Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ

വർഗശത്രുവായി കണ്ട് കുരുവികളോട് യുദ്ധം പ്രഖ്യാപിച്ചു! തലതിരിഞ്ഞ നയങ്ങൾ മൂലം പട്ടിണിക്കിട്ട് കൊന്നത് നാലരക്കോടി ജനങ്ങളെ; സംസ്‌ക്കാരിക വിപ്ലവത്തിലൂടെയും മരിച്ചത് ലക്ഷങ്ങൾ; സ്‌കൂളുകൾ അടച്ചുപൂട്ടി കൂട്ടികളെ വിട്ടത് കൃഷിയിടങ്ങളിലേക്ക്; ജനം അത്മഹത്യ ചെയ്യുമ്പോൾ പരിഹസിച്ചത് ചൈനയിൽ ജനസംഖ്യ കൂടുതലാണെന്ന്; ലോകം കണ്ട ഏറ്റവും വലിയ നരമേധത്തിന് ഉത്തരവാദിയായ കമ്യൂണിസ്റ്റ് എകാധിപതിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലോകത്തിൽ ഏറ്റവും കൂടതൽ പേരുടെ മരണത്തിനിടയാക്കിയ വ്യക്തി ആരാണെന്ന് ചോദിച്ചാൽ, നമ്മുടെ മുന്നിൽ ആദ്യം തെളിഞ്ഞുവരുന്ന പേര് അഡോൾഫ് ഹിറ്റ്ലറിന്റെതായിരിക്കും അറുപതു ലക്ഷം യഹൂദന്മാരെ ഗ്യാസ്
ചേംബറിലിട്ടും, എൺപത്തേഴു ലക്ഷം റഷ്യക്കാരെ ആക്രമിച്ചും, അറുപതു ലക്ഷം പോളണ്ടുകാരെ ലേബർ ക്യാമ്പുകളിലിട്ട് പീഡിപ്പിച്ചുമായി രണ്ടരക്കോടി ജനങ്ങളുടെ ഉന്മൂലനത്തിന് ഹിറ്റിലർ നേതൃത്വം കൊടുത്തുവെന്നാണ് പറയുന്നത്. കൂട്ടക്കൊലകളുടെ കാര്യത്തിൽ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനും ഹിറ്റ്ലർക്ക് ഒപ്പമോ, ഒരുപടി മുൻപിലോ എത്തുമെന്നാണ് കണക്ക്. സ്റ്റാലിന്റെ 'ഗുലാഗ്' എന്ന നിർബന്ധിത തൊഴിലിടങ്ങളിൽ മരിച്ചുവീണത് ഇരുപത്തഞ്ചുലക്ഷത്തിനും മുപ്പതുലക്ഷത്തിനുമിടയിൽ ആളുകളാണെന്നു ചരിത്രം വ്യക്തമാക്കുന്നു.1932 നും 1933 നും ഇടയിൽ ഉക്രൈനിൽ അരങ്ങേറിയ കിരാത പട്ടിണിക്കിട്ടുകൊല്ലൽ (Holodomor-To kill by Starvation) ഏഴുലക്ഷത്തിനും പതിനൊന്നുലക്ഷത്തിനുമിടയിൽ പാവങ്ങളാണ് ഇല്ലാതായത്. വർഗശത്രുക്കൾ എന്ന പേരിൽ ലക്ഷക്കണക്കിന്  സോവിയറ്റ് കർഷകരാണ് സ്റ്റാലിന്റെ കാലത്ത് തൂക്കിലേറ്റപ്പെട്ടത്. യുദ്ധത്തിൽ കൊല്ലപെട്ട ലക്ഷങ്ങൾ വേറെയും. മൊത്തം രണ്ടുകോടിയെങ്കിലും മനുഷ്യർ സ്റ്റാലിൻ കാരണം ഇല്ലാതായിട്ടുണ്ടാവുമെന്നാണ് കരുതുന്നത്.

പക്ഷേ ലോകത്തിലെ എറ്റവും പേരുടെ മരണത്തിനിടയാക്കിയ വ്യക്തി ഇവർ രണ്ടപേരുമല്ല. അത് നമ്മുടെ മധുരമനോഞ്ജമെന്നും ചങ്കാണെന്നും കേരളത്തിലെ ഇടതുബുദ്ധിജീവികൾ അടക്കം പാടി നടക്കുന്ന, ചൈനയുടെ കമ്യൂണിസ്റ്റ് നേതാവ് മവോ സേതൂങ്ങാണ്. ഏകദേശം അഞ്ചരക്കോടി ജനങ്ങളാണ് രണ്ടു ദശാബ്ദത്തിലേറെ നീണ്ട മാവോയുടെ  ഭരണത്തിൽ പിടഞ്ഞുവീണ്  മരിച്ചത്! പക്ഷേ മാവോക്ക് ഇതൊക്കെ വെറും അക്കങ്ങൾ മാത്രമായിരുന്നു. മഹത്തായ വിപ്ലവലക്ഷ്യത്തിനുവേണ്ടി ചിലരെ ബലികൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല എന്നാണ് മാവോ വിശ്വസിച്ചിരുന്നത്. ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് എന്ന മാവോയുടെ നയ വൈകല്യത്തിൽ മാത്രം പട്ടിണി കിടന്ന് മരിച്ചത് നാലരക്കോട് ചൈനക്കാരാണ്. സാംസ്കാരിക വിപ്ലവത്തിലൂടെ ജനങ്ങളെ അടിമുടി മാറ്റിയെടുക്കാനുള്ള ശ്രമത്തിലും നഷ്മാടമായത് ലക്ഷക്കണക്കിന് ജീവനുകളാണ്. ചാരന്മാർ എന്നും ഒറ്റുകാർ എന്നും ആരോപിച്ചും തൂക്കിയും വെടിവെച്ചും പട്ടിണിക്കിട്ടും കൊന്നത് പതിനായിരങ്ങളെയാണ്. എന്തിന് രാജ്യത്തിന്റെ സമ്പത്തുകൊള്ളയടിക്കുന്നുവെന്ന് ആരോപിച്ച് അടക്കാക്കുരുവികളെപ്പോലും ഒന്നടങ്കം കൊന്നടുക്കാൻ മവോ ഉത്തരവിട്ടു!

മവോ കൊന്നെടുക്കിയതിൽ ഏറെയും സ്വന്തം ജനതയായിരുന്നു. കുരുവികളെ വർഗശത്രുവായി കണ്ട നേതാവിനാണോ അയൽ രാജ്യങ്ങളെ ചതിക്കാൻ ബുദ്ധിമുട്ട്. 1962ൽ ഇന്ത്യ- ചൈന ഭായീ ഭായീ എന്നതൊക്കെ കാറ്റിൽ പറത്തി ഇന്ത്യയെ ആക്രമിക്കുമ്പോഴും, ചൈന പരമോന്നത് നേതാവ് മാവോ ആയിരുന്നു. ചൈനയുടെ ചതിയിൽ മനസ്സുതകർന്നും അപമാനിതനുമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മരിക്കുന്നതും. ആ സമയത്തും ചൈനയിൽ മാവോയുടെ ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് പദ്ധതി, തകർക്കുകയായിരുന്നു. പാവപ്പെട്ട പതിനായിരങ്ങൾ മരിച്ചു വീഴുകയായിരുന്നു. പക്ഷേമാവോയ്ക്കും
ചൈനക്കുമൊന്നും അത് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.

ഇപ്പോഴത്തെ അവസ്ഥനോക്കുക. ഗാൽവൻ താഴവരയിലെ സംഘർഷത്തിൽ മരിച്ച പട്ടാളക്കാരും ചൈനക്ക് വെറും നമ്പറുകൾ മാത്രമാണ്. ഇന്ത്യയിൽ വീരമൃത്യുവരിച്ച ജവാന്മാർ ഹീറോകൾ ആയപ്പോൾ ചൈന അവരുടെ പേരുപോലും പുറത്തുവിട്ടിട്ടില്ല. അതാണ്  കമ്യൂണിസ്റ്റ് ഇരുമ്പുമറ. എത്രതന്നെ മാറിയെന്ന് അവകാശപ്പെടുമ്പോഴും കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിസ്ഥാന ചോദനകൾ ഒന്നും മാറുന്നില്ല. അതായത് ഹിംസ എന്നത് കമ്യൂണിസം എന്ന ആശയത്തിന്റെ കൂടപ്പിറപ്പാണ്. ഇത്രയും കൊലപാതക പരമ്പരകൾ നടത്തിയിട്ടും മവോ സേതൂങ്ങ് ഇന്നും കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികൾക്കിടയിൽ മഹാനാണ്. മാവോയിസം എന്ന ലക്ഷങ്ങളെ കൊലക്ക് കൊടുത്ത അശാസ്ത്രീയമായ ആശയത്തിന് ഇന്നും കേരളത്തിലും വേരുകൾ ഉണ്ട്. പാശ്ചാത്യ മാധ്യമങ്ങൾ ചെയ്യുന്നപോലെ മവോയുടെ യഥാർഥ മുഖം പരിചയപ്പെടുത്തിക്കൊടുക്കാൻ കേരളത്തിലെ മാധ്യമങ്ങൾ തയ്യാറാവുന്നില്ല.

'മന്നോട്ടുള്ള മഹത്തായ കുതിപ്പിൽ' മരിച്ചുവീണത് നാലരക്കോടി

രണ്ട് ദശകങ്ങളിലേറെ നീണ്ട ആഭ്യന്തര കലാപങ്ങൾക്കും യുദ്ധങ്ങൾക്കും ശേഷം 1949 ഒക്ടോബർ 1 ന് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന സ്ഥാപിക്കപ്പെട്ടപ്പോൾ മുതൽ നേതാവ് ചൈനീസ് വിമോചനത്തിന് നേതൃത്വം കൊടുത്ത ഗറില്ലാ പോരളി സാക്ഷാൽ മവോ സേ തൂങ് തന്നെയായിരുന്നു. 1943 മുതൽ 1976 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ മാവോ ആയിരുന്നു. ഈ കാലയളവിൽ അദ്ദേഹം , ചെയർമാൻ മാവോ എന്നറിയപ്പെട്ടു. ചൈനീസ് ജനത ഉണർന്നഴുന്നേറ്റു എന്ന മാവോ പ്രഖ്യാപിച്ചു. പക്ഷേ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. സാമ്പത്തികമായും സാമൂഹികമായും ചൈന പിറകോട്ട് അടിക്കയായിരുന്നു. ചൈനയെ വൻതോതിലുള്ള ഒരു സാമ്പത്തിക ശക്തിയാക്കാനായി മാവോ എടുത്ത മണ്ടൻ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്രി ദ്രുത വ്യവസായവത്ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള 'ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡ് ' എന്ന പദ്ധതി. അതുപ്രകാരം ചൈനയിലെ ഗ്രാമങ്ങളെ ഒറ്റയിടിക്ക് കാർഷിക വൃത്തിയിൽ നിന്ന് വ്യവസായിക വൃത്തിയിലേക്ക് കൊണ്ടുവരാനായിരുന്നു തീരുമാനും. കാർഷിക ഉൽപ്പാദനം നിർത്തി ഇരുമ്പും ഉരുക്കും നിർമ്മിക്കാൻ സർക്കാർ ആവശ്യപ്പെട്ടാൽ സാധാരണക്കാരൻ എന്തു ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ
വർഗ ശത്രുക്കളായി കണ്ട് പട്ടാളം വെടിവെച്ച് കൊല്ലും. '' ഓരോരുത്തരും അവരവരുടെ വീടുകളിലുള്ള മരസാധനങ്ങളും, പാത്രങ്ങളും, എല്ലാം കൂട്ടിയിട്ട് തീകൊടുത്തു. അതിലിട്ട് ലോഹം ഉരുക്കാൻ തുടങ്ങി.. 'ഷാങ്ഹായി ലുള്ള ഒരു അദ്ധ്യാപികയായിരുന്ന ഷാങ്, റോങമെയ് മഹത്തായ മുന്നേറ്റത്തിലെ വ്യവസായിക വിപ്ലവത്തെ ക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

1958 ജനുവരിയിൽ മാവോ, മഹത്തായ മുന്നേറ്റം എന്ന പേരിൽ രണ്ടാം പഞ്ചവത്സരപദ്ധതി അവതരിപ്പിക്കുകയുണ്ടായി. ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുവടു പിടിച്ച് വ്യവസായത്തിനാണ് മാവോ സർക്കാർ ഈ പദ്ധതിയിലും മുൻതൂക്കം നല്കിയത്. ഈ പുതിയ പദ്ധതി അനുസരിച്ച് നേരത്തെയുണ്ടായിരുന്ന ചെറിയ, കർഷക കൂട്ടായ്മകളെ ഏകോപിപ്പിച്ച് വലിയ കർഷക ഗ്രാമ സമുദായങ്ങളെ രൂപീകരിച്ചു. കർഷകരെ മറ്റ് ജോലികളിലേക്കായി നിയോഗിച്ചു. അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. ചില സ്വകാര്യ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ചു. കന്നുകാലി വളർത്തലും മറ്റു ചില കാർഷിക വിളകളും സർക്കാരിന്റെ നിയന്ത്രണത്തിലേക്കായി മാറ്റി.ഈ പുതിയ മുന്നേറ്റത്തിൽ മാവോയും മറ്റു ചില പാർട്ടി അംഗങ്ങളുമെല്ലാം കൃഷിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതും, അശാസ്ത്രീയവുമായ പുതിയ ചില സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ആവശ്യപ്പെട്ടു. തൊഴിൽ ശക്തിയെ ഇരുമ്പ്, ഉരുക്ക് നിർമ്മാണത്തിലേക്കും കൂടി തിരിച്ചു വിട്ടുകൊണ്ടുള്ളതായിരുന്നു ഈ പുതിയ വിദ്യകൾ. ഇത് ചൈനയിലെ കാർഷികവ്യവസ്ഥയെ ആകെ തകിടം മറിച്ചു. നാണ്യവിളകളുടെ ഉല്പാദനത്തിൽ 15% കുറവ് രേഖപ്പെടുത്തി. അടുത്ത കൊല്ലം ഈ കുറവ് 10% ശതമാനമായി കുറഞ്ഞു.

ചരിത്രകാരന്മാർ പറയുന്നത് മാവോയ്ക്ക് ഈ ഭീകരത അറിയാൻ കഴിഞ്ഞില്ല എന്നാണ്. ഭക്ഷ്യവിളകളിൽ ഒരു ചെറിയ കുറവുണ്ടായി എന്നു മാത്രമേ മാവോക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നുള്ളു എന്നാണ് ഡോക്ടർ ലീ സിഷുയി യേപോലുള്ള വിദഗ്ദ്ധർ പറയുന്നത് ഹോങ്കോങ് ചരിത്രകാരനായിരുന്ന ഫ്രാങ്ക് ഡിക്കോട്ടർ പറയുന്നത്, ഈ ഭക്ഷ്യക്ഷാമം തീരെ രൂക്ഷമാവുന്നതുവരെ മാവോ സർക്കാരിന് ഇതെക്കുറിച്ചു അറിവുണ്ടായിരുന്നില്ല എന്നാണ്. ഈയിടെ പുറത്തു വന്ന രേഖകളെ ഉദ്ധരിച്ചാണ് ഡിക്കോട്ടർ ഈ നിഗമനം നടത്തിയിട്ടുള്ളത്.

ഭക്ഷ്യക്ഷാമത്തെക്കുറിച്ച് മാവോക്ക് കിട്ടിയ റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളയുകയായിരുന്നു. കർഷകർ, മുടന്തൻ ന്യായങ്ങൾ പറയുകകയാണ് എന്നായിരുന്നു മാവോയുടെ അഭിപ്രായം. വലതുപക്ഷക്കാരും, സർക്കാരിനെതിരേ പ്രവർത്തിക്കുന്നവരും കൂടി ഭക്ഷ്യധാന്യങ്ങൾ പൂഴ്‌ത്തിവെച്ചിരിക്കുകയാണ് എന്ന് മാവോ പ്രഖ്യാപിച്ചു. സർക്കാരിന്റെ അധീനതയിലുള്ള നിലവറകൾ തുറക്കാൻ മാവോ വിസമ്മതിച്ചു. ഈ നടപടികൾ കർഷകരുടെ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. ഇതു കൂടാതെ ക്രൂരമായ മറ്റു നടപടികളും മാവോ നടപ്പിലാക്കി. പാർട്ടി നേതാക്കൾ ഗ്രാമങ്ങളിലേക്കു പോയി, പൂഴ്‌ത്തിവെച്ചിരിക്കുന്ന ധാന്യങ്ങൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സംശയം തോന്നിയവരെ പോലും ക്രൂരമായ മർദ്ദനങ്ങൾക്കിരയാക്കി. ധാരാളം സാധാരണക്കാരായ കർഷകർ ഈ മർദ്ദനമുറകൾ കൊണ്ട് മരണമടഞ്ഞു.

ഈ പുതിയ മുന്നേറ്റ പദ്ധതി മാവോയുടെ പ്രതിച്ഛായ തകർത്തു, അതിന്റെ ഫലമായി 1962 ൽ ഈ പുതിയ നയം നിർത്തലാക്കാനായി തീരുമാനിച്ചു. അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി. എന്നാലും, സർക്കാരും പാർട്ടിയും ഈ സംഭവങ്ങളുടെ പേരിൽ മാവോയെ ഭാഗികമായേ കുറ്റപ്പെടുത്തിയുള്ളു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ ചെയർമാൻ എന്ന സ്ഥാനത്തിലേക്കു മാവോ മാറി, പ്രസിഡന്റ് സ്ഥാനം ലിയു ഷാവോക്കി എന്ന പുതിയ നേതാവിനു വേണ്ടി ഒഴിഞ്ഞുകൊടുത്തു.

രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി നടന്ന ഗ്രേറ്റ് ലീപ് ഫോർവേർഡ് ഒരു തികഞ്ഞ പരാജയമായിരുന്നു. ഔദ്യോഗിമായി ഉരുക്ക് ഉല്പാദനം അതിന്റെ നിശ്ചയിക്കപ്പെട്ട അളവിൽ എത്തിയിരുന്നു എങ്കിലും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ സംശയങ്ങളുണ്ടായിരുന്നു. ഇത് ഒരു കുടിൽ വ്യവസായം പോലെയാണ് നടപ്പിലാക്കിയത്. അസംസ്‌കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത്. ഇന്ധനമായി ഉപയോഗിച്ചിരുന്നത് വെറും കരി ആയിരുന്നു. ഉരുക്ക് ഉരുകാനാവശ്യമായ തിളനില ഇത്തരം ഇന്ധനങ്ങൾക്കു നല്കാനാവുമായിരുന്നില്ല. തന്മൂലം, വേണ്ട രീതിയിലുള്ള ഗുണനിലവാരം ഉറപ്പാക്കാനായി കഴിഞ്ഞില്ല. പട്ടിണിയും പരിവട്ടുവമായി അക്കാലത്ത് ജനം ചൈനീസ് ഗ്രാമങ്ങളിൽ മരിച്ചുവഴുകയായിരുന്നു എന്നാണ് പറയുന്നത്. തെറ്റായ നയങ്ങളുടെ അനന്തരഫലം ചൈനയെ അടുത്ത പത്തുവർഷത്തോളം പിന്തുടർന്നു. മവോയുടെ ആശാസ്ത്രീയ നയങ്ങൾ മൂലം മൊത്തം നാലരക്കോടി ആളുകളാണ് മരിച്ചത് എന്നാണ് പിന്നീട് നടത്തിയ പഠനത്തിൽ വ്യക്തമായത്.

ഒരു കാർഷിക സമ്പദ് വ്യവസ്ഥയിൽനിന്ന് വ്യാവസായികവത്ക്കരണത്തിലൂടെ
സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിലേക്ക് കുതിക്കാനായുണ്ടാക്കിയ നീക്കം എങ്ങനെ മാറിയെന്ന് നോക്കുക. കൃഷിഭൂമിയിൽ ഉടമസ്ഥാവകാവശം നിരോധിച്ചതും, കൂട്ടുകൃഷി നിർബന്ധമാക്കിയതും കാർഷിക മേഖലയെ അസ്ഥിരമാക്കി. സ്വകാര്യ കൃഷി ചെയ്തവരെ ഭരണകൂടം നിരന്തരം വേട്ടയാടി. വ്യവസായവത്ക്കരണത്തിന് വനം നശിപ്പിച്ചത് പ്രകൃതി ദുരന്തങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കി. ഒപ്പം കൊടിയ ക്ഷാമവും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമായണ് ലോകം ഇന്ന് മാവോയുടെ ദ ഗ്രേറ്റ് ലീപ്പ് ഫോർവേഡിനെ നോക്കിക്കാണുന്നത്.

അപഹാസ്യമായ കുരുവി യുദ്ധം

പക്ഷേ ഇതിന് കാരണക്കാരായി മാവോ ഭരണകൂടം കണ്ടെത്തിയ വില്ലന്റെ പേരുകേട്ടാൽ ആരും അമ്പരന്നുപോകും. കുരുവികൾ!പഴങ്ങളും ധാന്യങ്ങളും നശിപ്പിക്കുന്ന കുരുവികളെ നിർമ്മാർജ്ജനം ചെയ്താൽ ചൈനയിൽ പട്ടിണി മാറുമെന്ന് വിശ്വസിച്ച മാവോയും കമ്മ്യൂണിറ്റ് റെവലൂഷണറി പാർട്ടിയും വലിയ പാരിസ്ഥിതിക  പ്രത്യാഘാതങ്ങളാണ് ക്ഷണിച്ച് വരുത്തിയത്.
. അടക്കാക്കുരുവികളുമായി പോലും യുദ്ധം പ്രഖ്യാപിച്ച ആളാണ് മാവോയെന്ന് പിൽക്കാലത്ത് പരിഹസിക്കപ്പെട്ടു. ലോക ചരിത്രത്തിൽ രേഖപ്പെടുത്തിയ അസാധാരണങ്ങളായ യുദ്ധങ്ങളിൽ ഒന്നായി ഇത മാറി.

മാവോ സേതൂങിന്റെ മുന്നോട്ടുള്ള മഹാ കുതിപ്പ് പദ്ധതിയുടെ ഭാഗമായ ഒരു ശുചിത്വ യജ്ഞമായിരുന്നു ചതുർകീട യജ്ഞം ( four pests campaign ) എന്ന് ചൈനീസ് അധികാരികൾ നാമകരണം ചെയ്ത പരിപാടി.1958-1962 കാലഘട്ടത്തിൽ നടന്ന മഹാ കുതിപ്പ് പദ്ധതിയിലെ ആദ്യ യജ്ഞമായിരുന്നു കുരുവി നിർമ്മാർജ്ജനം. നിർമ്മാർജ്ജനം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട നാല് കീടങ്ങൾ ഈച്ച, എലി, കൊതുക് കുരുവി എന്നിവയായിരുന്നു. കുരുവികളിൽ പ്രധാനമായും ലക്ഷ്യമിട്ടത് യുറേഷ്യൻ മരക്കുരുവികളേയാണ്. മനുഷ്യർ അധ്വാനിച്ചുണ്ടാക്കിയ ധാന്യവിളകൾ തിന്നു തീർക്കുന്നു എന്നതുകൊണ്ടാണ് കുരുവികളെ നിർമ്മാർജ്ജനം ചെയ്യാൻ അഹ്വാനം നൽകിയത്.കുരുവിളുമായുള്ള യുദ്ധം തീരുന്നതുവരെ ആരും ഇതിൽനിന്ന് പിന്മാറരുത് എന്നും സേതൂങ്ങ് പ്രഖ്യാപിച്ചു. 630 ദശലക്ഷം ആളുകൾ സകുൾകുട്ടികൾ വരെ കുരുവികളുമായി
യുദ്ധത്തിന് എത്തി. പരസ്പരം മൽസരവീര്യത്തോടെ ജനങ്ങൾ തെരുവിൽ മാർച്ച് ചെയ്തു. മാവോയുടെ ആഹ്വാനത്തോടെ ഒറ്റ ദിവസം കൊണ്ട് കുരുവി ചൈനയുടെ വർഗ ശത്രുവായി. ( ഇതാണ് കമ്യൂണിസ്റ്റ കൾട്ടുകൾ കൊണ്ടുള്ള ഏറ്റവും വലിയ അപകടം. വുഹാനിലെ കോവിഡ് ബാധയെ തുടർന്ന് വവ്വാൽ വർഗ ശത്രുവാണെന്ന് ഷീ ജിൻ പിങ്ങ് പറഞ്ഞിരുന്നെങ്കിൽ, ചൈനയിൽ ഒറ്റ വവ്വാലുകളും ഉണ്ടാകുമായിരുന്നില്ല)

പാത്രങ്ങൾ മുട്ടി ഒച്ചയുണ്ടാക്കി കുരുവികളെ പേടിപ്പിക്കലായിരുന്നു ഏറ്റവും പ്രചാരത്തിലുണ്ടായിരുന്ന കുരുവി ഉന്മൂലന തന്ത്രം. നിരന്തരമായ ശബ്ദങ്ങൾ കാരണം എങ്ങും പറന്നിറങ്ങാൻ കഴിയാതെ പാവും കുരുവികൾ ക്ഷീണിച്ച് ചത്തുവീണു.കുരുവി കൂടുകൾ നശിപ്പിക്കുക മുട്ടകൾ പൊട്ടിച്ച് കളയുക, കുരുവി കുഞ്ഞുങ്ങളെ വകവരുത്തുക, കുരുവികളേയും മറ്റ് പറവകളേയും ആകാശത്ത് നിന്നും വെടിവെച്ചിടുക തുടങ്ങിയ സകലലമുറകളും സ്‌കൂൾ വിദ്യാർത്ഥികൾ അടക്കമുള്ള ബഹു സഹസ്രം ജനം നടപ്പാക്കി. ധാരാളം പക്ഷികൾ വംശനാശത്തിന്റെ വക്കില്ലെത്തി.

ഉന്മൂലം ചെയ്യുന്ന കീടങ്ങളുടെ തോതനുസരിച്ച് സ്‌കൂളുകൾക്കും മറ്റ് സംഘടനകൾക്കും, സർക്കാർ/ തൊഴിലാളി കൂട്ടായ്മകൾക്കും അംഗീകാരങ്ങളും പാരിതോഷികങ്ങളും നൽകപ്പെട്ടു. ചൈനീസ് പൗരനമാർക്ക് പ്രവേശനാനുമതിയില്ലാത്ത നയതന്ത്രകാര്യലായങ്ങളിലും ഭവനങ്ങളിലും ധാരാളം കുരുവികൾ ചേക്കേറി. അവയെ ആട്ടിപ്പായിക്കാൻ കാര്യാലയ പരിസരത്തേക്ക് കടക്കാൻ വിദേശികൾ അനുവദിക്കാതിരുന്നത് സംഘർഷങ്ങൾക്ക് ഇടനൽകി. പോളിഷ് എംബസി ഇത്തരത്തിൽ അനുമതി നിഷേധിച്ചപ്പോൾ ജനങ്ങൾ ചെണ്ടകളുമായി പരിസരം വളഞ്ഞു മുട്ടു തുടങ്ങി. പേടിച്ച് വിരണ്ട കിളികൾ പറക്കാൻ കൂട്ടാക്കാതെ രണ്ട് ദിവസത്തിനുള്ളിൽ കെട്ടിടത്തിൽ തന്നെ ചത്തോടുങ്ങി. ചത്ത കിളികളെ നീക്കം ചെയ്യാൻ പോളിഷ് അധികൃതർ ഏറെ അധ്വാനിക്കേണ്ടി വന്നു.

1958ൽ തുടങ്ങിയ കുരുവിക്കൊല രണ്ട് വർഷത്തിനുള്ളിൽ തന്നെ ഭീകരമായ  ദുരന്തങ്ങൾ
സൃഷ്ടിച്ചു. കുരുവികൾ ധാന്യവിളകൾ മാത്രമല്ല ഭക്ഷിക്കുന്നത് എന്നും ധാന്യവിളകളുടെ സ്വാഭാവിക പരാദങ്ങളായ അനവധി പ്രാണികളേയും അവ നശിപ്പിക്കുമായിരുന്നെന്നും വളരെ വൈകിയാണ് ചൈനീസ് ഭരണകൂടം തിരിച്ചറിഞ്ഞത്. കുരുവികളുടെ ഉന്മൂലനം വെട്ടുക്കിളികളടക്കമുള്ള പ്രാണികളുടെ അഭൂതപൂർവ്വമായ ആക്രമത്തിനു വഴിവെച്ചു. വ്യവസായവൽക്കരണത്തിനു വേണ്ടി നടത്തിയ വനനശീകരണം, പുതിയ ഇനം വളങ്ങൾ എന്നീ പുത്തൻ പരിഷ്‌കാരങ്ങളും കുരുവിഹത്യയും വെട്ടുക്കിളി ആക്രമവും എല്ലാം കൂടി ചേർന്നപ്പോൾ കൊടിയ ക്ഷാമമായി. 1960ൽ കുരുവിയെ ചതുർകീട പട്ടികയിൽ നിന്നും മാറ്റി പകരം മൂട്ടകളെ ഉൾപ്പെടുത്തി. പക്ഷേ അപ്പോഴേക്കും ക്ഷാമവും പട്ടിണി മരണങ്ങളും പിടി
വിട്ടിരുന്നു.

എന്നാൽ മാവോയെ അനുകൂലിക്കുന്നവർ ഇതെല്ലാം തള്ളിപ്പറഞ്ഞു. പട്ടിണി മരണസംഖ്യപോലും അവർ ചോദ്യം ചെയ്തു. മാവോയുടെ കുരുവിക്കൊല ഒരു ആവാസ വ്യവസ്ഥ നശിപ്പിച്ചുവെന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാക്കിയില്ല. ശാസ്ത്രീയ മല്ലാത്ത പദ്ധതികൾ വലിയ ദുരന്തത്തിന് വഴിവെക്കും. ചരിത്രത്തിന്റെ ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നായാണ് കുരുവി നിർമ്മാർജന മഹായഞ്ജം രേഖപ്പെടുത്തപ്പെട്ടത്.

സാംസ്കാരിക വിപ്ലവത്തിലും കൊല്ലപ്പെട്ടത് ലക്ഷങ്ങൾ

1966 മുതൽ 1976 വരെ, പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയിൽ നടന്ന ഒരു സാംസ്‌കാരിക മുന്നേറ്റമാണ്, ദ ഗ്രേറ്റ് പ്രോലിറ്റേറിയൻ കൾച്ചറൽ റെവല്യൂഷൻ അഥവാ കൾച്ചറൽ റെവല്യൂഷൻ. ഗ്രേറ്റ് ലീപ് ഫോർവേർഡ് എന്ന വികസന മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ട പാർട്ടിയുടേയും, ചെയർമാൻ മാവോയുടേയും പ്രതിച്ഛായ തിരിച്ചുപിടിക്കാനായി നടത്തിയ ഒരു ക്യാംപയിൻ ആയിരുന്നു ഇത്. മുതലാളിത്തത്തെ നീക്കം ചെയ്ത്, എല്ലാവർക്കും സമത്വം എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് സാംസ്‌കാരിക വിപ്ലവം ആസൂത്രണം ചെയ്തത്. കൂടാതെ, പരമ്പരാഗതവും, സാംസ്‌കാരികവും ആയ എല്ലാ ഘടകങ്ങളേയും തച്ചുടച്ച് പകരം മാവോയിസം നടപ്പിൽ വരുത്തുക എന്ന അജണ്ട കൂടി ഇതിനുണ്ടായിരുന്നു. ഫ്രാങ്ക് ഡിക്കോട്ടറിനെപ്പോലുള്ള എഴുത്തുകാർ പറയുന്നത്. പാരമ്പര്യത്തെയും വിശ്വാസത്തെയും എല്ലാം മാറ്റി വിപ്ലവത്തിന് അനുയോജ്യമായി മനുഷ്യനെ മാറ്റിയെടുക്കണം എന്നായിരുന്നു മാവോയുടെ ആവശ്യം.മതവിശ്വാസികൾ പരക്കെ പീഡിപ്പിക്കപ്പെട്ടു.

ഇതോടെ സമൂഹത്തിൽ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടു. റെഡ് ഗാർഡുകൾ എന്നറിയപ്പെടുന്നു യുവാക്കളുടെ ഒരു സംഘടന നാടുനീളെ അക്രമവുമായി ഇറങ്ങി. ചെൻ യുവാനെപോലുള്ള തത്ത്വചിന്തകർ വരെ പീഡിക്കപ്പെട്ടു. അരാജകത്വത്തിന്റെ അവസ്ഥയിലേക്ക് രാജ്യം സഞ്ചരിക്കാൻ തുടങ്ങി. സാസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സ്‌കൂളുകൾ അടച്ചു പൂട്ടി. യുവാക്കളോട് നദീ തീരത്തിലേക്കു പോയി കർഷകർക്കു ശിഷ്യപ്പെടുവാൻ ഉത്തരവായി. അവിടെ അവർക്ക് കഠിനാധ്വാനവും, മറ്റു പല ജോലികളും ചെയ്യേണ്ടി വന്നു.

ഇത് ചൈനയുടെ പരമ്പരാഗതമായ സാംസ്‌കാരിക പൈതൃകത്തെ നശിപ്പിച്ചു. ധാരാളം പൗരന്മാർ ജയിലിലടക്കപ്പെട്ടു. സാമൂഹികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ രാജ്യത്ത് ഉടലെടുത്തു. ദശലക്ഷക്കണക്കിനു ജീവിതങ്ങൾ പീഡിക്കപ്പെട്ടു. ഈ സംഭവങ്ങളെക്കുറിച്ച് പിൻ കാലത്തുണ്ടായ സിനിമകളാണ് ടു ലീവ്, ദ ബ്ലൂ കൈറ്റ്, ഫെയർവെൽ മൈ കൊൺക്യൂബിൻ എന്നിവ. സാസ്‌കാരിക വിപ്ലവത്തിന്റെ കാലത്തും ലക്ഷകണക്കിനു ജീവിതങ്ങൾ കുരുതികൊടുക്കപ്പെട്ടു.

മാവോ ഇതിനെക്കുറിച്ചറിഞ്ഞപ്പോൾ, പ്രത്യേകിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്നു എന്നറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെയാണ് ആത്മഹത്യ ചെയ്യാൻ പോകുന്നവരെ രക്ഷിക്കാൻ ശ്രമിക്കരുത്, ചൈന ഒരു ജനബാഹുല്യമുള്ള രാജ്യമാണ്. കുറച്ചുപേർ ആത്മഹത്യ ചെയ്തതുകൊണ്ട് അതങ്ങിനെയല്ലാതാകുന്നില്ല.ശത്രുപക്ഷത്തുള്ളവരെ വകവരുത്താൻ സർക്കാർ റെഡ് ഗാർഡുകൾക്ക് അധികാരം നല്കി. 1966 ഓഗസ്റ്റ്-സെപ്റ്റംബർ കാലഘട്ടത്തിൽ മാത്രം ഇങ്ങനെ 1,772 ആളുകൾ മരിക്കുകയുണ്ടായി.

ഇക്കാലയളവിലാണ് മാവോയുടെ ആശയങ്ങളുടെ എല്ലാം തലച്ചോറ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലിൻ ബിയാവോവിനെ മാവോ തന്റെ പിൻഗാമിയായി പ്രഖ്യാപിക്കുന്നത് പിന്നീട് മാവോയുടെ പിൻഗാമിയായി ലിൻ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. എന്നിരുന്നാലും ഇരുവരുടെ തമ്മിലുള്ള ഐക്യമില്ലായ്മ മറനീക്കി പുറത്തുവന്നു 1971 ൽ. ചൈനയുടെ ഔദ്യോഗിക രേഖകൾ പറയുന്നത് ലിൻ, മാവോക്കെതിരേ ഒരു വധശ്രമമോ, അല്ലെങ്കിൽ ഒരു സൈനിക നടപടിയോ ആസൂത്രണം ചെയ്തിരുന്നു എന്നാണ്. പക്ഷെ മാംഗോളിയക്കു മുകളിൽ വെച്ചുണ്ടായ ഒരു വിമാനാപകടത്തിൽ ലിൻ കൊല്ലപ്പെടുകയാണുണ്ടായത്. എന്നാൽ ഈ യാത്രക്കവസാനം ഇദ്ദേഹത്തെ ചൈനയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ മാവോ പദ്ധതിയിട്ടിരുന്നു. ലിൻ മാവോയെ പുറത്താക്കാൻ ശ്രമിച്ചിരുന്നുവെന്നും, അതുകൊണ്ട് മരണാനന്തരം ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന പിന്നീട് പ്രഖ്യാപിച്ചു. ഈ സംഭവത്തോടെ, പാർട്ടിയിലെ പല മുതിർന്ന നേതാക്കളോടുമുള്ള വിശ്വാസം മാവോക്ക് നഷ്ടപ്പെട്ടു.

1969 ൽ സാംസ്‌കാരിക വിപ്ലവം അവസാനിച്ചതായി മാവോ പ്രഖ്യാപനം നടത്തി. എന്നാൽ 1976 ൽ മാവോയുടെ മരണത്തോടെയാണ് അത് അവസാനിച്ചത് എന്ന് പീപ്പിൾ റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. മാവോയുടെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ അദ്ദേഹം ഒരുപാട് രോഗങ്ങൾക്ക് അടിമയായിരുന്നു. പാർക്കിൻസൺ രോഗം, മോട്ടോർ ന്യൂറോൺ ഡിസീസ്, കടുത്ത പുകവലി മൂലമുണ്ടായ കരൾ രോഗങ്ങൾ എന്നിവ അദ്ദേഹത്തെ തളർത്തിയിരുന്നു. ലിൻ ബിയാവോ എന്ന വിശ്വസ്തന്റെ വഞ്ചന മൂലം ആണ് മാവോയുടെ ആരോഗ്യം ഇത്രപെട്ടെന്ന് മോശമായതെന്ന് പറയപ്പെടുന്നു. തന്റെ മരണത്തിനുശേഷം, പിൻഗാമിയെച്ചൊല്ലി പാർട്ടിയിലുണ്ടായ തർക്കവും അദ്ദേഹത്തെ അന്ത്യനാളുകളിൽ നിഷ്‌ക്രിയനാക്കി.

സാംസ്‌കാരിക വിപ്ലവത്തിന്റെ കാലഘട്ടത്തിൽ ചൈനക്ക് മാന്ദ്യം സംഭവിച്ചിരുന്നുവെന്നും, ചൈനയുടെ വളർച്ചയെ പിന്നോട്ടാക്കി എന്നും ചിലർ പറയുന്നു. ഈ കാലഘട്ടത്തൽ കോടിക്കണക്കിനു ആളുകൾ കൊല്ലപ്പെടുകയും പീഡനത്തിനിരയാവുകയും ചെയ്തു.എന്നാൽ ലീ ഫിജിയോൺ, മോബോ ഗാവോ തുടങ്ങിയ പണ്ഡിതർ പറയുന്നത് ചൈന പുരോഗതി കൈവരിച്ച കാലം ആയിരുന്നു ഇതെന്നാണ്. ചില രംഗങ്ങളിൽ പാശ്ചാത്യ സാമ്പത്തികവ്യവസ്ഥയെ വെല്ലുന്നതായി ചൈനയുടേത്. ഈ കാലഘട്ടത്തിലാണ് ചൈന തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ ബോംബ് പരീക്ഷിക്കുന്നത്. ആദ്യത്തെ ആണവ അന്തർവാഹിനികൾ രാജ്യത്തിനായി സമർപ്പിച്ചു. സാങ്കേതികവിദ്യയുടേയും, ശാസ്ത്രത്തിന്റേയും മേഖലയിൽ ചൈന ഒരു കുതിച്ചു ചാട്ടം തന്നെ നടത്തുകയുണ്ടായി. പക്ഷേ അതിന് 50 ലക്ഷത്തോളം ജനങ്ങളുടെ ജീവനും കൊടുക്കേണ്ടി വന്നു.

മരണത്തെ ആഘോഷിച്ച നേതാവ്

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഈ കൂട്ടക്കുരുതികളെ മഹത്ത്വവൽക്കരിച്ചിരുന്നു. കൂട്ടമരണങ്ങൾ അവർക്ക് ഒരു ശീലമായിക്കഴിഞ്ഞു. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന ആശയസംഹിതയിൽ വിശ്വസിച്ചിരുന്നവരായിരുന്നു ആ നേതാക്കൾ. വൻകിട ജലസേചന പദ്ധതികളുമായി ബന്ധപ്പെട്ട് ആയിരങ്ങൾ കുടിയൊഴിക്കപ്പെട്ടു, കൊല്ലപ്പെട്ടു. ഗാൻസു പ്രവിശ്യകളിലെ ജനങ്ങൾ ഇത്തരം പദ്ധതികളെ മരണനിലങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

'മരണമാണ് ജീവനേക്കാൾ നല്ലത്, അതില്ലെങ്കിൽ ഒരു നവീകരണം സാദ്ധ്യമല്ല. കൺഫ്യൂഷ്യസ് ഇപ്പോഴും ജീവിച്ചിരിക്കുകയാണെങ്കിൽ എത്ര ഭീകരം ആയിരിക്കുമത്.ആളുകൾ മരിക്കുമ്പോൾ ആഘോഷം വേണ്ടതു തന്നെയാണ്. മരണത്തിനു നല്ല ഗുണവശങ്ങളുണ്ട്, അത് മറ്റൊന്നിനു വളമായി തീരും. നിങ്ങൾ വിചാരിക്കും നിങ്ങൾക്കതിനു കഴിയില്ലെന്ന്, പക്ഷെ നിങ്ങൾക്കതു സാധിക്കും. അതിനു വേണ്ടി മാനസികമായി തയ്യാറെടുത്തിരിക്കണം എന്നു മാത്രം''- മാവോ ഒരിക്കൽ പറഞ്ഞത് അങ്ങനെയാണ്.

മാവോയുടെ ഇംഗ്ലീഷ് ദ്വിഭാഷിയായിരുന്ന സിഡ്നി റിട്ടൻബർഗ് തന്റെ ഓർമ്മക്കുറിപ്പുകളായ ദ മാൻ ഹു സ്റ്റേയ്ഡ് ബിഹൈൻഡ് ദാറ്റ് വിൽസ്റ്റ് മാവോ എന്ന പുസ്തകത്തിൽ മാവോയെ ക്കുറിച്ച് പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. 'ഒരു മഹാനായ കുറ്റവാളിയായിരുന്നു മാവോ, അദ്ദേഹത്തിന്റെ വന്യമായ ഭാവനകൾ അദ്ദേഹത്തെ ക്രൂരമായ കൂട്ടക്കുരുതിയിലേക്കു നയിച്ചു. മാവോ അതാഗ്രഹിച്ചിരുന്നില്ലെങ്കിൽപോലും'. മാവോയുടെ ഭരണം പേടിപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു, ആയിരങ്ങൾ മരിച്ചു വീഴുമ്പോഴും അത് മാവോയിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയിരുന്നില്ല.. മാവോയുടെ ജീവചരിത്രകാരനായ ജുവാംഗ് ചാങ് പറയുന്നത്, തന്റെ നയങ്ങൾ നടപ്പാക്കുന്നതിലൂടെ ചൈനയിൽ ഒരു കൂട്ടമരണം തന്നെ ഉണ്ടാവുമെന്ന് മാവോക്ക് അറിയാമായിരുന്നു എന്നാണ്. ഉരുക്കും, ഇരുമ്പും ഉണ്ടാക്കാനുള്ള പദ്ധതിയുടെ ചർച്ചകൾക്കിടെ മാവോ, തന്റെ പാർട്ടി യോഗത്തിൽ ഇങ്ങനെ പറയുകയുണ്ടായി എന്ന് ജുവാംഗ് അവകാശപ്പെടുന്നു. ഇത്തരം പദ്ധതികളി, ഇങ്ങനെ ജോലി ചെയ്യുന്നതുമൂലം, പകുതിയോളം ചൈനക്കാർ മരണപ്പെടും. പകുതിയല്ലെങ്കിൽ മൂന്നിലൊന്ന്, അല്ലെങ്കിൽ പത്തിലൊന്ന്, ചുരുങ്ങിയത് 50 ദശലക്ഷം ആളുകൾ എങ്കിലും കൊല്ലപ്പെട്ടിരിക്കും.

ജുവാംഗും ഹാലിഡേയും പറയുന്നത് ഈ കൂട്ടക്കുരുതികളെക്കുറിച്ച് മാവോ, വളരെ നിരുത്തവാദപരവും, ഹൃദയശൂന്യവും, ക്ഷുഭിതനും ആയാണ് സംസാരിച്ചിരുന്നത് എന്നാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് വളരെ അക്ഷോഭ്യനായാണ് മാവോ പ്രതികരിച്ചിരുന്നത് എന്നാണ് ഇവർ പറയുന്നത്. ആണവയുദ്ധത്തെക്കുറിച്ചുള്ള മാവോയുടെ ഒരു പരാമർശം ആണ് ഇത് 'ഒരു ആണവയുദ്ധത്തിൽ പകുതിയേലെറെ ചൈനക്കാർ കൊല്ലപ്പെട്ടേക്കാം. പക്ഷേ ബാക്കി പകുതിയുടെ ജീവൻ കൊണ്ട് നമ്മൾ തിരിച്ചുവരും..'- അതായിരുന്നു മവോയുടെ ആശയം. അതുതന്നെയാണ് ഫലത്തിൽ ചൈന ഇന്നും നടപ്പാക്കുന്നത്. ആയിരങ്ങളും പതിനായിരങ്ങളും ലക്ഷങ്ങളും മരിക്കുന്നത് അവർക്ക് പ്രശ്നമല്ല. നമുക്ക് അതിർത്തിയിൽ ഒരു പട്ടാളക്കാരൻ മരിച്ചാലും ചങ്കിടിക്കും. ചൈനക്ക് അത് വെറും യാത്രികമായ അക്കങ്ങൾ മാത്രം.

മാവോ ഇസ്ലാമിൽനിന്ന് മതം മാറിയ വ്യക്തിയോ?

ആദ്യകാലത്ത് മാവോയെക്കുറിച്ചുള്ള മോശം കാര്യങ്ങൾ ഒന്നും പുറത്തുവന്നിരുന്നുല്ല. അന്ന് ഇസ്ലാമിസ്റ്റുകൾ അവകാശപ്പെട്ടിരുന്നത് മാവോ ഇസ്ലാമിൽനിന്ന് മാറിയ വ്യക്തിയാണെന്നാണ്. 'ചൈനയിലെ മാവോ സേതൂങ്ങ് ഇസ്ലാമിൽനിന്ന് മാറിയതാണ്. നല്ല ഒന്നാംതരം മുസ്ലിംകുടുംബത്തിൽ പിറന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒറിജിനൽ പേര് മാവോ സെഡോങ് എന്നാണ്. മണ്ഡാരിൻ ഭാഷയാണത്. അവർ ഇസ്ലാം എന്നു പറയുന്നത് എസ്ലാൻ എന്നാണ്. അദ്ദേഹത്തിന്റെ അനിയനാണ് 'മാവോ സമീൻ'. അദ്ദേഹം അവിടത്തെ വലിയ പള്ളിയിലെ ഖത്വീബായിരുന്നു. ബ്രിട്ടീഷ് പിന്തുണയോടെ സ്വേഛാധിപത്യം വാണിരുന്ന ഷിയാങ് കൈഷക് മാവോ സമീനെ തൂക്കിലേറ്റുകയായിരുന്നു. മാവോ സേതൂങ് തെക്കുനിന്ന് അൽപാൽപമായി മുന്നേറി വന്നു വിജയിച്ചപ്പോൾ ഷിയാങ് കൈഷക് ഫർമോസയിലേക്ക് (ഇന്നത്തെ കൊറിയ) രക്ഷപ്പെടുകയായിരുന്നു.'- പ്രമുഖ ഇസ്ലാമിക വെബ്സൈററുകളിൽ ഉള്ളവാർത്ത ഇങ്ങനൊയായിരുന്നു. എന്നാൽ ഇന്ന് വിദേശ മാധ്യമങ്ങൾ മാവോയുടെ തനി നിറം പുറത്തുവിട്ടതോടെ ഇത്തരത്തിലുള്ള അവകാശവാദങ്ങൾ എല്ലാവരും പിൻവലിച്ചിരിക്കയാണ്.

തൊഴിലാളികളുടെ നേതാവായി അവകാശപ്പെടുമ്പോഴും മവോ ആഡംബര ജീവിതമാണ് നയിച്ചിരുന്നതും. ചൈനീസ് സാമ്രാജ്യാധിപന്മാർ താമസിച്ചിരുന്ന കൊട്ടാരത്തിനടുത്തുള്ള ഒരു സ്ഥലത്ത് തനിക്കു താമസിക്കാനായി ഒരു വീട് പണിയുവാൻ മാവോ ആവശ്യപ്പെട്ടു. വീടിനോടു ചേർന്ന് ഒരു നീന്തൽകുളവും മറ്റു കെട്ടിടങ്ങളും നിർമ്മിക്കാനായി മാവോ ഉത്തരവിട്ടു. മാവോയുടെ തന്റെ പ്രധാന ജോലികളെല്ലാം ചെയ്തിരുന്നത് ഒന്നുകിൽ കിടപ്പുമുറിയിൽ അല്ലെങ്കിൽ നീന്തൽകുളത്തിനരികിൽ വെച്ചും. അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല. നാലുവിവാഹം കഴിച്ചിരുന്ന മാവോക്ക് എണ്ണമറ്റ ലൈംഗിക പങ്കാളികളും ഉണ്ടായിരുന്നു. തികഞ്ഞ മദ്യപാനിയും പുകവലിക്കാരനുമായിരുന്നു അദ്ദേഹം. മരണകാരണമായ ഹൃദയാഘാതം ഉണ്ടായതുവരെ ഈ ദുശ്ശീലം കൊണ്ടായിരുന്നു.

ചൈനയുടെ പട്ടിണി മാറ്റിയത് ഡെങ്

മാവോയുടെ മരണശേഷം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ അധികാരത്തെച്ചൊല്ലി തർക്കങ്ങളുയർന്നു. ഗ്യാങ്ങ് ഓഫ് ഫോർ എന്നറിയപ്പെടുന്ന ഒരു വിഭാഗം, മാവോ പിന്തുടർന്നു വന്ന അതേ രീതി തന്നെ തുടർന്നു പോകാനാണ് താല്പര്യപ്പെട്ടത്. ഈ നാൽവർ സംഘത്തിൽ പ്രമുഖ, മാവോയുടെ അവസാന ഭാര്യ ജിയാങ് ക്വിങ് ആയിരുന്നു. ചെയർമാൻ ഹുവാ ഗുവോഫെങിന്റെ തേതൃത്വത്തിനുള്ള വലതുപക്ഷക്കാരായിരുന്നു എതിർവശത്ത്. ഇതിൽ ഹുവായുടെ നേതൃത്വം ആണ് വിജയിച്ചത്. സോവിയറ്റ് യൂണിയന്റെ ഉപദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതായിരുന്നു ഹുവായുടെ നയം. എന്നാൽ ഇതിനെതിരേ നവീകണചിന്താഗതികളുമായി ഡെംഗ് സിയാവോപിംഗിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ആളുകൾ രംഗത്തെത്തി. ഇവർ രക്തരഹിതമായ ഒരു വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു

പക്ഷേ മാവോയെകൊണ്ടെന്നും ചൈനയുടെ പട്ടിണിയും ദാരിദ്രവും മറ്റാൻ കഴിഞ്ഞില്ല. ഒറ്റക്കുട്ടി നയം അടക്കമുള്ള പലകാര്യങ്ങളിലും മവോയുടെ നിലപട് പൂർണ്ണമായും തെറ്റയിരുന്നു. പിൽക്കാലത്ത് ഡെങ്ങ് സിയാവോ പിങ്ങ് കൊണ്ടുവന്ന മുതലാളിത്ത വികസന നയങ്ങൾ ആണ് ചൈനയെ ഇന്നു കാണുന്ന നേട്ടങ്ങളിലേക്ക് നയിച്ചത്. പൂച്ച കുറത്തതായാലും വെളത്തതായാലും വേണ്ടില്ല എലിയെ പിടിച്ചാൽ മതി എന്ന ഡെങ്ങിന്റെ നയമാണ് അക്ഷരാർഥത്തിൽ ചൈനയെ രക്ഷിച്ചത്.

ചൈന മാവോയെ  പൂർണ്ണമായും തള്ളിയിട്ടും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ എന്താണ് സംഭവിക്കുന്നത്. ഇവിടെ മാവോയസിത്തിന് ഇപ്പോഴും മാർക്കറ്റുണ്ട്. മാവോയിസ്റ്റുകളുടെ സാധുധ ആക്രമണം ഇന്ത്യയുടെ സുരക്ഷക്കുന്നതന്നെ ഭീഷണിയാവുന്നു. കേരളത്തിലും വിശുദ്ധനായ നേതാവിന്റെ പരിവേഷമാണ് മാവോക്ക് ലഭിക്കുന്നത് എന്ന് ഓർക്കണം.

ചൈന മാവോയുടെ സാമ്പത്തിക നയങ്ങൾ തള്ളിയിട്ടും പക്ഷേ കമ്യൂണിസ്റ്റ് ഇരുമ്പുമറയും ഏകാധിപത്യ സ്വഭാവത്തിനും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാവോ കുരുവികളെ വർഗ ശത്രുവാക്കി പ്രഖ്യാപിച്ചപോലെ, ഇന്ത്യാക്കാരെ ഷീ ജിൻ പിങിനും നിഷ്പ്രയാസും വർഗ ശത്രുക്കളാക്കി പ്രഖ്യാപിക്കാം. ആരും ചോദ്യം ചെയ്യില്ല. മാനസികമായി ഇപ്പോഴും ചൈന മാവോക്കാലത്തുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ചൈനയോട് മുട്ടുമ്പോൾ ചെയ്യുമ്പോൾ ഇന്ത്യ സൂക്ഷിക്കണമെന്നും, ഇക്കാര്യങ്ങൾ പഠിച്ചവർ ചൂണ്ടിക്കാട്ടുന്നത്. കാരണം ലക്ഷങ്ങൾ മരിച്ചാലും ചൈനക്ക് അത് വെറും സ്റ്റാറ്റിറ്റിസ്‌ക് മാത്രമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിന് അത് ഒരിക്കലും അങ്ങനെ അല്ലല്ലോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP