Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ

'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ

എം മാധവദാസ്

ഡമാസ്‌ക്കസ്:''ഒരു ഐസിസ് തീവ്രവാദിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം കാര്യങ്ങളിലൊന്ന് യുദ്ധക്കളത്തിൽ ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നത്. ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുമെന്ന് അവർ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, കുറച്ച് പുരുഷന്മാരെ നരകത്തിലേക്ക് അയയ്ക്കാൻ എനിക്ക് കഴിഞ്ഞു. അവസാനപോരാട്ടത്തിൽ നൂറോളം പേരെ ഞങ്ങൾ ഒറ്റയടിക്ക് നരകത്തിലേക്ക് അയച്ചു'- ഇതുപറയുന്നത് വെറും 19 വയസ്സുമാത്രമുള്ള സ്റ്റെറെക് ജൂഡിയാണ്. സിറിയയിൽ ഐസിനും തുർക്കി സൈന്യത്തിനും എതിരെ പോരാടുന്ന, കുർദിഷ് മിലിറ്റിയയുടെയോ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെയോ (എസ്ഡിഎഫ്) വനിതാ പോരാളികളിൽ ഒരാൾ. സിറിയയിലെ മൻബിജ്, സെറകാനിയേ, ഹസക, ഹോൾ എന്നീ പ്രദേശങ്ങളിൽ ഐസിസിനെതിരെ പോരാടുന്ന സമയത്ത് ആറ് പേരെങ്കിലും നരകത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് സ്റ്റെറെക് പറയുന്നത്. ലോകം ഭയക്കുന്ന ഇസ്ലാമിക ഭീകരുടെ അടിവേര് ഇളക്കിയതിൽ പ്രധാനികൾ ഈ വനിതകളാണ്. കലാഷ്നിക്കോവ് തോക്ക് ധരിച്ച്, പച്ച സൈനിക യൂണിഫോമിൽ സിറിയൻ മല നിരകളിൽ നിൽക്കുന്ന ഈ സുന്ദരികളുടെ ചിത്രം സോഷ്യൽ മീഡിയയിലും വൈറലാവുകയാണ്. ദ വീക്ക് മാസികയുടെ പുതിയ ലക്കത്തിലാണ് ഈ വനിതാ ചെറുത്തുനിൽപ്പിന്റെ അത്യപുർവ ചരിത്രം പറയുന്നത്.

ഐസിസ് എന്ന ലോകം ഭയക്കുന്ന ഇസ്ലാമിക ഭീകരസംഘടന, പൊളിഞ്ഞിടത്തുനിന്ന് തിരിച്ചുവരുമോ എന്ന ആശങ്കയിൽ ആയിരുന്നു, നാലുമാസംവരെ ലോകം. സിറിയയിൽനിന്ന് പൊടുന്നനെ പിന്മാറാനുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ തീരുമാനമായിരുന്നു, കടുത്തസാമ്പത്തിക പ്രതിസന്ധിയിൽകൂടിപെട്ട്, അവതാളത്തിലായ ഐസിസിന്റെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുമെന്ന് ആശങ്ക ഉയർന്നത്.

സിറിയയിൽ ഐസിസിനെതിരെ പൊരുതുന്ന കുർദ് പോരാളികളെ മരണത്തിനു നടുവിൽ ഒറ്റയ്ക്കാക്കി അമേരിക്കൻ സൈന്യം തിരിച്ചുപോയ്ത് ലോക സമാധാനത്തിന് തിരിച്ചടിയായെന്നാണ് 'ദ ഗാർഡിയൻ' പോലുള്ള പത്രങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഐസിസിനെ ജീവന്മരണ പോരാട്ടത്തിലൂടെ തറപറ്റിച്ച കുർദ് പോരാളികൾ ഇപ്പോൾ ഇരുതലമൂർച്ചയുള്ള ഒരു വാളിനു മുന്നിലാണ്. ഒരു ഭാഗത്ത്, കുർദുകളെ വംശഹത്യ ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയ തുർക്കി ഭരണകൂടം. മറുഭാഗത്ത് പ്രതികാര ദാഹവുമായി, മുറിവേറ്റ ഐസിസ്. സിറിയൻ പ്രസിഡന്റ് എർദോഗാന്റെ മൗനാനുവാദത്തോടെ കുർദുകളെ ആക്രമിക്കയാണ് സിറിയൻ സൈന്യം ചെയ്തത്. പല ജയിലുകളിലും ആക്രമണം ഉണ്ടായതോടെ ഐസുകാർ കൂട്ടത്തോടെ പുറത്തുചാടിയതയായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

്ഇതോടെയാണ് ഐഎസ് തിരിച്ചുവരുമെന്ന ആശങ്ക ഉയർന്നത്. എന്നാൽ ഇത് താൽക്കാലികമായിരുന്നു. സൈന്യം പിന്മാറിയെങ്കിലും അമേരിക്കൻ ചാരസംഘടനകളും ഇന്റലിജൻസ് നെറ്റ്‌വർക്കും മേഖലയിൽ സജീവമായിരുന്നു. അതിന്റെ ഫലമായിരുന്നു, ഐഎസ് തലവൻ അബൂബക്കർ അൽബാഗദാദിയുടെ കൊല. ഇതോടെ ഫലത്തിൽ ഐഎസ്് ആകെ തകർന്നരിക്കയാണ്. ഇതിന്റെ ക്രെഡിറ്റ് അമേരിക്കയും ട്രമ്പും കൊണടുപോകുമ്പോൾ പക്ഷേ മറുന്നപോവാത്ത ഒരുപോരാണ് കുർദ് പേരാളികളുടേത്. പ്രത്യേകിച്ച് കുർദ് വനിതാ സ്‌ക്വാഡിന്റെതാണ്. അവർ കാണിച്ച സമാനതകളിൽ ഇല്ലാത്ത ധീരതയാണ് ഐസിനെ ഈ രീതിയിൽ പിടിച്ചുകെട്ടാൻ പര്യാപ്തമായത്.

അമേരിക്ക ഇട്ടിട്ടുപോയിട്ടും പതറാതെ പൊരുതി

സിറിയയിൽ നിന്ന് നാലുമാസം മുമ്പ് അമേരിക്കൻ സൈന്യം പിന്മാറിയതോടെ സത്യത്തിൽ കുർദുകൾ ചെകുത്താനും കടലിനും ഇടയിപെട്ട അവസ്ഥയായിരുന്നു. പ്രാദേശിക സുരക്ഷയുടെ ചുമതല തുർക്കിയെ ഏൽപ്പിച്ചതിനു ശേഷം അമേരിക്ക പിൻവാങ്ങിയതോടെ മണിക്കൂറുകൾക്കുള്ളിൽ 'സമാധാന ഇടനാഴി' സ്ഥാപിക്കാനെന്ന പേരിലാണ് തുർക്കി ഭരണാധികാരി എർദോഗന്റെ പട്ടാളം സിറിയയുടെ അതിർത്തിയോട് ചേർന്ന് കുർദ് പോരാളികകളുടെ നിയന്ത്രണത്തിലായിരുന്ന ഭൂവിഭാഗത്തിൽ ആക്രമണം തുടങ്ങിയത്. തുർക്കിയുടെ ശത്രു കുർദ് ജനത മാത്രമാണെന്നും ഐസിസിന്റെ തിരിച്ചുവരവാകും ഇതിന്റെ ബാക്കിപത്രമെന്ന് വിദേശ മാധ്യമങ്ങൾ ഇതോടെ ചൂണ്ടിക്കാട്ടിയിരുന്നു. ഐസിസ് ഭീകരവാദികളെ സൂക്ഷിച്ചിരിക്കുന്ന ജയിലുകളുടെ സംരക്ഷണ ചുമതലയുള്ള കുർദ് പോരാളികളെയാണ് തുർക്കി ആക്രമിച്ചത്. ആ ജയിലുകൾ സുരക്ഷിതമല്ലാതാകുന്നതോടെ ഐസിസ് ഭീകരർ തടവിൽ നിന്നു രക്ഷപ്പെടുകയാണ്. പലയിടത്തും ജയിലുകൾ ബോംബുവെച്ചും തകർക്കുകയും ചെയ്തു.

സിറിയയിലെ കുർദുകൾ മാത്രമല്ല ഈ ഭീകരതയ്ക്ക് ഇരയായത്. തുർക്കി അതിർത്തിയിലെ കുർദ് മേഖലകളിലേക്കും ഇരമ്പിക്കയറി തുർക്കി സൈന്യം. ഒരു വെടിക്ക് രണ്ടു പക്ഷി എന്നത് പോലെ എർദോഗൻ ഐസിസിനെ ഉയിർത്തെഴുന്നേൽപ്പിക്കുകയും കുർദുകളെ തുടച്ചു മാറ്റുകയുമാണ്. വ്യോമാക്രമണവും പീരങ്കിയാക്രമണവും നടത്തിയശേഷം കരസേനയെയും അയച്ച് ആക്രമണം നടത്തി. തുടർന്ന് നൂറുകണക്കിന് കുർദുകളാണ് മരിച്ചത്. ആയിരക്കണക്കിനാളുകൾ ജീവരക്ഷാർഥം വീടുവിട്ട് ഓടി.അതിർത്തിയിലെ പത്തോളം ഗ്രാമങ്ങളിൽ കൂടി തുർക്കി സേന ആക്രമണം അഴിച്ചുവിട്ടതോടെ്, മേഖലയിൽ നിന്ന് കൂടുതൽ ആളുകൾ പലായനം ചെയതു. പക്ഷേ ഇത് താൽക്കാലികമായിരുന്നു, കുർദ് സൈന്യം ശക്തമായി ത്്ിരിച്ചടിച്ചപ്പോൾ അവർ സൈനിക നടപടി നിർത്തിവെച്ചിരിക്കയാണ്. കുർദ് പോരാളികളുടെ മിന്നലാക്രമണത്തിൽ സിറയക്ക് മാത്രമല്ല, ഐസിസ് ഭീകർക്കും കനത്ത തിരിച്ചടി കിട്ടി. സിറിയയിലെ അവശേഷിക്കുന്ന കേന്ദ്രങ്ങളിൽനിന്നുപോലും ഐസിസുകാർ പലായനം ചെയ്യുന്നതിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കലാഷ്നിക്കോവ് തോക്കുകളുമായി മലമടുക്കുകളിൽനിന്ന് വിജയം ആഘോഷിക്കുന്ന കുർദ് വനിതാപോരാളികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാണ്.

ഐഎസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാർ

അമേരിക്കയും സഖ്യകക്ഷികളും ഇവിടെ ഐഎസിനെതിരെ പോരാടുന്നുണ്ടെങ്കിലും അത് ഫലപ്രദമാവുന്നില്ല എന്ന കണ്ടതിനെ തുടർന്നാണ് കുർദ് വനിതകൾ തോക്കുമായി ഇറങ്ങിയത്. ഇത് ഫലം കണ്ടുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പിന്നീട് റിപ്പോർട്ട് ചെയ്തത്. 18 നും 25 നും ഇടയിൽ പ്രായമുള്ള 10,000 സ്ത്രീകളെങ്കിലും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിലെ വനിതാ ശാഖയിലുണ്ട്. ജയിലിലടച്ച പി.കെ.കെ നേതാവ് അബ്ദുല്ല ഒകലന്റെ മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തയിൽ സ്വാധീനം ചെലുത്തപ്പെട്ട ഇവർ വിമോചന പോരാളികൾ എന്നുതന്നെയാണ് സ്വയം വിശേഷിപ്പ്ിക്കുന്നത്.

13 വയസുള്ളപ്പോൾ സ്റ്റെറെക് കുർദിഷ് മിലിറ്റിയയിൽ ചേർന്നപ്പോൾ അവൾക്ക് കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടിവന്നു. മിലിട്ടറിയിൽ നിന്ന് വിരമിച്ച അവളുടെ അച്ഛനും അമ്മയും നാല് സഹോദരന്മാരും അഞ്ച് സഹോദരിമാരും അവളുടെ തീരുമാനത്തെ എതിർത്തു. കുർദിഷ് സ്ത്രീകൾ താരതമ്യേന പുരോഗമനവാദികളാണെങ്കിലും സമൂഹം ഇപ്പോഴും യാഥാസ്ഥിതികമാണെന്ന് അവർക്ക് പറയുന്നു.''ഞാൻ സ്വതന്ത്രനാകാൻ ആഗ്രഹിച്ചു. ഇവിടെ വന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ 200 ഡോളറിനടുത്ത് സമ്പാദിക്കുന്നു, അത് ആവശ്യത്തിലധികം വരും, ''സ്റ്റെറക് പറയുന്നു. ''യുദ്ധഭൂമിയിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ ഏകാഗ്രത വളരെ ഉയർന്നതായിരിക്കും. അതാണ് ഞങ്ങൾക്ക് നൽകിയ പരിശീലനം, ''- മറ്റൊരു വനിതാപേരാളിയായ ഡാനിഷ് റോജ് പറയുന്നു. കുർദിഷ് മിലിറ്റിയയിൽ, ഒരിക്കൽ ഒരു സ്ത്രീ ചേരുമ്പോൾ, അവളെ സൈനിക തന്ത്രങ്ങൾ പഠിപ്പിക്കുകയും 1999 മുതൽ തുർക്കിയിൽ തടവിലാക്കപ്പെട്ട അബുദുല്ല ഒകലൻ മുന്നോട്ടുവച്ച രാഷ്ട്രീയ സിദ്ധാന്തങ്ങൾ പഠിക്കുകയും ചെയ്യുന്നു. ഒകലന്റെ പുസ്തകങ്ങളായ കില്ലിങ് ദി മെയിൽ, ലിബറേറ്റിങ് ലൈഫ്: വനിതാ വിപ്ലവം എന്നിവയും ഇവിടെ പഠിപ്പിക്കപ്പെടുന്നു.

തീവ്ര പരിശീലനമാണ് ഈ വിനിതാ സ്‌ക്വാഡിന് ലഭിക്കുന്നത്. അവർക്ക് ഒരു ദിവസം ആറു മണിക്കൂർ ഉറക്കം മാത്രമേയുള്ളൂ, അവർ പുലർച്ചെ 4 മണിക്ക് ബറ്റാലിയൻ മൈതാനത്തിനുള്ളിൽ നടന്ന് പുറപ്പെടുന്നു. തിയറി ക്ലാസുകളിൽ തുടരുന്നതിനായി മാത്രം എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് പരിശീലനം ആരംഭിക്കുന്നു, അവർ മാർച്ച്, ഷൂട്ടിങ് എങ്ങനെ, തുടങ്ങിയവ തൊട്ട് മനഃശാസ്ത്ര ക്ലാസുകള്ൾ വരെ ലഭിക്കുന്നു.
'പോരാട്ടത്തിന്റെ അവസാന ഘട്ടത്തിൽ 100 ഐസിസ് പോരാളികളെയെങ്കിലും ഞങ്ങൾ ഒറ്റയടിക്ക് കൊന്നിട്ടുണ്ട്. കോബാനിൽ, ഐസിസ് മുൻനിരയിലേക്ക് മാറിയപ്പോൾ, പോരാട്ട സേനയുടെ 40 ശതമാനം കുർദിഷ് സ്ത്രീകളായിരുന്നു, ''-അവർ പ്രഖ്യാപിക്കുന്നു.

മെഷീൻ ഗണ്ണുമായി ഇരച്ചെത്തുന്ന സ്ത്രീപോരാളികൾ ഐഎസ് ഭീകരുടെ തലവേദനയായിരുന്നു.അത്തരത്തിലുള്ള ഒരു വനിതാ ചാവേറായ നെസ്രിൻ അബ്ദിയുടെ കഥ മാധ്യമങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നു ഇവരുടെ ഫോട്ടോ പുറത്തുവന്നത്. ഒരു റൈഫിളുമായാണ് 20കാരിയായ ഈ മെഡിക്കൽ വിദ്യാർത്ഥിനി ഐഎസ് ഭീകരരെ പ്രതിരോധിക്കാനിറങ്ങിയിരിക്കുന്നത്. നെസ്രിന്റെ ഹോംടൗണായ സിറിയ തുർക്കി അതിർത്തിയിലെ കോബാനിൽ സന്തോഷവും സമാധാനവും അത്യപൂർവമായ സംഗതികളാണ്. എന്നാൽ മെഷീൻ ഗണ്ണുമായി ചിരിക്കുന്ന നെസ്രിയുടെ ഒരു ഫോട്ടോ പുറത്ത് വന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരിൽ നിന്നും തന്ത്രപ്രധാനമായ ഒരു പർവതം തിരിച്ചു പിടിച്ചതിന്റെ സന്തോഷമായിരുന്നു നെസ്രിയുടെ മുഖത്ത് അപ്പോൾ കളിയാടിയിരുന്നത്. കുർദിഷ് പോരാളികൾക്കൊപ്പം അവളും ആ യുദ്ധത്തിൽ പോരാടിയിരുന്നു. ഏത് ദിവസവും തന്റെ അന്ത്യം സംഭവിക്കാമെന്ന ബോധത്തോടെയാണ് നെസ്രി കൊബാന് വേണ്ടി കുർദിഷ് പോരാളികൾക്കൊപ്പം രംഗത്തിറങ്ങിയിരിക്കുന്നത്. ഐഎസ് ഭീകരർ തടവ് പുള്ളികളുടെ തലവെട്ടുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്ത് തലവെട്ടുന്നതുമായ വീഡിയോകൾ താനും കണ്ടതാണെന്നും പിടിക്കപ്പെട്ടാൽ തങ്ങൾക്കും ഈ ഗതിയാണുണ്ടാവുകയെന്നും നന്നായറിയാമെന്നും നെസ്രി പറയുന്നു. താൻ എപ്പോഴും കലാഷ്‌നികോവ് റൈഫിളുമായാണ് നടക്കുന്നതെന്നും ഒരു ഐഎസ് ഭീകരനുമായി മുഖാമുഖം വന്നാൽ താൻ അയാളെ വെടിവച്ച് കൊല്ലുമോ അതല്ല സ്വയം വെടിവച്ച് മരിക്കുമോയെന്ന് തനിക്കിപ്പോൾ നിശ്ചയമില്ലെന്നുമാണ് നെസ്രി പറഞ്ഞിരുന്നത്.

ചർച്ചിൽ വിഷവാതകം പ്രയോഗിച്ചു സദ്ദാം രാസായുധവും

മധ്യപൂർവ്വദേശത്ത് വസിക്കുന്ന ഇറാനിയൻ വംശത്തിൽപ്പെട്ട ഒരു ജനവംശമാണ് കുർദുകൾ അഥവാ കുർദിഷ് ജനത. കുർദുകൾ എന്നത് ഒരു പ്രത്യേക മത വിഭാഗമല്ല. കുർദുകളുടെ ഇടയിൽ വ്യത്യസ്ത മതവിഭാഗക്കാരുണ്ട്. അവ പ്രധാനമായും സുന്നി, ഷിയ, ക്രിസ്ത്യൻ, യർസാൻ, യസീദി, സൊറോസ്ട്രിയൻ എന്നിവയാണ്. ഭൂരിപക്ഷം കുർദുകളും സുന്നി മുസ്ലിം ആണെങ്കിലും അവരുടെ ഇടയിൽ തീവ്രമായ മതവിശ്വാസങ്ങൾ കുറവാണ്. പൊതുവെ കുർദ് എന്ന് പറഞ്ഞാൽ മലയാളി, ബീഹാറി, ബംഗാളി, തുർക്കി, അറബി എന്നിവ പോലെ ഒരു വംശീയ വിഭാഗമാണ്. ഇറാഖിനെ ലംബമായി മൂന്നായി വിഭജിച്ചാൽ, മുകളിൽ കുർദ് ഭാഷ സംസാരിക്കുന്ന കുർദ് വംശജരും (സുന്നി വിഭാഗം ആണേങ്കിലും കുർദ് എന്നറിയപ്പെടാൻ ആഗ്രഹിക്കുന്നവർ), നടുക്ക് സുന്നികളും, താഴെ ഷിയാ ഭൂരിപക്ഷമുള്ള പ്രദേശവുമാണ്.

സ്വന്തം സംസ്‌കാരവും ഭാഷാ പാരമ്പര്യവുമുള്ള തനത് മുസ്ലിം ജനതയാണ് കുർദുകൾ. ചരിത്രത്തിൽ, അധികാരത്തിന്റെയും മണ്ണിന്റെയും ആർത്തി മൂത്ത ലോകരാഷ്ട്രീയം നടത്തിയ കൊടും ചതിയുടെ ഇരകളായാണ് അവരെ പലരും വിലയിരുത്തുന്നത്. ഒന്നാംലോകയുദ്ധത്തിന് ശേഷം പടിഞ്ഞാറൻ രാജ്യങ്ങൾ അവർക്കൊരു വാക്കു നൽകിയിരുന്നു. സ്വന്തം രാജ്യം തിരികെ നൽകുമെന്ന കരാർ. ആ ലംഘിച്ച് അതേ രാജ്യങ്ങൾ ചേർന്ന് കുർദ് മണ്ണിനെ നാലു രാജ്യങ്ങൾക്കായി വീതംവെച്ചുകൊടുക്കുകയായിരുന്നു. അങ്ങനെ ടർക്കി, ഇറാൻ, ഇറാഖ്, സിറിയ, എന്നീ നാലുരാജ്യങ്ങളിൽ ന്യൂനപക്ഷമായി, രണ്ടാം തരം പൗരന്മാരായി കഴിയാൻ ആ ജനത വിധിക്കപ്പെട്ടു.

സ്വന്തം മണ്ണും രാജ്യവും ഇല്ലാത്തതിനാൽ, നിരന്തരം അടിച്ചമർത്തലിന് വിധേയരാവുകയാണ് കുർദുകൾ. ഇറാക്കിൽ പെട്ടുപോയ ലക്ഷക്കണക്കിന് കുർദുകളെയാണ് ഭരണകൂടം കൊന്നുകളഞ്ഞത്. സദ്ദാം ഹുസൈൻ മാത്രം കുർദു ഗ്രാമങ്ങളിൽ അഞ്ച് മണിക്കൂർ രാസായുധപ്രയോഗം നടത്തി കൊന്നത് അരലക്ഷം പേരെയാണ്.തുർക്കി ഭരണകൂടവും സ്വന്തം അതിർത്തിക്കുള്ളിലെ കുർദുകളെ പല തവണ കൂട്ടക്കുരുതി നടത്തിയിട്ടുണ്ട്. നിരന്തര അപമാനങ്ങളും അരുംകൊലകളും സഹിക്കുന്ന സ്വന്തം ജനതയെ സംരക്ഷിക്കുന്നതിനായി രൂപം കൊണ്ട കുർദ് സായുധ സംഘടനകൾ ചവിട്ടി നിൽക്കാൻ അൽപ്പം മണ്ണും അസ്തിത്വവും വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾ നടത്തുന്നതാണ് അതാത് രാജ്യങ്ങളിലെ ഭരണകൂടങ്ങളെ ചൊടിപ്പിക്കുന്നത്.

ഓട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് ഒരുമിച്ചു ഒരൊറ്റ രാഷ്ട്രത്തിന് കീഴിൽ അണിനിരന്ന കുർദിഷ് ജനതയെ ഒന്നാം ലോക മഹായുദ്ധത്തിലെ തുർക്കിയുടെ പതനത്തോടെ ഒരിക്കലും ഒരുമിക്കാനാവാത്ത വിതം മുറിച്ചു മാറ്റുകയായിരുന്നു. വ്യത്യസ്ത രാജ്യങ്ങളിലെ ചെറിയ ന്യുനപക്ഷമായി കുർദുകളെ മാറ്റിയതിനു പിന്നിൽ കുരിശു യുദ്ധവും , ഒന്നാം ലോക മഹായുദ്ധത്തിലെ കുർദുകളുടെ ചെറുത്ത് നില്പും കാരണങ്ങളാണ്. ഒന്നാംലോക മഹായുദ്ധത്തിൽ ഇറാഖിന്റെ ഭൂപ്രദേശങ്ങൾ കാര്യമായ ചെറുത്ത് നില്പൊന്നുമില്ലാതെ ബ്രിട്ടന് കീഴടങ്ങിയപ്പോൾ തുർക്കിയോട് ചേർന്ന് കിടക്കുന്ന കുർദു ഭൂരിപക്ഷ മേഖലയിൽ ബ്രിട്ടന് ശക്തമായ പ്രതിരോധമാണ് നേരിടേണ്ടി വന്നത്.

ഒടുവിൽ ബ്രിട്ടന്റെ പ്രതിരോധ തരംഗത്തെ ചുമതല യുണ്ടായിരുന്ന പാർലമെന്റഗം കൂടിയായ വിൻസ്റ്റൻ ചർച്ചിൽ കുർദുകൾക്കെതിരെ വിഷവാതകം പ്രയോഗിക്കാനാണ് ഉത്തരവിട്ടു. ശക്തമായ സൈന്യത്തെ ചെറുത്ത് നിൽക്കാനുള്ള ശേഷിയൊന്നും കുർദുകൾകില്ല. ഒപ്പം വിഷവാതക പ്രയോഗം കൂടിയായപ്പോൾ കുർദുകളുടെ പരാജയം ആസന്നമായി.1925 ൽ കുർദുകൾ താമസിച്ചിരുന്ന തുർക്കിയിലെ ചില പ്രദേശങ്ങൾ അടർത്തിമാറ്റി ഇറാഖിനോട് ചേർത്തു.അതോടെ ഇറാഖ് ജനസംഖ്യയിൽ ആറിലൊന്നു കുർദുകൾ ആവുകമാത്രമല്ല തുർക്കി, ഇറാൻ, ഇറാഖ്, എന്നീ രാജ്യങ്ങളിലായി നിർണ്ണായകഘടകമല്ലാത്ത വീതം കുർദുകളെ ചിന്നഭിന്നമാക്കുകയും ചെയ്തു .

കുരിശു യുദ്ധത്തിൽ മുസ്ലിങ്ങൾക് നിർണായകവും അന്തിമവുമായ വിജയം നേടികൊടുത്ത സലാഹുദ്ധീൻ അയൂബി കുർദു വംശജനായിരുന്നു. ഇതിന്റെ പ്രതികാരമെന്ന നിലയിലുമാകാം കുർദു ജനതയെ പല രാജ്യങ്ങളിലായി ശിഥിലീകരിച്ച് പരിഹാരം കാണാൻ പ്രയാസമുള്ളൊരു പ്രശ്നം പാശ്ചാതർ സൃഷ്ടിച്ചത് എന്നും ചിലർ വിമർശിക്കുന്നു. കുർദുകളോടും സലാഹുദ്ധീൻ അയൂബിയോടുമുള്ള പകയാണ് ഈ അടർത്തിമാറ്റലിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് പല അറബ് ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ഇറാൻ, ഇറാഖ്, സിറിയ, തുർക്കി,അർമേനിയ എന്നീ രാജ്യങ്ങളിലായി കിടക്കുന്ന കുർദിസ്താൻ എന്ന മേഖലയിലാണ് ഇന്ന് കുർദുജനതയുടെ ആവാസം .കുർദുകൾ സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഇറാഖ്, തുർക്കി, എന്നീ രാജ്യങ്ങളുമായി നിരന്തരം സംഘർഷത്തിലാണ്.

ദാരിദ്ര്യം താങ്ങാനാവാതെ ഇസ്ലാമിക ഭീകരൻ

ലോകമെമ്പാടും ഇസ്ലാമിന്റെ രാജ്യം ഉണ്ടാക്കാൻ ഇറങ്ങിത്തിരച്ചവർ ഇപ്പോൾ ഭക്ഷണത്തിനുപോലും ഗതിയില്ലാതെ കടുത്ത ദാരിദ്രത്തിലാണ്.
യമൻ, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളിൽ മാത്രമല്ല അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പോലും ഐഎസിന് കനത്ത തിരിച്ചടിയുണ്ടാകുന്നു. യുദ്ധകേന്ദ്രങ്ങളിൽ കഴിക്കാൻ ഭക്ഷണംപോലുമില്ലാത്ത അവസ്ഥയാണ്. അതുപോലെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണക്കുന്ന മുഴുവൻ സംഘടനകൾക്കും പ്രവർത്തന ഫണ്ട് ഇല്ലാതായിരിക്കയാണ്. സൈനിക നടപടിയേക്കാൾ ഐഎസിന്റെ സാമ്പത്തിക നാഡി ( ലരിീാശര ്‌ലശി) മുറിച്ചെടുക്കാനായതാണ് ഭീകരവിരുദ്ധ പ്രവർത്തനത്തിൽ നിർണ്ണായകമായതെന്ന് ഈ മേഖലയിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പലതവണയുണ്ടായ ഭീകരവിരുദ്ധ മുന്നേറ്റങ്ങൾ പരാജയപ്പെടാനുള്ള കാരണവും ഈ സാമ്പത്തിക ഞരമ്പ് അറുത്തുമാറ്റാൻ കഴിഞ്ഞതായിരുന്നെന്നും സിഎൻഎൻ ലേഖകൻ ഇയാൻ വിൽമൂർ ചൂണ്ടിക്കാട്ടുന്നു.

ജിഹാദിനായി ലോകമെമ്പാടുംനിന്നും ആകർഷിച്ച നൂറുകണക്കിന് ചെറുപ്പക്കാർക്ക് അടിസ്ഥാന സൗകര്യം പോലും കൊടുക്കാൻ സംഘടനയ്ക്ക് ആവുന്നില്ല. സിറിയയിലും യമനിലും എന്നുവേണ്ട അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലുമുള്ള ഐഎസ് കേന്ദ്രങ്ങളിൽ വരെ കൊടിയ ദാരിദ്രത്തിന്റെ കഥകളാണ്. ചില സലഫി പണ്ഡിതരുടെയൊക്കെ തീവ്രമായ പ്രസംഗങ്ങളിൽ ആകൃഷ്ടരായി, ആടുമേക്കാനെന്നും പ്രവാചകചര്യയിൽ ജീവിക്കാനെന്നും പറഞ്ഞ് പോയ മലയാളികളിൽ ചിലർ വരെ ഭക്ഷണം പോലും കിട്ടാതായതോടെ, തിരിച്ചുവരവ് അന്വേഷിക്കുന്നുണ്ട്. കാസർകോട് നിന്ന് ഐഎസിൽ ചേർന്ന ഒരാൾ തിരിച്ചുവരാനുള്ള താൽപ്പര്യം പറഞ്ഞ് ബന്ധുക്കൾക്ക് സന്ദേശം അയച്ചതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇത് ഒറ്റപ്പെട്ട കാര്യമല്ലെന്നാണ് ബിബിസിയടക്കമുള്ള ലോക മാധ്യമങ്ങൾ പറയുന്നത്. ഫണ്ടിന്റെ വരവ് നിലച്ചതുമൂലം നിരവധി പേർ ഐഎസിൽ നിന്ന് തിരിച്ചുപോയതായി ബിബിസിയുടെ സൗത്ത് എഷ്യാ കറസ്പോണ്ടന്റ് ലിയാൻ മക്കി റിപ്പോർട്ട് ചെയ്യുന്നു.

എണ്ണയുടെ കരിഞ്ചന്ത വിൽപ്പനയിലൂടെ മാത്രം പ്രതിദിനം പത്തു ലക്ഷം യുഎസ് ഡോളറാണ് ഐഎസ് ഭീകരർക്ക് ലഭിച്ചിരുന്നത്. തങ്ങളുടെ നിയന്ത്രണ മേഖലയിലുള്ള എണ്ണപ്പാടങ്ങളിൽ നിന്നെടുക്കുന്ന പ്രെട്രോൾ കള്ളക്കടത്തുകാർക്ക് മറിച്ചു വിറ്റാണ് ഇവർ പണം കൊയ്യുന്നത്. ഇത് മേഖലയിൽ വലിയൊരു മാഫിയക്കുകൂടി വകവെച്ചു. കാരണം മെക്‌സിക്കോയിലും ഇറ്റലിയിലും ഉള്ള മയക്കുമരുന്ന് മാഫിയകളിൽ ഒരു വിഭാഗം ഇതൊരു സൈഡ് ബിസിനസായും ഏറ്റെടുത്തു. ഈ ബന്ധം വെച്ച് അഫ്ഗാനിലെ ഐഎസ് മേഖലയിൽ നിന്ന് ഇവർ വൻതോതിൽ ഓപ്പിയം കടത്തിയതായും റിപ്പോർട്ടുണ്ട്. മെക്്സിക്കോയിലെയും ഇറ്റലിയിലെയും മയക്കുമരുന്നു മാഫിയയുടെ ഉപഭോക്താക്കൾ ഏറെയും യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളായിരുന്നു. ഇതും അമേരിക്കയ്ക്ക് കൂടുതൽ ഭീഷണിയായി. യാക്കൂസ, എൻദാങ്ങ്ഗ്രത്തെ തുടങ്ങിയ ലോകത്തെ വിറപ്പിക്കുന്ന അധോലോക സംഘങ്ങൾ കൂടി ഈ മാഫിയയിൽ കണ്ണിയായി. ഇറാഖിലെയും സിറിയയിലെയും ഐസിസ് അധിനിവേശ പ്രദേശങ്ങൾ തിരിച്ചുപിടിച്ചതോടെ ഈ വിപത്തിന് തടയിടാൻ പാശ്ചാത്യ രാജ്യങ്ങൾക്കായി.

തട്ടിക്കൊണ്ടു പോകലും അതിലൂടെയുള്ള മോചന ദ്രവ്യങ്ങളുമായിരുന്നു ഐസിസിന്റെ മറ്റൊരു വരുമാനമാർഗം. ലോകമെമ്പാടും ഇവർ നന്നായി നടപ്പാക്കിയ പദ്ധതിയായിരുന്നു ഇത്. 20 ദശലക്ഷം ഡോളറാണ് ഇതുവഴി ഐഎസിന് പ്രതിവർഷ വരുമാനം എന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണക്ക്. സുരക്ഷ ശക്തമായി വർധിപ്പിക്കുകയും അതുവഴി തട്ടിക്കൊണ്ട് പോകപ്പെടാനുള്ള സാധ്യത കുറക്കുകയുമാണ് ഇതിനായി പാശ്ചാത്യ ശക്തികൾ ആദ്യമായി ചെയ്തത്. അടുത്തത് തട്ടിക്കൊണ്ടപോയാൽ യാതൊരു രീതിയിലുള്ള മോചനദ്രവ്യവും കിട്ടില്ല എന്നും ഉറപ്പുവരുത്തി. ചില രാജ്യങ്ങൾ ഇതിനായി നിയമ നിർമ്മാണവും നടത്തി. ഇതോടെ വൻ തോതിലാണ് ഐഎസിന്റെ വിലപേശൽ സാധ്യതകൾ ഇടിഞ്ഞത്.

കന്യകയായ യസീദി പെൺകുട്ടിക്ക് വില 12,500 ഡോളർ!

യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. (അൽജസീറയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം നിഷേധിക്കയാണ്. ഇസ്ലാമോ ഫോബിയ തലയ്ക്കുപിടിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇതെന്നാണ് അവർ പറയുന്നത്) പക്ഷേ യസീദി സ്ത്രീകളെ പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ

സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

രണ്ടുവർഷം മുമ്പ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ലാമിയ എന്ന യസീദി പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ ഓൺലൈനിൽ വിറ്റ കഥയായിരുന്നു. ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ, ഐഎസ് നിയന്ത്രിത മേഖലയിൽ നിന്നും സർക്കാർ അധീന പ്രദേശത്തേക്ക് ഇവർക്ക് കടക്കാനായി. ഇവർക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അൽമാസും 20കാരി കാതറീനും മൈൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.സ്ഫോടനം ലാമിയയുടെ വലം കണ്ണ് തകർത്തു. മുഖം വടുക്കൾ കൊണ്ട് വികൃതമാകുകയും ചെയ്തു. എന്നാലും ലൈംഗിക അടിമത്വത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഇവർ ആശ്വസിക്കുന്നു.

സമൂഹമാധ്യമങ്ങൾ വഴി ഐസ് അനുകൂല ഗ്രൂപ്പുകളെ നിരീക്ഷിച്ചും ഇത്തരം പരസ്യങ്ങൾ കണ്ടെത്തി നീക്കം ചെയ്തുമാണ് പാശ്ചാത്യ സംയുക്ത സേനയുടെ ഇന്റലിജൻസ് വിഭാഗം ഇതിനെ നേരിട്ടത്. പരസ്യം കണ്ട് വാങ്ങാനെന്നപേരിൽ എത്തിയ കമാൻഡോകൾ മൊസൂളിലെ ഒരു കേന്ദ്രം ആക്രമിച്ചാണ് മടങ്ങിയത്. ഒപ്പം മനുഷ്യക്കടത്ത് സംഘങ്ങൾക്കുനേരെയും പിടിമുറുക്കി. ഇതോടെ തങ്ങളുടെ അധിനിവേശ മേഖലക്ക് പുറത്തേക്ക് യുവതികളെ കൊണ്ടുപോകൻ കഴിയാതെ ഐഎസ് കുടുങ്ങുകയായിരുന്നു. അമേരിക്കയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള സേനയും ഇറാഖ്- സിറിയൻ സൈന്യവും കൈകോർത്തതോടെ ആയിരക്കണക്കിന് യസീദി സ്ത്രീകളെയാണ് ഐഎസിന്റെ അടിമച്ചന്തയിൽനിന്ന് രക്ഷിക്കാനായത്. പ്രത്യേക ഗോത്ര വിഭാഗമായ യസീദികളെ, ഇസ്ലാമിക ഭീകരർ മുസ്ലീങ്ങളായി പരിഗണിക്കുന്നില്ല. ഇവരെ കൊന്നു തിന്നാൽ പോലും പ്രശ്്നമില്ല എന്നപേരിൽ മത ശാസനകൾ പോലും ചില ഐഎസ് അനുകൂല പണ്ഡിതർ ഇറക്കിയിരുന്നു.

ഖത്തർ ഉപരോധവും നിർണ്ണായകം

പക്ഷേ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പ്രധാന വരുമാന മാർഗം ഇതൊന്നുമല്ല. ശതകോടീശ്വരന്മാരിൽ നിന്നും സംഘടനകളിൽനിന്നും ചില രാജ്യങ്ങളിൽനിന്നും സംഭാവനകളായി വൻതോതിൽ ഇവർക്ക് പണം ലഭിക്കുന്നൊണ് ഭീകരരുടെ സാമ്പത്തിക ഭദ്രത തകർക്കാനുള്ള യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നീക്കത്തിന് നേതൃത്വം നൽകുന്ന ഡേവിഡ് കോഹെൻ എഴുതുന്നത്. ഈ നെറ്റ് വർക്ക് അറുത്തെടുക്കാൻ കഴിഞ്ഞതാണ് ഭീകരതക്കെതിരായ പോരാട്ടത്തിൽ നിർണ്ണായകമായത്. ഇക്കാര്യത്തിൽ സൗദിയടക്കമുള്ള അറേബ്യൻ രാഷ്ട്രങ്ങൾ വലിയ പിന്തുണയാണ് അമേരിക്കയ്ക്ക് നൽകിയത്. സൗദിയടക്കമുള്ള രാജ്യങ്ങൾ ഖത്തറിനെ ഉപരോധിക്കാനുള്ള പ്രധാനകാരണവും ഐഎസ് ഫണ്ടിങ്ങ് തന്നെയായിരുന്നു. ഇസ്ലാമിക മതപ്രബോധന പ്രവർത്തനങ്ങൾക്ക് പരസ്യമായും, തീവ്രാവാദ സംഘടനകൾക്ക് രഹസ്യമായും, ഫണ്ട് നൽകുന്ന രാജ്യമാണ് ഖത്തർ എന്നത് പരസ്യമായ രഹസ്യമാണ്.

ഖത്തറിൽ നിന്നുള്ള ഫണ്ടിന്റെ വരവ് നിലച്ചതാണ് ഐസിന്റെ അടിവേരിളക്കിയത്. ഇന്ന് പാക്കിസ്ഥാനിൽനിന്നുപോലും ഡയറക്ട ഫണ്ടിങ്ങ് ഐഎസിന് സാധ്യമല്ല. മാത്രമല്ല തീവ്രവാദ സംശയമുള്ള മുഴുവൻ സംഘടനകളെയും നിരീക്ഷിക്കാനും അതാത് രാജ്യങ്ങളിലെ ഏജൻസികളെ കൊണ്ട് നിയമ നടപടി എടുപ്പിക്കാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായി. സംശയം ഉണ്ടെങ്കിൽ കരിമ്പട്ടികയിൽ പെടും എന്നതിനാൽ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികൾ തീവ്രവാദ സ്വഭാവം സംശയിക്കുന്ന സംഘടനകളുമായി ബന്ധം പുലർത്താറുമില്ല.അതുപോലെതന്നെ തീവ്രവാദികളെ സഹായിക്കുന്ന ശതകോടീശ്വരന്മാരെയും സംഘടനകളെയും പ്രത്യേകം നോട്ടമിട്ടുള്ള അന്വേഷണവും നല്ല ഫലം ചെയ്തുവെന്നണ് ഡേവിഡ് കോഹെൻ പറയുന്നത്.

ഇതിനെല്ലാം പുറമെ പ്രഭവകേന്ദ്രമായ സിറിയിൽ കുർദ് പോരാളികളിൽനിന്ന് ഏറ്റ തിരിച്ചടിയുമാണ് നിർണ്ണായകമായത്. അതിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് കുർദ് വനിതാ സൈന്യവും. ചരിത്രം അവരെ തങ്കലിപികളിൽ ആയിരിക്കും രേഖപ്പെടുത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP