Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും സിഖുകാർക്കും റേഷൻ പോലും കിട്ടുന്നില്ല; ലോക്ഡൗണിൽ കടകൾ അടഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങി ന്യൂനപക്ഷ സമുദായങ്ങൾ; 'ഷിയാ വൈറസ്' എന്ന് പറഞ്ഞ് അവരെ ആശുപത്രിയിൽ നിന്ന് അടിച്ചോടിക്കുന്നു; സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഷിയകളുമായി സമ്പർക്കം പുലർത്താൻ പാടില്ല; പഞ്ചാബിനെ രക്ഷിക്കാനായി രോഗികളെ പി ഒ കെയിലേക്ക് തള്ളുന്നു; കോവിഡിൽ ജനം മരിച്ചുവീഴുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മത വിവേചനത്തിന്റെ വാർത്തകൾ

ഹിന്ദുക്കൾക്കും ക്രിസ്ത്യനികൾക്കും സിഖുകാർക്കും റേഷൻ പോലും കിട്ടുന്നില്ല; ലോക്ഡൗണിൽ കടകൾ അടഞ്ഞതോടെ പട്ടിണിയിലേക്ക് നീങ്ങി ന്യൂനപക്ഷ സമുദായങ്ങൾ; 'ഷിയാ വൈറസ്' എന്ന് പറഞ്ഞ് അവരെ ആശുപത്രിയിൽ നിന്ന് അടിച്ചോടിക്കുന്നു; സർക്കാർ ജീവനക്കാരും ആരോഗ്യപ്രവർത്തകരും ഷിയകളുമായി സമ്പർക്കം പുലർത്താൻ പാടില്ല; പഞ്ചാബിനെ രക്ഷിക്കാനായി രോഗികളെ പി ഒ കെയിലേക്ക് തള്ളുന്നു; കോവിഡിൽ ജനം മരിച്ചുവീഴുമ്പോഴും പാക്കിസ്ഥാനിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന മത വിവേചനത്തിന്റെ വാർത്തകൾ

എം മാധവദാസ്

'ഒരു ഭാഗത്ത് മഹാമാരിയായി പടരുന്ന കോവിഡ്. മറുഭാഗത്ത് ഭക്ഷണ വിതരണത്തിൽപോലും വിവേചനം കാണിക്കുന്ന മതമൗലിക വാദികളും അവർക്ക് ചൂട്ടുപിടിക്കുന്ന അധികൃതരും. ലോക്ഡൗണിനെ തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു. പിന്നെ അവർ എന്തുചെയ്യും. എങ്ങോട്ടുപോവും. ശരിക്കും ചെകുത്താനും കടലിനും നടുവിൽ'- കോവിഡ് അതിവേഗം പടരുന്ന പാക്കിസ്ഥാനിലെ, ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും അടങ്ങുന്ന ന്യുനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയുന്നത് പാക് അധിനിവേശ കാശ്മീരിലെ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ഡോ അംജദ് അയുബ് മിശ്രയാണ്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കി മതംമാറ്റി വിവാഹം കഴിപ്പിച്ച് മുസ്ലിം പ്രമാണിയുടെ മൂന്നാമത്തെയോ നാലാമത്തെയോ ഭാര്യയാക്കുന്ന പ്രവണതക്ക് എതിരെയൊക്കെ ശക്തമായി പ്രതികരിച്ച് പാക് മതമൗലികവാദികളുടെ കരടായ ഈ സാമൂഹിക പ്രവർത്തകൻ, ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയോട് ഇങ്ങനെ അഭ്യർത്ഥിച്ചു.

'പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഭക്ഷണ വിതരണത്തിൽപോലും ന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം അനുഭവിക്കുന്നുണ്ട്. സിന്ധിലെ മാനുഷിക പ്രതിസന്ധി ഒഴിവാക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഐക്യരാഷ്ട്രസഭയും ഇടപെടണം. അതിനാൽ രാജസ്ഥാൻ വഴി സിന്ധിലേക്ക് സാധനങ്ങൾ അയയ്ക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാവണം'- ഈ വീഡിയോ വൻ വിവാദമായതോടെ ഡോ മിശ്ര വീട്ടുതടങ്കലിലാണെന്നാണ് അറിയുന്നത്. നേരത്തെയും പാക് മതമൗലികവാദികൾ മൂന്നുതവണ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. പാക് സർക്കാറിനും വലിത തലവേദയാണ് ഇദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉണ്ടാവുമെന്ന ഒറ്റക്കാരണത്താലാണ് പാക് സർക്കാറുകൾ പലപ്പോഴും ഈ വയോധികനെതിരെ നടപടിയെടുക്കാത്തത്.

എതായാലും ഡോ അംജദ് അയൂബ് മിശ്രയുടെ വീഡിയോ ലോകം ഏറ്റെടുത്തു. റോയിട്ടേഴ്സ് പോലുള്ള വാർത്താ ഏജൻസികൾ പോലും കൊറോണക്കാലത്തെ പാക്ക് ന്യൂനപഷ വിവേചനം വാർത്തയാക്കി. ഇമേജ് തകരാതിരിക്കാൻ ഇമ്രാൻഖാൻ സർക്കാറും അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളിലെ ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ രാജ്യത്ത് ഉണ്ടാകില്ല എന്നാണ് പാക് ന്യുനപക്ഷ മന്ത്രാലയം പറയുന്നത്. പക്ഷേ കുടിക്കുന്ന വെള്ളത്തിൽപോലും മതം കലർന്ന പാക്കിസ്ഥാനിൽ അടിത്തട്ടിൽ ഇതൊന്നുമല്ല സംഭവിക്കുന്നത്.

പാക് ന്യുനപക്ഷങ്ങളേക്കാൾ ദയനീയമായ അവസ്ഥയിലാണ് അവിടുത്തെ ഷിയാക്കൾ. ഇറാനിൽ തീർത്ഥാടനത്തിനുപോയി ഷിയാക്കളാണ് പാക്കിസ്ഥാനിൽ കൊറോണ കൊണ്ടുവന്നത് എന്നാണ് അതി ശക്തമായ ആരോപണം. അതുകൊണ്ടുതന്നെ ഷിയാ വൈറസ് എന്ന അധിക്ഷേപ പദം ഇവിടെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സുന്നി ഭൂരിപക്ഷമായ പാക്കിസ്ഥാനിൽ ഷിയാക്കൾക്ക് എതിരെയുള്ള പീഡനത്തിന് ഇതും ഒരു കാരണമായിരിക്കയാണ്.

കോവിഡുകാരെ പിഒകെയിലേക്ക് തള്ളുന്നു

നേരത്തെയും കോവിഡിന്റെ കാര്യത്തിൽ പാക് സർക്കാറിനെ ഡോ അംജദ്് അയൂബ് മിശ്ര രൂക്ഷമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാൻ സൈന്യം കോവിഡ് ബാധിതരെ നിർബന്ധിച്ച് പാക്ക് അധീന കാശ്മീരിലേക്ക് പറഞ്ഞയക്കുന്ന എന്ന അദ്ദേഹത്തിന്റെ ആരോപണവും ലോക മാധ്യമങ്ങ ഏറ്റുപിടിച്ചിരുന്നു. പി ഒ കെയിൽ പ്രത്യേക ക്യാമ്പുകൾ ്ഉണ്ടാക്കി കോവിഡ് രോഗികളെ അങ്ങോട്ടു തള്ളി പഞ്ചാബിനെ സുരക്ഷിതമാക്കാനാണ് പാക് അധികൃതർ ശ്രമിക്കുന്നത്. പി ഒ കെയിൽ ആണെങ്കിൽ നല്ല ആശുപത്രി സംവിധാനങ്ങൾ ഒന്നുമില്ല. അധിനിവേശ കാശ്മീരിൽ രോഗം പടർന്നാൽ അങ്ങനെ ആയിക്കേ്ാട്ടെ എന്നാണ് സൈനിക അധികൃതരുടെ നിലപാട്. ഇപ്പോഴും ആ ഭാഗത്തുള്ളവരെ രണ്ടാംതരം പൗരന്മാരായാണ് പാക്കിസ്ഥാൻ കാണുന്നതെന്നും ഈ വിഷയത്തിലും ഇന്ത്യ ഇടപെടണമെന്നും ഡോ അംജദ്് അയൂബ് മിശ്ര ആവശ്യപ്പെട്ടിരുന്നു.

രാജ്യം ഒരു ഗുരുതര പ്രതിസന്ധിയെ നേരിടുമ്പോഴും മതം വെച്ച് കളിക്കാനാണ് ഇവിടുത്തെ മതവെറിയന്മാർക്ക് താൽപ്പര്യം. പാക്കിസ്ഥാനിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ഇതുവരെ 3,278 പേരിൽ രോഗം കണ്ടെത്തിയെന്നാണ് പ്രമുഖ പാക് മാധ്യമമായ 'ദ ഡോൺ' റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 48 പേർ മരിച്ചു കഴിഞ്ഞു. 1000ത്തോളം പേർ ഗുരതരാവസ്ഥയിലാണ്. പള്ളികളിൽ വെള്ളിയാഴ്ച ജുമ പോലും നിർത്തിവെക്കാതെ മത ജീവികൾ തന്നെയാണ് വൈറസ്് പടർത്തുന്നത് എന്നതാണ് ഏറ്റവും രസാവഹം. എന്നിട്ട് അവർ ഷിയാക്കളെ കുറ്റം പറയുന്നു. ഇക്കണക്കിന് പോവുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ രോഗികളുടെ എണ്ണം കാൽലക്ഷം കടക്കുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പയുന്നത്.പാക് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇറാൻ അതിർത്തിയിലുള്ള തഫ്താൻ ക്വാറന്റൈൻ ക്യാമ്പിലെ കോവിഡ് നിർണയ പരിശോധനയിലെ വീഴ്ചകളും ഗുണനിലവാരമില്ലാത്ത ജീവിത സാഹചര്യവും ആണ് രോഗബാധിതരുടെ എണ്ണം ഉയരാൻ കാരണം. ജനങ്ങൾ കോവിഡ് ബാധിതരെ കുറ്റവാളികളായാണ് കാണുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞതായി ദ് ന്യൂസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.

റേഷൻ വിതരണത്തിൽ പോലും വിവേചനമെന്ന ഹിന്ദുക്കൾ

ഡോ അംജദ് അയുബ് മിശ്രയുടെ ആരോപണത്തെ തുടർന്ന് ദ ന്യൂസ് ഇന്റർനാഷണൽ നടത്തിയ അന്വേഷണത്തിൽ ഇങ്ങനെ പറയുന്നു. പഞ്ചാബ് സിന്ധ് മേഖലകളിൽ ഭൂരിപക്ഷ സമുദായങ്ങൾക്ക് മാത്രമാണ് സർക്കാർ ചികിത്സയും ഭക്ഷണവും മറ്റും നൽകുന്നതെന്ന് പരാതി ആ സമുദായങ്ങളിൽനിന്ന് ഉയരുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക് റേഷൻ പോലും നിഷേധിക്കപ്പെടുന്നു. ഭക്ഷണവും അവശ്യ വസ്തുക്കളും ഇല്ലാതെ ഹിന്ദു- ക്രിസ്ത്യൻ സമൂഹം കറാച്ചിയിലെ റഹ്രി ഗോത്തിൽ ഒത്തുകൂടി ആവശ്യം ഉന്നയിച്ചെങ്കിലും റേഷൻ സാധനങ്ങൾ ഭൂരിപക്ഷ വിഭാഗങ്ങൾക്കു മാത്രമേ നൽകുകയുള്ളൂവെന്നാണ് അധികൃതർ മറുപടി നൽകിയത്.

സമാനമായ റിപ്പോർട്ടാണ് ദ ഇക്കണോമിക്ക് ടൈസും നൽകുന്നത്. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കേ രാജ്യത്തെ ക്രിസ്ത്യൻ- ഹിന്ദു-സിഖ് വിഭാഗങ്ങളുടെ സ്ഥിതി അതി ദയനീയമാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. വേണ്ടത്ര ഭക്ഷണമില്ല. ജനങ്ങളുടെ കൈവശം കരുതലായുള്ള ഭക്ഷണവും മറ്റും തീർന്നു കഴിഞ്ഞാൽ അത് നൽകാൻ സർക്കാരും തയ്യാറാകുന്നില്ല. സ്വന്തം പൗരന്മാരെ വരെ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വിഭാഗമാക്കി ഇവർക്ക് ഭക്ഷണം വരെ നിഷേധിക്കുന്ന രീതിയിലേക്ക് ഇന്ന് വിവേചനം വളർന്നിരിക്കുകയാണ്. പാക് ജനസംഖ്യയിലെ നാല് ശതമാനം ഹിന്ദു- ക്രിസ്ത്യൻ വിഭാഗമാണ്. 'എന്തിനാണ് തങ്ങളോട് ഇത്തരത്തിൽ വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും തങ്ങളോടു സഹകരിക്കാത്തത്. തങ്ങളുടെ വീടുകളിൽ പോലും ഭക്ഷണം ഇല്ല. ഇത് വാങ്ങി കഴിക്കുന്നതിനുള്ള പണവുമില്ല. വോട്ടു ചോദിക്കാൻ മാത്രമാണ് അധികാരികൾ വീട്ടിലേക്കു വരുന്നത്. ലോക്ഡൗൺ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്‌നത്തിലാണ്. രാജ്യത്ത് ഒരു സർക്കാർ ഉണ്ടെങ്കിലും തങ്ങളുട പ്രശ്‌നത്തെ കുറിച്ച് ഇവർ അന്വേഷിക്കുന്നുപോലുമില്ല. ഭക്ഷണം ലഭിക്കാതെ പട്ടിണിയിലാണ് പലകുടുംബങ്ങളും'- സിന്ധിലെ പേരുവെളിപ്പെടുത്താനാവാത്ത ഒരു ഹിന്ദു പറയുന്നു.സിന്ധ് പ്രവിശ്യയിൽ അരലക്ഷത്തിലധികം ഹിന്ദുക്കൾ താമസിക്കുന്നുണ്ട്.

ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സർക്കാരുകളാണു പാക്കിസ്ഥാനിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ഹിന്ദു- ക്രിസത്യൻ സമുദായങ്ങൾക്കു സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല. അതേസമയം വിഷയം വാർത്തയായതോടെ ഇംറാൻഖാൻ സർക്കാർ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സത്യത്തിൽ ഇംറാൻ സ്വപ്നം കാണുന്നതും മതേതരമായ ഒരു ആധുനിക പാക്കിസ്ഥാനാണ്. ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞ വർഷം തകർത്ത 400 ഓളം ഹിന്ദു ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കാൻ തീരുമാനിച്ചതുതന്നെ ഇതിന് നല്ല ഉദാഹരണമാണ്. പക്ഷേ സർക്കാർ നടപടികൾ എത്ര കണ്ട് താഴേ തട്ടിൽ എത്തുന്നുവെന്നാണ് പ്രശ്നം. ഗ്രാമങ്ങളിൽ ഇപ്പോഴും വിവേചനം തുടരുകയാണ്. പട്ടിണി മരണം ഉണ്ടാകാതിരിക്കട്ടെ എന്നാണ് ദ ന്യുസ് ഇന്റർ നാഷണൽ എഴുതുന്നത്.

ഷിയാ വൈറസ് എന്ന പേരിൽ അവർക്ക് ചികിൽസ നിഷേധിക്കുന്നു

പാക് ന്യുനപക്ഷങ്ങളേക്കാൾ മോശമായ അവസ്ഥയാണ് ഇസ്ലാമിലെ ആഴ്‌വാന്തര വിഭാഗമായ ഷിയാക്കൾക്കും അഹമ്മദീയ മുസ്ലീങ്ങളും പലപ്പോഴും നേരിട്ടത്. അവരും അവിടെ രണ്ടാം തരം പൗരന്മാരാണ്. ഖാദിയാനികളെ മുസ്ലിം ആയിപ്പോലും കണക്കാക്കുന്നില്ല. ഷിയാപള്ളികൾക്കുനേരെയാണ് പലപ്പോളും ചാവേർ ബോംബാക്രമണം ഉണ്ടാവാറുള്ളത്. ഇപ്പോൾ കാര്യങ്ങൾ എത്രയോ മെച്ചപ്പെട്ടിട്ടണ്ടെങ്കിലും, ഒരു മതരാഷട്രത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോളും പാക്കിസ്ഥാനിൽ നില നിൽക്കയാണ്.തീർത്തും മതാധിഷ്ഠിതമാണ് പാക്കിസ്ഥാനിലെ വിദ്യാഭ്യാസം. എല്ലാ കുട്ടികളും ഖുർആൻ പഠിക്കണം എന്ന് നിർബന്ധമാണ്.2000 വരെ ഹിന്ദുക്കൾക്ക് സൈന്യത്തിൽ ചേരാൻ അവകാശമുണ്ടായിരുന്നില്ല.2013ൽ കൊല്ലപ്പെട്ട സൈനികൻ ഹിന്ദുവായതിനാൽ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. മതനിന്ദകുറ്റത്തിന്റെ വാൾ ന്യൂനപക്ഷങ്ങളുടെ ത്ലക്കുമുകളിൽ എപ്പോഴുമുണ്ട്. ഒരുമതരാഷ്ട്രവും മതേതരരാഷ്ട്രവും തമ്മിലുള്ള ദൂരം പ്രകാശവർഷങ്ങളാണ് ചുരക്കം.

കോവിഡ് കാലത്തും അതുതന്നെയാണ് സംഭവിക്കുന്നത്. ഈ വൈറസിന് കാരണക്കാർ എന്ന നിലയിൽ ഷിയാക്കളെ ഒതുക്കാനാണ് ഇപ്പോൾ സുന്നി വംശീയ വാദികൾ ശ്രമിക്കുന്നത്. ദ ഡോൺ അടക്കമുള്ള പാക് മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഇറാനിൽ പോയശേഷം മടങ്ങിയെത്തിയ തീർത്ഥാടകരിലാണ് പ്രാഥമിക കോവിഡ് കേസുകൾ ഉണ്ടായത്. അതുകൊണ്ടുതന്നെ കൊറോണ വൈറസിനെ 'ഷിയ വൈറസ്' എന്ന് അവിടെ പരാമർശിക്കുന്നു.ഇതുവെച്ച് അധികൃതർ ഷിയാക്കളെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇത് ദുർബലരായ സമുദായത്തിന് മികച്ച വൈദ്യസഹായം ലഭ്യമാകുന്നതിനെ തടയുന്നു. ആശുപത്രിയിൽപോലും അവർ ആട്ടിയോടിക്കപ്പെടുന്നു. ചുരുക്കത്തിൽ ഷിയകളെ പാക്കിസ്ഥാൻ മരണത്തിലേക്ക് തള്ളുകയാണ് ചെയ്തിട്ടുള്ളത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പേരിൽ ഹസാര ഷിയ സമുദായത്തെ പാക്കിസ്ഥാൻ ബലിയാടാക്കുന്നതായി അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷൻ അഭിപ്രായപ്പെട്ടു. നിരവധി റിപ്പോർട്ടുകളും ബലൂചിസ്ഥാൻ പ്രവിശ്യ സർക്കാരിന്റെ നടപടികളും ദുർബലരായ ഹസാര ഷിയ സമൂഹത്തെ ലക്ഷ്യമിടുന്നതാണ്. ഇതിൽ യുഎസ് മൈനോരിട്ട് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു.

പൊതുജനാരോഗ്യരംഗത്തെ പ്രതിസന്ധിക്ക് പാക്കിസ്ഥാനിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഇരയാക്കുകയാണ് എന്ന് യുഎസ്സിആർഎഫ് കമ്മീഷണർ അനുരിമ ഭാർഗവ പറഞ്ഞു. ''വൈറസിന് മതമോ വംശമോ, അതിർത്തികളോ പ്രശ്‌നമല്ല. ഒരുസമുദായത്തോടും വിവേചനം കാട്ടാൻ ഇത് ഒരവസരമായി ഉപയോഗിക്കയുമരുത്,'' ഭാർഗവ കൂട്ടിച്ചേർത്തു. ബലൂചിസ്ഥാൺ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ, ഷിയകൾക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സർക്കാർ ലോക്ഡൗൺ ഏർപ്പെടുത്തിയത് ഈ സമുദായത്തിൽപ്പെട്ടവർ വൈറസ് വാഹകരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഹസാര ടൗൺ, മരിയാബാദ് എന്നീ പ്രദേശങ്ങളാണ് അധികൃതർ പൂർണമായും അടച്ചത്. സർക്കാർ ജീവനക്കാർ ഷിയകളുടെ അയൽപ്രദേശങ്ങളിലേക്ക് പോകുന്നതുപോലും അധികൃതർ വിലക്കി. ബന്ധുക്കൾ രോഗബാധിതരാണെന്ന് സംശയിച്ച് ഷിയാ സമുദായത്തിലെ പൊലീസുകാരെ അവധിക്ക് പോകാൻ നിർബന്ധിച്ചു. ഇങ്ങനെ ശരിക്കും നരകത്തിലാണ് ഷിയാ സമൂഹം.

തബ്ലീഗിലൂടെയും പ്രാർത്ഥനകളിലൂടെയും പരക്കുന്ന വൈറസ്

ഇനി ഇന്ത്യയിലേക്ക് വന്നുനോക്കു. നിസാമുദ്ദീനിൻ തബ്ലീഗ് സമ്മേളനത്തിലൂടെയാണ് രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായത്. അതിന്റെ അടിസ്ഥാനത്തിൽ 'തബ്ലീഗ് വൈറസ്' എന്ന് വാർത്ത കൊടുത്ത ചില മാധ്യമങ്ങൾ പിന്നീട് മാപ്പു പറഞ്ഞു. ഭൂരിഭാഗം മാധ്യമങ്ങളും ഇന്ത്യയിൽ ഇന്ന് ആ വാക്ക് ഉപയോഗിക്കുന്നില്ല. മാത്രമല്ല യാതൊരു വിവേചനവും ചികിൽസാ നിഷേധവും തബ്ലീഗുകാരോട് ചെയ്തുവെന്ന് അവർക്കുപോലും പറയാൻ ആവില്ല. മികച്ച ചികിൽസയാണ് ഇന്ത്യയിൽ അവർക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരു മതരാഷ്വ്രും മതേതര രാഷ്വ്രും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങൾ ഇതുകൂടിയാണ്.

പാക്കിസ്ഥാനിലും തബ്ലീഗ് സമ്മേളനം രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ നടത്തിയ തബ്ലീഗ് സമ്മേളനത്തിൽ രണ്ടരലക്ഷം പേരാണ് പങ്കെടുത്തത്. ഇതിൽ പങ്കെടുത്ത നൂറിലധികം ആളുകൾക്ക് ഇതിനോടകം തന്നെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി പങ്കെടുത്ത എത്രപേരിലേക്ക് ഇത് വ്യാപിച്ചിട്ടുണ്ടാകാം എന്നതിൽ പാക്കിസ്ഥാന് ഒരു നിശ്ചയവും ഇല്ല. ഇത്രയും അധികം ആളുകളിലേക്ക് കോവിഡ് ബാധിച്ചാൽ തന്നെ ആരോഗ്യ രംഗം ഇതിനെ എങ്ങിനെ നേരിടും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മാർച്ച് പതിനൊന്നിനാണു ലഹോറിലെ റായ്വിന്ധിൽ അഞ്ചുദിവസം നീണ്ടുനിന്ന മതസമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തവരിൽ കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് മാർച്ച് 12 ന് സമ്മേളനം പിരിച്ചു വിട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇതുതന്നെയാണോ സമ്മേളനം നിർത്താൻ കാരണമെന്ന കാര്യത്തിൽ വ്യക്തതയില്ല. സമ്മേളനത്തിൽ പങ്കെടുത്ത നൂറിലധികം പേർക്ക് വൈകാതെ കോവിഡ് 19 സ്ഥിരീകരിച്ചു. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരോടു നിരീക്ഷണത്തിൽ കഴിയാൻ റായ്വിന്ധ് പ്രവിശ്യാ അധികൃതർ ആവശ്യപ്പെട്ടുവെങ്കിലും അത് കർശനമായി നടപ്പാക്കാൻ സാധിക്കാത്തതു വെല്ലുവിളിയായി.

ലോകം മുഴുവൻ കോവിഡിന് എതിരായ പോരാട്ടത്തിലാണെങ്കിലും പാക്കിസ്ഥാനിൽ ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. വെള്ളിയാഴ്‌ച്ചയായ പള്ളികളിൽ സാധാരണ പോലെ പതിനായിരങ്ങൾ ഒത്തുകൂടുകയാണ്. ലോക്് ഡൗൺ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഗുണവും ഉണ്ടായില്ല. പ്രാർത്ഥന ഒഴിവാക്കാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും ആരു അത് മുഖവിലയ്ക്കെടുത്തില്ല.കറാച്ചിയിലെ ലിയാഖത്ത്ബാദിലെ പള്ളിയിലെ ആൾക്കൂട്ടത്തെ തടയാൻ എത്തിയ പൊലീസുകാരെ ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ജുമുഅ നമസ്‌ക്കാരം ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെ ആളുകൾ രംഗത്തെത്തി. ഇതോടെ പൊലീസും സ്ഥലത്തെത്തി പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് കേൾക്കാതെ വന്നതോടെ ഇമാമിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഇതോടെ ആളുകൾ പൊലീസിനെ കൂട്ടത്തോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ പാക്കിസ്ഥാനിൽ ഒന്നും ചെയ്യാൻ ഇമ്രാൻഖാന്റെ സർക്കാറിന് കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

ഇമ്രാൻ ഖാനെതിരെയും ഉയരുന്നത് രൂക്ഷ വിമർശനം

അതിനിടെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും അതിരൂക്ഷമായ വിമർശനമാണ് ലോക മാധ്യമങ്ങളിൽനിന്ന് ഉയർന്നത്. ഇമ്രാൻ സ്വീകരിച്ച നിലപാടുകളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പിന്നോട്ടു വലിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ തുടങ്ങിയവരെ പോലെ തന്നെ രാജ്യത്ത് ലോക്ഡൗൺ നടപ്പാക്കുന്നതിനെ തുടക്കം മുതൽ ഇമ്രാൻഖാൻ അനുകൂലിച്ചിരുന്നില്ല. ലോക്ഡൗൺ ഒരു മോശം ആശയമാണെന്നും സമ്പവ് വ്യവസ്ഥയുടെ നടുവൊടുക്കുമെന്ന നിലപാടിൽ ഇമ്രാൻ ഉറച്ചു നിന്നതോടെയാണ് തുടക്കത്തിൽ ക്വാറന്റീൻ പ്രവർത്തനങ്ങൾ വഴിമുട്ടിയത്. ഇന്ത്യ ലോക്ഡൗൺ പ്രഖ്യാപിച്ച സമയത്ത് ഇമ്രാൻഖാന്റെ നിലപാട് ഇങ്ങനെയായിരുന്നു.''നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം ദാരിദ്ര്യരേഖയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. രാജ്യം പൂട്ടിയിരിക്കുക എന്നത് അർത്ഥമാക്കുന്നത് ദെനംദിന കൂലി തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, ചെറുകിട ഷോപ്പ് ഉടമകൾ എന്നിവരെ അവരുടെ വീടുകളിൽ പൂട്ടിയിടും എന്നാണ്. അപ്പോൾ അവർ എങ്ങനെ ജീവിക്കുംം ''- രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇമ്രാൻ ഖാൻ ചോദിച്ചു.

മാരകമായ കൊറോണ വൈറസിനെ ചെറുക്കുന്നതിനും നിലവിലുള്ള സാഹചര്യങ്ങളിൽ പാവപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്നതിനുമായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദുരിതങ്ങൾ ലഘൂകരിക്കാനായി 2000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചിട്ടുണ്ടെന്നും വ്യവസായ സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. പക്ഷേ ഇതു പറഞ്ഞ് നാലുദിവസത്തിനകം കാര്യങ്ങൾ മാറിമറിഞ്ഞു. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇമ്രാന് ലോക് ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം സ്വന്തം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇമ്രാൻ ഖാൻ രംഗത്ത് എത്തിയിരുന്നു. 'കൊറോണ വൈറസിൽ നിന്ന് നിങ്ങൾ സുരക്ഷിതരായിരിക്കുമെന്ന മിഥ്യാബോധമൊന്നും ആരും പുലർത്തേണ്ട. പണക്കാരായ ആളുകൾ താമസിക്കുന്ന ന്യൂയോർക്കിലേക്കൊന്നു നോക്കൂ', ഇമ്രാൻ ഖാൻ ശനിയാഴ്ച പറഞ്ഞു.ലാഹോറിൽ പഞ്ചാബ് സർക്കാർ സ്വീകരിച്ച നടപടികൾ നേരിട്ടു കാണാനെത്തിയതായിരുന്നു അദ്ദേഹം. പഞ്ചാബിൽ രോഗബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ആയിരം കിടക്കസൗകര്യങ്ങൾ കോവിഡ് രോഗികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.ഈ മാസം അവസാനമാകുമ്പോൾ പാകിസാനിൽ രോഗികളുടെ എണ്ണം 50,000 ആകുമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്.സത്യത്തിൽ പറഞ്ഞാൽ കേൾക്കാത മത ജീവികളുടെ ഇടയിൽ ഇമ്രാൻഖാനും പെട്ടിരിക്കയാണെന്നാണ് പാക്കിസ്ഥാനെക്കുറിച്ച് ഏറെ പഠിച്ച ഇന്ത്യൻ മാധ്യമ പ്രവർത്തകൻ കരൺഥാപ്പറും പറയുന്നത്. ഈ രീതിയിലാണ് കാര്യങ്ങൾ എങ്കിൽ ചൈനയെയും ഇറാനെയും വെട്ടിച്ച് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള രാജ്യം നമ്മുടെ അയൽക്കാർ ആവാനും നല്ല സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ന്യൂനപക്ഷങ്ങൾ എങ്ങോട്ടുപോവും

കടുത്ത മതപീഡനം നേരത്തെ നേരിടുന്നവരാണ് പാക്കിസ്ഥാനിലെ ന്യുനപക്ഷങ്ങൾ. കോവിഡിലും അവർ വലിയ വിവേചനവും അനുവദിക്കുന്നു. ഇനി അവർ എന്തൂചെയ്യുമെന്നാണ് ഡോ അംജദ് അയുബ് മിശ്രയെപ്പോലുള്ളവർ ചോദിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ വിവാഹങ്ങളുശട ഭീതിയിലായിരുന്നു ഇതുവെരെ സിന്ധിലെ ഹിന്ദുക്കളൊക്കെ. ഇപ്പോൾ അവർക്ക് ഭക്ഷണം പോലുമില്ല. ഈ സഹാചര്യം മുതലെടുത്ത് മതം മാറ്റ ലോബിയും ശക്തമാവാൻ ഇടയുണ്ട്.

2016ലെ മറിയം മുഷ്ത്താഖ് കേസിലൂടെയാണ് പാക്കിസ്ഥാനിലെ മതംമാറ്റ ബലാൽസംഗങ്ങൾ വ്യാപക ചർച്ചയാവുന്നത്്. തന്റെ ഇളയ സഹോദരനൊപ്പം ലാഹോറിലെ കോളജിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയാണ്, അതിസുന്ദരിയായ മറിയം മുഷ്താഖ് എന്ന 24 കാരിയായ ക്രിസ്ത്യൻ യുവതി തട്ടിക്കൊണ്ടുപോകപ്പെട്ടത്. (പാക്കിസ്ഥാനിൽ പെട്ടെന്ന് തരിച്ചറിയപ്പെടാതിരിക്കാൻ അമുസ്ലീങ്ങൾ മറിയം, ജമീല തുടങ്ങിയ മുസ്ലിം പേരുകളാണ് കുട്ടികൾക്ക് ഇടാറുള്ളത്.) മറിയും മുഷ്താക്കിനെ തട്ടിക്കൊണ്ടു പോയ ആൾ തന്നെ വിവാഹം ചെയ്തു. ബന്ധുക്കൾ പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം പോയതെന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പൊലീസ് തയ്യാറായതുമില്ല. ഈ നീതി നിഷേധത്തിൽ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്ന് അങ്ങോട്ട് സമാനമായ കേസുകളാണ് നിരവധി ഉണ്ടായത്. മതനിന്ദാകുറ്റമാണ് പാക് ന്യുനപക്ഷങ്ങളു്െട മറ്റൊരു പേടി സ്വപ്നം. സ്‌കുൾകുട്ടികൾ പോലും മറ്റു ന്യൂനപക്ഷക്കാരായ കുട്ടികൾക്കെതിരെ ചുമത്തുന്നതാണ് പ്രവാചകൻ മുഹമ്മദിനെ നിന്ദിച്ചുവെന്നത്.

ഇതിനെല്ലാം കാരണം മതമൗലിക വാദികൾ തന്നെയാണെന്നാണ് ഇക്കാര്യം പഠിച്ച് ലണ്ടനിലെ മാധ്യമ പ്രവർത്തകൻ ഹാരിസ് ഇബ്രാഹിമിനെപ്പോലുള്ളവ പറയുന്നത്. ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതെന്നാണ് എന്ന വ്യാജ ഫത്വ ഇവിടെ വ്യാപകമായി പ്രചരിക്കുന്നുണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.മാത്രമല്ല എങ്ങനെയും മതത്തിലേക്ക് ആളെ കൂട്ടുന്നത് ഒരു പുണ്യ പ്രവർത്തിയായി പാക്കിസ്ഥാനിലെ ഒരു വിഭാഗം മത പുരോഹിതകർ പ്രചരിപ്പിക്കുന്നു. 'ഹിന്ദുപെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് തടവിലാക്കുന്നു. പിന്നെ ഇസ്ലാമിലേക്ക് മതം മാറി അവരുടെ മൂന്നാമത്തെയോ നാലമാത്തെയോ ഭാര്യയാായി ജീവിക്കയല്ലാതെ ഇവർക്ക് യാതൊരു പോംവഴിയുമില്ല.. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ന്യുനപക്ഷ സ്ത്രീകൾ നിരവധിയാണ്.'- ഹാരിസ് ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഇത് എഴുതതിന് ഹാരിസിനെ മതവിരുദ്ധനാക്കുകയാണ് പാക് പത്രങ്ങൾ ചെയ്തത്. 2005ൽ മാസത്തിൽ 25 ഹിന്ദു പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാനിൽ നിന്ന് കഴിഞ്ഞ വർഷം ഇന്ത്യയിലെത്തി അഭയാർഥിയായി ഡൽഹിയിൽ കഴിയുന്ന ആമിർ ചന്ദ് ബിബിസിക്ക് നൽകിയ അഭിമുടത്തിൽ ഇങ്ങനെ പറയുന്നു. 'അവിടെ എല്ലായിടത്തും അനീതിയാണ്. രാജ്യത്ത് ഹിന്ദുക്കൾക്ക് ജീവിക്കാൻ അവകാശമില്ലെന്ന് മുസ്ലിം കുട്ടികൾ പോലും വിശ്വസിക്കുന്നു..അതിർത്തിയിലെ വെടിവെപ്പോ ക്രിക്കറ്റിൽ പാക്കിസ്ഥാനെ ഭാരതം തോൽപ്പിക്കുന്നതോ ഹോളി ആഘോഷമോ.അങ്ങനെ എന്തും കാരണമാകാം. പൊതുസ്ഥലങ്ങൾ അന്യമാണ് ഞങ്ങൾക്ക്. പണിയെടുത്താൽ പകുതി കൂലി. സാധനങ്ങൾക്ക് ഇരട്ടിവില. എതിർക്കരുത്. എതിർത്താൽ മരണമാകും ശിക്ഷ. കൊന്നുകളഞ്ഞാൽ കേസെടുക്കാൻ പൊലീസുമെത്തില്ല. ഹിന്ദുക്കളെ ആക്രമിച്ചതിനോ കൊന്നതിനോ ആരും പാക്കിസ്ഥാനിൽ ശിക്ഷിക്കപ്പെടുന്നില്ല.മതമാണ് പ്രശ്നം. വിശ്വാസങ്ങളുടെ പേരിൽ അവഹേളിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും അപ്രഖ്യാപിത വിലക്കുണ്ട്.ഹിന്ദുക്കളുടെ ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് അക്രമങ്ങൾ വർദ്ധിക്കും.'- ആമിർ ചന്ദ് ചൂണ്ടിക്കാട്ടുന്നു.

ഈ അവസ്ഥയിലാണ് കോവിഡും ലോക്ഡൗണും വന്നത്. കഴിക്കുന്ന ആഹാരത്തിലും കുടിക്കുന്നവെള്ളത്തിലും വരെ മതം പുളക്കുന്ന ഒരു രാജ്യത്ത് ഈ ന്യുനപക്ഷങ്ങൾ എന്തുചെയ്യും. ആരും രക്ഷിക്കും. ഈ ചോദ്യങ്ങൾക്ക് മറുപടി തരേണ്ട അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയുമെല്ലാം കോവിഡിൽ അന്തം വിട്ടിരിക്കുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP