Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചര വയസ്സുകാരനായ നോർവെയിലെ ഇന്ത്യൻ ബാലനെ സ്‌കൂളിൽ നിന്നുതന്നെ സോഷ്യൽ സർവീസ് കൊണ്ടുപോയി; വീട്ടിലെത്തി അമ്മയേയും കസ്റ്റഡിയിൽ എടുത്തു; അമിത ബാല സംരക്ഷണ നിയമത്തിൽ അടുത്ത കാലത്ത് കുടുങ്ങുന്നത് മൂന്നാമത്തെ ഇന്ത്യൻ കുടുംബം

അഞ്ചര വയസ്സുകാരനായ നോർവെയിലെ ഇന്ത്യൻ ബാലനെ സ്‌കൂളിൽ നിന്നുതന്നെ സോഷ്യൽ സർവീസ് കൊണ്ടുപോയി; വീട്ടിലെത്തി അമ്മയേയും കസ്റ്റഡിയിൽ എടുത്തു; അമിത ബാല സംരക്ഷണ നിയമത്തിൽ അടുത്ത കാലത്ത് കുടുങ്ങുന്നത് മൂന്നാമത്തെ ഇന്ത്യൻ കുടുംബം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുഞ്ഞിനെ അടിച്ചുവെന്ന് പറഞ്ഞ് നോർവേയിൽ ഇന്ത്യൻ ദമ്പതിമാർക്കെതിരെ നടപടിയുണ്ടായത് വിവാദമാകുന്നു. ഓസ്ലോയിൽ താമസിക്കുന്ന അനിൽ കുമാറിനും കുടുംബത്തിനുമാണ് നോർവേ അധികൃതരുടെ ഭാഗത്തുനിന്ന് ദുരനുഭവം ഉണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നകാര്യത്തിൽ കടുത്ത നിയമങ്ങളുള്ള നോർവേയിൽ അടുത്തകാലത്ത് കുടുങ്ങുന്ന മൂന്നാമത്തെ കുടുംബമാണിത്.

കൊച്ചു കുട്ടികളെ ഇത്തരത്തിൽ മാതാപിതാക്കൾ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് അധികൃതർ കൊണ്ടുപോകുന്ന പ്രവണത ഏറെയുള്ള നോർവേയിൽ രാജ്യാന്തര തലത്തിൽ തന്നെ വൻ പ്രതിഷേധമുയർന്നിട്ടുണ്ട്. മറ്റു പല രാജ്യങ്ങളിലേയും ദമ്പതിമാർക്കും ഇത്തരം അനുഭവമുണ്ടായതോടെ സർക്കാർ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്നാരോപിച്ച് ജനം കൂട്ടത്തോടെ നോർവേയിൽ തെരുവിലിറങ്ങുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സംഭവത്തെപറ്റി അനിൽ കുമാർ പറയുന്നത്. ഇങ്ങനെ: നോർവെയിലെ ശിശുക്ഷേമ വകുപ്പ് അധികൃതർ കുഞ്ഞിനെ അവൻ പഠിക്കുന്ന കിന്റർഗാർട്ടനിലെത്തി കൊണ്ടുപോകുകയായിരുന്നു. രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയ ഡിസംബർ 13ന് രാവിലെ കൊണ്ടുപോയത്. പത്തുമണിയോടെ രണ്ടു പൊലീസുകാർ വീട്ടിലെത്തി എന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു രണ്ടേമുക്കാൽ വരെ അവർ ഭാര്യയെ ചോദ്യംചെയ്തു. - നോർവേയിൽ ഇന്ത്യൻ റെസ്‌റ്റോറന്റ് നടത്തുന്ന, ഓസ്ലോയിലെ ബിജെപി ഓവർസീസ് സൗഹൃദ കൂട്ടായ്മയുടെ വൈസ് പ്രസിഡന്റുകൂടിയായ അനിൽ പറയുന്നു.

സ്‌കൂളിൽ നിന്ന് കുഞ്ഞിനെ അവർ ഓസ്ലോയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഹാമറിലെ വെൽഫെയർ ഹോമിലേക്കാണ് കൊണ്ടുപോയത്. ഇതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങൾ കുഞ്ഞിനെ തല്ലിയെന്നും അതിനാലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നും പറഞ്ഞത്- പഞ്ചാബിൽ നിന്ന് നോർവേയിലേക്ക് 26 വർഷം മുമ്പ് കുടിയേറിയ അനിൽ കുമാർ പറയുന്നു. സംഭവത്തെ തുടർന്ന് കേന്ദ്രസഹായംതേടി അനിലും പത്‌നി ഗുർവിന്ദർജിത് കൗറും ഡൽഹിയിൽ ബിജെപി നേതാക്കളുടെ അടുത്തെത്തുകയായിരുന്നു.

കുഞ്ഞിനെ കിന്റർഗാർട്ടനിൽ നിന്ന് കൊണ്ടുപോയ ശേഷം ഒന്നര മണിക്കൂറോളം അവർ ചോദ്യം ചെയ്തതായും ഇതിന്റെ വീഡിയോ കാണിച്ചതായും ദമ്പതികൾ പറയുന്നു. വീട്ടിൽവച്ച് അച്ഛനമ്മമാർ ഉച്ചത്തിൽ സംസാരിക്കാറുണ്ടോ എന്നും തല്ലാറുണ്ടോ എന്നും ചോദിക്കുന്നതിന് ഇല്ലെന്നാണ് കുട്ടി മറുപടി നൽകുന്നത്. മുത്തച്ഛൻ അടിക്കാറുണ്ടോ എന്ന് ചോദിക്കുമ്പോൾ കുട്ടിക്ക് ദേഷ്യംവരുന്നതും കാണാം. - കുമാർ പറയുന്നു. ചോദ്യംചെയ്യലിനു ശേഷം കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. വീണ്ടും കുഞ്ഞിനെ തിരിച്ചെത്തിച്ച ശേഷം ചോദ്യംചെയ്തപ്പോൾ കുഞ്ഞ് മാതാപിതാക്കൾ മർദ്ദിച്ചതായി പറഞ്ഞെന്നാണ് നോർവേ അധികൃതർ ഇപ്പോൾ വാദിക്കുന്നത്.

ഇതിനുശേഷം ഏഴുദിവസത്തിനു ശേഷം തിങ്കളാഴ്ച ദമ്പതികൾ വെൽഫെയർ ഹോമിലെത്തിയാണ് കുഞ്ഞിനെ കണ്ടത്. ഒരാഴ്ച മുമ്പ് സ്‌കൂളിലേക്ക് പോകുമ്പോൾ ഇട്ടിരുന്ന അതേ വസ്ത്രങ്ങളും ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. അടിവസ്ത്രംപോലും മാറ്റിക്കൊടുത്തിരുന്നില്ല. ശിശുക്ഷേമ വകുപ്പുകാർ കുട്ടിയെ വേണ്ടവിധത്തിൽ പരിപാലിച്ചില്ലെന്നും മനസ്സിലായി. ഞങ്ങളെ കണ്ടപാടെ കുഞ്ഞ് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അവൻ ഞങ്ങളുടെ കുഞ്ഞല്ലേ... ഞങ്ങളെന്തിന് അവനെ പീഡിപ്പിക്കണം... അനിൽ ചോദിക്കുന്നു.

കുഞ്ഞ് വളരെ ആക്റ്റീവ് ആണെന്നും ഭക്ഷണകാര്യങ്ങളിൽ പ്രത്യേക നിർബന്ധങ്ങൾ ഉണ്ടായിരുന്നെന്നും അനിൽ പറയുന്നു. അവന് ഇന്ത്യൻ ഭക്ഷണമാണ് ഇഷ്ടം. പക്ഷേ, ശുശുക്ഷേമ വകുപ്പുകാർ അവന് കൊടുത്തത് അവന് തീരെ ഇഷ്ടമില്ലാത്ത ബ്രഡും പോറിഡ്ജുമൊക്കെയാണ്. അവൻ ഭക്ഷണമൊന്നും കഴിച്ചില്ലെന്നും മനസ്സിലായി. - അനിൽ പറയുന്നു.

അവനെതിരെ ഉച്ചത്തിൽ എന്തെങ്കിലും പറയുകപോലും ഉണ്ടായിട്ടില്ലെന്നും പിന്നെയല്ലേ അവനെ തല്ലുന്നതെന്നുമാണ് ദമ്പതിമാരുടെ വാദം. ഞങ്ങൾ അവനെ നന്നായി നോക്കുന്നില്ലെന്ന് പറഞ്ഞ് അവനെ നോർവേ സർക്കാരാണ് പീഡിപ്പിക്കുന്നതെന്നും ദമ്പതികൾ ആരോപിക്കുന്നു. കുഞ്ഞിനെ ഇങ്ങനെ കൊണ്ടുപോയത് അവന്റെ എൺപതുകാരനായ മുത്തച്ഛനെ ഏറെ തളർത്തിയിരിക്കുകയാണ്. അദ്ദേഹം ഭക്ഷണം പോലും കഴിക്കുന്നില്ല. നോർവേ സർക്കാരിന്റെ ഇത്തരം നടപടികൾ ഭയമുണ്ടാക്കുന്നതായും ഞങ്ങളുടെ കുഞ്ഞിനെ അവർ തട്ടിക്കൊണ്ടുപോകുകയാണ് ചെയ്തിരിക്കുന്നതെന്നും അനിലും ഭാര്യയും പറയുന്നു.

ഡിസംബർ 14, 15 തീയതികളിൽ ചൈൽഡ് വെൽഫെയർ സമിതിയുമായി ബന്ധപ്പെട്ടിരുന്നു. അവർക്ക് ഒരു തെളിവും ഞങ്ങൾക്കെതിരെ നൽകാൻ കഴിഞ്ഞില്ല. ഒരു പരാതി കിട്ടിയിട്ടുണ്ടെന്ന് മാത്രമാണ് പറയുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണമാണ് അവർ ഉന്നയിക്കുന്നത്. ആരാണ് പരാതി നൽകിയതെങ്കിലും അവനോ അവളോ ഞങ്ങളുടെ കുടുംബത്തോട് പ്രതികാരം ചെയ്യുകയാണെന്നാണ് കരുതേണ്ടത്. 2011ലും 12ലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അതിലെല്ലാം കുട്ടികളുടെ ശരീരത്തിൽ മുറിവുകളും പൊള്ളിച്ച പാടുമെല്ലാം കണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ കുഞ്ഞിനെ ഞങ്ങൾ ദ്രോഹിച്ചിട്ടേയില്ലെന്ന് വ്യക്തമായിട്ടും അവർ പകതീർക്കുകയാണ്.

നോർവേയിലെ നിയമം പാലിച്ച് ജീവിക്കുന്ന പൗരന്മാരാണ് ഞങ്ങൾ. ഇന്ത്യൻ മൂല്യങ്ങൾക്കും ഞങ്ങൾ വലിയ വില നൽകുന്നു. ഇക്കാര്യത്തിൽ ഉടൻ ഇടപെട്ട് ഇന്ത്യൻ സർക്കാർ സഹായിക്കണം - അനിൽ അഭ്യർത്ഥിക്കുന്നു. ഇക്കാര്യത്തിൽ ഉടൻ ഇടപെടുമെന്ന് ഇന്ത്യയിലെ നോർവീജിയൻ എംബസി വൃത്തങ്ങൾ വ്യക്തമാക്കി. അഞ്ചുവർഷത്തിനിലെ സമാനമായ മൂന്നാമത്തെ കേസാണ് ഇപ്പോൾ ഇന്ത്യക്കാർക്കെതിരെ നോർവേയിൽ ഉണ്ടായിരിക്കുന്നത്.

2011ൽ മൂന്നുവയസ്സുകാരനെ ഇത്തരത്തിൽ മാതാപിതാക്കളിൽ നിന്ന് വേർപെടുത്തിയപ്പോൾ യുപിഎ സർക്കാർ ഇടപെട്ടിരുന്നു. പിന്നീട് കോടതി കുഞ്ഞിനെ മാതാപിതാക്കൾക്കൊപ്പം വിട്ടു. 2013ൽ മറ്റൊരു സംഭവത്തിൽ ഇന്ത്യൻ ദമ്പതിമാർ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ചന്ദ്രശേഖർ, അനുപമ ദമ്പതിമാർക്ക് യഥാക്രമം പതിനെട്ടും പതിനഞ്ചും മാസത്തെ ജയിൽശിക്ഷ നൽകിയ കോടതി ഏഴും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഹൈദരാബാദിലെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം അയക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP