Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒസിഐ, പിഐഒ കാർഡുള്ളവർക്ക് ഒരിളവും നൽകില്ലെന്ന് ആർബിഐ; ഇന്ത്യൻ പൗരത്വമില്ലാത്തവർക്ക് 500, 1000 നോട്ടുകൾ മാറ്റിയെടുക്കാനാകില്ല; പൗരത്വമുള്ളവർക്ക് ജൂൺ 30വരെ റിസർവ്വ് ബാങ്കിൽ പോയി മാറിയെടുക്കാം

ഒസിഐ, പിഐഒ കാർഡുള്ളവർക്ക് ഒരിളവും നൽകില്ലെന്ന് ആർബിഐ; ഇന്ത്യൻ പൗരത്വമില്ലാത്തവർക്ക് 500, 1000 നോട്ടുകൾ മാറ്റിയെടുക്കാനാകില്ല; പൗരത്വമുള്ളവർക്ക് ജൂൺ 30വരെ റിസർവ്വ് ബാങ്കിൽ പോയി മാറിയെടുക്കാം

ന്യൂഡൽഹി: ഇന്ത്യൻ സർക്കാർ അസാധുവാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും പഴയ നോട്ടുകൾ ഇന്ത്യൻ പൗരത്വം ഉള്ളവർക്ക് ജൂൺ 30വരെ റിസർവ്വ് ബാങ്കിൽ പോയി മാറിയെടുക്കാം. എന്നാൽ ഇന്ത്യൻ പൗരത്വം ഇല്ലാത്തവർക്ക് കയ്യിൽ ഇരിക്കുന്ന 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെന്നാണ് ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കുന്നത്. ഒസിഐ പിഐഒ കാർഡുള്ളവർക്ക് ഒരിളവും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് റിസർവ്വ് ബാങ്ക് സ്ഥിരീകരിച്ചതോടെ പഴയ നോട്ടുകൾ മാറിയെടുക്കാൻ നാട്ടിലെത്തിയ പ്രവാസികൾ കടുത്ത നിരാശയിലായിരിക്കുകയാണ്. ഇതോടെ മിക്ക പ്രവാസികളുടെയും കൈയിലുള്ള പഴയ രൂപയ്ക്ക് കടലാസ് വില മാത്രമായിരിക്കുകയാണ്.

ഡിസംബർ 31 വരെയുള്ള കാലയളവിൽ ഇന്ത്യയിലില്ലാത്ത പ്രവാസികൾക്കെല്ലാം പഴയ നോട്ടുകൾ മാറ്റാൻ 2017 മാർച്ച് വരെ സമയം അനുവദിക്കുമെന്നായിരുന്നു നോട്ടുകൾ പിൻവലിച്ച സമയത്ത് ഗവൺമെന്റും ആർബിഐയും വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അവസാനം പുറത്തിറക്കിയ ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഈ പ്രൊവിഷൻ ഇല്ല. ഇതനുസരിച്ച് ഗവൺമെന്റ് പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം 2016 നവംബർ 9 മുതൽ ഡിസംബർ 30 വരെയുള്ള കാലത്തിനിടെ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണീ സൗകര്യം പ്രദാനം ചെയ്യുന്നതെന്ന അറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.

അസാധു നോട്ടുകൾ മാറ്റിയെടുക്കാൻ ജൂൺ 30 വരെയാണ് നോൺ റെസിഡന്റ് ഇന്ത്യക്കാർക്ക് സമയം നൽകിയിരിക്കുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് പഴയ നോട്ടുകൾ മാറിയെടുക്കാൻ റിസർവ് ബാങ്കിന്റെ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കൊത്ത, നാഗ്പൂർ ഓഫീസുകളിൽ ജൂൺ 30 വരെ സമയം നൽകിയിട്ടുണ്ട്. നോട്ടുകൾ നിരോധിച്ച തിയതിയായ നവംബർ എട്ടിനും ഡിസംബർ 30നും ഇടയിൽ ഇന്ത്യയിലില്ലാത്ത എൻആർഐകൾക്കാണ് ജൂൺ 30 വരെ പഴയ നോട്ടുകൾ മാറിയെടുക്കാൻ സാവകാശം നൽകിയിരിക്കുന്നത്.

ഒസിഐ, പിഐഒ കാർഡ് ഹോൾഡർമാർക്ക് നോട്ടുകൾ മാറി നൽകില്ലെന്ന പ്രഖ്യാപനം ഒട്ടേറെ പ്രവാസികളെ നിരാശയിലാഴ്‌ത്തി. നാട്ടിൽ നിന്ന് വിദേശത്തേക്ക് മടങ്ങിപ്പോകുമ്പോൾ പിന്നീട് നാട്ടിലെത്തുമ്പോഴുള്ള ആവശ്യങ്ങൾക്കായി മിക്കവരും തുക കൈയിൽ കരുതാറുണ്ട്. ഇത്തരത്തിൽ കരുതിയ തുകയെല്ലാം കടലാസിനു തുല്യമായിപ്പോകുന്ന അവസ്ഥയാണിപ്പോൾ. പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനായി ഒട്ടേറെപ്പേർ നാട്ടിലെത്തിയിരുന്നുവെങ്കിലും നിരാശയോടെ മടങ്ങേണ്ട അവസ്ഥയും ഉണ്ടായി.

നോട്ട് അസാധുവാക്കിയ നവംബർ എട്ടു മുതൽ ഡിസംബർ 30 വരെ കാലയളവിൽ ഇന്ത്യയിലില്ലാത്ത പ്രവാസികൾക്ക് പഴയ നോട്ടുകൾ മാറിയെടുക്കാൻ മാർച്ച് വരെ സമയം നൽകുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്കു മാത്രമേ ഇനിയുള്ള സമയത്ത് പഴയ കറൻസികൾ മാറ്റിയെടുക്കാൻ സാധിക്കൂ എന്ന സർക്കാരിന്റെ പ്രഖ്യാപനത്തിൽ കുടുങ്ങിയത് ഒസിഐ, പിഐഒ കാർഡ് ഹോൾഡർമാരാണ്. ഇനി ഇവർക്ക് മുന്നിലുള്ളത് ഇക്കാലയളവിൽ ഇന്ത്യയിലില്ലാതിരുന്ന ഇന്ത്യൻ പാസ്പോർട്ട് ഹോൾഡറുടെ സഹായം തേടണമെന്നുള്ളതാണ്.

ഇത്തരത്തിൽ മാറിയെടുക്കാവുന്ന ഏറ്റവും കൂടിയ തുക 25,000 രൂപയാണ്. മാത്രമല്ല, റിസർവ് ബാങ്കിന്റെ മുംബൈ, ന്യൂഡൽഹി, ചെന്നൈ, കൊൽക്കൊത്ത, നാഗ്പൂർ ശാഖകളിൽ ഏതിലെങ്കിലും ഒന്നിൽ എത്തി വേണം നോട്ടു മാറ്റിയെടുക്കാൻ. അതുകൊണ്ടു തന്നെ നോട്ടുകൾ മാറിയെടുക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടും അതിനു വരുന്ന ചെലവുകളും താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏറെപ്പേരും മുതിരാൻ സാധ്യതയില്ല.

കൈയിലുള്ള പഴയ നോട്ട് ഡിസംബർ 30നു മുമ്പ് നാട്ടിലെത്താത്തവർക്ക് എംബസികളിലൂടെ മാറ്റിയെടുക്കാമെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ എംബസികളിലൂടെ വെറും 10,000 രൂപയേ മാറ്റിവാങ്ങാൻ സൗകര്യമുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ള പണം കൊണ്ട് ഇനി ഒന്നും ചെയ്യാൻ കഴിയാത്ത നിരവധി മലയാളികളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP