Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ

സ്വർണക്കടത്തും ഈ ഇടതുസ്വതന്ത്രരും തമ്മിലുള്ള ബന്ധമെന്താണ്? എത്ര കാരിയർമാർ പിടിക്കപ്പെട്ടാലും അർക്കു വേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്? ഹവാലയും ഗോൾഡ് മാഫിയയും പലയിടത്തും കുടിൽ വ്യവസായം പോലെയായി; കള്ളക്കടത്ത് കുടുംബങ്ങൾക്ക് മതലോബിയുടെയും പിന്തുണയുണ്ടോ? തീവ്രവാദവും ലഹരി ഇടനിലക്കാരും കൈകോർക്കുന്ന മലബാറിന്റെ കനക മാഫിയയെ പൂട്ടാൻ എൻഐഎ എത്തുമ്പോൾ

എം മാധവദാസ്

യ്യായിരത്തോളം പേർ കുഴൽപ്പണ കാരിയർമാരായി പ്രവർത്തിച്ചിരുന്നു ഒരു ഗ്രാമം. നോട്ടുനിരോധനത്തിന് തൊട്ടമുമ്പുവരെ, കോഴിക്കോട്ടെ മലയോരഗ്രാമമായിരുന്നു കൊടുവള്ളിയിലെ അവസ്ഥ അതായിരുന്നു. ഇതിൽ നല്ലൊരു ശതമാനം ആളുകളും ഒരു കാലത്ത് സ്വർണ്ണക്കടത്തിന്റയും ഏജന്റുമാരായി പ്രവർത്തിച്ചിരുന്നു. അതിൽ കുഴൽപ്പണം ഇപ്പോൾ നിന്നു. പകരം സ്വർണമാണ്. ഇതുകൊടുവള്ളിയുടെ മാത്രം അവസ്ഥയല്ല. കാസർകോട് തൊട്ട് പാലക്കാട്വരെയുള്ള മലബാറിന്റെ പലയിടത്തും ചെറിയ ചെറിയ കള്ളക്കടത്ത് ഗ്രാമങ്ങൾ നാം അറിയാതെ രൂപപ്പെടുകയാണ്.

ഇവിൽ പലരും മണൽ കടത്തിലാണ് തുടങ്ങുന്നത് എന്ന് ഓർക്കണം. പിന്നെ അത് വളർന്ന് പന്തലിക്കും. കനകത്തിന്റെ കൂടെ മറ്റൊന്ന് കൂടിയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. മയക്കുമരുന്ന്. ഒപ്പം മതതീവ്രവാദവും. ഇതിനെ പൂട്ടാൻ എൻഐക്ക് ആവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്ന ചോദ്യം. സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐഎസിന് ബന്ധമുള്ളവരും ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടെന്ന വാർത്തകളും ഇവിടെ തള്ളിക്കളായാൻ ആവില്ല. സ്വർണ്ണക്കടത്ത് കേസ് എൻഐഎക്ക് വിട്ടയും യുഎപിഎ ചുമത്തപ്പെട്ടതും ഈ സാഹചര്യത്തിലാണ്.

ഒരു മൂൻ സ്വർണ്ണക്കടത്തുകാരന്റെ വെളിപ്പെടുത്തുന്നു

ഒരു മുൻ ഹവാല ഏജന്റ് മറുനാടൻ മലയാളിയോട് ഇങ്ങനെ പറയുന്നു. 'പത്തുവർഷം മുമ്പ് മണൽ വാരൽ വണ്ടിക്ക് എസ്‌കോർട്ട് പോയാണ് ഞാൻ ഈ മേഖലയിൽ എത്തുന്നത്. പുലർച്ചെ മൂന്ന്മണിക്ക് അനധികൃതമായി കൊണ്ടുപോകുന്ന മണലിന് മുന്നിലും പിന്നിലും ആളുവേണം. വെറും രണ്ടുമണിക്കൂർ ജോലിയെയുള്ളൂ. അന്നത്തെ അഞ്ചൂറു രൂപ കൈയിൽ പോരും. പിന്നെ ഇതിൽ ഒരാളാണ് കുഴൽപ്പണ ലോബിയുമായി അടുപ്പിക്കുന്നത്. അതിൽ പണി എന്നുവച്ചാൽ ഞങ്ങൾക്ക് ഒന്നുമുണ്ടായിരുന്നില്ല. വണ്ടിയിൽ വെറുതെ എ സിയിട്ട് കിടക്കുക മാത്രം. എൽപ്പിക്കുന്ന പൊതി കൃത്യസ്ഥലത്ത് ഏൽപ്പിക്കണം. ഉച്ചവരെ ജോലിചെയ്താൽ 2500 രൂപ ദിവസവും ലഭിക്കും. അതുകൊണ്ടാണ് ഞാൻ ഈ പണിയിൽ എത്തിയത്. 5വർഷം കൃത്യമായി കുഴൽപ്പണ ഏജന്റായി. അതിനുശേഷമാണ് സ്വർണ്ണത്തിന്റെ കാരിയർ ആവുന്നത്. മൂന്നുവർഷം മുമ്പുവരെയും അടിവസ്ത്രത്തിന് അകത്തുണ്ടാക്കിയ രഹസ്യ അറയിലൂടെ ഞാൻ സ്വർണം കടത്തിയിട്ടുണ്ട്. വിസിറ്റിങ്് വിസയിൽ ഗൾഫിൽ പോയാണ് കടത്ത്.വെറും 10 ദിവസം കൊണ്ട് കാൽലക്ഷത്തോളം രൂപ കിട്ടും. പക്ഷേ ആ പണി നിർത്താൻ കാരണം ഇത്തരം സംഘങ്ങൾക്ക് മയക്കുമരുന്നിന്റെ ഇടപാടുകൂടി വരുന്നു എന്നതുകൊണ്ടാണ്. ഡൽഹിയിൽനിന്നും ആന്ധ്രയിൽ നിന്നുമാണ് പൊതികൾ വരുന്നത്. ഒരിക്കൽ ഇങ്ങനെ ഒരു കേസിൽ പെടുമെന്ന ഘട്ടംവന്നു. അപ്പോഴാണ് നിർത്തിയത്'- കൊടുവള്ളി സ്വദേശിയായ ആയാൾ പറയുന്നത് ഇങ്ങനെയാണ്.

സംസ്ഥാനത്തേക്കുള്ള സ്വർണ കള്ളക്കടത്തിന് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെ ഒത്താശയുമുണ്ട്. വൻ പിൻബലമില്ലെങ്കിൽ ഇത്തരത്തിൽ സ്ഥിരമായി സ്വർണം കടത്താനാവില്ല. കസ്റ്റംസ് ഉദ്യോഗസ്ഥരും കള്ളക്കടത്തുകാരിൽ നിന്ന് പണം പറ്റുന്നുണ്ട്. മറ്റൊരു സ്വർണ്ണക്കടത്തുകാരന്റെ വെളിപ്പെടുത്തൽ ഇങ്ങനെ-'ഇവിടെ നിന്ന് വിസിറ്റിങ് വിസ എടുത്ത് തന്ന് ഏജന്റ് കൊണ്ടുപോകും. ഏത് നാട്ടിലേക്കാണോ പോകുന്നത് ആ നാട്ടിലെ പൈസ തരും. ഞാൻ ദുബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ ചെറിയ പെട്ടിയുമായി ആള് വന്നു. ഇന്ന ആളല്ലേ എന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞു. പെട്ടി തന്നിട്ട് എന്തെങ്കിലും വിഷയമുണ്ടായാൽ ഇതുകൊടുത്താൽ മതിയെന്ന് പറഞ്ഞ് 1000 ദിർഹം തന്നു. കൊച്ചിയിലേക്ക് പോകാനാണ് പറഞ്ഞത്. നേരെ കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ ചെക്കിങൊന്നും ഇല്ല. എല്ലാവരെയും പോലെ പുറത്തിറങ്ങി. പുറത്ത് ആളുണ്ടായിരുന്നു. പെട്ടി കൊടുത്തിട്ട് നേരെ കൊടുവള്ളിക്ക് പോന്നു. 30000 രൂപയും ദുബൈ കാണാൻ അവസരവുമാണ് പ്രതിഫലം'- എന്നാണ് യുവാവ് പറഞ്ഞത്.കസ്റ്റംസും പൊലീസ് ഉദ്യോഗസ്ഥരും സ്വർണക്കടത്തിന് കൂട്ട് നിൽക്കുന്നു. പിടിക്കപ്പെടുന്നത് തന്നെ ഒറ്റുമ്പോഴാണ്. ഏജന്റുമാർ അങ്ങോട്ടും ഇങ്ങോട്ടും പാര വെക്കുന്നതാണ്. ഇവർ സ്വർണവുമായി പോകുന്നവരുടെ ഫോട്ടോ എടുത്ത് കസ്റ്റംസ് വിജിലൻസ് സ്‌ക്വാഡിന് അയച്ചുകൊടുക്കും. അതും വിമാനത്താവളത്തിൽ നിന്നല്ല പിടിക്കുന്നത്. പുറത്തുനിന്നാണ് പിടിക്കുന്നതെന്നും യുവാവ് പറഞ്ഞു.

ഒരു കിലോയിൽ കൂടുതൽ സ്വർണവുമായി വന്ന് പിടിക്കപ്പെട്ടാൽ റിമാൻഡ് ആവും. ജാമ്യം കിട്ടില്ല. 900 ഗ്രാം ആവുമ്പോൾ ആൾജാമ്യം കിട്ടും. കുടുങ്ങിക്കഴിഞ്ഞാൽ കുടുംബം തന്നെ പ്രശ്നത്തിലാകുമെന്ന് തോന്നിയപ്പോഴാണ് ഈ പരിപാടി നിർത്തിയത്. കേസും വാർത്തയും ആകെ പ്രശ്നമാകും. പട്ടിണിയായാലും വേണ്ട ഈ പണി വേണ്ട, സമാധാനമുണ്ടാകുമല്ലോയെന്ന് ഭാര്യയും പറഞ്ഞു. അങ്ങനെയാണ് നിർത്തിയതെന്ന് യുവാവ് പറഞ്ഞു. ദുബായിലെ അടിപൊളി ജീവിതവും ഇതിന് യുവാക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പലപ്പോഴും സ്വർണ്ണക്കടത്തിലൂടെ കിട്ടുന്ന പണം ദുബൈയിൽ തന്നെയുള്ള ഡാൻസ്ബാറുകളിലും പബ്ബുകളിലുമായി തീർക്കുകയാണ് പതിവ്.

കള്ളക്കടത്ത് കുടുംബങ്ങൾ! ഒപ്പം മതലോബിയും

ഇവിടെ രണ്ടുകാര്യങ്ങളാണ് പ്രസക്തമായിട്ടുള്ളത്. എത്രകാരിയർമാർ പിടിക്കപ്പെട്ടാലും ആർക്കുവേണ്ടിയാണ് കടത്തെന്ന് മനസ്സിലാവാത്തത് എന്തുകൊണ്ടാണ്. അതാണ് എൻഐഐ അന്വേഷണത്തിൽ തെളിയേണ്ടതും. പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള പരമ്പരാഗത കൂട്ടുകെട്ട് പൊളിക്കാൻ ഒരു ഉന്നത അന്വേഷണ ഏജൻസിക്കേ കഴിയൂ. മലബാറിലെ സ്വർണ്ണക്കടത്തിന്റെ രാഷ്ട്രീയം കൃത്യമാണ്. അതിൽ ഒരു പാർട്ടി മാത്രമല്ല എല്ലാവരും ഉണ്ട്. ' ഇത് വലിയൊരു റാക്കറ്റ് ആണ്. ഏറ്റവും പ്രധാനം ഇങ്ങനെ സ്വർണം കള്ളക്കടത്തുന്നത് രാജ്യദ്രോഹമാണെന്ന ചിന്താഗതി ആർക്കുമില്ല എന്നതാണ്. ഇതൊരു കുടിൽ വ്യവസായം ആയിരിക്കയാണ്. മലബാറിൽ പുരാതനമായ കള്ളക്കടത്ത് കുടുംബങ്ങളെ നിങ്ങൾക്ക് കാണാൻ കഴിയും. ഒറ്റുഭയന്ന് ബന്ധുക്കൾ ഒന്നടങ്കം കള്ളക്കടത്തിൽ ഉണ്ടാകും. കാസർകോട്ടൊക്കെ ഈ രീതി വ്യാപകമാണ്. പലയിടത്തും ഇതൊരു സമാന്തര സംസ്‌ക്കാരം പോലെ ആയിരിക്കുന്നു. അതിന് വിദേശത്തും തീവ്രാവാദ സംഘടനകളിലുമൊക്കെ വേരുകൾ ഉണ്ട്. മലബാറിൽ ആവരിൽ പലരും രമ്യഹർമ്യങ്ങൾ കെട്ടിപ്പെടുത്ത് വളരെ പെട്ടെന്ന് സമ്പന്നർ ആയതിനുപിന്നിൽ കൃത്യമായ ഒരു സാമ്പത്തിക നാഡിയുണ്ട്. ഇതിനെ വെട്ടിമാറ്റുകയെന്നതാണ് പ്രധാനം.'- പ്രൊഫസർ ഹമീദ് ചേന്ദഗംഗല്ലൂർ പറയുന്നു.

12വർഷം മുമ്പ് സഫ്വാൻ എന്ന കൊടുള്ളി സ്വദേശിയായ ചെറുപ്പക്കാരൻ കുഴൽപ്പണ ലോബിയുടെ തർക്കങ്ങൾ കാരണം എടപ്പാളിൽവെച്ച് കുത്തേറ്റ് മരിച്ചിരുന്നു. അക്കാലത്ത് മാത്രമാണ് പ്രമുഖ മതസംഘടനകൾ പേരിനെങ്കിലും ഈ ലോബിക്കെതിരെ ഒരു കാമ്പയിൻ നടത്തിയത്. പക്ഷേ മുട്ടിന് മുട്ടിന് മതപ്രസംഗം നടത്തുന്നവരും, പ്രബോധനകരും ഒന്നും യുവാക്കൾ ഇത്തരം ലോബികളിൽ എത്തിപ്പെടുന്നതിനെതിരെ യാതൊന്നും പ്രതികരിക്കില്ല. കള്ളക്കടത്തിനെ ഒരു ബിസിനസ് ആയി അംഗീകരിക്കപ്പെടുകയാണ് ഫലത്തിൽ മലാബറിൽ പൊതുവെയുള്ള രീതി. തൊട്ടതും പിടിച്ചതുമൊക്കെ അനിസ്ലാമികമായി കണ്ടെത്തുന്ന മതപ്രഭാഷകർ പോലും ചെറുപ്പക്കാർ ഇത്തരം സംഘങ്ങളിൽ പെടരുത് എന്ന് പറയാറില്ല. ' രാഷ്ട്രീയ ലോബിയെപ്പോലെ മതലോബിയും സ്വർണ്ണക്കടത്ത്പോലുള്ള സംഘങ്ങൾക്ക് ഒപ്പം പ്രവർത്തിക്കുന്നുണ്ട്. ചില തുക്കാടാ സംഘടനകൾക്കുപോലും പത്രവും കോടികളുടെ ഷോപ്പിങ്ങ് കോംപ്ലക്സുകളുമൊക്കെ എങ്ങനെയാണ് ഉണ്ടായത്. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അവർ എങ്ങനെയാണ് സമ്പന്നരായത്. ചില തീവ്രവാദ സംഘടനകളുടെ ഫണ്ടിങ്ങ് ഏജൻസിയായി കള്ളക്കടത്തത് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ.ഇതെല്ലാം അന്വേഷണത്തിൽ വരണം'- എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ പി എ സിദ്ദീഖ് ചോദിക്കുന്നു.

ഇതിനേക്കാൾ ഗുരുതരമായ ആരോപണങ്ങളാണ് സ്വർണ്ണക്കടത്തിന്റെ പിന്നാമ്പുറങ്ങളിൽ വരുന്നത്. കാരണം കേരളത്തിലെ അംഗീകൃത ജൂവലറി ഉടമകൾ അടക്കമുള്ളവരാണ് ഈ സ്വർണ്ണത്തിന്റെ ഉപഭോക്താക്കൾ എന്നും അവിരിൽ ചിലർക്ക് വേണ്ടിയാണ് കടത്ത് എന്നും എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷേ പിടിക്കപ്പെടുന്നത് കാരിയർമാർ മാത്രമാണ്. ഇത് കേരളാ പൊലീസും കസ്റ്റസും മാത്രം അന്വേഷിച്ചാൽ തീരുന്ന പ്രശ്നമല്ല. അതുകൊണ്ടുതന്നെയാണ് എൻഐഎ അന്വേഷണത്തെ പൊതുവെ നിഷ്പക്ഷമതികൾ സ്വാഗതം ചെയ്യുന്നത്.

ഗുരുതര ആരോപണങ്ങളുമായി പി കെ ഫിറോസ്

യുഎഇ നയതന്ത്രബാഗേജിന്റെ മറവിൽ 30കോടിയുടെ സ്വർണ്ണകള്ളക്കടത്തിന്റെ ഉന്നതതല ആസൂത്രണങ്ങളെക്കുറിച്ച് വൻ വിവാദം നടക്കുകയാണ്. സ്വപ്ന സുരേഷിന്റെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ, ഇതിന്റെ ആസൂത്രകർ കോഴിക്കോട് കൊടുവള്ളി സംഘമാണെന്നും സൂചനകൾ പുറത്തുവന്നിരുന്നു. അതിനിടെയാണ് സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വൻ ആരോപണങ്ങളുമായി യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എത്തുന്നത്. കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിലാണ് പി കെ ഫിറോസ് കോഴിക്കോട് ജില്ലയിലെ രണ്ട് ഇടതുപക്ഷ എംഎൽഎമാർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത്.

'മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ കടത്തുന്ന സ്വർണങ്ങൾ സ്വർണ ഇടപാടുകാർക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നത് കോഴിക്കോട്ടെ രണ്ട് എംഎൽഎമാരാണെന്ന് സംശയിക്കുന്നു. നേരത്തെ സിപഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വർണ്ണക്കടത്തുകാരന്റെ മിനി കൂപ്പറിൽ യാത്ര ചെയ്തതും സിപിഎം ജില്ല സെക്രട്ടറി മോഹനൻ മാസറ്ററെ ജയിലിൽ ചെന്ന് സ്വർണകടത്തുകാരൻ സന്ദർശിച്ചതും സിപിഎമ്മിന് സ്വർണകടത്തുകാരുമായുള്ള പരസ്യബന്ധത്തിന്റ തെളിവാണ്. ഒരു ഇടതുപക്ഷ എംഎൽഎയുടെ മരുമകൻ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ ആണ്. മറ്റൊരു സ്വർണകടത്ത് കേസിലെ പ്രതിക്ക് വേണ്ടി ഇടതുപക്ഷത്തെ രണ്ട് എംഎൽഎമാർ കോഫാപോസ കേസിൽ നിന്നും കുറ്റമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിരിയിരുന്നു. ഇതെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണം.'- പി കെ ഫിറോസ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയും ഹവാല ഇടപാടുകാരുമായും സ്വർണക്കടത്തുകാരുമായുമുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. സിപിഎമ്മിനും സിപിഎമ്മിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും തെരെഞ്ഞെടുപ്പുകളിലും പിആർ വർക്കിനും പണം ചിലവഴിക്കുന്നത് ഹവാല - സ്വർണക്കടത്ത് സംഘങ്ങളാണെന്നും ഫിറോസ് ആരോപിച്ചു.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിട്ടാലല്ലാതെ ഇക്കാര്യങ്ങൾ ഒന്നും പുറത്ത് വരില്ല. യു.എ.ഇ കോൺസുലേറ്റിൽ ജോലിയിൽ പ്രവേശിക്കാൻ സമർപ്പിക്കേണ്ട പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹോം സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് സ്വപ്ന സുരേഷിന് ലഭിച്ചത് എങ്ങനെ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.എംബസിയിലും കോൺസുലേറ്റിലും ജോലിയിൽ ഇരിക്കണമെങ്കിൽ ജോലിയിൽ പ്രവേശിച്ച് ആറുമാസത്തിനകം ഹോം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം. ഉന്നതബന്ധമില്ലാതെ കളങ്കിതയായ സ്വപ്ന സുരേഷിന് ഇത് ലഭ്യമാകില്ല. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാരണമാണ് ഇത്തരം ഒരു സർട്ടിഫിക്കറ്റ് സ്വപ്ന സുരേഷിന് ലഭ്യമാകാൻ കാരണമെന്ന് ന്യായമായും സംശയിക്കുന്നു.സ്വപ്ന സുരേഷിനെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ നിയമിച്ചിട്ടില്ലായെന്ന വാദം പച്ചക്കള്ളമാണ്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്‌പെയ്‌സ് പാർക്കിന്റെ ഓപ്പറേഷൻ മാനേജർ എന്ന നിലയിലാണ് അവർ പ്രവർത്തിച്ചതെന്നത് വ്യക്തമാണ്. - പി കെ ഫിറോസ് വ്യക്തമാക്കി.

അതിനിടെ സ്വപ്ന സുരേഷിനെ ഒളിവിൽ കഴിയാന സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് മാഫിയയെന്ന് അന്വേഷണ ഏജൻസികൾ വിവരം ലഭിച്ചതായി സൂചന. ഇവരെ കണ്ടെത്താൻ പൊലീസ് കൊച്ചിയിലും തിരുവനന്തപുരത്തും തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. സ്വപ്ന കോടതികാര്യങ്ങൾക്കായി കൊച്ചിയിൽ തങ്ങുന്നതായിട്ടാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇവിടെ ചില സ്ഥലങ്ങളിൽ സ്വപ്നയെ കണ്ടെത്താൻ കസ്റ്റംസ് തിരച്ചിൽ നടത്തിയതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

30 കോടിയുടെ സ്വർണം എത്തിക്കേണ്ടത് കോഴിക്കോട്ടെക്ക് ആയിരുന്നെന്നും, കൊടുവള്ളിയിലുള്ള വ്യക്തിയാണ് സംഘത്തിലെ മുഖ്യകണ്ണിയെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് അറിയുന്നത്. അഞ്ചുപേർയാണ് കേസിൽ സൂത്രധാരന്മാരായി കണ്ടെത്തിയിരിക്കുന്നത്. സരിത്തിനും സ്വപ്നയ്ക്കും പുറമേ മൂന്നുപേർ കൂടിയുള്ളതായ നിർണായക വിവരം കസ്റ്റംസിന് ലഭിച്ചു. ചോദ്യം ചെയ്യലിൽ സരിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വർണം കടത്താനുള്ള ആസൂത്രണങ്ങളുടെ ചുക്കാൻ പിടിക്കുന്നത് സരിത്തും കൊടുവള്ളി സ്വദേശിയുമാണ്. കള്ളക്കടത്തിനുള്ള മൂലധനം മുടക്കുന്നതുകൊടുവള്ളി സ്വദേശി. ഒരു കടത്തലിന് 25 ലക്ഷം രൂപവരെ സരിത്തിനും സ്വപ്നയ്ക്കും ലഭിക്കും. സ്വപ്നയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് കൊടുവള്ളി സ്വദേശിയെക്കുറിച്ച് തെളിവ് ലഭിച്ചതെന്നാണ് അറിയുന്നത്.

കരാട്ട് റസാഖും പിടിഎ റഹീമും വിവാദത്തിൽ

ഫിറോസ് എംഎൽഎമാരുടെ പറയുന്നില്ലെങ്കിലും ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രരായി വിജയിച്ച് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിനെയും, കുന്ദമംഗലം എംൽഎ പിടിഎ റഹീമിനെയുമാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. ഇവർ രണ്ടുപേരും കോഫപോസ കേസിലെ പ്രതികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് ഹവാല കുഴൽപ്പണ ഇടപാടുകളുടെ പേരിൽ നേരത്തെ തന്നെ ആരോപണ വിധേയനാണ്. ഏറ്റവും വിചിത്രം ഇവർ രണ്ടുപേരും മുസ്ലിംലീഗിൽനിന്ന് തെറ്റി ഇടതുപക്ഷത്ത് എത്തിയവർ ആണ് എന്നതാണ്.

മുസ്ലിം ലീഗിന്റെ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും 10 വർഷം കൊടുവള്ളി പഞ്ചായത്തംഗമായും പ്രവർത്തിച്ച കാരാട്ട് റസാഖ് ലീഗ് വിട്ടത് 2016ലെ നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിലെ തർക്കത്തെ തുടർന്ന്. 2006ൽ പി.ടി.എ.റഹീം മുസ്ലിം ലീഗുമായി പിണങ്ങി മത്സരിക്കാനിറങ്ങിയപ്പോൾ കൊടുവള്ളിയിൽ ലീഗിനെ നയിച്ചത് റസാഖ് ആയിരുന്നു. കെ. മുരളീധരനെ തോൽപിച്ച് റഹീം നിയമസഭയിലെത്തി. 2011ൽ വി എം.ഉമ്മർ കൊടുവള്ളിയിൽ ലീഗിനായി മത്സരിച്ചപ്പോഴും ചുക്കാൻ പിടിക്കാൻ കാരാട്ട് റസാഖുമുണ്ടായിരുന്നു.2016ൽ വി എം.ഉമ്മറിനെ തിരുവമ്പാടിയിലേക്കു മാറ്റി. പകരം, ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖിനെ കൊടുവള്ളിയിൽ സ്ഥാനാർത്ഥിയാക്കി. അതോടെ, ലീഗിന്റെ മണ്ഡലം ജനറൽ സെക്രട്ടറി പദവി രാജിവച്ച് കാരാട്ട് റസാഖ് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയാവുകയായിരുന്നു. മുസ്ലിം ലീഗിൽനിൽക്കുമ്പോൾ തന്നെ കാരാട്ട് റസാഖിന്റെ പേരിൽ കള്ളക്കടത്ത് ആരോപണങ്ങൾ നിരവധി ഉണ്ടായിരുന്നു. കൊടുവള്ളിയിലെ വിൻസന്റ് ഗോമസ് എന്നാണ് ഒരുകാലത്ത് ഇയാൾ അറിയപ്പെട്ടിരുന്നത്.

കരിപ്പൂർ സ്വർണക്കടത്തു കേസിലെ പ്രതി കൊടുവള്ളി സ്വദേശി അബുലൈസിന്റെ ഒപ്പംനിന്നു ഗൾഫ് സന്ദർശനവേളയിൽ എടുത്ത പടം പുറത്തുവന്നത് ഇടതു സ്വതന്ത്രരായ കാരാട്ട് റസാഖിനെയും പി.ടി.എ.റഹീം എംഎൽഎയെയും പ്രതിരോധത്തിലാക്കിയിരുന്നു. പിടികിട്ടാപ്പുള്ളിയായി അബുലൈസ് മുങ്ങി നടക്കുമ്പോഴായിരുന്നു പടംപിടിത്തം. പിന്നീട്, അബുലൈസിനെ കള്ളക്കടത്തു നിരോധന നിയമപ്രകാരം തടവിലാക്കരുതെന്നു കാണിച്ച് ആഭ്യന്തര വകുപ്പിനു കത്തു നൽകിയ സംഭവത്തിലും പിടിഎ റഹീമിനൊപ്പം കാരാട്ട് റസാഖും വിവാദത്തിൽ പെട്ടു. ഇതെല്ലാം ഇപ്പോൾ നവമാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ പൊതുവേ മാന്യൻ എന്ന് അറിയപ്പെടുന്ന്. തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് റഹീം 'മറുനാടൻ മലയാളിയോട്' പ്രതികരിച്ചത്. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഫിറോസിന്റെ സ്ഥിരം പരിപാടിയാണെന്നും റഹീം പറയുന്നു. നേരത്തെ മുസ്ലീ ലീഗിൽ ഉണ്ടായിരുന്നു റഹീം പാർട്ടി വിട്ട് നാഷണൽ സെക്കുലർ കോൺഗ്രസ് രൂപീകരിച്ച് ഇടതിനൊപ്പം ചേരുകയായിരുന്നു.

അതോടൊപ്പം മുസ്ലീലീഗിന് ഇത് പറയാൻ എന്ത് ധാർമ്മികതയാണ് എന്ന് ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. കാരണം ഇവരെല്ലാം നേരത്തെ മുസ്ലീലീഗ് നേതാക്കൾ ആയിരുന്നു. അതുപോലെതന്നെ മലബാറില സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിക്കുന്നതും ചില മുസ്ലീലീഗ് നേതാക്കൾ ആണെന്നും ആരോപണം ഉണ്ട്. സ്വർണ്ണക്കടത്ത് അന്വേഷിക്കുന്ന എൻഐഐ സംഘത്തിന് ഇതെല്ലാം ചരുളഴിക്കാൻ കഴിയുമോ എന്ന ചർച്ചയാണ് ഇപ്പോൾ ഉയരുന്നുത്.

ഒരു ഹവാലാ ഗ്രാമത്തിൽ സംഭവിക്കുന്നത്

കോഴിക്കോട് ജില്ലയിലെ ഒരു മലയോര പട്ടണമായ കൊടുവള്ളി നഗരത്തിന്റെ ഇരുവശങ്ങളിലുമായി 750 മീറ്റർ ദൂരപരിധിയിൽ ഇരുന്നൂറിലധികം സ്വർണ്ണക്കടകളാണുള്ളത്. ഒരു പക്ഷേ രാജ്യത്ത് തന്നെ ഇത്രയും ചെറിയൊരു പട്ടണത്തിൽ ഇത്രയധികം ജൂവലറികളുള്ള മറ്റൊരു സ്ഥലമുണ്ടാകില്ല. എവിടെ സ്വർണ്ണക്കടത്ത് പിടിക്കെപ്പെട്ടാലും അവിടെ ഒരു കൊടുവള്ളിക്കാരനുണ്ടാവുമെന്നാണ് അനൗദ്യോഗിക വിവരം. സ്വർണ്ണക്കടത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് പോലും അതിസാഹസികമായി കൊടുവള്ളയിൽ സ്വർണ്ണമെത്തിച്ചിരുന്നു. ഹവാല, കുഴൽ പണമിടപാടുകാളും ഈ പട്ടണത്തിന് പുതുമല്ല.

പല ചരക്ക് കടകളേക്കാളേറെ സ്വർണ്ണക്കടകളുള്ള നാടിനെ അത് ഇവിടുത്തെ സംസ്‌കാരത്തിനപ്പുറമൊന്നുമല്ലന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ജനപ്രതിനിധകളാണ് ഇവിടെയുള്ളത്. ഏറ്റവുമൊടുവിൽ ജനജാഗ്രതാ യാത്രയിൽ സി പി എം സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ച മിനികൂപ്പർ വാഹനത്തെ ചുറ്റിപ്പറ്റിയാണ് കൊടുവള്ളി വാർത്തകളിൽ നിറഞ്ഞത്. അതിനെ പ്രതിരോധിക്കാൻ സി പി എം പ്രവർത്തകർ പുറത്ത് വിട്ട ചിത്രങ്ങളും വാർത്തകളും വ്യക്തമാക്കിയത് ഇതൊരു വിഭാഗത്തിന്റെ മാത്രം സംരക്ഷണയിലല്ലെന്നാണ്. കാരാട്ട് ഫൈസലും, കാരാട്ട് റസാഖും, ഫയാസും, അബൂലൈസുമെല്ലാം ഏതാനും ചിലപേരുകൾ മാത്രം.

ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്സ്മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.എതാണ്ട് നാലായിരത്തോളം ചെറുപ്പക്കാരാണ് കുഴൽപ്പണ വിതരണവുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ മാത്രം ജോലിചെയ്യുന്നത്. പക്ഷേ ഇപ്പോൾ കുഴപ്പണ ബിസിനസ് എതാണ്ട് നിലച്ച മട്ടാണ്. നോട്ടുനിരോധനത്തനും ഡിജിറ്റൽ ബാങ്കിങ്ങിനും നന്ദിപറയുക. ഇവിടുത്തെ എംഎൽഎയായി ഇത്തവണ ജയിച്ച ഇടതുപക്ഷ സ്വതന്ത്രൻ കാരാട്ട് റസാഖ്പോലും കൂഴൽപ്പണ രാജാവായാണ് അറിയപ്പെടുന്നത്. കൊടുവള്ളിയുടെ വിൻസന്റ്ഗോമസ് എന്നാണ് കാരാട്ട് റസാഖ് അറിയപ്പെടുന്നതും. മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിമൂലം, ആ പാർട്ടിയുടെ നേതാവായിരിക്കെ പാർട്ടി വിട്ട കാരാട്ട് റസാഖ് ആണ് ഇപ്പോൾ കൊടുവള്ളിയുടെ എംഎൽഎ. ഇതിൽനിന്നുതന്നെ കൂഴൽപ്പണലോബിയുടെ ശക്തിയും അറിയാം. എംഎൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. അത് ഇപ്പോഴും അങ്ങനെ തന്നെ തുടരുന്നു. കാരാട്ട് റസാഖ് ഹവാല പരിപാടിയൊക്കെ നിർത്തി ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കും മറ്റും തിരഞ്ഞിപ്പോഴും മറ്റ് കാരാട്ടുമാർ ഈ പണി തുടരുകയാണ്. അതായത് ഏതെങ്കിലും ഒരു വ്യക്തിയല്ല ഈ പ്രശ്നത്തിന്റെ അടിസ്ഥാനം എന്ന് ചുരുക്കം. മാത്രമല്ല അങ്ങേയറ്റം ജനകീയ അടിത്തറയുള്ള ഒരു മാഫിയയാണ് ഇത്. എല്ലാ ജീവികാരുണ്യ പ്രവർത്തനത്തിനുംതൊട്ട് കോവിഡ് പ്രതിരോധത്തിനുവരെ നേതൃത്വം നൽകുന്നവർ ആണ് അവർ. ജാതിമതഭേദമില്ലാതെ എല്ലാവരെയും സഹായിക്കും. അതുകൊണ്ടുതന്നെ ഈ രാജ്യദ്രോഹ പ്രവർത്തനത്തിന് കൂട്ടുനിൽക്കരുതെന്ന ശക്തമായ പൊതുജനകാമ്പയിനും ഇതോടൊപ്പം വേണം. എങ്കിലേ ഈ മാഫിയയുടെ വേര് അറുക്കാൻ കഴിയൂ.

അറബി വേഷത്തിൽ ജയിലിൽ എത്തിയ ഫായിസ്

സ്വർണം കള്ളക്കടത്ത്, കുഴൽപ്പണം മേഖലകളിൽ ടി.കെ ഫായിസ് എന്ന നവാബിന്റെ പേര് മലയാളി കൂട്ടിവായിക്കാൻ തുടങ്ങിയത് അയാൾ അറബി വേഷം ധരിച്ച് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ചില പ്രതികളെ കാണാനായി ജയിലിൽ എത്തിയ വാർത്ത പുറത്തു വന്നതിനു ശേഷമാണ്.സത്യത്തിൽ രാഷ്ട്രീയക്കാർക്കും സിനിമാക്കാർക്കും ഒരേപോലെ പ്രിയങ്കരനായ ഈ ഫായിസ് ആരാണ് എന്ന അന്വേഷണം കൊണ്ടുചെന്നെത്തിക്കുക മാഹിയിലേക്കാണ്. മാഹിയിൽ ഒരു സാധാ ഡ്രൈവർ ആയിരുന്നു ഫായിസിന്റെ ഉപ്പ. സ്‌കൂൾ പഠനകാലത്തു തന്നെ സിനിമ തലയ്ക്കു പിടിച്ച ഫായിസ് പഠനം നിറുത്തി ഹോട്ടലുകളികളിലും ബേക്കറിയിലുമൊക്കെ ചെറിയ ചെറിയ ജോലികൾ ചെയ്തു. കാലം ചെല്ലേ ഫായിസ് ഒരു ബേക്കറിയിൽ പാർട്ണർ ആയി. ഇതോടൊപ്പം കാറുകൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങളിലും കയറിപ്പറ്റി. ഇക്കാലത്താണ് കുഴൽപ്പണം വിതരണം ചെയ്യുന്ന ശൃംഖലയുമായും സ്വർണ കള്ളക്കടത്തുകാരുമായും ബന്ധം സ്ഥാപിക്കുന്നത്. കാരിയർ ആയി പിന്നീട് വലിയ സ്വർണക്കടത്തുകാരനായി മാറിയപ്പോഴും സിനിമ സ്വപ്നം വിടാതെ മനസ്സിൽ കൊണ്ട് നടന്നു. അങ്ങനെ, നടൻ ദിലീപിന്റെ ശിങ്കാരവേലൻ എന്ന സിനിമയിൽ മുഖം കാണിക്കുക മാത്രമല്ല, അതിൽ ദിലീപ് ഉപയോഗിച്ച ബിഎംഡബ്ല്യൂ കാറും ഇയാളുടേതായിരുന്നു. ഇത് പിന്നീട് ദിലീപിനും വലിയ പാരയായി മാറി.

ആരെയും എളുപ്പത്തിൽ കയ്യിലെടുക്കുന്ന സ്വഭാവമുള്ള ഫായിസിന് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽപ്പെട്ടവരുമായി ബന്ധമുണ്ടായിരുന്നുവെന്നതും അന്നത്തെ ഒരു കെപിസിസി ജനറൽ സെക്രട്ടറിയുമായി വളരെ അടുപ്പമുണ്ടായിരുന്നുവെന്നും ഇയാൾ അറസ്റ്റിലായ കാലത്തു പുറത്തു വന്ന കാര്യങ്ങളാണ്. എങ്കിലും ഇവയ്ക്കൊന്നും മതിയായ തെളിവുകൾ ഇല്ലെന്നത് പൊലീസിലും ബ്യൂറോക്രസിയിലും ഫായിസിനുള്ള സ്വാധീനം എത്ര വലുതെന്നു കാണിക്കുന്ന ഒന്ന് തന്നെ.

ഫായിസിന്റെ പേര് പിന്നീട് ഉയർന്നു കേട്ടത് സിനിമ -സീരിയൽ നടി പ്രിയങ്കയുടെ ദുരൂഹമരണവും സ്വർണം കള്ളക്കടത്തു സംഘത്തിൽ കാരിയർമാരായി പ്രവർത്തിച്ചിരുന്ന രണ്ടു യുവാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. തലശ്ശേരി സ്വദേശി നാഫിറും കോഴിക്കോട് സ്വദേശി ഫാഹിമും തങ്ങളെ ഏല്പിച്ച സ്വർണവുമായി മുങ്ങുകയായിരുന്നു. മംഗലാപുരത്തിനടത്ത് ഒളിവിൽ താമസിച്ചിരുന്ന ഇവരെ വക വരുത്തി ചാക്കിൽ കെട്ടി കുഴിച്ചിട്ടത് മറ്റൊരു സംഘമാണെന്ന് പൊലീസ് വരുത്തിത്തീർക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കൾ പറയുന്നു.

ഇപ്പോൾ ഷംനാ കാസിമം പുറത്തുവിട്ട ക്വട്ടഷൻ- ക്രിമിനിൽ- ബ്ലാക്ക്മെയിൽ സംഘങ്ങൾ ദീർഘകാലമായി മലയാള സിനിമയിൽ ഉണ്ടെന്ന് ഈ കേസകളിൽനിന്നൊക്കെ വ്യക്തമാണ്. ഉന്നതമായ രാഷ്ട്രീയ സംരക്ഷണം അവർക്കുണ്ട്. അതായത് പ്രതികൾ ചെറിയ മീനുകൾ അല്ലെന്ന് വ്യക്തം. അടിത്തട്ടിലുള്ള ഗുണ്ടകളെ പിടികൂടം എന്നല്ലാതെ മേൽത്തട്ടിലുള്ളവരെ ആരും തൊടാറില്ല. അതുകൊണ്ടുതന്നെ സമഗ്രമായ ഒരു അന്വേഷണമാണ് ഇക്കാര്യത്തിൽ അനിവാര്യം. ഒപ്പം ഇത്തരക്കാരെ സിനിമാമേഖലയിൽനിന്ന് ഒഴിവാക്കാൻ ചലച്ചിത്ര പ്രവർത്തകരും ആത്മാർഥമായി ശ്രമിക്കണം. അല്ലെങ്കിൽ ബോളിവുഡിൽ കണ്ടതുപോലുള്ള മാഫിയാ വിളയാട്ടത്തിനായിരിക്കും മലയാള സിനിമയും സാക്ഷ്യം വഹിക്കുക.

കൂപ്പറിലേറി കോടിയേരി കുടുങ്ങിയപ്പോൾ

ഇത്തരം കള്ളക്കടത്തുകാർക്ക് ഉള്ള സ്വാധീനത്തിന്റെ തെളിവായിരുന്നു കുറച്ചുകാലം മുമ്പ് കോടിയേരിയുടെ പേരിലുണ്ടായ കൂപ്പർ വിവാദം. ജനജാഗ്രതാ യാത്രയിൽ കോഴിക്കോട് കൊടുവള്ളിയിൽവെച്ച് ആഡംബര വാഹനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ യാത്ര നടത്തിയ സംഭവം വൻ വിവാദമായിരുന്നു. കാരട്ട് ഫൈസൽ എന്ന പ്രമാണിയൂടെതായിരുന്നു ഈ വാഹനം. സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ബിസിനസ് പങ്കാളിയാണെന്ന് കേസിൽ ഒന്നാം പ്രതിയായ ഷഹബാസ് വെളിപ്പെടുത്തിയതോടെ വിവാദം കത്തി.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കാരാട്ട് ഫൈസൽ ഏഴാം പ്രതിയാണെന്നും ഫൈസൽ തന്നോടൊപ്പം കാക്കനാട്ട് സബ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഷഹബാസ് വെളിപ്പെടുത്തിയത്. സ്വർണക്കടത്ത് കേസിൽ പ്രതികളിലൊരാളായ എയർഹോസ്റ്റസ് ഹിറമോസ സെബാസ്റ്റ്യൻ ഡിആർഐക്ക് നൽകിയ മൊഴിയിലും കാരാട്ട് ഫൈസലിനെക്കുറിച്ച് പറയുന്നുണ്ട്. ഷഹബാസും കാരാട്ട് ഫൈസലും ബിസിനസ് പങ്കാളികളാണെന്നാണ് ഫിറമോസ മൊഴി നൽകിയിരിക്കുന്നത്.

കോഫെ പോസെ ചുമത്തിയിട്ടില്ലെങ്കിലും ഫൈസലിനെതിരെ ഇപ്പോഴും കേസുണ്ടെന്നും ഏഴാം പ്രതിയാണെന്നും ഡിആർഐ വൃത്തങ്ങളും വ്യക്തമാക്കുന്നു.സിപിഎം നടത്തുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോൾ ഫൈസലിന്റെ ഉടമസ്തതയിലുള്ള മിനി കൂപ്പർ കാറിലായിരുന്നു ജാഥ നയിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലാണ് കോടിയേരി യാത്ര നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ബിജെപി, മുസ്ലിംലീഗ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ കൊടുവള്ളിയുടെയും മലബാറിന്റെയും രാഷ്ട്രീയം അറിയുന്നവർക്ക് ഇതൊന്നു പുത്തരില്ല. കള്ളക്കടത്തുകാരിലെ പ്രബമായ ഒരു വിഭാഗം ഇന്നും മുസ്ലിം ലീഗിന്റെ കൂടയാണ്. കുറേപ്പേർ ലീഗിൽനിന്ന് കാലുമാറിയപ്പോൾ, ആ മണ്ഡലം ലീഗിന് നഷ്ടമാവുകയും ചെയ്തു. അതാണ് മലബാറിലെ ഗോൾഡ് പൊളിറ്റികസ്.

ഐഎസ് ബന്ധവും പരിശോധിക്കുന്നു

സംസ്ഥാനത്തേക്ക് സ്വർണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐഎസ്ഐഎസ് ബന്ധമുള്ളവരും ഉണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണ്ണക്കടത്ത് കേസ് എൻഐഎക്ക് വിട്ടത് ഈ സാഹചര്യത്തിലാണ്. കേസന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ മാത്രമായി ഒതുങ്ങില്ല.കേന്ദ്ര സർക്കാരിലെ ഉന്നതർ ഈ വിഷയം പരിശോധിച്ചിരുന്നു. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെയാണ് അന്വേഷണം എൻഐഎക്ക് വിട്ടതെന്നാണ് ഇന്ത്യാടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലേക്ക് വരുന്ന സ്വർണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്.

ആർക്കാണ് സ്വർണം കൊണ്ടുവന്നതെന്ന് വ്യക്തമാകാതെയാണ് പലപ്പോഴും കേസ് അന്വേഷിക്കുന്നത്. യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എൻഐഎ നിയമത്തിൽ കള്ളക്കടത്ത് അന്വേഷിക്കാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.രാഷ്ട്രീയ ബന്ധമടക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പെട്ടെന്ന് തന്നെ കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ മാനങ്ങൾ എൻഐഎ അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP