Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

സുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ

എം റിജു

ന്യൂഡൽഹി: ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പ്രശസ്തനായ മാധ്യമ പ്രവർത്തകൻ ആരാണെന്ന് ചോദിച്ചാൽ റിപ്പബ്ലിക്ക് ടീവിയിലെ അർണബ് ഗോസ്വാമി എന്ന പേരാണ് ഉത്തരമായി ലഭിക്കുക. പക്ഷേ മാധ്യമപ്രവർത്തനത്തെ ഏകപക്ഷീയവും, ഊഹാധിഷിഠിതവും, സെൻസേഷണലും ആക്കിയതിന് അദ്ദേഹം വളരെയധികം വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 'ഫെയർ ജേണലസിത്തിന്റെ കശാപ്പുകാരൻ' എന്നാണ്   അരുന്ധതീറോയ് അർണബിനെ ഒരിക്കൽ വിമശിച്ചത്. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് സംസാരിക്കാൻപോലും അനുവദിക്കാതെ ആക്രമിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ  ശൈലിയും ഏറെ വിമർശിക്കപ്പെട്ടു. അതോടൊപ്പം ബിജെപിയോടുള്ള അർണബിന്റെ ചായ്‌വും, മോദിയോടുള്ള വിധേയത്വവും, പല തവണ വിമർശിക്കപ്പെട്ടു.

പക്ഷേ അർണബ് ഇപ്പോൾ ഏറ്റവും അധികം വിചാരണ ചെയ്യപ്പെടുന്നത് മൂൻ ജീവനക്കാരിൽനിന്നാണ്. ഒന്നിനു പിറകെ ഒന്നായി റിപ്പബ്ലിക്ക് ടീവിയിൽ നിന്ന് പ്രമുഖർ രാജിവെക്കയാണ്. അതിൽ ഭൂരിഭാഗം പേരും പ്രതികരിക്കാൻ കൂട്ടാക്കാറില്ല. എന്നാൽ റിപ്പബ്ലിക്ക് ടീവിയുടെ മുൻ ജമ്മു കശ്മീർ ബ്യൂറോ ചീഫ് തേജീന്ദർ സിങ് സോധി മാത്രം മൗനിയായില്ല. ''മൂന്നര വർഷമായി ജേർണലിസത്തിന്റെ ആത്മാവിനെ കൊന്നതിന് ക്ഷമ ചോദിച്ചതിന് ശേഷം ഞാൻ റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവെച്ചു,''ഓഗസ്റ്റ് 27 ന് ജമ്മു കശ്മീരിലെ റിപ്പബ്ലിക് ടിവിയുടെ ബ്യൂറോ ചീഫ് സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ച് സോധി ട്വിറ്ററിൽ എഴുതിയത് ഇങ്ങനെയായിരുന്നു. അർണബിന് വേണ്ടത് റിപ്പോർട്ടർമാരെയല്ല കുറേ ക്വട്ടേഷൻ സംഘങ്ങളെയാണെന്നാണ് സോധി സ്വന്തം അനുഭവംവെച്ച് ചൂണ്ടിക്കാട്ടുന്നത്. '2019ലെ മോദിയുടെ തെരഞ്ഞെടുപ്പ് ജയത്തിനുശേഷമാണ് അർണബ് ഈ രീതിയിൽ മാറിയത്.മോദി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമാൻ താൻ ആണെന്നാണ് അർണബ് കരുതുന്നത്.  വസ്തുതകൾ
 അല്ല താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് അദ്ദേഹത്തിന് വേണ്ടത്. ഒരു പ്രത്യക പാർട്ടിയുടെ വാട്സാപ്പിൽ വരുന്ന സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ എഡിറ്റോറിൽ പോളിസി തീരുമാനിക്കുന്നത്. കാശ്മീർ ലേഖകനായിരുന്ന എന്റെ ജോലി മെഹബൂബ മുഫ്ത്തിയടക്കമുള്ള നേതാക്കൾ ദേശ വിരുദ്ധരാണെന്ന് സ്ഥാപിക്കുകയാണ്. സുനന്ദപുഷ്‌ക്കറിന്റെ കുടുംബ വീട്ടിൽ ഒളിച്ചുകയറി വൃദ്ധനായ പിതാവിനെ കൊണ്ട് 'എന്റെ മകളെ കൊല്ലിച്ചത് തരൂർ' ആണെന്ന് പറയിപ്പാൻ അദ്ദേഹം എന്നെ പ്രേരിപ്പിച്ചു. ഞാൻ വഴങ്ങിയില്ല. ഈ രീതിയിലുള്ള ഹിറ്റ് ജേർണലിസമാണ് അദ്ദേഹം എവിടെയും ലക്ഷ്യമിടുന്നത്'- തേജീന്ദർ സിങ് സോധി തന്റെ രാജിക്കത്തിൽ വ്യക്തമാക്കുന്നു.

അർണബിനെയും റിപ്പബ്ലിക്ക് ടീവിയെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് സോധി രാജിക്കത്തിൽ ഉന്നയിക്കുന്നത്. എപ്പോഴും കോൺഗ്രസിന്റെ സ്വജനപക്ഷപാതിത്വത്തെ വിമർശിക്കുന്ന അർണബ് റിപ്പബ്ലിക്ക ടീവിയുടെ കാര്യത്തിൽ തികഞ്ഞ സ്വജന പക്ഷപാതിയാണെന്നതാണ് അതിൽ പ്രധാനം. അർണബിന്റെ ഭാര്യയാണ് ഇപ്പോൾ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത്. അവർക്കാകട്ടെ മതിയായ  യോഗ്യതയോ കഴിവോ ഇല്ല. ജീവനക്കാരെ രാപ്പകൽ പണിയെടുപ്പിച്ച് ചൂഷണം ചെയ്യുകയാണ് അർണബിന്റെ രീതി. എന്നിട്ടും കഴിഞ്ഞ രണ്ടുവർഷമായി റിപ്പബ്ലിക്കിൽ ശമ്പളവർധനവ് ഉണ്ടായിട്ടില്ല. ബോണ്ട് എഴുതിവാങ്ങി തുഛമായ ശമ്പളത്തിലാണ് യുവാക്കളെ ജോലിചെയ്യിക്കുന്നത്. പച്ചത്തെറിവിളിക്കാനും പരുഷമായി സംസാരിക്കാനും ർണബിന് യാതൊരു മടിയുമില്ല. പീഡനം താങ്ങാനാവതെ ഡെസ്‌ക്കിലെ ഒരാൾക്ക് ഹൃദയാഘാതം പോലും ഉണ്ടായി. കണ്ടെന്മെന്റ് സോൺ ആണെന്നതൊന്നും അദ്ദേഹത്തിന് പ്രശ്നമല്ല. എല്ലാവും സമയത്തിന് ജോലിക്കെത്തണം. 14 മണിക്കൂർ ജോലിയും ഒപ്പം പച്ചത്തെറിയും എന്നതാണ് ചെറുപ്പക്കാരുടെ അവസ്ഥ'. അർണബിന്റെ തെറിവിളിയും ഹിറ്റ് ജേർണലിസവും താങ്ങാൻ ആവാതെ എല്ലാവും രാജിവെച്ച് ഒഴിയുകയാണ്. ഡൽഹിയടക്കമുള്ള കേന്ദ്രങ്ങളിൽപോലും റിപ്പബ്ലിക്ക് ടീവിക്ക് ഇപ്പോൾ സ്ഥിരം റിപ്പോർട്ടർമാരില്ല. ഇവിടെ ജോലി ചെയ്യാൻ ആരും തയ്യാറാവുന്നില്ല- തേജീന്ദർ ചൂണ്ടിക്കാട്ടുന്നു.

സ്വതന്ത്ര ന്യൂസ് പോർട്ടലായ ന്യൂസ് ലോണ്ട്രിക്കുവേണ്ടി സീനിയർ റിപ്പോർട്ടർ മനീഷ് പാണ്ഡെ തയ്യാറാക്കിയ 'ഇത് ഒരു ന്യൂസ്‌റൂം അല്ല, ഇത് ഒരു ദർബാറാണ്' എന്ന ലേഖനം വിശദമായി പരിശോധിക്കുന്നത് റിപ്പബ്ബിക്ക് ടീവിയുടെ ഈ അവസ്ഥയാണ്. ഇവിടെനിന്ന് കാലാകാലങ്ങളിലായി രാജിവെച്ച് പോയവരെ നേരിട്ട് കണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തേജീന്ദർ ഉന്നയിച്ച ആരോപണങ്ങളെ ശരിവക്കുകയാണ് എല്ലാവരും ചെയ്തത്.

അർണബിൽ തുടങ്ങി ഗോസ്വാമിയിൽ അവസാനിക്കുന്നു

ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെ ആവരുത് എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് അർണബ് എന്ന രാമചന്ദ്രഗുഹയുടെയൊക്കെ നിരീക്ഷണങ്ങൾ ശരിവെക്കുന്ന രീതിയിലാണ്  പുതിയ
വാർത്തകൾ പുറത്തുവരുന്നത്. തേജീന്ദർ സിങ് സോധി കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സോധി എച്ച് ആർ മാനേജർക്ക് അയച്ച കത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

ടു

ഹണി കൗർ

ഡിയർ ഹണി,

ആദ്യം നിങ്ങളുടെ പ്രൊമോഷന് അഭിനന്ദനങ്ങൾ. എച്ച്ആർ മേധാവിയിൽ നിന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിക്കുന്നത് റിപ്പബ്ലിക്കായിരുന്നില്ലെങ്കിൽ ഒരു വലിയ നേട്ടമാകുമായിരുന്നു, പക്ഷേ റിപ്പബ്ലിക്കിൽ ഒരു പരമോന്നത നേതാവും ഭാര്യയും മാത്രമേ എല്ലാമായിട്ടുള്ളൂ. മറ്റെല്ലാവരും ഒരു ഫില്ലർ മാത്രം.

എന്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് നിങ്ങളോട് പറയുന്നത്. ഇവിടെ എല്ലാം അർണബിൽ നിന്ന് ആരംഭിച്ച് ഗോസ്വാമിയിൽ അവസാനിക്കുന്നു. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിച്ചില്ലെങ്കിൽ മുമ്പത്തെ എച്ച്ആർ ഹെഡിനോട് ചോദിക്കുക. മൂന്ന് വർഷത്തിൽ താഴെയുള്ള കാലയളവിൽ മുഴുവൻ എച്ച്ആർ ടീമും ഉപേക്ഷിച്ച ഒരു കമ്പനി നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സമയം ഒരു മികച്ച അദ്ധ്യാപകനാണ്. ഈ കമ്പനിയിൽ നിന്ന് പുറത്തുപോയ മറ്റെല്ലാവർക്കും കടന്നുപോകേണ്ട കാര്യങ്ങളിലൂടെ നിങ്ങൾ കടന്നുപോകേണ്ടിവരല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ പ്രമോഷന് എന്റെ ആശംസകൾ.

അർണബിന്റെ ഭാര്യയിൽ നിന്ന് ഒരു കോൾ വന്നപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു. ഈ കമ്പനി ആരംഭിക്കുന്നതിനുമുമ്പ് ഒരു കോൺഗ്രസ് പത്രത്തിൽ ഒരു ബ്യൂറോ റിപ്പോർട്ടർ മാത്രമായിരുന്നു അവർ. അവരും അർണബും എന്റെ ജോലിയിൽ സന്തുഷ്ടരാണെന്നും എനിക്ക് പ്രമോഷൻ നൽകാൻ തീരുമാനിച്ചതായും അവർ എന്നോട് പറഞ്ഞു. ഞാൻ ആശ്ചര്യപ്പെട്ടു. ഏതെങ്കിലും പ്രമോഷൻ നൽകണമെങ്കിൽ അത് മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. മറ്റ് ചാനലുകളും വാർത്താ മാധ്യമങ്ങളും ശമ്പളം കുറയ്ക്കുകയും ആളുകളെ പിരിച്ചുവിടുകയും ചെയ്യുന്ന സമയത്ത് സ്റ്റാഫിന് പ്രമോഷൻ കൊടുക്കുന്ന ഞാനും എന്റെ ഭർത്താവും എത്ര ഉദാരമതികൾ ആണെന്നായിരുന്നു അവർ പുകഴ്‌ത്തിക്കൊണ്ടിരുന്നത്. ഈ വീമ്പടി 
താങ്ങാനാവാതെ ഞാൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയതാണ്.

പ്രമോഷനോടൊപ്പം ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുമെന്നും സ്റ്റോറികൾ അസൈൻ ചെയ്തുകൊണ്ട് എനിക്ക് ഡെസ്‌കിനെ നയിക്കാമെന്നും അവർ എന്നോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഇത് തന്നെയാണ് ചെയ്യുന്നത് . ഡെസ്‌ക്കിലള്ളവർ ഓരോരുത്തരായി രാജിവെച്ചുപോകുമ്പോൾ സ്റ്റോറി പ്ലാനിങ് ഞാൻ തന്നെയാണ് ചെയ്തുവന്നിരുന്നത്. ഈ പ്രമോഷന് ഒരു നിബന്ധന ഉണ്ടായിരുന്നു. അത് ഇപ്പോൾ ശമ്പളം പരിഷ്‌കരിക്കപ്പെട്ടിട്ടില്ലെന്നും അത് പിന്നീടുള്ള ഘട്ടത്തിൽ ചെയ്യുമെന്നും ആയിരുന്നു. അയായത് ശമ്പള വർധനവില്ലാത്തെ പ്രമോഷൻ എന്ന് ചുരുക്കം. പക്ഷേ റിപ്പബ്ലിക്കിലെ പരമോന്നത നേതാവ് ആഗ്രഹിച്ചത്, ജീവനക്കാരെ പ്രമോട്ട് ചെയ്യുന്നതിൽ അർണബ് എത്ര മാന്യനാണെന്ന് ഞങ്ങൾ പ്രചരിപ്പിക്കണമെന്നാണ്. (മുമ്പ് ഞങ്ങളുടെ ചില സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വിവാദമായതോടെ റിപ്പബ്ലിക്കിന്റെ പേര്  പ്രാഫൈലിൽനിന്ന് നിന്ന് നീക്കണമെന്ന് ഭീഷണിപ്പെടുത്തിയ കമ്പനിയാണ് ഇതെന്ന് എങ്ങനെ ഞങ്ങൾ ജനങ്ങളോട് പറയും), എന്നാൽ നിങ്ങൾക്കറിയാവുന്നതുപോലെ ഇമേജാണ് അദ്ദേഹത്തിന് പ്രധാനം. അതിനാൽ ഞാൻ ഇത് സോഷ്യൽ മീഡിയയിൽ പ്രത്യേകം പോസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒന്നോ രണ്ടോ ദിവസം ഞാൻ അത് ചെയ്തു. പക്ഷേ എന്റെ തെറ്റ് മനസിലാക്കിയ ശേഷം ഞാൻ ആ പോസ്റ്റ് ഇല്ലാതാക്കി.

അർണബ് കോടികൾ കൊയ്യുമ്പോളും ജീവനക്കാർക്ക് നക്കാപ്പിച്ച

അർണബ് വൻതോതിൽ പണം സമ്പാദിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ശരിക്കും ജോലി ചെയ്യുന്ന ആളുകൾക്ക് ഇതിന്റെ ആനുകൂല്യം കിട്ടുന്നുണ്ടോ. റിപ്പബ്ലിക് ടിവിയുടെ മുഴുവൻ ജീവനക്കാരും കഴിഞ്ഞ രണ്ട് വർഷമായി ശമ്പള വർധന ലഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ്, ഇതിനായുള്ള എച്ച്ആർ ഇവാലുവേഷൻ പ്രോസസ് ആരംഭിച്ചു. ഫോമുകൾ സമർപ്പിച്ചു. എന്നാൽ പിന്നീട് ഒന്നും കേട്ടില്ല. അദ്ദേഹം സ്റ്റാഫിന് ഒരു ശമ്പള വർധനയും നൽകയില്ല. അതേസമയം, ഒരു ഹിന്ദി ചാനൽ ആരംഭിക്കുകയും നിരവധി പുതിയ സ്റ്റാഫുകളെ നിയമിക്കുകയും ചെയ്തു. പണം ഇല്ലാഞ്ഞിട്ടല്ല അദ്ദേഹം ശമ്പള വർധന നടപ്പാക്കാത്തതെന്ന് വ്യക്തം.

ഈ വർഷം ഓഗസ്റ്റിൽ എനിക്ക് സ്ഥാനക്കയറ്റം ലഭിച്ചതായി നിങ്ങളിൽ നിന്ന് ഇമെയിൽ ലഭിച്ചപ്പോൾ, അതിനോട് ഉടൻ പ്രതികരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. പക്ഷേ കുറച്ച് ദിവസം കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. നിങ്ങൾ എനിക്ക് മെയിൽ അയക്കുന്നതിന് കുറച്ച് മണിക്കൂർ മുമ്പായിരുന്നു പ്രമോഷൻ ഓഫർ നിരസിക്കുന്ന ഇമെയിൽ ഞാൻ നിങ്ങൾക്ക് അയച്ചത്. എന്റെ രാജിയും അതിൽ ഞാൻ സൂചിപ്പിച്ചിരുന്നു. തുടർന്ന് രാജിക്ക് കാരണമായ ഒരു വിശദമായ മെയിൽ ഞാൻ നിങ്ങൾക്ക് അയയ്ക്കും എന്നും ഞാൻ കുറിച്ചിരുന്നു. ആ മെയിലാണ് ഇത്.

റിപ്പബ്ലിക് ടിവിയിൽ ഞാൻ ഒരു ജോലിക്കും അപേക്ഷിച്ചിട്ടില്ല, ഞാൻ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനിയിൽ ഞാൻ വളരെ സന്തുഷ്ടനും സംതൃപ്തനുമായിരുന്നു. 2017 ൽ എന്റെ വിവാഹദിനത്തിലായിരുന്നു എനിക്ക് ആ കോൾ എത്തുന്നത്. അർണബിന്റെ ഓഫീസിൽ നിന്നുള്ള ഒരാൾ തന്നെ ഒന്നു വിളിക്കാൻ അർണബ് ആഗ്രഹിക്കുന്നുവെന്ന് പറയുന്നത്. ഞാൻ അപ്പോൾ ഏറെ തിരക്കലായിരുന്നു. മാത്രമല്ല ആരോ എന്നെ കളിയാക്കാൻ വിളിച്ചതാണെന്നും കരുതി, അതിനാൽ ഞാൻ കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരികെ വിളിക്കാൻ ആവശ്യപ്പെട്ട് ആ കോൾ ഒഴിവാക്കി.

എന്നെ അതിശയിപ്പിച്ചുകൊണ്ട്, കുറച്ച് ദിവസത്തിനുള്ളിൽ അർണബ് തന്നെ എന്നെ നേരിട്ട് വിളിച്ചു. വാട്സ്ആപ്പ് വീഡിയോ കോളിലായിരുന്നു അത്. അദ്ദേഹം വളരെ വിനീതനും സൗമ്യനുമായിരുന്നു. ഞാനും ആവേശഭരിതനായിരുന്നു. കാരണം ഇന്നുവരെ ഞങ്ങൾ അദ്ദേഹത്തെ ടെലിവിഷനിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഇത് ആദ്യമായി ഞങ്ങൾ പരസ്പരം സംസാരിക്കുകയായിരുന്നു. ടൈംസ് നൗ വിട്ടുപോയതിന്റെ കാരണം അദ്ദേഹം എന്നോട് പങ്കുവെച്ചു. വിവിധ വിഷയങ്ങളിൽ മാനേജ്ന്റെ് അദ്ദേഹത്തെ എങ്ങനെ അപമാനിച്ചുവെന്നും, ഒരു മാസത്തേക്ക് സ്റ്റുഡിയോയിൽ പ്രവേശിക്കാൻ അനുവദിക്കാഞ്ഞത് അടക്കമുള്ള കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. ഒരു ചാനലുമായി ഞാൻ വരാൻ പോകുന്നു. ദാവീദും ഗോലിയാത്തുമെന്നപോലെ ടൈംസ് നൗവിന്റെ സാമ്രാജ്യം താൻ തകർക്കും- അർണബ് പറഞ്ഞു.

പുതിയ ചാനലിലേക്കായി ആരോ എന്റെ പേര് ശുപാർശ ചെയ്തിട്ടുണ്ടെന്നും എന്നെ തന്റെ ടീമിൽ ഉൾപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും എന്നോട് പറഞ്ഞു. രാജ്യത്തെ ടിവി വാർത്താ വ്യവസായത്തിൽ റിപ്പബ്ലിക് വിപ്ലവം സൃഷ്ടിക്കുമെന്നും അധികാരത്തിലിരിക്കുന്ന ആളുകളെ ചോദ്യം ചെയ്യുമെന്നും താഴേക്കിടയിലുള്ളവരുടെ ശബ്ദമാകുന്ന ഒരു ചാനലാകുമെന്നും ഇതെന്നും അദ്ദേഹം പറഞ്ഞു, അടിസ്ഥാനപരമായി ഇത് ഒരു സമ്പൂർണ്ണ വാർത്താ ചാനലായിരിക്കും. ഞാൻ പ്രിന്റ് മീഡിയത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്നും, ടെലിവിഷനിൽ പരിചയമില്ലെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു, തനിക്ക് പുതിയ മുഖങ്ങൾ വേണമെന്നും റിപ്പബ്ലിക് യുവ പ്രൊഫഷണലുകൾ നടത്തുന്ന ഒരു സ്വതന്ത്ര ചാനൽ മാത്രമാണെന്നും അദ്ദേഹത്തിന്റെ ടീം യുവ പത്രപ്രവർത്തകർ മാത്രമാണെന്നുമെന്നാണ് അർണബ് പറഞ്ഞത്.

ടെലിവിഷനിൽ ചേരാൻ ഞാൻ ഒരിക്കലും ചിന്തിച്ചിച്ചിരുന്നില്ല. പക്ഷേ എനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മോട്ടിവേഷണൽ സ്പീച്ചുകളിൽ ഒന്നായിരുന്നു ഇത്. ശമ്പള ചർച്ചയുടെ കാര്യം വന്നപ്പോൾ, അർണബ് പറഞ്ഞു. 'ഇപ്പോൾ തന്റെ പക്കൽ പണമില്ല. അതിനാൽ എന്റെ മുൻ തൊഴിൽ ദാതാവിന് ലഭിച്ചിരുന്ന അതേ പാക്കേജിൽ അദ്ദേഹം എന്നെ ജോലിക്കെടുക്കാം. കമ്പനിയുടെ സാമ്പത്തിക സ്ഥിതിമെച്ചമാവുമ്പോൾ എന്റെ ശമ്പളം ഇരട്ടിയാക്കും'. ഞാൻ രാജിവച്ചതിനുശേഷം എന്റെ മുൻ എഡിറ്റർ ഇൻ ചീഫ് എനിക്ക് പോകുന്നില്ലെങ്കിൽ 20000 രൂപയുടെ വർധനവ് വാഗ്ദാനം ചെയ്തു. പക്ഷേ എന്റെ നിലപാട് അത് സ്വീകരിക്കാൻ അനുവദിച്ചില്ല. ഞാൻ അർണബിനോട് കമ്മിറ്റ് ചെയ്തുപോയതിനാൽ എന്നെ യാത്രയാക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ റിപ്പബ്ലിക്കിൽ ചേരാനുള്ള എന്റെ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നു, അദ്ദേഹം ജേണലിസത്തിൽ ഒരു വിപ്ലവവും സൃഷ്ടിച്ചില്ല. പക്ഷേ അദ്ദേഹം ജേണലിസത്തെ കൊന്നു, അതിനെ ഒരു തമാശയായി ചുരുക്കി. എവിടെയൊക്കെയോ ആ കുറ്റകൃത്യത്തിൽ പങ്കാളിയായതായി ഇപ്പോൾ എനിക്കും തോനുന്നു.

വിജയിച്ചപ്പോൾ എവിടെയും അർണബിന്റെ തല മാത്രം

റിപ്പബ്ലിക്ക് ചാനൽ സമാരംഭിച്ചു. ആദ്യ ആഴ്ചയിൽതന്നെ അത് ടിആർപിയിൽ ഒന്നാം സ്ഥാനത്തെത്തി. ഞങ്ങൾ എല്ലാവരും സന്തുഷ്ടരും ആവേശഭരിതരുമായിരുന്നു. കാരണം ഇത് ഞങ്ങളുടെ കഠിനാധ്വാനമാണ്. ഞങ്ങളുടെ വിയർപ്പും രക്തവും ഈ വിജയത്തിൽ കലർന്നിരുന്നു. ടീമിന്റെ സംഭാവന അർണബ് അംഗീകരിക്കുമെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ അതുണ്ടായില്ല.എല്ലായിടത്തും അർണബ് മാത്രം. രാജ്യത്തുടനീളം അദ്ദേഹത്തിന്റെ വലിയ ഹോർഡിംഗുകൾ വന്നു. എല്ലാറ്റിലും അർണബിന്റെ തലമാത്രം. ആദ്യ കുറച്ച് ആഴ്ചകൾക്ക് ശേഷം, ചാനൽ അർണബിനെക്കുറിച്ചാണെന്ന് ഞാൻ മനസ്സിലാക്കി. ടീം വർക്കിലോ ടീം പരിശ്രമങ്ങളിലോ അദ്ദേഹം വിശ്വസിക്കുന്നില്ല. റിപ്പബ്ലിക്കിനെ സംബന്ധിച്ചിടത്തോളം മറ്റെല്ലാവരും ഒരു ഫില്ലർ മാത്രമാണെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ച് മാസമെടുത്തു.

അർണബ് ഒരു വലിയ വൃക്ഷമാണെന്ന തിരിച്ചറിവ് ഞങ്ങൾക്ക് വന്നുകൊണ്ടിരിക്കയാണ്. അതിനടിയിൽ മറ്റൊരു മരത്തിനും വളരാൻ കഴിയില്ല, കാരണം മറ്റാരെങ്കിലും ചാനലിന്റെ മുഖമാകുന്നത് അദ്ദേഹത്തിന് ഒരിക്കലും സഹിക്കാൻ കഴിയില്ല. മറ്റെല്ലാവരും തന്റെ എതിരാളികളാണെന്ന് എല്ലാവർക്കും തോന്നുന്നരീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനം കവർ ചെയ്യാൻ റിപ്പബ്ലിക് ടീമിനെ അനുവദിക്കാത്ത ഒരു സംഭവം ഉണ്ടായിരുന്നു. ഇതിനെതിരെ അതാത് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ഓഫീസിന് പുറത്ത് കറുത്ത ബാൻഡുകൾ ധരിച്ച് പ്രതിഷേധിക്കാൻ അർണബ് ഞങ്ങളോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ പ്രതിഷേധിക്കുന്നത് ഒരു പത്രപ്രവർത്തകന്റെ ജോലിയല്ലെന്ന് ഞാൻ കരുതിയിരുന്നത്. പക്ഷേ ഞങ്ങൾക്ക് മറ്റ് മാർഗമില്ല. അതിനാൽ എല്ലാവരും അത് ചെയ്തു.

ഒരു എനിക്ക് ന്യൂസ് ഡെസ്‌ക്കിൽനിന്ന് ഒരാളുടെ കോൾ വരുന്നു (ഞാൻ ആരുടെയെങ്കിലും പേര് പറയുന്നില്ല. അർണബ് അദ്ദേഹത്തെ പരിധിവിട്ട് പീഡിപ്പിച്ചു. ഓഫീസിലിരിക്കെ
ഒരിക്കൽ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു) സുനന്ദ പുഷ്‌കറുടെ പിതാവിന്റെ വീട് കവർ ചെയ്യണം. അവിടെ എങ്ങനെയെങ്കിലും കയറി ഒളിച്ചിരിക്കാനായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം. ഗത്യന്തരമില്ലാതെ എനിക്ക് അത് ചെയ്യേണ്ടിവുന്നു. ഞാൻ സുനന്ദാപുഷ്‌ക്കറിന്റെ പിതാവിന്റെ വീട്ടിൽ പോയി. പെട്ടെന്നുതന്നെ വീട്ടിൽ പ്രവേശിച്ച് വൃദ്ധനായ പിതാവിന്റെ വായിലേക്ക്  മൈക്ക് വെച്ച് 'ശശി തരൂരാണ് മകളെ കൊന്നത്' എന്ന് ബൈറ്റെടുക്കാൻ ഡെ്‌സ്‌ക്ക് എന്നെ നിർബന്ധിച്ചു? ഞാൻ അങ്ങനെ ചെയ്യാൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ തകർന്നുപോയി. വൃദ്ധനും ദുർബലനും മാനസികമായി സ്ഥിരതയുള്ളവനുമായിരുന്നില്ല ആ മനുഷ്യൻ. അയാളെ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞപോയി. ഞാൻ ഡെസ്‌കിനോട് പറഞ്ഞു ഈ പണി എനിക്ക് പറ്റില്ലെന്ന്. പക്ഷേ അവർ എന്നോട് പറഞ്ഞു, 'അർണബ് ദേഷ്യപ്പെടുന്നുവെന്നും, തരൂർ തന്റെ മകളെ കൊന്നുവെന്ന് പറയാൻ ഈ വൃദ്ധനെ ക്യാമറക്ക് മുന്നിൽ എത്തിക്കണമെന്നും' .

പക്ഷേ എന്നോട് സംസാരിച്ച ആ വീട്ടിലെ വേലക്കാരൻ ശശി തരൂരിന്റെയും സുനന്ദ പുഷ്‌കറുടെയും ബന്ധത്തെക്കുറിച്ച് നല്ല രീതിയിലാണ് സംസാരിച്ചത്. ആ ബൈറ്റ് ഞാൻ എടുത്തു. പക്ഷേ അത് ഒരിക്കലും പ്രക്ഷേപണം ചെയ്തില്ല. അടുത്ത ദിവസം അർണബ് എന്നെ വിളിച്ച് എന്തുക്കെയോ ആക്രോശിച്ചു. ഞാൻ ഒരു അവസരം കളഞ്ഞുകുളിച്ചെന്ന് കുറ്റപ്പെടുത്തി. ഞാൻ റിപ്പബ്ലിക്കിൽ ചേർന്ന ജേണലിസമായിരുന്നില്ല ഇപ്പോൾ നടപ്പാക്കുന്നത്. അർണബിന്റെ ക്വട്ടേഷൻ ടീം പോലെയാണ് റിപ്പാർട്ടർമാർ പ്രവർത്തിക്കേണ്ടത്. യുപിയിലെ ഒരു റിപ്പോർട്ടറോട് അന്നത്തെ മുഖ്യമന്ത്രിയുമായി ചേസ് സീക്വൻസ് ലഭിക്കാൻ വേണ്ടി വീടിന്റെ മതിൽ ചാടിയിറങ്ങാനാണ് ആവശ്യപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ വെടിവെക്കുമെന്ന് ആ റിപ്പോർട്ടർ പറഞ്ഞിട്ടും അർണബിന്റെ ഭാര്യ സമ്മർദം തുടർന്നു. ആ റിപ്പോർട്ടർ അടുത്ത ദിവസം രാജിവെച്ചു. പണവും അധികാരവും എളുപ്പത്തിൽ വരാൻ തുടങ്ങിയപ്പോൾ, അർണബ് കൂടുതൽ കൂടുതൽ അഹങ്കാരിയായിത്തീർന്നു. അദ്ദേഹം തന്റെ സ്റ്റാഫിനെ പോലും ശ്രദ്ധിച്ചില്ല. അവരെ നിരന്തരം അപമാനിക്കാനും, ആക്രോശിക്കാനും, അധിക്ഷേപിക്കാനും, തുടങ്ങി.

റിപ്പബ്ലിക്കിന് ഭാവിയുണ്ടാവുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സമയത്ത് നല്ല ശമ്പളമുള്ളതുമായ ജോലി ഉപേക്ഷിച്ച് അദ്ദേഹത്തോടൊപ്പം ചേർന്ന ആളുകൾ അപമാനം താങ്ങാതെ കമ്പനി വിട്ടുപോകാൻ തുടങ്ങി.  ആദ്യം വിട്ടത് ഉത്തർപ്രദേശിൽ നിന്നുള്ള റിപ്പോർട്ടറാണ്. തുടർന്ന് മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ചണ്ഡിഗഡ്, ബാംഗ്ലൂർ, തുടങ്ങിയ ബ്യൂറോ റിപ്പോർട്ടർമാരും എഡിറ്റോറിയൽ നയങ്ങളിൽ പ്രതിഷേധിച്ച് രാജിവെച്ചു. ഞാൻ അവരോട് സംസാരിക്കുമ്പോൾ, അവർ പറയുന്നത് ഞങ്ങൾ യഥാർത്ഥ പത്രപ്രവർത്തനം നടത്താനാണ് റിപ്പബ്ലിക്കിൽ ചേർന്നതെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ അടിമയായി ഇരിക്കാനല്ലെന്നുമാണ്. ആ രാഷ്ട്രീയ പാർട്ടിയോട് യോജിക്കാത്തവരെ തകർക്കുന്ന ഹിറ്റ് ജേർണലിസത്തോട് വിയോജിപ്പുണ്ടെന്നും അവർ പറയുന്നു.

ഒന്നിനു പിന്നാലെ ഒന്നായി മാധ്യമ പ്രവർത്തകർ രാജിവെക്കുന്നു

തനിക്കുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾക്കായും ഈഗോ തീർക്കാനുമൊക്കെയായി അർണബ് തന്റെ രണ്ട് ചാനലുകൾ ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കി. അർണബിനെറ മുൻ തൊഴിൽ ദാതാക്കളും, മുൻ സഹപ്രവർത്തകരും, അദ്ദേഹത്തിന്റെ കോലാഹലങ്ങളോട് വിയോജിച്ചവരുമെല്ലാം റിപ്പബ്ലിക്കിന്റെ ഹിറ്റ് ജേർണലിസത്തിന് ഇരയായി.റിപ്പബ്ലിക്കിലെ മിക്കവാറും എല്ലാ പ്രമുഖ അവതാരകരും കമ്പനി വിട്ടിരിക്കയാണ്. മികച്ച അവതാരകരിലൊരാളെ സ്റ്റുഡിയോയിൽ നിന്ന് അപമാനിക്കപ്പെട്ടത് എങ്ങനെയെന്ന് ഞങ്ങൾ ഇപ്പോഴും ഓർക്കുന്നു. അദ്ദേഹം ഒരിക്കലും തിരിച്ചെത്തിയില്ല. അർണബിന്റെ വലതു കൈയും മനസും അറിയപ്പെട്ടിരുന്ന ആളുകൾപോലും വിട്ടുപോയി. പക്ഷേ എന്നിട്ടും അവർ ആരും ഭയന്നിട്ട് പ്രതികരിക്കാറില്ല. ഒരു മുൻ അവതാരകൻ പറയുന്നത് ഇങ്ങനെയാണ് , 'നിങ്ങൾക്കെതിരെ ഒരു വ്യാജ വിവരണം നിർമ്മിക്കാനുള്ള വേദി അവനുണ്ട്'.

എന്റെ പേര് അർണബിന് ശുപാർശ ചെയ്ത ഒരാൾ ആദിത്യ രാജ് കൗൾ ആയിരുന്നു. അദ്ദേഹം എന്നെ ജമ്മുവിൽ രണ്ട് തവണ കണ്ടുമുട്ടി. ടൈംസ് നൗവിലും പിന്നീട് റിപ്പബ്ലിക്കിലും നിരവധി എക്‌സ്‌ക്ലൂസീവ് സ്റ്റോറികൾക്ക് പിന്നിൽ പ്രവർത്തിച്ച ആളാണ് ആദിത്യരാജ്. കശ്മീർ ഭീകരാക്രമണം നടത്തിയപ്പോൾ മുഴുവൻ ദിവസവും ടെലിവിഷനിൽ ഉണ്ടായിരുന്ന ആദിത്യയായിരുന്നു. വാർത്താ ഇൻപുട്ടുകൾ മുതൽ എക്‌സ്‌ക്ലൂസീവ് സ്റ്റോറികളും അഭിമുഖങ്ങളുമൊക്കെയായി അദ്ദേഹം റിപ്പബ്ലിക്ക് ടീവിയിൽ നിറഞ്ഞു നിന്നു. അർണബിന്റെ റിപ്പബ്ലിക് ടിവിയെ, ആദിത്യ ടിവി എന്ന് പുനർനാമകരണം ചെയ്യണമെന്ന് ഞങ്ങൾ തമാശ പറയാറുണ്ടായിരുന്നു. അദ്ദേഹം ചാനലിന്റെ നട്ടെല്ലായിരുന്നു, എന്നാൽ ഒരു ദിവസം ഞങ്ങൾ ആദിത്യ രാജിവച്ചതായി അറിഞ്ഞു. ആദിത്യയ്ക്കും അർണബിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് ഇന്നുവരെ എനിക്ക് കൃത്യമായി അറിയില്ല, പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് അർണബിനെ നന്നായി അറിയാം, എന്തുകൊണ്ട് അവൻ പോയി എന്ന് വ്യക്തമാണ്.

ആദിത്യ വളരുന്നതും പ്രശസ്തി കിട്ടുന്നതും ഒരിക്കലും അർണബിന് സഹിക്കാൻ കഴിയില്ല. ആദിത്യ പോയതോടെ ന്യൂസ് ടീമിന്റെ നട്ടെല്ല് തകർന്നു. ഞങ്ങൾ എല്ലാവരും ഭാരം ഏറ്റെടുക്കാൻ ശ്രമിച്ചു. ഞങ്ങൾ പരമാവധി ശ്രമിച്ചുവെങ്കിലും അർണബ് അത് അംഗീകരിച്ചില്ല. അദ്ദേഹം ടീം വർക്കിൽ വിശ്വസിച്ചിരുന്നില്ല. രാജ്യത്തെ അറിയപ്പെടുന്ന പ്രതിരോധ പത്രപ്രവർത്തകരിലൊരാളാണ് സ്‌നേഹേഷ് അലക്‌സ് ഫിലിപ്പ്.റിപ്പബ്ലിക്കിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം പ്രധാന ഇന്ത്യൻ വാർത്താ ഏജൻസിയുടെ പാക്കിസ്ഥാൻ ലേഖകനായിരുന്നു, അർണബ് ഗോസ്വാമിയുടെ പക്ഷപാതപരമായ എഡിറ്റോറിയൽ നയങ്ങളും ജീവനക്കാ
രോടുള്ള മോശം പെരുമാറ്റവും കാരണം അദ്ദേഹം റിപ്പബ്ലിക് വിട്ടു. ഹരി ഹരൻ റിപ്പബ്ലിക്കിൽ ചേരുന്നതിന് മുമ്പ് ദക്ഷിണേന്ത്യയിലെ സ്റ്റാർ അവതാരകനായിരുന്നു, ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം വിട്ടുപോയി, അദ്ദേഹം പോകാനുള്ള കാരണം വ്യക്തമാണ്. എന്റെ ജീവിതത്തിൽ ഇതുവരെ, പരിക്ഷിത് ലുത്രയെപ്പോലെ മൃദുവായി സംസാരിക്കുകയും തന്റെ ജോലികൾക്കായി സമർപ്പിക്കുകയും ചെയ്യുന്ന ഒരാളെ കണ്ടിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹം പോയതെന്ന് നമുക്കെല്ലാവർക്കും അറിയാം.

17 വർഷമായി ദൂരദർശനിൽ പ്രൈം ടൈം അവതാരകനായി പ്രവർത്തിച്ചശേഷമാണ് സകാൽ ഭട്ട് റിപ്പബ്ലിക്കിൽ ചേർന്നത്. എന്നാൽ മറ്റാരെങ്കിലും തന്നേക്കാൾ കൂടുതൽ ആരാധകരുണ്ടാവുന്നത്  ബോസിന് സഹിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ അവളെ തുടക്കത്തിലേ വെട്ടിക്കളഞ്ഞു . അവൾ പോയി ദൂരദർശനിൽ വീണ്ടും ചേർന്നു. ഇന്ന് അവൾ അവിടെ ഒരു പ്രൈം ടൈം അവതാരകയാണ്. ടൈംസ് നൗ വിട്ട് അർനബിനൊപ്പം ചേർന്ന
പൂജ പ്രസന്ന, ഈ കമ്പനിയെ വളരാൻ ഏറെ സഹായിച്ച വ്യക്തിയാണ്. മുംബൈയിൽ അർണബിനെ സ്റ്റുഡിയോ സ്ഥാപിക്കാൻ സഹായിക്കുന്നതിനായി അവൾ ആഴ്ചകളോളം കുടുംബത്തെ വിട്ട് രാവും പകലും ജോലി ചെയ്തു. പക്ഷേ ഇന്ന് അവൾ റിപ്പബ്ലിക്കിനൊപ്പം ഇല്ല. ഞാൻ വീണ്ടും കാരണം ഊഹിക്കാനായി നിങ്ങൾക്കു വിടുന്നു.

ഒരുകാലത്ത്  ഈ ന്യൂസ് നെറ്റ്‌വർക്കിന്റെ നട്ടെല്ലായി 
കണക്കാക്കപ്പെട്ടിരുന്ന പ്രേമ ശ്രീദേവിക്കും പുറത്തുപോവേണ്ടി വന്നു. ചാനൽ ആരംഭിക്കുന്നതിന് മുമ്പുള്ള ഒരു കോൺഫറൻസ് കോളിനിടെ, പ്രേമയില്ലാതെ താൻ ഒന്നുമല്ലെന്ന് അർനബ് ടീമിനോട് പറഞ്ഞത് ഞാൻ ഓർക്കുന്നു. ഈ രാജിവെച്ചവരുടെ പട്ടിക അനന്തമാണ്, എല്ലാവരും ഉടൻ തന്നെ എന്റെ പുസ്തകത്തിൽപരാമർശിക്കപ്പെടും. ഇതിന്റെ ആദ്യ പകർപ്പ് നിങ്ങൾക്ക് അയയ്ക്കും. റിയ ചക്രവർട്ടിയുടെ അഭിമുഖം ലഭിക്കാത്തതിനാലും നമ്മുടെ എതിരാളി ചാനൽ അതുകൊടുത്തയിനാലും അർണബ് റിപ്പോർട്ടർമാരെ അപമാനിച്ചതടക്കം ഈ പുസ്തകത്തിൽ വരും.

അവളുടെ യോഗ്യത അർണബിന്റെ ഭാര്യ ആണെന്നതു മാത്രം

രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയാണ് റിപ്പബ്ലിക്കെന്ന് ഇന്ന് അർണബ് അവകാശപ്പെടുന്നുണ്ടെങ്കിലും, മിക്ക സംസ്ഥാനങ്ങളിലും ഒരു റിപ്പോർട്ടർ പോലും ഇല്ല എന്നതാണ് യാഥാർഥ്യം. ഒരു പ്രൊഫഷണൽ പത്രപ്രവർത്തകനും ഇവിടെ ചേരാൻ തയ്യാറല്ല. ആരും ചേരാൻ തയ്യാറാകാത്തതിനാൽ ഇ്‌പ്പോൾ ഡൽഹിയിലും റിപ്പോർട്ടർമാർ ഇല്ല. വ്യോമസേനയും നേവി യൂണിഫോമും തമ്മിൽ വേർതിരിച്ചറിയാൻ കഴിയാത്ത ഒരു ക്രൈം റിപ്പോർട്ടറാണ് ഇപ്പോൾ പ്രതിരോധ വാർത്തകൾ നൽകുന്നത്. ഞാൻ റിപ്പോർട്ട് ചെയ്ത ഒരു സ്റ്റോറിയുടെ രണ്ട് വർഷം പഴക്കമുള്ള ഫൂട്ടേജ് സംപ്രേഷണം ചെയ്തപ്പോൾ അദ്ദേഹം എക്‌സ്‌പോസ്ഡ് ആയി.എന്നാൽ വ്യാജ വീഡിയോ നൽകിയതിന് അദ്ദേഹം സൈന്യത്തെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ തനിക്ക് വീഡിയോ നൽകിയെന്ന് കാണിക്കാൻ അദ്ദേഹം ഒരു വ്യാജ സ്‌ക്രീൻഷോട്ടും ഷെയർ ചെയ്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അർനബ് സ്വജനപക്ഷപാതിത്വത്തെക്കുറിച്ച് ആക്രോശിക്കുന്നുണ്ട്. എന്നാൽ റിപ്പബ്ലിക്ക് ചാനലിൽ നമുക്ക് എന്താണ് കാണാൻ കഴിയുക. അദ്ദേഹത്തിന്റെ ഭാര്യ (അർണബിന്റെ ഭാര്യയാണെന്നുള്ള ഏക യോഗ്യത) രണ്ട് ചാനലുകളുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇത് മെറിറ്റിന്റെ അടിസ്ഥാനത്തിലാണോ. തന്നെ സുഖിപ്പിക്കുന്നവരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കയാണ് അർണബ് ഇപ്പോൾ ചെയ്യുന്നത്.

കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം അൽപം വ്യത്യസ്തമായിരുന്നു. കാരണം ഒമർ അബ്ദുല്ലയെയും മെഹബൂബ മുഫ്തിയെയും ലക്ഷ്യമിട്ട് സംസാരിക്കുക എന്നതായിരുന്നു എന്റെ ഏക ജോലി. അവരെ ദേശവിരുദ്ധരായി ഉയർത്തിക്കാട്ടുന്നതും അവർ പറയുന്നതെന്തും തെറ്റ് കണ്ടെത്തകയുമായിരുന്നു എന്റെ ജോലി, എനിക്ക് നുണകൾ സംസാരിക്കാൻ കഴിയാത്തതിനാലാണ് പ്രതിരോധ ബീറ്റിലേക്ക് മാറിയത്. ഞാൻ നിരവധി എക്‌സ്‌ക്ലൂസീവ് സ്റ്റോറികളും ചെയ്തു. എന്നാൽ പല മുതിർന്ന ഉദ്യോഗസ്ഥരും എന്നോട് ് പറയാറുണ്ടായിരുന്നു നിങ്ങൾ ഒരു തെറ്റായ കമ്പനിയിലെ ശരിയായ വ്യക്തിയാണെന്ന്.

ഞാൻ വിവാഹിതനാണ്. ഒരു മകളും കുടുംബവുമുണ്ട്. എല്ലാ മാസവും നിരവധി ഇഎംഐകൾ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അതിനാൽ അർണബിനൊപ്പം പ്രവർത്തിക്കാൻ എന്റെ തത്ത്വങ്ങളെ കൊല്ലേണ്ടിവന്നു. റിപ്പബ്ലിക്കിൽ ഞങ്ങൾ നടത്തുന്നത് ജേണലിസമല്ലെന്ന് എനിക്ക് നന്നായി അറിയാം ശവപ്പെട്ടിയിലെ അവസാന ആണിയടി സംഭവിച്ചത് ഓഗസ്റ്റ് 5 നാണ്. ഞാൻ മാസങ്ങളായി ഒരുമിച്ച് ശ്രമിച്ച ഒരു സ്റ്റോറി അസൈന്മന്റ് മറ്റൊരു റിപ്പോർട്ടർക്ക് കൈമാറി. കാരണം അദ്ദേഹം അർണബിന്റെ ഭാര്യയുടെ നാട്ടുകാരനായിരുന്നു. മുംബൈയിൽ എഫ്ഐആർ ഇട്ട പ്രാമദമായ ആത്മഹത്യാകേസ്. സ്വാഭാവികമായും ഞാൻ പ്രതിഷേധിച്ചു.ഷോ കഴിഞ്ഞയുടനെ അർണബ് എന്നെ വിളിച്ച് അധിക്ഷേപിക്കാനും തുടങ്ങി. എനിക്കും ക്ഷമകെട്ടു. അയാൾ ഉപയോഗിച്ച അതേ പദാവലി ഉപയോഗിച്ച് അതേ ഭാഷയിൽ തന്നെ എനിക്ക് അത് മറുപടി പറയേണ്ടിവുന്നു. ഒരുപക്ഷേ ശുദ്ധമായ പഞ്ചാബിയിലെ ഈ തെറിവാക്കുകൾ ആയിരിക്കും അവൻ ജീവിതകാലം മുഴുവൻ ഓർക്കുക.

എന്റെ മരണത്തിനു പോലും ഉത്തരവാദി അർണബ്

ഞാൻ രാജിവച്ച ദിവസം മുതൽ അർണബിനൊപ്പം ഇപ്പോഴും ജോലി ചെയ്യുന്ന എല്ലാവരും എന്നെ അഭിനന്ദിക്കുകയും അവരുടെ ശബ്ദമായതിന് നന്ദി പറയുകയും ചെയ്തു. ചിലർ രാജിവച്ചതായും ചിലത് ഉടൻ പോകുമെന്നും നിങ്ങൾക്കറിയാം. യുവ പ്രതിഭകളെ നിയമിക്കുന്നുവെന്ന് പുകമറയിട്ട് അർണബ് അവരെ ചൂഷണം ചെയ്യുകയാണ്. ജോലിയുടെ പേരിൽ അവർക്ക് നക്കാപ്പിച്ച നൽകി പണിയെടുപ്പിച്ച് നടുവൊടിക്കുന്നു. തുടക്കക്കാരെ എഡിറ്റോറിയൽ ഡെസ്‌ക്കിൽ നിയമിക്കുന്നതിനാൽ അർണബിന്റെ എഡിറ്റോറിയൽ നയങ്ങളെ വിമർശിക്കാൻ ആരുമുണ്ടാകില്ല. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽ നിന്നുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങൾക്ക് അനുസരിച്ചാണ് ഈ എഡിറ്റോറിയൽ നയങ്ങൾ.

അർണബ് തൊഴിൽ നിയമങ്ങൾ ലംഘിക്കുകയാണ്. റിപ്പബ്ലിക് ടിവി ഇംഗ്ലീഷ് ചാനലിനായാണ് ഞങ്ങളെ നിയമിച്ചത്. പക്ഷേ ഹിന്ദി ചാനലിലും പ്രവർത്തിക്കാൻ ഞങ്ങൾ നിർബന്ധിതരായി. തുടർന്ന് ഡിജിറ്റൽ ഡെസ്‌കിനായി ആഴ്ചയിൽ ഇത്ര സ്റ്റോറികൾ നൽകിയില്ലെങ്കിൽ ശമ്പളം കുറയ്ക്കുമെന്നും വന്നു. ഈ ഭീഷണി തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമായിരുന്നു, കാരണം റിപ്പബ്ലിക്കിൽ ചേരുമ്പോൾ ഞങ്ങൾ ഒപ്പുവച്ച കരാറിൽ ഇതൊന്നും പരാമർശിക്കുന്നില്ല, ഈ കുറിപ്പ് അയച്ച എച്ച്ആർ ടീമിനെപ്പോലും ഞങ്ങൾക്ക് കോടതി കയറ്റാനാവും. അർണബിന് തന്റെ സ്റ്റാഫുകളോട് ഒരു സഹാനുഭൂതിയില്ല. അവരുടെ പ്രദേശങ്ങൾ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫീൽഡിൽ ഇറങ്ങാൻ അദ്ദേഹം നിർബന്ധിച്ചു. അത് എത്ര ബുദ്ധിമുട്ടുള്ളതും അപകടകരവുമാണെന്ന് എനിക്കറിയാം, പക്ഷേ ഞങ്ങൾ അദ്ദേഹത്തിന്റെ നിർദ്ദേശം പാലിച്ചു.

ഈ കമ്പനി മുൻ ജീവനക്കാരുടെ കുടിശ്ശിക തീർക്കാത്തതിന് ഞാൻ സാക്ഷിയാണ്. എന്റെ പക്കൽ കമ്പനി ലാപ്‌ടോപ്പ് ഉണ്ട്. നിങ്ങൾ എന്റെ കുടിശ്ശിക തീർത്തുകഴിഞ്ഞാൽ മാത്രമേ ഞാൻ ലാപ്‌ടോപ്പ് കൈമാറുകയുള്ളൂ, എനിക്ക് എൻഒസിയും ഒരു റലീവിങ്ങ് ലെറ്ററും നൽകുക, അത് ചെയ്തില്ലെങ്കിൽ അടുത്ത 20 ദിവസത്തിനുള്ളിൽ എനിക്ക് ലേബർ കോടതിയിലേക്ക് മാറുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

അർണബ് ഒരു പ്രതികാരക്കാരനാണെന്ന് എനിക്കറിയാം. എന്റെ കരിയറിനെയും ജോലി കണ്ടെത്താനുള്ള എന്റെ ഭാവി സാധ്യതകളെയും അട്ടിമറിക്കാൻ അദ്ദേഹം
പരമാവധി ശ്രമിക്കുമെങ്കിലും ആരെങ്കിലും അദ്ദേഹത്തിനെതിരെ സംസാരിക്കേണ്ടതുണ്ട്. യുവാക്കളെ ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്നെങ്കിലും ഞാൻ കരുതുന്നു. നിലവാരമുള്ള കാര്യങ്ങൾ ചെയ്യാമെന്ന പ്രതീക്ഷയിൽ ജേണലിസത്തിൽ ചേരാൻ ആഗ്രഹിക്കുന്നവർ ബോണ്ട് എഴുതിക്കൊടുത്ത് വെറും തൊഴിലാളികളായി അവസാനിക്കയാണ് ചെയ്യുന്നത്.

എനിക്കും എന്റെ കുടുംബത്തിനും എന്തെങ്കിലും എന്തെങ്കിലും അപകടമുണ്ടായാൽ, എന്തെങ്കിലും നാശനഷ്ടം ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അർണബിനും ഭാര്യയ്ക്കും ആയിരിക്കുമെന്ന് കൂടി രേഖപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യം ഞാൻ ഉടൻ തന്നെ ലോക്കൽ പൊലീസ് സ്റ്റേഷനിലും അറിയിക്കു.

ഹണി കോർ, മുൻ എച്ച്ആർ തലവൻ കടന്നുപോകേണ്ടിവന്നതുപോലുള്ള അവസ്ഥ നിങ്ങൾക്ക് ഉണ്ടാകരുതേയെന്ന് ഞാൻ ആശംസിക്കുന്നു.

ആദരവോടെ

തേജീന്ദർ സിങ് സോധി
മുൻ ബ്യൂറോ ഹെഡ് റിപ്പബ്ലിക് ടിവി
ഇപ്പോൾ ഒരു സ്വതന്ത്രൻ

 ചേസ് സീക്വൻസ് തുടങ്ങിയത് അർണബ്

ന്യൂസ് ലോണ്ട്രി ഈ വിഷയത്തിൽ നേരിട്ട് കണ്ടപ്പോൾ താൻ എഴുതിയത്‌
നൂറുശതമാനം ശരിയാണെന്ന് തേജീന്ദർ സിങ്ങ് പറഞ്ഞു. മാത്രമല്ല രാജിക്കത്തിൽ എഴുതാത്ത പല കാര്യങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ചേസ് സീക്വൻസ് എന്ന പേരിലുള്ള അരോചക  പരിപാടി തുടങ്ങിയത് റിപ്പബ്ലിക്ക് ടീവിയാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 'ബോളിവുഡ് സിനിമകളിലെന്നപോലെ, റിപ്പബ്ലിക് ടിവിയിലെ എഡിറ്റർമാർക്കും ഇത്തരത്തിലുള്ള റിപ്പോർട്ടിംഗിന് ഒരു പേരുണ്ട്; അതിനെ ''ചേസ് സീക്വൻസ്'' എന്ന് വിളിക്കുന്നു. ആളുകളെ ഓടിക്കാൻ റിപ്പോർട്ടർമാരോട് ആവശ്യപ്പെടുന്നു. സാധാരണയായി പ്രതിപക്ഷ നേതാക്കളും സെലിബ്രിറ്റികളുമാണ് ഇതിന് ഇരയാവുന്നത്'- തേജീന്ദർ സിങ് ചൂണ്ടിക്കാട്ടി.

ബിജെപി ഒരു വിശുദ്ധ പശുവാണെന്ന് തന്നോട് ഒരിക്കലും അർണബ് വ്യക്തമായി പറഞ്ഞിട്ടില്ല. എന്നാൽ സ്റ്റോറികൾ തിരഞ്ഞെടുത്ത് ഉപേക്ഷിക്കുന്ന രീതിയിലാണ് ഇത് മനസ്സിലാക്കാം. ജമ്മുവിലെ നാഗ്രോട്ടയിൽ ഒരു ആർമി വെടിമരുന്ന് ശേഖരത്തിന് സമീപം രാഷ്ട്രീയക്കാർ നടത്തിയ അനധികൃത നിർമ്മാണത്തെക്കുറിച്ചുള്ള ഒരു വാർത്ത അദ്ദേഹം 
സംപ്രേഷണം ചെയ്തില്ല. ആകസ്മികമായി ആ വാർത്ത റിപ്പോർട്ട് ചെയ്തത്
ഇന്ത്യൻ എക്സ്പ്രസ് ആണ്. ചോദ്യം ചെയ്യപ്പെട്ട നേതാക്കളിൽ ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിമാരായ ബിജെപിയുടെ നിർമ്മൽ സിങ്, കവിന്ദർ ഗുപ്ത എന്നിവരും ഉൾപ്പെടുന്നു. റിപ്പബ്ലിക് ടിവിയുടെ വ്യാജ ദേശീയതയുടെ ഉദാഹരണമായി തെജിന്ദർ ഇത് ഉദ്ധരിക്കുന്നു.

അർണബിന്റെ സ്വജനപക്ഷപാതിത്വത്തെതും അദ്ദേഹം വിമർശിക്കുന്നു. അർണബിന്റെ ഭാര്യ സാംയബ്രത റേ അതിന്റെ ഹിന്ദി, ഇംഗ്ലീഷ് ചാനലുകളുടെ പ്രവർത്തനങ്ങൾക്ക് പ്രായോഗികമായി നേതൃത്വം നൽകുന്നു. അർണബ് സോണിയ ഗാന്ധിയെ സൂപ്പർ പ്രധാനമന്ത്രി എന്ന് വിളിക്കുന്നു. ന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ശരിക്കും ചാനലിലെല സൂപ്പർ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ്. ഇപ്പോൾ സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ സ്ഥാനം ഹിക്കുന്നുണ്ടെങ്കിലും എല്ലാം തീരുമാനിക്കുന്നത് അവളാണ്. '

ജേർണലിസമല്ല ദർബാർ സംസ്‌കാരം

റിപ്പബ്ലിക് ടിവിയിൽ നിന്ന് പുറത്തുപോയ മുതിർന്ന എഡിറ്റർമാർ, ആങ്കർമാർ, റിപ്പോർട്ടർമാർ എന്നിവരെ ന്യൂസ് ലോൺഡ്രി സമീപിച്ചു. അവർ പോകാനുള്ള കാരണങ്ങളും തെജിന്ദറിന്റെ ആരോപണങ്ങളുടെ നിജസ്ഥിതിയും അന്വേഷിച്ചു. അവർ എല്ലാവരും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കയാണ്. റിപ്പബ്ലിക്ക് വിട്ട ഭൂരിഭാഗവും ''പ്രശ്‌നകാരികളായി'' കാണപ്പെടുമെന്ന് ഭയന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിച്ചില്ല. തങ്ങളുടെ മുൻ തൊഴിലുടമയെക്കുറിച്ച് പരസ്യമായി സംസാരിച്ചാൽ അവർക്ക് തൊഴിലില്ലാത്തവരാകാമെന്ന് അവർ ഭയപ്പെട്ടു. പക്ഷേ തേജീന്ദർ പറഞ്ഞതെല്ലാം സത്യമാണെന്ന് അവർ രഹസ്യമായി സമ്മതിക്കുന്നു. ''അദ്ദേഹം റിപ്പബ്ലിക് ടിവി ഉപയോഗിച്ച് നിർമ്മിച്ചത് ഒരു ന്യൂസ് റൂം അല്ല, അത് ഒരു ദർബാറാണ്. സാധാരണയായി, നിങ്ങൾക്ക് ഒരു ഓർഗനൈസേഷനിൽ ജൂനിയർമാർ, മിഡ് ലെവൽ, സീനിയർ മാനേജർമാർ എന്നിവരുണ്ട്. റിപ്പബ്ലിക് ടിവിയിൽ അതൊന്നുമില്ല. കുറേ കൊച്ചു കുട്ടികളും അദ്ദേഹവും മാത്രം. അർണബ് കൽപ്പിക്കുന്നു. ഏവരും അനുസരിക്കുന്നു'- ഒരാൾ പ്രതികരിച്ചു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം അർണബിൽ പ്രകടമായ മാറ്റം ഉണ്ടാക്കിയെന്ന് പലരും പറയുന്നു. ''പാനലിസ്റ്റുകളുടേത് പോലെ അവൻ കൂടുതൽ ക്രൂരനായിത്തീർന്നു. ആരെയും കുറിച്ച് പറയാൻ അദ്ദേഹത്തിന് നല്ലതൊന്നുമില്ല. ഒരു ഘട്ടത്തിനപ്പുറം, ഇത് ലജ്ജാകരമായിത്തീർന്നു. വാർത്തകളിലെ നിരന്തരമായ അലർച്ചമാത്രം.'

പരിചയസമ്പന്നരായ പ്രൊഫഷണലുകളും ഓർഗനൈസേഷന്റെ ക്രീമും ഓരോന്നായി പോകുമ്പോൾ,  കാര്യങ്ങൾ വ്യക്തമാണെന്ന്ഒരു മുൻ മുതിർന്ന ആങ്കർ വാദിച്ചു. റിപ്പബ്ലിക് ടിവിയിലെ പരിസ്ഥിതി വിഷവും നെഗറ്റീവും ആണെന്ന് മറ്റൊരു എഡിറ്ററുടെ പ്രതികരണം.റിപ്പബ്ലിക് ടിവിയിലെ ടോപ്പ് എഡിറ്ററും റിപ്പോർട്ടറുമായിരുന്ന ആദിത്യ രാജ് കൗൾ, തേജീന്ദറിന്റെ ഇമെയിലിനെക്കുറിച്ച് പ്രതികരിക്കില്ല എന്നാണ്
വ്യക്തമാക്കിയത്-''അവൻ അൽപ്പം വികാരാധീനനായിരിക്കാം. പിടിഐയിൽ സുഖപ്രദമായ ജോലി ഉള്ളപ്പോൾ ടിവിക്ക് അവസരം നൽകണമെന്ന് ഞാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരുന്നു. ഞാൻ റിപ്പബ്ലിക്കിൽ നിന്ന് സീനിയർ അസോസിയേറ്റ് എഡിറ്റർ, സീനിയർ ആങ്കർ എന്നീ സ്ഥാനങ്ങളിൽ നിന്ന് 2018 ഡിസംബർ 31 ന് രാജിവച്ചു. എന്റെ രാജി ഉദ്ദേശ്യം അർണബിനെയോ ചാനലിനെയോ അപകീർത്തിപ്പെടുത്തുകയല്ലെന്ന് പറഞ്ഞിരുന്നു. ഇന്നും ഞാൻ അതിനൊപ്പം നിൽക്കുന്നു. റിപ്പബ്ലിക് ടിവിയിൽ നിന്ന് രാജിവച്ചതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. '- ആദിത്യ രാജ് കൗൾ പറഞ്ഞു.

മുൻ റിപ്പബ്ലിക് ടിവി ജീവനക്കാരുമാരുടെ പ്രധാനപരാതി അദ്ദേഹം അനാവശ്യമായി ജീവനക്കാരെ അധിക്ഷേപിക്കുന്നുവെന്നാണ്. വ്യക്തിബന്ധങ്ങൾ ഒന്നും അദ്ദേഹത്തിന് പ്രശ്നമല്ല. ഓഫ് ദ റെക്കോർഡായി പറയുന്നതും അർണബ് സംപ്രഷണം ചെയ്യും. ടിആർപി റേറ്റിങ്ങിനായി ആയാൾ എന്ത് കളിയും കളിക്കും. സുശാന്ത് സിങ് രജ്പുത്തിന്റെ ഫിറ്റ്നസ് പരിശീലകന്റെ സമീപകാലത്തെ ''സ്റ്റിങ് ഓപ്പറേഷനിൽ'' സംഭവിച്ചതും അയതാണ്.
മോദിക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് എന്നാണ് അദ്ദേഹം
കരുതുന്നത്. ഒരാൾ പറയുന്നു. ജോലി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവൾക്ക് വളരെ ബുദ്ധിമുട്ടാണെന്ന് മറ്റൊരു ആങ്കർ പറഞ്ഞു. ''ജോലിചെയ്യാനുള്ള ഒരു ഭ്രാന്തൻ സ്ഥലമായിരുന്നു അത്. എല്ലാ ദിവസവും, എഡിറ്റ് മീറ്റിങ് പുലർച്ചെ 2: 30 ന് അവസാനിക്കും, രാവിലെ 7:30 ന് റിപ്പോർട്ട് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. ഞങ്ങൾ ഓഫീസിൽ ഉറങ്ങുമായിരുന്നു, ചിലപ്പോൾ പ്രൊമോകൾ ചിത്രീകരിക്കാൻ പുലർച്ചെ 3: 30 ന് എഴുന്നേൽക്കും. ഇങ്ങനെ ഞങ്ങൾ ചത്തു പണിയെടുക്കുകയായിരുന്നു'- അവർ വ്യക്തമാക്കി. ആ ചാനലിൽ സംഭവിക്കുന്നത് പത്രപ്രവർത്തനമല്ലെന്ന് മനസിലാക്കാൻ ആളുകൾക്ക് വർഷങ്ങളെടുക്കേണ്ടതില്ലെന്ന് റിപ്പോർട്ടർ പറഞ്ഞു.

''അർണബിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ടൈംസ് നൗ വിട്ടു. കാരണം അദ്ദേഹം അവിടെ ഉണ്ടായിരുന്ന കാലം വരെ, അദ്ദേഹം ഒരിക്കലും ഞങ്ങളെ നേരിട്ട് സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഈ സ്റ്റോറി ബിജെപിക്ക് എതിരായതിനാൽ നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ 2019 ൽ റിപ്പബ്ലിക്കിൽ കാര്യങ്ങൾ ഗണ്യമായി മാറി'- മുൻ റിപ്പബ്ലിക് ടിവി ആങ്കർ എഡിറ്റർ പറഞ്ഞു.

വർഗീയത പ്രചരിപ്പിക്കുന്നു

എപ്പോഴും അഗ്രസ്സീവ് ആകണമെന്നാണ് അർണബ് നൽകുന്ന മറ്റൊരു നിർദ്ദേശം. 'ഒരു പതിവ്, സിറ്റ്ഡൗൺ അഭിമുഖമാണെങ്കിൽ, അത് പ്രവർത്തിക്കുന്നില്ല. നിങ്ങൾ ആളുകളോട് അഗ്രസീവായി  പെരുമാറണമെന്ന് ജനം ആഗ്രഹിക്കുന്നു. '- അർണബ് പറയും. പക്ഷേ പ്രതിപക്ഷ നേതക്കളോടടെ ഈ അഗ്രസീവ് നെസ്സ് ഉണ്ടായിരുന്നത്. ബിജെപി നേതാക്കൾ വരുമ്പോൾ എല്ലാവരും ഭവ്യരാവും.

ശ്വേത എന്ന മുൻ റിപ്പോർട്ടർ പറയുന്നത് ഇങ്ങനെ.'കശ്മീർ പണ്ഡിറ്റുകൾ താഴ്‌വരയിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് കശ്മീരി മുസ്ലിംകൾ എന്ത് വിചാരിച്ചുവെന്ന് സ്റ്റിങ് ഓപ്പറേഷൻ നടത്താൻ അവർ ആവശ്യപ്പെട്ടു. ഞാൻ ഗ്രാമത്തിൽ ഗ്രാമത്തിലേക്ക് യാത്ര ചെയ്തു. പണ്ഡിറ്റുകളെ സ്വാഗതം ചെയ്യുമെന്ന് പറയാൻ ഒരു കൂട്ടം ആളുകളെ എനിക്ക് ലഭിച്ചു. ചിലർ തിരിച്ച് സംസാരിച്ചു. 20 പേർ ക്യാമറയിൽ, അതിൽ മൂന്നോ നാലോ പേർ അർണബ് കാണിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞു. അതായത് പണ്ഡിറ്റുകൾക്കെതിരായ വിദ്വേഷം. അതുമാത്രമാണ് സംപ്രേഷണം ചെയ്യപ്പെട്ടത്'- ശ്വേത പറഞ്ഞു.

ഒരു മുൻ എഡിറ്റർ പറഞ്ഞു, 'തേജീന്ദറിന്റെ ഇമെയിൽ സംയബ്രതയുടെ പങ്ക് വെളിച്ചത്തുകൊണ്ടുവന്നതിൽ സന്തോഷമുണ്ട്.  അവർ നിർമ്മിച്ച ഒരു ചെറിയ ലോകമുണ്ട്. അതിനോട് വിശ്വസ്തരായവർക്ക് പ്രതിഫലം ലഭിക്കും. 'അർണബുമായുള്ള സമവാക്യം എല്ലായ്‌പ്പോഴും സൗഹാർദ്ദപരമാണെങ്കിലും സമിബ്രതയുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് മുൻ എഡിറ്റർ പറഞ്ഞു.

സ്ഥാപക സംഘത്തിലെ മറ്റൊരു മുൻ റിപ്പോർട്ടർ പറയുന്നു.അർനബിന് കറുപ്പും വെളുപ്പും മാത്രമേ ഉണ്ടായിരുന്നുള്ളൂ, ചാരനിറത്തിലുള്ള ഷേഡുകൾ ഇല്ല. ''നിങ്ങൾ ഒന്നുകിൽ നല്ലതോ ചീത്തയോ ആണ്, നിങ്ങൾ അവനുവേണ്ടിയോ അവന് എതിരായോ ആണ്. ഞാൻ റിപ്പബ്ലിക് ടിവി വിട്ടു, കാരണം ഓഫീസ് ഏകപക്ഷീയമായ പത്രപ്രവർത്തനത്തെക്കുറിച്ചും വൃത്തികെട്ട രാഷ്ട്രീയത്തെക്കുറിച്ചും മാത്രമായിരുന്നു. കഠിനാധ്വാനികളായ മാധ്യമപ്രവർത്തകരെ തകർച്ചയിലേക്ക് തള്ളിവിടുകയാണ് ഇപ്പോൾ ചെയ്യുന്നത്'

നിറമോ ജാതിയോ കുലമോ ഒന്നും നോക്കില്ല

എന്നാൽ അർണബിന്റെ കഠിനാധ്വാനം അടക്കമുള്ള പല പോസറ്റീവ് വശങ്ങളും പലരും ചൂണ്ടിക്കാട്ടുന്നു. ''നിങ്ങൾ എങ്ങനെ കാണുന്നു, നിങ്ങളുടെ കുടുംബം ആരാണ്, അല്ലെങ്കിൽ നിങ്ങൾ എവിടെ നിന്ന് വരുന്നു എന്നത് അർനബിന് പ്രശ്നമല്ല. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിവുണ്ടെങ്കിൽ അവൻ നിങ്ങൾക്ക് അവസരം നൽകും. 'മുൻ എഡിറ്റർ-ആങ്കർ ഈ അഭിപ്രായം വിശദീകരിച്ചു: ''നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള കുടുംബത്തിൽ നിന്നുള്ള ആളായും അത് അദ്ദേഹത്തിന് പ്രശ്നമല്ല. നിങ്ങൾക്ക് ആളുകളെ ആകർഷിക്കാൻ കഴിയമോ എന്ന് മാത്രമാണ് അയാൾ നോക്കകുന്നത്. ഒരു ആങ്കറെക്കുറിച്ച് 'വളരെ ഇരുണ്ടവനാണ്' എന്ന് ചിലർ പറഞ്ഞു. ്എന്നാൽ അർണബ് അദ്ദേഹത്തെ നന്നായി ഉപയോഗിച്ചു. കാരണം ഈ കാര്യങ്ങളെക്കുറിച്ച് അവന് താൽപ്പര്യമില്ല. '

ഒരു ആങ്കർ ഇങ്ങനെ കൂട്ടിച്ചേർത്തു. 'കേവലം ഒരു പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഇപ്പോൾ കോടിക്കണക്കിന് രൂപയുടെ മാധ്യമ സാമ്രാജ്യത്തിൽ ഇരിക്കുകയാണ്. അവൻ ഒരു മികച്ച ബിസിനസുകാരനാണ്, ഒപ്പം തന്റെ പ്രേക്ഷകർക്ക് എന്താണ് വേണ്ടതെന്ന് അവനറിയാം. തിരഞ്ഞെടുപ്പ് സമയത്ത്, അദ്ദേഹം രാവിലെ 6 മണിക്ക് സ്റ്റുഡിയോയിൽ ഇരുന്നു അർദ്ധരാത്രി 12 വരെ ജോലിചെയ്യും. ഉച്ചഭക്ഷണം മാത്രമേ എടുക്കൂ. , മോദിയെ മാറ്റിനിർത്തിയാൽ, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. ആളുകൾ അവനെക്കുറിച്ച് സംസാരിക്കുന്നത് നിർത്തിയാൽ അദ്ദേഹം വളരെ വിഷാദത്തിലാകുമെന്ന് ഞാൻ കരുതുന്നു. '

ഏറ്റവും പുതിയ ബാർക്ക് ഡാറ്റ അനുസരിച്ച് റിപ്പബ്ലിക് ഭാരത് ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ഹിന്ദി ടിവി വാർത്താ ചാനലായി ആജ് തക്കിനെ സ്ഥാനഭ്രഷ്ടനാക്കി. ടിആർപികൾക്കായുള്ള ഈ പോരാട്ടമാണ് ജേർണലിസത്തിൽ വൃത്തികെട്ട പ്രവണതകൾ ഉണ്ടാക്കിയതെന്ന് പറയുന്നവരും ഉണ്ട്. റിപ്പബ്ലിക് ഭാരതത്തിലെ ഒരു മുൻ റിപ്പോർട്ടർ പറയുന്നു, ''ടിവി വാർത്തകൾക്ക് സംഭവിച്ച ഏറ്റവും മോശമായ കാര്യമായി അർണബിനെ ഒറ്റപ്പെടുത്താൻ കഴിയില്ല. ആരാണ് വ്യത്യസ്തർ? ഏതെങ്കിലും വാർത്താ ചാനൽ ഓണാക്കുക, ഇത് പത്രപ്രവർത്തനമല്ല, അത് ജിംഗോയിസമാണ്. . ഇതാണ് ടിആർപിയുടെ കളി. ''എല്ലാ വ്യാഴാഴ്ചയും റേറ്റിംഗുകൾ പുറത്തുവരുമ്പോൾ ഞങ്ങൾ എത്രമാത്രം സമ്മർദ്ദത്തിലാണെന്ന് നിങ്ങൾക്കറിയാമോ? റേറ്റിംഗിലെ ഓരോ ചെറിയ തുള്ളിക്കും നിങ്ങൾ ഉത്തരം നൽകണം. ഈ സമ്മർദമാണ് നാടകങ്ങളായി വരുന്നത്'.

തേജീന്ദറും മറ്റ് മുൻ ജോലിക്കാരും ഉന്നയിച്ച ആരോപണങ്ങളോട് അർണബ് പ്രതികരിച്ചിട്ടല്ല. പ്രതികരണം ലഭിക്കുകയാണെങ്കിൽ ഈ റിപ്പോർട്ട് അപ്‌ഡേറ്റ് ചെയ്യും എന്ന് പറഞ്ഞാണ് ന്യൂസ് ലോണ്ട്രി ലേഖനം അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP