Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗജന്യങ്ങൾ വാരിക്കോരി കൊടുത്തിട്ടും ധനക്കമ്മി 16,000 കോടി കുറച്ച മാജിക്ക്; ലക്ഷങ്ങൾ ശമ്പളമുള്ള അമേരിക്കൻ ജോലി വിട്ട് ജനസേവനത്തിന്; എല്ലാമാസവും മുടുങ്ങാതെ ദർശനം നടത്തുന്ന മധുരമീനാക്ഷി ഭക്തൻ; ഇപ്പോൾ വിവാദടേപ്പിൽ ധനമന്ത്രി സ്ഥാനം തെറിച്ചു; സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?

സൗജന്യങ്ങൾ വാരിക്കോരി കൊടുത്തിട്ടും ധനക്കമ്മി 16,000 കോടി കുറച്ച മാജിക്ക്; ലക്ഷങ്ങൾ ശമ്പളമുള്ള അമേരിക്കൻ ജോലി വിട്ട് ജനസേവനത്തിന്; എല്ലാമാസവും മുടുങ്ങാതെ ദർശനം നടത്തുന്ന മധുരമീനാക്ഷി ഭക്തൻ; ഇപ്പോൾ വിവാദടേപ്പിൽ ധനമന്ത്രി സ്ഥാനം തെറിച്ചു; സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?

എം റിജു

ന്ത്യൻ രാഷ്ട്രീയത്തിൽ അടുത്തകാലത്തൊന്നും ഒരു നേതാവിനും കിട്ടിയിട്ടില്ലാത്ത പേരും പെരുമയുമായിരുന്നു, തമിഴ്‌നാട് മൂൻ ധനമന്ത്രി ഡോ പളനിവേൽ ത്യാഗരാജൻ എന്ന പിടിആറിന് കിട്ടിക്കൊണ്ടിരുന്നത്. തമിഴ്‌നാടിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ പൊളിറ്റിക്കൽ ഗെയിംചേഞ്ചറവാൻ, അമേരിക്കയിൽനിന്ന് വന്ന ഈ സാമ്പത്തിക വിദഗ്ധന് കഴിയുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ലോക പ്രശസ്തമായ ലീമാൻ ബ്രദേഴ്സ് അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളിലായി ബാങ്കിങ്ങ് -ഫിനാൻസ് മേഖലയിലെ വർഷങ്ങൾ നീണ്ട് അനുഭവ സമ്പത്താണ് പിടിആറിന്റെ സമ്പത്ത്.

കേരളത്തിലും വലിയ ഫാൻസ് ഈ തമിഴക സാമ്പത്തിക ശിങ്കത്തിന് ഉണ്ട്. ഡി സി സാഹിത്യോത്സവത്തിലും, മാതൃഭൂമിയുടെ 'ക' ഫെസ്റ്റിവലിലുമൊക്കെ പ്രഭാഷണം നടത്തി, അദ്ദേഹം കേരളത്തിലും തലക്കെട്ടുകളിൽ നിറഞ്ഞു. എല്ലാ സൗജന്യങ്ങളും കൊടുത്തുകൊണ്ടുതന്നെ തമിഴ്‌നാടിന്റെ ധനക്കമ്മി 16,000 കോടി കുറച്ചുകൊണ്ടുവന്ന പിടിആറിന്റെ സാമ്പത്തിക സൂത്രമാണ്, കടത്തിൽമേൽ കടം എടുക്കുക എന്ന പരിപാടി മാത്രമുള്ള കേരളം കണ്ടുപഠിക്കേണ്ടത് എന്നും വലിയിരുത്തൽ ഉണ്ടായി. രാഷ്ട്രീയക്കാരെ മാറ്റി, ഡോ പളനിവേൽ ത്യാഗരാജനെപ്പോലെയുള്ള സാമ്പത്തിക വിദഗ്ധരെ കൊണ്ടുവരികയാണ് കേരളത്തിന്റെ കടക്കെണി മാറ്റാൻ ചെയ്യേണ്ടത് എന്നും അഭിപ്രായങ്ങൾ ഉയർന്നു.

പക്ഷേ മലപോലെ വന്നത് എലിപോലെയായി എന്ന് പറയാം. കേരളത്തിന്റെ ധനവകുപ്പ് കൂടി എൽപ്പിച്ച് കൊടുക്കണം, എന്ന് സോഷ്യൽ മീഡിയിൽ ആവശ്യമുയർന്ന ഈ ജനപ്രിയ നേതാവിന്, ഇപ്പോൾ തമിഴ്‌നാട് ധനമന്ത്രിസ്ഥാനം നഷ്ടമായിരിക്കയാണ്. ൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ പളനിവേൽ ത്യാഗരാജനെ ധനവകുപ്പിൽനിന്ന് ഐടി വകുപ്പിലേക്കാണ് മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി. കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മറ്റ് ചില പുനഃസംഘടനകളും തമിഴ്‌നാട് മന്ത്രിസഭയിൽ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡോ പളനിവേലിനേയും മാറ്റിയത്.

ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാർട്ടിക്കും സർക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിരിക്കെയാണ്, പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്. ഈ മാറ്റത്തോട് അദ്ദേഹം ഇങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. അതിനിടെ പിടിആറിനെ ബിജെപിയിൽ എത്തിക്കാനും നീക്കം സജീവമാണ്.

അമേരിക്കയിൽ നിന്ന് വന്ന പ്രതിഭ

സാമ്പത്തിക ശാസ്ത്രത്തിലെ ഉന്നത ബിരുദവും മികച്ച കരിയറുമാണ് പിടിആറിന്റെ കൈമുതൽ. ഏത് ആഗോള കോർപ്പറേറ്റ് കമ്പനി മേധാവിയുടെ യോഗ്യതകളെപ്പോലും വെല്ലുവിളിക്കാൻ പോന്നതാണ് അദ്ദേഹത്തിന്റെ പ്രൊഫൈൽ. തിരുച്ചി എൻഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം. ന്യൂയോർക്ക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ ഓപ്പറേഷൻ റിസേർച്ചിൽ മാസ്റ്റേഴ്സും, അപ്ലൈഡ് കംപ്യൂട്ടേഴ്സിൽ പിഎച്ച്ഡിയും. പ്രസിദ്ധമായ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ഫിനാൻസിൽ എംബിഎ. നൊബേൽ പുരസ്‌കാര ജേതാവും ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാങ്കോ മോദിഗിലിയാനി ഇദ്ദേഹത്തിന്റെ അദ്ധ്യാപകനായിരുന്നൂ കരിയറിന്റെ തുടക്കം അമേരിക്കയിലെ പ്രശസ്തമായ ലീമാൻ ബ്രദേഴ്സിൽ. പിന്നീട് സിംഗപ്പൂരിലെ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ മാനേജിങ് ഡയറക്ടർ.

2015ലാണ് പളനിവേൽ ത്യാഗരാജൻ ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. കോർപ്പറേറ്റ് പ്രൊഫഷണൽ ആയിരുന്നെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള പളനിവേലിന്റെ പ്രവേശനം യാദൃശ്ചികമായിരുന്നില്ല. പരമ്പരാഗത രാഷ്ട്രീയ കുടുംബത്തിൽ പിറന്ന പളനിവേലിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം രാഷ്ട്രീയക്കാർ ആയിരുന്നു. 2006ൽ മരിച്ച പിതാവ് പി ടി ആർ പളനിവേൽ രാജൻ ഡിഎംകെയുടെ പ്രധാന നേതാവും തമിഴ്‌നാട് നിയമസഭയിൽ സ്പീക്കറും മന്ത്രിയുമൊക്കെയായിരുന്നു. മുത്തച്ഛൻ പി ടി രാജൻ ആകട്ടെ 1936ൽ മദ്രാസ് പ്രവിശ്യയുടെ മുഖ്യമന്ത്രിയും ജസ്റ്റീസ് പാർട്ടിയുടെ അവസാന പ്രസിഡമായിരുന്നു. ശബരിമലക്ഷേത്രം തീപിടുത്തത്തിൽ നശിച്ചപ്പോൾ അതിന്റെ പുനർ നിർമ്മാണം നടത്തിയവരിൽ പ്രധാനി പി ടി രാജൻ ആയിരുന്നു.

തന്റെ ഇരുപതുകളിൽ പിതാവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടുകൾ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു പളനിവേൽ രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങൾ പഠിച്ചത്. 1996ൽ ഡിഎംകെ സ്ഥാനാർത്ഥി ആയെങ്കിലും, വീണ്ടും മൂന്ന് ദശാബ്ദങ്ങൾ കൂടി കഴിഞ്ഞു ഔദ്യോഗികമായി പാർട്ടിയിൽ അംഗത്വമെടുക്കാൻ. ഇരുപത് വർഷത്തെ അമേരിക്കൻ ജീവിതത്തിൽ 55 രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികളുടെ ബാലൻസ് ഷീറ്റുകളിൽ നിന്നാണ് തമിഴ്‌നാട്ടിലെ എംഎൽഎ ആയി മാറുന്നത്. ലക്ഷങ്ങളുടെ ശമ്പളം വേണ്ടെന്ന് വച്ചാണ് താൻ ജനസേവനത്തിന് ഇറങ്ങിയതെന്നും, തനിക്ക് പണത്തിന് അഴിമതി നടത്തേണ്ട കാര്യമില്ലെന്നും, ഏതെങ്കിലും ഒരു കമ്പനിയുടെ ഉപദേഷ്ടാവായി നിന്നാൽ മതിയെന്നും ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

വേൾഡ് ട്രേഡ്സെന്റർ ആക്രമണം

2001-2008 കാലഘട്ടത്തിൽ പളനിവേൽ ലീമാൻ ബ്രദേഴ്സിൽ ജോലി ചെയ്യുമ്പോഴാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരവാദികൾ ആക്രമിക്കുന്നത്. അതേ കെട്ടിടത്തിൽ ജോലിചെയ്തിരുന്ന പളനിവേൽ അത്ഭുതകരമായാണ് അന്ന് രക്ഷപ്പെട്ടത്. 2006ൽ പിതാവ് മരണപ്പെട്ടപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തി. തിരഞ്ഞെടുപ്പിൽ മത്സരിക്കാനും മന്ത്രിസഭയിൽ ചേരാനും ഡിഎംകെ നേതാവ് കരുണാനിധിയാണ് പളനിവേലിനോട് ആവശ്യപ്പെട്ടത്. പളനിവേലിന്റെ പിതാവും കരുണാനിധിയുമായും വളരെ നല്ല ബന്ധമായിരുന്നു.

എന്നാൽ ഭാര്യ മാർഗരറ്റ് ഗർഭിണി ആയിരുന്നതിനാൽ ആ സമയത്ത് പളനിവേൽ കരുണാനിധിയുടെ ഓഫർ നിരസിച്ചു. 2011ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും സ്റ്റാലിൻ -അഴഗിരി വഴക്കിനെ തുടർന്ന് ആ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് ലഭിച്ചില്ല. 2016 ലും 2021 ലും മധുര സെൻട്രൽ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പളനിവേൽ സഭയിൽ എത്തിയത്.

മധുര തെരഞ്ഞെടുക്കാനും, പ്രത്യേകിച്ച് കാരണമുണ്ട്. തികഞ്ഞ മധുരമീനാക്ഷി ഭക്തനായണ് അദ്ദേഹം. പിതാവിന്റെ മരണശേഷം, മാസത്തിൽ ഒരിക്കൽ മധുരമീനാക്ഷി ക്ഷേത്രം സന്ദർശിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. കഴിഞ്ഞ 16 വർഷമായി കോവിഡ് രൂക്ഷമായ ഒന്നോ രണ്ടോ വർഷം ഒഴിച്ചാൽ അദ്ദേഹം ആ വാഗ്ദാനം പാലിച്ചു. മധുര മീനാക്ഷി ക്ഷേത്രത്തിൽ എത്തി, സാധാരണക്കാരനായി അന്നദാനത്തിൽ സാമ്പാർ വിളമ്പുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഡിഎംകെ ആവശ്യപ്പെട്ടപ്പോൾ, മധുരമീനാക്ഷിയോടുള്ള ഇഷ്ടം കാരണം മധുര സെൻട്രൽ മണ്ഡലം താൻ ചോദിച്ച് വാങ്ങുകയായിരുന്നെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നുണ്ട്.

അമേരിക്കക്കാരിയായ മാർഗരറ്റാണ് ഭാര്യ. പളനി തേവൻ രാജൻ, വേൽ ത്യാഗരാജൻ എന്നീ രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ഭർത്താവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സജീവമായി ഉണ്ടായിരുന്നു മാർഗരറ്റ്. മധുരയുമായി നല്ല പരിചയത്തിലായി എന്നും ഈ ദേശത്തെ ഇഷ്ടപ്പെടുന്നുവെന്നും അവർ പറയുന്നു. ഇൻഡസ്ട്രിയൽ എഞ്ചിനീയറായിരുന്ന അവർ ജോലിയുപേക്ഷിച്ചാണ് ഭർത്താവിനൊപ്പം ഇന്ത്യയിലെത്തിയത്.

തമിഴ്‌നാടിന്റെ മുഖം മാറ്റി

ബാങ്കിങ്-ധന മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള പളനിവേലിനെ പോലെയൊരാൾ ധനമന്ത്രിയായി വന്നപ്പോൾ തമിഴകത്തിന്റെ പ്രതീക്ഷകൾ വാനോളമായിരുന്നു. അഞ്ച് ലക്ഷം കോടി രൂപയുടെ കടത്തിൽ നിന്നും, ഒന്നര ലക്ഷം കോടി രൂപയുടെ റവന്യൂകമ്മിയിൽ നിന്നും തമിഴ്‌നാടിനെ രക്ഷിക്കാൻ പളനിവേലിനു സാധിക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയും ജനങ്ങളും ഉറച്ചു വിശ്വസിച്ചിരുന്നു.
അധികാരമേറ്റ് രണ്ടു വർഷത്തിനുള്ളിൽ തമിഴ്‌നാടിന്റെ ധനക്കമ്മി 16,000 കോടി രൂപയോളം കുറച്ചുകൊണ്ട്് പിടിആർ അത്ഭുദം കാട്ടി. അതും കുടുതൽ കുടുതൽ സൗജന്യ പദ്ധതികളും സാമൂഹിക ആശ്വാസങ്ങളും പ്രഖ്യാപിച്ചുകൊണ്ടുതന്നെ. കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും ഏൽപിച്ച സാമ്പത്തിക ആഘാതങ്ങൾക്കിടെയാണ് ഈ നേട്ടം എന്നോർക്കണം.

ചുരുക്കം നാളുകൾ കൊണ്ട് തമിഴ്‌നാടിന്റെ സാമ്പത്തിക മേഖല മാറ്റിമറിച്ചു. ഇന്ന് രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ (സെസ്) പ്രവർത്തിക്കുന്ന ഏക സംസ്ഥാനമാണു തമിഴ്‌നാട്. ഡിഎംകെ അധികാരത്തിലെത്തിയ ശേഷം 132 കമ്പനികളുമായാണു ധാരണാപത്രം ഒപ്പിട്ടത്. 95,000 കോടി രൂപയുടെ നിക്ഷേപവും രണ്ടു ലക്ഷത്തിലധികം പേർക്കു തൊഴിലവസരങ്ങളും ഉണ്ടായി. വ്യവസായ വകുപ്പിന്റെ കണക്കനുസരിച്ച്, വാഹനം മുതൽ വിമാനഘടകങ്ങൾ വരെ ഉൽപാദിപ്പിക്കുന്ന 37,220ൽ ഏറെ വ്യവസായശാലകളുണ്ട് തമിഴ്‌നാട്ടിൽ.

എന്തുകൊണ്ടു നിക്ഷേപത്തിനായി തമിഴ്‌നാട് തിരഞ്ഞെടുത്തു എന്ന ചോദ്യവുമായി കമ്പനികളെ സമീപിച്ച വ്യവസായ വകുപ്പിനോട് 'കേൾക്കാനുള്ള മനസ്സും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സന്നദ്ധതയും അധികാരികൾക്കുണ്ട്' എന്ന മറുപടിയാണ് കിട്ടിയത്. അവിടെയും പളനിവേലിന്റെ പ്രതിഛായ വല്ലാതെ ഗുണം ചെയ്തു. എന്നാൽ കേരളത്തിലോ. പ്രഖ്യാപനങ്ങൾ അല്ലാതെ കാര്യമായ പദ്ധതികൾ ഒന്നും നടക്കുന്നില്ല.

വ്യവസായ പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പളനിവേൽ വേഗത്തിലാണ് തീരുമാനമെടുത്തത്. കോവിഡ് പ്രതിസന്ധി പുതിയ വ്യവസായങ്ങളുടെ പ്രസക്തി കൂട്ടി. സമ്പദ്വ്യവസ്ഥ ഉലയരുതെന്ന കാഴ്ചപ്പാട് കാര്യക്ഷമതയും വർധിപ്പിച്ചു. ഇപ്പോൾ തമിഴ്‌നാട്ടിലേക്കു വരുന്നതിലേറെയും ഭാവിയിൽ കൂടുതൽ പച്ചപിടിക്കാവുന്ന വ്യവസായങ്ങളും നിക്ഷേപങ്ങളുമാണെന്നതു ശ്രദ്ധേയമാണ്. സെമി കണ്ടക്ടറുകളും ചിപ്പുകളും മൊബൈൽ ഫോൺ ഘടകങ്ങളും തുടങ്ങി വൈദ്യുത വാഹനം വരെ നിർമ്മിക്കുന്ന വൻകിടക്കാരുമായി അവർ ധാരണയായിക്കഴിഞ്ഞു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ധനമന്ത്രിയെന്ന നിലയിൽ പളനിവേൽ ത്യാഗരാജൻ ആയിരുന്നു.

കിഫ്ബിയിൽ കേരളത്തിന് മുന്നറിയിപ്പ്

നേരത്തെ കേരളത്തിനും വലിയ ഒരു മുന്നറിയിപ്പ് ഡോ പളനിവേൽ ത്യാഗരാജൻ നൽകിയിരുന്നു. നമ്മുടെ മൻ ധനമന്ത്രി തോമസ് ഐസക്ക് കൊട്ടിഘോഷിച്ച് അവതരിപ്പിച്ച, കിഫ്ബിയും മസാലാബോണ്ടും ഗുണം ചെയ്യില്ല എന്നതായിരുന്നു അത്. ''രാജ്യാന്തര രംഗത്തെ എന്റെ അനുഭവങ്ങളാണു മസാല ബോണ്ട് നല്ലതല്ലെന്ന നിലപാടിനു കാരണം. രാജ്യാന്തര വിപണിയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ സംസ്ഥാനങ്ങളെ കടക്കെണിയിൽ ആക്കിയേക്കാം. കാലാവധി കഴിയുന്നതിനു മുൻപ് വിറ്റഴിക്കുമ്പോൾ മികച്ച വില ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ കടബാധ്യത കുത്തനെ കൂടും. കിഫ്ബിയടക്കമുള്ളവ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. ''- പളനിവേൽ ഒരു അഭിമുഖത്തിൽ പറഞ്ഞു.

വോട്ടർമാർക്ക് ടിവി, ഗ്യാസ് കണക്്ഷൻ, ഭക്ഷ്യക്കിറ്റ് തുടങ്ങിയവ നൽകുന്ന സൗജന്യ സംസ്‌കാരത്തിനു തുടക്കമിട്ടത് തമിഴ്‌നാട്ടിലാണ്. പിന്നീട് കിറ്റിലുടെയൊക്കെ കേരളം ഇതിനെ അനുകരിച്ചു. പക്ഷേ പളനിവേൽ ഈ ഫ്രീ കൾച്ചറിനെ എതിർക്കുന്നില്ല. ''ജനത്തിനിടയിലേക്ക്, പണമെത്തിക്കാനുള്ള വഴിയായാണു കാണേണ്ടത്. ഒപ്പം സാമൂഹിക അസമത്വം ഇല്ലാതാക്കാനും ഇത്തരം പദ്ധതികൾ സഹായിക്കും.''- അദ്ദേഹം പറയുന്നു. അതുപോലെ തമിഴ്‌നാട്ടിൽ സർക്കാർ മദ്യക്കടകൾ പൂട്ടണമെന്ന ആവശ്യത്തെയും അദ്ദേഹം തള്ളി. ''സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ല. എല്ലാ സംസ്ഥാനങ്ങളും നിരോധിച്ചാൽ മാത്രമേ നടപ്പാക്കാൻ കഴിയൂ.മറിച്ചായാൽ വ്യാജ മദ്യമൊഴുക്കായിരിക്കും ഫലം''-ത്യാഗരാജൻ ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിലൊക്കെ അവതാരകരെയും, മോദി സർക്കാറിനെയുമൊക്കെ ഒടിച്ച് മടക്കിക്കൊടുക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരുകളുടെ ജനപ്രിയ സൗജന്യ പദ്ധതികൾ വലിയ ബാധ്യതയ്ക്ക് ഇടയാക്കുന്നുവെന്ന ഉന്നത കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങളെ പളനിവേൽ ത്യാഗരാജൻ പൊളിച്ചടുക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിലായിരുന്നു ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചത്. സാമ്പത്തിക നിയന്ത്രണം ഉണ്ടായില്ലെങ്കിൽ ശ്രീലങ്കയിലെയും ഗ്രീസിലെയും സാഹചര്യം രാജ്യത്തുണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്.

പക്ഷേ പളനിവേൽ ഇത് പൂർണ്ണമായും തള്ളി. എന്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരുകൾ അവരുടെ നയം മാറ്റേണ്ടതെന്ന് പളനിവേൽ ചോദിച്ചു. 'ഒന്നുകിൽ നിങ്ങൾ പറയുന്നതിന് ഒരു ഭരണഘടനാ അടിസ്ഥാനം ഉണ്ടായിരിക്കണം. അങ്ങനെയെങ്കിൽ നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കും. അതല്ലെങ്കിൽ നിങ്ങൾക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ നിങ്ങൾക്ക് സാമ്പത്തിക ശാസ്ത്രത്തിൽ ഇരട്ട പിഎച്ച്ഡിയോ ഒരു നോബേൽ സമ്മാനമെങ്കിലും ഉണ്ടായിരിക്കണം.മേൽപ്പറഞ്ഞ ഗുണങ്ങളില്ലെങ്കിൽ നിങ്ങൾക്ക് ഒരു നല്ല പെർഫോമൻസ് ട്രാക്ക് റെക്കോർഡ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ സമ്പദ് വ്യവസ്ഥയെ ഗുണകരമായ രീതിയിൽ വളർത്തിയിരിക്കണം. അതുമല്ലെങ്കിൽ ആളോഹരി വരുമാനം വർദ്ധിപ്പിച്ച് കടങ്ങൾ കുറയ്ക്കണം. ഇതൊന്നും അല്ലെങ്കിൽ മറ്റൊരാളുടെ അഭിപ്രായം എന്തിന് കേൾക്കണം'- പളനിവേൽ തുറന്നടിച്ചു.

കേന്ദ്രവുമായി താരതമ്യപ്പെടുത്തുമ്പോൾ തമിഴ്‌നാട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഖജനാവിലേക്ക് കൂടുതൽ സംഭാവന നൽകുന്നുണ്ട്. ഇതിൽ കൂടുതൽ എന്താണ് വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഇതെല്ലാം പരിഗണിക്കുമ്പോൾ കേന്ദ്രത്തിനു വേണ്ടി തങ്ങൾ എന്തിനാണ് നയം മാറ്റേണ്ടതെന്ന് എന്ന് പിടിആർ ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർക്ക് ശരിക്കും ഉത്തരം മുട്ടി.

ഒടുവിൽ ഫോൺ വിവാദത്തിൽ

അങ്ങനെ എല്ലാ രീതിയിലും തിളങ്ങിനിൽക്കുന്ന സമയത്താണ്, ഓഡിയോ ടേപ്പ് വിവാദം ഉണ്ടാവുകന്നത്. അതുവരെ മുഖ്യമന്ത്രി സ്റ്റാലിനുമായി വളരെ അടുത്ത ബന്ധമായിരുന്നു ഡോ പളനിവേൽ ത്യാഗരാജന് ഉണ്ടായിരുന്നത്. ധനമന്ത്രിയുടെ എല്ലാ പരിഷ്‌ക്കരണ നയങ്ങൾക്കും മുഖ്യമന്ത്രി പച്ചക്കൊടിയാണ് കാണിച്ചത്. പക്ഷേ തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈയാണ് ആ വിവാദ ഓഡിയോക്ലിപ്പ് പുറത്തുവിട്ടതോടെ ആ ബന്ധം വഷളായി. അണ്ണാമലൈ പുറത്തുവിട്ട ശബ്ദരേഖയുടെ ആദ്യഭാഗത്തിൽ, ഉദയനിധിയും ശബരീശനും 30,000 കോടി രൂപ സ്വരുക്കൂട്ടി എന്നായിരുന്നു ആരോപണം. ഇതിലെ ശബ്ദം പളനിവേൽ ത്യാഗരാജന്റെതാണ് എന്നായിരുന്നു ബിജെപി ആരോപണം.

ആദ്യത്തെ ക്ലിപ്പിന് പിന്നാലെ രണ്ടാമത്തെ ക്ലിപ്പും ദിവസങ്ങൾക്കുള്ളിൽ അണ്ണാമലൈ പുറത്തുവിട്ടു. ഡിഎംകെയുടെ ആവാസവ്യവസ്ഥ ഉള്ളിൽനിന്ന് തകരുന്നത് കേട്ടോളു എന്ന ട്വീറ്റോടെയാണ് അണ്ണാമലൈ ട്വീറ്റ് പുറത്തുവിട്ടത്. താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചപ്പോൾ മുതൽ ഒരാൾക്ക് ഒരുപദവി എന്നതിന്റെ വക്താവായിരുന്നു എന്ന് ക്ലിപ്പിലെ ശബ്ദത്തിൽ കേൾക്കുന്നു. അതാണ് ഞാൻ ബിജെപിയിൽ ഇഷ്ടപ്പെടുന്നത്. പാർട്ടി ചുമതല ഒരാൾക്ക്, ജനസേവനം മറ്റൊരാൾക്ക്. ഈ വേർതിരിവ് ഡിഎംകെയിൽ ഇല്ല എന്നാണ് ക്ലിപ്പിൽ പറയുന്നത്. .ഓഡിയോ ക്ലിപ് കേൾക്കുമ്പോൾ, ഇടയ്ക്ക് ചില ഭാഗം മുറിഞ്ഞുപോയതായോ, എഡിറ്റ് ചെയ്തതായോ തോന്നും. ഒരേയിടത്ത് നിന്നുള്ള ശബ്ദമാണോ, അതോ കൂട്ടിച്ചേർത്തതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ക്ലിപ്പിന്റെ അവസാനഭാഗത്ത് പാർട്ടി എന്നുപറഞ്ഞാൽ മുഖ്യമന്ത്രിയുടെ മകനും മരുമകനും മാത്രമാണെന്ന് പറയുന്നുണ്ട്. ഇത് സ്റ്റാലിന്റെ മകനും യുവജന-കായിക വികസ മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും, മരുമകൻ വി ശബരീശനെയുമാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. 8 മാസം നിരീക്ഷിച്ച ശേഷം ഇതൊരു സുസ്ഥിര മാതൃകയല്ലെന്ന ഞാൻ തീരുമാനിച്ചുവെന്നും ഓഡിയോ ക്ലിപ്പിൽ കേൾക്കാം. കാര്യങ്ങൾ കൂടുതൽ വഷളാകും മുമ്പ് താൻ രാജി വയ്ക്കുന്ന കാര്യം ആലോചിക്കുകയാണെന്നും പറയുന്നുണ്ട്. കൊള്ളമുതലിന്റെ വലിയൊരുഭാഗം മുഖ്യമന്ത്രിയുടെ മകനും മരുമകനും കൊണ്ടുപോയി' എന്നും ക്ലിപ്പിൽ പറയുന്നു. ഇത് പളനിവേലിന്റെ ശബ്ദമാണെന്നാണ് ബിജെപി പറയുന്നത്.

വർഷം 30,000 കോടിയുടെ അഴിമതി

ഇത് വൻ വിവാദമായിരിക്കേയാണ്, അണ്ണാമലെ മൂന്നാമത്തെ ടേപ്പ് പുറത്തുവിടുന്നത്. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും, മരുമകൻ ശബരീശനും ചേർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ 30,000 കോടി നേടിയെന്നും ആ പണം എവിടെ ഒളിച്ചുവെയ്ക്കുമെന്നതാണ് ഇവരുടെ പ്രശ്‌നമെന്നും ഒരു പത്രപ്രവർത്തകനോട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറയുന്നതായാണ് പുറത്തുവന്ന ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖ തമിഴ്‌നാട്ടിലും ഡിഎംകെയ്ക്കകത്തും വലിയ കോളിളക്കം സൃഷ്ടിച്ചു. ഇതോടെ പളനിവേൽ ത്യാഗരാജനെതിരെ ഡിഎംകെയിൽ ഒരു വിഭാഗം തിരിഞ്ഞുത്.

എന്നാൽ ശബ്ദരേഖ വ്യാജമാണെന്നാണ് പളനിവേലിന്റെയും ഡിഎംകെയുടെയും നിലപാട്. ഡിഎംകെയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ അണ്ണാമലൈ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് പിടിആർ ആരോപിച്ചു. ഉദയനിധിയും സ്റ്റാലിന്റെ മരുമകൻ ശബരീശനും തന്റെ അടുത്ത സുഹൃത്തുക്കളും വഴികാട്ടികളുമാണെന്നും തങ്ങൾക്കിടയിൽ വിള്ളൽ വീഴ്‌ത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്നും സാമൂഹ്യ നീതിക്കായുള്ള പോരാട്ടം ഡിഎംകെ തുടരുമെന്നും പിടിആർ പറഞ്ഞു. അതിനിടെ, അണ്ണാമലൈയുടെ വെളിപ്പെടുത്തലുകൾക്കു പിന്നാലെ ഡിഎംകെയെ ഉന്നമിട്ട്, റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയറിൽ ആദായനികുതി (ഐടി) വകുപ്പ് പരിശോധന നടത്തി. ഈ കമ്പനി ഡിഎംകെ കുടുംബത്തിന്റെ ബിനാമി കമ്പനിയാണെന്നാണ് അവകാശവാദം.

ഡിഎംകെ എംഎൽഎ മോഹന്റെ മകനും, പാർട്ടി ഐടി വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയുമായ കാർത്തിക്കിന്റെ അണ്ണാനഗറിലെ വീട്ടിലടക്കം പരിശോധന നടന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധിയും മരുമകൻ ശബരീശനും ഉൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്ന് അണ്ണാമലൈ ആരോപിച്ച് ഒരാഴ്ചയ്ക്കു ശേഷമാണു ജി സ്‌ക്വയർ ഓഫിസുകളിൽ റെയ്ഡ് നടക്കുന്നത്. ഡിഎംകെ കുടുംബാംഗങ്ങൾ അഴിമതിപ്പണം നിക്ഷേപിച്ചതിനാൽ സ്ഥാപന വരുമാനം 2019 നു ശേഷം 38,827.70 കോടി രൂപയായെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം.

അണ്ണാമലൈ പുറത്തുവിട്ട ഓഡിയോ ടേപ് കൃത്രിമമാണെന്ന് വാദിക്കുകയായിരുന്നു പളനിവേൽ ത്യാഗരാജനും ഡിഎംകെയും ഇതുവരെ. പക്ഷെ തിങ്കളാഴ്ച ആദായനികുതി വകുപ്പ് സ്റ്റാലിന്റെ മരുമകന്റേത് ഉൾപ്പെടെ 50 ഇടങ്ങളിൽ റെയ്ഡ് നടത്തിയതോടെ എല്ലാം കൈവിട്ടു. ഇതിന് പുറമെ, സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും ഡിഎംകെ എംഎൽഎ എം കെ മോഹന്റെ വീട്ടിലും പരിശോധന നടത്തി. ഓഡിറ്റർ ഷൺമുഖരാജിന് പുറമെ ബന്ധു പ്രവീണിന്റെ വീട്ടിലും പരിശോധന നടന്നു. സ്റ്റാലിൻ അടക്കം ഡിഎംകെ നേതാക്കൾക്ക് 1.34 ലക്ഷം കോടി രൂപയുടെ സ്വത്ത് വിവരമുണ്ടെന്ന് ആരോപണമാണ് ബിജെപി ഉന്നയിച്ചത്. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് ഡോ പളനിവേലിന്റെ സ്ഥാനം തെറിച്ചത്.

ഒടുവിൽ ബിജെപിയിൽ എത്തുമോ?

അതിനിടെ പളനിവേലിനെ ബിജെപിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ലക്ഷങ്ങൾ മാസശമ്പളം വരുന്ന ജോലി വലിച്ചെറിഞ്ഞ് തമിഴ്മക്കളെ സേവിക്കാനെത്തിയ പളനിവേലിനെ സ്റ്റാലിൻ അമാനിച്ചുവെന്നാണ് പൊതുവെ ഉയരുന്നു വികാരം. ഈ ഓഡിയോ ശരിക്കും പിടിആറിന്റെത് തന്നെ ആണെന്നും സ്റ്റാലിൻ കുടുംബത്തിന്റെ കൊള്ളയിൽ അദ്ദേഹം അത്രമാത്രം അസ്വസ്ഥനാണെന്നും ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതുകൊണ്ടുതന്നെ പിടിആർ വൈകാതെ ബിജെപിയിൽ എത്തുമെന്ന് വ്യാപക സംസാരമുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഇതിനുള്ള ചരടുവലികളിലാണ്. മികച്ച പ്രതിച്ഛായയാണ് പളനിവേലിനുള്ളത്. തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ മികച്ച സ്വാധീനവുമുണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പളനിവേലിനെ ബിജെപിയുടെ ഭാഗമാക്കാനാണ് നീക്കം. എന്നാൽ ഇതിനോട് അദ്ദേഹം പരസ്യ പ്രതികരണമൊന്നും നടത്തുന്നില്ല. ഡിഎംകെയിൽ ഉറച്ചു നിൽക്കുമെന്നാണ് പളനിവേൽ പരസ്യമായി പറയുന്നത്. പളനിവേലും അണ്ണാമലൈയും ചേർന്നാൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയ മാറ്റം സാധ്യമാകുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റേയും വിലയിരുത്തൽ. എന്തായാലും തമിഴകത്ത് ഇനിയങ്ങോട്ടുള്ള ദിനങ്ങൾ സ്റ്റാലിൻ സർക്കാറിന് അത്ര ശുഭകരമായിക്കില്ല എന്ന് ഉറപ്പാണ്.

80കളിലും 90കളിലുമൊക്കെ കേരളത്തിലേക്ക് തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ പ്രവഹിക്കുകയായിരുന്നു. ഇന്നത്തെ ബംഗാളികളെപ്പോലെ കേരളത്തിൽ കൂലിപ്പണി എടുത്തിരുന്നത് അവർ ആയിരുന്നു. എന്നാൽ ഇപ്പോൾ നോക്കുക. ഈ രീതിയിലുള്ള ജോലിക്കാരെ കാണാനില്ല. ആഗോളീകരണത്തിന്റെയും, ഉദാരീകരണത്തിന്റെയും ഫലങ്ങൾക്ക് അനുസരിച്ച് ഒരു നാട് പുരോഗമിച്ചതിന്റെ നമ്മുടെ കൺമുന്നിലെ കാഴ്ചയാണ് തമിഴ്‌നാട്. ഇപ്പോൾ ആ നാടിന്റെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കാൻ കൃത്യമായ പദ്ധതിയുള്ള മനുഷ്യനെയാണ്, അവർ പുറത്താക്കിയിരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ മെറിറ്റിന് യാതൊരു വിലയുമില്ലെന്ന് ഒരിക്കൽ കൂടി തെളിയുകയാണ്.

വാൽക്കഷ്ണം: എന്തൊക്കെ ആയാലും ഡോ പളനിവേൽ ത്യാഗരാജനെപ്പോലെ ഇത്രയും ആഗോള പരിചയമുള്ള ആളെ മന്ത്രിഭയിൽ എടുക്കാനുള്ള മനസ്സ് സ്റ്റാലിൻ കാട്ടിയല്ലോ. കേരളത്തിൽ ആണെങ്കിൽ അമേരിക്കൻ ബന്ധംവെച്ച് അയാൾ സാമ്രാജ്വത്വ ഭീകരൻ ആവുമായിരുന്നു. ഐംഎംഎഫിന്റെ ചീഫ് എക്കണോമിസ്റ്റായ ഡോ ഗീതാഗോപിനാഥിനെ, സംസ്ഥാന സർക്കാറിന്റെ അഡൈ്വസറായി വെച്ചപ്പോഴുള്ള ബഹളം എന്തായിരുന്നു എന്ന് നോക്കുക! ഗീത അമേരിക്കയിലെ ജോലി രാജിവെച്ചു വന്നാൽ പോലും നാം അടുപ്പിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP