Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വതന്ത്ര രതിമേളകളും ഉടുതുണിയില്ലാതെ ഫിറ്റായി മയങ്ങുന്ന 'സ്വതന്ത്രജീവിതവും' സ്വപ്നംകണ്ട് അനുയായികൾ; അമേരിക്കയിൽ സന്യാസ സാമ്രാജ്യത്തിനായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സൈന്യത്തെയും ഒരുക്കി; ശത്രുക്കളെ ഇല്ലാതാക്കാൻ കൂട്ട വിഷപ്രയോഗവും; രജനീഷ് പുരം സൃഷ്ടിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞത് കൂട്ടുകാരി മാ ആനന്ദ് ഷീല; 93 റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഓഷോയുടെ സന്യാസി സമൂഹത്തിന്റെ പേക്കൂത്തുകൾ തുറന്നുകാട്ടി നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി

സ്വതന്ത്ര രതിമേളകളും ഉടുതുണിയില്ലാതെ ഫിറ്റായി മയങ്ങുന്ന 'സ്വതന്ത്രജീവിതവും' സ്വപ്നംകണ്ട് അനുയായികൾ; അമേരിക്കയിൽ സന്യാസ സാമ്രാജ്യത്തിനായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സൈന്യത്തെയും ഒരുക്കി; ശത്രുക്കളെ ഇല്ലാതാക്കാൻ കൂട്ട വിഷപ്രയോഗവും; രജനീഷ് പുരം സൃഷ്ടിക്കാൻ കുതന്ത്രങ്ങൾ മെനഞ്ഞത് കൂട്ടുകാരി മാ ആനന്ദ് ഷീല; 93 റോൾസ് റോയ്‌സ് കാറുകൾ സ്വന്തമാക്കിയ ഓഷോയുടെ സന്യാസി സമൂഹത്തിന്റെ പേക്കൂത്തുകൾ തുറന്നുകാട്ടി നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി: 1931 ഡിസംബറിൽ ജനിക്കുകയും 1990ൽ മരണമടയുകയും ചെയ്തആത്മീയാചാര്യനാണ് സന്യാസലോകത്ത് വേറിട്ട ചിന്തകളും തത്വങ്ങളും ഈ ലോകത്തോട് സംവാദങ്ങളിലൂടെയും ജീവിതചര്യകളിലൂടെയും പങ്കുവച്ച ഓഷോ രജനീഷ്. തന്റെ ജീവിതകാലത്തിനിടെ എഴുതിയ കൃതികളിലൂടേയും സംവാദങ്ങളിലൂടെയും സാധാരണക്കാർക്ക് പെട്ടെന്ന് ദഹിക്കാത്ത, രതിയേയും ആത്മസമർപ്പണ ജീവിതത്തേയും സമന്വയിപ്പിക്കുന്ന ജീവിതരീതികളാണ് തന്റെ അനുയായികൾക്ക് ഓഷോ പകർന്നു നൽകിയത്. ഈ 'തുറന്ന' സമീപനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും നിർബാധം തുടരുന്നു. അതിനിടെ ഓഷോയുടെ മരണശേഷം അനുയായികൾ ചെയ്തുകൂട്ടുന്ന കാര്യങ്ങളെ പറ്റി നിർമ്മിക്കുന്ന ഒരു ഡോക്യുമെന്ററി ഇപ്പോൾ ചർച്ചയാകുന്നു.

ഒരു സന്യാസിയെന്ന സങ്കൽപനത്തിന് അപ്പുറമായിരുന്നു ഓഷോ സ്വയം ആത്മീയാചാര്യസ്ഥാനത്തേക്ക് അവരോധിച്ചത്. സെക്‌സും മയക്കുമരുന്നുകളും റോൾസ് റോയ്‌സ് കാറുകളുടെ ആഡംബരവുമെല്ലാം ഇഷ്ടപ്പെട്ട ഓഷോ ഒരു സമ്പന്നരെ ആത്മീയതയയുടെ ഔന്നത്യങ്ങളിലേക്ക് പുതു വഴികളിലൂടെ ആകർഷിച്ചു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട വിഷബാധ സൃഷ്ടിച്ചതുൾപ്പെടെ അദ്ദേഹത്തിന്റെ അനുയായികൾ കാട്ടിക്കൂട്ടിയ പേക്കൂത്തൂകൾ ആണ് പുതിയ ഡോക്യുമെന്ററി വരുന്നതോടെ ചർച്ചയാകുന്നത്.

സ്വയം ഭഗവാൻ എന്ന് വിശേഷിപ്പിച്ച രോമത്തൊപ്പിയണിഞ്ഞ് പ്രത്യക്ഷനായിരുന്ന ഓഷോ. അദ്ദേഹത്തിന്റെ ചര്യകൾക്കല്ല, മറിച്ച് മരണശേഷം അനുയായികൾ കാട്ടിക്കട്ടിയ പേക്കൂത്തുകളും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് ഇപ്പോൾ ചർച്ചാവിഷയം. പിന്നീട് സന്ന്യാസത്തിന്റെ പേരിൽ നടന്ന കൂട്ട രതിമേളനങ്ങൾ ഉൾപ്പെടെ ചർച്ചയാക്കുന്നതാണ് ഡോക്യുമെന്ററി.

ഇന്ത്യയിൽ സെക്‌സ് ഗുരു എന്നാണ് ഓഷോ അറിയപ്പെട്ടത്. ആയിരങ്ങൾ ഇതോടെ ഓഷോയിൽ ആകൃഷ്ടരായി. രതിയേയും ആത്മീയതയേയും സമ്മേളിപ്പിക്കുന്ന ആരാധനാ രീതികൾ ഓഷോ പങ്കുവച്ചു. ഇതോടെ ആയിരക്കണക്കിന് വിദേശികളും ഇന്ത്യൻ ആത്മീയതയുടെ പുതിയ സമീപനത്തിൽ അലിഞ്ഞുചേരാൻ വിശ്വാസികളായി എത്തി. വൈൽഡ് വൈൽഡ് കൺട്രി എന്ന നെറ്റ് ഫളിക്‌സിന്റെ ഡോക്യുമെന്ററി തുറന്നുകാട്ടുന്ന ഓഷോയുടെ രീതികളും അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികൾ കാട്ടിക്കൂട്ടിയ സംഭവങ്ങളുമാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

രജനീഷ് പുരം ഒരുങ്ങിയത് 100 ദശലക്ഷം ഡോളറിന്റെ ബലത്തിൽ

രജനീഷിന്റെ അനുയായികൾ രജനീഷ് പുരം എന്ന നഗരം പണിതീർത്ത് അവരുടെ ലോകം സൃഷ്ടിക്കാനും 1980-കളിലെ തങ്ങളുടെ അനുഷ്ഠാന രീതികളിൽ തുടർന്നും ജീവിക്കാനും കൈക്കൊണ്ട തന്ത്രങ്ങളാണ് വൈൽഡ് വൈൽഡ് കൺട്രിയിൽ അനാവൃതമാകുന്നത്. 100 ദശലക്ഷം ഡോളർ ചെലവിട്ടാണ് ഉട്ടോപ്യൻ ആശയങ്ങളുമായുള്ള നഗരം പണിതുയർത്താൻ അവർ ഒരുമ്പെട്ടത്. റോൾസ് റോയ്‌സ് ഗുരു എന്നാണ് ഓഷോ യുഎസിൽ അറിഞ്ഞിരുന്നതുപോലും.

രജനീഷികൾ എന്നറിയപ്പെട്ട അയാളുടെ അനുയായികൾ, ഒറിഗോണിന്റെ പ്രാന്തപ്രദേശത്തുള്ള, ആന്റിലോപ്പ് എന്ന ചെറിയ നഗരത്തിനടുത്ത് 64,000 ഏക്കർ വരുന്ന ഒരു പ്രദേശത്തേക്ക് മാറുന്നു. ഈ സന്യാസികൾ ആ പട്ടണത്തിന്റെ പ്രകൃതങ്ങളെല്ലാം തങ്ങളുടെ ഇഷ്ടമനുസരിച്ച് മാറ്റിയെടുത്തു. ആ നാടിന്റെ നന്മകൾ നശിപ്പിക്കപ്പെട്ടു. നഗ്‌നരായുള്ള വെയിൽ കായൽ ആ ഗ്രാമത്തിൽ പതിവ് കാഴ്ചയായി. ഇതോടെ നാട്ടുകാർ ഇവരെ ഒരു സെക്‌സ് അഡിക്ഷൻ ഉള്ള ജനങ്ങളായി കാണാൻ തുടങ്ങി. രാത്രികാലങ്ങളിൽ അവർ ഈ സന്യാസിമാർ എന്ന് പറയുന്നവർ ഉണ്ടാക്കുന്ന ബഹളങ്ങൾ കേട്ട് ഉറക്കംപോലും നഷ്ടപ്പെട്ടവരായി. മയക്കുമരുന്നും രതിയും ജീവിതമന്ത്രമാക്കിയവർ ഒരു നാടിന്റെ സ്വസ്ഥത നശിപ്പിക്കുന്നു.

1981 മുതലുള്ള അഞ്ചുവർഷക്കാലം കൊണ്ട് രജനീഷ് പുരം ഇത്തരം പല കാര്യങ്ങളാലും വാർത്തകളിൽ ഇടംനേടി. ഇതിലുള്ള അന്വേഷണമാണ് ഈ ഡോക്യുമെന്ററി. ആന്റിലോപ് പട്ടണത്തിൽ കിട്ടാവുന്ന എല്ലാ ഭൂമിയും വാങ്ങിക്കൂട്ടി രജനീഷ് അനുയായികൾ. അവിടെ നിലനിൽക്കാൻ നഗര സമിതിയിൽ പ്രാതിനിധ്യം ഉണ്ടാക്കാനായി അവർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. പ്രദേശത്തെ ജനങ്ങളിൽ നിന്ന് നേരിട്ട എതിർപ്പായിരുന്നു മുഖ്യ കാരണം. രജനീഷികളല്ലാത്ത ആരും അവർക്ക് വോട്ട് ചെയ്യുമായിരുന്നില്ല. രജനീഷ് കഴിഞ്ഞാൽ സന്യാസി സമൂഹത്തിലെ രണ്ടാംസ്ഥാനക്കാരി എന്ന് അറിയപ്പെട്ടിരുന്ന മാ ആനന്ദ് ഷീലയുടെ തന്ത്രങ്ങളാണ് ഇവിടെ ചർച്ചയായത്. വിജയം ഉറപ്പിക്കാൻ, മാ ആനന്ദ് ഷീല, വാസ്‌കോ കൗണ്ടിയിലെ സലാഡ് ബാറുകളിലും ഭക്ഷണശാലകളിലും പതിയെ പതിയെ ശരീരത്തിൽ ഏശുന്ന വിഷം കലർത്തുന്ന പരിപാടി തുടങ്ങി. തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയിൽ 750-ലേറെപ്പേർ ഗുരുതരമായ തരത്തിൽ രോഗബാധിതരായി.

വെള്ളത്തിൽ വിഷം കലർത്തി വാസ്‌കോ കൗണ്ടി കമ്മീഷണർ ബില്ല് ഹൽസിനെ വിഷബാധയേൽപ്പിക്കാനും സംഘം ശ്രമിച്ചു. തന്നെ എതിർത്തിരുന്ന, രജനീഷുമായി കൂടുതൽ അടുപ്പം കാണിച്ചിരുന്ന സന്യാസികളെപ്പോലും ആനന്ദ് ഷീല വിഷപ്രയോഗത്തിൽ നിന്നും ഒഴിവാക്കിയില്ല. ഷീലയെ ധിക്കരിക്കാൻ ശ്രമിച്ചവരെയെല്ലാം അവർ നോട്ടമിട്ടു. തനിക്ക് ബോധക്കേടുണ്ടാക്കിയ കാപ്പി പോലൊന്ന് ഒരു ദിവസം കുടിച്ചതായി സണ്ണി എന്ന സന്യാസിനി പറയുന്നുണ്ട്. താൻ രാജനീഷുമായി സംസാരിക്കുന്നതു ഷീല കണ്ടെന്നും അതിൽ നിന്നുണ്ടായ വെറും അസൂയയാണ് ഈ വിഷപ്രയോഗത്തിന് കാരണമെന്നും മനസിലായതെന്നും സണ്ണി പറയുന്നു. ഈ സംഭവങ്ങൾ പുറത്തുവന്നതോടെ പിന്നീട് ഷീല തടവിലായി.

രാജ്യത്തിനായി സ്വന്തം സൈന്യം; വാങ്ങിക്കൂട്ടിയത് വൻ ആയുധശേഖരം

സമാധാനസ്‌നേഹികളാണെന്ന് ഏവരും വിശ്വസിച്ചിരുന്ന സന്യാസിമാരും സന്യാസിനിമാരും സെക്‌സിനും മയക്കുമരുന്നിനും വേണ്ടി ഒരു സാമ്രാജ്യം സൃഷ്്ടിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഓഷോയുടെ വിശ്വാസികളായി എത്തിയവർ മിക്കവരും ശതകോടീശ്വരന്മാർവരെ ആയിരുന്നു. പണത്തിന്റെ പിൻബലത്തിൽ അവർ സ്വരക്ഷക്കായി ഒരു സേന തന്നെയുണ്ടാക്കി. ദിവസം മുഴുവൻ ഇതിന്റെ പരിശീലനങ്ങളുടെ ബഹളങ്ങളും വെടിയൊച്ചകളും അവരുടെ കേന്ദ്രത്തിൽ നിന്നും കേൾക്കാമായിരുന്നു എന്നു പരമ്പരയിൽ ആന്റിലോപ്പിലെ നാട്ടുകാർ പറയുന്നു. ഒരു ഘട്ടത്തിലും തങ്ങളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളുടെ കൃത്യം കണക്ക് രജനീഷികൾ പുറത്തു പറഞ്ഞില്ല. എന്നാൽ അത് ഒറിഗോൺ സംസ്ഥാനത്തിനുണ്ടായിരുന്നതിനെക്കാൾ കൂടുതലായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പരമ്പരയിലൂടെ പുറത്തുവരുന്നത്. സന്യാസിനികളിൽ ഒരാളായ ജെയിൻ സ്‌ട്രോക് പറഞ്ഞത്, താൻ വിവിധ സംസ്ഥാനങ്ങളിൽ പോയി, പല കടകളിൽ നിന്നുമായി ആയുധങ്ങൾ വാങ്ങി ഷീലയ്ക്ക് കൈമാറിയിരുന്നു എന്നാണ്. നഗരത്തിൽ എഫ്ബിഐ നടത്തിയ പരിശോധനയിൽ ഈ ആയുധങ്ങൾ കണ്ടെടുത്തു.

ഇതിനൊപ്പമാണ് രജനീഷികളല്ലാത്തവരെ വിഷബാധയേൽപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഷീല ശ്രമിച്ചതും. പക്ഷേ കൂടുതൽ വോട്ടുകൾ കിട്ടാനായി യു എസിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് അവർ ബസുകൾ അയച്ചു. സൗജന്യ ഭക്ഷണം, മദ്യം, താമസിക്കാൻ താവളം എന്നിവ വാഗ്ദാനം ചെയ്തു. തെരുവിൽ അലയുന്ന നിരവധി പേരെ രജനീഷ് പുരത്തെത്തിച്ച് അവരെ വോട്ടർമാരാക്കി. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്തരത്തിൽ തന്ത്രങ്ങൾ മെനയുന്നതിനിടെ ചില ഉദ്യോഗസ്ഥരെയും സന്യാസികളെയും വധിക്കാനും ഷീലയും സംഘവും ലക്ഷ്യമിട്ടു. രജനീഷിന്റെ ഡോക്ടർ ദേവ രാജ് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു. അറ്റോർണി ജനറലിന്റെ കാര്യാലയത്തിലെ ചിലരെ വധിക്കാനും സംഘം പദ്ധതിയിട്ടു. ദേവ രാജ് രജനീഷിനെ കൊല്ലുമെന്ന് ഷീല കരുതിയതോടെ അയാളെ വധിക്കാനും ഷീല ശ്രമിച്ചതായി ഡോക്യുമെന്ററിയിൽ പറയുന്നു.

1980-കൾ വരെയുണ്ടായതിൽ ഏറ്റവും വലിയ ഫോൺ ചോർത്തലും ഷീല നടത്തി. ഓഷോയുടെ വീടടക്കം രജനീഷ് പുറത്തെ പല വീടുകളിൽ നിന്നും ഷീല ഫോൺ ചോർത്തി. രജനീഷ് അയാളുടെ വീട്ടിന്നകത്ത് നടത്തിയ എല്ലാ സംസാരങ്ങളും ശബ്ദലേഖനം ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്തു. 10,000ത്തിലേറെ ടേപ്പുകൾ എഫ് ബി ഐ പിന്നീട് കണ്ടെത്തി. വലിയതോതിലുള്ള കുടിയേറ്റത്തട്ടിപ്പും രജനീഷികൾക്ക് നേരെ ആരോപിക്കപ്പെട്ടു. ഈ കുറ്റാരോപണത്തിന്റെ പേരിലാണ് രജനീഷിനോട് ഇന്ത്യയിലേക്ക് പോകാൻ ആവശ്യപ്പെട്ടതും. അനുയായികളിൽ നിരവധിപേർ യു എസ് പൗരന്മാർ അല്ലായിരുന്നു. രജനീഷിന്റെ വിശ്വാസികൾ വിവാഹത്തിൽ വിശ്വസിച്ചിരുന്നില്ല.

അപ്പോൾ ഈ സന്യാസികളെ യു എസിൽ താമസിപ്പിക്കാൻ രജനീഷികൾ തന്ത്രപൂർവം ഒരു വഴികണ്ടെത്തി. ഒരു യു എസ് പൗരത്വമുള്ളയാൾക്കൊപ്പം പങ്കാളിയാകാൻ ഇവരോട് ആവശ്യപ്പെടും. അവർ യു എസിലെ മറ്റൊരു സംസ്ഥാനത്ത് താമസമാക്കുകയും അവിടെ വിവാഹം കഴിച്ച് രജനീഷ് പുരത്തേക്ക് തിരിച്ചുവരികയും ചെയ്യും. ഇത് കുടിയേറ്റ നിയമങ്ങളുടെ ലംഘനമായിരുന്നു. 1980-കാലഘട്ടത്തിലെ നിരവധി ദൃശ്യങ്ങളും, രജനീഷ് അനുയായികൾ, ആന്റിലോപ് നിവാസികൾ, ഉദ്യോഗസ്ഥർ, എന്നിവരുടെ അഭിമുഖങ്ങളും അടങ്ങുന്ന പരമ്പരയാണ് നെ്റ്റ് ഫ്‌ളിക്‌സ് തയ്യറാക്കിയത്. ഇത്് രജനീഷ് സാമ്രാജ്യത്തിന്റെ ഉൾത്തളങ്ങളിലെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരും.

പക്ഷേ ഈ പരമ്പര രജനീഷിന്റെ തത്വചിന്തയെക്കുറിച്ചല്ല, വാസ്തവത്തിൽ ഇത് രജനീഷിനെക്കുറിച്ചുമല്ല എന്ന് പരമ്പര നിർമ്മിച്ചവർ തന്നെ വ്യക്തമാക്കുന്നു. അധികാരത്തിൽ രജനീഷിന് തൊട്ടുപിന്നാലെ നിന്ന പലരുടേയും നീക്കങ്ങളാണ് ഈ പരമ്പര അന്വേഷിക്കുന്നത്. രജനീഷിന്റെ പേഴ്‌സണൽ സെക്രട്ടറിയായിരുന്ന, മുഴുവൻ പരിപാടികളും ആസൂത്രണം ചെയ്യുകയും, അവരുടെ മേൽനോട്ടത്തിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്ത മാ ആനന്ദ് ഷീലയെ തുറന്നുകാട്ടുന്നതാണ് പരമ്പരയെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP