Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!

മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!

എം മാധവദാസ്

മൂക്കിൽനിന്നും ചെവിയിൽനിന്നും ചോരവാർന്ന് ജനം തെരുവിൽ മരിച്ചു വീഴുകയായിരുന്നു സ്പാഷിഷ് ഫ്ളൂ കാലത്ത്. 1918-20 കാലഘട്ടത്തിൽ അഞ്ചുകോടിയുടെ ജീവനെടുത്ത സ്പാനിഷ് ഫ്ളൂ ഇന്ന് നിസ്സാരമായി മാറ്റാവുന്ന അസുഖമാണ്. അമേരിക്കൻ പ്രിസിഡന്റ് വൂഡ്രാ വിൽസന്റെവരെ ജീവിനെടുത്ത നമ്മുടെ ഗാന്ധിജിയെപ്പോലും മരണാസന്നനാക്കിയ അസുഖമായിരുന്നു അത്. ലോകത്ത് മൂന്നരക്കോടിയോളം ജനങ്ങളെ കൊന്നൊടുക്കിയ പ്ലേഗ് ഇന്ന് ലോകത്തിന് തമാശയാണ്. ഛർദിച്ചും മലവിസർജനം നടത്തിയും ജനം ദയനീയമായി മരിച്ച കോളറ ഇന്ന് 100രൂപയുടെ മരുന്നുകൊണ്ട് പിടിച്ചുകെട്ടാം. കേരളത്തിലടക്കം മനുഷ്യനെ പാതിജീവിനോടെ കുഴിച്ചിട്ട കഥകൾ പഴയ തലമുറക്ക് പറയാൻ കഴിയുന്ന വസൂരി എന്നേക്കുമായി ഇല്ലാതായി. എന്തിന് കൊറോണ കഴിഞ്ഞാൽ ഈ നൂറ്റാണ്ടിലെ ഏറ്റവും പേടിപ്പെടുത്തുന്ന രോഗമായ സാർസിനെപ്പോലും പിടിച്ചു നിർത്താനായി.

സാർസിന്റെ വാക്സിൻ കണ്ടുപിടിക്കാത്തിന്റെ കാരണവും രസകരമാണ്. ഈ രോഗം ഇപ്പോൾ നിലവിൽ എവിടെയും ഇല്ല. അപ്പോൾ എങ്ങനെ ശതകോടികൾ മുടക്കുന്ന വാക്സിൻ കമ്പനികൾക്ക് ഇത് ലാഭമാവും! മനുഷ്യന് മെരുക്കാൻ കഴിയാത്ത മഹാമാരികൾ ലോകത്ത് ഉണ്ടായിട്ടില്ല. മനുഷ്യവംശത്തിന്റെ അതിജീവനം തന്നെ ഫലത്തിൽ വൈറസുകളുമായി പോരാടിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ ഒരു സംശയവും വേണ്ട കോവിഡ് മഹാമാരിയെയും മനുഷ്യൻ അതിജീവിക്കുമെന്ന് ഉറപ്പാണ്. പക്ഷേ നിലവിൽ  ഇതിന് മരുന്നോ വാകസിനോ ഇല്ല. പക്ഷേ പരമാവധി ഒന്നര വർഷം. അതിനിടിയിൽ ഇത് രണ്ടും ഉണ്ടാകും. അപ്പോഴേക്കും
കോവിഡ് എത്രമാത്രം നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കണ്ടറിയേണ്ടത്. ഈ മഹാമാരിക്ക് പരമാവധി ഒന്നരവർഷത്തെ ആയുസ്സ് മാത്രമാണ് ഉണ്ടാവുകയെന്നാണ് പ്രമുഖ ശാസ്ത്രകാരനും എഴുത്തുകാരനുമായ യുവാൽ നോഹ ഹരാരി പറയുന്നത്. പക്ഷേ അപ്പോഴേക്കും ലോകം എന്താകുമെന്ന് കണ്ടറിയണം.

ഇപ്പോൾ രോഗം വരാതെ നോക്കുക, വൈറസ് പടരുന്നത് തടയുക മാത്രമാണ് ഈ രോഗത്തിനുള്ള യഥാർഥ പ്രതിവിധി. പക്ഷേ മരുന്നും വാക്സിനും കണ്ടുപിടിക്കാൻ ഇന്ത്യയും അമേരിക്കയും ചൈനയും ഇസ്രയേലും ഓസ്ട്രലിയയും ബ്രിട്ടനും റഷ്യയും ഫ്രാനസും ഉൾപ്പെടെയുള്ള 15ഓളം രാജ്യങ്ങളും അവയുടെ വിവിധ സർക്കാർ ഏജൻസികളും, ഒരു ഡസനിലേറെയുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനികളും തീവ്ര ശ്രമത്തിലാണ്. നിലവിൽ എച്ച്ഐവി മലേറിയ, എന്നിവക്കുള്ള
മരുന്നുകളാണ്‌ കോവിഡ്  വൈറസിനെ അകറ്റാൻ കൊടുക്കുന്നത്.  ഇത് എല്ലാവരിലും ഒരുപോലെ ഫലിക്കാറില്ല. ചിലർ പാർശ്വഫലങ്ങൾ കൊണ്ടുതന്നെ അപായത്തിലാവാം. അതായത് മറ്റൊന്നും ഇല്ലാത്ത സമയത്തുള്ള അറ്റകൈ പ്രയോഗം എന്ന് ചുരുക്കം.

കൊച്ചി കളമശ്ശേരി മെഡിക്കൽ കോളജിൽ ബ്രിട്ടീഷ് പൗരനെ രക്ഷിച്ചെടുത്തതത് എച്ച്ഐവി മരുന്നുകൾ ഉപയോഗിച്ചായിരുന്നു. കോവിഡ് എന്നത് എച്ച്ഐവിയുടെ മറ്റൊരു രൂപമാണെന്ന് വേണമെങ്കിൽ പറയാം. ഒരു രോഗമായിട്ടില്ല ഒരു കൂട്ടം രോഗങ്ങളുടെ സംഘാതമാണിത്. പ്രതിരോധശേഷിയെ കാര്യമായി ബാധിക്കുന്നതോടെ ന്യൂമോണിയ, പ്ലൂരസി, ശ്വാസംമുട്ടൽ, പനി തുടങ്ങിയ ഏത് കാരണവും രോഗിയുടെ മരണത്തിനിടയാക്കാം. അപ്പോൾ പിന്നെ എന്താണ് ചെയ്യുക. സാധാരണ ന്യൂമോണിയക്കും പനിക്കുമൊക്കെ കൊടുക്കുന്ന പാരസെറ്റമോൾ തൊട്ട് ആന്റി റിട്രാവൈറൽ മരുന്നുകൾ വരെ പരീക്ഷിച്ചുനോക്കും. പ്രതിരോധശേഷി കൂടുതൽ ഉള്ളവർ അതിജീവിക്കും. . ലോകവ്യാപകമായി കോവിഡുമൂലം വൃദ്ധജനങ്ങൾ മരിക്കാനും ഒരു കാരണം ഇതുതന്നെയാണ്.

അതായത് കോവിഡിനല്ല അനുബന്ധ രോഗങ്ങൾക്കാണ് ചികിൽസ. ഇവിയൊണ് മലേറിയയുടെ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനോണിന്റെയൊക്കെ പ്രസക്തി. ചൈനയിലും ഓസ്ട്രേലിയിയും ഒക്കെ ഇത് കോവിഡ് രോഗികൾക്ക് ഫലപ്രദമായിരുന്നു. അതുകൊണ്ടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയന്നപോലെ ഇന്ത്യയിൽനിന്ന് ഈ മരുന്ന് വാങ്ങുന്നത്. സത്യത്തിൽ ഇതൊരു അറ്റകൈ പ്രയോഗം തന്നെയാണ്. ഒത്താൽ ഒത്തു. പക്ഷേ ട്രംപിന്റെ ഭീഷണിയും ബഹളവുംകാരണം ഹൈഡ്രോക്സി ക്ലോറോക്വിനോൺ ഇന്ത്യയുടെ അത്ഭുദമരുന്ന് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്.

ഇന്ത്യൻ അത്ഭുത മരുന്ന് ശരിക്കും ഫലപ്രദമോ?

സത്യത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിനോൺ എന്ന മരുന്നിനെ ഇന്ത്യൻ മരുന്ന് വിശേഷിപ്പിക്കുന്നതുപോലും തെറ്റാണ്. ഒട്ടുമിക്ക എല്ലാ ആധുനിക മരുന്നുകളെയുംപോലെ ഇവനും വിദേശി തന്നെയാണ്. പക്ഷേ അമേരിക്കടയക്കമുള്ള രാജ്യങ്ങളിൽ മലമ്പനിയെന്ന മലേറിയയെ ഏതാണ്ട് നിയന്ത്രിച്ചതിനാൽ അവിടെ വൻ തോതിൽ ഈ മരുന്ന് ഉണ്ടാക്കേണ്ട ആവശ്യം വരുന്നില്ല. അമേരിക്കൻ മരുന്നു കമ്പനികളുടെ മുൻഗണനാ പട്ടികയിൽ അതുകൊണ്ടുതന്നെ ഈ മരുന്ന് ഇല്ല. എന്നാൽ ഇന്ത്യയിലെ സ്ഥിതി അങ്ങനെയല്ല. ഇടക്കിടെ മലേറിയ പൊട്ടുന്ന ഗ്രാമങ്ങളും മലയോരങ്ങളും ഉള്ള ഈ രാജ്യത്ത് വൻ തോതിലുള്ള മരുന്നും സ്റ്റോക്കുണ്ട്.
ഓസ്‌ട്രേലിയയിൽ കോവിഡ് ബാധിതരായി ആദ്യഘട്ടത്തിൽ ചികിൽസ തേടിയവർക്ക് കൊടുത്ത് ഈ മരുന്നായിരുന്നു. അവർ സുഖപ്പെട്ടതോടെയാണ് ഇതിന്റെ കീർത്തി തുടങ്ങിയത്. കോവിഡ് 19 ന്റെ പരീക്ഷണാത്മക ചികിത്സയ്ക്കായി ചൈനീസ്, ദക്ഷിണ കൊറിയൻ ആരോഗ്യ അധികൃതർ ഹൈഡ്രോക്സിക്ലോറോക്വിൻ, ക്ലോറോക്വിൻ എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്. പിന്നെ ട്രംപ് ഈ മരുന്നിന്റെ പ്രചാരണവും ഏറ്റെടുത്തു. വളരെയേറെ പാർശ്വഫലങ്ങൾ ഉള്ളതിനാൽ, ഒരു ആരോഗ്യവിദഗ്ദന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇതുപയോഗിക്കാവൂ എന്നാണ് ചട്ടം. പക്ഷേ ജനം ഇപ്പോൾ അമേരിക്കയിലടക്കം ഈ മരുന്ന് വാരിത്തിന്നുന്ന അവസ്ഥയാണ്.

പ്ലാക്വിനിൽ (Plaquenil ) എന്ന വ്യാപാരനാമത്തിൽ വിൽക്കപ്പെടുന്ന ഒരു മരുന്നാണ് ഹൈഡ്രോക്സിക്ലോറോക്വിൻ (HCQ). ചില തരത്തിലുള്ള മലേറിയ തടയുന്നതിന് ഇത് ഉപയോഗിക്കുന്നു. ക്ലോറോക്വിൻ സെൻസിറ്റീവ് മലേറിയയ്ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ല്യൂപ്പസ്, എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്. വായിലൂടെ നൽകുന്ന മരുന്നാണിത്.  ഛർദ്ദി, തലവേദന, കാഴ്ചയിലെ മാറ്റങ്ങൾ, പേശികളുടെ ബലഹീനത എന്നിവയാണ് സാധാരണ പാർശ്വഫലങ്ങൾ. ഫ്രാൻസിന്റെ മാർസെല്ലിസിൽ എൺപതോളം കോവിഡ് 19 രോഗികൾക്ക് ഹൈഡ്രോക്‌സിക്ലോറോക്വിനും അസിത്രോമൈസിനും നൽകിയപ്പോൾ 93 ശതമാനം പേർക്ക് അസുഖം എട്ട് ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞതായി ഒരു പഠനഫലം പുറത്തുവന്നിരുന്നു. ചൈനയിൽ നിന്നും സമാനമായ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതെല്ലാം വളരെ കുറച്ച് രോഗികളിൽ മാത്രമാണ് നടത്തിയതെന്നും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും വിദഗ്ധ പരിശോധന നടന്നിട്ടില്ല. പ്രത്യേകിച്ച് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകിയ രോഗികളും നൽകാത്ത രോഗികളും തമ്മിലുള്ള താരതമ്യ പഠനം നടന്നിട്ടില്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ഡെബിൾ ബ്ലൈൻഡ് ടെസ്റ്റുകളും മെറ്റസ്റ്റാറ്റിക്സും നടത്തി വർഷങ്ങൾ നീണ്ട് പഠനത്തിനുശേഷം പാർശ്വഫലങ്ങൾ കാര്യമായി ഇല്ല എന്ന് ഉറപ്പുവരുത്തുമ്പോഴാണ് ഒരു മരുന്ന് ആധുധിക വൈദ്യത്തിൽ ഒരു രോഗത്തിന് ഫലപ്രദമാണെന്ന് പറയുന്നത്. ഇവിടെ അത് നടന്നില്ല.

ഇത്രമേൽ പുകിലുകളുണ്ടാക്കി ട്രംപ് അമേരിക്കിലെത്തിക്കുന്ന മലേറിയ മരുന്ന് കോവിഡിന് ഫലപ്രദമാണോ എന്ന കാര്യത്തിൽ അമേരിക്കൻ ഡോക്ടർമാർക്ക് ഇപ്പോഴും ഉറപ്പില്ല. കോവിഡിനെ തുരത്തുന്ന മരുന്നാണ് ഇതെന്ന് ഇപ്പോഴും ഉറപ്പിക്കാനാവില്ലെന്നാണ് അമേരിക്കയുടെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് തലവൻ ആന്റണി ഫോസി തന്നെ പറഞ്ഞത്. പക്ഷേ ഇത് കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാന മരുന്നായാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ട്രംപിന്റെ ആദ്യ പ്രഖ്യാപനം വന്ന് ദിവസങ്ങൾക്കകം അമേരിക്കയിൽ കോവിഡ് രോഗികൾക്ക് നൽകുന്ന പ്രധാന മരുന്നുകളിലൊന്നായി ഹൈഡ്രോക്‌സിക്ലോറോക്വിൻ മാറി. അമേരിക്കയിലെ ന്യൂയോർക്ക്, ലൂസിയാന, മസാച്ചുസെറ്റ്‌സ്, ഒഹിയോ, വാഷിംങ്ടൺ, കാലിഫോർണ്ണിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ആശുപത്രികൾ ഹൈഡ്രോക്‌സിക്ലോറോക്വിൻ രോഗികൾക്ക് നൽകുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നുണ്ട്. .

ഹൈഡ്രോക്‌സിക്ലോറോക്വിൻ എഴുതാനായി രോഗികൾ പോലും ഡോക്ടർമാരോട് നിർബന്ധിക്കുന്ന നിലയാണ് അമേരിക്കയിലുള്ളത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഈ മരുന്ന് കഴിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിനും അസിത്രോമൈസിനും ചേർന്ന് കോവിഡ് രോഗികൾക്ക് കൊടുക്കുമ്പോൾ മികച്ച ഫലമാണ് ലഭിക്കുന്നതെന്നും ഇത് വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികകല്ലാണെന്നും ട്രംപ് കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.അമേരിക്കൻ പ്രസിഡന്റ് തന്നെ കോവിഡിനെതിരായ ഔഷധമായി ഉയർത്തിക്കാണിച്ചതോടെ ഹൈഡ്രോക്‌സിക്ലോറോക്വിനായുള്ള ആവശ്യം ആകാശം തൊട്ടിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിയിൽ പ്രതിദിനം 40,000 ഹൈഡ്രോക്‌സിക്ലോറോക്വിനാണ് വേണ്ടിയിരുന്നതെങ്കിൽ അമേരിക്കയിൽ മാത്രം ഇപ്പോഴത് ഒരു ദിവസം 18 ലക്ഷം എന്നായി കുത്തനെ കൂടി! ഇതോടെയാണ് മോദിയെ അടക്കം വിരട്ടി ട്രംപ് മരുന്ന് നേടിയെടുക്കുന്നത്. ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഈ മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചിട്ടുണ്ട്.

പാർശ്വഫലങ്ങൾ പക്ഷേ മരണകാരണമായേക്കും

പക്ഷേ ഇന്ത്യയിലും ഇത് കോവിഡിന് മരുന്നായി അംഗീകരച്ചിട്ടില്ല.വൈറസ്ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധമരുന്നെന്ന നിലയിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗിക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മാർച്ച് അവസാനം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കോവിഡിനുള്ള പ്രതിരോധമരുന്നെന്ന നിലയിൽ ഇത് ഉപയോഗിക്കരുതെന്നും അത്തരത്തിലൊരു തെറ്റിദ്ധാരണ പൊതുജനങ്ങൾക്കിടയിൽ സൃഷ്ടിക്കരുതെന്നും സർക്കാർ പ്രത്യേകനിർദ്ദേശം നൽകിയിരുന്നു. അലർജി പോലെയുള്ള ചില ദൂഷ്യഫലങ്ങൾ ഈ മരുന്ന് സൃഷ്ടിക്കാറുണ്ട്.

ലോകാരോഗ്യസംഘടനയുൾപ്പെടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്നിന്റെ കോവിഡ് പ്രതിരോധശേഷിയെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ ജേണൽ ഓഫ് ആന്റി മൈക്രോബിയൽ ഏജന്റ്‌സ്(IJAA) പ്രസിദ്ധീകരിച്ച ഒരു ഗവേഷണറിപ്പോർട്ടിൽ കൊറോണവൈറസ് ബാധിതരിൽ ഹൈഡ്രോക്‌സി ക്ലോറോക്വിൻ പരീക്ഷണം ഫലപ്രദമായിരുന്നു എന്ന് കാണുന്നു. ഫ്രഞ്ച് ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണഫലത്തിൽ ഇങ്ങനെയാണുള്ളത്. 'ഇരുപത് പേർക്കാണ് ഈ മരുന്ന് നൽകിയത്. മരുന്ന് നൽകാത്ത രോഗികളെ അപേക്ഷിച്ച് മരുന്ന് നൽകിയവരിൽ വൈറസിന്റെ സാന്നിധ്യം കുറഞ്ഞതായി കാണപ്പെട്ടു. ഹൈഡ്രോക്‌സി ക്ലോറോക്വിന്നിനൊപ്പം ആന്റിബയോട്ടിക് മരുന്നായ അസിത്രോമൈസിൻ കൂടി നൽകിയത് കൂടുതൽ ഫലപ്രദമായി. എന്നാൽ ഈ മരുന്ന് ഉപയോഗിച്ച് കൊറോണവൈറസിനെ പൂർണമായും തുടച്ചുനീക്കാമെന്ന പൂർണനിഗമനത്തിലെത്താൻ ഗവേഷണത്തിന് സാധ്യമായിട്ടില്ലെന്ന് ഏപ്രിൽ മൂന്നിന് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ആന്റി മൈക്രോബിയൽ കീമോതെറാപ്പി ഔദ്യോഗികമായി വെളിപ്പെടുത്തി. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ആന്റി മൈക്രോബിയൽ കീമോതെറാപ്പിയാണ് ഐജെഎഎ പ്രസിദ്ധീകരിക്കുന്നത്.

അതിനിടെ ട്രംപ് നിർദ്ദേശിച്ച ക്ലോറോക്വിൻ കഴിച്ച അരിസോണ സ്വദേശി മരിച്ചത് യുഎസ് മാധ്യമങ്ങൾ വലിയ വിവാദമാക്കുകയാണ്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ ഇയാൾ സ്വയം ചികിത്സ നടത്തുകയായിരുന്നു. ഇതേ മരുന്ന് കഴിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലോറോക്വിൻ കൊവിഡ് 19 ഭേദപ്പെടുത്തുമെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. ഇയാൾക്ക് രോഗബാധയുണ്ടായിരുന്നോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.മീൻടാങ്ക് വൃത്തിയാക്കാൻ കൊണ്ടുവന്ന ക്ലോറോക്വിൻ ഫോസ്ഫേറ്റ് ഇവർ കഴിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മരുന്ന് കഴിച്ച് 30 മിനിറ്റിനുള്ളിൽ തന്നെ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.രോഗത്തിന് സ്വയം ചികിത്സ അപകടം വരുത്തിവെക്കുമെന്ന് ആശുപത്രിയിലെ ഡോക്ടർ ഡാനിയൽ ബ്രൂക്സ് പറഞ്ഞു. .ട്രംപിന്റെ അവകാശവാദം വിശ്വസിച്ചാണ് കൊവിഡ് 19നെതിരെ ഈ മരുന്ന് കഴിച്ചതെന്ന് മരിച്ചയാളുടെ ഭാര്യ പറഞ്ഞു. നൈജീരിയയിലും ക്ലോറോക്വീൻ അമിതമായി നൽകിയതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചൈനയെ രക്ഷിച്ചത് ക്യൂബൻ അത്ഭുത മരുന്ന്

ഇന്റർഫെറോൺ ആൽഫ 2ബി. അതാണ് ചൈനയെ രക്ഷിച്ച ക്യൂബൻ അത്ഭുദ മരുന്ന്.ക്യൂബയും ചൈനയും സംയുക്തമായി 2003 മുതൽ ചൈനയിൽതന്നെ നിർമ്മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളിൽ ഉൾപ്പെട്ടിരുന്നു.കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാൻ ഇന്റർഫെറോൺ 2ബി ഫലപ്രദമാണെന്നു മുൻപ് കണ്ടെത്തിയിരുന്നു. രോഗികളിൽ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബൻ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാർട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാൻ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്.

വിവിധ രോഗാണുക്കൾ ബാധിക്കുമ്പോൾ പ്രതിരോധ സംവിധാനത്തിലെ കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഒരുകൂട്ടം പ്രോട്ടിനുകളാണ് ഇന്റർഫെറോൺ. 1957-ൽ ലണ്ടൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ചിലെ ഗവേഷകരായ അലക്ക് ഐസക്കും ലിൻഡെന്മാനുമാണ് ആദ്യമായി ഇന്റർഫെറോണുകൾ നിർവചിച്ചത്. വൈറസ് പെരുകലിനെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. മനുഷ്യകോശങ്ങൾ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോണുകൾ ആൽഫ, ബീറ്റ, ഗാമ എന്നീ മൂന്നു വിഭാഗങ്ങളാണ്. വൈറസുകൾ പെരുകുന്നത് തടയുന്നതിനു പുറമേ വൈറസ് ബാധിക്കപ്പെട്ട കോശങ്ങളെ നശിപ്പിക്കുന്ന പ്രതിരോധ സെല്ലുകളെ സജീവമാക്കുകയും ചെയ്യും.

എലികളിലെ ട്യൂമറിനെ ചെറുക്കുന്ന ലിംഫോസൈറ്റുകളെ (ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ശ്വേത രക്താണുക്കൾ) ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിന് സാധിക്കുമെന്ന് ഇയോൺ ഗ്രെസർ എന്ന യുഎസ് ഗവേഷകൻ 1960ൽ കണ്ടെത്തി. ഒരു ദശാബ്ദത്തിനപ്പുറം, 1970ൽ ഇയോണിന്റെ ഗവേഷണത്തുടർച്ച യുഎസ് കാൻസർ വിദഗ്ധനായ റാൻഡോൾഫ് ക്ലാർക്ക് ലീ ഏറ്റെടുത്തു. ആയിടയ്ക്കാണ് ക്യൂബയുമായുള്ള ബന്ധം യുഎസ് പ്രസിഡന്റ് ജിമ്മി കാർട്ടർ ശക്തമാക്കിയത്. അതൊരു മികച്ച അവസരമായി കണ്ട് റാൻഡോൾഫ് നേരെ ക്യൂബയിലെത്തി, ഫിഡൽ കാസ്ട്രോയെ കണ്ടു. അദ്ഭുതങ്ങൾ പ്രവർത്തിക്കാനാകുന്ന മരുന്നാണ് ഇന്റർഫെറോണെന്ന കാര്യം കാസ്ട്രോയെ വിശദമായി ധരിപ്പിച്ചത് റാൻഡോൾഫായിരുന്നു.

കാസ്ട്രോ നിയോഗിച്ച ഗവേഷകർ റാൻഡോൾഫിന്റെ ലബോറട്ടറിയിൽ സമയം ചെലവിട്ട് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 1981 മാർച്ചിൽ ആറ് ക്യൂബൻ ഗവേഷകർ 12 ദിവസം ഫിൻലൻഡിലെ ഡോക്ടറായ കേരി കാന്റെലിനോടൊപ്പം വിദഗ്ധ പഠനത്തിനു പോയി. കേരിയാണ് 1970ൽ ആദ്യമായി മനുഷ്യ കോശങ്ങളിൽ നിന്ന് ഇന്റർഫെറോൺ വേർതിരിച്ചെടുത്തത്. ഇതിന് അദ്ദേഹം പേറ്റന്റെടുത്തതുമില്ല. ലോകം മുഴുവൻ ഇന്റർഫെറോണിന്റെ ഉൽപാദനത്തിനു പലതരം ഗവേഷണങ്ങൾ ശക്തമായതും അതിനാലാണ്.വൻതോതിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികത പഠിച്ചാണ് 12 ക്യൂബൻ ഗവേഷകരും ഫിൻലൻഡ് വിട്ടത്.ക്യൂബയിലെത്തി 45 ദിവസത്തിനകം പ്രാദേശിക സാങ്കേതികതയിൽ വേർതിരിച്ചെടുത്ത ആദ്യ ബാച്ച് ഇന്റർഫെറോൺ ഗവേഷകർ പുറത്തെത്തിച്ചു. ഫിൻലൻഡിൽ ലാബ് പരിശോധനയിലൂടെ അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുകയും ചെയ്തു. ആ സമയത്താണ് ക്യൂബയെ വിറപ്പിച്ച ഡെങ്കുപ്പനിയുടെ വരവ്.

ചരിത്രത്തിലാദ്യമായിട്ടായിരുന്നു കൊതുകുകൾ വഴി പരക്കുന്ന ഈ രോഗം ക്യൂബയിൽ പ്രത്യക്ഷപ്പെടുന്നത്. 3.4 ലക്ഷത്തോളം ക്യൂബക്കാരെ വൈറസ് ബാധിച്ചു. ദിവസവും 11,000ത്തിലേറെ പുതിയ കേസുകൾ. 108 പേർ മരിച്ചു, അതിൽ 101 പേരും കുട്ടികൾ. യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎയാണ് വൈറസിനെ ക്യൂബയിലെത്തിച്ചതെന്നായിരുന്നു പ്രധാന ആരോപണം. ഇതിനു തെളിവ് ലഭിച്ചതായി അടുത്തിടെ ക്യൂബ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ യുഎസ് ഇത് നിഷേധിച്ചു. അവിടെയും പക്ഷേ ക്യൂബയ്ക്ക് ഗുണമായത് മാസങ്ങൾക്കു മുൻപ് അമേരിക്കൻ ഗവേഷകൻ റാൻഡോൾഫ് നടത്തിയ ഇടപെടലായിരുന്നു. അതുവഴി തയാറാക്കിയ ഇന്റർഫെറോണുകൾ പരീക്ഷണത്തിന് അത്രയേറെ സജ്ജമായിരുന്നു.ക്യൂബൻ ആരോഗ്യ വകുപ്പ് ഈ മരുന്ന് അംഗീകരിച്ചു, ജനങ്ങളിൽ പ്രയോഗിച്ചു, ദിവസങ്ങൾക്കകം മരണനിരക്ക് കുത്തനെ കുറഞ്ഞു. ലോകത്ത് ഇന്റർഫെറോൺ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സംഭവം എന്നാണ് ഇതിനെ ക്യൂബ വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ 'ബയോളജിക്കൽ ഫ്രണ്ട്' രൂപീകരിക്കാനുള്ള സർക്കാർ തീരുമാനവുമെത്തി. ക്യൂബൻ ഗവേഷകരെ സർക്കാർ ചെലവിൽ വിദേശത്ത് അയച്ചു പഠിപ്പിച്ചു, പലരും പാശ്ചാത്യ സാങ്കേതികതയിൽ അറിവു നേടുന്നത് അങ്ങനെയാണ്. ഉയർന്ന അളവിൽ ഇന്റർഫെറോൺ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പക്ഷേ 1986ൽ കേരി കാന്റെൽ വീണ്ടും ക്യൂബയിലെത്തുമ്പോൾ ഇന്റർഫെറോണിന്റെ കൂടുതൽ ശക്തിയുള്ള വകഭേദമായ ആൽഫ 2 ബി തയാറായിക്കഴിഞ്ഞിരുന്നു.

ആ വർഷംതന്നെയാണ് ക്യൂബയുടെ സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി ആരംഭിക്കുന്നത്. വൈകാതെ ക്യൂബയിൽ പടർന്ന മസ്തിഷ്‌ക ജ്വരത്തെയും രാജ്യം പ്രതിരോധിച്ചത് ഈ ബയോടെക് 'യുദ്ധമുഖം' ഒരുക്കിയായിരുന്നു. വൈറസ് രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് ബി, സി, എയ്ഡ്സ്, ഡെങ്കു, ചിലയിനം ത്വക്രോഗങ്ങൾ എന്നിവയെ ക്യൂബ പ്രതിരോധിച്ചതും ഇന്റർഫെറോൺ ഉപയോഗിച്ചായിരുന്നു. പുതുതായി കണ്ടെത്തിയ കൊറോണ വൈറസായ സാർസ് കോവ്-2 ഒരു ആർഎൻഎ വൈറസാണ്. ചില വൈറസുകളുടെ ആർഎൻഎ നശിപ്പിക്കാൻ കഴിയുന്ന ആർഎൻഎ എൻസൈമുകൾ ഉൽപാദിപ്പിക്കുന്ന ജീനുകളെ ഉത്തേജിപ്പിക്കാൻ ഇന്റർഫെറോണിനു കഴിയും. അതുകൊണ്ടാണ് കോവിഡ് 19 ബാധയ്ക്ക് ഈ മരുന്ന് ഉപയോഗിക്കാൻ തീരുമാനിച്ചത്.

വൈറസുകൾ ആതിഥേയ കോശത്തിൽ നിലനിൽക്കുന്നതിനാൽ കോശങ്ങൾക്കു കേടുപാടു വരാതെ അവയെ മാത്രം നശിപ്പിക്കുക എന്നതാണ് മരുന്നു നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. ഇപ്പോൾ വൈറസുകളുടെ ജനിതകമാപ്പിങ് സാധ്യമായതിനാൽ മരുന്നു വികസിപ്പിക്കാൻ കൂടുതൽ എളുപ്പമാണ്. വൈറസുകൾ പുറപ്പെടുവിക്കുന്ന എൻസൈമുകളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കാനാണു മരുന്നുകൾ ശ്രമിക്കുന്നത്. ചൈനയിലെ രോഗികളിൽ ഏറെക്കുറേ ഫലപ്രദമായി ഇന്റർഫെറോൺ 2ബി ഉപയോഗിക്കാൻ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. അതിനാലാണിപ്പോൾ ഇതിനെ 'അദ്ഭുതമരുന്ന്' എന്നു പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ വിശേഷിപ്പിക്കുന്നതും. 

പേനിനെ കൊല്ലുന്ന മരുന്ന് കൊറോണയെ തീർക്കുമോ?

കോവിഡ് മരുന്ന് സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്ത വരുന്നത്
ഓസ്‌ട്രേലിയയിൽ നിന്നാണ്. പുതിയ മരുന്നല്ല. പരാദങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് നൽകുന്ന ഇവെർമെക്ടിൻ എന്ന മരുന്ന് കൊറോണ രോഗികൾക്ക് ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞത്. പ്രയോഗിച്ച് രണ്ടു ദിവസത്തിനകം കോവിഡ് 19 വൈറസുകൾ നിർവീര്യമായതായി ഗവേഷകർ കണ്ടെത്തി. 48 മണിക്കൂർ കൊണ്ട് വൈറസുകൾ പെരുകുന്നത് നിലച്ചു.ഓസ്ട്രേലിയയിൽ മെൽബോണിലെ മൊണാഷ് യൂണിവേഴ്സിറ്റിയിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഇവെർമെക്ടിൻ വൻതോതിൽ ഉപയോഗിക്കുന്ന സുരക്ഷിതമായ ഒരു മരുന്നാണ്. മനുഷ്യരിൽ ഇത് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയും പാശശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പിക്കുകയുമാണ് അടുത്ത ഘട്ടമെന്ന് പഠനത്തിന് നേതൃത്വം വഹിക്കുന്ന ഡോക്ടർ കെയ്‌ലി വാഗ്സ്റ്റാഫ് പറഞ്ഞു.

48 മണിക്കൂറിനുള്ളിൽ എല്ലാ വൈറൽ ആർഎൻഎയിൽ നിന്നും ഒഴിവാക്കാനും ഇവെർവെക്ടിൻ സഹായിക്കുമെന്ന് കണ്ടെത്തിയതായും ഡോക്ടർ പറഞ്ഞു.മൂന്ന് ദശാബ്ദങ്ങളായി ചിരങ്ങിന്, പേൻ ശല്യം തുടങ്ങി നിരവധി പകർച്ചവ്യാധിക്കായി മരുന്ന് ഉപയോഗിക്കുന്നു.
കോവിഡ്-19 ന്റെ കോശങ്ങളെ വളരെ പെട്ടെന്ന് നശിപ്പിക്കുന്ന ഈ മരുന്നിന് എച്ച്ഐവി, ഇൻഫ്ലുവൻസ്, സിക വൈറസുകളെയും തുരത്താനാവുമെന്നും പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ഈ മരുന്ന് ലോകമാകമാനം ഇപ്പോൾ തന്നെ ലഭ്യമാണെന്നതും ഇതുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ ശക്തമാക്കുന്നുണ്ട്. ഈ മരുന്നിന്റെ ഒറ്റ ഡോസ് അകത്തെത്തുന്നതിലൂടെ തന്നെ എല്ലാ വൈറൽ ആർഎൻഎയെയും അഥവാ വൈറസിന്റെ എല്ലാ ജനറ്റിക് മെറ്റീരിയലിനെയും നീക്കം ചെയ്യാൻ സാധിക്കുമെന്ന് തങ്ങൾക്ക് കണ്ടെത്താൻ സാധിച്ചിരിക്കുന്നുവെന്നാണ് ഡോ. കൈലി വെളിപ്പെടുത്തുന്നത്.

ഈ മരുന്ന് മനുഷ്യരിൽ എത്രഡോസ് കൊടുക്കണമെന്ന് സയന്റിസ്റ്റുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഇതിലൂടെ മാത്രമേ മനുഷ്യരിൽ ഈ മരുന്ന് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ കോവിഡ്-19 എന്ന മഹാമാരി ലോകമാകമാനം പടർന്ന് പിടിച്ച് നിരവധി പേരുടെ ജീവൻ ദിനംപ്രതി കവർന്നെടുക്കുകയും നാളിതുവരെ അതിന് മരുന്ന് കണ്ടെത്താൻ സാധിക്കാതിരിക്കുകയും ചെയ്തിരിക്കുന്നതിനാൽ പുതിയ കണ്ടെത്തൽ വഴിത്തിരിവാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇവെർമെക്ടിൻ പോലെ ലോകമെമ്പാടും അനായാസം ലഭ്യമാകുന്ന ആന്റി പെറസൈറ്റിനെ കൊറോണയെ തുരത്താനുള്ള ഔഷധമായി പരിവർത്തനപ്പെടുത്താൻ സാധിച്ചാൽ അത് വളരെ വേഗത്തിൽ കൊറോണ രോഗികൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ഈ മരുന്ന് മനുഷ്യരിൽ ഒരു മാസത്തിനകം പരീക്ഷിക്കാനാവുമെന്നാണ് സയന്റിസ്റ്റുകൾ പ്രതീക്ഷിക്കുന്നത്.

കോവിഡിനെതിരെ ഓസ്ട്രേലിയയിലെ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ഓർഗനൈസേഷൻ മരുന്നുപരീക്ഷണം തുടങ്ങിയതായും ആദ്യഘട്ടം 3 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും ദേശീയ ശാസ്ത്ര ഏജൻസി അറിയിച്ചു. പരീക്ഷണം വിജയമായാലും രോഗികളിലേക്കു മരുന്നെത്താൻ ഒന്നര വർഷം എടുക്കും.


വാക്‌സിൻ വരും; ഒന്നര വർഷത്തിനുള്ളിലെന്ന് ഉറപ്പ്

മറ്റെല്ലാപരിപാടികളും മാറ്റിവെച്ച് ലോക രാഷ്ട്രങ്ങൾ ഇന്ന ഒരുകാര്യത്തിലാണ് ശ്രദ്ധിച്ചിരിക്കുന്നത്. കോവിഡിനുള്ള വാക്സിനേഷൻ. ലോകത്തെ 15ലേറെ രാജ്യങ്ങൾ ഇന്ന് അതിനായി രാപ്പകൽ ഉറക്കമിളക്കുന്നു.ലോകത്തിലെ പ്രമേഖ 14 കമ്പനികൾ വേറെ തന്നെ വാക്സിൻ കണ്ടെത്താനായി രംഗത്തുണ്ട്. പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കഡില്ല എന്നിവരാണ് പ്രധാന ഇന്ത്യൻ കമ്പനികൾ. ഇതിൽ അമേരിക്കയും ഇസ്രയേലുമാണ് ഏറ്റവും മുന്നോട്ടുപോയത്. ഇതിനകം 35 കമ്പനികളും അക്കാദമിക് കേന്ദ്രങ്ങളും വാക്സിൻ കണ്ടുപിടിക്കാൻ മുന്നോട്ട് വന്നെങ്കിലും നാല് കമ്പനികളിൽ മാത്രമാണ് മൃഗങ്ങളിൽ വാക്സിൻ പരീക്ഷിച്ച് നോക്കിയത്. അതിൽ ആദ്യം നിർമ്മിച്ച ബോസ്റ്റൻ ആസ്ഥാനമായ മൊഡേർന എന്ന ബയോടെക് കമ്പനി മനുഷ്യരിലേക്ക് പരീക്ഷണം നടത്തിയിട്ടുണ്ട്്. കോവിഡ് 19 പകർത്തുന്ന വൈറസായ SsarCoV2 ന്റെ ജനിതക ഘടന കണ്ടെത്തിയ ചൈനയുടെ ശ്രമമാണ് വാക്സിൻ ഇത്ര പെട്ടെന്ന് കണ്ടെത്താൻ സഹായിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ തന്നെ ചൈന വൈറസിന്റെ ജനിതക ഘടന പുറത്തുവിട്ട്് ഇൻനെറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഒരു മണിക്കൂർ നേരത്തെ വാക്സിനൻ കണ്ടെത്തിയാൻ അത്രയും ജീവൻ രക്ഷിക്കാൻ കഴിയും എന്നാണ് ചൈനയുടെ നിലപാട്.

കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്സിന്റെ മനുഷ്യരിലെ പരീക്ഷണം യുഎസിൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. യുഎസിലെ സിയാറ്റിലിലാണ് പരീക്ഷണം നടക്കുന്നത്. എന്നാൽ പരീക്ഷണങ്ങൾ വിജയിച്ചാലും ഒരു വർഷം മുതൽ 18 മാസം വരെ സമയമെടുത്തേ ഈ വാക്സിൻ വിപണിയിൽ ലഭ്യമാകൂ. കൂടുതൽ പരീക്ഷണങ്ങൾ നടത്തി മനുഷ്യരിൽ മറ്റു പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പുവരുത്തിയേ ആഗോള അടിസ്ഥാനത്തിൽ ഉപയോഗിക്കാനാകൂ.മസാച്ചുസെറ്റ്സിലെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) കേംബ്രിജിലെ ബയോടെക്നോളജി കമ്പനിയായ മോഡേർനയുമായി ചേർന്നാണ് എംആർഎൻഎ 1273 എന്നു പേരിട്ടിരിക്കുന്ന വാക്സിൻ വികസിപ്പിച്ചെടുത്തത്. 18- 55 വയസ്സ് വരെയുള്ള 45 പേരിലാണ് വാക്സിൻ ആദ്യം പരീക്ഷിക്കുക. ഇതിന് 6 ആഴ്ച സമയമെടുക്കും്.േ. യുഎസ് കമ്പനിയായ ഗിലീഡ് സയൻസസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് ഏഷ്യയിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഈ മരുന്ന് ഫലപ്രദമായി കോവിഡ്19 രോഗത്തെ ചെറുക്കുന്നതായി ചൈനയിൽനിന്നുള്ള ഡോക്ടർമാരുടെ റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. കൂടുതൽ പരീക്ഷണങ്ങൾ ഇനിയും നടത്തേണ്ടതുണ്ട്. പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമം അവസാനഘട്ടത്തിലെന്ന് യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞ സംഘം. പ്രതിരോധ ശേഷി നേടാൻ സ്പൈക് പ്രോട്ടീൻ ആവശ്യമാണെന്ന കണ്ടെത്തൽ ഗവേഷണത്തിൽ നിർണായകമായി. ഇതോടെ പ്രോട്ടോടൈപ്പ് വാക്സിൻ രൂപപ്പെടുത്തി. ഇത് എലികളിൽ പ്രയോഗിച്ചപ്പോൾ, രണ്ടാഴ്ചയ്ക്കുള്ളിൽ ആന്റിബോഡി രൂപപ്പെട്ടെന്നും സർവകലാശാല അറിയിച്ചു. ഇപ്പോൾ മനുഷ്യരിൽ പരീക്ഷണം നടക്കുാകയാണ്.
അതിനിടെ, വൈറസിനെ വേർതിരിച്ചെടുത്തെന്ന വാദവുമായി കാനഡയും രംഗത്തുവന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കും ഭാര്യ സോഫിക്കും കോവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കാനഡയിലെ ഒരു സംഘം ഗവേഷകർ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘത്തിൽ ഒരു ഇന്ത്യൻ വംശജനും ഉൾപ്പെടുന്നു. ടോറന്റോയിലെ സണ്ണിബ്രൂക് അശുപത്രിയിലെയും വാട്ടർലൂവിലെ ടോറന്റോ ആൻഡ് മക്മാസ്റ്റർ സർവകലാശാലയിലെയും ഗവേഷകർ ചേർന്നാണ് വൈറസിനെ വേർതിരിച്ചടുത്തതെന്നാണു വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് 19 നെ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.

ഇസ്രയേലിൽ പരീക്ഷണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ

കോവിഡ് 19 രോഗത്തിന് വാക്‌സിൻ വികസിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ സൂചന നൽകിയിരുന്നു. വരും ദിവസങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് മേൽനോട്ടത്തിൽ ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ റിസർച്ചിൽ നടന്നുവരുന്ന ഗവേഷണത്തിൽ സാർസ് കോവ്-2 എന്ന പുതിയ വൈറസിന്റെ ജൈവശാസ്ത്രഘടനയും പ്രത്യേകതകളും മനസ്സിലാക്കാനായെന്നാണ് ഇസ്രയേൽ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് ദിനപത്രം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. എന്നിരുന്നാലും, പ്രതിരോധ പ്രക്രിയയ്ക്ക് വാക്‌സിനേഷൻ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങൾ് നീണ്ടുനിൽക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണ്, റിപ്പോർട്ടിൽ പറയുന്നു. അതേസമയം, പ്രതിരോധ മന്ത്രാലയം ദിനപത്രത്തോടുള്ള പ്രതികരണത്തിൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ലോകോത്തര നിലവാരമുള്ള ജൈവശാസ്ത്ര ഗവേഷണ കേന്ദ്രമാണ് ഇസ്രയേലിലേതെന്നും അൻപതിൽപരം പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് വാക്‌സിന്റെ ഗവേഷണം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഓസ്ട്രേലിയയിലെ കോമൺവെൽത്ത് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഓർഗനൈസേഷൻ (സിഎസ്ഐആർഒ) വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ചു തുടങ്ങി. ഓസ്ട്രേലിയൻ ആനിമൽ ഹെൽത്ത് ലബോറട്ടറിയിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. രണ്ട് വാക്സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. പരീക്ഷണത്തിന്റെ പൂർണ ഫലം ലഭിക്കാൻ മൂന്നു മാസമെങ്കിലും എടുക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ആദ്യഘട്ട ഫലം ജൂൺ മാസത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. മൃഗങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം മനുഷ്യരിൽ പരീക്ഷിക്കും. പരീക്ഷണം വിജയകരമായാൽ മരുന്ന് ലോകത്തെല്ലായിടത്തും ലഭ്യമാകാൻ 12-18 മാസമെങ്കിലും വേണ്ടിവരും.

.കോവിഡിന്റെ വ്യാപനത്തിന് തുടക്കമായ ചൈനയും വാക്‌സിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഗവേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ രണ്ടു മരുന്നുകൾ രോഗികൾക്കു നൽകുന്ന ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഘട്ടം വരെയെത്തി. ഫലം പ്രതീക്ഷിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ചൈനയിലും യുഎസിലുമാണ് ഗവേഷണം വിപുലമായ വിധത്തിൽ പുരോഗമിക്കുന്നത്. 18 മുതൽ 55 വയസു വരെ പ്രായമുള്ള സ്ത്രീപുരുഷന്മാരിലാണ് പരീക്ഷണമെന്ന് യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് പറയുന്നു. വാക്‌സിൻ വികസിപ്പിക്കാൻ ഒരു വർഷം വരെ എടുത്തേക്കാം. വുഹാനിലെ 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള രോഗികളിലാണ് ചൈനയിലെ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് പഠനം നടത്തുന്നത്.ആഗോള തലത്തിൽ നടക്കുന്ന മരുന്നു പരീക്ഷണങ്ങളുടെ സമിതിയിൽ ഇന്ത്യയും അംഗമാണ്. ആഗോള സംയോജക സമിതിയിൽ ഇന്ത്യയും പങ്കാളിയാകും. രോഗികളുടെ എണ്ണം കൂടുന്നതിനാലാണ് ജൈവസാങ്കേതിക (ബയോടെക്ലോളജി) വകുപ്പിന്റെ ഈ തീരുമാനം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് കേരളത്തിൽ നിന്നുൾപ്പെടെ 11 രോഗികളിലെ വൈറസിന്റെ ഘടന വേർതിരിച്ചു. ഇന്ത്യയിൽ തന്നെ 20 സ്ഥലങ്ങളിൽ മരുന്നും വാക്‌സിനും കണ്ടിപിടിക്കാനുള്ള പ്രാഥമിക പരീക്ഷണം തുടങ്ങി.

ആഗോള ഭീമന്മാരും കോടികൾ ഇറക്കി രംഗത്ത്

അമേരിക്കയിലെ 'ജെ ആൻഡ് ജെ' കമ്പനിയും യു.എസ് ഗവൺമെന്റും തമ്മിൽ ഒരു ബില്യൺ ഡോളറിന്റെ വാക്സിൻ കരാരിൽ ഏർപ്പെട്ടിട്ടുണ്ടെന്ന വാർത്ത കമ്പനി പുറത്തുവിട്ടിരുന്നു. ലോകത്ത് മറ്റാരെങ്കിലും വാക്‌സിൻ കണ്ടെത്തുന്നതിന് മുമ്പ് ഭീമമായ അളവിൽ വാക്സിൻ നിർമ്മിക്കാൻ മരുന്ന് നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് ഇത്തരം നീക്കമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ സുരക്ഷിതവും ഫലപ്രദവുമായി വാക്സിൻ നൽകാൻ 12 മുതൽ 18 മാസം വരെയെടുക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വാകസിനേഷൻ വികസിപ്പിക്കുന്നുവെന്ന അവകാശവാദവുമായി രഗത്തുള്ളവരുടെ കൂട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സിഗരറ്റ് ഉദ്പാദകരിൽ ഒന്നായ ബെൻസൺ ആൻഡ് ഹെഡ്ജസും രംഗത്തുണ്ട്. യു, കെ സർക്കാരിന്റെ പിന്തുണ ലഭിക്കുകയാണെങ്കിൽ ജൂൺ മുതൽ പ്രതിവാരം മൂന്ന് ദശലക്ഷം വാക്‌സിനുകൾ ഉദ്പ്പാദിപ്പിക്കാനാവുമെന്നാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കൊ പറയുന്നത്. ഇതുവരെ മൃഗങ്ങളിൽ മാത്രം പരിശോധിച്ച ഈ വാക്‌സിൻ പൂർണ്ണമായ വിജയം കണ്ടെന്ന അവകാശവാദവുമായി എത്തിയ കമ്പനി മനുഷ്യരിൽ ഇത് പരിശോധിക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മാത്രമേ ജൂൺ മുതൽ ഇതിന്റെ ഉദ്പാദനം ആരംഭിക്കുവാൻ സാധിക്കു എന്നും അവർ ചൂണ്ടിക്കാണിക്കുന്നു.തങ്ങളുടെ സ്രോതസ്സുകളുടെ ഭീമമായ ഒരു ഭാഗം ഈ പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾക്കായി ചെലവാക്കിയതായി വെളിപ്പെടുത്തിയ കമ്പനി, പക്ഷെ ലാഭം ഒന്നും പ്രതീക്ഷിക്കാതെ, ഇതിനായി ചെലവാക്കിയ തുകയ്ക്ക് തന്നെ ഈ സാങ്കേതിക വിദ്യ സർക്കാരിന് കൈമാറാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിയമപ്രകാരം പുകയില ഉദ്പ്പന്നങ്ങളുടെ നിർമ്മാതാക്കൾക്ക് സർക്കാരുമായി ഇടപാടുകൾ നടത്താൻ നിരോധനമുണ്ട്. ഇത് മറികടക്കുവാനായി ലോകാരോഗ്യ സംഘടനയുമായി നേരിട്ട് ബന്ധപ്പെടുവാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ.

ഇതുവരെ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനുമായും യു കെ യിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വാക്‌സിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ലണ്ടൻ ആസ്ഥാനമായുള്ള ഈ പുകയില ഭീമൻ പറഞ്ഞു. സർക്കാരുകളുമായി സഹകരിച്ച് ഈ മാസം തന്നെ ക്ലിനിക്കൽ ടെസ്റ്റുകൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. എല്ലാം പ്രതീക്ഷിച്ചതുപോലെ നടക്കുകയാണെങ്കിൽ, സർക്കാരുകളുമായും പങ്കാളികളുമായും ചേർന്ന് ജൂൺ മുതൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉദ്പ്പാദനം ആരംഭിക്കാൻ സാധിക്കുമെന്നും പ്രതിവാരം 1 ദശലക്ഷത്തിനും 3 ദശലക്ഷത്തിനും ഇടയിൽ വാക്‌സിനുകൾ ഉദ്പ്പാദിപ്പിക്കാൻ സാധിക്കുമെന്നും അവർ അവകാശപ്പെടുന്നു.

അങ്ങനെ ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്ത രീതിയിൽ ലോകം ഒന്നിച്ച് പരീക്ഷണ ഗവേഷണങ്ങളിലാണ്. കൂടിയാൽ രണ്ടു വർഷം. അതിനുള്ളിൽ കൊറോണയെ പിടിച്ചുകെട്ടുമെന്നാണ് അവർ പറയുന്നത്. അതുവരെ എത്രപേർ ജീവിച്ചിരിക്കുമെന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP