Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യേക പരിശീലനം കിട്ടിയ ആൺകുട്ടികൾ മുതൽ വ്ളോഗർമാർ വരെ കെണിയൊരുക്കുന്നു; ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കിയും പണം തട്ടുന്നു; കോഴിക്കോട് വെട്ടിനുറുക്കപ്പെട്ട വ്യാപാരിയും പെട്ടത് 18കാരിയുടെ വലയിൽ; മൂന്നു വർഷത്തിനുള്ളിൽ 30 ഓളം കേസുകൾ; ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!

പ്രത്യേക പരിശീലനം കിട്ടിയ ആൺകുട്ടികൾ മുതൽ വ്ളോഗർമാർ വരെ കെണിയൊരുക്കുന്നു; ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കിയും പണം തട്ടുന്നു; കോഴിക്കോട് വെട്ടിനുറുക്കപ്പെട്ട വ്യാപാരിയും പെട്ടത് 18കാരിയുടെ വലയിൽ; മൂന്നു വർഷത്തിനുള്ളിൽ 30 ഓളം കേസുകൾ; ഹണിട്രാപ്പിൽ കേരളം കുരുങ്ങുമ്പോൾ!

എം റിജു

ണി ട്രാപ്പ്. ആ വാക്ക് കേരളത്തിൽ സുപരിചിതമായിട്ട് കാലം കുറച്ചായി. പണ്ടൊക്കെ വല്ലപ്പോഴും മാത്രം നാം കേട്ടിരുന്ന, ഹണിട്രാപ്പ് എന്ന വാക്ക് ഇപ്പോൾ കേരളത്തിൽ ആവർത്തിച്ച് കേൾക്കാൻ കഴിയും. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുപ്പതോളം കേസുകളാണ്, തേൻ കെണിയുമായി ബന്ധപ്പെട്ട് ഉണ്ടായത്. കാമത്തിലൊളുപ്പിച്ച കൊടിയ വഞ്ചനയിൽ വ്ളോഗർമാരും യ്യൂട്ഊബർമാരും വരെ പ്രതികളായി. ഏറ്റവും ഒടുവിലായി കോഴിക്കോട് വ്യാപരി സിദ്ദീഖിനെ ഹോട്ടൽ മുറിയിട്ട് കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി ട്രോളിയിൽ കൊണ്ടുപോയി അഗളി ചുരത്തിൽ ഉപക്ഷേിച്ച വാർത്ത കേട്ട് കേരളം ഞെട്ടിയിരിക്കയാണ്. അതിനും പിന്നിലും യഥാർത്ഥ വില്ലൻ ഹണി ട്രാപ്പാണ്.

ഫർസാന എന്ന 18കാരിയാണ് സിദ്ദീഖിനെ വിളിച്ചുവരുത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വളഞ്ഞ വഴിയായി തേൻ കെണി മാറുകയാണ്. പുറത്തുവന്നതിന്റെ എത്രയോ ഇരട്ടികേസുകൾ മാനഹാനിയും ധനനഷ്ടവും മൂലം മൂടിവെക്കപ്പെടുന്നുണ്ട് എന്നാണ് പൊലീസ് തന്നെ പറയുന്നത്. ഇങ്ങനെ പോവുകയാണെങ്കിൽ കേരളത്തിൽ ഒരു 'കുടിൽ വ്യവസായം' പോലെ ഹണിട്രാപ്പ് മാറാനിടയുണ്ടെന്നാണ് ക്രിമിനോളജിസ്റ്റുകളുടെ വിലയിരുത്തൽ.

പൗരാണികകാലം തൊട്ടുള്ള കെണി

''മൂർച്ചയേറി ആയുധങ്ങൾ കൊണ്ട് നേടിയെടുക്കാൻ കഴിയാത്ത കാര്യങ്ങൾ, കാമജലം നിറഞ്ഞ ഒരു കടക്കൺ നോട്ടം കൊണ്ട് കഴിയുമെന്ന'' വൈശാലി സിനിമയിൽ എം ടി എഴുതിയിട്ടുണ്ട്. പുരാണങ്ങൾ തൊട്ട് നീളുന്നതാണ് ഹണിട്രാപ്പിന്റെ ചരിത്രം. മഹർഷിമാരുടെ തപം മുടക്കാനായി പ്രത്യക്ഷപ്പെട്ട ഉർവശി, മേനക, രംഭമാരുടെ കഥകളൊക്കെ നാം എത്ര കേട്ടതാണ്. സുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ച് രഹസ്യങ്ങൾ ചോർത്തിയെടുക്കുന്ന തന്ത്രം നൂറ്റാണ്ടുകൾ മുന്നേ തുടങ്ങിയതാണ്. ജനാധിപത്യ ഭരണകാലം വന്നതോടെ, സൈനിക രംഗത്തും കോർപറേറ്റ് രംഗത്തുമായി ഹണി ട്രാപ്പ് മാറ്റി. മാതാഹരിയെന്ന ചാരവനിത തൊട്ട് ഇന്ത്യയുടെ സാവിത്രി ഡേ അടക്കമുള്ളവർ ഉപയോഗിച്ചിരുന്നത് ഇതേ രീതിയാണ്.

ജെർട്രൂഡ് മാർഗരറ്റ് സെല്ലെ, അതായിരുന്നു മാതാഹരിയുടെ ശരിയായ പേര്. ഡച്ച് ഭാഷയിൽ മാതാഹരിയെന്നാൽ പുലരി നക്ഷത്രം. പാരിസിൽ നർത്തകിയായിരുന്നപ്പോഴാണ് മാതാഹരി ജർമനിക്കുവേണ്ടി ചാരപ്രവൃത്തിയിൽ ഏർപ്പെടുന്നത്. ഒന്നാം ലോകമഹായുദ്ധകാലം. നൃത്തം കാണാൻ വരുന്ന ഓഫിസർമാരെ വശീകരിച്ച് കിട്ടുന്ന രഹസ്യങ്ങൾ മാതാഹരി ജർമനിക്കു നൽകി. വിവരം പുറത്തറിഞ്ഞതോടെ 1917 ഫെബ്രുവരി 13ന് ഫ്രഞ്ച് പൊലീസ് മാതാഹരിയെ കസ്റ്റഡിയിലെടുക്കുകയും വെടിവച്ചുകൊല്ലുകയും ചെയ്തു. മാതാഹരിക്ക് സ്‌കോട്‌ലൻഡുകാരനായ ക്യാപ്റ്റൻ മക്ലിയോഡിൽ ജനിച്ച പുത്രിയും പിന്നീട് ചാരവനിതയായി- ബാൻഡ. ഇന്തൊനീഷ്യൻ വിപ്ലവകാരികൾക്കും ജപ്പാൻകാർക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയ ബാൻഡയെ ഡച്ച് പട്ടാളം വെടിവച്ചുകൊന്നു.

ഇന്ത്യയ്ക്കുമുണ്ടായിരുന്നു ഒരു പ്രസിദ്ധ ചാരവനിത. ബംഗാളാലെ മിഡ്നാപൂർ ജില്ലയിലെ താംലുക് ടൗണിലെ ലൈംഗിക തൊഴിലാളിയായ സാവിത്രി ഡേ. 1942 ൽ സ്വാതന്ത്ര്യസമര നേതാവ് അജയ്മുഖർജിയും സതീഷ് സാമന്തയും സുശീൽധാരയും ചേർന്നു മിഡ്നാപൂരിൽ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം പ്രഖ്യാപിച്ച് താമ്രലിപ്ത ജാതീയ സർക്കാർ ഉണ്ടാക്കിയത് സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസമാണ്. ബ്രിട്ടിഷ് പട്ടാളക്കാരുടെ രഹസ്യങ്ങൾ ചോർത്തിയെടുത്ത് ഈ നേതാക്കൾക്ക് നൽകിയിരുന്നത് സാവിത്രിയായിരുന്നു. അവിടെയും അവർ ഉപയോഗിച്ചത് ഹണിട്രാപ്പാണ്. താമ്രലിപ്ത സർക്കാരിനെ ബ്രിട്ടിഷ് സർക്കാർ നിരോധിച്ചപ്പോൾ രഹസ്യരേഖകൾ വേണ്ടിടത്ത് എത്തിക്കാൻ നേതാക്കൾ ഉപയോഗിച്ചതും സാവിത്രിയെ ആയിരുന്നു. ബ്രിട്ടിഷ് പട്ടാളം അവരെ പിടിക്കാൻ പല മാർഗങ്ങൾ നോക്കിയെങ്കിലും സാധിച്ചില്ല. സ്വാതന്ത്ര്യാനന്തരം, സ്വാതന്ത്ര്യ സമര പെൻഷൻ നൽകാമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും അവർക്കത് ലഭിച്ചില്ല.

സ്ത്രീകൾ മാത്രമാണോ ഈ മേഖലയിലുള്ളത്. അല്ലെന്നാണ് ചരിത്രം പറയുന്നത്. ജർമനി രണ്ടായപ്പോൾ രാഷ്ട്രീയ നേതാക്കളുടെയും ഭരണാധികാരികളുടെയും വനിതാ സെക്രട്ടറിമാരെ പ്രേമക്കുരുക്കിൽപ്പെടുത്തി രഹസ്യങ്ങൾ ചോർത്തുന്ന വിരുതന്മാരുണ്ടായിരുന്നു. അതിലൊരാളാണ് ഫെലിക്സ്. ജർമൻ ചാരസംഘടനാ മേധാവി മാർക്കസ് വുൾഫ് അറസ്റ്റിലായപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. വശീകരണ തന്ത്രത്തിൽ സ്ത്രീകളെക്കാൾ മിടുക്കന്മാർ പുരുഷന്മാരാണെന്നായിരുന്നു വൂൾഫിന്റെ നിലപാട്. വൂൾഫ് എഴുതിയ 'മാൻ വിത്തൗട്ട് എ ഫെയ്സ്' എന്ന ആത്മകഥയിൽ ഇത്തരം ചാരന്മാരെക്കുറിച്ച് പറയുന്നുണ്ട്.

ഇപ്പോൾ രാഷ്ട്രീയക്കാരും മാധ്യമങ്ങളുമെല്ലാം രഹസ്യങ്ങൾ ചോർത്താൻ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ട്. കേരളം പോലെ ലൈംഗിക അസന്തുഷ്ടി ഏറെയുള്ള ഒരു പ്രദേശത്ത് പറ്റിയ തട്ടിപ്പുവേലയാണ് ഇതെന്നാണ് ക്രിമിനോളിജിസ്റ്റുകൾ പറയുന്നത്.

കരിപ്പൂർ ഹണിട്രാപ്പ്

സ്വർണ്ണക്കടത്തിന്റെ മാത്രമല്ല, ആസൂത്രിതമായ തേൻ കണിയുടെയും കേന്ദ്രമായി മാറിയിരിക്കയാണ് കരിപ്പൂർ വിമാനത്താവളം. 2019 ജൂണിൽ യൂറോപ്പിൽ നിന്നെത്തിയ പെരിന്തൽമണ്ണ സ്വദേശിക്ക് ഇത്തരത്തിൽ ഒന്നരലക്ഷം രൂപയാണ് നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. വീഡിയോകോളിലുടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചതാണ് ഇരകളെ കുരുക്കിയത്.

2021 ജൂലൈ എട്ടിന് കരിപ്പൂരിലെത്തുന്ന പ്രവാസി യാത്രക്കാരെ നോട്ടമിട്ട് ഹണിട്രാപ്പ് നടത്തിയ മറ്റൊരു സംഘം പിടിയിലായിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തുന്നവരുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടൽ. ഒന്നര ലക്ഷം നഷ്ടപ്പെട്ട പ്രവാസിയുടെ പരാതിയിൽ രണ്ടുപേർ അറസ്റ്റിലായി. കോഴിക്കോട് നല്ലളം പറവത്ത് നിഷാദ്, പെരുവള്ളൂർ സ്വദേശി യാക്കൂബ് എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി വേങ്ങര വാളക്കുട സ്വദേശി ശിഹാബ് കർണാടകയിൽ മറ്റൊരു കേസിൽ ജയിലിലാണ്.

കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെയാണ് ഇതിന് വേണ്ടി എത്തിച്ചിരിക്കുന്നത്. ഇവർ വീഡിയോ കോളിലുടെ ആദ്യം പ്രവാസിയെ മെരുക്കിയെടുക്കം. തുടർന്ന് ഇയാൾ കരിപ്പൂരിൽ എത്തുന്നതോടെ ഇവർ സ്വകാര്യ കേന്ദ്രത്തിലേക്ക് പ്രവാസിയെ എത്തിക്കും. ഈ സമയത്ത് അവിടെയെത്തുന്ന സംഘത്തിലെ യുവാക്കൾ നഗ്നഫോട്ടോ എടുത്ത ശേഷം പണം ആവശ്യപ്പെടും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. ഇതിൽ ഒരു വലിയ സംഘം തന്നെ ഉണ്ടെന്ന കണ്ടെത്തൽ പൊലീസിനെയും ഞെട്ടിച്ചിരുന്നു.

മൂവാറ്റുപുഴ ഹണിട്രാപ്പ്

2020 ഒക്്ടോബർ 31ന്, കോതമംഗലത്താണ് മൂവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഹണിട്രാപ് തട്ടിപ്പ് നടത്താൻ ശ്രമം നടന്നത്. മൂവാറ്റുപുഴ സ്വദേശിയെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചു വരുത്തി നഗ്‌നചിത്രങ്ങൾ പകർത്തിയാണ് തട്ടിപ്പ് നടത്തിയത്. കോതമംഗലം കുട്ടമ്പുഴ സ്വദേശിനി ആര്യ, നെല്ലിക്കുഴി സ്വദേശികളായ മുഹമ്മദ് യാസിൻ, റിസ്വാൻ, അശ്വിൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. വ്യാപാരിയുടെ ഡിടിപി സെന്ററിലെ മൂൻ ജീവനക്കാരിയാണ് ആര്യ.

യുവതിക്കൊപ്പം ഇരുത്തി അർധനഗ്ന ഫോട്ടോയെടുത്ത ശേഷം മൂന്നര ലക്ഷം ആവശ്യപ്പെട്ടാണ് സംഘം ഭീഷണിപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ പ്രതികൾ നേരത്തെയും ഇത്തരം കേസുകളിൽ പ്രതികളായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ചികിത്സിക്കാൻ വരുത്തി ഡോക്ടറെ കുരുക്കി

അതിനുശേഷമാണ് ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിലാവുുന്നത്. 5.45 ലക്ഷം രൂപ തട്ടിയ, ഗൂഡല്ലൂർ സ്വദേശിയായ നസീമ നസ്റിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്.

നസീമയെ ചികിത്സിക്കുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. രോഗം വർധിച്ചെന്നും ചികിത്സിക്കാൻ വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് ഡോക്ടർ വീട്ടിലെത്തിയപ്പോൾ നസീമയുടെ സഹായിയായ ഓട്ടോ ഡ്രൈവർ മുഹമ്മദ് അമീൻ ഇവരുടെ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം വീട്ടിൽ വച്ചു തന്നെ 45,000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. പിന്നീട് കാറിന്റെ താക്കോൽ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോൽ ഡോക്ടർക്ക് തിരികെ നൽകിയത്.

വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവർ ആവശ്യപ്പെട്ടു. ഇതോടുകൂടിയാണ് ഡോക്ടർ പരാതിയുമായി പൊലീസിൽ എത്തിയത്. പ്രതികൾ രണ്ടുപേരും ഇടുക്കിയിലായിരുന്നു. തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങളും ഇവരുടെ ഫോണിൽനിന്നു ലഭിച്ചിരുന്നു.

ലിവിങ്ങ് ടുഗദറുകാർ കുടുക്കിയത് 19കാരനെ

2020 നവംബർ 14ന്് ഹണിട്രാപ്പിന്റെ വാർത്ത കേട്ട് കൊച്ചി വീണ്ടും ഞെട്ടി. കൊച്ചി ഇടപ്പള്ളി സ്വദേശിയായ പത്തൊൻപതുകാരനാണ് ഇത്തവണ തട്ടിപ്പിനിരയായത്. കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അൽത്താഫുമാണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. ലിവിങ് ടുഗെതർ പാർട്ണറായ ഇരുവരും ചേരാനെല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകക്ക് താമസിക്കുകയാണ്. അൽത്താഫിന്റെ സുഹൃത്തിനയാണ് തട്ടിപ്പിനിരയാക്കിയത്. റിസ്വാന വാട്ട്സാപ്പ് വഴി സന്ദേശം അയച്ച് ഇയാളെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.

ഇരുവരും ചേർന്ന് തട്ടിയെടുത്ത സ്വർണമാലയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു. ഇതോടെ പൊലീസ് ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിതെന്ന്. പക്ഷേ കുറയുകയല്ല, വീണ്ടും വീണ്ടും ഇത്തരം കേസുകൾ കൂടുകയാണ് ഉണ്ടായത്.

ആൺകുട്ടികളെ ഉപയോഗിച്ച് ട്രാപ്പ്

2021 നവംബർ 10 ആൺകുട്ടികളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയ സംഭവത്തിൽ രണ്ട് മലപ്പുറം സ്വദേശികൾ അറസ്റ്റിലായതും കേരളത്തെ ഞെട്ടിച്ചു. നിലമ്പൂർ സ്വദേശി ജംഷീർ (31), ടാണ സ്വദേശി ഷമീർ (21) എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. സാമ്പത്തിക ഭദ്രതയുള്ളതും സമൂഹത്തിൽ സ്വീകാര്യതയുള്ളതുമായ കുടുംബങ്ങളിലെ വ്യക്തികളെ തന്ത്രപൂർവം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വിളിച്ചു വരുത്തിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തിൽ ഒറ്റക്കെത്തുന്നവരോടൊപ്പം പ്രത്യേക പരിശീലനങ്ങൾ നൽകിയ ആൺകുട്ടികളെ നിർത്തുകയും അവരെ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് പതിവ്.

ഇങ്ങനെ ഒരു വ്യക്തിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഇവർ തട്ടിയുട്ടുണ്ട്. ക്വട്ടേഷൻ, വധശ്രമം, തീവയ്ക്കൽ തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ജംഷീർ. പോക്‌സോ കേസിൽ പ്രതിയായ ഷമീർ നിലവിൽ ജാമ്യത്തിലായിരുന്നു. ഇവരുടെ ഹണിട്രാപ്പിൽ ഇരകളായത് നിരവധി പേരാണെന്നും പലരും പരാതിപ്പെടാൻ മടിക്കുകയാണെന്നും പൊലീസ് അറിയിച്ചിരുന്നു.

താനൂർ ഹണി ട്രാപ്പ്

2022 ജനുവരി 18ന് യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ കോട്ടക്കൽ പൊലീസ് പിടികൂടിയിരുന്നു. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്. കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40), തിരൂർ മംഗലം വാളമരുതൂർ പുത്തൻപുരയിൽ ഷാഹുൽ ഹമീദ് (30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് പെരുപറമ്പിൽ നിസാമുദ്ദീൻ, കോട്ടക്കൽ സ്വാഗതമാട് പാലത്തറ തൈവളപ്പിൽ നസീറുദ്ദീൻ(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലട്ടിക്കൽ വീട്ടിൽ അബ്ദുൽ റഷീദ് (36), കോട്ടക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക്ക്(32), തിരൂർ ബിപി അങ്ങാടി പാറശ്ശേരി കളത്തിൽപറമ്പിൽ അബ്ദുൽ അസീം (28) എന്നിവരാണ് പിടിയിലായത്.

താനൂർ കാട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ ഫസീല വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

ഫസീല ആവശ്യപ്പെട്ട പ്രകാരം എത്തിയ യുവാവിനെ മറ്റ് പ്രതികൾ ചേർന്ന് തട്ടിക്കൊണ്ട് പോവുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. നഗ്നവീഡിയോ പുറത്ത് വിടാതിരിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തി. തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കോട്ടക്കൽ പൊലീസ് പറഞ്ഞു.

ആപ്പിലുടെ സ്ത്രീ ശബ്ദമുണ്ടാക്കി 'ആപ്പ്'

സ്ത്രീയില്ലാതെ ഹണിട്രാപ്പ് നടത്തിയ സംഭവവും ഇതിനിടെയുണ്ടായി. ആപ്പിലൂടെ സ്ത്രീശബ്ദം അനുകരിച്ചാണ് ഇവർ യുവാക്കളെ കെണിയിലാക്കിയത്. യുവാവിൽ നിന്ന് 46 ലക്ഷം തട്ടിയെടുത്ത കേസിലാണ് സഹോദരങ്ങളായ, ഹരികൃഷ്ണൻ, ഗിരികൃഷ്ണൻ എന്നിവർ പൊലീസിന്റെ പിടിയിലായത്. യുവതികളുടെ പേരിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയത്.

കൊച്ചിയിലെ സ്വകാര്യ കമ്പനി മാനേജർക്കാണ് ഹണിട്രാപ്പ് സംഘത്തിന്റെ വലയിൽ വീണ് അരക്കോടിയോളം രൂപ നഷ്ടമായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ യുവാവിനെ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രതികൾ പരിചയപ്പെട്ടു. സ്ത്രീയെന്ന പേരിലായിരുന്നു സൗഹൃദം. പ്രത്യേക ആപ്പ് ഉപയോഗിച്ച് സൗണ്ട് മാറ്റി യുവാവിന് ശബ്ദ സന്ദേശമയച്ച് വിശ്വസിപ്പിച്ചു. തുടർന്ന് തന്ത്രപൂർവ്വം ഇയാളുടെ നഗ്ന ദൃശ്യം കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

സ്ത്രീകളുടെ ശ്ബദം ലഭിക്കാൻ ഫോണിൽ പ്രത്യേക ആപ്പ് ഇൻസ്റ്റാൾ ചെയ്തായിരുന്നു പ്രതികൾ സംസാരിച്ചിരുന്നത്. യുവാവിനെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാൽ ആ അഡ്രസ്സിൽ ആളില്ലെന്ന് മനസ്സിലായതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മരട് പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾക്കെതിരെ കൊട്ടാരക്കര, ചിങ്ങവനം,പള്ളിക്കൽ അടക്കമുള്ള സ്ഥലങ്ങളിലും സമാനമായ വഞ്ചനാ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.

വൈറൽ ദമ്പതികൾ ഒരുക്കിയ കെണി

സമൂഹമാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഭവമാണ് പാലക്കാട്ട് ഉണ്ടായത്. കണ്ണൂർ സ്വദേശി ഗോകുൽ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. 2022 ഓഗസ്റ്റ് 31നാണ് പാലക്കാടിനെ ഞെട്ടിച്ച ആ തേൻ കെണിയുടെ വിവരങ്ങൾ പുറത്താവുന്നത്. പാല സ്വദേശി ശരത്താണു മുഖ്യ സൂത്രധാരനെന്നും ഇയാൾക്കെതിരെ മോഷണം, ഭവനഭേദനം, തട്ടിപ്പ് ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ശരത് സ്ത്രീയുടെ പേരിൽ പ്രൊഫൈൽ തയാറാക്കി സമൂഹമാധ്യമം വഴി പരാതിക്കാരനുമായി അടുപ്പമുണ്ടാക്കിയാണു തട്ടിപ്പിനു കളമൊരുക്കിയത്. ദേവുഗോകുൽ ദീപ് ദമ്പതികൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ആർഭാട ജീവിതത്തെത്തുടർന്നു കടം കയറിയ ഇവരെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്കു വിളിച്ചു വരുത്തി. ഭർത്താവ് വിദേശത്താണെന്നും അമ്മ ആശുപത്രിയിലാണെന്നുമാണു പറഞ്ഞിരുന്നത്. പരാതിക്കാരൻ അങ്ങനെയാണ് പാലക്കാട്ടെത്തി. ഒലവക്കോട്ടാണ് ആദ്യം കണ്ടത്. രാത്രിയോടെ സംഘം യാക്കരയിലെ വാടക വീട്ടിലെത്തിച്ചു.

അവിടെ ശരത് ഉൾപ്പെടെയുള്ളവർ സദാചാര ഗുണ്ടകളെന്ന വ്യാജേനയെത്തി ദേവുവിനെ മർദിക്കുന്നതായി കാണിച്ചു. തുടർന്നു പരാതിക്കാരന്റെ 4 പവൻ സ്വർണമാല, മൊബൈൽ ഫോൺ, 1000 രൂപ, എടിഎം കാർഡുകൾ എന്നിവ തട്ടിയെടുത്ത ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ചു കാറിൽ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടു പോയി. കൊടുങ്ങല്ലൂരിൽ എത്തുന്നതിനു മുൻപു മൂത്രമൊഴിക്കണമെന്നു ആവശ്യപ്പെട്ടതോടെ വാഹനം നിർത്തിയപ്പോൾ പരാതിക്കാരൻ ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ശ്രദ്ധിച്ചു തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു. പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്കു സംഭവം ഒത്തു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു വിളി എത്തിയതോടെ അയാൾ പൊലീസിനെ സമീപിക്കയായിരുന്നു.

ശരണ്യ ഹണി ട്രാപ്പ്

2023 മെയ്16ന് മറ്റൊരു ഹണിട്രാപ്പിന് കൊച്ചി സാക്ഷിയായി. ഇൻസ്റ്റഗ്രാമിലൂടെ സെക്സ് ചാറ്റ് നടത്തി ബ്ലാക്ക്മെയിൽ ചെയ്യുന്ന സംഘമാണ് പിടിയിലായത്. ഇടുക്കി സ്വദേശിയുടെ പരാതിയിലാണ് കോഴിക്കോട് ചുങ്കം ഫറോക്ക് സ്വദേശി ശരണ്യ, മലപ്പുറം ചെറുവായൂർ സ്വദേശി അർജുൻ എന്നിവരാണ് കൊച്ചി സൗത്ത് പൊലീസിന്റെ പിടിയിലായത്.

ഇടുക്കി സ്വദേശിയായ പരാതിക്കാരന്റെ ഇൻസ്റ്റ ഐഡിയിലേക്ക് ആദ്യം ശരണ്യയുടെ ഐഡിയിൽ നിന്ന് റിക്വസ്റ്റ് എത്തി. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും ബന്ധം കൂടുതൽ അടുത്തതോടെ സെക്സ് ചാറ്റിലെത്തുകയും ചെയ്തു. ഇരുവരും നിരന്തരം ചാറ്റിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ ശരണ്യ യുവാവിനോട് നേരിൽ കാണമെന്ന് ആവശ്യപ്പെട്ടു. കൊച്ചി പള്ളിമുക്ക് ഭാഗത്തേക്കാണ് യുവാവിനെ ശരണ്യ വിളിച്ച് വരുത്തിയത്. താൻ ഒറ്റയ്ക്കാണെന്നാണ് ശരണ്യ യുവാവിനോട് പറഞ്ഞിരുനത്.

എന്നാൽ ഇടുക്കി സ്വദേശി എത്തുമ്പോൾ യുവതിക്കൊപ്പം അർജുൻ എന്ന ആൺ സുഹൃത്തും ഉണ്ടായിരുന്നു. ഇവിടെ വെച്ച് യുവാവിനെ ഭീഷണിപ്പെടുത്തിയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം എടിഎം കാർഡും പിൻനമ്പറും സ്വന്തമാക്കി. ബാങ്കിൽ നിന്ന് 45,00 രൂപ പിൻവലിച്ചു. വീണ്ടും അർജുൻ യുവാവിനെ വിളിച്ച് ഫോൺ വഴി 2000 രൂപ വാങ്ങി. പിന്നെയും നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. വന്നില്ലെങ്കിൽ സെക്സ് ചാറ്റ് സ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.പേടിച്ച് പത്മ ജംഗ്ഷനിൽ എത്തിയ യുവാവിൽ നിന്ന് 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ ബലമായി വാങ്ങിയെടുത്തു സംഘം മുങ്ങി.

എന്നിട്ടും വിട്ടില്ല, പിന്നെയും യുവാവിന് ഫോൺ വിളിയെത്തി. 25,000 രൂപ തരണമെന്നായിരുന്നു പിന്നെ ഭീഷണി. ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുമെന്ന പേടിയിൽ അത് വരെ എല്ലാം സമ്മതിച്ച ഇടുക്കി സ്വദേശി മറ്റ് വഴികൾ ഇല്ലാതായതോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

എന്തുകൊണ്ട് ഹണിട്രാപ്പുകൾ കേരളത്തിൽ കൂടുന്നു?

എന്തുകൊണ്ടാണ് ഇത്രയധികം ഹണിട്രാപ്പുകൾ കേരളത്തിൽ ഉണ്ടാവുന്നത് എന്ന ചോദ്യത്തിന്, ക്രിമിനോളജി സ്പെഷ്യലിസ്റ്റ് കൂടിയായ ഡോ അലക്സാണ്ടർ ജേക്കബ് ഇങ്ങനെ മറുപടി നൽകുന്നു. '' ഈ ഹണിട്രാപ്പ് എന്ന് പറയുന്നത് ഇന്ത്യയിലേ കേരളത്തിലോ മാത്രമുള്ള കാര്യമല്ല. ലോകത്തിൽ എല്ലായിടത്തുമുണ്ട്. വൻകിട കമ്പനികൾ തൊട്ട്, രാജ്യങ്ങൾവരെ രഹസ്യങ്ങൾ ചോർത്താനായി ഈ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ ഇപ്പോൾ ഇത് ഒരു ഈസി ക്രൈം ആയിരിക്കയാണ്. അതിന് കാരണം, ഇപ്പോഴും വല്ലാത്ത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹം തന്നെയാണ് നാം. അത്തരം സമൂഹത്തിൽ ജീവിക്കുന്ന പുരുഷന്മാരെ എളുപ്പത്തിൽ ഈ കെണിയിൽ കുരുക്കാം. ഏത് ക്രൈമിന്റെയും ഒരു പാറ്റേൺ അതാണ്. ഏറ്റവും എളുപ്പത്തിൽ കാര്യമായ റിസ്‌ക്കില്ലാതെ പണം തട്ടാനുള്ള ഒരു വഴി വരുമ്പോൾ അത് ആവർത്തിക്കപ്പെടും. അതിനാൽ ഇനിയും ഹണിട്രാപ്പുകളുടെ എണ്ണം കൂടുമെന്ന് പ്രവചിക്കാൻ യാതൊരു വൈദഗ്ധ്യവും വേണ്ട കാര്യമില്ല. നാം നമ്മുടെ ബന്ധങ്ങളിലും, സ്വകാര്യതയിലും സൂക്ഷ്മതയും ജാഗ്രതയും പുലർത്തുക മാത്രമാണ് ഇതിന് പോംവഴി''- ഡോ അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കുന്നു.

വാൽക്കഷ്ണം: അതായത് ഉത്തമാ, ലൈംഗിക ദാരിദ്ര്യത്തിന്റെ കുടാരമായ ഏതൊരു സമൂഹത്തിലും സംഭവിക്കുന്ന, എറ്റവും എളുപ്പമുള്ള ക്രൈം തന്നെയാണ കേരളത്തിലും ആവർത്തിച്ച് കൊണ്ടിരിക്കുന്നത്. സൈബർ ഇടങ്ങിലും സ്വകാര്യ ഇടങ്ങളിലും നാം ഒരോരുത്തരും പരമാവധി ജാഗ്രത പുലർത്തിയാൽ മാത്രമേ ഈ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ കഴിയുകയുള്ളൂ. എല്ലാറ്റിനും പൊലീസിനെ പഴിച്ചിട്ട് കാര്യമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP