസും ലക്ഷ്യമിടുന്നത് ഒരു ആധുനിക സൗദിയെ ആണ്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുല്ല രാജാവ് എടുത്തതും ലോക മാധ്യമങ്ങളുടെ കൈയടി.അബ്ദുല്ല രാജാവ് 2011-ൽ നടത്തിയ പ്രഖ്യാപനം രാജ്യത്തെ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ്.സൗദി അറേബ്യയിൽ വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദി സർക്കാർ സ്ത്രീകൾക്ക് മാത്രമായി ഒരു നഗരം നിർമ്മിക്കുന്നുണ്ട്്. സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന തൊഴിൽ രംഗത്തെ വനിതാവൽക്കരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്ന കടകളിലെ നാല് ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ തൊഴിലന്വേഷകർക്ക് പേർ രജിസ്റ്റർ ചെയ്യാൻ ഹാഫിസ് എന്ന പേരിൽ പ്രത്യേക സംവിധാനവും നിലവിലുണ്ട്.

മാറ്റത്തിന്റെ കാറ്റു വീശുന്ന സൗദി അറേബ്യയിൽ, പരിഷ്‌കാരങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ആയിരക്കണക്കിനു സ്ത്രീകളാണ്. അതിൽ ഒളായ റുവാ അൽ മൂസ എന്ന പെൺകുട്ടിയൂടെ അനുഭവങ്ങൾ കഴിഞ്ഞ ആഴ്ച ലോകത്ത് വലിയ ചർച്ചയായിരുന്നു. ലോകം മുഴുവൻ ഭീഷണി ഉയർത്തുന്ന കോവിഡ് എന്ന മഹാമാരിക്കും തങ്ങളുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ലെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് റുവാ.

അവൾ പറയുന്നത് ഇങ്ങനെയാണ്. 'ഡിഗ്രി പരീക്ഷ വിജയിച്ചിരുന്നെങ്കിലും ഒരു ജോലി സ്വപ്നം കണ്ടു വർഷങ്ങളോളം വീട്ടിലിരുന്നിട്ടുണ്ട് ഞാനും. എന്നാൽ അടുത്ത കാലത്തായി മാറ്റങ്ങൾ വന്നതോടെ 25 വയസ്സുകാരിയായ എനിക്കും ജോലി കിട്ടി. റിയാദിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വൈകുന്നേരത്തെ ഷിഫ്റ്റിൽ റിസപ്ഷനിസ്റ്റായിട്ടാണ് ജോലി. 10 സ്ത്രീകളും ആറു പുരുഷന്മാരുമുണ്ട് ജോലിസ്ഥലത്ത്. ഇപ്പോൾ ലോക്ഡൗണിനെത്തുടർന്ന് റുവായും വീട്ടിൽ തന്നെയാണ്. എന്നാൽ നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ, വീണ്ടും ജോലിക്കു പോകാമെന്നാണ് പ്രതീക്ഷ. കോളജിൽ നന്നായിത്തന്നെയാണ് ഞാൻ പഠിച്ചത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു ജോലിയും പ്രതീക്ഷിച്ചു. എന്നാൽ കഴിഞ്ഞ നാലു വർഷമായി സൗദിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നെപ്പോലെ എന്റെ കൂടെ പഠിച്ച എല്ലാവർക്കും ജോലി കിട്ടിക്കഴിഞ്ഞു. സൗദിയിലെ സ്ത്രീകളും വലിയ തോതിൽ ജോലി ചെയ്തു പണം സമ്പാദിച്ചു ജീവിക്കുന്നു' - റുവാ പറയുന്നു.

സ്ത്രീകൾ ജോലിക്കാരായതോടെ വ്യാപാരം കുടുന്നു

പുരുഷ രക്ഷകർത്താക്കളുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമം മൂലം വർഷങ്ങളായി സ്ത്രീകൾ സൗദിയിൽ മുഖ്യധാരയിലില്ല. അതിനിടെയാണ് 2016ൽ മുഹമ്മദ് ബിൻ സൽമാൻ രാജാവ് വിഷൻ 2030 അവതരിപ്പിക്കുന്നത്. അതോടെ സ്ത്രീകൾക്കും ജോലി ചെയ്യാനും രാജ്യ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാനുമുള്ള അവസരങ്ങളും ലഭിച്ചുതുടങ്ങി.

ഫാത്തിമ അൽ ദഖീൽ എന്ന യുവതിക്ക് വർഷങ്ങളോളം ശ്രമിച്ചതിനുശേഷമാണ് ഒരു ഫ്രഞ്ച് കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ലഭിച്ചത്. എന്നാൽ ആഴ്ചകൾ മാത്രം ജോലി ചെയ്തപ്പോഴേക്കും കോറോണ വൈറസ് ഭീഷണി വ്യാപിച്ചു. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ഏറ്റവും ഭീതി വിതച്ചിരിക്കുന്നതും സൗദിയിലാണ്. 'എനിക്കു മാത്രമല്ല, എന്റെ എല്ലാ സുഹൃത്തുക്കൾക്കും ജോലി ലഭിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഞങ്ങൾ ജോലി തുടങ്ങിയപ്പോഴാണ് കോവിഡ് എത്തുന്നത്. എന്നാലും ഈ കാലം വേഗം കടന്നുപോകും. വീണ്ടും ഞങ്ങൾ ജോലിക്കുപോകുന്ന പ്രഭാതം വന്നെത്തും- ഫാത്തിമ പറയുന്നു. സൗദിയിലെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇപ്പോൾ സ്ത്രീകൾ സജീവമാണ്. ബാങ്കിങ്, ബിസിനസ്, സാമ്പത്തിക സ്ഥാപനങ്ങൾ, അതിർത്തി രക്ഷാ ഉദ്യോഗസ്ഥർ, ഭക്ഷണ സാധന വിതരണം എന്നീ രംഗങ്ങളിലെല്ലാം സ്ത്രീകളും ജോലി ചെയ്യുന്നു.

സ്ത്രീകൾ കൂടി ജോലി ചെയ്യാനെത്തിയതോടെ ജോലി സ്ഥലങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായതെന്ന് പലരും പറയുന്നു. പലയിടത്തും അടുത്തിടെയാണ് സ്ത്രീകളുടെ ശുചിമുറികളും മറ്റും നിർമ്മിക്കുന്നത്. ഒരു തുണിക്കടയിൽ ജോലി ചെയ്യുന്ന 23 വയസ്സുകാരിയായ സാറ അൽ ദോസരി പറയുന്നത് ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള ജനങ്ങളുടെ മനോഭാവത്തിലും മാറ്റം വന്നെന്നാണ്. നേരത്തെ ജോലി ചെയ്യുന്ന സ്ത്രീകളെ പുച്ഛത്തോടെ കണ്ടിരുന്നവരുണ്ടായിരുന്നു. ഇപ്പോൾ അവർ സ്ത്രീകളെ അഭിമാനമായി കാണുന്നു. പരിഷ്‌കാരങ്ങളുടെ ഭാഗമായി നിലവിൽ ഒട്ടേറെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ സംഖ്യ 35 ശതമാനമായി വർധിച്ചിട്ടുമുണ്ട്. വസ്ത്രശാലകളിലും മറ്റും സ്ത്രീകൾ ജീവനക്കാരായി എത്തിയതോടെ കച്ചവടവും കൂടിയിട്ടുണ്ടെന്ന് ഉടമസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ചില സ്ത്രീകളെങ്കിലും പുരുഷ ജീവനക്കാർ മാത്രമുള്ള കടകളിൽ പോകാൻ മടിച്ചിരുന്നു.

കരിനിഴലായി ജമാൽ ഖഷോഗി വധം

സാമ്പത്തിക രംഗംമെച്ചപ്പെടാനായി അവധി ദിനം കൂടി മാറ്റിയ രാജ്യമാണ് സൗദി. നിലവിൽ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ആണ് സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങൾ. മുൻപ് ഇത് വ്യാഴം വെള്ളി ദിവസങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത ഒഴിവു ദിനങ്ങളായി കണക്കാക്കുന്ന വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനായാണ് ഈ മാറ്റം വരുത്തിയത്. 2013 ഏപ്രിൽ മാസം ശൂറ കൗൺസിലും പിന്നീട് സൗദി മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.

നിലനിൽക്കണമെങ്കിൽ ആചാരങ്ങളിൽ അടക്കം് മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സൽമാൻ.ഒരു വശത്ത് മികച്ച നേതാവ് എന്ന പ്രതിച്ഛായ രൂപപ്പെട്ടുവരുമ്പോഴാണ് മാധ്യപ്രവർത്തകനായ ജമാൽ ബഷോഗിയുടെ കൊലപാതകം മുഹമ്മദ് ബിൻ സൽമാനിന് മേൽ കരിനിഴൽ വീഴ്‌ത്താൻ തുടങ്ങിയത്. തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ച് ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന കുറ്റസമ്മതത്തോടെ രാജ്യാന്തരതലത്തിൽ സൗദി അറേബ്യക്കെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നു. അതിന്റെ അലയൊലകൾ ഇപ്പോഴും അടങ്ങിയിട്ടില്ല. 'അറബ് ലോകത്തിന് ഇന്ന് അടിയന്തിരമായി വേണ്ടത് സ്വതന്ത്രവും ഭീതിമുക്തവുമായ മാധ്യമ പ്രവർത്തനമാണ്. സൗദി അറേബ്യ അറബ് പൊതു മണ്ഡലത്തെ ശ്വാസം മുട്ടിക്കുന്നു'- ഈ കോളം എഴുതി നാലാം ദിവസം ജമാൽ കൊല്ലപ്പെട്ടു.

അതുപോലെ തന്നെ എംബിഎസിനെ എതിർക്കുന്ന രാജ്യ കുടുംബാങ്ങൾ തന്നെ തടവിലാക്കുകയോ കൊല്ലപ്പെടുകയയോ ചെയ്യുന്നുണ്ട്. രാജ കുടംബത്തിൽ നടക്കുന്ന ഇത്തരം 'കൊട്ടാര വിപ്ലവങ്ങളും' ഇടക്കിടെ വാർത്തയാവാറുണ്ട്. അതായത് ഭരണകൂട ഭീകരതയും സേച്യാധിപത്യത്വരയും ഇപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്. എങ്കിലും മാറ്റങ്ങൾ എത്ര ചെറുതാണെങ്കിലും അത് സമൂഹത്തിന് ഗുണകരമാണെന്നതും കാണാതിരുന്നുകൂടാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP