Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ എത്തിയ യുഎഇയിലെ 676 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്കുകൾ; റാപ്പിഡ് ടെസ്റ്റുകൾ വൈറസിനെ കണ്ടെത്തില്ലെന്നതിന് തെളിവായി ആരോഗ്യ വകുപ്പിന്റെ കൈയിലെ കണക്കുകളും; ഗൾഫിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് രോഗ വ്യാപനം തടയാനെന്ന വാദം പൊളിയുന്നു; വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചവരിൽ 48.42 ശതമാനവും സർട്ടിഫിക്കറ്റുമായി എത്തിയവർ; പ്രവാസികളുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ

കോവിഡ് പരിശോധനയ്ക്ക് ശേഷം വിമാനത്തിൽ എത്തിയ യുഎഇയിലെ 676 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് കണക്കുകൾ; റാപ്പിഡ് ടെസ്റ്റുകൾ വൈറസിനെ കണ്ടെത്തില്ലെന്നതിന് തെളിവായി ആരോഗ്യ വകുപ്പിന്റെ കൈയിലെ കണക്കുകളും; ഗൾഫിൽ നിന്നുള്ളവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് രോഗ വ്യാപനം തടയാനെന്ന വാദം പൊളിയുന്നു; വിദേശത്ത് നിന്ന് മടങ്ങിയെത്തി രോഗം സ്ഥിരീകരിച്ചവരിൽ 48.42 ശതമാനവും സർട്ടിഫിക്കറ്റുമായി എത്തിയവർ; പ്രവാസികളുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് നടത്തിയാലെ കേരളത്തിലേക്ക് പ്രവാസികളെ മടങ്ങി വരാൻ അനുവദിക്കൂവെന്ന സർക്കാർ വാദം കൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കണക്കുകൾ. മടങ്ങിവരുന്ന പ്രവാസികൾക്കു കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുമെന്ന വാദം പൂർണമായി ശരിയല്ലെന്നു സർക്കാരിന്റെ തന്നെ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ കോവിഡ് സർട്ടിഫിക്കറ്റിലെ കടുംപിടിത്തം പ്രവാസി മലയാളികളുടെ മടങ്ങി വരവിനെ മാത്രമേ ബാധിക്കൂവെന്നും വ്യക്തമാകുകയാണ്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിധി പ്രവാസികൾക്ക് അനുകൂലമല്ലെങ്കിൽ വന്ദേ ഭാരത് വിമാന സർവ്വീസ് കേരളത്തിലേക്ക് ഇനി പറക്കില്ല.

വിദേശത്തു നിന്നു മടങ്ങിയെത്തിയവരിൽ ഏറ്റവും കൂടുതൽ രോഗബാധിതർ തുടക്കം മുതൽ വിമാനയാത്രക്കാർക്കു റാപ്പിഡ് പരിശോധന നിർബന്ധമാക്കിയ യുഎഇയിൽ നിന്നുള്ളവരിലാണെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ 18 വരെയുള്ള കണക്കുകൾ പ്രകാരം വിദേശത്തു നിന്നു മടങ്ങിയെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചത് 1396 പേർക്കാണ്. ഇതിൽ ദുബായിൽ നിന്നുള്ള 403 പേരും അബുദാബിയിൽ നിന്നുള്ള 237 പേരും ഉൾപ്പെടെ യുഎഇയിൽ നിന്നുള്ളവരാണ് 676 പേർ 48.42%. ബാക്കി രോഗികൾ പത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതായത് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റുണ്ടെങ്കിലും രോഗ ബാധിതർ കേരളത്തിലേക്ക് എത്തുന്നു.

യുഎഇയിൽ നിന്നാണു കേരളത്തിലേക്കു കൂടുതൽ വിമാന സർവീസുകൾ എത്തിയത്. 28,114 പേരാണു യുഎഇയിൽ നിന്ന് ഇതുവരെ മടങ്ങിയെത്തിയത്. റാപ്പിഡ് ടെസ്റ്റുകൾ രോഗസ്ഥിരീകരണം ഉറപ്പാക്കുന്നവയല്ല. രോഗം വന്ന് ഭേദമായവരെ മാത്രമേ റാപ്പിഡ് ടെസ്റ്റിൽ തിരിച്ചറിയാൻ കഴിയൂ. അതുകൊണ്ട് തന്നെ കൊറോണ വൈറസ് വാഹകരും വിമാനത്തിലൂടെ കേരളത്തിലെത്തും. ഈ സാഹചര്യത്തിലാണ് പിണറായി സർക്കാരിന്റെ ഇടപെടലിൽ പ്രവാസികൾ സംശയം കാണുന്നത്. രോഗനിർണയത്തിന് ഏറ്റവുമധികം ആശ്രയിക്കപ്പെടുന്ന പിസിആർ ടെസ്റ്റുകൾ പോലും രോഗബാധയുടെ ആദ്യ ദിവസങ്ങളിൽ നെഗറ്റീവ് ആവാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഈ പരിശോധനയെ പോലും വിശ്വസിക്കാനാകില്ല.

കേരളത്തിലേക്ക് തിരികെ വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിലപാടിലുറച്ച് സംസ്ഥാന സർക്കാർ പോകുമ്പോഴാണ് ഇത്തരം വാദങ്ങളും ചർച്ചയാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു സർക്കാർ തീരുമാനത്തിനെതിരേ വിവിധ പ്രവാസി സംഘടനകൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിൽ വാദം തുടരുകയാണ്. നേരത്തെ പ്രവാസികൾക്ക് അതിഥി തൊഴിലാളിക്ക് കൊടുക്കുന്ന പരിഗണന നൽകാനാവില്ലെന്ന് കാട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ സത്യവാങ്മൂലവും. രണ്ടും പ്രവാസികൾക്ക് തിരിച്ചടിയാണ്.

രോഗവ്യാപനം തടയാനാണ് തീരുമാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. രോഗമുള്ളവരും രോഗമില്ലാത്തവരും ഒന്നിച്ച് വിമാനത്തിൽ സഞ്ചരിക്കുന്നത് രോഗത്തിന്റെ വ്യാപ്തി കൂടാൻ കാരണമാകുന്നു. അതിനാലാണ് ടെസ്റ്റ് നിർബന്ധമാക്കുന്നത്. എന്നാൽ, ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധമില്ലെന്നും റാപ്പിഡ് ടെസ്റ്റെങ്കിലും നടത്തിയാൽ മതിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഇതോടെ ടെസ്റ്റ് നടത്താത്തവർക്ക് കേരളത്തിലേക്ക് വരാനാകില്ല. കേന്ദ്ര സർക്കാർ നിലപാട് ടെസ്റ്റ് വേണ്ടെന്നാണ്. എന്നാൽ കേരളം നിലപാട് എടുത്താൽ വന്ദേഭാരത് സർവ്വീസുകൾ കേരളത്തിലേക്ക് വേണ്ടെന്ന് വയ്ക്കും.

പുറത്തുനിന്ന് വരുന്നവരിലെ രോഗവ്യാപനത്തിന്റെ കണക്ക് ഉൾപ്പെടെയാണ് സർക്കാർ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരിൽ 0.22 ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നതെന്നും അതേസമയം, പ്രവാസികളിൽ അത് 1.22 ശതമാനമാണെന്നും സർക്കാർ പറയുന്നു. ഇതും വിവാദമാകും. പ്രവാസികളോട് സർക്കാർ ഇരട്ടത്താപ്പു കാട്ടുന്നുവെന്ന അഭിപ്രായം പ്രതിപക്ഷ ചർച്ചയാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളിക്ക് കൊടുക്കേണ്ട പരിഗണന പോലും പ്രവാസിക്ക് കൊടുക്കേണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞത് പ്രവസികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി ആരോപിച്ചിരുന്നു.

പ്രവാസികൾക്ക് പരിഗണന നേരത്തെ തന്നെ ഇല്ല. ഇപ്പോൾ അവഹേളനം കൂടിയായി. ഇതര സംസ്ഥാനത്തുള്ള ആളുകൾക് കൊടുക്കുന്ന പരിഗണന പോലും പ്രവാസി മലയാളികൾക്ക് കൊടുക്കുന്നില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രവാസികൾ അതിഥി തൊഴിലാളികളല്ലെന്നും അതിഥി തൊഴിലാളികൾക്കു നൽകുന്ന സംരക്ഷണം പ്രവാസികൾക്കു നൽകാനാകില്ലെന്നും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. നോർക്ക സെക്രട്ടറി ഇളങ്കോവനാണ് ഉത്തരവിറക്കിയത്. പ്രവാസികൾക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ, വിദേശത്തുനിന്ന് വരുന്നവരെ അതിഥി തൊഴിലാളികളായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ആരാഞ്ഞതിനെ തുടർന്നാണു നടപടി.

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തണമെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണു പ്രവാസികളെ വിഷമത്തിലാക്കി നോർക്കയുടെ ഉത്തരവ് പുറത്തുവരുന്നത്. സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിലാണ്. കേരള സർക്കാർ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾക്കു സൗദി, കുവൈത്ത്, ഒമാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ അനുമതി ലഭിക്കാത്തതാണു കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP