Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നോട്ടു നിരോധനത്തിന് പിന്നാലെ കിട്ടാക്കടം പെരുകിതോടെ കുത്തുപാളയെടുത്ത് ബാങ്കുകൾ; വായ്‌പ്പയെടുത്ത് മുങ്ങിയ കോർപ്പറേറ്റ് ഭീമന്മാരെ തൊടാതെ മോദി സർക്കാറിന്റെ ഒത്താശ; രൂപയുടെ വിലയിടിവും നാണയപ്പെരുപ്പവും ജനജീവിതം ദുഷ്‌ക്കരമാക്കി; ഒടുവിൽ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി; തരില്ലെന്ന് തീർത്തു പറഞ്ഞ ഉർജിത് പട്ടേൽ രാജിക്ക്: ആർബിഐ-കേന്ദ്രം തമ്മിലടി വിരൽചൂണ്ടുന്നത് രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് തന്നെ

നോട്ടു നിരോധനത്തിന് പിന്നാലെ കിട്ടാക്കടം പെരുകിതോടെ കുത്തുപാളയെടുത്ത് ബാങ്കുകൾ; വായ്‌പ്പയെടുത്ത് മുങ്ങിയ കോർപ്പറേറ്റ് ഭീമന്മാരെ തൊടാതെ മോദി സർക്കാറിന്റെ ഒത്താശ; രൂപയുടെ വിലയിടിവും നാണയപ്പെരുപ്പവും ജനജീവിതം ദുഷ്‌ക്കരമാക്കി; ഒടുവിൽ റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ 3.6 ലക്ഷം കോടി ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി; തരില്ലെന്ന് തീർത്തു പറഞ്ഞ ഉർജിത് പട്ടേൽ രാജിക്ക്: ആർബിഐ-കേന്ദ്രം തമ്മിലടി വിരൽചൂണ്ടുന്നത് രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തിന് സാമ്പത്തിക രംഗത്തെ തകിടം മറിച്ച നോട്ടു നിരോധനത്തിന് നാളെ രണ്ട് വയസു തികയുകയാണ്. മോദി സർക്കാറിന്റെ കരുത്തുറ്റ നടപടിയെന്നും കള്ളപ്പണത്തെ പിടിക്കാനുള്ള ശ്രമങ്ങളിൽ ഏറ്റവും മികച്ചതെന്നും അഭിപ്രായപ്പെട്ട നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തന്നെ തകർത്തുവെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. ഒടുവിൽ നോട്ടുനിരോധനം കള്ളപ്പണം തടയാൻ ഉതകുന്നതായിരുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ വ്യക്തമാക്കുന്ന സാഹചര്യം ഉണ്ടായി. ഡോ. മന്മോഹൻ സിംഗിന്റെ പ്രവചനത്തെ ശരിവെച്ച് സാമ്പത്തിക വളർച്ചയിലും ഇടിവുണ്ടായി. ഈ നോട്ടു നിരോധനം സാരമായി ബാധിച്ചത് രാജ്യത്തെ ബാങ്കുകളെ ആയിരുന്നു. പ്രത്യേകിച്ചും പൊതുമേഖലാ ബാങ്കുകളെ. ഈ പൊതുമേഖലാ ബാങ്കുകൾ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടമാണ് ഇത്. ഈ വേളയിലാണ് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി കേന്ദ്രസർക്കാർ ഏറ്റുമുട്ടലിന്റെ പാതയിൽ നീങ്ങുന്നതും.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് വായ്‌പ്പ നൽകാൻ പണമില്ലാത്ത അവസ്ഥയിൽ ആർ ബി ഐയുടെ കരുതൽ ധന ശേഖരത്തിൽ നിന്ന് 3.6ലക്ഷം കോടിരൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു രംഗത്തെത്തിയതോടെ പ്രതിസന്ധി മൂർച്ഛിച്ച അവസ്ഥയിലാണ്. ഇത് ആർബിഐ ഗവർണറുടെ രാജിയിലേക്ക് നീങ്ങുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് നിരവധി പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ സേവനം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഉർജിത് പട്ടേലും റിസർബ് ബാങ്കിന്റെ പടിയിറങ്ങാൻ ഒരുങ്ങുന്നത്.

നവംബർ 19ന് നടക്കാനിരിക്കുന്ന ബോർഡ് യോഗത്തിൽ രാജി സമർപ്പിച്ചേക്കുമെന്ന് പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സർക്കാരും ആർ ബി ഐയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാകുന്നതിനിടെയാണ് പട്ടേലിന്റെ രാജിവാർത്ത പുറത്തെത്തുന്നത്. പ്രധാനമായും മൂന്നുവിഷയങ്ങളിലാണ് ആർ ബി ഐയും സർക്കാരും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടത്. ആർ ബി ഐയുടെ കരുതൽധനത്തിൽനിന്ന് കൂടുതൽ തുക സർക്കാർ ആവശ്യപ്പെട്ടതാണ് ഇതിൽ ഒടുവിലത്തേത്. ആർ ബി ഐയുടെ കരുതൽ ധനത്തിൽനിന്ന് 3.6ലക്ഷം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം ആർ ബി ഐ നിരസിച്ചു.

റിസർവ് ബാങ്കിന്റെ പക്കലുള്ള കരുതൽ ധനം ഉപയോഗിച്ചാണ് രൂപയുടെ വിലയിടിവ് പിടിച്ചു നിർത്താൻ ശ്രമിക്കുന്നതും വിലയക്കയറ്റം നിയന്ത്രിക്കാനുള്ള ഇടപെടൽ നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ. അങ്ങനെ വിനിയോഗിക്കേണ്ട പണം സർക്കാർ ആവശ്യപ്പെടുന്നത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതുമാണ്. സാമ്പത്തിക രംഗത്തിന് മൊത്തത്തിൽ ഉണർവുണ്ടാക്കാൻ വേണ്ടിയാണ് ഇടപെടൽ എന്നാണ് കേന്ദ്രസർക്കാറിന്റെ വാദം. ഹൗസിങ്, ഫിനാൻസിങ് കമ്പനികൾ തകരുന്നത് ഒഴിവാക്കാൻ സമ്പദ്വ്യവസ്ഥയിലേക്ക് കൂടുതൽ പണം ലഭ്യമാക്കാനാണ് ഇടപെടൽ എന്ന് അരുൺ ജെയ്റ്റ്‌ലിയും കൂട്ടരും വാദിക്കുമ്പോഴും പ്രശ്‌നം അധികാര തർക്കമായി മാറുന്നു എന്നതാണ്.

കേന്ദ്രം ചോദിച്ചത് 3.6 ലക്ഷം കോടി, പറ്റില്ലെന്ന് ആർബിഐ: തർക്കത്തിന്റെ മൂലകാരണം

കരുതൽ ധനത്തിന്റെ മൂന്നിലൊന്ന് കൈമാറാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ.) വിസമ്മതിച്ചതാണ് കേന്ദ്രസർക്കാരും ബാങ്കും തമ്മിലുള്ള അടിയുടെ തുടക്കം. കേന്ദ്രസർക്കാറിന് നിലവിൽ 9.59 ലക്ഷം കോടി രൂപയാണ് കരുതൽ ധനമായി ഉള്ളത്. ഇതിൽ നിന്ന് 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് ധനമന്ത്രാലയത്തിന്റെ ആവശ്യം. മുമ്പെങ്ങും സർക്കാറുകൾ ആവശ്യപ്പെടാത്ത നീക്കമാണ് മോദി സർക്കാറിന്റേത്. കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് ഈ തുക കൈകാര്യം ചെയ്യുന്ന പദ്ധതിയും ധനമന്ത്രാലയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശം റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ തള്ളി.

കരുതൽധനം കൈമാറുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകിടംമറിക്കാനേ ഇടയാക്കൂവെന്ന വിലയിരുത്തലിലാണ് റിസർവ് ബാങ്ക് ഈ നിലപാട് കൈക്കൊണ്ടത്. റിസർവ് ബാങ്കിന്റെ മൂലധനഘടനയെ കുറ്റപ്പെടുത്തി കേന്ദ്രം രംഗത്തുവന്നതിന്റെ കാരണവും പലതാണ്. നിലവിലുള്ള ഘടന 2017 ജൂലായിൽ റിസർവ് ബാങ്കിന്റെ ബോർഡ് ഏകപക്ഷീയമായി അംഗീകരിച്ചതാണ്. ഈ യോഗത്തിൽ സർക്കാരിന്റെ രണ്ടു പ്രതിനിധികളും പങ്കെടുത്തിരുന്നില്ല. ഈ ഘടനയ്ക്ക് സർക്കാർ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. അന്നുമുതൽ, ഈ വിഷയം ചർച്ച ചെയ്യണമെന്ന് സർക്കാർ നിലപാടെടുത്തിരുന്നു.

ആർ.ബി.ഐ. അവരുടെ മൂലധനാവശ്യങ്ങൾ അധികമായാണ് കണക്കാക്കിയിരിക്കുന്നതെന്നും സർക്കാർ വാദിക്കുന്നു. അധികതുകയായ 3.6 ലക്ഷം കോടി രൂപ കൈമാറണമെന്നാണ് ധനമന്ത്രാലയം ആവശ്യപ്പെടുന്നത്. ആസ്തിയുടെ 28 ശതമാനമാണ് ആർ.ബി.ഐ. കരുതൽധനമായി മാറ്റിവെച്ചിരിക്കുന്നത്. മറ്റു രാജ്യങ്ങളിൽ അടക്കം കേന്ദ്ര ബാങ്കുകളുടെ മൂലധനത്തിൽ കുറവുണ്ടെന്ന കാരണമാണ് ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്നത്. ആർ.ബി.ഐ.യുടെ പക്കലുള്ള അധികപണം അവരുമായി കൂടിയാലോചിച്ച് ചെലവഴിക്കാമെന്ന നിർദേശമാണ് ധനമന്ത്രാലയം മുന്നോട്ടുവെച്ചത്. ഈ പണം പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനും ബാങ്കുകളുടെ വായ്പാവ്യാപ്തി വർധിപ്പിക്കാനും ഉപയോഗിക്കണമെന്നും ധനമന്ത്രാലയം നിർദേശിക്കുന്നു. അതേസമയം സുഗമമായി പ്രവർത്തിച്ച ബാങ്കുകൾ എങ്ങനെ തകർന്നു എന്ന ചോദ്യത്തോട് കേന്ദ്രം മൗനം പാലിക്കുകയാണ്.

എല്ലാം തകിടം മറിച്ചത് മല്യ അടക്കമുള്ള കോർപ്പറേറ്റുകളുടെ കിട്ടാക്കടം

ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയ കോർപ്പറേറ്റുകളുടെ എണ്ണം രാജ്യത്ത് കൂടി വരികയാണ്. രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയത് കോർപ്പറേറ്റുകളുടെ കിട്ടാക്കടമാണെന്നും ഇതിൽ നടപടി വേണമെന്നും കാണിച്ച് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇങ്ങനെ കിട്ടാക്കടം വരുത്തിയവരുടെ പട്ടികയിൽ മോദിക്ക് പ്രിയപ്പെട്ടവർ വരെ ഉണ്ടെന്നാണ് ആരോപണം. ഈ ലിസ്റ്റ് കേന്ദ്രം രഹസ്യമാക്കി വെക്കുകയായിരുന്നു. അടുത്തിടെയാണ് ഈ ലിസ്റ്റ് പുറത്തുവന്നത്. രാജൻ നൽകിയ കത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവക്ക് കേന്ദ്ര വിവരാവകാശ കമീഷൻ നിർദ്ദേശം നൽകുകയുമുണ്ടായി. ഇതോടെ ആർബിഐയും കേന്ദ്രവും തമ്മിൽ ഉരസൽ ഉണ്ടാകുകയായിരുന്നു.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം വിവിധ പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടത്തിന്റെ 25 ശതമാനവും വരുത്തിവച്ചത് വൻകിടക്കാരായിരുന്നു. ഈ 12 കമ്പനികളുടെ പട്ടിക റിസർവ് ബാങ്ക് പുറത്തുവിട്ടു. 12 കമ്പനികളും ചേർന്ന് നൽകാനുള്ളത് 2,53,733 കോടി രൂപയാണ്. രാജ്യത്തെ ഏറ്റവും വലിയ ഓട്ടോഗ്രേഡ് സ്റ്റീൽ നിർമ്മാതാക്കളായ ഭൂഷൺ സ്റ്റീൽ ലിമിറ്റഡ് ആണ് കിട്ടാക്കടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 44,478 കോടി രൂപയാണ് ഭൂഷൺ സ്റ്റീൽ ലിമിറ്റഡിന്റെ കിട്ടാക്കടം. ഊർജവിതരണ മേഖലയിലും നിർമ്മാണ, റിയൽ എസ്‌റ്റേറ്റ് മേഖലയിലും പതിറ്റാണ്ടായി മുന്നേറുന്ന ലാൻകോ ഇൻഫ്രാടെക് ആണ് കിട്ടാക്കട പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 44.368 കോടി രൂപയാണ് ഇവരിൽനിന്ന് ബാങ്കുകൾക്ക് കിട്ടാനുള്ളത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്സാർ ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിലൊന്നായ എസ്സാർ സ്റ്റീൽ ലിമിറ്റഡാണ് മൂന്നാം സ്ഥാനത്തുള്ളത്. 37,284 കോടി രൂപയാണ് ഇവരിൽനിന്നുള്ള കിട്ടാക്കടം.

ഭൂഷൺ പവർ ആൻഡ് സ്റ്റീൽ ലിമിറ്റഡ്, ആലോക് ഇൻഡസ്ട്രീസ്, ആംടെക് ഓട്ടോ ലിമിറ്റഡ്, മോണെറ്റ് ഇസ്പാറ്റ് ആൻഡ് എനർജി, എലക്‌ട്രോ സ്റ്റീൽസ് ലിമിറ്റഡ്, എറാ ഇൻഫ്രാടെക്, ജെപി ഇൻഫ്രാ ടെക്, എബിജി ഷിപ്യാർഡ്, ജ്യോതി സ്ട്രക്‌ചേഴ്‌സ് എന്നിവയാണ് കിട്ടാക്കടത്തിൽ മുമ്പന്തിയിലുള്ള നാലുമുതൽ 12 വരെ സ്ഥാപനങ്ങൾ. കഴിഞ്ഞവർഷം പാർലമെന്റ് പാസാക്കിയ ഇൻസോൾവൻസി ബാങ്ക്‌റപ്റ്റ്സി കോഡ് (ഐബിസി) അനുസരിച്ച് തുടർ നടപടിക്രമങ്ങൾ കൈക്കൊള്ളുമെന്നറിയിച്ച് റിസർവ് ബാങ്ക് ഇവർക്കും കിട്ടാക്കടം വരുത്തിയ മറ്റ് 488 കമ്പനികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ആദ്യ 12 കമ്പനികളുടെ പട്ടികയിൽ ഏഴാമതുള്ള മോണെറ്റ് ഇസ്പാറ്റ് ആൻഡ് എനർജി കമ്പനിക്ക് 'ഹെയർ കട്ട്' എന്ന ഓമപ്പേരിൽ ഒരു 'തീർപ്പാക്കൽ' പ്രക്രിയയിലൂടെ കടന്നുപോകാൻ അനുവാദം നൽകി. അതായത് കിട്ടാക്കടം മുഴുവൻ തിരിച്ചുപിടിക്കുന്നതിനുപകരം അത് നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റി ബാങ്കിന്റെ ബാലൻസ്ഷീറ്റിൽ എഴുതിച്ചേർത്തശേഷം 75 ശതമാനം വായ്പാതുകയും എഴുതിത്ത്തള്ളി, കമ്പനി നാമമാത്രമായി 'ഔദാര്യം' പോലെ തരുന്ന തുക കൈപ്പറ്റുന്ന പ്രക്രിയയാണ് 'ഹെയർകട്ട്'. വമ്പൻ കമ്പനികളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുപകരം കമ്പനിയെ നിയമപരമായി രക്ഷിക്കാൻ ബാങ്കുകൾതന്നെ അനുവാദം ഒരുക്കിക്കൊടുക്കുന്നു. മോണെറ്റ് ഇസ്പാറ്റ് യഥാർഥത്തിലുള്ള കിട്ടാക്കടം 12,115 കോടി രൂപയാണെങ്കിലും 'ഹെയർ കട്ട്' വ്യവസ്ഥയിലൂടെ നിയമപരമായി കടന്നുപോകുമ്പോൾ കമ്പനിക്ക് 2,700 കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതി.

മോദി സർക്കാർ 2016ൽ രൂപംകൊടുത്ത നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ കരാർ പ്രകാരമാണ് ഈ 'ഹെയർ കട്ട്'. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ പറ്റിച്ചശേഷം ബാങ്കുകൾക്ക് 75 ശതമാനം നഷ്ടം വരുത്തുന്ന കരാർ മറ്റു കമ്പനികൾക്കും ബാധകമാക്കാനുള്ള നീക്കത്തിനാണ് ബാങ്കിങ് കൺസോർഷ്യമായ ഐബിഎ പിന്തുണ നൽകിയിട്ടുള്ളത്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 9.5 ലക്ഷം കോടിയാണെന്നാണ് ഔദ്യോഗിക കണക്കെങ്കിലും അതിന്റെ എത്രയോ ഇരട്ടിയാണെന്നതാണ് യാഥാർഥ്യം. കിട്ടാക്കടങ്ങൾക്കനുസരിച്ച് ബാങ്കുകൾ കൂടുതൽ തുക വകയിരുത്തണമെന്നാണ് ബാങ്കിങ് വ്യവസ്ഥ.

ആർബിഐയെ വരുതിയിൽ നിർത്തുന്നതിൽ ബിജെപിയുടെ രാഷ്ട്രീയ താൽപ്പര്യം

മോദി സർക്കാറിന്റെ രാഷ്ട്രീയ താൽപ്പര്യവും ആർബിഐയെ വരുതിയിൽ നിർത്തുന്നതിന് പിന്നിലുണ്ട്. കോർപ്പറേറ്റുകളുടെ കിട്ടാക്കടം പെരുകിയപ്പോൾ തന്നെയാണ് കേന്ദ്രസർക്കാറിന്റെ വിവിധ പദ്ധതികൾക്ക് പണം ലഭിക്കാത്ത അവസ്ഥ വന്നത്. രാജ്യത്തെ സാമ്പത്തിക രംഗത്ത് ചെറുകിട കച്ചവടക്കാർ അടക്കം ജിഎസ്ടിയും നോട്ടു നിരോധവും മൂലം വലയുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ആർബിഐയെ വരുതിയിൽ നിർത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചെറുകിട വ്യാപാരികൾക്ക് വൻതുക വായ്പയായി നല്കണമെന്ന് സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു, ഇതിന് റിസർവ് ബാങ്ക് തടസ്സം നിന്നതാണ് സർക്കാരിന്റെ അനിഷ്ടത്തിന് കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇതും കോർപ്പറേറ്റുകൾക്ക് പണം കൊടുത്തതു പോലെ കിട്ടാക്കടത്തിന്റെ ലിസ്റ്റിലേക്ക് എത്തുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ആർബിഐ തടസം പറഞ്ഞത്.

ആർഎസ്എസ് അനുഭാവികളായ വ്യവസായികൾക്ക് വേണ്ടിയാണ് ഈ ഇടപെടൽ എന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെ സാമ്പത്തിക വളർച്ച നേടുന്നതിനായി കേന്ദ്രസർക്കാരിനോട് ചേർന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഗവർണർ നിർബന്ധമായും തയ്യാറകണമെന്നും അല്ലങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും ആർഎസ്എസ് സാമ്പത്തിക വിഭാഗം തലവൻ അശ്വനി മഹാജൻ പറഞ്ഞതും ചേർത്തു വായിക്കേണ്ടതാണ്. മുദ്രാ ലോണുകൾ അടക്കം വ്യാപകമായി വിതരണം ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് കേന്ദ്രപദ്ധതി. എന്നാൽ, രഘുറാം രാജന് താഴെ പ്രവർത്തിക്കുന്ന ആർബിഐയിലെ സാമ്പത്തിക വിദഗ്ധരാണ് ഈ നിർദേശത്തെ ശക്തമായി എതിർക്കുന്നത്.

വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സൂചനയോ?

കേന്ദ്രസർക്കാറിനെ ഭയപ്പെടുത്തുന്ന അടിസ്ഥാന പ്രശ്‌നം വിപണിയിൽ ഇറക്കാൻ പണമില്ല എന്നതാണ്. ഇതിന് വേണ്ടിയാണ് ആർബിഐയോട് പണം ആവശ്യപ്പെടുന്നത് എന്നത് വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അളക്കുന്നതാണെന്ന ആരോപണവും ശക്തമാണ്. 2016-17-ൽ 30,659 കോടി രൂപയും 2017-18-ൽ 50,000 കോടി രൂപയുമാണ് ആർ.ബി.ഐ. കേന്ദ്രസർക്കാരിനു കൈമാറിയത്. ഇത് മുൻവർഷങ്ങളിൽ നല്കിയതിനെക്കാൾ വളരെക്കുറവാണ്. ബാങ്കിന്റെ കൈവശമുള്ള അധികധനം വിപണിനിയന്ത്രണങ്ങൾക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആർ.ബി.ഐ. പറയുന്നു. ഈ ഇടപെടലുകൾ വഴിയാണ് സമ്പദ്വ്യവസ്ഥ താളംതെറ്റാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. അധികധനത്തിന്റെ നിയന്ത്രണം സർക്കാരിനുനൽകുന്നത് സമ്പദ്വ്യവസ്ഥയെ ബാധിക്കും. ധനവിപണിയുടെ ആത്മവിശ്വാസം ചോരുമെന്നും ആർ.ബി.ഐ. പറയുന്നു.

റിസർവ് ബാങ്കിനെ വരുതിക്കുനിർത്താനുള്ള സർക്കാർ നീക്കം മഹാദുരന്തത്തിന് വഴിവയ്ക്കുമെന്ന് ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ ഒക്ടോബർ 26-നു നടത്തിയ പരാമർശമാണ് സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം ജനശ്രദ്ധയിലെത്തിച്ചത്. ഇതോടെ രഘുറാം രാജനും ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞു. റിസർവ് ബാങ്കും കേന്ദ്രസർക്കാരും പരസ്പരബഹുമാനത്തോടെ പെരുമാറണമെന്നായിരുന്നു അദ്ദേഹം അഭിപ്രയപ്പെട്ടത്. അതേസമയം സംഘപരിവാർ സാമ്പത്തിക ശാസ്ത്രം പരാജയപ്പെട്ടെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ടത്.

രഘുറാം രാജന്റെ വഴിയേ കലഹിച്ച് ഉർജിത് പട്ടേലും പുറത്തേക്ക്

നോട്ട് നിരോധ ആവശ്യത്തോട് മുഖം തിരിച്ചതും ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരെ സംബന്ധിച്ചു നൽകിയ കത്തിൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ്, ധനമന്ത്രാലയം, റിസർവ് ബാങ്ക് എന്നിവക്ക് കേന്ദ്ര വിവരാവകാശ കമീഷനോട് ആരാഞ്ഞതുമാണ് രഘുറാം രാജൻ രാജിവെക്കാൻ ഇടയാക്കിയത്. അദ്ദേഹത്തിന്റെ കാലാവധി നീട്ടാതെ മോദി സർക്കാർ രഘുറാം രാജനെ തിരിച്ചയക്കുകയായിരുന്നു. ഇപ്പോൾ രാജന്റെ വഴിയേ കേന്ദ്രത്തോട് കലഹിച്ചാണ് ഉർജിത് പട്ടേലും പുറത്തേക്ക് നീങ്ങുന്നത്.

മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യപോര് അന്നത്തെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെതിരെയായിരുന്നു. ലോകത്തിലെ തന്നെ മികച്ച സാമ്പത്തിക വിദഗ്ധരിൽ ഒരാളായ രഘുറാം രാജനെതിരേ പ്രമുഖ ബിജെപി അംഗങ്ങളും മന്ത്രിമാരുമെല്ലാം നിലകൊണ്ട അവസ്ഥയുണ്ടായി. രഘുറാം രാജന്റെ പരിഷ്‌കരണങ്ങൾ സാമ്പത്തികനിലയെ പിന്നോട്ടടിക്കുന്നതാണെന്ന് പരക്കെ ആക്ഷേപം ഉയർത്തി. രണ്ടാം തവണയും ഗവർണറാകാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് സർക്കാർ ഊർജിത് പട്ടേലിനെ പകരക്കാരനായി നിയമിക്കുകയാണ് ചെയ്തത്. എന്നിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. രഘുറാം രാജൻ നടപ്പാക്കിയ പരിഷ്‌കാരങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാക്കിയതെന്ന് വീണ്ടും വീണ്ടും സർക്കാരും ബിജെപിയും പറഞ്ഞുകൊണ്ടേയിരുന്നു.

രഘുറാം രാജനെ പുകച്ച് പുറത്തുചാടിച്ച ശേഷം കേന്ദ്രസർക്കാർ നടപ്പാക്കിയ ആദ്യപദ്ധതി നോട്ട്നിരോധനമായിരുന്നു. ഊർജിത് പട്ടേൽ ഇതിനെതിരേ രംഗത്ത് വന്നതും വിവാദമായിരുന്നു. തന്റെ അറിവോടെയല്ല നോട്ട് നിരോധനം നടപ്പാക്കിയതെന്ന ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലും സർക്കാരിന് തിരിച്ചടിയായിരുന്നു. അന്ന് തുടങ്ങിയ ഭിന്നതയാണ് ഒടുവിൽ ഇപ്പോൾ അദ്ദേഹത്തിന്റെ രാജിയിൽ കലാശിക്കാൻ ഇടയാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP