Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാസ്റ്റർ, തലവെട്ടി മാറ്റപ്പെട്ട സാമുവൽ പാറ്റി; വിവാദ കാർട്ടൂണിന്റെ പേരിൽ ഷാർലി ഹെബ്ദോ കൂട്ടക്കൊല; വെള്ളം കുടിച്ചത് മതനിന്ദയായ ആസിയാ ബീവി; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ആഫ്രിക്കയിലും അടിക്കടിയുള്ള ആൾക്കൂട്ട കൊലകൾ; ഉദയ്പൂരിലെ ഐസിസ് മോഡൽ ഒറ്റപ്പെട്ടതല്ല! ലോകത്തെ ഞെട്ടിച്ച പ്രവാചകനിന്ദാ ആക്രമണങ്ങളുടെ ചരിത്രം

കൈ വെട്ടിമാറ്റപ്പെട്ട ജോസഫ് മാസ്റ്റർ, തലവെട്ടി മാറ്റപ്പെട്ട സാമുവൽ പാറ്റി; വിവാദ കാർട്ടൂണിന്റെ പേരിൽ ഷാർലി ഹെബ്ദോ കൂട്ടക്കൊല; വെള്ളം കുടിച്ചത് മതനിന്ദയായ ആസിയാ ബീവി; പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ആഫ്രിക്കയിലും അടിക്കടിയുള്ള ആൾക്കൂട്ട കൊലകൾ; ഉദയ്പൂരിലെ ഐസിസ് മോഡൽ ഒറ്റപ്പെട്ടതല്ല! ലോകത്തെ ഞെട്ടിച്ച പ്രവാചകനിന്ദാ ആക്രമണങ്ങളുടെ ചരിത്രം

എം റിജു

1927 സെപ്തമ്പറിലെ ഒരു മത കൊലപാതകം ഇന്ത്യ ഒരിക്കലും മറക്കാനിടയില്ല. രംഗീല റസൂൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ മഹാശയ രാജ്പാലൽ എന്ന എഴുത്തുകാരനെ, ഇലം ഉദ്ദീൻ എന്ന പത്തൊമ്പതുകാരൻ പട്ടാപ്പകലാണ് കുത്തി കൊലപ്പെടുത്തിയത്. പ്രശ്നം പ്രവാചക നിന്ദ തന്നെ. അന്ന് കൊലപാതകിക്ക് വേണ്ടി കണ്ണീരൊഴുക്കാനും പ്രാർത്ഥിക്കാനും 'സാരെ ജഹാംസെ അച്ച..' രചിച്ച മുഹമ്മദ് ഇക്‌ബാൽ ഉൾപ്പടെയുള്ള പൗരപ്രമുഖർ വിതുമ്പികൊണ്ട് അണിനിരന്നു! അതാണ് മതം. എന്ത് ക്രിമനിൽ പ്രവർത്തനം നടത്തിയാലും, ഇരക്കൊപ്പമല്ല, വേട്ടക്കാരന് ഒപ്പമാണ് മതബോധം നിലകൊള്ളുക.

നൂറ്റാണ്ട് മുമ്പത്തെ മാനസികാവസ്ഥയിൽ നിന്ന് നാം തരിമ്പും മാറിയിട്ടില്ലെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ അടിവരയിടുന്നു. ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു ജീവൻ നഷ്ടമാവുക. അതും പട്ടാപ്പകൽ നഗരമധ്യത്തിൽ കഴുത്തറത്ത്. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ, രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന കൊല ഇന്ത്യയെ മാത്രമല്ല ലോകരാഷ്ട്രങ്ങളെപ്പോലും ഞെട്ടിച്ചിരിക്കയാണ്.

തയ്യൽക്കടയിലേക്ക് അളവെടുക്കാനെന്നപേരിൽ അവർ വരുമ്പോൾ അത് തനിക്കുള്ള മരണ വാറണ്ടാണെന്ന് ആ വ്യാപരി കരുതിയിട്ടുണ്ടാവില്ല. കൊല്ലപ്പെട്ട കനയ്യ ലാൽ, ധൻ മണ്ഡി മാർക്കറ്റിലെ തന്റെ കടയിൽ ഇരിക്കുമ്പോഴാണ് പ്രതികളായ ഗൗസ് മുഹമ്മദും മുഹമ്മദ് റിയാസ് അൻസാരിയും എത്തിയത്. ഇതിലൊരാൾക്ക് തുണി തയ്ക്കാൻ അളവെടുക്കണമെന്ന് ആവശ്യപ്പെട്ടു. കനയ്യ ലാൽ അളവെടുക്കുന്നതിനിടെ ഇയാൾ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. മറ്റേയാൾ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശരിക്കും ഐസിസ് മോഡൽ! ഓടി രക്ഷപ്പെട്ട പ്രതികൾ, സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്.

ഇതോടെ ഒരു മഹാരാജ്യമാകെ ടെൻഷനിലാണ്. രാജസ്ഥാനിൽ മൊത്തത്തിൽ സുരക്ഷ വർധിപ്പിച്ചിരിക്കയാണ്. ഇന്നലെവരെ ഒരു പ്രദേശത്ത് സമാധാനമായി ജീവിച്ചിരുന്നവർ ഇന്ന് രണ്ടുചേരിയായി മാറിയിരിക്കയാണ്. എവിടെയും ഭീതിയും സംഘർഷസാധ്യതയും. പക്ഷേ ലോക ചരിത്രം പഠിക്കുമ്പോൾ ഇത് ഒരിക്കലും ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാൻ കഴിയില്ല.

ഇസ്ലാമിക രാജ്യങ്ങളിൽ ഏതുസമയവും മറ്റുള്ളവർക്ക്മേൽ എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു സാധനമാണ് മതനിന്ദ. പാക്കിസ്ഥാനിലും ബംഗ്ലാദേശിയും നൈജീരിയയിലുമൊക്കെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത് പ്രവാചക നിന്ദ ചൂണ്ടിക്കാട്ടിയാണ്. പിന്നെ ഒരു രക്ഷയുമില്ല, മരണം ഉറപ്പാണ്. സൽമാൻ റുഷ്ദി മുതൽ തസ്ലീമ നസ്രീൻ വരെയുള്ള എഴുത്തുകാർ വേട്ടയാടപ്പെട്ടതും ഇതേ പ്രവാചക നിന്ദയുടെ പേരിലാണ്. കൈ വെട്ടി മാറ്റപ്പെട്ട നമ്മുടെ ജോസഫ് മാസ്റ്റർ മുതൽ, തലവെട്ടിമാറ്റപ്പെട്ട ഫ്രാൻസിലെ അദ്ധ്യാപകൻ സാവുവൽ പാറ്റിവരെയുള്ള ഒരു നീണ്ട നിരയുടെ ഇതിന്റെ ഇരകളായിട്ട്. ഇന്നും യൂറോപ്യൻ രാജ്യങ്ങളിൽ സെക്യുലറിസ്റ്റുകളും ഇസ്ലാമിസ്ററുകളും തമ്മിലുള്ള പ്രധാന സംഘർഷത്തിന്റെ കാരണവും പ്രവാചക വിമർശനമാണ്.

ഒരു മതേതര രാജ്യത്ത് എന്തിനെയും വിമർശിക്കാനുള്ള അഭിപ്രായ സ്വതന്ത്ര്യമുണ്ടെന്ന് ജനാധിപത്യവാദികളുടെ വാദമൊന്നും ഇസ്ലാമിസ്റ്റുകൾ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ ഉദയ്പൂരിലെ ആക്രമണങ്ങളെ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ ആവില്ല. അത് ലോകത്ത് ഇടക്കിടെ സംഭവിച്ചുകൊണ്ടിക്കുന്ന ഒരു കാര്യമാണ്. ഇത് മതത്തിന്റെ പേരിൽ ആയതുകൊണ്ട് ഭൂരിപക്ഷത്തിന്റെ രഹസ്യപിന്തുണയും ഇത്തരം നീച കർമ്മങ്ങൾക്ക് ലഭിക്കുന്നു.

സൽമാൻ റുഷ്ദിയും തസ്ലീമ നസ്രീനും

പ്രവാചകനിന്ദ എന്ന വാക്ക് കേരളത്തിലൊക്കെ ആദ്യമായി ചർച്ചചെയ്യപ്പെടുന്നത്, മാജിക്കൽ റിലിസത്തിലുടെ വായനക്കാരെ അമ്പരപ്പിച്ച സൽമാൻ റുഷ്ദി എന്ന ഇന്ത്യയിൽ ജനിച്ച ഇംഗ്ലീഷ് എഴുത്തുകാരന് വധ ഭീഷണി ഉണ്ടായപ്പോൾ ആണ്. 1947 ജൂൺ 19, ബോംബെ നഗരത്തിൽ ജനിച്ച, റുഷ്ദി തന്റെ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ്സ് ചിൽഡ്രനിലുടെ ലോക പ്രശ്സത നേടി. ഈ കൃതിക്ക് ബുക്കർ സമ്മാനം ലഭിച്ചു. മിക്കവാറും അദ്ദേഹത്തിന്റെ എല്ലാ കൃതികളുടെയും പശ്ചാത്തലം ഇന്ത്യൻ ഉപഭൂഖണ്ഡം ആണ്.

റഷ്ദിയുടെ നാലാമത്തെ നോവൽ ആയ ദ് സാത്താനിക്ക് വേഴ്സെസ് (1988) മുസ്ലിം സമുദായത്തിൽ നിന്ന് ശക്തമായ വിമർശനങ്ങൾ ഉണ്ടാക്കി. റുഷ്ദിയെ വധിക്കുവാനായി, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖുമൈനി ഫത്വ പുറപ്പെടുവിച്ചു. നോക്കുക, പുസ്തകത്തിൽ എന്താണ് ഉള്ളത് എന്നത് വായിച്ചു നോക്കുക പോലുമില്ലാതെയാണ് കൊല്ലാൻ ഉത്തരവ് വരുന്നത്. മാത്രമല്ല ഇനി ആ പുസ്തകത്തിൽ എന്തെങ്കിലും മോശമായി ഉണ്ടെങ്കിൽ അത് കോടതിയിൽ പോയി ക്ലിയർ ചെയ്യുകയല്ലേ വേണ്ടത്. പക്ഷേ ഈ ജനാധിപത്യ മര്യാദൾ ഒന്നും അന്നും ഇന്നും പൊളിറ്റിക്കൽ ഇസ്ലാമിന് ബാധകമല്ല.

തന്റെ പുസ്തകം ആരെയും തേജോവധം ചെയ്യുന്നില്ലെന്നും, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് റുഷ്ദി പറയുന്നത്. പക്ഷേ വധഭീഷണി കാരണം അദ്ദേഹം വർഷങ്ങളോളം ഒളിവിൽ താമസിച്ചു. ഈ കാലയളവിൽ വളരെ വിരളമായി മാത്രമേ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടുള്ളൂ. പക്ഷേ അദ്ദേഹം എഴുത്തിൽ സജീവമായി. മതപീഡനം നേരിടുന്നവർക്കുള്ള യൂറോപ്പിന്റെ പരിഗണയാണ് റുഷ്ദിക്ക് തുണയായത്. ഇന്നും ഇന്തയിലെ ഇസലാമിക തീവ്രവാദികളുടെ അടക്കം ഹിറ്റ്ലിസ്റ്റിൽ നമ്പർ വൺ ആണ് ഈ നോവലിസ്്റ്റ്.

സമാനമാണ് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനിന്റെ അനുഭവവും.
ലജ്ജ എന്ന് പേരുള്ള ഒരു നോവൽ എഴുതിപ്പോയതാണ് അവരുടെ പേരിലുള്ള കുറ്റം. വധഭീഷണിയെത്തുടർന്ന് 1994ലാണ് അവർ ബംഗ്ലാദേശ് വിട്ടു. സ്വീഡിഷ് പൗരത്വമുള്ള അവർ 20 വർഷമായി യു.എസ്സിലും യൂറോപ്പിലും ഇന്ത്യയിലുമായാണ് കഴിഞ്ഞിരുന്നത്.
തസ്ലിമയ്ക്ക് 2004ൽ ഇന്ത്യ താമസം അനുവദിച്ചിരുന്നവെങ്കിലും ഇസ്ലാമിസ്റ്റകളുടെ സമ്മർദം മൂലം സർക്കാർ നിലപാട് മാറ്റി. 2015ൽ അവർ അമേരിക്കയിലേക്ക് താമസം മാറി. അൽഖ്വെയ്ദ ബന്ധമുള്ള ബംഗ്ലാദേശിലെ മതമൗലിക ശക്തികളുടെ ഭീഷണി കണക്കിലെടുത്തായിരുന്നു ഇത്. ഇന്നും മതതീവ്രവാദികളുടെ കണ്ണിലെ ഹിറ്റ്ലിസ്റ്റിലാണ് ഇവർ.

വിഷയം മതം ആവുമ്പോൾ തീവ്രവാദ സംഘടനകളെ മാത്രമല്ല സൂക്ഷിക്കേണ്ടത്. ഏത് സാധാരണക്കാരനും നിങ്ങളെ കുത്തി മലർത്താം! അതുകൊണ്ടുതന്നെ നിരന്തരം ഭീതിയിലാണ് ഇവരൊക്കെ ജീവിക്കുന്നത്.


ബംഗ്ലാദേശിലെയും ആഫ്രിക്കയിലെയും പതിവ്

അതുപോലെ തന്നെ ഇസ്ലാമിക രാജ്യങ്ങളിൽ ഒരാളെ കുടുക്കാനുള്ള എറ്റവും നല്ല വഴിയായി മത നിന്ദാ കുറ്റം ഇപ്പോൾ മാറിക്കഴിഞ്ഞു. പാക്കിസ്ഥാനിലെ അവശേഷിക്കുന്ന ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ അത് ഇടക്കിടെ പുറത്ത് എടുക്കാറുണ്ട്. സ്‌കൂളിൽ കുട്ടികൾ തമ്മിൽ അടിപിടിയുണ്ടായാൽ പോലും പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് പറഞ്ഞ് വിഷയം മാറ്റിയ സംഭവങ്ങൾ ഉണ്ട്! പ്രവാചക നിന്ദയുടെയും ഖുർആൻ നിന്ദയുടെയുമൊക്കെ പേരിൽ അടിക്കടി കലാപങ്ങൾ ഉണ്ടാവുന്ന നാടുകളാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ആഫ്രിക്കയുമൊക്കെ. പാക്കിസ്ഥാനിൽ ഇടക്കിടെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം ആരെയെങ്കിലും തല്ലിക്കൊല്ലും!

ബംഗ്ലാദേശിൽ അടുത്തകാലം വരെ സമാനമായ അവസ്ഥയായിരുന്നു. അഭിഷേക് മുഖർജിയെന്ന യുക്തിവാദിയായ ബ്ലോഗറെ എട്ടുവർഷം മുമ്പ് ധാക്കയിലെ തെരുവിലിട്ട് പട്ടാപ്പകൽ കോഴിയെ അറുക്കുന്നപോലെയാണ് കൊന്നത്! ബംഗ്ലാദേശിലെ മതമൗലികാ വാദികൾക്ക് അവശേഷിക്കുന്ന ന്യുനപക്ഷങ്ങളെ ഒതുക്കാനുള്ള നല്ല പരിപാടിയാണ് പ്രവാചക നിന്ദ. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഷേക് ഹസീനയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഇവയെ ശക്തമായി അടിച്ചമർത്തി വരികയാണ്.

അതുപോലെ നൈജീരിയ,സുഡാൻ, എത്യോപ്പ്യ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളുടെ കാര്യം പറയേണ്ടതുമില്ല മതനിന്ദാ വിഷയത്തിൽ അവിടെ അടിക്കടി കലാപങ്ങളാണ്. ഗൾഫ് രാജ്യങ്ങളിലും നിരവധിപേർ മതനിന്ദാകുറ്റത്തിൽപെട്ട് ജയിലിൽ കിടക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തേത് മലയാളിയായ അബൂബക്കർ പുതിയങ്ങാടിയാണ്. മലയാളികൾ തന്നെ ഒറ്റിക്കൊടുത്താണ് ഇസ്ലാം ഉപേക്ഷിച്ച ഈ യുക്തിവാദിയെ ജയിലാക്കിയത്. (
പക്ഷേ ഇന്ത്യയിലെത്തിയാൽ ഈ ഒറ്റുകാർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിന്റെയും മുൻ പന്തിയിൽ നിൽക്കുന്നതും കാണാം!)


വെള്ളം കുടിച്ചത് മതനിന്ദയായ ആസിയാ ബീവി

മതനിന്ദാ കുറ്റമാരോപിച്ച് പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച അസിയ ബീബിയുടെ കഥ അതിലും ദയനീയമാണ്. പാക്കിസ്ഥാൻ പഞ്ചാബിലെ ഷെയ്ക്കുപുര ജില്ലയിൽ ഒരു ദരിദ്ര്യ ക്രിസ്ത്യൻ കുടുംബത്തിലാണ് അസിയ ബീബിയെന്ന അസിയ നൊറീൻ ജനിക്കുന്നത്. പാക്കിസ്ഥാനിൽ പേരിന്റെ പേരിൽ തിരിച്ചറിയാതിരിക്കാനും പീഡിപ്പിക്കപ്പെടാതിരിക്കാനും ആസിയ, ആമിന എന്നക്കൊയുള്ള പേരുകളാണ് ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉപയോഗിക്കാറുള്ളത്!

2009 ജൂൺ 14 വരെ മറ്റുള്ളവർ താഴ്ന്ന ജാതിയായി കണ്ടിരുന്ന ഒരു തോട്ടം തൊഴിലാളിയായിരുന്നു അവർ. അന്ന്,അസിയ ബീബിയും ഗ്രാമത്തിലെ മറ്റ് ചില മുസ്ലിം മത വിശ്വാസികളും തമ്മിൽ നടന്ന ഒരു തർക്കമാണ് സത്യത്തിൽ അവരുടെ നരകതുല്യമാക്കി തീർത്തത്.ജോലിക്കിടയിൽ കുറച്ചു വെള്ളം കുടിക്കാൻ ശ്രമിച്ചതിലൂടെയാണ്, പിന്നീട് തൂക്ക് കയർ വരെ ലഭിച്ച അന്നത്തെ ആ തർക്കം ഉടലെടുക്കുന്നത്. മുസ്ലീങ്ങൾ വെള്ളം കുടിച്ചിരുന്ന അതേ പാത്രത്തിൽ തന്നെ ക്രിസ്ത്യാനിയായ അസിയയും വെള്ളം കുടിക്കാൻ ശ്രമിച്ചു എന്നുള്ളതായിരുന്നു തർക്കത്തിന് കാരണം.

തർക്കം മൂർച്ഛിച്ചതോടു കൂടി കുറ്റപ്പെടുത്തലുകളും ആരോപണങ്ങളുമെല്ലാം പൂർണ്ണമായും മതപരമായി മാറി. അസിയയും കുടുംബവും മാത്രമായിരുന്നു ആ ഗ്രാമത്തിലുണ്ടായിരുന്ന ഏക ക്രിസ്ത്യൻ കുടുംബം. പണ്ടും കൂടെയുള്ളവരുടെ ആവശ്യമായിരുന്നു ഇവരുടെ മതം മാറ്റം. ഈ ആവശ്യം ആ തർക്കത്തിലും ഉന്നയിക്കപ്പെട്ടു. അസിയയോട് അന്നവിടെ കൂടി നിന്നവർ മതം മാറാൻ ആവശ്യപ്പെട്ടു.

'ഞാൻ എന്റെ മതത്തിലും മനുഷ്യരാശിയുടെ പാപങ്ങൾക്കു വേണ്ടി കുരിശിൽ മരിച്ച യേശുക്രിസ്തുവിലും വിശ്വസിക്കുന്നു. മനുഷ്യരാശിയെ രക്ഷിക്കാൻ നിങ്ങളുടെ പ്രവാചകൻ മുഹമ്മദ് എന്താണ് ചെയ്തത്? നിങ്ങൾക്കു പകരം ഞാൻ എന്തിന് മതം മാറണം?' എന്നതായിരുന്നു തർക്കത്തിനിടയിൽ അസിയ ചോദിച്ച മറു ചോദ്യമെന്നാണ് പറയപ്പെടുന്നത്. അത് പ്രവാചക നിന്ദയെന്ന വലിയ കുറ്റമായി. പൊലീസെത്തി അറസ്റ്റ് ചെയ്യപ്പെടും വരെ അസിയയും കുടുംബവും നാട്ടുകാരുടെ മർദ്ദനമുറകൾക്ക് വിധേയരാക്കപ്പെട്ടു!

പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295 ഇ ചാർത്തിയാണ് അസിയയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തോമസ് ബാബിങ്ടൺ മക്കോളെ ഡ്രാഫ്റ്റ് ചെയ്ത് 1860 ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡ് തന്നെയാണ് പാക്കിസ്ഥാന്റേതും. എന്നാൽ ഇന്ത്യൻ പീനൽ കോഡ് പരിശോധിച്ചു കഴിഞ്ഞാൽ അതിലൊരിക്കലും 295 ഇ എന്ന സെക്ഷൻ കാണാൻ കഴിയില്ല. സ്വാതന്ത്ര്യാനന്തരം 1986 ൽ മുൻ ആർമി തലവൻ കൂടിയായിരുന്ന മുഹമ്മദ് സിയാ ഉൾ ഹഖ് പ്രസിഡണ്ടായിരുന്ന കാലത്ത് പാക്കിസ്ഥാൻ പീനൽ കോഡിലേക്ക് പുതുതായി തുന്നി ചേർക്കപ്പെട്ട ഒന്നാണ് സെക്ഷൻ 295 ഇ. പ്രവാചകനെ ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുന്നവർക്ക് വധ ശിക്ഷയോ, ജീവ പര്യന്തമോ ഉറപ്പു വരുത്തുന്ന സെക്ഷനാണ് 295 ഇ. ആരെങ്കിലും മതനിന്ദ നടത്തിയാൽ കൊന്നുകളയുമെന്ന് സാരം! അവസാനം 2010 ൽ കീഴ്‌ക്കോടതിയിൽ നിന്നും അസിയ കേസിന്റെ വിധി വന്നു. തൂക്കി കൊല്ലാൻ!

വിധി കേട്ട പാടെ 'അവളെ കൊല്ലൂ, അവളെ കൊല്ലൂ! അല്ലാഹു അക്‌ബർ!' എന്ന മുദ്രാവാക്യത്തോടെ വിധി പ്രസ്താവം നടത്തിയ ജഡ്ജിനെ എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയാണ് അന്നുണ്ടായത്. മതനിന്ദ കുറ്റമാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ വനിതയായിരുന്നു അസിയ. അങ്ങനെയാണ് ഈ കേസ് ലോക പ്രസിദ്ധമാവുന്നതും, വിദേശ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ഇടപെടുന്നതും.

വിധിക്ക് ശേഷം കൊടിയ പീഡനങ്ങൾ തന്നെയാണ് അസിയയ്ക്കും അസിയയെ പിന്തുണച്ചവർക്കും പിന്നീട് നേരിടേണ്ടി വന്നത്. കേവലമൊരു പട്ടിയെ പോലെ കഴുത്തിൽ ചങ്ങലയിട്ടു കൊണ്ട് ജനലുകൾ പോലുമില്ലാത്ത ഒരു ഏകാന്ത സെല്ലിലാണ് അസിയയെ പാർപ്പിച്ചിരുന്നത്. പല മുസ്ലിം സംഘടനകളും, വ്യക്തികളും അസിയയുടെ തലക്ക് വില പറഞ്ഞു കൊണ്ട് പത്ര പരസ്യങ്ങൾ അച്ചടിച്ചിറക്കി. മത നേതാവായിരുന്ന മൗലാന യൂസഫ് ഖുറേഷി അസിയയെ കൊല്ലുന്നവർക്ക് 500,000 പാക്കിസ്ഥാനി റുപ്പീസാണ് വാഗ്ദാനം ചെയ്തത്.

2011 ൽ അസിയയെ അനുകൂലിച്ച് രംഗത്തെത്തിയ പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന സൽമാൻ തസീറിനെ സുരക്ഷാ ജീവനക്കാരൻ തന്നെ വെടിവെച്ചു കൊന്നു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന ഷഹബാസ് ഭട്ടിയേയും ഇതേ കുറ്റമാരോപിച്ച് ഇതേ വർഷം തന്നെ കൊന്നു തള്ളി!അവസാനം 2018 ൽ തെളിവുകളുടെ അഭാവം മൂലം പാക്കിസ്ഥാൻ സുപ്രീം കോടതി അസിയയെ കുറ്റ വിമുക്തയാക്കി. രാജ്യം വിട്ട് പോവരുതെന്ന നിബന്ധനയും കൂടെയുണ്ടായിരുന്നു. പിന്നീട് 2019 ൽ, ഈ നിബന്ധന തീർന്നതിന് പിറ്റേന്ന് തന്നെ അസിയ കാനഡയിലേക്ക് രക്ഷപ്പെടുകയാണുണ്ടായത്. അതുകൊണ്ട് മാത്രം ഇന്നും അസിയ ജീവനോടെയിരിക്കുന്നു.

ലോകത്തെ ഞെട്ടിച്ച ഷാർലി ഹെബ്ദോ

പ്രവാചകനിന്ദയുടെ പേരിൽ ഏത് അറ്റവു വരെ പ്രതികാരം പോവാമെന്നതിന്റെ ഉദാഹരണമായിരുന്നു ഫ്രാൻസിലെ ഷാർലി ഹെബ്ദോ എന്ന ആക്ഷേപഹാസ്യ മാസികയുടെ ഓഫീസിൽ ഉണ്ടായ ആക്രമണം. മതം അടക്കം എന്ത് വിഷയത്തെയും മുഖം നോക്കാതെ വിമർശിക്കുക എന്നതായിരുന്നു ഷാർലി ഹെബ്ദോയുടെ രീതി. അങ്ങനെ അവർ പ്രവാചകന്റെ കാർട്ടുൺ വരച്ചു എന്നതാണ് രാജ്യാന്തര തലത്തിൽ തന്നെ പ്രശന്മായത്. എന്നാൽ പിന്നീടാണ് മനസ്സിലായത്, കടുത്ത പ്രകോപനമുള്ള പല കാർട്ടൂണുകളും ഷാർലി ഹെബ്ദോയുടെ പേരിൽ വ്യാജമായി സൃഷ്്ടിക്കപ്പട്ടതായിരുന്നു എന്നാണ്. തീർത്തും മാന്യമായ വിമർശനം ആയിരുന്നു അവർ നടത്തിയത്. പക്ഷേ അതിനുകൊടുക്കേണ്ടി വന്ന വില വലുതായിരുന്നു.

2015 ജനുവരി 7ന് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളുമായി മൂന്നംഗ തിവ്രവാദി സംഘം ഷാർലി എബ്ദോയുടെ ഓഫിസിലേക്ക് അതിക്രമിച്ചുകയറി നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മുഖ്യ പത്രാധിപർ സ്റ്റീഫെൻ ചാർപോണിയർ, വാരികയുടെ കാർട്ടൂണിസ്റ്റുകളായ ജോർജ് വൊളിൻസ്‌കി, ഴാങ് കാബട്ട്, അക കാബു, ടിഗ്‌നസ് എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പ്രവാചകനിന്ദയ്ക്കുള്ള പ്രതികാരമാണ് ആക്രമണമെന്ന് അക്രമികൾ പറഞ്ഞതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

പക്ഷേ ഇതുകൊണ്ട് കാര്യങ്ങൾ മൂടിവെക്കാൻ കഴിയുമെന്ന് കരുതിയവരെ ഫ്രാൻസ് ഇളിഭ്യരാക്കി. കുറച്ച് കോപ്പികൾ മാത്രം അടിക്കപ്പെട്ട ഷാർലി ഹെബ്ദോയുടെ കോപ്പികളുടെ പകർപ്പ് എടുത്ത പതിനായിരങ്ങൾ പാരീസിന്റെ തെരുവിൽ ഇറങ്ങി. കൂറ്റൻ ബഹുനില മന്ദിരങ്ങളുടെ മുകളിൽ വലിയ സ്‌ക്രീനുകളിൽ ഈ കാർട്ടൂണുകൾ പ്രത്യക്ഷപ്പെട്ടു. മതമൗലികവാദികൾ എന്ത് മറച്ചുവെക്കാൻ ആഗ്രഹിച്ചോ അത് പരസ്യമായി!

ഇന്നും ഷാർലിഹെബ്ദോ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തിനുമായി നിലകൊള്ളുകയാണ്. ഈയിടെ അവർ വിവാദ കാർട്ടൂണുകൾ പുന പ്രസദ്ധീകരിച്ചു. ഒരു മതത്തിനുമുന്നിലും മുട്ടുമടക്കില്ല എന്ന ധീരമായ നിലപാടാണ് അവർ എടുത്തത്. ( നാലഞ്ചുവർഷം മുമ്പ് നമ്മുടെ മാതൃഭൂമി പത്രം അവർ ഉദ്ദേശിക്കാത്ത രീതയിൽ ഒരു വാർത്തയിലൂടെ പ്രവാചകനിന്ദയിൽപെട്ടു. അന്ന് പത്രം കൂട്ടത്തോടെ ബഹിഷ്‌ക്കരിക്കപ്പെട്ടു. മാപ്പുപറഞ്ഞും കാലുപിടിച്ചും ആവുന്നത് ശ്രമിച്ചാണ് മാതൃഭൂമി അതിൽനിന്ന് ഊരിയത്. അതുപോലെ 'മീശ' വിവാദത്തിൽ ഹിന്ദുമതമൗലിക വാദികളുടെ സമ്മർദത്തിന് വഴങ്ങി ആ നോവൽ പിൻവലിച്ചും! രണ്ടു സ്ഥാപനങ്ങളുടെയും നട്ടെല്ലുകൾ തമ്മിലുള്ള വ്യത്യാസം നോക്കുക.)

ജോസഫ് മാഷിൽ നിന്ന് സാമുവൽ പാറ്റിയിലേക്ക്

ഇസ്്ലാമിസ്റ്റുകളുടെ ആക്രമണം പലതവണ ഉണ്ടായിട്ടുണെങ്കിലും മൂന്നുവർഷം മുമ്പ് ഫ്രാൻസ് ശരിക്കും നടുങ്ങിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കമ്പോൾ, ഷാർലിഹെബ്ദോയുടെ കാർട്ടൂണുകൾ കാണിച്ചുവെന്ന് പറഞ്ഞ് സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെ തലയറത്തുകൊന്നത് ലോകത്തെയും നടുക്കിയിരുന്നു.

സാമുവൽ പാറ്റിക്കും, ചോദ്യപേപ്പർ വിവാദത്തിൽ കുടുങ്ങി കൈ വെട്ടിമാറ്റപ്പെട്ട നമ്മുടെ ജോസഫ് മാഷിനും തമ്മിൽ അതിശയകരമായ സമാനകളാണുള്ളത്.
രണ്ടുപേരും ആരുടെയെങ്കിലും വികാരം വ്രണപ്പെടണമെന്ന് ബോധപൂർവം ഉദ്ദേശിച്ചിട്ടില്ല. പി.ടി. കുഞ്ഞുമുഹമ്മിദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിൽനിന്ന് ഒരു ഭ്രാന്തനും പടച്ചോനും തമ്മിലുള്ള സംഭാഷണ ശകലം എടുത്ത്, അനുയോജ്യമായ ചിഹ്നം ചേർക്കാനുള്ള ചോദ്യമായി കൊടുക്കുമ്പോൾ, ആ മുഹമ്മദിനെ ഈ മുഹമ്മദായി വ്യഖാനിക്കപ്പെടുമെന്ന് പ്രൊഫസർ ടി ജെ ജോസഫ് സ്വപ്നത്തിൽപോലും കരുതിയില്ല. രണ്ടിടത്തും അദ്ധ്യാപകരെ ഒറ്റിക്കൊടുത്തതിൽ വിദ്യാർത്ഥികളും പെടുന്നു. ഒരു പെൺകുട്ടി തന്നോട് ഈ ചോദ്യം എങ്ങനെ വന്നു എന്ന് ചോദിച്ചത് തന്റെ ആത്മകഥയിൽ ജോസഫ് മാസ്റ്റർ പറയുന്നുണ്ട്. പിന്നീട് അത് ഇസ്ലാമിക മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളിൽ വലിയ വാർത്തയാവുന്നു, സമരം ആളിക്കത്തുന്നു. (പ്രാദേശികമായി തീർക്കേണ്ട ഒരു സംഭവത്തെ എഴുതി പർവതീകരിപ്പിച്ച് സമരം നടത്തി, ചാനലുകൾ വാർത്തയാക്കി, കൈവെട്ടിലേക്ക് കാര്യങ്ങൾ എത്തിച്ചത്, മാധ്യമം അടക്കമുള്ള പത്രങ്ങളാണ്. എന്നിട്ട് കൈയറ്റ് കിടുക്കുന്ന ജോസഫ് മാഷിന് രക്തം കൊടുത്ത്, മാധ്യമം നടത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിക്കാർ മാതൃകയായി. സോളിഡാരിറ്റിക്കാർ നാവെടുത്താൽ ഈ രക്തക്കഥ നമുക്ക് കേൾക്കാം. എത്ര ഉദാത്തമായ ഇരവാദം.!)

സറ്റയറിലൂടെ കാര്യങ്ങൾ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു, ഫ്രാൻസിലെ അദ്ധ്യാപകൻ സാവുവൽ പാറ്റിയുടെ ക്ലാസും. ഒരു സംഭവം ക്ലാസെടുക്കുമ്പോൾ അതുമായി ബന്ധപ്പെട്ടതെല്ലാം കാണിച്ച് പഠിപ്പിക്കയാണ് അദ്ദേഹത്തിന്റെ രീതി. അങ്ങനെയാണ് ആ അദ്ധ്യാപകൻ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുമ്പോൾ ഷാർലി ഹെബ്ദോയുടെ വിവാദ കാർട്ടൂണുകൾ കാണിക്കുന്നത്. അല്ലാതെ ഇന്ന് രാവിലെ അൽപ്പം മതവിമർശനം ആവാം എന്ന അജണ്ടവെച്ച് ക്ലാസിലേക്ക് വന്നതല്ല. അപ്പോഴും അദ്ദേഹം പറഞ്ഞു. മുസ്ലിം വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ പുറത്തുപോകാം. ആ അദ്ധ്യാപകന്റെ ജനാധിപത്യബോധം നോക്കുക. കുറച്ചു കുട്ടികൾ അങ്ങനെ പുറത്തുപോയി. എന്നാൽ ഒരു പെൺകുട്ടി ഒളിഞ്ഞുനോക്കി കണ്ടെന്നും ഇത് ആ കുട്ടി വീട്ടിൽ അറിയിച്ചുവെന്നുമാണ് ഫ്രഞ്ച് പത്രങ്ങൾ എഴുതിയത്. തുടർന്ന് ഒരു കുട്ടിയുടെ രക്ഷിതാവാണ് നവമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച് ഈ അദ്ധ്യാപകനെ കൊലക്ക് കൊടുത്തത്. ഇയാളും അറസ്റ്റിലായിട്ടുണ്ട്.

അതുപോലെ മൂന്ന്കൂട്ടികൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നത് അന്വേഷണ ഏജൻസികളെ ഞെട്ടിച്ചിട്ടുണ്ട്. അദ്ധ്യാപകനെ കൊല്ലാൻ പോവുകയാണെന്ന് അവർക്ക് നന്നായി അറിയാമായിരുന്നത്രേ. ഇസ്ലാമിക തീവ്രാവാദിയിൽനിന്ന് പണം വാങ്ങി അവരാണ് അദ്ധ്യാപകനെ കാണിച്ചുകൊടുത്തത്! നോക്കുക, സ്വന്തം അദ്ധ്യാപകനെ ഒറ്റിക്കൊടുക്കുന്ന വിദ്യാർത്ഥികൾ. ഒരു കുട്ടിപോലും പറഞ്ഞില്ല, എക്കാലവും മാനവികതക്കും മതേതരത്വത്തിനും വേണ്ടി നിലനിന്ന വ്യക്തിയാണ് സാവുമൽ പാറ്റി എന്ന്. ഒരു മതവെറിയൻ ആയിട്ടാണ് അദ്ദേഹം ചിത്രീകരിക്കപ്പെട്ടത്. സമാനമായ അനുഭവം ആയിരുന്നു ജോസഫ് മാസ്റ്റർക്കും. സ്വന്തം കുട്ടികളും കോളജും അയാളെ ഒറ്റുകൊടുത്തു. ഒരു മതവെറിയൻ അല്ല ജോസഫ് മാസ്റ്റർ എന്ന് ആരും പറഞ്ഞില്ല. എത്രകാലമായിട്ട് അദ്ദേഹത്തെ ഈ നാടിന് അറിയാമായിരുന്നു.

'മതനിന്ദ ഞങ്ങളുടെ മൗലിക അവകാശം'

പക്ഷേ കേരളത്തിലെ ഭരണാധികാരികളിൽനിന്ന് പ്രകടമായ ഒരു വ്യത്യാസം ഫ്രാൻസിൽ ഉണ്ടായിരുന്നു. അവർ ഈ തീക്കളിയെ പത്തുവോട്ടിന്റെ പേരിൽ ന്യായീകരിച്ചില്ല. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രാൺ ആ സംഭവത്തിനുശേഷം ഇങ്ങനെ പറഞ്ഞു. 'മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്ന് ഞാൻ ആവർത്തിക്കുന്നു. അവസാന ശ്വാസംവരെ വിമർശിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയും ഞങ്ങൾ നിലകൊള്ളും. ലോകവ്യാപകമായി പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്ലാം. ഇത്തരം ക്രൂരതകൾ കൊണ്ടൊന്നും ഞങ്ങൾ അശേഷം ഭയപ്പെടില്ല'- പ്രവാചക നിന്ദ ആരോപിച്ച് തലവെട്ടി മാറ്റപ്പെട്ട സാമുവൽ പാറ്റി എന്ന അദ്ധ്യാപകന്, രാജ്യത്തിന്റെ പരമോന്നത പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയത പ്രസംഗത്തിലും മാക്രോൺ ഇക്കാര്യം ആവർത്തിച്ചു. ജനാധിപത്യത്തിലും അഭിപ്രായ സ്വതന്ത്ര്യത്തിലും വിശ്വസിക്കുന്നവർ ഇത് ഫ്രെയിം ചെയ്ത് സുക്ഷിക്കേണ്ടതാണെന്ന് ന്യൂയോർക്ക് ടൈംസ് എഴുതിയത് വെറുതെയല്ല.

പക്ഷേ ഇതോടെ മാക്രോണിന്റെ ടൈറ്റിലുകളും മാറിമറിഞ്ഞു. ഇസ്ലാമിക ലോകത്തിന്റെ ഇപ്പോഴത്തെ നമ്പർ വൺ ശത്രു ആരാണെന്ന് ചോദിച്ചാൽ അത് അമേരിക്കയും യഹൂദന്മാരും ഒന്നുമല്ല. മാക്രോൺ എന്നാണ് മറുപടി. ഇസ്ലാമോഫോബ്, അഴിമതിക്കാരൻ, തുടങ്ങി 15ാം വയസ്സിൽ സഹപാഠിയുടെ അമ്മയുമായി ഒളിച്ചോടിയ തെമ്മാടി എന്നൊക്കെ പറഞ്ഞാണ് അദ്ദേഹത്തിനെതിരായ വ്യക്തിഹത്യാ കാമ്പയിൻ, ഇസ്ലാമിക ഗ്രൂപ്പുകൾ ലോക വ്യാപകമായി നടത്തിയത്. പഴയപോലെ കൊല്ലാനുള്ള ഫത്വ ഇറക്കുന്നില്ലന്നേയുള്ളൂ. ഇറാനും, സൗദിയും, ഖത്തറും, തുർക്കിയും, ഒക്കെ ഫ്രാൻസിന്റെ ഉൽപ്പന്നങ്ങൾ ഇപ്പോൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെത്തു. കാരണം, ഫ്രഞ്ച് പ്രസിഡന്റ് ഒരു ഇസ്ലാമോഫോബ് ആണത്രേ. പക്ഷേ മാക്രാണും വിട്ടില്ല. ഇസ്ലാമിക മതവിദ്യഭ്യാസത്തിന് വരെ കടിഞ്ഞാണിട്ടുകൊണ്ട് അദ്ദേഹവും തിരിച്ചടിച്ചു. പക്ഷേ അതിശേഷവും ഫ്രാൻസിൽ തീവ്രാവാദി ആക്രമണം ഉണ്ടായി.

ഇസ്ലാമിസ്റ്റുകളുടെ ഈ നടപടി ഫ്രാൻസിൽ തീവ്ര വലതുപക്ഷത്തിന്റെ വളർച്ചക്കാണ് വഴിവെച്ചത്. അവർ ഉയർത്തിയ കടുത്ത ഭീഷണി മറികടന്നാണ്, മാക്രോൺ വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ച് പ്രസിഡന്റാവുന്നത്. നോക്കുക, മതനിന്ദയുടെ പേരിലുള്ള ഇസ്ലാമിക തീവ്രാവാദം ലോകമെമ്പാടും തീവ്ര വലതുപക്ഷത്തിനാണ് വളമിടുന്നത്. ഉദ്യപൂരിലെ രാജ്യത്തെ ഞെട്ടിച്ച അനിഷ്ഠ സംഭവം ആത്യന്തികമായി ഗുണം ചെയ്യുക, സംഘപരിവാറിന് തന്നെയാണ്. അല്ലെങ്കിൽ അവരേക്കാൾ തീവ്രമായ ഒരു വലതുപക്ഷം രാജ്യത്ത് ഉയർന്നുവരുന്ന കാഴ്ചയും നാം കാണേണ്ടിവരും. ഗ്രോത്രകാല മനോഭാവത്തിൽനിന്ന് മാറി ആധുനികതയുടെ വെളിച്ചം എല്ലായിടത്തും എത്തുമ്പോഴാണ് സമൂഹം പുരോഗമിക്കുന്ന എന്ന അടിസ്ഥാന തത്വം മതവെറിയാന്മാർ മറന്നുപോകുന്നു.

വാൽക്കഷ്ണം: ചോദ്യപ്പേപ്പർ വിവാദം ഉണ്ടായപ്പോൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞത് ഈ അദ്ധ്യാപകൻ ഒരു മഠയൻ ആണെന്നാണ്. അവിടെയാണ് ഫ്രാൻസും കേരളവും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. അദ്ധ്യാപകനെ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുന്നതായിരുന്നു ബേബിയുടെ പ്രസ്താനയെങ്കിൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ അടക്കമുള്ളവർ വിമർശിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുകയായിരുന്നു. മതനിന്ദ ഞങ്ങളുടെ മൗലിക അവകാശമാണെന്നാണ് മാക്രോൺ പറഞ്ഞത്. ബേബിയിൽനിന്ന് മാക്രോണിലേക്കുള്ള ദൂരം പ്രകാശവർഷങ്ങളാണ്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP