Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡിനുള്ള അത്ഭുത മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിനിനെ ട്രംപ് ഉയർത്തിക്കാട്ടുന്നതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ; മരുന്നു നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ സനോഫിയിൽ യു എസ് പ്രസിഡന്റിന് ഓഹരികൾ; കുത്തക മരുന്ന് ഭീമന് പിന്നിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ദാതാക്കൾ; ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വാർത്തയിൽ ഞെട്ടി അമേരിക്കക്കാർ; ഇനിയും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലാത്ത മരുന്ന് എന്തിന് പ്രമോട്ട് ചെയ്യുന്നു? കോവിഡിൽ ജനം മരിക്കുമ്പോൾ ട്രംപ് കോടികൾ കൊയ്യുകയാണോ?

കോവിഡിനുള്ള അത്ഭുത മരുന്നായി ഹൈഡ്രോക്സി ക്ലോറോക്വിനിനെ ട്രംപ് ഉയർത്തിക്കാട്ടുന്നതിന് പിന്നിൽ സാമ്പത്തിക താൽപ്പര്യങ്ങൾ; മരുന്നു നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ സനോഫിയിൽ യു എസ് പ്രസിഡന്റിന് ഓഹരികൾ; കുത്തക മരുന്ന് ഭീമന് പിന്നിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ദാതാക്കൾ; ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട വാർത്തയിൽ ഞെട്ടി അമേരിക്കക്കാർ; ഇനിയും ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലാത്ത മരുന്ന് എന്തിന് പ്രമോട്ട് ചെയ്യുന്നു? കോവിഡിൽ ജനം മരിക്കുമ്പോൾ ട്രംപ് കോടികൾ കൊയ്യുകയാണോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്‌: കോവിഡ് മഹാമാരിയിൽ അമേരിക്കക്കാർ മരിച്ചുവീഴുമ്പോഴും അവരുടെ മറവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സ്വകാര്യ കമ്പനികളിലൂടെ കോടികൾ കൊയ്യുകയാണോ? ഇനിയും ശാസ്ത്രലോകത്തുനിന്ന് വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ലെങ്കിലും മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ കോവിഡിന് ഫലപ്രദമാണെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നതിന് പിന്നിൽ കൃത്യമായ സാമ്പത്തിക ലക്ഷ്യമുണ്ടെന്നാണ് ന്യയോർക്ക് ടൈംസ് ആരോപിക്കുന്നത്. ഹൈഡ്രോക്സി ക്ലോറോക്വിൻ ഉത്പാദിപ്പിക്കുന്ന സനോഫി എന്ന മരുന്നു കമ്പനിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഓഹരിയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് പത്രം പുറത്തുവിട്ടത്.

കൂടാതെ, സനോഫിയുടെ ഏറ്റവും വലിയ ഓഹരിയുടമകളിൽ ഒന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഫണ്ട് ദാതാവും അഭ്യദയകാംക്ഷിയുമായ കെൻ ഫിഷർ നടത്തുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, ട്രംപിന്റെ മൂന്ന് ഫാമിലി ട്രസ്റ്റുകൾക്കും ഈ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുണ്ടായിരുന്നു. വാണിജ്യ സെക്രട്ടറി വിൽബർ റോസിനും ഈ മരുന്നു കമ്പനിയുമായി ബന്ധമുണ്ട്. ആരോഗ്യവിദഗധരുടെ ശിപാർശക്ക് വിരുദ്ധമായി ഈ മരുന്നിന്റെ പേര് ട്രംപ് ആവർത്തിച്ചു പറയുന്നതും ഇതും കൂട്ടിവായിക്കുമ്പോൾ സംശയങ്ങൾ എറെയാണ്. ട്രംപ് പറഞ്ഞു പറഞ്ഞാണ് കോവിഡിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ടില്ലാത്ത ഈ മരുന്ന് അമേരിക്കയിൽ ഹിറ്റായത്. കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭീഷണിപ്പെടുത്തിയാണ് ' ട്രംപ് ഹെഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി നേടിയത്. ഇത് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് ഗുജറാത്തിലെ ചില കമ്പനികളുമാണ്.

ഹഫ് പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങൾ ഏറ്റെടുത്തതോടെ ന്യയോർക്ക് ടൈംസിന്റെ ആരോപണം വൻ വിവാദമായി. സാമ്പത്തിക വാർത്താ സൈറ്റായ മാർക്കറ്റ് വാച്ചും വാഷിങ്ടൺ പോസ്റ്റും പിന്നീട് ട്രംപിന്റെ ഓഹരിക്ക് ഏകദേശം 100 മുതൽ 1,500 ഡോളർ വരെ വിലയുണ്ടെന്ന് കണക്കാക്കിയിരുന്നു, എന്നിരുന്നാലും ഏറ്റവും പുതിയ വെളിപ്പെടുത്തലിന് ശേഷം അദ്ദേഹത്തിന്റെ ട്രസ്റ്റുകൾ മറ്റ് നിക്ഷേപങ്ങൾ സ്വരൂപിച്ചിരിക്കാമെന്ന് പോസ്റ്റ് അഭിപ്രായപ്പെട്ടു. ''സനോഫിയിൽ നിക്ഷേപിച്ച മിതമായ തുകയേക്കാൾ കൂടുതൽ അദ്ദേഹം നിക്ഷേപിക്കുന്നുണ്ട്, കാരണം ടൈംസ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹത്തിന്റെ ട്രസ്റ്റുകൾ വിശാലമായ യൂറോപ്യൻ സ്റ്റോക്ക്-മാർക്കറ്റ് സൂചിക ഫണ്ടുകളും കൈവശം വച്ചിട്ടുണ്ട്,''- മാർക്കറ്റ് വാച്ച് ചൂണ്ടിക്കാട്ടി.

ഇതേക്കുറിച്ച് ട്രംപ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ ഫിഷർ ഇൻവെസ്റ്റ്‌മെന്റിന്റെ വക്താവ് ജോൺ ഡില്ലാർഡ് ടൈംസ് ലേഖനത്തെ നിഷേധിച്ചു. സനോഫി ഫിഷർ ഇൻവെസ്റ്റ്‌മെന്റിന്റെയോ കെൻ ഫിഷറിന്റെയോ കൈവശമല്ല എന്നാണ് അദ്ദേഹം പറയുന്നത്. കെൻ ഫിഷർ ഡെമോക്രാറ്റുകൾക്ക് മുമ്പ് സംഭാവന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലേറിയ മരുന്നിനായി അമേരിക്കയിൽ നെട്ടോട്ടം

തുടക്കം മുതലേ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും വാക്കുൾ കേൾക്കാതെ ട്രംപ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിനെ പുകഴുത്തുകയായിരുന്നു. വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ എന്നാണ് ചട്ടം. പക്ഷേ ജനം ഇപ്പോൾ അമേരിക്കയിലടക്കം ഈ മരുന്ന് വാരിത്തിന്നുന്ന അവസ്ഥയാണ്്. കോവിഡിനെ തുരത്തുന്ന മരുന്നാണ് ഇതെന്ന് ഇപ്പോഴും ഉറപ്പിക്കാനാവില്ലെന്നാണ് അമേരിക്കയുടെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് തലവൻ ആന്റണി ഫോസി തന്നെ പറഞ്ഞത്. പക്ഷേ ഇത് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാന മരുന്നായാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ട്രംപിന്റെ ആദ്യ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം അമേരിക്കയിൽ കോവിഡ് രോഗികൾക്ക് നൽകുന്ന പ്രധാന മരുന്നുകളിലൊന്നായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മാറി. അമേരിക്കയിലെ ന്യൂയോർക്ക്, ലൂസിയാന, മസാച്ചുസെറ്റ്‌സ്, ഒഹിയോ, വാഷിംങ്ടൺ, കാലിഫോർണ്ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികൾ ഹൈഡ്രോക്‌സിക്ലോറോക്വിൻ രോഗികൾക്ക് നൽകുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നുണ്ട്.

ഹൈഡ്രോക്‌സിക്ലോറോക്വിൻ എഴുതാനായി രോഗികൾ പോലും ഡോക്ടർമാരോട് നിർബന്ധിക്കുന്ന നിലയാണ് അമേരിക്കയിലുള്ളത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഈ മരുന്ന് കഴിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിനും അസിത്രോമൈസിനും ചേർന്ന് കോവിഡ് രോഗികൾക്ക് കൊടുക്കുമ്പോൾ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും ട്രംപ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.അമേരിക്കൻ പ്രസിഡന്റ് തന്നെ കോവിഡിനെതിരായ ഔഷധമായി ഉയർത്തിക്കാണിച്ചതോടെ ഹൈഡ്രോക്‌സിക്ലോറോക്വിനായുള്ള ആവശ്യം ആകാശം തൊട്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിയിൽ പ്രതിദിനം 40,000 ഹൈഡ്രോക്‌സിക്ലോറോക്വിനാണ് വേണ്ടിയിരുന്നതെങ്കിൽ അമേരിക്കയിൽ മാത്രം ഇപ്പോഴത് ഒരു ദിവസം 18 ലക്ഷം എന്നായി കുത്തനെ കൂടി!

അതിനിടെ ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചത് യുഎസ് മാധ്യമങ്ങൾ വലിയ വിവാദമാക്കിയിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർ ഡാനിയൽ ബ്രൂക്സ് പറഞ്ഞു്.ര്ര ടംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. നൈജീരിയയിലും ക്ലോറോക്വീൻ അമിതമായി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നിട്ടും പാർശ്വലങ്ങളെക്കുറിച്ച് പറയാതെ ട്രംപ് മലേറിയ മരുന്നിനെ പൊക്കി നടക്കയായിരുന്നു.

ഫോബ്‌സ് മാസികയുടെ വാർഷിക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം യുഎസ് പ്രസിഡന്റിന്റെ സമ്പാദ്യം മാർച്ച് 1 ന് 3.1 ബില്യൺ ഡോളർ ആയിരുന്നു. അത് മാർച്ച് 18 ആയപ്പോഴേക്കും 2.1 ബില്യൺ ഡോളറായി കുറഞ്ഞു. കൊറോണ വൈറസ് പാൻഡെമിക്മൂലം സ്റ്റോക്ക് മാർക്കറ്റുകൾ കുത്തനെ ഇടിഞ്ഞ സമയത്താണിത്. ഇങ്ങനെ നഷ്ടമായ പണം മലേറിയ മരുന്നിലൂടെ തിരിച്ച് പി്ടിക്കാനാണോ ട്രംപ് ശ്രമിക്കുന്നത്. വരും ദിവസങ്ങളിൽ അമേരിക്കയിൽ ഇത് വലിയ രാഷട്രീയ യുദ്ധങ്ങൾക്കും ഇടയാക്കുമെന്ന് ഉറപ്പാണ്.

അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്നത് ഗുജറാത്ത് കമ്പനി

ട്രംപിന്റെ ആവശ്യപ്രകാരം യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രതിരോധന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുജറാത്തിലെ മൂന്ന് കമ്പനികൾ ചേർന്ന് നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.ഒരു കോടി മരുന്നുകൾ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി നടത്തുകയെന്നും അദ്ദേഹം ഒരു സ്വകാര്യ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.'' ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അതിന് അനുമതി നൽകിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകൾ യു.എസിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്'', എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.

യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകളുടെ നിർമ്മാണം ഗുജറാത്ത് അടിസ്ഥാനമായുള്ള കമ്പനികൾ ആരംഭിച്ചുകഴിഞ്ഞെന്നും നമ്മുടെ ആവശ്യത്തിനായി ഒരു കോടി മരുന്നുകൾ ഇവിടെ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധമരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നൽകാം എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവായിരുന്നു ഇക്കാര്യം അറിയിച്ചത്. ' മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങൾക്ക് ഈ അത്യാവശ്യ മരുന്ന് ഞങ്ങൾ നൽകും. അതിനാൽ ഈ വിഷയം രാഷ്ടരീയവൽക്കരിക്കാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തേണ്ടതാണ്,' എന്നായിരുന്നു ശ്രീവാസ്തവയുടെ വാക്കുകൾ.

ഒപ്പം ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കും ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നൽകുമെന്നും ഇദ്ദേഹം അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നത്.ഇന്ത്യയിലെ ആഭ്യന്തര ആവശ്യങ്ങൾക്കുള്ള മരുന്ന് ലഭ്യതയിൽ കുറവ് വരാതിരിക്കാനാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതി ഇന്ത്യ നിർത്തലാക്കിയത്. എന്നാൽ ഹൈഡ്രോക്സി ക്ലേറോക്വിന്റെ അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയില്ലെങ്കിൽ തിരിച്ചടികൾ ഉണ്ടാവുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

'ഞാൻ അദ്ദേഹവുമായി ഞായറാഴ്ച ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഞങ്ങൾക്കുള്ള വിതരണത്തിന് ( ഹൈഡ്രോക്സി ക്ലോറോക്വിൻ) അനുമതി നൽകുകയാണെങ്കിൽ അത് പ്രശംസനീയമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അനുമതി നൽകിയില്ലെങ്കിൽ കുഴപ്പമില്ല. പക്ഷെ തീർച്ചയായും ചില തിരിച്ചടികൾ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?', എന്നായിരുന്നു ട്രംപ് വൈറ്റ്ഹൗസിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്.

ഞായറാഴ്ചയാണ് കൊവിഡ്-19 പ്രതിരോധത്തിനായി നിലവിൽ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടത്.മോദിയുമായി ഇതു സംബന്ധിച്ച് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.മാർച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നിൽക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് നിർദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിർത്തി വെച്ചത്. രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഈ മരുന്നിന്റെ ലഭ്യതയിൽ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിർത്തി വെച്ചത്.

വിദേശ വ്യാപാര ഡയരക്ടർ ജനറൽ (DGFT) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നൽകിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളിൽ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാർശയുണ്ടെങ്കിൽ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP