Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരണത്തിന് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ വച്ച് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറന്നു; തന്റെ മരണം ആർക്കും ബാധ്യതയാവാതിരിക്കാൻ പദ്ധതിയൊരുക്കി; മരണത്തെ എങ്ങനെ സ്വീകരിക്കണമെന്ന് നമ്മളെ പഠിപ്പിക്കാൻ ദൈവം നിയോഗിച്ച ഒരു മലയാളി നഴ്സിന്റെ കഥ

മരണത്തിന് രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ വച്ച് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറന്നു; തന്റെ മരണം ആർക്കും ബാധ്യതയാവാതിരിക്കാൻ പദ്ധതിയൊരുക്കി; മരണത്തെ എങ്ങനെ സ്വീകരിക്കണമെന്ന് നമ്മളെ പഠിപ്പിക്കാൻ ദൈവം നിയോഗിച്ച ഒരു മലയാളി നഴ്സിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ


ലണ്ടൻ: മരണം ആരെയാണ് ഭയപ്പെടുത്താത്തത്? എണീറ്റു നടക്കാൻ വയ്യെങ്കിൽ പോലും ഉരിയാടാൻ വയ്യെങ്കിൽ പോലും വീണ്ടും വീണ്ടും ജീവിക്കാൻ കൊതിക്കന്നവരാണ് മലയാളികൾ. അതുകൊണ്ടാണ് മരണഭയം ഏറ്റവും വലിയ ഭയമായി അവശേഷിക്കുന്നത്. നേടിയതൊക്കെ കൈവിട്ടു പോകുന്നതിന്റെ വേദന. ഒരു ദിവസം കൂടി കിട്ടിയാൽ ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ കുറിച്ചുള്ള ആധി. അങ്ങനെ അങ്ങനെ മനുഷ്യൻ ദിവാസ്വപ്നങ്ങളുടെ ലോകത്താണ്. മരിക്കും എന്നു ഉറപ്പാണെങ്കിൽ പോലും അത് അംഗീകരിക്കാത്തവരാണ് ഭൂരിപക്ഷവും.

നമ്മുടെ പ്രമുഖരൊക്കെ ഗുരുതരമായ രോഗത്തിന് അടിമകളായി ഏത് നിമിഷവും മരണത്തിന് കീഴടങ്ങും എന്നുറപ്പായിട്ടും അത് അവസാന നിമിഷം വരെ മറച്ചു വെയ്ക്കപ്പെടുന്നത് അതുകൊണ്ടാണ്. എത്രയോ പ്രമുഖർ ഗുരുതരമായ രോഗം മൂലം മരിച്ചിരിക്കുന്നു. എന്നാൽ അവർക്ക് എന്ത് രോഗം ആയിരുന്നു എന്നു പോലും ആരും അറിയാറില്ല. ജി കാർത്തികേയൻ, ടിഎം ജേക്കബ് എന്നിവരൊക്കെ പോലും മരണത്തിന് കീഴടങ്ങുംവരെ അവർ ഇത്രയും ഗുരുതരാവസ്ഥയിൽ ആയിരുന്നു എന്നു മലയാളി അറിയാതെ പോകുന്നത് ഈ മരണ ഭയം മൂലമാണ്.

എന്നാൽ പാശ്ചാത്യ ലോകത്ത് അങ്ങനെയല്ല. ഒരാളുടെ മരണം ഉറപ്പാണെങ്കിൽ അത് അവരോട് പറഞ്ഞു സുഖമായി ജീവിച്ചു തീർക്കാൻ അവർക്ക് അവസരം നൽകും. ജീവിതത്തിലെ അവശേഷിക്കുന്ന ചുമതലകൾ ഭംഗിയായി നിറവേറ്റുകയും ആഗ്രഹങ്ങൾ സഫലീകരിക്കുകയും ചെയ്താവും അവർ മരണം വരിക്കുന്നത്. അത്തരം ഒരു സുന്ദരമായ മരണം കഴിഞ്ഞ ദിവസം യുകെയിൽ നടന്നു. ബ്രിട്ടനിലെ ലീഡ്സ് നഗരത്തിന് സമീപം താമസിച്ചിരുന്ന ഒരു മലയാളി നഴ്സാണ് പൂർണ്ണമായ തയ്യാറെടുപ്പോടെ മരണത്തിന് കീഴടങ്ങിയത്. ഫാൻസി ആന്റണി എന്ന കോഴിക്കോട് സ്വദേശിനിയായ ഈ സ്ത്രീ മരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കി വച്ച് സന്തോഷത്തോടെ ദേഹം വെടിഞ്ഞു എന്നു മാത്രമല്ല, അതൊക്കെ മറ്റുള്ളവർക്ക് മാതൃകയാവൻ മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് മനസ് തുറക്കുകയും ചെയ്തു.

യുകെയിൽ എത്തിയപ്പോൾ മുതൽ ബ്രിട്ടീഷ് മലയാളി വായിച്ച് പല പ്രശ്നങ്ങളും പരിഹരിച്ചുള്ള ഫാൻസിയുടെ ആഗ്രഹ പ്രകാരം ഭർത്താവാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വൈസ് ചെയർമാനായ കെ ഡി ഷാജിമോൻ, ട്രഷററായ ഷൈനു ക്ലെയർ മാത്യൂസ് എന്നീ രണ്ട് പേരാണ് അപ്പോയിന്റ്‌മെന്റ് എടുത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഫാൻസിയെ ആശുപത്രിയിൽ പോയി കണ്ടു സംസാരിച്ചത്.

മരണത്തെ നേരിടാൻ അവർ വരച്ചുചേർത്ത ചിത്രം വിശദീകരിച്ചു കണ്ണു നിറഞ്ഞു മടങ്ങിയതിന്റെ രണ്ടാം നാൾ ഫാൻസി മരണത്തിന് കീഴടങ്ങുകയും ചെയ്തു. മൃതദേഹം നാട്ടിൽ എത്തുംവരെയുള്ള നടപടി ക്രമങ്ങളും നാട്ടിലേയ്ക്ക് എത്തിക്കാനും ഇവിടെത്തി സംസ്‌ക്കരിക്കാനുമുള്ള പണം പ്രത്യേകം ബാങ്കിൽ നിക്ഷേപിക്കുകയും മൃതദേഹങ്ങൾ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പലരിൽ നിന്നും ക്വോട്ട് വാങ്ങി ചെലവുകുറഞ്ഞതു തെരഞ്ഞടുക്കുകയും ചെയ്ത ശേഷമാണ് ഫാൻസി മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ ഫാൻസി ആന്റണിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. മരണത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ഫാൻസിക്ക് തന്റെ പദ്ധതികൾ ആരോടെങ്കിലും ഒന്നു പങ്കു വയ്ക്കണം എന്ന അഗ്രഹം കൂടിയുണ്ടായിരുന്നു. ഈ ആഗ്രഹമാണ് ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് പങ്കുവച്ചതും. ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ കാണാൻ ചെല്ലുമ്പോൾ രോഗക്കിടക്കയിലും ഫാൻസി കാത്തിരിക്കുയായിരുന്നു. സംസാരത്തിനിടയിൽ ഇടക്കിടെ മയങ്ങി പോകുമായിരുന്നെങ്കിലും തന്റെ ജീവിത കഥ മുഴുവൻ സന്തോഷത്തോടെയും പ്രതീക്ഷയോടെയും കൂടി അവർ പങ്കു വച്ചു. ഓസ്‌ട്രേലിയയിലുള്ള ഫാൻസിയുടെ സഹോദരിയും ഒരു ജീവിതം എങ്ങനെ ആയിരിക്കുമെന്ന് പഠിപ്പിച്ച ഭർത്താവ് സണ്ണിയും അവിടെയുണ്ടായിരുന്നു. 2015 ലാണ് ക്യാൻസർ ക്യാൻസറാണെന്ന് ഫാൻസി തിരിച്ചറിഞ്ഞത്. ഡോക്ടർമാർ മരണം സുനിശ്ചിതമാണെന്ന് പറയുകയും ചെയ്തു. ഇതോടെ വേദന കുറയ്ക്കാനുള്ള മരുന്നുകൾ മാത്രമായി ആശ്രയം.

ഇതോടെയാണ് ഫാൻസി തന്റെ ശിഷ്ടജീവിതം എങ്ങനെ തള്ളിനീക്കാം എന്നതിനെ കുറിച്ച് ചിന്തിച്ചത്. തന്റെ കൈവശം ഉള്ള പണം എങ്ങനെ മകനും ഭർത്താവിനും കുടുംബത്തിനും ഉപകാരപ്രദമായി വിനിയോഗിക്കാം എന്നുള്ള കണക്കു കൂട്ടലിലായിരുന്നു അവർ. അതിനായി കൃത്യമായ ആസൂത്രണവും ഫാൻസി നടത്തി.

'അൻപതു വയസുവരെ ഒരു പരാതിയും ഇല്ലാതെ ജീവിക്കാൻ എനിക്കു സാധിച്ചു. വലിയ സന്തോഷമാണ് ഭർത്താവും മകനും നൽകിയത്. ഞാൻ സന്തോഷത്തോടെ മരണത്തിന് കീഴടങ്ങുമ്പോൾ എന്നെ സ്നേഹിച്ചവർ കഷ്ടപ്പെടരുത്. അവർക്കുള്ള പണം ഒക്കെ ഉണ്ട്. എന്നാൽ എന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും മറ്റുമായി അവർ ഒറ്റയ്ക്ക് നിസ്സഹായരായി ഓടുന്നത് കാണാൻ വയ്യ. ആ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കണം. അതിനുള്ള സഹായം ചെയ്യണം.'- അത്രമാത്രമാണ് എനിക്കു നിങ്ങളിൽ നിന്നും വേണ്ടത്. ഇതായിരുന്നു ഫാൻസി ബ്രിട്ടീഷ് മലയാളി പ്രതിനിധികളോട് പറഞ്ഞത്.

ബ്രിട്ടീഷ് മലയാളി പ്രതിനിധികൾ മടങ്ങിയ ശേഷം രണ്ട് ദിവസത്തിന് ശേഷം ഫാൻസി ഈ ലോകത്തോട് വിട പറഞ്ഞു. ജീവിതത്തിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങളെല്ലാം ചെയ്തുവെന്ന ആശ്വാസത്തിൽ തന്നെയാണ് ഈ ധീരയായ വനിത ലോകത്തോട് വിട പറഞ്ഞതും. എല്ലാ അർത്ഥത്തിലും പറഞ്ഞാൽ ധീരമായ ഒരു മരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP