Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

1762 കോടി മുടക്കി എയിംസ് മോഡലിൽ അഞ്ചു ആശുപത്രികൾ സൂപ്പർ സ്‌പെഷ്യാലിറ്റികളാക്കും; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അടിമുടി മാറ്റും; ക്ലാസ് മുറികൾ ഹൈടെക്കാക്കും; ഹലോ ഇംഗ്ലീഷ് പഠനം വഴി ഭാഷ മെച്ചപ്പെടുത്തും; വികസന-ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനവുമായി 'ഇടം';വിവാദങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന പിണറായി സർക്കാരിന്റെ മാതൃകാ പദ്ധതികൾ ഏറെ

1762 കോടി മുടക്കി എയിംസ് മോഡലിൽ അഞ്ചു ആശുപത്രികൾ സൂപ്പർ സ്‌പെഷ്യാലിറ്റികളാക്കും; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അടിമുടി മാറ്റും; ക്ലാസ് മുറികൾ ഹൈടെക്കാക്കും; ഹലോ ഇംഗ്ലീഷ് പഠനം വഴി ഭാഷ മെച്ചപ്പെടുത്തും; വികസന-ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനവുമായി 'ഇടം';വിവാദങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന പിണറായി സർക്കാരിന്റെ മാതൃകാ പദ്ധതികൾ ഏറെ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ വരും എല്ലാം ശരിയാകും. ഇതായിരുന്നു അധികാരമേറും മുമ്പ് ഇടതുമുന്നണി നൽകിയ വാഗ്ദാനം. കേരളത്തിലെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും ക്ഷേമത്തിനായി എന്തുചെയ്തു പിണറായി സർക്കാർ? രണ്ടാം വാർഷികത്തോടനുബന്ധിച്ച് സർക്കാർ തന്നെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കി വരികയുമാണ്.പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതും സർക്കാർ പലപ്പോഴായി പ്രഖ്യാപിച്ചതുമായ പദ്ധതികളെ കുറിച്ച് അവലോകനം നടന്നുവരികയാണ്. ഒന്നാം വാർഷികാഘോഷ സമാപനത്തിൽ ഇത്തരമൊരു പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി തയ്യാറാക്കി അവതരിപ്പിച്ചിരുന്നു.

പൊലീസ് അതിക്രമങ്ങൾ, മന്ത്രിമാർക്കും, എംഎൽഎമാർക്കും കണ്ണട വാങ്ങാനും, വീട് മോടി പിടിപ്പിക്കാനും അധികത്തുക കൈപ്പറ്റി, എന്നിങ്ങനെയുള്ള വിവാദങ്ങളാണ് ഒന്നാം വർഷത്തെ പോലെ തന്നെ രണ്ടാം വർഷവും സർക്കാർ പ്രവർത്തനത്തിന്റെ ശോഭ കെടുത്തിയത്. വിവാദങ്ങൾക്കിടയിലും, അടിസ്ഥാന സൗകര്യമേഖലയിലും ജനക്ഷേമത്തിലും ഊന്നിയുള്ള പദ്ധതികൾ ആസുത്രണം ചെയ്യുന്നതിലും, നടപ്പിലാക്കുന്നതിലും സർക്കാർ പിന്നിലായിരുന്നില്ല.

ദേശീയ പാതാ വികസനത്തിലും, ഗെയിൽ പദ്ധതി നടത്തിപ്പിലും എതിർപ്പുകൾ പല കോണുകളിൽ നിന്ന് ഉയർന്നെങ്കിലും ശ്വാസം മുട്ടുന്ന ഗതാഗത വികസനത്തിന് പുത്തൻ ജീവൻ നൽകാൻ കഴിഞ്ഞുവെന്ന് ആരും സമ്മതിക്കും.കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കുന്ന ചില പദ്ധതികളും ആരോഗ്യ-വിദ്യാഭ്യാസ-ക്ഷേമ രംഗങ്ങളിൽ മുതൽക്കൂട്ടാകും.

ആശുപത്രികൾ സൂപ്പറാകും

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും, സായാഹ്ന ഒപി നടപ്പാക്കാനുമുള്ള തീരുമാനം എന്തുകൊണ്ടും ദീർഘവീക്ഷണത്തോടെയുള്ള തീരുമാമാണ്.രാവിലെയും വൈകിട്ടും കുടുംബാരോഗ്യ കേന്ദ്രങ്ങൾ രോഗികൾക്ക് പ്രാപ്യമാകും.ഡോക്ടർമാരുടെ സംഘടന സമരത്തിനിറങ്ങിയെങ്കിലും അത്ു വിലപ്പോവാതെ വന്നത് പൊതുസമൂഹത്തിൽ സർക്കാർ നയത്തോടുള്ള യോജിപ്പുകൊണ്ടാണ്. രോഗികളെ ബുദ്ധിമുട്ടിച്ചു എന്നതിനപ്പുറം സമരത്തിന് ഒന്നും നേടാനുമായില്ല. ആർദ്രം മിഷന്റെ ഭാഗമായി 73 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയത്. ആദ്യഘട്ടം 170 കേന്ദ്രങ്ങൾ മാറ്റാനാണ് ലക്ഷ്യം. 44 കേന്ദ്രങ്ങൾ ഇതിനകം ഉദ്ഘാടനംചെയ്തു. ഈ കേന്ദ്രങ്ങളിൽ മൂന്ന് ഡോക്ടർമാരുടെയും ആവശ്യത്തിന് നേഴ്സുമാരുടെയും സേവനം പകൽ ഒമ്പതുമുതൽ ആറുവരെ ലഭിക്കും.

അതിനിടെയാണ്, രണ്ട് മെഡിക്കൽ കോളേജുകളടക്കം അഞ്ച് ആശുപത്രികളെ എയിംസ് നിലവാരത്തിലേക്കുയർത്താൻ 1762 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. നൂതന ചികിത്സ, അത്യാധുനിക ഉപകരണങ്ങൾ, വൃത്തിയുള്ള വാർഡുകൾ, ടോയ്ലറ്റുകൾ,പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ, സോളാർ പ്ലാന്റ്, മൾട്ടിലെവൽ പാർക്കിങ് തുടങ്ങിയവ ഉൾപ്പെടെ ആശുപത്രികളെ ലോകോത്തര നിലവാരത്തിൽ ഉയർത്താൻ കഴിയുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡ് (ഇൻകെൽ) നടപ്പാക്കുന്ന പദ്ധതിക്ക് കിഫ്ബി പണം നൽകും.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, വയനാട് മെഡിക്കൽ കോളേജ്, മാവേലിക്കര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. പദ്ധതികൾക്ക് ഭരണാനുമതി നൽകി ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദൻ ഉത്തരവിറക്കി. ഇൻകലിന്റെ നേതൃത്വത്തിൽ ഓരോ ആശുപത്രിക്കും പ്രത്യേക കമ്പനി (എസ്‌പി.യു) രൂപീകരിക്കും. 100 കോടിയിൽ താഴെയുള്ള നിർമ്മാണങ്ങൾ ഒരു വർഷത്തിനകം തീർക്കും. എല്ലാ പദ്ധതികളും 2021 ന് മുൻപ് പൂർത്തിയാക്കും. പദ്ധതിയുടെ ഭാഗമായി ആശുപത്രി കെട്ടിടങ്ങളിലെല്ലാം കൂറ്റൻ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കും.

തുക വകയിരുത്തലിന്റെ വിശദാംശങ്ങൾ ഇങ്ങനെ: തിരുവനന്തപുരം മെഡി.കോളേജിന് -717.23കോടി ,നിർമ്മാണപ്രവർത്തനം - 357 കോടി, ചികിത്സാ ഉപകരണം -183.50 കോടി, പവർലോണ്ടറി, മോർച്ചറി, - 225കോടി, ലബോറട്ടറി -36കോടി,വയനാട് മെഡിക്കൽ കോളേജ് -625.38കോടി,കെട്ടിടനിർമ്മാണം- 134.72, ശുചീകരണ സൗകര്യം-19.23കോടി, അഗ്‌നിശമനവിഭാഗം-6.40കോടി, അക്കാഡമിക് ബ്ലോക്ക്- 105.08കോടി, ഹോസ്റ്റൽ-145.83കോടി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി-70.72കോടി, കോട്ടയം ജനറൽ ആശുപത്രി-219.90കോടി, മാവേലിക്കര ജില്ലാ ആശുപത്രി-126.55കോടി

പഴയ ക്ലാസ് മുറികൾ ഇനി നൊസ്റ്റാൾജിയ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിന് നിയമസഭാമണ്ഡലം അടിസ്ഥാനമാക്കി 141 സ്‌കൂൾ തെരഞ്ഞെടുത്തു. 138 സ്‌കൂളിന്റെ വികസനരേഖ തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചു. ഒരു സ്‌കൂളിന് അഞ്ചുകോടി രൂപയാണ് ചെലവ്. ഇതിനുപുറമെ ഒരു സ്‌കൂളിന് മൂന്നുകോടി രൂപ മുതൽമുടക്കി വികസനം നടപ്പാക്കാൻ 229 സ്‌കൂൾ തെരഞ്ഞെടുത്തു. 100 സ്‌കൂളിന്റെ വികസനരേഖ കിഫ്ബിക്ക് സമർപ്പിച്ചു. 1264 ക്ളാസ്മുറികൾ ഹൈടെക്കാക്കി.

ബ്ലാക് ബോർഡും,ചോക്കും ചോക്കുപൊടിയും നിറഞ്ഞ പഴയ ക്ലാസ്‌റൂമുകൾ അടിമുടി മാറുകയാണ്. സംസ്ഥാനത്തെ എട്ട് മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലുമായി 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായുള്ള മൂന്നാംഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു.കൈറ്റ് കോ-ഓർഡിനേറ്റർമാർ സ്‌കൂളുകൾ സന്ദർശിച്ച് ഏപ്രിൽ അവസാനവാരത്തിൽ മൂന്നാംഘട്ട ഹൈടെക് വിന്യാസം നടത്തും. ജൂൺ മാസത്തോടെ മുഴുവൻ ക്ലാസ് മുറികളിലും ഹൈടെക് പദ്ധതി നടപ്പാക്കും.സമഗ്ര റിസോഴ്‌സ് പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ പഠിപ്പിക്കുന്നതിന് ഒരുലക്ഷം അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം 24 മുതൽ 656 കേന്ദ്രങ്ങളിൽ നടക്കും.

ഇംഗ്ലീഷിന് ഹലോ പറയാം

പത്താം ക്ലാസ് കഴിഞ്ഞാലും പ്‌സ്ടു കഴിഞ്ഞാലും ഭാഷ , മാതൃഭാഷ കൂടാതെ ഇംഗ്ലീഷും നന്നായി അറിയാവുന്ന കുട്ടികൾ ഇല്ലെന്ന പരാതി ഏറെയാണ്. ഇത് മനസിൽ കണ്ട് എസ്എസ്എയുടെ ഇംഗ്ലീഷ് പരിശീലന പദ്ധതിയായ ഹലോ ഇംഗ്ലീഷ് എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഭാഷ എഴുതാനും സംസാരിക്കാനും കഴിയുന്ന തരത്തിലുള്ള പരിശീലന പദ്ധതിയാണിത്. ഇതിനായി അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം എൽ.പി, യു.പി.തലത്തിൽ ആരംഭിച്ചു.

ഭിന്നശേഷിയുള്ള കുട്ടികളിലെ പാഠ്യ-പാഠ്യേതര മികവുകളെ നിരന്തര വിലയിരുത്തലിലൂടെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. ഹരിതോത്സവം, ശാസ്ത്ര വിഷയങ്ങളിലുള്ള കൗതുകം കണ്ടെത്തുന്ന കളിപ്പങ്ക, കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുന്ന ടാലന്റ് ലാബ് പദ്ധതികളും നടപ്പാക്കും. ഹിന്ദി ഭാഷയുടെ വ്യാപനം ഉദ്ദേശിച്ചുള്ള സുരീലി ഹിന്ദിയും അദ്ധ്യാപക പരിശീലനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്്.

യുഎൻ അംഗീകാരത്തോടെ 'ഇടം'

സർക്കാരിന്റെ വികസ ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനമാണ് കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഇടം' പദ്ധതി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അടുത്തിടെ പദ്ധതി അവതരിപ്പിച്ചു.പദ്ധതി ഇന്ത്യക്കാകെ മാതൃകയാണെന്നാണ് യുഎൻ വിലയിരുത്തിയത്. സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹികശാക്തീകരണവും എന്ന വിഷയത്തിൽ നടന്ന സമ്മേളനത്തിലാണ് മാതൃകാ പദ്ധതിയായി 'ഇടം' അവതരിപ്പിച്ചത്. യുഎൻ മാനദണ്ഡങ്ങൾ പ്രകാരമുള്ള പതിനേഴോളം സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഏകോപിപ്പിച്ചു തയ്യാറാക്കിയ പദ്ധതി എന്ന നിലയ്ക്കാണ് ഇടം അന്താരാഷ്ട്ര അംഗീകാരം നേടിയത്.

പ്രാദേശിക വികസനം നടപ്പിലാക്കുന്നതിന് രൂപം നൽകിയ പദ്ധതിയാണ് ഇടം വിഷൻ 2030. താഴെത്തട്ടു മുതൽ ജനപങ്കാളിത്തം ഉറപ്പാക്കി സുസ്ഥിര വികസനം ഉറപ്പാക്കുകയാണ് ഇടത്തിന്റെ വിശാല ലക്ഷ്യം. വ്യക്തികൾ, കുടുംബം, പൊതുജനം, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സംഘടനകൾ, വിവിധമേഖലകളിൽ വൈദഗ്ധ്യം നേടിയവർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്‌കാരിക കൂട്ടായ്മകൾ, ബാങ്കിങ് സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങളെയെല്ലാം ഏകോപിപ്പിച്ച് സമഗ്ര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ലക്ഷ്യം.

സാമൂഹിക മൂലധനം സർക്കാർ മൂലധനവുമായി കൂട്ടിച്ചേർത്തുള്ള പുതിയ സുസ്ഥിര വികസന മാതൃകയായി മാറും വിധമാണ് ഇടത്തിന് രൂപം നൽകിയിട്ടുള്ളത്. പ്രാദേശിക ഭരണ സംവിധാനങ്ങളുമായി ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കി നിയമസഭാ മണ്ഡലത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിക്കും. മണ്ഡല വികസന കർമ്മപദ്ധതി പരമ്പരാഗത രീതികളിൽ നിന്ന് വേറിട്ടു നിൽക്കും വിധമാണ് തയ്യാറാക്കിയത്. മണ്ഡലത്തിലെ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കു ചേരുന്ന വികസന കൂട്ടായ്മയാണ് പദ്ധതിയുടെ പ്രത്യേകത. മണ്ഡലത്തിൽ നിലനിൽക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങൾക്ക് സ്ഥിരം പരിഹാര മാർഗങ്ങൾ ഇടത്തിന്റെ ഭാഗമായി രൂപീകരിക്കുന്നുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ, വിഭവങ്ങൾ എന്നിവ സംയോജിപ്പിച്ചു കൂടിയാണ് പ്രവർത്തനങ്ങൾ നടത്തുക. സർക്കാരിന്റെ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉൾപ്പെയുള്ള നവകേരളം പദ്ധതികളെ കുറിച്ചും യുഎൻ സമ്മേളനത്തിൽ ചർച്ചയായി.

ലൈഫ് മിഷൻ: വീടില്ലാത്ത എല്ലാവർക്കും ഗുണനിലവാരമുള്ള വീട് ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രവർത്തനം മുന്നോട്ട്. 14 ജില്ലകളിൽ പൈലറ്റടിസ്ഥാനത്തിൽ ഭവന സമുച്ചയ നിർമ്മാണം പുരോഗമിക്കുന്നു.പോരായ്മകളുണ്ടെങ്കിലും മികച്ച കാൽവയ്പാണ് ഈ പദ്ധതി

പച്ച പിടിപ്പിക്കാൻ ഹരിത കേരളം

ഹരിതകേരളം: വർഷങ്ങളായി തരിശുകിടന്ന 1.31 ലക്ഷം ഹെക്ടറിൽ നെൽക്കൃഷി ചെയ്തു. ഗ്രൂപ്പ് ഫാമിങ്ങിലൂടെ 77,000 ഹെക്ടറിൽ കൃഷിവികസനം നടപ്പാക്കി. പരിസ്ഥിതിദിനത്തിൽ 80 ലക്ഷത്തോളം വൃക്ഷത്തൈ വച്ചുപിടിപ്പിച്ചു. 16,665 കിണറുകളുടെ റീചാർജിങ് പൂർത്തിയാക്കി. 3900 കുളം നവീകരിച്ചു. 2466 കിലോമീറ്റർ തോടുകൾ വൃത്തിയാക്കി. 1391 കിലോമീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു. 17.7 കിലോമീറ്ററിൽ പുതിയ തോടുകൾ നിർമ്മിച്ചു. 521 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യസംസ്‌കരണത്തിന് ഹരിത കർമസേനകളെ നിയോഗിച്ചു. 26 ലക്ഷംവീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഏർപ്പെടുത്തി. അജൈവമാലിന്യ സംസ്‌കരണത്തിന് പ്ളാന്റുകൾ സ്ഥാപിച്ചുവരുന്നു.

കേരളത്തിന് വെള്ളവും,വൃത്തിയും വിളവും വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹരിത കേരളം മിഷൻ നടപ്പാക്കിയത്.ശുചിത്വ മാലിന്യ സംസ്‌കരണം, മണ്ണ് ജല സംരക്ഷണം, ജൈവകൃഷി രീതിക്ക് പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള കൃഷിവികസനം എന്നീ മൂന്ന് മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ഹരിത കേരളം മിഷൻ.

ജനപങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മിഷൻ പ്രവർത്തനങ്ങൾ താഴെത്തട്ടുകളിൽ നടപ്പാക്കുന്നത്. പൗരസമിതികൾ, ബഹുജന സംഘടനകൾ, സർക്കാരിതര സംഘടനകൾ, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണ-ക്ഷേമ പ്രവർത്തന രംഗങ്ങളിലെ ജനകീയ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, മതസ്ഥാപനങ്ങൾ, കമ്പനികൾ, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും പ്രവർത്തിക്കുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാങ്കേതികസഹായം, സന്നദ്ധ സേവനം, സാമ്പത്തിക സഹായം തുടങ്ങി ബഹുവിധ സഹായസഹകരണങ്ങൾ സമാഹരിച്ചുകൊണ്ടാണ് മിഷൻ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു.

വർഷങ്ങളായി തരിശുകിടന്ന 1.31 ലക്ഷം ഹെക്ടറിൽ നെൽക്കൃഷി ചെയ്തു. ഗ്രൂപ്പ് ഫാമിങ്ങിലൂടെ 77,000 ഹെക്ടറിൽ കൃഷിവികസനം നടപ്പാക്കി. പരിസ്ഥിതിദിനത്തിൽ 80 ലക്ഷത്തോളം വൃക്ഷത്തൈ വച്ചുപിടിപ്പിച്ചു. 16,665 കിണറുകളുടെ റീചാർജിങ് പൂർത്തിയാക്കി. 3900 കുളം നവീകരിച്ചു. 2466 കിലോമീറ്റർ തോടുകൾ വൃത്തിയാക്കി. 1391 കിലോമീറ്റർ തോടുകൾ പുനരുജ്ജീവിപ്പിച്ചു. 17.7 കിലോമീറ്ററിൽ പുതിയ തോടുകൾ നിർമ്മിച്ചു. 521 പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യസംസ്‌കരണത്തിന് ഹരിത കർമസേനകളെ നിയോഗിച്ചു. 26 ലക്ഷംവീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സൗകര്യങ്ങൾ ഏർപ്പെടുത്തി. അജൈവമാലിന്യ സംസ്‌കരണത്തിന് പ്ളാന്റുകൾ സ്ഥാപിച്ചുവരുന്നു.

സംസ്ഥാനത്ത് മൂന്ന് കോടി വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് 2018-19 ലെ ബജറ്റിലാണ്.സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സ്‌കൂളുകൾ വഴി ജൂൺ 5ന് ലോകപരിസ്ഥിതി ദിനത്തിൽ ആദ്യം നാല്പത്തിരണ്ട് ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യാനാണ് പരിപാടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹിക-സന്നദ്ധസംഘടനകൾ എന്നിവ വഴിയായിരിക്കും ബാക്കി തൈകൾ നട്ടുപിടിപ്പിക്കുന്നത്.

വനം-കൃഷിവകുപ്പുകൾ, കുടുംബശ്രീ ഉൾപ്പടെയുള്ള ഏജൻസികൾ എന്നിവർക്കായിരിക്കും വൃക്ഷത്തൈകൾ ലഭ്യമാകുന്നതിനുള്ള ചുമതല. പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തൈയോടൊപ്പം ഓരോ പാക്കറ്റ് വിത്തും വിതരണം ചെയ്യും. കൃഷിവകുപ്പാണ് വിത്ത് തയ്യാറാക്കുന്നത്.വൃക്ഷത്തൈകളുടെ പരിപാലനത്തിന് സ്‌കൂൾ അധികൃതരുടെയും അദ്ധ്യാപക-രക്ഷാകർതൃ സമിതിയുടെയും സഹകരണം ഉറപ്പുവരുത്തും. കഴിഞ്ഞവർഷം ഒരു കോടിയോളം വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇവയിൽ എത്ര ശതമാനം നിലനിന്നുവെന്നത് സംബന്ധിച്ച് വനം വകുപ്പ് വിവരം ശേഖരിക്കുന്നുണ്ട്.

അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിപ്പ്

ദേശീയപാത കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ 6 വരിയാക്കുന്നതിനുള്ള സ്ഥലമെടുപ്പും അനുബന്ധ നടപടികളും പുരോഗ മിക്കുകയാണ്. ആദ്യഘട്ട പ്രവർത്തനങ്ങൾ ആഗസ്റ്റോടെ ആരംഭിക്കും. ഉത്തരമലബാർ നിവാസികളുടെ ചിരകാല സ്വപ്നമായ കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാവുന്നു. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ വിമാനത്താവളമായ ഇതിന്റെ ഉദ്ഘാടനം സെപ്റ്റംബറിലാണ്.
കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടം മെയ് അവസാനം ഉദ്ഘാടനം നടക്കും. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടം 6 മാസത്തിനുള്ളിൽ പൂർത്തിയാവും.

കൊച്ചിയുടെയും അനുബന്ധ ദ്വീപുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രയോജനപ്പെടുന്ന വാട്ടർ മെട്രോയുടെ 18 സ്റ്റേഷനുകൾ അടുത്ത വർഷം പൂർത്തീകരിക്കുമെന്നാണ് വാഗ്ദാനം.ഗെയിൽ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുന്നതൊടൊപ്പം പൈപ്പിടൽ പ്രവർത്തനവും പുരോഗമിക്കുന്നു. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പൈപ്പിടൽ പ്രവർത്തനങ്ങൾ അതിന്റെ അവസാനഘട്ടത്തിലാണ്.

വിഴിഞ്ഞം പദ്ധതി 2019-ൽ ഉദ്ഘാടനം നടക്കുമെന്നാണ് വാഗ്ദാനമെങ്കിലും, ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അത് നടപ്പാകുമോയെന്ന് അദാനി ഗ്രൂപ്പ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പദ്ധതി അടുത്ത വർഷം തന്നെ പൂർത്തിയാക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. ബ്രേക്ക് വാട്ടർ പണി 565 മീറ്റർ പൂർത്തിയായി. തുറമുഖത്തിന്റെ പ്രധാന ഭാഗമായ ബർത്ത് നിർമ്മാണത്തിന്റെ ആദ്യപടിയായ പൈലിങ് മെയ് അവസാനത്തോടെ നടക്കും.കേരളത്തിലെ ആദ്യ സ്വകാര്യ തുറമുഖമായ പൊന്നാനി തുറമുഖം പ്രവർത്തനമാരംഭിച്ചു. 2020-ൽ നിർമ്മാണം പൂർത്തിയാവും.

സർക്കാരിന്റെ മുഖ്യ അജൻഡകളിലൊന്നായ 611 കി.മീറ്റർ ദൂരം വരുന്ന ദേശീയ ജലപാത 2020 മാർച്ചോടെ പൂർത്തീകരിക്കുമെന്നാണ് വാഗ്ദാനം. കോവളത്തെയും കാസർകോടിനെയും ബന്ധിപ്പിക്കുന്നതാണിത്തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലായി 630 കിലോമീറ്റർ തീരദേശപാതയുടെ പ്രവൃത്തി ഈ സാമ്പത്തികവർഷം ആരംഭിക്കും. 6500 കോടി രൂപ ഇതിനായി കിഫ്ബിയിൽ വകയിരുത്തി.

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കേരളബാങ്ക് രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തിന് റിസർവ് ബാങ്ക് അനുമതി നൽകി കഴിഞ്ഞു.ഇത് യാഥാർഥ്യമാകുന്നതോടെ ബാങ്കിങ് മേഖലയിലെ കൊള്ളയ്ക്ക് തടയിടാൻ കഴിയുമെന്നാണ് അവകാശവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP