Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വ്യാജ ആധാരങ്ങൾ ചമച്ചുകൊടുത്ത് അച്യുതമേനോന്റെ സഹായം; നിവേദിത പി ഹരനും, സുജിത് ബാബുവും മനോഹരൻ കമ്മിറ്റിയും നടത്തിയ അന്വേഷണങ്ങൾ മുങ്ങിയത് വിഎസിന്റെ കാലത്ത്; യുഡിഎഫ് നിയമിച്ച രാജമാണിക്യത്തിന്റെ കണ്ടെത്തലുകളിൽ സുശീലാഭട്ട് കോടതിയിൽ കത്തിക്കയറിയപ്പോൾ വിറച്ച് ഹാരിസൺ; ഭട്ടിനെ മാറ്റി 'എല്ലാം ശരിയാക്കി' മുതലാളിമാർക്ക് അനുകൂല വിധിക്ക് കളമൊരുക്കി പിണറായി; കേരളത്തിന്റെ അഞ്ചുലക്ഷം ഏക്കർ ഇടതുസർക്കാരുകൾ തീറെഴുതിയത് ഇങ്ങനെ

വ്യാജ ആധാരങ്ങൾ ചമച്ചുകൊടുത്ത് അച്യുതമേനോന്റെ സഹായം; നിവേദിത പി ഹരനും, സുജിത് ബാബുവും മനോഹരൻ കമ്മിറ്റിയും നടത്തിയ അന്വേഷണങ്ങൾ മുങ്ങിയത് വിഎസിന്റെ കാലത്ത്; യുഡിഎഫ് നിയമിച്ച രാജമാണിക്യത്തിന്റെ കണ്ടെത്തലുകളിൽ സുശീലാഭട്ട് കോടതിയിൽ കത്തിക്കയറിയപ്പോൾ വിറച്ച് ഹാരിസൺ; ഭട്ടിനെ മാറ്റി 'എല്ലാം ശരിയാക്കി' മുതലാളിമാർക്ക് അനുകൂല വിധിക്ക് കളമൊരുക്കി പിണറായി; കേരളത്തിന്റെ അഞ്ചുലക്ഷം ഏക്കർ ഇടതുസർക്കാരുകൾ തീറെഴുതിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒരു നൂറ്റാണ്ടിലേറെ ആയി സംസ്ഥാനത്ത് നടപ്പാകുന്ന ഭൂമി കുംഭകോണം. ജനാധിപത്യ ഭരണം കേരളത്തിൽ തുടങ്ങിയ കാലംമുതലേ വൻകിട മുതലാളിമാർക്കായി ഇടതുവലതു സർക്കാരുകൾ മാറിമാറി കൈക്കൊണ്ട തെറ്റായ നിലപാടുകൾ. ഇതിൽത്തന്നെ സിപിഎമ്മും സിപിഐയും ഒരേപോലെ വൻകിട തോട്ടമുതലാളിമാർക്ക് വേണ്ടി നടത്തിയ ഒത്തുകളികളികളികൾ. ഈ ഒത്തുകളികളുടെ അന്തിമ വിജയത്തിലേക്ക് കോടതിയിൽ ഒരു കേസ് തോറ്റുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ച്, സർക്കാരിന്റെ കയ്യിൽ എത്തേണ്ട ഭൂമി വിട്ടുകൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ.

ഇത്തരത്തിൽ രണ്ടു ദശാബ്ദത്തിലേറെ നീണ്ട നിയമപോരാട്ടത്തിൽ തോറ്റുകൊടുത്ത് സർക്കാർ കേരളത്തിൽ സ്വകാര്യ കുത്തകകളുടെ കൈവശം ഇരുന്ന ഒരുലക്ഷത്തിലേറെ ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ വിട്ടുകൊടുക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയത്. ഹാരിസണിന്റേയും ടാറ്റയുടേയും ഉൾപ്പെടെ വൻതോതിൽ സ്വകാര്യ കുത്തകമുതലാളിമാർ കൈവശം വച്ചിരുന്ന ഭൂമിയെല്ലാം അവരിലേക്ക് തന്നെ ചെന്നുചേരുന്ന സ്ഥിതിയിലേക്ക് രാഷ്ട്രീയ ഗൂഢാലോചന നടത്തിയിരിക്കുകയാണ് സർക്കാർ എന്ന നിലയിലാണ് കാര്യങ്ങൾ വിലയിരുത്തപ്പെടുന്നത്.

രാജഭരണകാലത്ത് ഇത്തരം കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമി സ്വാതന്ത്ര്യാനന്തരം സർക്കാരുകൾക്ക് ഏറ്റെടുക്കാവുന്നതേയുള്ളൂ. ഇത് സ്വന്തമാക്കാൻ സൃഷ്ടിക്കപ്പെട്ട ആധാരങ്ങളും മറ്റും എല്ലാം വ്യാജമാണെന്നും പലകുറി കണ്ടെത്തി. എന്നാൽ അതെല്ലാം അട്ടിമറിച്ച് സിപിഐക്കാരനായ അച്യുതമേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലം തൊട്ട് തുടങ്ങിയ തട്ടിപ്പ് അവസാന ആണിയടിച്ച് ഉറപ്പിച്ചു കൊടുത്തിരിക്കുകയാണ് സിപിഎം മുഖ്യമന്ത്രിയായ പിണറായി.

ഈ ഭൂമികൊള്ളയ്ക്ക് എക്കാലത്തും ഏറ്റവുമധികം കൂട്ടുനിന്നത് ഇടതു സർക്കാരുകൾ തന്നെ ആയിരുന്നുവെന്നതാണ് ഏറ്റവും രസകരം. അധികാരത്തിന് പുറത്തുള്ളപ്പോൾ ഭൂമികൊള്ളയ്ക്ക് എതിരെ വാതോരാതെ പ്രസംഗിക്കുകയും അധികാരത്തിൽ എത്തുമ്പോൾ എല്ലാ ഒത്താശയും കുത്തക തോട്ടമുതലാളിമാർക്ക് വേണ്ടി ചെയ്തുകൊടുക്കുകയും ചെയ്യുന്ന രീതിയുടെ വിജയമാണ് ഇവിടെ നടപ്പായിരിക്കുന്നത്. ഇതിനായി ഏറ്റവുമൊടുവിൽ നടത്തിയ ചരടുവലി കേസിൽ സർക്കാരിന് വേണ്ടി ശക്തമായി വാദിച്ചിരുന്ന സുശീലാഭട്ട് എന്ന സർക്കാർ അഭിഭാഷകയെ മാറ്റിയതാണ്. ഇതിലൂടെ തന്നെ കേസ് തോറ്റുകൊടുക്കാൻ സർക്കാർ തയ്യാറെടുപ്പുകൾ നടത്തിയെന്ന് വ്യക്തമായി. ഇതിന്റെ വിജയമാണ് ഇന്ന് നടന്നത്. ഹാരിസൺ കേസിൽ സർക്കാരിന് തിരിച്ചടി എ്ന്ന തരത്തിൽ ഇന്നത്തെ വിധി വിലയിരുത്തപ്പെടുമ്പോൾ ഒത്താശ ചെയ്ത ഇടതുവലതുകക്ഷികൾക്ക് അത് ആനന്ദമാകുന്നത് ഇങ്ങനെയാണ്.

ഒരു നൂറ്റാണ്ടിലേറെ കാലം നീളുന്ന ഭൂമി കുംഭകോണ ചരിത്രം

ഒരുനൂറ്റാണ്ടിലേറെ കാലം നീളുന്ന ചരിത്രമാണ് ഈ ഭൂമി കുംഭകോണത്തിനുള്ളത്. പണ്ട് ബ്രിട്ടീഷുകാരുടെ മേൽകോയ്മ നിലനിന്ന കാലം. കേരളത്തിലെ വളകൂറുള്ള മണ്ണിൽ കൃഷി ഇറക്കാൻ താത്പര്യം പ്രകടിപ്പിച്ച് വിവിധ പേരുകളോടെ ബ്രിട്ടീഷ് കമ്പനികൾ സ്ഥലത്തെത്തി. അക്കാലത്ത് ഭൂമിക്കുമേൽ അവകാശം സ്ഥാപിച്ചിരുന്ന കോവിലകങ്ങളിൽ നിന്നും പ്രഭുക്കന്മാരിൽ നിന്നും സർക്കാരിൽ നിന്നും അവർ ഭൂമി പാട്ടത്തിന് ഏറ്റെടുത്ത് കാപ്പി, റബ്ബർ, തേയില എന്നിവ കൃഷിചെയ്യാൻ ആരംഭിച്ചു. റബ്ബർ പ്രോഡ്യൂസിങ് കമ്പനി, റബ്ബർ ഇൻവെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങി വിവിധ പേരുകളിൽ ഭൂമി വാങ്ങി കൂട്ടിയ ഈ സ്ഥാപനങ്ങളുടെ എല്ലാം മേൽവിലാസം ഒന്നായിരുന്നു. 'നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ'. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ കമ്പനികൾ എല്ലാം ഒന്നുതന്നെ ആയിരുന്നു.

1920-ൽ ഈ കമ്പനികൾ എല്ലാം ഒന്നിച്ച് 'മലയാളം പ്ലാന്റേഷൻ ലിമിറ്റഡ്'എന്ന പേര് സ്വീകരിച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കമ്പനികൾ പാട്ടത്തിന് വാങ്ങിയ 75,000-ൽപരം ഏക്കർ ഭുമി മലാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലേക്ക് മാറ്റി ആധാരം രജിസ്റ്റർ ചെയ്തു. നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് വാങ്ങിയ ഭൂമി ജന്മിയറിയാതെ മറ്റൊരു കമ്പനിയുടെ പേരിലേക്ക് മാറ്റിയതോടെ ഭൂമിയുടെ അവകാശം മലയാളം പ്ലാന്റേഷനായി. പിന്നീട് റവന്യൂ ഉന്നതരെ സ്വാധീനിച്ച് ഇല്ലാത്ത രേഖകൾ അവർ സൃഷ്ടിച്ചു.

ആർ.പി.ഗോയങ്കയെന്ന വൻ വ്യവസായിയെ വെറും ബിനാമിയാക്കി വച്ചാണ് ഈ ഭൂമി ഹാരിസൺ സ്വന്തമാക്കിയത്. പതിറ്റാണ്ടുകൾ ഭൂമി കൈവശം വച്ച് അനുഭവിച്ചുവന്ന മലയാളം പ്ലാന്റേഷന് ഏറ്റ പ്രഹരമായിരുന്നു 1963-ലെ ഭൂപരിഷ്‌ക്കരണ നിയമം. വിദേശ കമ്പനി കേരളത്തിന്റെ മണ്ണിൽ 75,000 ഏക്കർ ഭൂമി കൈവശം വച്ചിരുക്കുന്നു എന്നത് ഭൂപരിഷ്‌ക്കരണ നിയമങ്ങൾക്ക് വിരുദ്ധമാണ്. വൈകാതെ 1971-ൽ ഫെറാ നിയമവും നിലവിൽ വന്നു. ഇന്ത്യയിൽ വിദേശകമ്പനിക്ക് ഭൂമി വിൽക്കാനും വാങ്ങാനും കൈവശം വയ്ക്കാനും പറ്റില്ലെന്ന വ്യവസ്ഥ ഈ നിയമത്തിലുണ്ട്. ഇതിന് തടയിടാൻ മലയാളം പ്ലാന്റേഷന്റെ ചില ആശ്രിതർ ഒത്തുചേർന്ന് 1978-ൽ കൊച്ചിയിൽ മലയാളം പ്ലാന്റഷൻ( ഇന്ത്യാ) ലിമിറ്റഡ് എന്നൊരു കമ്പനി തുടങ്ങി. തുടർന്ന് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ ഷെയർ ഇവർ വാങ്ങി. 1982-ൽ കേരളത്തിൽ നിന്നും തേയില കാപ്പി എന്നിവ വാങ്ങിയിരുന്ന മറ്റൊരു ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഷെയർ കൂടി വാങ്ങി ഹാരിസൺസ് മലയാളം പ്ലാന്റഷൻ( ഇന്ത്യാ) ലിമിറ്റഡ് എന്ന കമ്പനിയായി മാറി.

ബ്രിട്ടീഷ് കമ്പനികളുടെ ഷെയർ വാങ്ങിയതല്ലാതെ ഇവർ ഭൂമി സ്വന്തം പേരിൽ കൂട്ടിയിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. അതായത് ഹാരിസൺസ് മലയാളം പ്ലാന്റേഷൻ (ഇന്ത്യാ)ലിമിറ്റഡിന്റെ പേരിൽ കാലുകുത്താൻ ഇടമില്ല. അടുത്ത കാലം വരെ ഹാരിസൺ കരം അടച്ചുകൊണ്ടിരുന്നത് ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലാണ്. കരം അടച്ചതിന്റെ രസീതും റവന്യൂ രേഖകളും തന്നെ തെളിവ്.

ബ്രിട്ടീഷ് രാജ്ഞിയുടെ പേരിലേക്ക് ഭൂമി എത്തിക്കുന്നകരുനീക്കം

ഹാരിസന്റെ കൈവശമുള്ള ഭൂമി ഇപ്പോഴും ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിന്റെ പേരിലാണ്. ഈ ബന്ധം തുടരുന്നതിനാലാണ് ഹാരിസൺസിന്റെ ഉടമയായ ഗോയങ്ക ബ്രിട്ടനിലെ ചാനൽ ഐലൻഡിലേക്ക് പണംകടത്തുന്നത്. ഇക്കാര്യം റവന്യൂ സ്‌പെഷൽ ഓഫീസർ എം.ജി രാജമാണിക്യം റിപ്പോർട്ട് ചെയ്തിരുന്നു. ഹാരിസൺ കമ്പനിയുടെ യഥാർത്ഥ ഉടമ ബ്രിട്ടനിലെ ചാനൽ ഐലൻഡിൽ പ്രവർത്തിക്കുന്ന ആംബിൾഡൗൺ ഇൻവെസ്റ്റ്‌മെന്റ് എന്ന സ്ഥാപനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ കമ്പനിയുടെ 100 ശതമാനം ഷെയറുകളും ആന്തണി ജാക്ക് ഗ്വിന്നസ് എന്നയാളുടേതാണ്.

കള്ളപ്പണ നിക്ഷേപകരുടെ സ്വർഗമെന്നാണ് ചാനൽ ഐലൻഡ് അറിയപ്പെടുന്നത്. ഗോയങ്ക കേരളത്തിനുപുറമെ ബംഗാളിൽ നിന്നും പണം കടത്തുന്നുണ്ട്. ഹാരിസൺസിന്റേതിന് സമാനമായ ഓഹരി പങ്കാളിത്തം ബംഗാളിലെ ഏറ്റവും വലിയ വൈദ്യുതി ഉൽപ്പാദന വിതരണ കമ്പനിയായ കൽക്കത്ത ഇലക്ട്രിക് സപ്ലൈ കോർപ്പറേഷനിലും (സ്സെ്ക്) ആംബിൾഡൗൺ ഇൻവെസ്റ്റ്‌മെന്റുണ്ട്. ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാൻേഷൻസ് (ഹോൾഡിങ്) ലിമിറ്റഡ് തങ്ങളുടെ ആസ്തിയും വരുമാനവുമെല്ലാം ഇന്ത്യയിലെ ഹാരിസൺസ് മലയാളം, സെസ്‌ക്, സെന്റിനൽ ടീ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നാണെന്ന് അവരുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. മലയാളം പ്ലാൻേഷൻസിന്റെ 100 ശതമാനം ഓഹരിയും ആമ്പിൾഡൗണിനാണ്. മലയാളം പ്ലാൻേഷൻസിന്റെ ഡയറക്ടർ ബോർഡിൽ എച്ച്.എം.എൽ, സെന്റിനൽ ടീ ലിമിറ്റഡ്, സ്സെ്ക് എന്നിവയുടെ ചെയർമാനായിരുന്ന സഞ്ജീവ് ഗോയങ്ക അംഗമായിരുന്നു.

വിദേശ ഓഹരി പങ്കാളിത്തത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് പണം കടത്തുകയും അത് നികുതിരഹിത നിക്ഷേപത്തിന് അവസരമുള്ള ബ്രിട്ടനിലെ ചാനൽ ഐലന്റിൽ നിക്ഷേപിക്കുകയുമാണ് ഗോയങ്ക ചെയ്തുവരുന്നതെന്ന് തെളിയിക്കുന്ന വേറെയും രേഖകളുണ്ട്. ഹാരിസൺ മലയാളം കമ്പനി കൈവശപ്പെടുത്തിയിട്ടുള്ള കേരളത്തിലെ 59,000-ൽപരം ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം ബ്രിട്ടീഷ് രാജ്ഞിക്കാണെന്ന് പറഞ്ഞത് മലയാളം പ്ലാന്റേഷൻ (യു.കെ) ഹോൾഡിംഗാണ്. നേരത്തെ ഭൂമി ബ്രിട്ടീഷ് സർക്കാർ വകയാണെന്നും ഇവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഹാരിസണെതിരെ കേസ് വന്നതോടെയാണ് കമ്പനി പിരിച്ചുവിട്ട് തങ്ങളുടെ അധീനതയിലുള്ള എല്ലാ സ്ഥാപര ജംഗമ സ്വത്തുക്കളൂം ബ്രിട്ടീഷ് രാജ്ഞിക്ക് സ്വന്തമാണെന്ന് കമ്പനി അധികൃതർ പ്രഖ്യാപിച്ചത്. ഇക്കാര്യം കമ്പനിയുടെ വാർഷിക റിപ്പോർട്ടിലും പറഞ്ഞിരുന്നു.

അച്യുതമേനോൻ മുഖ്യമന്ത്രിയായ കാലത്ത് ചമച്ച വ്യാജ ആധാരങ്ങൾ

ഹാരിസണിന്റെ പേരിൽ ഉള്ള ആധാരങ്ങളെല്ലാം കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. സിപിഐയുടെ മുഖ്യമന്ത്രിയായ സി. അച്യുതമേനോന്റെ ഭരണകാലത്താണ് ഇവ സൃഷ്ടിച്ചത്. കമ്പനികളുടെ ആധാരങ്ങൾ ഇതിന് തെളിവാണ്. ഈ ആധാരങ്ങളെല്ലാം ചമക്കപ്പെട്ടത് 1970 മുതൽ 79 വരെയുള്ള കാലത്താണ്. 1970 മുതൽ 77 വരെ മുഖ്യമന്ത്രിയായിരുന്നത് സി. അച്യുതമേനോനാണ്. 79ൽ പി.കെ.വിയുമായിരുന്നു മുഖ്യമന്ത്രി. അക്കാലത്ത് റവന്യു മന്ത്രിയായിരുന്നത് ബേബിജോണുമാണ്. ഈ ആധാരങ്ങളെല്ലാം വ്യാജമാണെന്നാണ് തെളിയുന്നത്്. അഞ്ചു ലക്ഷം ഏക്കർ ഭൂമിയാണ് കേരളത്തിലാകെ ഈ കാലത്ത് വ്യാജ ആധാരങ്ങൾ വഴി കുത്തക കമ്പനികൾ കൈക്കലാക്കിയത്.

സ്വാതന്ത്ര്യ ശേഷം ഇന്ത്യയിൽ ഭൂമി കൈവശം വക്കുന്നതിനുള്ള അവകാശം ബ്രിട്ടീഷ് കമ്പനികൾക്ക് നഷ്ടപ്പെട്ടിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദേശ നാണ്യ വിനിമയ നിയന്ത്രണ ചട്ടം (ഫെറ) 1974 ജനുവരി ഒന്നിന് നിലവിൽ വന്നു. അതിൽ റിസർവ് ബാങ്കിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഇന്ത്യയിൽ വിദേശ കമ്പനികൾ പ്രവർത്തിക്കുന്നത് പൂർണമായും നിരോധിക്കുന്നു. അതിനു പിന്നാലെയാണ്? ബ്രിട്ടീഷ് കമ്പനികളിൽ നിന്ന് ഭൂമി വാങ്ങിയെന്ന ആധാരങ്ങൾ ടാറ്റ, ഹാരിസൺസ്, ടി.ആർ ആന്റടീ, ആർ.വി.ടി, എ.വി.ടി, കൽപ്പറ്റ, കോടാർ തുടങ്ങിയ തോട്ടം മേഖലയിലെ 200 ഓളം വരുന്ന കമ്പനികളെല്ലാം ചമച്ചത്. റിസർവ് ബാങ്ക് ചില കമ്പനികൾക്ക് അനുമതി നൽകിയെങ്കിലും അതിലെ പ്രധാന വ്യവസ്ഥ കൈവശ ഭൂമി വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ പാടില്ല എന്നായിരുന്നു. ഫെറ നിലവിൽ വന്നതോടെ വിദേശ കമ്പനികളിൽ നിന്ന് വിലക്കുവാങ്ങിയെന്ന പേരിൽ വമ്പൻ കമ്പനികൾ വ്യാപകമായി വ്യാജ ആധാരം ചമക്കുകയായിരുന്നു എന്നാണ് വെളിപ്പെടുന്നത്. ഈ ആധാരങ്ങളെല്ലാം അംഗീകരിച്ച് സർക്കാറിന് അവകാശപ്പെട്ട ലക്ഷ കണക്കിന് ഏക്കർ ഭൂമി കൈവശപ്പെടുത്താൻ വമ്പൻ കമ്പനികൾക്ക് കഴിഞ്ഞത് അന്നത്തെ ഭരണകർത്താക്കളുടെ പിന്തുണയോടെയാണ്.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലായി 29,000 ഏക്കറിലേറെ ഭൂമി കൈവശം വയ്ക്കുന്നതിന് കമ്പനി കാട്ടുന്നത് 1600/1923 നമ്പർ ആധാരമാണ്. ഇത് പൂർണമായും വ്യാജമാണെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നു. ആധാരം എഴുതിയ മുദ്രപത്രം അന്നത്തെ തിരുവിതാംകൂർ സർക്കാറിൽ നിലവിലുണ്ടായിരുന്നതല്ലെന്നാണ് അന്ന് അന്വേഷണം നടത്തിയ വിജിലൻസ് ഡി.വൈ.എസ്‌പി നന്ദനൻ പിള്ള കണ്ടെത്തിയത്. 1923 കാലത്തെ തിരുവിതാംകൂറിന്റെ മുദ്ര പത്രങ്ങൾ ശംഖ്, ഗവൺമെന്റ് ഓഫ് ട്രാവൻകോർ എന്നീ വാട്ടർമാർക്കുകൾ വ്യക്തമായി രേഖപ്പെടുത്തിയവയാണ്. അതേസമയം ഹാരിസൺസ് ഹാജരാക്കിയ ആധാരത്തിൽ ജോൺ ഡിക്കിൻസ് എന്ന ലണ്ടൻ കമ്പനിയുടെ വാട്ടർമാർക്കാണുള്ളത്. മുദ്രപത്രത്തിൽ പതിച്ചിരിക്കുന്ന തിരുവിതാംകൂർ സർക്കാറിന്റെ മുദ്രയും അക്കാലത്തെ മറ്റ് ആധാരങ്ങളിൽ ഉള്ളവയല്ല. ഇങ്ങനെ ഒട്ടേറെ പൊരുത്തക്കേടുകൾ ഉള്ളതായാണ് വിജിലൻസ് റിപ്പോർട്ടിൽ നന്ദനൻ പിള്ള രേഖപ്പെടുത്തിയിരിക്കുന്നത്.

ഹാരിസന്റെ മിച്ചഭൂമി പോലും ഏറ്റെടുക്കാൻ ശ്രമിക്കാതെ സിപിഐയുടെ സ്‌നേഹം

സംസ്ഥാനത്ത് 18,322.46 ഏക്കർ ഭൂമി അനധികൃതമായി കൈവശമുണ്ടെന്ന് ഹാരിസൺസൺ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നിട്ടും ആ ഭൂമി പിടിച്ചെടുക്കാൻ സംസ്ഥാന ലാൻഡ് ബോർഡ് ശ്രമിക്കുന്നില്ല. ഹാരിസൺസിന്റെ വാർഷിക റിപ്പോർട്ടുകളിലാണ് തങ്ങളുടെ കൈവശം തോട്ടമല്ലാത്ത 18,322.46 ഏക്കർ ഭൂമിയുണ്ടെന്ന് വ്യക്തമാക്കുന്നത്. 'റിസർവ്' എന്നാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കും അവർ നിരത്തുന്നു. കഴിഞ്ഞ മാർച്ച് 31ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലും ഈ കണക്കുകളുണ്ട്. തോട്ട ഇതര ഭൂമി 15 ഏക്കറിൽ കൂടുതൽ കൈവശമുള്ളവരിൽ നിന്ന് അത് ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാണ് ഭൂപരിഷ്‌കരണ നിയമം അനുശാസിക്കുന്നത്. ഭൂപരിഷ്‌കരണ നിയമം 85 (2) വകുപ്പ് പ്രകാരം മിച്ചഭൂമി കൈവശമുണ്ടോ ഇല്ലയോ എന്നതിന് ഭൂ ഉടമകൾ ലാൻഡ് ബോർഡിൽ സീലിങ് റിട്ടേൺ ഫയൽ ചെയ്യണം.

റവന്യൂ വകുപ്പിന്റെ ഫോറം ഒന്നു പ്രകാരമാണ് സീലിംങ് റിട്ടേൺ നൽകേണ്ടത്. ഫോറം ഒന്നിൽ ഹാരിസൺ ഇതേവരെ സീലിങ് റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. വാർഷിക റിപ്പോർട്ടുകളിൽ കാണിക്കുന്ന കണക്കനുസരിച്ച് സ്വമേധയാ നടപടി സ്വീകരിക്കാൻ സംസ്ഥാന ലാൻഡ് ബോർഡിന് കഴിയും. അതിന് ലാൻഡ് ബോർഡ് തുനിഞ്ഞിട്ടുമില്ല. അഞ്ചു വർഷത്തിലേറെയായി ഹാരിസൺസിന്റെ വാർഷിക റിപ്പോർട്ടുകളിൽ തോട്ട മല്ലാത്ത 18,322 ഏക്കറോളം ഭൂമിയുടെ കണക്ക് നിരത്തുന്നുണ്ടെങ്കിലും അതനുസരിച്ച് മിച്ച ഭൂമി കേസ് ലാൻഡ് ബോർഡ് എടുത്തിട്ടില്ല.

തോട്ട ഇതരമായ 12,401.87 ഏക്കർ ഭൂമി വയനാട്ടിൽ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചെങ്ങറ ഭൂസമരം നടക്കുന്ന കുമ്പഴ എസ്‌റ്റേറ്റിലും 214.89 ഏക്കർ തോട്ടമല്ലാത്ത ഭൂമി ഉണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഹാരിസൺസിന് ഭൂമിയുള്ളത്. എല്ലാ ജില്ലകളിലും തോട്ടമല്ലാത്ത ഭൂമിയുള്ളതായി കണക്കുകൾ കാണിക്കുന്നു. കമ്പനിയുടെ കൈവശം ഒരു ലക്ഷം ഏക്കറിലേറെ ഭൂമിയുണ്ടെന്നാണ് സർക്കാർ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും സംസ്ഥാന വിജിലൻസിന്റെയും വിലയിരുത്തൽ. വാർഷിക റിപ്പോർട്ടുകളിലെ കണക്കുകളിൽ 52284.96 ഏക്കർ ഭൂമി മാത്രമാണുള്ളതെന്നാണ് കാണിക്കുന്നത്. അതിലാണ് 18,322.46 ഏക്കർ ഭൂമി റിസർവ് ഇനത്തിൽ ഉള്ളതായി പറയുന്നത്.

ഭൂമി ഏറ്റെടുക്കാൻ മടിക്കുന്ന ഇടതുസർക്കാർ തന്ത്രങ്ങൾ

പാവപ്പെട്ടവന്റെ പേരുപറഞ്ഞ് അധികാരത്തിൽ എത്തിയ ഇടത് സർക്കാറിന് ബന്ധം വൻകിട കുത്തകകളോടാണ് എന്ന് വ്്്യക്തമാകുന്നതാണ് എക്കാലത്തേയും അവരുടെ നടപടികൾ. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് ഹാരിസണെതിരെ ആദ്യ അന്വേഷണം നടന്നത്. അതിന് മുന്നോടിയായി അന്നത്തെ റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രൻ ആയിരുന്നു. വൈകാതെ ലാന്റ് റവന്യൂ കമ്മീഷണറായി നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി അന്വേഷണം ആരംഭിച്ചു. ഹാരിസണ് ഭൂമിക്കുമേൽ യാതൊരു അവകാശവും ഇല്ലെന്ന് വ്യക്തമാക്കി അവർ മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിച്ചു. പിന്നീട് റിപ്പോർട്ടിന്റെ നിയമസാധുതയെപ്പറ്റി പഠിക്കാൻ ജസ്റ്റീസ് എൽ.മനോഹരനെ കമ്മീഷനായി നിയമിച്ചു.

അദ്ദേഹം ഭൂമി ഏറ്റെടുക്കുന്നതിന് യാതൊവുവിധ തടസവാദങ്ങളുമില്ലെന്ന് റിപ്പോർട്ടെഴുതി. അതിനുശേഷം ലാന്റ്് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായ സജിത്ത് ബാബുവിനെ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ചു. ഭൂമി അടിയന്തരമായി ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് അദ്ദേഹവും റിപ്പോർട്ട് എഴുതി. എന്നാൽ ജസ്റ്റീസ് എൽ.മനോഹരൻ കമ്മിറ്റി റിപ്പോർട്ടും സജിത്ത് ബാബുവിന്റെ റിപ്പോർട്ടും നിയമസഭയ്ക്ക് മുന്നിൽ വന്നില്ല. തുടർനടപടികൾ എല്ലാം നിശ്ചലമായി. ഹാരിസണും സിപിഐ ഉന്നതരും തമ്മിൽ രഹസ്യധാരണയിൽ എത്തിയതോടെ മുതലാളിമാർക്ക് വേണ്ടി കാര്യങ്ങൾ വഴിമാറി.

എന്നാൽ യുഡിഎഫ് സർക്കാർ ഹാരിസൺ വിഷയത്തിൽ ശ്രദ്ധേയമായ നീക്കങ്ങൾ നടത്തിയിരുന്നു. ആദ്യം റവന്യൂ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും പിന്നീട് എത്തിയ അടൂർ പ്രകാശും ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചു. ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷിക്കാൻ വിജിലൻസ് ഡിവൈ.എസ്‌പി നന്ദനൻപിള്ളയെ നിയമിച്ചത് അടൂർ പ്രകാശാണ്. ഹാരിസന്റെ ആധാരം പോലും വ്യാജമാണെന്ന് അങ്ങനെയാണ് കണ്ടെത്തുന്നത്. തുടർന്ന് റവന്യൂ വകുപ്പ് പ്ലീഡർ സുശീലാ ഭട്ടിനെ കേസ് വാദിക്കാനായി നിയമിച്ചു. ചെയ്യുന്ന ജോലിയോട് നൂറ് ശതമാനം കൂറുപുലർത്തിയ അവർ സർക്കാരിനുവേണ്ടി സമർഥമായി വാദിച്ചു. ഒടുവിൽ ഹാരിസൺ ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് കഴിയുമെങ്കിൽ അതിനുള്ള നടപടികൾ തുടങ്ങാൻ കോടതി വിധിച്ചു. അങ്ങനെയാണ് എറണാകുളം ജില്ലാ കലക്ടറായിരുന്ന രാജമാണിക്യത്തെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചത്.

സുശീലാഭട്ടിനെ മാറ്റി മുതലാളിമാർക്കായി എല്ലാം ശരിയാക്കി

രാജമാണിക്യത്തിന്റെ റിപ്പോർട്ടുകൾ ആധികാരികമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുശീലാഭട്ട് ശക്തമായി കോടതിയിൽ വാദമുന്നയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 36,000-ൽ പരം ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ട് രാജമാണിക്യം ഹാരിസണെ വെല്ലുവിളിച്ചു. ഭൂമി ഏറ്റെടുക്കാൻ രാജമാണിക്യത്തിനുള്ള അധികാരത്തെ ചോദ്യം ചെയ്ത് ഭൂമി വാങ്ങിയവരും ഹാരിസണും ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സമീപിച്ചു. രാജമാണിക്യത്തിന് ഭൂമി ഏറ്റെടുക്കാൻ അവകാശമുണ്ടെന്ന് ജസ്റ്റീസ് ആശ വിധിച്ചു. എന്നാൽ മുമ്പ് ഹാരിസണ് ഉണ്ടായ അനുകൂല വിധികൾ കണക്കിലെടുത്ത് അന്തിമ വിധിക്കായി ഹൈക്കോടതി ഡിവിഷൻ വഞ്ചിന് കേസ് വിട്ടു. അതിന്റെ വാദം നടക്കുന്നതിനിടെ ആണ് ഭരണം മാറി വീണ്ടും ഇടതു സർക്കാർ അധികാരത്തിൽ എത്തുന്നത്. ഇതോടെ തന്നെ ഹാരിസൺ കേസിൽ വീണ്ടും സർക്കാർ തോറ്റുകൊടുത്തേക്കും എന്ന ചർച്ചകളും സജീവമായി. ഇതിന് പി്ന്നാലെയാണ് കേസ് പഠിച്ച് സമർത്ഥമായി വാദിച്ചുവന്ന സുശീലാഭട്ടിനെ മാറ്റുന്നത്. അത് സിപിഐയും സിപിഎമ്മും ഒരുമിച്ചെടുത്ത തന്ത്രമാണെന്ന് പറയാം. സുശീലാ ഭട്ടിനെ വീണ്ടും കേസ് ഏൽപ്പിക്കണമെന്ന് വി എസ്.അച്ച്യുതാനന്ദനും വി എം.സുധീരനും വാദിച്ചുനോക്കിയിരുന്നെങ്കിലും ഫലംകണ്ടില്ല. സുപ്രീം കോടതിയിൽ നിന്നും അഭിഭാഷകനെ വരുത്താം സുശീലാ ഭട്ടിനെ വേണ്ടാ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുടപടി.

പിണറായി-ഹാരിസൺ രഹസ്യ കൂടിക്കാഴ്ച എന്തിനുവേണ്ടി?

മുഖ്യമന്ത്രി പിണറായി വിജയനും ഹാരിസൺ മലയാളം പ്ലാന്റേഷൻ (ഇന്ത്യാ) ലിമിറ്റഡ് അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയൻ രഹസ്യ കൂടിക്കാഴ്‌ച്ച നടത്തി എന്നതിന് തെളിവുകളും പുറത്തുവന്നിരുന്നു. ഹാരിസൺസിന്റെ ഡയറക്ടർ കൗഷിക് റോയി 2016 ഓഗസ്റ്റ് 29ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് നേരത്തെ നടത്തിയ കൂടിക്കാഴ്ചകളെപ്പറ്റി സൂചിപ്പിക്കുന്നത്. ഹാരിസൺ ഭൂമി വിഷയങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയിട്ടുള്ള മീറ്റിങ്ങുകൾ ഓർമപ്പെടുത്തിയും ക്ഷമയോടെ കാര്യങ്ങൾ കേട്ടതിന് നന്ദി അറിയിച്ചുമാണ് കത്ത് തുടങ്ങുന്നത്.

ഹാരിസന്റെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നായിരുന്നു കമ്പനിയുടെ പ്രധാന ആവശ്യം. വ്യാജ ആധാരങ്ങൾ നിർമ്മിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഗൂഢാലോചന, സർക്കാറിന് 106 കോടി രൂപയുടെ നഷ്ടം വരുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഹാരിസൺസ് കമ്പനി ഭാരവാഹികൾക്കെതിരെ വിജിലൻസ് ഹൈക്കോടതിയിൽ 2013 നവംബർ ഒന്നിന് എഫ്.ഐ.ആർ സമർപ്പിച്ചത്.

ഹാരിസൺസിന്റെ ആവശ്യങ്ങൾ പരിഗണിക്കുന്നതിന് റവന്യൂ, വനം, തൊഴിൽ വകുപ്പു മന്ത്രിമാരെ കൂടി ഉൾപ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണമെന്ന് അഭ്യർത്ഥിച്ച് 2016 ഡിസംബർ 28 തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഇതൊക്കെ സിപിഎമ്മും ഹാരിസണും തമ്മിലുള്ള പുതിയകാല ബന്ധങ്ങൾക്ക് നിദാനമായി. ഇപ്പോൾ കേസിൽ സർക്കാരിന് തോൽവി പിണയുകയും ഹാരിസണ് അനുകൂലമായി വിധി വരികയും ചെയ്യുന്നതോടെ ഇക്കാര്യത്തിൽ പിണറായി സർക്കാർ മുതലാളിമാരുടെ താൽപര്യങ്ങൾക്ക് ഒപ്പം നിന്നുവെന്ന് പകൽ പോലെ വ്യക്തമാകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP