Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയശേഷം സർക്കാർ രാഷ്ട്രീയ തോണി തുഴയാൻ പോയപ്പോൾ അങ്കമാലിയിലും പറവൂരിലും ജനകീയ എംഎൽഎമാർ ഏറ്റെടുത്ത നിശബ്ദ വിപ്ലവം ശ്രദ്ധ നേടുന്നു; പുനർജ്ജനി പറവൂർ മന്ത്രവുമായി ബ്രിട്ടനിൽ എത്തിയ വി ഡി സതീശൻ എംഎൽഎക്ക് ലഭിച്ചത് വലിയ സ്വീകരണം; റോജി എം ജോണിന്റെ സഹായ വാഗ്ദാനങ്ങൾക്ക് സ്വീകരണം നൽകി അമേരിക്കൻ-ഓസ്‌ട്രേലിയൻ മലയാളികളും

പ്രളയശേഷം സർക്കാർ രാഷ്ട്രീയ തോണി തുഴയാൻ പോയപ്പോൾ അങ്കമാലിയിലും പറവൂരിലും ജനകീയ എംഎൽഎമാർ ഏറ്റെടുത്ത നിശബ്ദ വിപ്ലവം ശ്രദ്ധ നേടുന്നു; പുനർജ്ജനി പറവൂർ മന്ത്രവുമായി ബ്രിട്ടനിൽ എത്തിയ വി ഡി സതീശൻ എംഎൽഎക്ക് ലഭിച്ചത് വലിയ സ്വീകരണം; റോജി എം ജോണിന്റെ സഹായ വാഗ്ദാനങ്ങൾക്ക് സ്വീകരണം നൽകി അമേരിക്കൻ-ഓസ്‌ട്രേലിയൻ മലയാളികളും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മന്ത്രിമാർ വിദേശത്തു പോയേ തീരൂ എന്ന് കരുതുന്ന പിണറായി സർക്കാരിന് നേരായ വഴികാട്ടാൻ രണ്ടു പ്രതിപക്ഷ എംഎൽഎമാർ രംഗത്ത്. അങ്കമാലി എംഎൽഎ റോജി എം ജോൺ വീട് നഷ്ടമായവരെ കണ്ടെത്തി ആറു വീടുകളുടെ നിർമ്മാണം തുടങ്ങിക്കഴിഞ്ഞു. പറവൂർ എംഎൽഎയായ കോൺഗ്രസിന്റെ യുവ നേതാവ് കൂടിയായ വി ഡി സതീശൻ പുനർജ്ജനി പറവൂർ എന്ന പേരിൽ മണ്ഡലത്തിലെ പ്രളയ ബാധിതർക്ക് പുനരധിവാസത്തിന് മുൻഗണന നൽകുമ്പോൾ ഒരു കൈ സഹായവുമായി ഒരു പറ്റം ആളുകൾ യുകെയിൽ നിന്നും ഒപ്പമുണ്ട്.

ഒരു സർക്കാർ വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് ഇപ്പോൾ രണ്ടു എംഎൽഎമാർ ഏറ്റെടുത്തു നടത്തുന്നത് എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കിൽ തന്നെ 30000 കോടി രൂപ ആവശ്യം ആണെന്നിരിക്കെ കേരളത്തിന് ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് വെറും 3000 കോടിയിൽ താഴെ ആണെന്നതിനാൽ പ്രളയബാധ നേരിട്ട നാടുകൾ ദുരിതത്തിൽ തന്നെ തുടരുമെന്ന് ഉറപ്പായി. ഇനിയും കൂടുതൽ പണം എത്തുക എന്നത് സ്വപ്നത്തിൽ പോലും ഇല്ലാത്ത കാര്യമാണ്. സാലറി ചലഞ്ചിൽ നിന്നും പ്രവാസി സഹായത്തിൽ നിന്നും സർക്കാരിന് ലഭിച്ച തിരിച്ചടികൾ അപ്രതീക്ഷിതമാണ്.

പ്രളയ കാലത്തെ ജനങ്ങളുടെ ഒരുമ നഷ്ടപ്പെടുത്തും വിധം സർക്കാർ തന്നെ രാഷ്ട്രീയ വിവാദങ്ങൾക്കു നേതൃത്വം നൽകാൻ മുന്നിൽ നിന്നതോടെ പ്രളയ ബാധിതരാണ് വീണ്ടും നിലയില്ലാക്കയത്തിൽ പെട്ടിരിക്കുന്നത്. ആദ്യം കേന്ദ്ര സർക്കാരിന്റെ സഹായത്തിന്റെ പേരിലും പിന്നീട് മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന്റെ പേരിലും ഒടുവിൽ ശബരിമലയുടെ പേരിലും രാഷ്ട്രീയ വിവാദങ്ങൾ പശ്ചിമഘട്ടം പിന്നിട്ടു കേരളത്തിൽ ദിവസവും പെയ്തിറങ്ങുമ്പോൾ ദുരിതാശ്വാസം തങ്ങളുടെ ബാധ്യതയാണെന്ന് പോലും മറന്നാണ് സർക്കാർ പെരുമാറുന്നത് എന്ന ആക്ഷേപവും ശക്തമാണ്.

മന്ത്രിമാർ വിദേശത്തു പോയില്ലെങ്കിൽ പോലും പണം സമാഹരിക്കാൻ ഒരു പ്രയാസവും ഇല്ലെന്നാണ് റോജി ജോണും വി ഡി സതീശനും തെളിയിക്കുന്നത്. റോജി ജോണിന്റെ പ്രവർത്തനങ്ങൾക്കു അമേരിക്ക, ഓസ്‌ട്രേലിയ, ഗൾഫ് എന്നിവിടങ്ങളിലെ പ്രവാസികളും അങ്കമാലി സ്വദേശികളായവരും ഏതാനും വൈദികരും ഫെഡറൽ ബാങ്കും സഹായവുമായി കൂടെ ഉള്ളപ്പോൾ സതീശന് സഹായം ഒരുക്കിയതിൽ ഏതാനും ചാരിറ്റി സംഘടനകളും പ്രവാസികളും ഒക്കെയാണ്. ഇതിന്റെ ഭാഗമായി നടന്ന ചാരിറ്റി ഇവന്റിൽ പങ്കെടുക്കാൻ ആണ് വി ഡി സതീശൻ കഴിഞ്ഞ ദിവസം യുകെയിൽ എത്തിയതും ആവശ്യത്തിന് സഹായം സംഘടിപ്പിച്ചു മടങ്ങിയതും.

കേന്ദ്ര സർക്കാരുമായുള്ള ഉടക്കിൽ മന്ത്രിമാരുടെ സന്ദർശനം മുടങ്ങിയെങ്കിലും ഗൾഫിൽ എത്താൻ കഴിഞ്ഞ മുഖ്യമന്ത്രിക്ക് എത്ര കിട്ടി എന്നത് സർക്കാർ ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. പ്രളയ ദുരിതശ്വാസം കണ്ടെത്താൻ പോയ മുഖ്യമന്ത്രി ഡി പി വേൾഡ് ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തി സമയം കളഞ്ഞപ്പോൾ ഗൾഫ് മലയാളി സമൂഹം എത്ര നൽകി എന്ന വെളിപ്പെടുത്തൽ ഉണ്ടായിട്ടില്ല എന്നതും കൗതുകമാണ്. ഇതിനൊപ്പം സാലറി ചലഞ്ചിൽ ഹൈക്കോടതി ശക്തമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചതും ശ്രദ്ധ നേടുന്നു. ഇതോടെ എവിടെയൊക്കെയോ സർക്കാരിന് തെറ്റുകൾ സംഭവിക്കുന്നു എന്നും ദുരിതാശ്വാസം ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് അൽമാർത്ഥതയില്ല എന്ന വിമർശനവുമാണ് ഇപ്പോൾ ഉയരുന്നത്. ആവശ്യക്കാരന് ഏതു വഴിയും തന്റെ ലക്ഷ്യത്തിലേക്കു ഉപയോഗിക്കാമെന്ന് തെളിയിക്കുകയാണ് യുകെയിൽ എത്തിയ വി ഡി സതീശൻ . ഒരു നയതന്ത്ര പരിരക്ഷയും കാത്തുനിൽക്കാതെയാണ് അദ്ദേഹം സഹായം തേടി എത്തിയതും നൂറുകണക്കിനാളുകൾ പങ്കെടുത്ത ചാരിറ്റി ഇവന്റിൽ പങ്കെടുത്തു മടങ്ങിയതും.

വി ഡി സതീശന്റെ സുഹൃത്തുക്കൾ കൂടി ആയ മലയാളികൾ ചേർന്നാണ് ഇന്ത്യൻ വംശജരെ കൂടി പങ്കെടുപ്പിച്ച ചടങ്ങിൽ ഒരു മേശക്കു ചുറ്റും ഇരിക്കുന്നവർ വിചാരിച്ചാൽ പോലും അഞ്ചു കുടുംബങ്ങളെ രക്ഷപ്പെടുത്താൻ കഴിയും എന്നാണ് അദ്ദേഹം അറിയിച്ചത്. ഒരു മേശ പങ്കിടാൻ എത്തിയവർ അഞ്ഞൂറ് പൗണ്ട് നൽകിയാൽ അഞ്ചു കുടുംബങ്ങൾക്ക് തയ്യൽ മെഷീൻ നൽകാൻ കഴിയും എന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോൾ സദസ്സ് കയ്യടികളോടെയാണ് ആ വാക്കുകൾ ഏറ്റെടുത്തത്. വലിയ കാര്യങ്ങൾ പറയാതെ, വാചക മേളകൾ നടത്താതെ, വാർത്ത പ്രചാരണം നൽകാതെ സതീശനും റോജി ജോണും ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധിച്ച പ്രവാസി സമൂഹം സഹായവുമായി ഇരുവരെയും നേരിട്ട് സമീപിക്കുകയായിരുന്നു. കൂടുതലായും പ്രളയം നേരിട്ട ജനത്തിന് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുള്ള അവസരമാണ് സതീശൻ ഒരുക്കുന്നത്. ഒരു ലക്ഷത്തോളം നോട്ടു പുസ്തകങ്ങൾ മണ്ഡലത്തിൽ വിതരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു.

യുകെയിൽ നിന്നും ലഭിച്ച സഹായ വാഗ്ദാനങ്ങൾ ഏതൊക്കെ വിധത്തിലാകും ദുരിത ബാധിതർക്ക് ആശ്വാസമായി മാറുകയെന്നു സതീശൻ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ അർഹരായവരെ കണ്ടെത്തി സഹായം എത്തിക്കുമെന്നും സഹായം നൽകിയവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാൻ കഴിയും വിധം സുതാര്യമായാകും പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം വക്തമാക്കി. ബ്രിട്ടീഷ് രാജ്ഞിയുടെ പരിപാടികളുടെ ചുമതല ഉണ്ടായിരുന്ന ഡോ പോൾ സഭാപതി, ടെൽഫോർഡ് മേയർ രാജ് മേത്ത, വെസ്റ്റ് മിഡ്‌ലാന്റ്‌സ് വൈസ് ലോർഡ് ലെഫ്റ്റനന്റ് ഡോ ബെവേർലി ലിൻഡ്‌സെയ്, ഇന്ത്യൻ കോൺസൽ ഹാപ്പി ഗുപ്ത, ക്രോയ്‌ഡോൺ മുൻ മേയർ മഞ്ജു ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. തന്റെ സന്ദർശനത്തിന് രാഷ്ട്രീയ മുഖം ഉണ്ടാകാതിരിക്കാൻ ഒഐസിസി പരിപാടികൾ പോലും വേണ്ടെന്നു വച്ചാണ് സതീശൻ യുകെയിൽ നിന്നും മടങ്ങിയത്.

ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ പറവൂരിൽ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂർ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. ഇവിടെയൊക്കെ രക്ഷാദൂതുമായി എംഎൽഎയുടെ സാന്നിധ്യവും ഉണ്ടായിരുന്നു. ഇക്കാര്യം നേരിട്ടറിഞ്ഞ ലീഡ്‌സ് യൂണിവേഴ്‌സിറ്റി ടെക്‌സ്‌റ്റൈൽ ടെക്‌നോളജി വിദഗ്ധ പ്രൊഫ് ഗീത ഉപാധ്യായ താൻ ഏറ്റവും വേഗത്തിൽ ചേന്ദമംഗലം സന്ദർശിക്കും എന്നും സതീശനെ അറിയിച്ചിട്ടുണ്ട്. അമീർ അഹമ്മദ് (മണപ്പാട് ഫൗണ്ടേഷൻ) തുംഗ സുങ്ക (ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി ഇന്ത്യ) എന്നിവരും എംഎൽഎയോടൊപ്പം യുകെയിൽ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP