Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് മറക്കരുത്; ഇന്ത്യ ലോകത്തിൽ ഒരിടത്തുമുള്ള മുസ്ലീമിനും പൗരത്വം നിഷേധിച്ചിട്ടില്ല; രാജ്യം ഒരു മുസ്ലീമിനുനേരെയും വിവേചനം കാട്ടുന്നുമില്ല; ഇത് മതപീഡനം നേരിട്ടവർക്കുള്ള ഇളവ് മാത്രം; സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ വഴി എഴുവർഷം പൂർത്തിയായവർക്ക് പൗരത്വം നേടാം; അസം മോഡൽ എൻആർസി നടപ്പായാൽ പുറത്താവുക പത്തുകോടി ജനങ്ങൾ; സിഎഎയിൽ ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് കേസ് കൊടുത്ത് പിണറായിയും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം

മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് മറക്കരുത്; ഇന്ത്യ ലോകത്തിൽ ഒരിടത്തുമുള്ള മുസ്ലീമിനും പൗരത്വം നിഷേധിച്ചിട്ടില്ല; രാജ്യം ഒരു മുസ്ലീമിനുനേരെയും വിവേചനം കാട്ടുന്നുമില്ല; ഇത് മതപീഡനം നേരിട്ടവർക്കുള്ള ഇളവ് മാത്രം; സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ വഴി എഴുവർഷം പൂർത്തിയായവർക്ക് പൗരത്വം നേടാം; അസം മോഡൽ എൻആർസി നടപ്പായാൽ പുറത്താവുക പത്തുകോടി ജനങ്ങൾ; സിഎഎയിൽ  ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് കേസ് കൊടുത്ത് പിണറായിയും കൂട്ടരും പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയിരിക്കയാണ്. ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജി നൽകിയ പിണറായി സർക്കാർ, ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരമുള്ള തുല്യതയുടെ ലംഘനമാണ് പാർലമെന്റ് പാസാക്കിയ നിയമമെന്നും മുസ്ലിം ജനവിഭാഗങ്ങളോട്  വിവേചനം നിയമത്തിലൂടെ ഉണ്ടാകുന്നുവെന്നും ഹർജിയിൽ പറയുന്നു. എന്നാൽ ഇത് എത്രത്തോളം ശരിയാണ് എന്നതാണ് സോഷ്യൽ മീഡയിൽ അടക്കം ഉയരുന്ന ചോദ്യം.

പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണെന്നാണ് വസ്തുതകൾ പഠിക്കുമ്പോൾ മനസ്സിലാവുക. ഒന്ന് പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലേക്ക് കുടിയേറിയവർക്ക് വേണ്ടി മാത്രമുള്ളതാണ്. നിലവിലുള്ള ഒരു പൗരനെയും അത് ബാധിക്കുകയില്ല. കേരളാ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വം കേരളത്തിലെ പൗരന്മാരോട്. അല്ലാതെ കേരളത്തിലേക്ക് അനധികൃതമായി കുടിയേറിയവരോടല്ല. അതുകൊണ്ടുതന്നെ ഈ ഹർജിയുടെ സാംഗത്യം പടികിട്ടുന്നില്ല. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് പലപ്പോഴും സ്യൂട്ട് ഹർജികൾ ഫയൽ ചെയ്യാറുള്ളത്. ഇവിടെ കേരളം ഒരു കക്ഷിയേ അല്ല. കാരണം പൗരത്വം എന്നത് കേന്ദ്രത്തിന്റെ വിഷയമാണ്. അതിൽ സംസ്ഥാനത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. മാത്രവുമല്ല, ഇതിൽ ആർട്ടിക്കിൾ 14ന്റെ ലംഘനം ചൂണ്ടിക്കാട്ടി നിരവധി സംഘടനകൾ കേസ് കൊടുത്തിട്ടുണ്ട്. പിന്നെ ലക്ഷങ്ങൾ പൊടിച്ചുകൊണ്ട് എന്തിനാണ് കേരളവും കേസ് കൊടുത്തിരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ഈ വിഷയത്തിൽ തുടർച്ചയായ കള്ളങ്ങളാണ് യുഡിഎഫും എൽഡിഎഫും സംയുക്തമായി പ്രചരിപ്പിക്കുന്നത്. അസമിൽ നടന്നത് സ്പെഷൽ എൻആർസിയാണെന്ന് മറച്ചുവെച്ചുകൊണ്ട് ദേശവ്യാപകമായി ഇതാണ് നടപ്പാക്കുകയയെന്നാണ് പറയുന്നത്. ഇത് തെറ്റാണ് അസമിന്റെതേ് പ്രത്യേക പദവിയാണ്. സിറ്റിസൺഷിപ്പ് ബൈ രജിസ്ട്രഷൻ വഴി എന്നതാണ്
എഴുവർഷം പൂർത്തിയായവർക്ക് പൗരത്വം നേടാമെന്നുപോലും പലർക്കും അറിയില്ല.

ഇന്ത്യയിൽ ഒരോ പൗരനെയും രജിസ്റ്റർ ചെയ്ത് അവർക്ക് നാഷണൽ ഐഡന്റിറ്റി കാർഡ് കൊടുക്കുക എന്നതാണ് എൻആർസിയുടെ ലക്ഷ്യം. നിലവിൽ അത്തരം കാർഡില്ല. ഇന്ത്യയിൽ സിറ്റിസൻഷിപ്പ് കിട്ടുക എന്നതിന്റെ ഒരു മാർഗം മാത്രമാണ് ബൈ ബർത്ത് സിറ്റിസൺ ഷിപ്പ്. അതാണ് എൻആർസി. സിറ്റിസൺഷിപ്പ് ബൈ ബെർത്ത് കിട്ടാതെ എൻആർസിക്ക് പുറത്തുനിൽക്കുന്നവർക്ക് രജിസ്റ്റർ ചെയ്യാം. ബൈ ബർത്ത് സിറ്റിസൺഷിപ്പ്,
ബൈ ഡിസൻസ് സിറ്റിസൺഷിപ്പ്, ബൈ നാച്യുറലൈസേഷൻ, ബൈ രജിസ്‌ട്രേഷൻ എന്നിവ വഴി പൗരത്വം ലഭിക്കും. നിങ്ങൾ ഒരു  നിയമവിരുദ്ധ കുടിയേറ്റക്കാരൻ അല്ലാതിരിക്കയും, അയാൾ ഇന്ത്യയിൽ 7 വർഷം താമസിച്ചിട്ടുണ്ടെങ്കിൽ, അയാൾക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടെങ്കിൽ, സിറ്റിസൺഷിപ്പ് ബൈ രജിസ്‌ട്രേഷൻ കിട്ടും. ഒരാൾ പോലും അങ്ങനെ പുറത്തുപോവില്ല. എൻആർസി ലിസ്റ്റും അന്തിമമല്ല. അവർക്ക് ട്രിബൂണലിൽ പരാതി നൽകാം. ഹൈക്കോടതിയിൽ പോവാം, സുപ്രീംകോടതിയിൽ പോവാം. എന്നാൽ ഇതൊക്കെ മറച്ചൂവെച്ചുകൊണ്ട് എല്ലാവരും ഇറങ്ങിപ്പോവണം എന്ന പ്രചാരണമാണ് കേരളത്തിൽ പൊടിപൊടിക്കുന്നത്.

ഇത്രമാത്രം പേടിക്കേണ്ട എന്താണ് ഉള്ളത്?

തലയിണക്കിടയിൽ തിരിച്ചറിയൽ കാർഡ് സൂക്ഷിച്ച് വെക്കേണ്ട രീതിയിൽ കേരളത്തിലടക്കം ചകിതർ ആയിരിക്കയാണ് മുസ്ലിം സമൂഹം. ഇത് കുടിയേറ്റക്കാരെ മാത്രം ബാധിക്കുകയെന്ന് ആരും പറയുന്നില്ല. പൗരത്വ നിയമ ഭേദഗതി കൊണ്ട് ഒരു ഇന്ത്യൻ മുസ്ലീമിനും പ്രശ്നമില്ല എന്നാണ് യാഥാർഥ്യം. പ്രശ്നം പാക്ക്, ബംഗ്ലാ, അഫ്ഗാൻ അനധികൃത കുടിയേറ്റ മുസ്ലീങ്ങൾക്ക് മാത്രമാണ്. പൗരത്വ ഭേദഗതി ബില്ലിനെ മതേരവാദികൾ എതിർക്കുന്നത് മതത്തിന്റെ പേരും പറഞ്ഞ് ഒരു രീതിയുള്ള ഗുണമോ ദോഷമോ ആർക്കും പാടില്ല എന്ന വിശാല മാനവിക മുൻനിർത്തിയാണ്. പക്ഷേ നിയമപരമായി അത് ശരിയാണ്.

2019 ലെപൗരത്വ നിയമ ഭേദഗതി 1955ലെ പൗരത്വ നിയമത്തിൽ ഒരു ഒറ്റത്തവണ ഇളവ് മാത്രമാണ്. അല്ലാതെ പൗരത്വ നിയമം ഒട്ടാകെ മാറ്റിയിട്ടില്ല. ആ ഇളവ് 1955ലെ സിറ്റിസൺ ആക്റ്റിൽ കൂട്ടിച്ചേർക്കുന്നതിനു ഒരു ഭേദഗതി പാർലമെന്റിൽ പാസ്സാക്കണം. അതിനുള്ള ബിൽ ആയിരുന്നു പൗരത്വ ഭേദഗതി ബിൽ അഥവാ CAB. പാർലമെന്റ് ആ ബിൽ പാസ്സാക്കി നിയമം ആക്കിയതിനെയാണ് പൗരത്വ ഭേദഗതി ആക്റ്റ് അഥവാ CAA എന്ന് പറയുന്നത്. ഇത് പാർലമെന്റിന്റെ ഒരു നടപടി ക്രമം മാത്രമാണ്. പുതിയ നിയമം അല്ല ഉണ്ടാക്കിയത്. നിലവിലെ CA 1955ൽ ഒരു ഒറ്റത്തവണ ഇളവ് കൂട്ടിച്ചേർക്കുക മാത്രമായിരുന്നു.

ഈ ഒറ്റത്തവണ ഇളവ് എന്നത് എക്കാലത്തേക്കും എന്ന് തെറ്റിദ്ധരിക്കപ്പെട്ടതാണ് കുഴപ്പങ്ങൾക്ക് കാരണമായത്. ആ ഒറ്റത്തവണ ഇളവ് എന്തെന്നോ? 2014 ഡിസമ്പർ 31ന് മുൻപ് പാക്കിസ്ഥാൻ-ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് യാതൊരു രേഖയും ഇല്ലാതെ ഇന്ത്യയിൽ കുടിയേറിയ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിക്കാം എന്നതാണ് ആ ഇളവ്.  2014 ഡിസമ്പർ 31നു മുൻപ് കുടിയേറിവർക്ക് അനുവദിച്ച ഇളവിൽ മേപ്പടി മൂന്ന് രാജ്യങ്ങളിലെ മുസ്ലീങ്ങളുടെ പേര് ഇല്ല എന്നേയുള്ളൂ. 2015 ജനവരി ഒന്ന് മുതൽ ഇന്ത്യയിൽ കുടിയേറിയ പാക്ക്-ബംഗ്ലാ -അഫ്ഗാൻ മുസ്ലീങ്ങൾക്കുംഅതിനു മുൻപോ ശേഷമോ കുടിയേറിയ ലോക മുസ്ലീങ്ങൾക്കും 1955ലെ പൗരത്വ നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് പൗരത്വത്തിനു അപേക്ഷിക്കാം.മാത്രമല്ല, ലോകത്ത് ആകെ മൂന്ന് മുസ്ലിം രാജ്യങ്ങൾ മാത്രമല്ലല്ലോ ഉള്ളത്. ആ എല്ലാ മുസ്ലിം രാജ്യങ്ങളിലെയും എല്ലാ മുസ്ലീങ്ങൾക്കും 1955ലെ പൗരത്വ നിയമം അനുസരിച്ച് ഇപ്പോഴും പൗരത്വത്തിനു അപേക്ഷിക്കാം. ഇനി മുസ്ലീങ്ങളെ ഒഴിവാക്കിയതിനും അവർ പറയുന്നത് നായമാണ്. അതായത് ആ രാജ്യങ്ങൾ ഇസ്ലാമിക രാഷ്ട്രങ്ങളാണ്. ഇസ്ലാമിക രാഷ്ട്രങ്ങളിൽ മറ്റ് മതസ്ഥർ രണ്ടാം തരം പൗരന്മാർ തന്നെയാണ്. യാതൊരു സംശവുമില്ല.

1955ലെ സിറ്റിസൺ ആക്റ്റ് എന്നത് ഇന്ത്യൻ പൗരന്മാർക്ക് ഉള്ളതല്ല. അത് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവർക്ക് പൗരത്വം നൽകുന്നതുമായി മാത്രം ബന്ധപ്പെട്ട നിയമം ആണ്. അതാണ് ഇപ്പോഴും പ്രിൻസിപ്പിൾ നിയമം. ആ നിയമത്തിൽ കുടിയേറുന്ന വിദേശികൾക്ക് ഇന്ത്യൻ പൗരത്വം കൊടുക്കാൻ 11 വർഷം ഇന്ത്യയിൽ താമസിക്കണമായിരുന്നു. ഇപ്പോഴത്തെ ഭേദഗതിയിൽ ആറ് മേല്പറഞ്ഞ മൂന്ന് രാജ്യങ്ങളിലെ ആറ് മത വിഭാഗങ്ങൾക്ക് അത് അഞ്ച് വർഷം ആയി ചുരുക്കി . അപ്പോഴും 11 വർഷമായി ഇന്ത്യയിൽ താമസിക്കുന്ന പാക്ക് ബംഗ്ലാ-അഫ്ഗാൻ മുസ്ലീങ്ങൾക്ക് ഇവിടെ പൗരത്വത്തിനു അപേക്ഷിക്കാൻ തടസ്സം ഇല്ല. ഇപ്പോഴും പൗരത്വം കൊടുത്തു വരുന്നുമുണ്ട്. ആറ് മതവിഭാഗങ്ങൾക്ക് ആറ് വർഷത്തെ ഇളവ് കിട്ടി എന്നത് മാത്രമാണ് ആകെയുള്ള മാറ്റം. ബൈ ബർത്ത് സിറ്റിസൺ ഷിപ്പാണ് അസം എൻആർസിയിൽ പരിശോധിക്കുന്നത്. ബൈ രജിസ്ട്രഷൻ വഴി ഏത് മുസ്ലീമിനും രാജ്യത്ത് നിയമ പ്രകാരം പൗരത്വം നേടാം. ഇപ്പോൾ നൽകിയത് ഇളവുകൾ മാത്രമാണ്. അതും മതപീഡനം അനുഭവിക്കുന്നവർക്ക് മാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സംവരണ വിരുദ്ധ പ്രക്ഷോഭം പോലെയാണിത്. ഒരു ജാതിക്ക്‌ കൊടുത്ത ഇളവിനെ മറ്റുള്ളവർ ചോദ്യം ചെയ്യുന്നു.

സിഎഎ ആർട്ടിക്കിൾ 14ന്റെ ലംഘനമോ?

ഇക്കാര്യത്തിൽ നിയമ വിദഗ്ധനും, മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവേയുടെ വാക്കുകൾ ഓർക്കേണ്ടതാണ്. ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും, മുസ്ലീങ്ങൾക്കായി തടവറകൾ ഉണ്ടാക്കുകയാണെന്നുമുള്ള കുപ്രചാരണം നടക്കുമ്പോൾ, ഇത് പൂർണ്ണമായും ഭരണഘടനാപരമാണെന്നും തുല്യതയെക്കുറിച്ച് പറയുന്ന ആർട്ടിക്കിൽ 14,15,21 എന്നിവയുടെ ലംഘനം അല്ലെന്നുമാണ് ഹരീഷ് സാൽവേ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നത്. സംഘപരിവാർ അടക്കമുള്ള ഒരു പ്രസ്ഥാനങ്ങളോടും ചേർന്നു നിൽക്കാതെ രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തുകയും, അന്താരാഷ്ട്ര കോടതികളിൽപോലും ഇന്ത്യക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന സാൽവേയുടെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

തുല്യതയെന്നാൽ സിംഹങ്ങൾക്കും ചെമ്മരിയാടുകൾക്കും ഒരേ നിയമം എന്നല്ല എന്നാണ് അദ്ദേഹം ശക്തമായി വാദിക്കുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ മതപീഡനം നേരിട്ടവർക്ക് ഇളവുനൽകുകയാണ് ചെയ്യുന്നത്. ഇതിനർഥം മറ്റുസമുദായക്കായെ പൗരർ ആക്കില്ലഎന്നല്ല, അവർ അഭയം നേടാൻ നിലവിലുള്ള നടപടി ക്രമങ്ങൾ പാലിക്കണം. പീഡനം നേരിട്ട ഒരു വിഭാഗത്തിന് ഇളവ് നൽകുന്നത് ആർട്ടിക്കിൾ 14 അനുസരിച്ചുള്ള, തുല്യതക്ക് വിരുദ്ധമല്ല. - ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടുന്നു.

പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്കോ, ഭരണഘടനക്കോ വിരുദ്ധ വിരുദ്ധമല്ല.നിയമം ഭരണഘടനയുടെ 14,15,21 വകുപ്പുകൾക്ക് എതിരാണെന്നാണ് ആരോപണം.അത് ശരിയല്ല. .നിയമത്തിൽ പറഞ്ഞരിക്കുന്ന ആറു സമുദായങ്ങൾ പാക്കിസ്ഥാൻ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ എന്നിവടങ്ങളിലെ ന്യൂനപക്ഷങ്ങളാണ്. ആ രാജ്യങ്ങളിൽ മതപരമായി പീഡിപ്പിക്കപ്പെടുന്ന ന്യുനപക്ഷങ്ങൾക്കുവേണ്ടി മാത്രം രൂപീകരിച്ച നിയമമാണ് ഇത്. ഈ ന്യൂനപക്ഷങ്ങൾക്ക് സ്വാഭാവികമായി പൗരത്വം ലഭ്യമാകുന്നതിന് ഒരു പ്രത്യേക പദവി നൽകുകയാണ്, ഇതിലൂടെ ചെയ്തിരിക്കുന്നത്. അതിനർഥം മറ്റ് പൗരന്മാരെ ആക്കില്ല എന്ന അർഥമില്ല. അവർ അഭയം നേടാനുള്ള നടപടി ക്രമങ്ങൾ പാലിക്കണമെന്ന് മാത്രം. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനം ഒന്നും ഇതിലില്ല. ഭരണഘടനയുടെ 15ാം വകുപ്പ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ബാധകമായതാണ്. മറ്റുരാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ ഉദ്ദേശിച്ചല്ല. പൗരത്വം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ, ഇവർക്ക് ഈ വകുപ്പ് ബാധകമാവൂ.ഇന്ത്യയിൽ ജീവിക്കാനുള്ള  സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്
 ഈ വകുപ്പ്. ഇത് ഇന്ത്യയിൽ ജീവിക്കുന്നവർക്കുള്ള വകുപ്പാണ്. ഇന്ത്യയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉള്ളതല്ല.

ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, പാർസികൾ, ജൈനമതക്കാർ, ബുദ്ധമതക്കാർ, എന്നിങ്ങനെ എടുത്തുപറയുമ്പോൾ മുസ്ലീങ്ങളോട് വിവേചനമല്ലേ എന്നാണ് ചോദ്യം. നിയമത്തിലെ തുല്യതയെന്നാൽ സിംഹങ്ങൾക്കും ചെമ്മരിയാടുകൾക്കും ഒരേ നിയമം എന്നല്ല. മതപരമായ പീഡനമാണ് പൗരത്വ ഭേദഗതി ബില്ലിന്റെ അടിസ്ഥാനം. മതപരമായ പീഡനം അനുഭവിക്കുന്നവരെ, ( ഇസ്ലാമിക രാജ്യങ്ങളിലെ ന്യുനപക്ഷങ്ങളെ) സഹായിക്കാനാണ് ഈ നിയമം. ഈ രാജ്യങ്ങളിലെ മതഭൂരിപക്ഷത്തിന് മതപീഡനം അവകാശപ്പെടാനാവില്ല. പൗരത്വനിയമം, രാഷ്ട്രീയ സാമ്പത്തിക അഭയം തേടുന്നവർക്ക് ഉള്ളതല്ല. അതിനാൽ അതിൽ മുസ്ലീങ്ങൾ ഉൾപ്പെടുന്നില്ല.

നിലവിലുള്ള അഭയാർഥി നിയമങ്ങളിൽ ഇടപെടുന്നതല്ല പുതിയ നിയമം. അതിനാൽ മുസ്ലീങ്ങൾക്ക് നിലവിലുള്ള നിയമപ്രകാരം അഭയം തേടാം. പൗരത്വത്തിനും അപേക്ഷിക്കാം. - ഹരീഷ് സാൽവേ ചൂണ്ടിക്കാട്ടി. ശ്രീലങ്കയിലെ തമിഴരെ ഉൾപ്പെടുത്തിയട്ടില്ലല്ലോ എന്ന ചോദ്യത്തിന്, തമിഴരെ ആരും മതപരമായി പീഡിപ്പിക്കുന്നില്ലെന്നായിരുന്നു സാൽവേയുടെ മറുപടി. ഒരു തിന്മക്കെതിരെ കൊണ്ടുവന്ന നിയമം മറ്റുരാജ്യങ്ങളിലെ തിന്മകൾക്ക് പരിഹാരം ആവണമെന്നില്ലെന്ന് റോഹീങ്ക്യൻ പ്രശ്‌നം ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു. മാത്രമല്ല ബുദ്ധമതക്കാർ ഭൂരിപക്ഷമായ രാജ്യമാണ് മ്യാന്മാർ എങ്കിലും രാജ്യത്തിന് ഔദ്യോഗികമായി മതമില്ല. അതിനാൽ മ്യാന്മാർ പൗരത്വനിയമത്തിൽ ഉൾപ്പെടുന്നില്ല. റോഹീങ്ക്യക്കാർക്ക് കുടിയേറാൻ കഴിയുന്നില്ല, പൗരത്വം നൽകുന്നില്ല എന്നൊക്കെ പറയുമ്പോൾ, ആഫ്രിക്കൻ രാജ്യങ്ങളെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നുകൂടി ചോദിക്കാം. മൂന്ന് അയൽ രാജ്യങ്ങളിലെ മതപരമായി പീഡിപ്പിപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് പൗരത്വ നിയമം. അത് ലോകത്തിലെ എല്ലാരാജ്യങ്ങൾക്കും എല്ലാ മനുഷ്യർക്കും വേണ്ടിയാകണമെന്നില്ല. - അദ്ദേഹം പറഞ്ഞു.

മോദിക്കും ഷാക്കും എത്രയോ മുമ്പ് തുടങ്ങിയ പ്രശ്നം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തന്നെ തുടങ്ങിയതാണ് സത്യത്തിൽ അസമിലെ പ്രശ്‌നങ്ങൾ. കൊളോണിയൽ അധികാരികളുടെ ഉദാരമായ മനോഭാവം, ഫലഭൂയിഷ്ഠമായ ഭൂമി തേടി ബംഗാളിൽ നിന്ന് ആസാമിലേക്ക് കുടിയേറാൻ പലർക്കും പാത്സാഹിനമായി. പക്ഷേ അപ്പോഴേക്കും വംശീയ പ്രശ്‌നങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. 1931ലെ സെൻസസ് സൂപ്രണ്ട് സി.എസ്. മുള്ളൻ തന്റെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നതു. 'കഴിഞ്ഞ 25 വർഷത്തിനിടയിൽ പ്രവിശ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം കുടിയേറ്റമാണ്. അസമിലെ മുഴുവൻ സവിശേഷതകളെയും ശാശ്വതമായി മാറ്റാനും അസമീസ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും മുഴുവൻ ഘടനയെയും നശിപ്പിക്കാനും സാധ്യതയുള്ളതാണ്് ഇത്. കിഴക്കൻ ബംഗാളിൽനിന്നുള്ള ഭൂമിയോട് ആർത്തിയുള്ള കുടിയേറ്റക്കാരിൽ കൂടുതലും മുസ്ലിംങ്ങളാണ്'- ഹിന്ദുസ്ഥാൻ ടൈംസ് സെൻസ്സ് സൂപ്രണ്ടിന്റെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കുന്നു.

1951ലെ ആദ്യസെൻസസിൽ 80 ലക്ഷമായിരുന്നു അസമിലെ ജനസംഖ്യ. അന്നുതന്നെ എൻആർസിയും ഉണ്ടാക്കിയെങ്കിലും ഇത് ഒരു കരാർ ആയി മാറുന്നത് അസമിൽ 79 മുതൽ 85വരെ നടന്ന രക്തരൂക്ഷിതമായ വംശീയ കലാപത്തെ തുടർന്നായിരുന്നു. 85ൽ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിൽ ഉണ്ടാക്കിയ അസം കരാർ സത്യത്തിൽ കലാപം അവസാനിപ്പിക്കാനുള്ള ഒരു ഒത്ത് തീർപ്പ് ഫോർമുല കൂടിയായിരുന്നു. ഇതും വർഷങ്ങളോളം ആരും നടപ്പാക്കിയില്ല. 1951ലെ എൻആർസി തന്നെയായിരുന്നു അപ്പോളും നടപ്പാക്കിയത്. തുടർന്ന് വീണ്ടും കലാപം ഉണ്ടായപ്പോൾ, 2005-ൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനും ചേർന്നുണ്ടാക്കിയ കരാർ പ്രകാരം 1951-ലെ എൻ.ആർ.സി.യിൽ മാറ്റംവരുത്താനാരംഭിച്ചു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി തിരിച്ചയക്കണമെന്നു വ്യവസ്ഥ ചെയ്യുന്ന 1985-ലെ അസം കരാർ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2005ലെ കരാർ. അന്ന് മന്മോഹൻസിങായിരുന്നു രാജ്യ പ്രധാനമന്ത്രി. ബിജെപി ചിത്രത്തിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഈ കാലയളവിൽ സംസ്ഥാനത്തുടനീളമുണ്ടായ സംഘർഷങ്ങൾ കാരണം ഈ പുതുക്കൽ പൂർത്തിയാക്കാനായില്ല.

1971നു ശേഷം, കുടിയേറ്റ പ്രശ്‌നം മൂർധന്യാവസ്ഥയിൽ തുടരുന്ന സമയത്താണ്, 1979ൽ മംഗാൾദോയി ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഏകേദശം 45000 ബംഗ്ലാദേശികൾ വോട്ടുകൾ രേഖപ്പെടുത്തി എന്ന് ആരോപിക്കപ്പെട്ടു. തുടർന്നുണ്ടായ രാഷ്ട്രീയ കലാപങ്ങൾ അസം പ്രക്ഷോഭത്തിന് വഴിതെളിച്ചു. അസസാമീസ് സ്വത്വത്തിനും ജനസംഖ്യക്കും മേൽ ബംഗാളി ജനസംഖ്യ വർധിക്കുന്നതിനെതിരെ തുടങ്ങിയ ഈ സമരം പലതവണ അക്രമസ്വഭാവം പ്രകടിപ്പിച്ചു. അത് ഒടുവിൽ 1983ലെ നെല്ലി കൂട്ടക്കൊലയ്ക്കും വഴിവെച്ചു. ബ്രിട്ടീഷുകാരുടെ കാലത്ത് ആസാമിലേക്ക് കുടിയേറിപ്പാർത്ത, കിഴക്കൻ ബംഗാളിൽ വേരുകളുള്ള രണ്ടായിരത്തിലധികം മുസ്ലിംകളെ ആണ് വെറും ആറു മണിക്കൂർ സമയത്തിൽ കൂട്ടക്കൊല ചെയ്തത്. ഒടുവിൽ, ആറു വർഷം നീണ്ടുനിന്ന ആസാം മുന്നേറ്റം 1985ൽ ആസാം കരാറിലൂടെ (അമൈാ മരരീൃറ) അവസാനിച്ചു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി ആസാം മുന്നേറ്റത്തിലെ പ്രമുഖ കക്ഷികളായ ആസാം സ്റ്റുഡന്റ് യൂണിയനും ഓൾ ആസാം ഗനാ സംഗ്രാം പരിഷത്തുമാണ് ആസാം കരാറിൽ ഒപ്പു വെച്ചത്. ആസാം കരാർ പ്രസ്താവിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ഇവയാണ്. 1) 1971 മാർച്ച് 24 ന് ശേഷം ആസാമിലേക്ക് വന്ന എല്ലാവരും വിദേശികൾ ആണ്. 2) 1951ൽ തയാറാക്കിയ പൗരത്വ പട്ടിക പുതുക്കും. ഇതാണ് ഇപ്പോൾ നടപ്പാക്കുന്നത്.

അസം മോഡൽ എൻആർസി നടപ്പാക്കിയാൽ പുറത്താകുക പത്തുകോടി ജനങ്ങൾ

എറ്റവും രസാവഹം കേരളത്തിൽ ഇപ്പോഴും കോൺഗ്രസും മാർക്വിസ്റ്റ് പാർട്ടിയും ആസൂത്രിതമായി പറയുന്നത് കേരളത്തിലും രാജ്യവ്യാപകമായും നടപ്പാക്കുന്നത്് അസം മോഡൽ എൻആർസിയാണ്. എന്നാൽ ഇത് വ്യാപകമായ തെറ്റിദ്ധാരണയാണ്. മോദി സർക്കാർ ലക്ഷ്യമിടുന്ന അസം മാതൃകയിലുള്ള ദേശീയ പൗരത്വ പട്ടിക നടപ്പാക്കിയാൽ രാജ്യത്തെ പത്ത് കോടി ജനങ്ങൾക്ക് പൗരത്വം നഷ്ടപ്പെടുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ച പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ, അസമിലെ പൗരത്വ രജിസ്റ്റർ സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

പൗരത്വം ലഭിക്കുന്നതിനായി അസമിൽ 3.3 കോടി ജനങ്ങളാണ് അപേക്ഷ നൽകിയത്. ആദ്യകരട് പട്ടികയിൽ 40 ലക്ഷം പേർ പുറത്തായി. തുടർന്നുള്ള അപ്പീലുകളിൽ 22 ലക്ഷം പേർ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടു. 18 ലക്ഷം പേരുടെ അപേക്ഷകൾ നിരസിച്ചു. വീണ്ടും നടന്ന പരിശോധനയിൽ ഒരു ലക്ഷം പേർ കൂടി പുറത്തായി. അതോടെ 19 ലക്ഷം പേരാണ് ഇപ്പോൾ പൗരത്വ പട്ടികയിൽ നിന്നും പുറത്തായി തടങ്കൽ പാളയങ്ങളിലേയ്ക്കുള്ള യാത്രയും കാത്ത് കഴിയുന്നത്. ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് അസമിൽ ഉയർന്ന പ്രതിസന്ധികൾ ദേശീയ തലത്തിലും ഉയരുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

രണ്ട് കാര്യങ്ങളാണ് പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട് അസമിൽ പ്രതിസന്ധി സൃഷ്ടിച്ചത്- ഫാൾസ് പോസിറ്റീവ്സ്, ഫാൾസ് നെഗറ്റീവ്സ്. ഒരു രാജ്യത്തെ പൗരന് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പൗരത്വം നഷ്ടപ്പെടുന്നതാണ് ഫാൾസ് പോസിറ്റീവ്. കുടിയേറ്റക്കാർക്ക് പൗരത്വം നിർണയിക്കുന്നതിലുണ്ടാകുന്ന വീഴ്‌ച്ചയുടെ ഭാഗമായി പൗരത്വം ലഭിക്കുന്നതാണ് ഫാൾസ് നെഗറ്റീവ്. അർഹരായവർക്ക് പൗരത്വം നഷ്ടപ്പെടുന്ന ഫാൾസ് പോസിറ്റീവാണ് അക്രമത്തിനും ലഹളകൾക്കും കാരണമാകുന്നത്. അസമിലെ പൗരത്വ പട്ടികയിൽ 6.8 ശതമാനം ഫാൾസ് പോസിറ്റീവും 0.3 ശതമാനം ഫാൾസ് നെഗറ്റീവുമാണ്. ഇതാണ് അസമിലെ ഇപ്പോഴും തുടരുന്ന സംഘർഷങ്ങളുടേയും പ്രതിഷേധങ്ങളുടേയും കാരണം. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമ്പേൾ അർഹരായ പത്ത് കോടി പേർക്ക് പൗരത്വം നഷ്ടപ്പെടും. ഇത് ഗുരുതരമായ പ്രതിസന്ധിയാകും സാമൂഹ്യഘടനയിൽ സൃഷ്ടിക്കുകയെന്നും വിദഗ്ദ്ധർ പറയുന്നു.

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുമ്പോൾ 11കോടി ജനങ്ങൾക്ക് ആദ്യഘട്ടത്തിൽ പൗരത്വം നഷ്ടപ്പെടും. ഈ ഘട്ടത്തിൽ ഫാൾസ് പോസിറ്റീവിസിന്റേയും ( 8.8 ശതമാനം) ഫാൾസ് നെഗറ്റീവിസിന്റേയും (2 ശതമാനം) എണ്ണം തുല്യമായിരിക്കും. ചിലപ്പോൾ പൗരത്വം ലഭിക്കുന്നതിന് അർഹതയുള്ള 9.75 കോടി പേർ പട്ടികയിൽ നിന്നും പുറത്താകും. ചിലഘട്ടത്തിൽ പുറത്താകുന്ന അർഹരായവരുടെ എണ്ണം 12.25 കോടിയായി വർധിക്കും. ദേശീയതലത്തിൽ കുറഞ്ഞത് 53 കോടി ജനങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ നൽകണം. ഇത്രയധികം അപേക്ഷകൾ പരിഗണിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുള്ള കാര്യമാണ്.

അസമിലെ പൗരത്വ നിർണയവുമായി ബന്ധപ്പെട്ട 3.3 കോടി അപേക്ഷകൾ പരിഗണിക്കുന്നതിന് 52,000 സർക്കാർ ഉദ്യോഗസ്ഥരുടെ സേവനമാണ് ആവശ്യമായി വന്നത്. 35 മാസത്തെ ജോലികളാണ് ഇതിന് ആവശ്യമായി വന്നത്. എതിർപ്പുകൾ ഉണ്ടായ 38 ലക്ഷം അപേക്ഷകൾ തീർപ്പാക്കുന്നതിന് 13 മാസം വീണ്ടും ആവശ്യമായി വന്നു. ഈ സാഹചര്യത്തിൽ 125 കോടി ജനങ്ങളുടെ പൗരത്വ നിർണയം, ഒമ്പത് കോടി അപേക്ഷകൾ, 75 ലക്ഷം എതിർപ്പുകൾ എന്നിവ തികച്ചും ഭയാനകമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുന്നത്. കൂടാതെ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനായി സഹസ്രകോടികൾ ചെലവിടേണ്ടി വരുന്നത് യുക്തിസഹജമല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

മാത്രവുമല്ല അസമിൽ പുറത്തായ ഈ 19 കോടി ജനങ്ങളെ എവിടെയാണ് പാർപ്പിക്കുക. ഇന്ത്യയിലേക്ക് ഔദ്യോഗികമായി അഭയാർഥി പ്രവാഹം അംഗീകരിക്കപ്പെടാത്തതിനാൽ ഈ ആളുകളെ ബംഗ്ലാദേശ് സ്വീകരിക്കില്ല. മുപ്പതിനായിരത്തിൽ കൂടുതൽ ആളുകളെ പാർപ്പിക്കാൻ കഴിയുന്ന ഡിറ്റൻഷൻ സെന്റുകൾ അസമിൽ ഇല്ല. ഇനി ഈ 19 കോടി ജനങ്ങൾക്ക് ദിവസം മിനിമം നൂറുരൂപവെച്ച് ചെലവ് കൂട്ടിനോക്കൂ.രാജ്യം പാപ്പരവാൻ അധികം സമയമൊന്നും വേണ്ട. ഇനി രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കി, 10കോടി ജനങ്ങൾ പുറത്തായാൽ നാം എവിടെ പാർപ്പിക്കും.ഒരു സർക്കാറും അത്തരമൊന്നും ചെയ്യില്ല എന്ന് വ്യക്തം. ഇനി പുറത്താക്കുന്നവർ എത് പാർട്ടിയുടെ വോട്ട് ബാങ്ക് ആണെന്ന് നോക്കുക.

അസമിൽ 19ലക്ഷം പുറത്തായാവിൽ 13ലക്ഷവും ഹിന്ദുക്കളാണെന്നാണ് പറയുന്നത്. ഇതിന് കൃത്യമായ കണക്കില്ല.കാരണം പൗരത്വ രജിസ്റ്ററിൽ മതം രേഖപ്പെടുത്തുന്നില്ല.തീർത്തും മതേതരമാണ് പൗരത്വ രജിസ്റ്റർ. ബിജെപി നേതാവ് രാം മാധവിന്റെ നേതൃത്വത്തിൽ വിവിധ സംഘപരിവാർ സംഘടനകൾ നടത്തിയ രഹസ്യ സർവേയിലാണ് പുറത്തായവർ ഹിന്ദുക്കളാണെന്ന് കണ്ടെത്തിയത്രേ. ഇതോടെ ബിജെപി ശരിക്കും പെട്ടു. സ്വന്തം വോട്ടുബാങ്ക് പുറത്തായി. ഇപ്പോൾ സിഎഎ കൊണ്ടുവന്നപ്പോൾ അസമികൾ പറയുന്നത് ഇത് ലിസ്റ്റിൽ നിന്ന് പുറത്തായ ഹിന്ദുക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണെന്നാണ്. അസം ഒരു ഡംബിങ്ങ് യാർഡ് അല്ല എന്ന പറഞ്ഞാണ് അസമികൾ തെരുവിൽ ഇറങ്ങിയത്. അല്ലാതെ പൗരത്വഭേദഗതിയെ എതിർത്തുകൊണ്ടല്ല. അസം ഗണപരിഷത്ത് അടക്കമുള്ള ഘടകകക്ഷികൾ കൂടി എതിർത്തതോടെ ഇവിടെ ബിജെപി തീർത്തും  ഒറ്റപ്പെട്ട നിലയിലായി. ഇതേ പുലിവാൽ രാജ്യവ്യാപകമായി നടപ്പിലാക്കി സ്വന്തം വോട്ടുബാങ്കിനെ വെറുപ്പിക്കാൻ മാത്രം മണ്ടന്മാരാണ് മോദിയും അമിത്ഷായുമെന്ന് കരുതരുത്. രാജ്യത്ത് എൻആർസി നടപ്പാക്കിയാൽ പുറത്താകുമെന്ന് കരുതുന്ന പത്തുകോടിയിൽ 7 കോടിയും ഹിന്ദുക്കൾ തന്നെയായിരിക്കും. കാരണം നേരത്തെ പറഞ്ഞ 
ഫാൾസ് പോസറ്റീവ് ഘടകവും പ്രവർത്തിക്കുക അങ്ങനെയാണ്‌. ഒരു രാജ്യത്തെ പൗരന് രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കാരണത്താൽ പൗരത്വം നഷ്ടപ്പെടുന്നതാണ് ഫാൾസ് പോസിറ്റീവ് എന്നു പറയുന്നത്. ഇത് റാൻഡം ആയാണ് പ്രവർത്തിക്കുക. അപ്പോൾ നിലവിലുള്ള പോപ്പുലേഷൻ അംശബന്ധം തന്നെ ആവർത്തിക്കും.

ഇതിനർത്ഥം പുറത്താവുന്നവർ ഉടനെ വിദേശികളായി കണക്കാക്കപ്പെടും എന്നല്ല. പക്ഷേ രാജ്യത്ത് ഒരു പൗരന് ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും അവരിൽ നിന്ന് ഇല്ലാതാകും. ഫോറിൻ ട്രിബ്യൂണലിന്റെ അനുവാദമില്ലാതെ ഇവരെ അവിടെ തടഞ്ഞുവെക്കാനോ നാടുകടത്താനോ ആർക്കും അവകാശമില്ല. ഇവരുടെയെല്ലാം ജീവിതവും ഭാവിയും അനിശ്ചിതത്വത്തിലാണ്.പക്ഷേ ഇതിനടെ സുപ്രീം കോടതി അതിശക്തമായി ഇടപെട്ടിരിക്കുന്നു. ഈ പട്ടികയുടെ അടിസ്ഥാനത്തിൽ ആരെയും പുറത്താക്കില്ലെന്നും അന്തിമ പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം മാത്രമേ മുന്നോട്ടുപോകൂ എന്നും കേന്ദ്ര സർക്കാർ കോടതിയിൽ ഉറപ്പു നൽകിയിട്ടുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരെയും വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കുമെന്നും ഈ പട്ടികയുമായി അതിനൊരു ബന്ധവുമില്ലന്നും തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. നീതിപൂർവകമായ നടപടിക്രമങ്ങൾ സംബന്ധിച്ച് എല്ലാ വിശദാംശങ്ങളും സർക്കാർ കോടതിക്ക് നൽകും.

കേരളത്തിൽ ജനിച്ച ഒരാളുടെ മാതാപിതാക്കളുടെ രേഖ പരിശോധിക്കില്ല

അസമിലെ പൗരത്വ രജിസ്റ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും പിതാവ് ആരാണ് മാതാവ് ആരാണ് എന്ന് തപ്പിപ്പോയി കണ്ട് തെളിയിക്കേണ്ടി വരുമെന്ന ശുദ്ധ വിവരക്കേടാണ് കേരളത്തിൽ ചില സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. പക്ഷേ ഇത് അസമിന് മാത്രമുള്ളതാണെന്ന് അവർക്ക് അറിയില്ല. നെല്ലി കൂട്ടക്കൊലപോലെയുള്ള സംഭവങ്ങളിൽ ചകിതനായ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഒപ്പുവെച്ച അസം കരാർ പ്രകരമാണണിത്. ഇവിടെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. 1985 ൽ സിറ്റിസൺഷിപ്പ് ആക്ട് 6എ പ്രകാരം അസം അക്കോർഡിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്. ഇന്ത്യയിൽ 1950 നും 1987നും മധ്യേ ജനിച്ച എല്ലാവരും ഇന്ത്യൻ പൗരന്മാരാണ്. മാതാപിതാക്കളിൽ ഏതെങ്കിലുമൊരാൾ ഇന്ത്യൻ പൗരനായാൽ 1987 നും 2003 നും മധ്യേ ഇന്ത്യയിൽ ജനിച്ചവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കും. 2003ന് ശേഷം ഇന്ത്യയിൽ ജനിച്ചവരുടെ അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാരാണെങ്കിൽ കുട്ടികളും ഇന്ത്യൻ പൗരന്മാരാകും. എന്നാൽ അസമിൽ ഇതല്ല അവസ്ഥ.അസം കരാർ പ്രകാരം അസമിലെ ഒരു വ്യക്തിക്ക് ഇന്ത്യൻ പൗരത്വം ലഭിക്കണമെങ്കിൽ ആ വ്യക്തിയോ ആ വ്യക്തിയുടെ പൂർവികരോ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ലെന്ന് ചുരുക്കം. മാതാപിതാക്കൾ മാർച്ച് 24, 1971 മുമ്പ് അസമിൽ ജീവിച്ചിരുന്നിരിക്കണം. 1971 കട്ട് ഓഫ് ഡേറ്റായി വെക്കുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം. കാരണം അപ്പോഴാണ് ബംഗ്ലാദേശ് വിമോചനം ഉണ്ടാവുകയും ഇന്ത്യയിലേക്ക് ലക്ഷക്കണക്കിന് ആളുകളുടെ അഭയാർഥി പ്രവാഹം ഉണ്ടാകയും ചെയ്തത്.

ഇത് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ ബാധകമല്ല. നാം പിതാവിന്റെയോ പൂർവികന്റെയോ രേഖ ഹാജരാക്കേണ്ട കാര്യമില്ല. കാരണം ഇവിടെ അസം കരാറില്ല. ബംഗ്ലാദേശ യുദ്ധമില്ല. അഭയാർഥി പ്രവാഹവുമില്ല. ഇതൊന്നും മനസ്സിലാക്കാതെ സുബൈദും സുനിതയും ഒന്നിച്ചു വന്നാൽ സുനിതക്ക് പൗരത്വം കിട്ടുകയും സുബൈദ പുറത്താകുകയും ചെയ്യുമെന്ന് പറഞ്ഞ് മുസ്ലീങ്ങളുടെ മനസ്സിൽ ഭീതിയുടെ തീപ്പൊരി വിതറിയിടുന്നവർക്ക് നല്ല നമസ്‌ക്കാരം പറയാനേ കഴിയൂ. സുനിതയും സുബൈദയും ആദ്യം വന്നാൽ സുബൈദയെ പരിഗണിക്കുന്ന രാജ്യമാണിത്. തൊഴിലിലും വിദ്യാഭ്യാസത്തിലുമൊക്ക ഭരണഘടനപരമായ ന്യുനപക്ഷ അവകാശങ്ങളും സംരക്ഷണങ്ങളും ഈ രാജ്യത്തുണ്ട്. ഡ്രൈവിങ്് ലൈസൻസും, പാസ്‌പോർട്ടും വോട്ടർ തരിച്ചറിയൽ കാർഡും അടക്കും ഇരുപതോളം രേഖകൾ പൗരത്വ രേഖയായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഈ നാട്ടിലെ ആരും പുറത്തുപോവേണ കാര്യവും വരുന്നില്ല. അതോടൊപ്പം കൃത്യമായ രേഖകളില്ലാത്ത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനും കഴിയും. എന്നാൽ അസമിൽ അങ്ങനെയല്ല. ഇന്ത്യയിൽ ജനിച്ചതുകൊണ്ടോ, മാതാപിതാക്കൾ ഇന്ത്യൻ പൗരന്മാരായതുകൊണ്ടോ മാത്രം അസമിലുള്ളവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കില്ല. ആ വ്യക്തിയുടെ പൂർവികർ മാർച്ച് 24, 1971 ന് മുമ്പ് അസമിൽ ജീവിച്ചിരിക്കണം എന്ന് തെളിയിക്കാൻ ആവണം. നിരവധിപേർ പുറത്തായതും അങ്ങനെയാണ്. ഇതിനെ എങ്ങനെ ക്രമവത്ക്കരിക്കാം എന്നും ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിലാണ്. അതായത് മോദിയും അമിതഷായും തലകുത്തി മറിഞ്ഞാലും ഈ രാജ്യത്തുനിന്ന് മുസ്ലീങ്ങളെ കൂട്ടത്തോടെ ആട്ടിപ്പായിപ്പിക്കൽ നടക്കില്ല എന്ന് ചുരുക്കം.

ഈ രേഖകൾ ഹിന്ദുവിനും മുസൽമാനും തുല്യമാണ്. ഇനി രേഖയില്ലാത്ത ഹിന്ദു ഞാൻ പാക്കിസ്ഥാനിലെ മത അഭയാർഥിയാണെന്ന് പറഞ്ഞാൽ അത് തൊണ്ട തൊടാതെ വിഴുങ്ങി പൗരത്വം തെളിയിക്കാൻ മാത്രം വിഡ്ഡികളല്ല നമ്മുടെ സംവിധാനമെന്ന് അറിയുക. അതിന് അവിടുത്തെ രേഖകളും ഡിജറ്റിൽ എവിഡൻസുമൊക്കെ ആവശ്യമാണ്. ഇനി എൻആർസി വരുന്നതിന് മൂന്ന്വർഷം മുമ്പുതന്നെ സിഎഎ ബിജെപി അവതരിപ്പിച്ചിരുന്നു. അന്ന് രാജ്യസഭയിൽ ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് തള്ളിപ്പോവുകയായിരുന്നു.എൻആർസിയില്ലാതെ സിഎഎ നടപ്പാക്കാൻ കഴിയില്ല എന്നത് തെറ്റാണ്‌. ഇത് പൊതുമാപ്പുപോലത്തെ ഒരു സംവിധയാനമാണ്. ഇതിന്റെ ഗണഭോ്കതാക്കൾ സ്വയം വെളിപ്പെടുത്തിക്കൊള്ളും. ഉദാഹരണമായി അഫഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിൽ എത്തിയ സിഖ് സമൂഹം ഇയിടെ ബിജെപി ആ്ക്റ്റിങ്ങ് പ്രസിഡന്റ് ജെപി നദ്ദയെ വന്നുകണ്ട്, അഭിനന്ദനം അറിയിച്ചിരുന്നു. ഈ ഇളവ് അവർക്ക് പലർക്കും പ്രയോജനപ്പെടും. അതായത് എൻആർസി ഇല്ലാതെയും സിഎഎ നടപ്പാക്കാം എന്ന് ചുരുക്കം.

എൻആർസി നടപ്പാക്കാതിരിക്കാൻ കഴിയമോ?

പൗരത്വ രജിസ്റ്റർ ബീഹാറിൽ നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പിണറായി വിജയനും മമത ബാനർജിയും ഒക്കെ ഇത് പോലെ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അസമിൽ ആണ് എൻആർസി നടപ്പാക്കിയത്. അതൊരു പ്രത്യേക സാഹചര്യത്തിലായിരുന്നു. ബംഗ്ലാദേശിൽ നിന്ന് വലിയ തോതിൽ കുടിയേറ്റം ഉണ്ടായപ്പോൾ അവരെ തിരിച്ചയയ്ക്കാനും അസാം പൗരന്മാരെ തിരിച്ചറിയാനും പൗരത്വ രജിസ്റ്റർ ഉണ്ടാക്കണം എന്ന് പറഞ്ഞ് ദീർഘകാല പ്രക്ഷോഭങ്ങൾ ഉണ്ടായി. അങ്ങനെ പ്രക്ഷോഭകാരികളും അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും തമ്മിലുള്ള കരാറിന്റെ പുറത്താണ് ആസാമിനു മാത്രമായി ചഞഇ ഉണ്ടാകുന്നത്.

ഇന്ത്യയ്ക്ക് പൊതുവായി ഒരു പൗരത്വ രജിസ്റ്റർ വേണം എന്ന ആവശ്യം വളരെ മുൻപ് മുതലേ നിലവിലുണ്ട്. എല്ലാ രാജ്യങ്ങൾക്കും പൗരത്വ രജിസ്റ്റർ ഉണ്ട്. ഇന്ത്യയ്ക്കും അങ്ങനെ ഒരു രജിസ്റ്റർ കൂടിയേ തീരൂ. അത് എന്നെങ്കിലുമായി ഉണ്ടാക്കും. ആ രജിസ്റ്റർ പ്രകാരമായിരിക്കും ഭാവിയിൽ സർക്കാർ പല പദ്ധതികളും ആസൂത്രണം ചെയ്യുക. എന്നാൽ നിലവിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കാനുള്ള ഒരു ആലോചനയും സർക്കാരിൽ നടന്നിട്ടില്ല. ആകെ സംഭവിച്ചത് പൗരത്വ നിയമ ഭേദഗതി ബില്ലിൽ ചർച്ചയ്ക്ക് മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ത്യയൊട്ടാകെ അസമിലെ പോലെ എൻആർസി തയ്യാറാക്കും എന്ന് മാത്രമാണ്. അസമിലെ പോലെ എന്നാൽ അസമിലെ മാതൃകയിൽ എന്നല്ല. അസമിലെ സാഹചര്യം വേറെ ഒരു സ്റ്റേറ്റിലും ഇല്ല. അസമിലെ പോലെ എന്ന് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടു.

എൻആസി ഇന്ത്യ ഒട്ടാകെ നടപ്പാക്കും എന്ന് അമിത് ഷാ ലോക സഭയിൽ പറഞ്ഞാൽ അതോടെ നടപ്പാക്കലിനു ആരംഭമായി എന്നല്ല. അത് സാന്ദർഭികമായി പറഞ്ഞ ഒരു വാചകം മാത്രമാണ്. അതും തെറ്റിദ്ധരിക്കപ്പെട്ടു. ഇന്ത്യ ഒട്ടാകെ എൻആർസി നടപ്പാക്കണമെങ്കിൽ മന്ത്രിസഭയിൽ തീരുമാനം ആകണം. അതിനുള്ള നിയമ നിർമ്മാണം മുതൽ പല കടമ്പകളും തരണം ചെയ്യണം. 2011ൽ തുടങ്ങിയ ചജഞ ഇനിയും പൂർത്തിയായിട്ടില്ല. ഇന്ത്യ ഒട്ടാകെ നടപ്പാക്കും എന്ന് അമിത് ഷാ പറഞ്ഞെങ്കിലും അത് എപ്പോൾ ആരംഭിക്കുമെന്നോ അവസാനിക്കുമ്പോൾ ആരാണ് പ്രധാനമന്ത്രി എന്നോ ആരൊക്കെയായിരിക്കും മുഖ്യമന്ത്രിമാർ എന്നോ ഇപ്പോൾ പ്രവചിക്കാൻ കഴിയില്ല. എൻആർസി യെ കുറിച്ച് സർക്കാർ ഇനിയും ആലോചിച്ചിട്ടില്ല എന്ന് പ്രധാനമന്ത്രി പറഞ്ഞത് ഒരു വസ്തുത മാത്രമാണ്. എന്നാൽ അത് സമരക്കാരുടെ വിജയം എന്നാണ് ചില നേതാക്കൾ വിലയിരുത്തിയത്. അത് വിവരക്കേട് കൊണ്ടാണ്.

മറ്റൊന്ന്, ഇനി അതേത് സർക്കാരായാലും ഇന്ത്യയൊട്ടാകെ എൻആർസി നടപ്പാക്കുക അസം പോലെ ഓരോ സംസ്ഥാനത്തും പ്രത്യേകം പ്രത്യേകം ആയിരിക്കില്ല. ഇന്ത്യ ഒട്ടാകെ അസം ഒഴിച്ച് എല്ലാ സംസ്ഥനങ്ങൾക്കും ബാധകമാകുന്ന ഒരൊറ്റ നിയമത്തിൻ കീഴിലായിരിക്കും. അപ്പോൾ ഇത് എന്റെ സംസ്ഥാനത്ത് പറ്റില്ല, നടപ്പാക്കില്ല എന്ന് ഒരൊറ്റ മുഖ്യമന്ത്രിക്കും പറയാൻ കഴിയില്ല. അങ്ങനെയൊരു സ്വയംഭരണ സംസ്ഥാനം ഇന്ത്യയിൽ ഇല്ല. പാർലമെന്റ് പാസ്സാക്കി ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാകും. അത് പറ്റില്ല, നടപ്പാക്കില്ല എന്ന് പറയുന്ന മുഖ്യമന്ത്രിമാർ എങ്ങെനെയാണ് പറയുക. സിഎഎ ഇപ്പോൾ രാജ്യത്തെ നിയമം ആണ്. അത് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റും നടപ്പാക്കും. ഇനി എൻആസിഎന്നാണ് നിയമം ആകുക എന്ന് അറിയില്ല. നിയമം ആയാൽ അതും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കും. അല്ലാതെ കേരളത്തിനായി മാറിനിൽക്കാൻ കഴിയുമെന്നത് വെറും വാചകമടി മാത്രമാണ്.

മതം കൊണ്ടുള്ള കളി തീക്കളി

കാര്യങ്ങൾ ഇങ്ങനെയാക്കെ ആയിരിക്കേ എന്തിനാണ് ഈ രീതിയിൽ പ്രചാരണം നടത്തുന്നത് എന്ന് ചോദിച്ചാൽ ഒറ്റ മറുപടിയേ ഉള്ളൂ. വോട്ട്. ചകിതരായ ന്യുനപക്ഷ സമുദായങ്ങളുടെ വോട്ട് കൂട്ടത്തോടെ പെട്ടിയിൽ വീഴുമെന്ന് കരുതിയാണ് അവർ ഈ പരിപാടി നടത്തുന്നത്. പക്ഷേ മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇവർ മറക്കുന്നില്ല. തൊടുപുഴ ന്യുമാൻ കോളജിലെ ചോദ്യപേപ്പർ സംഭവം വളർന്ന് വളർന്ന് എങ്ങനെ ഒരു അദ്ധ്യാപകന്റെ കൈപോയി എന്ന് നാം മനസ്സിലാക്കണം. കേരളത്തിലെതടക്കം മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാർ ആണെന്ന് തോന്നൽ സൃഷ്ടിക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക. ആടുമേക്കൽ സംഘങ്ങൾ എന്നപേരിൽ എത്രയോ പേർ ഐഎസിൽ എത്തിയത് ഈ കൊച്ചുകേരളത്തിൽ നിന്നുമാണ്. ഇരവാദവും സ്വത്വഷുഡുവാദവും ആളിക്കത്തിച്ചാൽ എന്താണ് സംഭവിക്കുക. പതുക്കെ അത് ഭീകരവാദത്തിലേക്ക് തന്നെയാണ് നീങ്ങുക. പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയും, എൻഡിപിഐയും അടക്കമുള്ള സംഘടനകൾ ഈ വിഷയം കത്തിക്കുന്നത് നോക്കുക.

ശബരിമല കേരളത്തിലെ സംഘികളുടെ സുവർണ്ണാവസരം ആണെങ്കിൽ, കേരളത്തിലെ സുഡാപ്പികളുടെ സുവർണ്ണാവസരമാണ് പൗരത്വ ഭേദഗതി ബിൽ. വർഗീയത കൗണ്ടർ വർഗീയതെയെയാണ് വളർത്തുക. മതത്തെ തുക്കിനോക്കാൻ കൈവിറക്കുന്ന, മതേതര വാദികൾ നാടിന്റെ ശാപം ആയിരിക്കയാണെന്നത് എത്ര ശരിയാണ്. ഭരണഘടന ഉയർത്തിപ്പിടിച്ച് നടത്തേണ്ട സമരങ്ങൾക്ക് പകരം മതഗ്രന്ഥങ്ങൾ ഉയർത്തിപ്പടിക്കുന്ന സമരങ്ങളും, ഇൻഷാ അള്ളാ ഇൻക്വിലാബ് എന്ന മുദ്രാവാക്യവും സമുഹത്തിൽ ശക്തമായ ധ്രുവീകരണം തന്നെയാണ് ഉയർത്തുന്നത്. ഒരു പക്ഷേ ഈ ധ്രുവീകരണമാണ് തന്നെയാണ് മോദിയും അമിത്ഷായും ആഗ്രഹിക്കുന്നത്. എന്നും ഹിന്ദു-മുസ്ലിം എന്ന രീതിയിൽ രാജ്യം വിഭജിച്ച് നിൽക്കണമെന്നും അതുവഴി ഹിന്ദു ധ്രുവീകരണം വഴി അധികാരത്തിൽ ഏറാമെന്നും അവർ കരുതുന്നു. ബിജെപിയെ എക്കാലവും തുണച്ചത് ഈ ധ്രുവീകരണമാണ്. അത് മനസ്സിലാക്കായെ ബിജെപി ഒരുക്കിയ കെണിയിൽ വീണുപോവുകയാണ്, മറ്റ് കക്ഷികൾ ചെയ്തതെന്ന് ചുരുക്കം.

വാൽക്കഷ്ണം: ഇതുസംബന്ധിച്ച് മരണമാസ് ഡയലോഗ് പറഞ്ഞത് നടൻ മാമുക്കോയയാണ്. ഒരു പട്ടി കടിക്കാൻ വന്നാൽ എന്താണ് ചെയ്യുക.യോഗം കൂടി തീരുമാനിക്കയാണോ എന്ന് മാമുക്കോയ ചോദിക്കുന്നു. അതുപോലെ വേണം രാജ്യത്ത് നിന്ന് പുറത്താക്കാൻ വരുന്നവരെ നേരിടണ്ടേത്. ഈ രീതിയിലുള്ള ആത്മവിശ്വാസമാണ് നാം ഉയർത്തോണ്ടത്. അല്ലായെ മലപ്പുറം കത്തിയും പച്ചപ്പട്ടയും വെച്ച്  1921 ആവർത്തിക്കുമെന്ന് പറഞ്ഞ് പ്രകടനം നടത്തി മത ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നത് ശരിക്കും തീക്കളി തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP